താൾ:ഉമാകേരളം.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഉണ്ടായതിൽ തിരുവനന്തപുരാഖ്യയോടു
കണ്ടാൽ വിശപ്പു മറയും പുരമൊന്നുദാരം;
തണ്ടാർമകൾപ്രിയനതിങ്കലുറക്കമാണു
രണ്ടാമതാമരിയ പാൽക്കടലിൽക്കണക്കേ.       28

സന്താനമേറുമമരാവതി തന്റെയേക-
സന്താനമിപ്പുരി, ശുചീന്ദ്രപുരസ്ഥനീശൻ
തൻതാപമാറ്റിയതുകൊണ്ടു തെളിഞ്ഞു വൃത്ര-
ഹന്താവു നന്ദിയൊടു വഞ്ചിധരയ്ക്കു നൽകി.       29

മേദിന്യലങ്കരണമാമിതിൽ വാണു പൗരർ
മോദിച്ചിടുംപടി നയത്തൊടു വഞ്ചിരാജ്യം
ആദിത്യവർമ്മനൃപനാണ്ടു കുറച്ചുകാല-
മാദിത്യനംബരതലം പകലെന്നപോലെ.       30

ധീ, വിദ്യ, ശാന്തി, വിനയം, ഹരിഭക്തിതൊട്ടി-
ബ്‌ഭൂവിൽപ്പുകഴ്ന്ന പല നന്മ നൃപന്നു ചേർന്നും
ആ വിശ്വശില്പി ബത! ബാഹുബലം പിലാശിൻ
പൂവിന്നു ഗന്ധസമമായവനേകിയില്ല.       31

ചണ്ഡപ്രതാപഗുണശൂന്യതകൊണ്ടു രത്ന-
ഷണ്ഡംപെറും ജലധിമേഖലയെബ്‌ഭുജിപ്പാൻ
ദണ്ഡം വളർന്നിതു നരേന്ദ്രനു നാൾക്കുനാളിൽ
ഷണ്ഡൻ ഗൃഹസ്ഥനു കുടുംബിനിയെക്കണക്കെ.       32

സ്നാനം നമസ്കൃതി ജപം വ്രതമംബുജാക്ഷ
ധ്യാനം തുടങ്ങിയൊരു വൃത്തികൾകൊണ്ടു കാലം
സാനന്ദമാപ്രഭു കഴിച്ചു കുലർഷിരാമ-
ന്നൂനം പെടുന്നതകലെക്കളവാൻ കണക്കേ.       33

ഭൂവാസവാന്വയസമുത്ഭവമാർന്നു ശുദ്ധം
ഭൂവാനവന്റെ നിലപൂണ്ടിടുമിപ്രജേശൻ
പൂവാപി വിട്ടുപവനത്തറമേൽപ്പതിക്കു-
മാവാരിജത്തിനെതിരായൊളി മങ്ങലേന്തി.       34

തന്നാഭപോയുമഥ വിഷ്ണുപദാന്തമേറ്റം
നന്നായ്ഭജിച്ചുമൊടുവിൽക്കരമൊക്കെവിട്ടും
അന്നാൾ ജലാശയസമാശ്രയമാർന്നുമൂഴി-
തൻ നാഥനന്തിയിലെയർക്കനു തുല്യനായി.       35

കന്യാകുമാരിമുതലന്നിടവാവരയ്ക്കും
ധന്യാഗ്ര്യമെന്നു പുകൾ പൊങ്ങിന നാട്ടിലെങ്ങും
സന്യാസിയാം നൃപനിലുള്ളൊരനാദരത്താ-
ലന്യായമേറി,യിരുൾപോലെ കറുത്തവാവിൽ.       36

ഭൂരിക്ഷിതീശബലവും പുരവാസിമൂത്തും
പാരിച്ച കോശധനവും പരരാജഭീയും,

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/4&oldid=202141" എന്ന താളിൽനിന്ന് ശേഖരിച്ചത്