താൾ:ഉമാകേരളം.djvu/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


വേനൽക്കാലം കാറ്റു ചൊവ്വിന്നടിച്ചാൽ
നൂനം കൈത്തോടാണു വഞ്ചിക്കു കായൽ;
മാനം കാറിൽ‌പ്പെട്ടു വൻ‌കോളുകൊണ്ടാ-
ലൂനം‌പറ്റും ലന്തതൻ കപ്പലിനും.       43

പൌരാമർഷാഗ്നിക്കു നാം ഭക്ഷ്യമായാൽ
പോരാ; പിന്നെബ്‌ഭൂമിപൻ ചത്തിടുമ്പോൾ
ആ രാജശ്രേഷ്ഠാന്വയത്തിങ്കലുള്ളോ-
രാരായാലും കുടവേ വദ്ധ്യരത്രേ.       44

സ്ത്രീയാകട്ടെ, ബാലരാകട്ടെ, കാര്യം
പേയായ്‌പോകും ശത്രുശേഷത്തെ വച്ചാൽ;
നായാട്ടുണ്ടോ ജാതിയും പ്രായവും പാർ-
ത്തിയാനെല്ലാം പാവകന്നൊന്നുപോലെ.       45

അപ്പോൾ മാർത്താണ്ഡാലയേശൻ കഥിച്ചാൻ;
‘നൽ‌പോരിന്നുള്ളൊരു നാളല്ലിതൊന്നും;
ഇപ്പോൾ സൂത്രംതന്നെ വെയ്‌ക്കേണ,മെന്ന-
പ്പപ്പോ! കാര്യം തെറ്റി; കാലം മറിഞ്ഞു.       46

ആലസ്യം‌വിട്ടുർവരാകാന്തവംശം
മൂലച്‌ഛേദം ചെയ്‌കിലേ പന്തിയാകൂ;
മേലത്തേക്കിബ്ബാധപറ്റൊല്ല ചെറ്റും;
കാലം നോക്കിക്കല്യർ കാണുന്നു കാര്യം.       47

യോഗക്കാരാം ബ്രഹ്മ‌ബന്ധുക്കളൊട്ടു-
ക്കാഗസ്സില്ലാത്തോരു സാധുക്കളെന്നായ്
ധീഗന്ധം വിട്ടോർക്കുമീ മന്നനെപ്പോയ്
വേഗം കൊൽ‌വാൻ മറ്റുപേർ വേണ്ടതുണ്ടോ ?       48

പിന്നീടല്പം ചെമ്പഴന്തിക്കുകൂടി-
ച്ചൊന്നീടാനുണ്ടസ്സദസ്സിങ്കലെന്നായ്
അന്നീടാർന്നോരപ്പുമാനോതിയപ്പോൽ-
ച്ചൊന്നീടട്ടേ വേണ്ടതെന്നായി കൂട്ടർ.       49

നാശം‌കാർന്നോരാർന്നതോർത്തുള്ളിലേറ്റം
ക്ലേശം‌പൂണ്ടോരാ യുവാവപ്പൊഴോതി:
‘മോശപ്പെട്ടോരെന്റെ നാവിന്നു പൊങ്ങാൻ
ലേശം‌പോലും ശക്തിയില്ലിസ്സദസ്സിൽ.       50

കന്നൻ മന്ത്രിക്കുള്ള കൈയൂക്കുമൂലം,
പൊന്നമ്മാമൻ ശേഷമെന്തോന്നു ചൊൽ‌വൂ ?
എന്നമ്മയ്ക്കും ബാലനായോരെനിയ്‌ക്കും
സുന്നം മേലിൽ ക്ഷേമമെന്നായിതല്ലോ.       51

ഈ രാജ്യം വിട്ടെങ്കിലന്യത്ര പോയ-
ദ്ധീരാമാത്യൻ സൌഖ്യരായ്‌പ്പാർക്കുമല്ലോ;

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/42&oldid=205991" എന്ന താളിൽനിന്ന് ശേഖരിച്ചത്