താൾ:ഉമാകേരളം.djvu/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അസ്തു സർവ,മിവനൊട്ടുമിത്തരം
വസ്തു വേണ്ടൊടുവിൽ മുക്തി പോരുമേ.        61

നിൻകഴൽപ്പൊടി ശിരസ്സിലേൽക്കുവാ-
നെങ്കലുണ്ടു കഴിവെന്നിരിക്കുകിൽ
സങ്കടങ്ങൾ സകലം ശമിപ്പതിൽ-
ശ്ശങ്കയെന്തു‌! സരസീരുഹേക്ഷണ!        62

ദാനവേന്തക! ദയാപയോനിധേ!
ദീനബേന്ധവ! വിഭോ! രമാപതേ!
ഞാനസാരനസഹായനെന്നെ നീ-
യൂനമറ്റു കരയേറ്റിടേണമേ.        63

ഏവമോതി വിധിപോൽ മുരാരിയെ-
സ്സേവചെയ്തു പരിതൃപ്തചിത്തനായ്
ശ്രീവളർന്ന നിജഗേഹമെത്തിയ-
ബ്ഭൂവലാരിയമൃതേത്തു ചെയ്തുതേ.        64

അന്നമുണ്ടു, കുളമോ? കബന്ധമു-
ണ്ടുന്നക്ഷിതിപയുദ്ധഭൂമിയോ?
എന്നതല്ല പലഹാരമുണ്ടു, നൽ-
സന്നതാംഗിയുടെ ചാരുകണ്ഠമോ?        65

വൃത്തമുണ്ടമലപദ്യമോ? ഫലം
മൊത്തമുണ്ടു, ശുഭമായ കർമ്മമോ?
ഒത്തവണ്ണമിയലുന്ന രംഭതൻ
പത്രമുണ്ടു, സുരനാഥഹസ്തമോ?        66

കൂറുചേർന്നുദധിയുണ്ടു, ലക്ഷ്മിയോ?
ചാരുവത്സനിയലുന്നു, ധാത്രിയോ?
ഏറുമാറു രസമോടു നല്ല സാം-
ബേറുമുണ്ടരിയ കാശിദേശമോ?        67

ഒന്നുപോൽ പ്രഥമനേറെയുണ്ടു; വാ-
യ്ക്കുന്നു കാളനു സുധാംശുവിൻ നിറം;
നന്നു നാരകഫലത്തിലും രുചി-
ക്കുന്നു മാനസ,മിതെന്തൊരത്ഭുതം?        68

നല്ലനല്ല വിഭവങ്ങളൊത്തുചേർ-
ന്നുല്ലസിക്കുമൊരു സദ്യയിത്തരം
മല്ലവൈരിപദഭക്തനാം മഹീ-
വല്ലഭനു വഴിപോലെ ലബ്ധമായ്.        69

കൈകടന്ന രസമോടു വൃത്തിയും
പാകവും ഗുണവുമൊത്തഭക്ഷണം
ആകവേ നൃവരനേകി വയ്പുകാർ
ശ്രീകവിപ്രവരർ കാവ്യമെന്നപോൽ.        70

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/54&oldid=208259" എന്ന താളിൽനിന്ന് ശേഖരിച്ചത്