താൾ:ഉമാകേരളം.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

തന്തുപ്രവേശവുമിടയ്ക്കരുതാതെ മാറിൽ-
പ്പൊന്തും കുചങ്ങൾ, മദനപ്രതിഹാരകാഗ്ര്യൻ
ജന്തുക്കളപ്പടി മയങ്ങിടുമാറു ചെപ്പും
പന്തും കളിപ്പതിനു വെച്ചവിധം വിളങ്ങി        66

പേരുറ്റ പത്മജകളാദനിറങ്ങി രണ്ടു
മേരുക്കൾ തീർപ്പതിനു തങ്കമെടുത്തശേഷം
ആരും നികത്തിടുവതിന്നണയാതെ വായ്ക്കും
ശ്രീരുക്മനിമ്നഖനിപോലെ വിളങ്ങി നാഭി        67

ഏകത്ര കൊങ്കകൾ, പരത്ര നിതംബബിംബം,
പാകത്തിലീയവയവങ്ങൾ തടിച്ചിടുമ്പോൾ,
ശോകത്തൊടക്കഥ നിനച്ചു ചടച്ചു മദ്ധ്യം;
ലോകത്തിലേവനുമസൂയ കൃശത്വമേകും.        68

മുട്ടാം തടത്തിനകമേ തലകുത്തി രംഭ
മുട്ടാതെയത്തരുണിതൻ തനുസൗകുമാര്യം
കിട്ടാൻ കൊതിച്ചു കിടവിട്ടു തപിച്ചിടുന്ന
മട്ടായ് മനോജ്ഞമവൾതൻ തുട മിന്നി രണ്ടും.        69

വാടുന്നു ചമ്പക, മഹർമ്മുഖഭാസ്കരന്നു
ചൂടുണ്ടു; പൊന്നിനു മണം ലവലേശമില്ല;
ഈടുള്ളൊരത്തനു കിണഞ്ഞു പിണഞ്ഞു കൈക്കു
കേടറ്റു പിന്നെ വിധി സൃഷ്ടിയൊഴുക്കനാക്കി.        70

മന്നാകെ വെന്നു മഹിതധ്വജപങ്‌ക്തി നാട്ടാൻ
സന്നാഹമാർന്നരുളിടും സ്മരസാർവഭൗമൻ
അന്നാൾ വഹിപ്പൊരു മലർക്കണ തീർന്നിടാത്ത
പൊന്നാവനാഴിയവളെന്നു നിനയ്ക്കുമാരും.        71

ക്ലാന്തിപ്പെടാതെയഴകാം കടലിൽക്കിടന്നു
നീന്തിക്കളിക്കുമവൾ നൂതനയൗവനത്തിൽ,
പൂന്തിങ്കൾ പൂർണ്ണിമയിലെന്നകണക്കു; കാമ-
ഭ്രാന്തിൽക്കുഴക്കി യുവമുഖ്യരെയാകമാനം.        72

പാടാം പ്രവീണതയൊടുവർശിയെന്നപോലെ;
കൂടാം സുധീസഭയിലൂക്കൊടു ഗാർഗ്ഗിപോലെ;
നേടാം പടയ്ക്കണയുകിൽപ്പുകൾ ഭാമപോലെ;-
യീടാളുമത്തരുണിയേതിനുമൊത്തിരുന്നു.        73

കണ്ടാൽ ശരിക്കു കടലിന്മകൾ, നാവിളക്കി-
ക്കൊണ്ടാൽ സരസ്വതി, കൃപാണിയെടുത്തുനിന്നാൽ
വണ്ടാറണിക്കുഴലി, ദുർഗ്ഗ, യിവണ്ണമാരും
കൊണ്ടാടുമാറു, പലമട്ടു ലസിച്ചിരുന്നു.        74

ആ യാമിനീശമുഖിതൻ പുതുമേനി നിത്യ-
വ്യായാമമേറ്റധികകാന്തി കലർന്നു മിന്നി,

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/8&oldid=202056" എന്ന താളിൽനിന്ന് ശേഖരിച്ചത്