താൾ:ഉമാകേരളം.djvu/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിമിത്തം നോക്കി ഞാൻ; കൊള്ളാം; ശരിക്കുമഴലൊക്കെയും;
ക്ഷമിച്ചു പാർത്താൽ പ്രത്യുഷം തമിസ്രയ്ക്കപ്പുറം വരും."       39

എന്നു രാജ്ഞി കഥിക്കും വാക്കന്നു കേട്ടാളിമാരുമായ്
ചെന്നു സിന്ധുതടത്തിങ്കൽ,ക്കുന്നു തോൽക്കുന്ന കൊങ്കയാൾ.       40

പാരം കാട്ടാതെ ഗാംഭീര്യം പാരം കാട്ടൂന്നൊരാഴിയെ
ആരമ്യഭംഗമില്ലാതന്നേരം കണ്ടു സഭംഗമായ്.       41

തടം തല്ലിത്തകർക്കുന്ന കടലിൽ മേന്മ തോഴിമാർ
സ്ഫുടമിമ്മട്ടിലന്നന്നനടയാളോടു ചൊല്ലിനാർ:       42

"കണ്ടാനന്ദിച്ചുകൊണ്ടാലും വണ്ടാർപൂവേണിമാർമണേ!
പണ്ടാസ്സഗരപുത്രന്മാരുണ്ടാക്കിത്തീർത്ത പൊയ്കയെ.       43

രമയ്ക്കു താതൻ, തൽക്കാന്തനമരും മണിമന്ദിരം;
സമം തദക്ഷിയുഗളം ശ്രമം തീർക്കുന്ന താവളം;       44

മെച്ചം വിധികരത്തിന്നു; കച്ചപ്പുറമിളയ്ക്കിവൻ;
പച്ചക്കർപ്പൂരമക്ഷിക്കു; കൊച്ചബ്ജന്നുള്ള പാവയും;       45

കാറാം വേഴാമ്പലിൻ ദാഹമാറാൻ പാഥസ്സു നൽകുവോൻ;
മാറാതെത്തിബ്ഭജിപ്പോർക്കു കൂറാർന്നെശ്വര്യമേകുവോൻ       (വിശേഷകം) 46

നല്ല വിസ്താരമിവനുണ്ടുല്ലസിക്കുന്നു ജീവനം;
ചൊല്ലണം തുല്യരായ്സ്സിന്ധുവല്ലഭപ്രാഡ്വിവാകരെ.       47

ഇവൻ ജലേശനെന്നാലും ധ്രുവം സർവാപഗാനുകൻ;
ലാവണ്യംതന്നെ നോക്കുന്നു ധവനിൽ ചാരുവേണിമാർ.       48

പരമൗർവാഗ്നിഭീ പൂണ്ടും പറക്കും ഭംഗപക്ഷികൾ
അരം തച്ശിഖയാൽത്താഴെ മരണംപൂണ്ടു വീഴ്കയോ?       49

നിലയില്ലാത്ത കടലിന്നലയും നിലയെന്നിയേ
ഉലകിൽച്ചാടിവീഴുന്നു; ഫലം ബീജസമം ദൃഢം.       50

വൻകടൽത്തുണ കൈക്കൊണ്ടും നിൻകചാഭ വരായ്കയാൽ
ശങ്കവിട്ടശ്രു വാർക്കുന്നോ തിങ്കൾനേർമുഖി! കാറുകൾ?       51

നിന്നോമനഭ്രൂലതകൾ വെന്നോരീയബ്ധിവീചികൾ
ഇന്നോർക്കിൽ തലതാഴ്ത്തിക്കൊണ്ടൊന്നോടേ കരയുന്നുവോ?       52

നിൻകണ്ണുകൾക്കെഴും ഭംഗി ശങ്കവിട്ടണവാൻ ഝഷം
കാൺക നിർന്നിദ്രമായ് തീരത്തിങ്കൽ ചെയ്യുന്നുവോ തപം       53

നിൻഗളംപോലിരിക്കാത്ത ശംഖം വേണ്ടെന്നു വാരിധി
തുംഗവ്യഥയൊടിത്തീരത്തിങ്കലേക്കെറിയുന്നുവോ?       54

നിൻകുചത്തെ നിനച്ചുള്ളിൽത്തങ്കും ലജ്ജനിമിത്തമോ
വൻ കുലാദ്രി സരസ്വാനിലെൻകുരംഗാക്ഷി! മഗ്നമായ്?       55

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/62&oldid=172911" എന്ന താളിൽനിന്ന് ശേഖരിച്ചത്