താൾ:അരുണോദയം.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നന്തികത്തിലരിയെത്തരസാ വരുത്തു- കെ'ന്നപ്പുമാനരുളുമാജ്ഞ ലഭിച്ചനേരം സന്നദ്ധരായ ഭടർ കൈയ്ക്കു വിലങ്ങുവച്ചു മന്നൻറെ മുന്നിലവനെ ത്വരിതം നിറുത്തി.

"വാ വാ കടന്നു ശഠ ! നിൻ ഗളശോണിതത്തി- ലീ വാൾ കിടന്നു മറിയും കളികണ്ടുകൊൾക" ആ വാമതൻ പതിയൊടേവമുരച്ചവൻറെ നാവാശു വെട്ടി നൃവരൻ തല കൊയ്തെടുത്തു.

"അമ്മാ നിനക്കു കണികാണ്മതിനെൻറെ കൊച്ചു- സമ്മാന"മെന്നു സരളയ്ക്കൊരെഴുത്തൊടൊപ്പം അമ്മാനവൻറെ തല പൊൻതളികയ്ക്കകം വ- ച്ചമ്മാനവഹീനനലിറ്റു കൊടുത്തയച്ചു.

കുന്നോടെതിർത്തകചയാളുടലോടെ വേറാം തന്നോമനപ്രിയനെഴും തല കണ്ടനേരം വന്നോരഴൽക്കടലിൽ മുങ്ങിയതിന്നവണ്ണ- മെന്നോർത്തു കൊൾവി,നെഴുതാനെളുതല്ലയല്ലോ.

രണ്ടായിരം കണകൾ മേനിയിലൊത്തുചേർന്നു- കൊണ്ടാൽക്കണക്കവശയായഴലേററമേന്തി വണ്ടാർതൊഴുംകുഴലി വാർത്തൊരു കണ്ണുനീരു കണ്ടാൽക്കഴിഞ്ഞു കഥ; കല്ലുമലിഞ്ഞുപോകും.

മാറിൽത്തൊഴിച്ചു, തലതല്ലി,യകത്തഴൽത്തീ നീറിപ്പരം, മതിമറന്നു വിളിച്ചുകൂകി, ആറിൻകണക്കധികമശ്രു പൊഴി,ച്ചിരുണ്ട കാറിൽക്കവിഞ്ഞഴകെഴും കുചയാൾ കരഞ്ഞാൾ.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/13&oldid=210832" എന്ന താളിൽനിന്ന് ശേഖരിച്ചത്