താൾ:ഉമാകേരളം.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

വഞ്ചിത്തധൈര്യമെഴുമസ്സചിവാഗ്ര്യനുൾപ്പൂ-
വഞ്ചിക്കുഴങ്ങുമൊരു പൗരരെ രക്ഷചെയ്തു.        56

പൂമാതു പാല്‌ക്കടലിനെന്നകണക്കു കാന്തി-
ഭൂമാവെഴുന്നൊരു കുമാരി നൃപന്നുദിച്ചൂ.
ആ മാന്യതന്നുടലൊളിക്കളി മൂടിനിന്ന
കൗമാരമാം തിരയെ യൗവനബാഹു നീക്കി.        57

വർഷർത്തുവൊത്ത നിലമെന്നതുപോലെ, സാരോൽ-
ക്കർഷം വസന്തമരുളും മലർവാടിപോലെ;
വർഷർത്തുനീങ്ങി വിലസും മുഴുതിങ്കൾപോലെ,
ഹർഷത്തെ നല്‌കി ജനതയ്‌ക്കവൾ യൗവനത്തിൽ.        58

രണ്ടായിരം ജലധരങ്ങൾ തുടർച്ചയായ്‌ക്കാൽ-
ത്തണ്ടാരുകണ്ടടിയിൽ‍വന്നു ജലം തിരക്കി
തിണ്ടാടുമാ, റബലതൻ കുഴൽ നീണ്ടിരുണ്ടു-
കൊണ്ടാഭപൂണ്ടിടതിരണ്ടു ചുരുണ്ടു മിന്നി.        59

രണ്ടിപ്പൊളുല്‌പലദലങ്ങളടിക്കു കാണു-
ന്നുണ്ടിങ്ങു, മുൻപവയിലേതൊടടുപ്പതെന്നായ്
രണ്ടിങ്കലും മുകളിൽനിന്നു പകച്ചുനോക്കും
വണ്ടിൻ കിടയ്‌ക്കവൾ തൊടും തിലകം വിളങ്ങി.        60

അന്നിർമ്മലാംഗിയുടെ കണ്ണുകൾ, മുന്നിൽ മൂക്കു,
പിന്നിൽ ശ്രവസ്സു, തടവിങ്ങനെ രണ്ടുപാടും
വന്നിങ്ങുമങ്ങുമുഴലും, വിധിവേർപിരിച്ചി-
ട്ടൊന്നിച്ചിടാത്ത കരിമീനിണപോലെ മിന്നി.        61

രക്താധരോർദ്ധ്വമുഖരശ്‌മിപതിഞ്ഞ ഞാത്തിൻ
മുക്താഫലത്തെ നവദാഡിമബീജമെന്നായ്
കൊത്താൻ വരുന്ന ശുകിതന്നുടെ കൊക്കുപോലാ-
നൽത്താമരാക്ഷിയുടെ നാസികയുല്ലസിച്ചു.        62

കാണിക്കുമുള്ളിൽ നവയൗവനലക്ഷ്‌മി മാന്ദ്യം
കാണിച്ചിടാതെ വിലസും മുഖമന്ദിരത്തിൽ
മാണിക്യദീപികകൊളുത്തിയപോലെ മഞ്‌ജു-
വാണിക്കെഴും ചൊടി പെരുത്തു തുടുത്തു മിന്നി.        63

ചുറ്റും ദ്വിജങ്ങളെയടക്കിയ വക്ത്രമാണ്ടാൽ
പറ്റും ദ്വിജേശമുഖിയെന്നഭിധാനമാർക്കും;
മുറ്റും ദ്വിജേശനവനുള്ള നിസർഗ്ഗമാനം
വിറ്റുണ്ട വക്‌ത്രമജനേകിയവൾക്കു മാത്രം.        64

ആ മങ്കതൻ മൊഴിയൊടൊറ്റയിൽ മല്ലടിച്ചുൾ-
പ്പൂമങ്ങിവീണൊരു വിപഞ്ചിയെ മന്നിടത്തിൽ
നാമന്നുതൊട്ടു തടവെന്നിയെ വീണയെന്ന
നാമത്തിലിന്നുമറിയുന്നതിലെന്തു ചിത്രം?        65

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/7&oldid=202031" എന്ന താളിൽനിന്ന് ശേഖരിച്ചത്