താൾ:ഉമാകേരളം.djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


ഈ വന്ന പുരുഷരിലോ സചിവങ്കലോ ഹൃൽ-
പൂവിന്നു വഞ്ചനയെനിക്കറിയാവതല്ല!
ഓവിന്നകം ഫണി, വെളിക്കു വിലാള,മേവം
മേവുന്ന മൂഷികനുമിത്തരമില്ല ദുഃഖം.       104

ആമോദദം മധുരനാരകസൽഫലത്തിൻ
വ്യാമോഹമേകുമിവനുള്ളിൽ വിഷം പുലർത്തി
ഹാ! മോടിവായ്പു പുറമാണ്ടൊരു കാഞ്ഞിരക്കാ-
യാമോ? ഹരേ! കഥയിതത്ഭുതമാരറിഞ്ഞു?       105

ഒന്നുണ്ടു വാസ്തവ, മിളയ്ക്കിവനാണു നാഥ-
നെന്നുണ്ടു ബോധമഖിലപ്രജകൾക്കുമിപ്പോൾ;
എന്നും പകൽസമയമമ്പിളിയംബരത്തിൽ
മിന്നുന്നതില്ലതുലകിന്റെ നിസ്സർഗരീതി.       106

ഹാ! കാന്തയെഗ്ഗഹനസീമ്നി വെടിഞ്ഞു രാമൻ;
ശ്രീ കാമുകൻ മണി തിരഞ്ഞു വനത്തിലോടി;
നാകാധിപാത്മജനടർക്കു മടിച്ചു നിന്നു;
ലോകാപവാദഭയമേതൊരു ധീരനില്ല?       107

നാവോതിടുന്നതു, കരം തുടരുന്ന, തങ്ങുൾ-
പ്പൂവോർത്തിടുന്ന, തിവ മൂന്നിനുമൈക്യമെന്യേ
ആവോളമത്രമനുജാധമനോ മമാപ്ത-
നാവോ? കലിക്കുടയവൈഭവമാരുകണ്ടു?       108

ആശാന്തകീർത്തിതഗുണർക്കുമഹോ ജഗത്തി-
ലാശാന്തമക്ഷിയുഗളത്തിനു ലക്ഷ്യമല്ല,
കാശാർജ്ജുനപ്പുകളെഴും പുരുഷർക്കുകൂടി-
ക്കാശാർജ്ജനത്തിലുയിരും തൃണവും സമാനം.       109

ഞാനേക,നെന്റെ സഹജയ്ക്കു ശിശുക്കളല്ലാ-
തീനേരമില്ല സുതർ; പക്ഷമൊടിസ്സുഗോത്രം
താനേ മുറിപ്പതിനുറയ്പൊരു ജിഷ്ണുവാം നീ
ഹാ നേരുമെൻ സചിവ! നീതിയുമറ്റദുഷ്ടൻ.'       110

കമ്പിത്തപാലിൽ മൊഴിപോവതിൽ നൂറിരട്ടി
വമ്പിച്ച വേഗമൊടു ചിന്തകളീവിധത്തിൽ
മുൻപിൽ മറന്നു ഹൃദിപൂണ്ടരചൻ ഭയത്താൽ
തുമ്പിപ്പടിക്കു വിറയാർന്നവരോടു ചൊന്നാൻ.       111

"എൻകാശ്യപിക്കണികൾ നിങ്ങൾ പറഞ്ഞിദാനീം
ഹുങ്കാണ്ട മന്ത്രിയുടെ സത്യമറിഞ്ഞമൂലം
ശങ്കാവിഹീനമകതാരു തെളിഞ്ഞിടുന്നു,
വൻകാറുമാറുവളവമ്പിളിയെന്നപോലെ.       112

ആണത്തമോടരികിലെപ്പൊഴുമേവമെട്ടു
ചാണക്യർ നിങ്ങൾ തുണയുള്ളതുകാരണത്താൽ

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/12&oldid=202272" എന്ന താളിൽനിന്ന് ശേഖരിച്ചത്