കുണ്ഡലിനിപ്പാട്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കുണ്ഡലിനിപ്പാട്ട്

രചന:ശ്രീനാരായണഗുരു
1887-നും 1897-നും ഇടയ്ക്ക് രചിക്കപ്പെട്ടു. യോഗശാസ്ത്രത്തിലെ കുണ്ഡലിനീശക്തിയെ പടിപടിയായി ഉണർത്തുന്ന വിധമാണ്‌ ഇതിന്റെ രചന.

ആടുപാമ്പേ! പുനം തേടു പാമ്പേ! യരു-
ളാനന്ദക്കൂത്തു കണ്ടാടുപാമ്പേ!

തിങ്കളും കൊന്നയും ചൂടുമീശൻപദ-
പങ്കജം ചേർന്നുനിന്നാടുപാമ്പേ!

വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി
കണ്ണീരൊഴുകക്കണ്ടാടു പാമ്പേ!

ആയിരം കോടി അനന്തൻ നീ ആനന്ദ-
മായിരവും തുറന്നാടു പാമ്പേ!

ഓമെന്ന് തൊട്ടൊരു കോടി മന്ത്രപ്പൊരുൾ
നാമെന്നറിഞ്ഞുകൊണ്ടാടു പാമ്പേ!

പുള്ളിപ്പുലിത്തോൽ പുതയ്ക്കും പൂമേനിയെ-
ന്നുള്ളിൽ കളിക്കുമെന്നാടു പാമ്പേ!

പേയും പിണവും പിറക്കും ചുടുകാട്
മേയും പരമ്പൊരുളാടു പാമ്പേ!

പൂമണക്കുംകുഴലാളകം‌പൂകുമാ-
കോമളമേനി കണ്ടാടു പാമ്പേ!

നാദത്തിലുണ്ടാം നമശ്ശിവായപ്പൊരു-
ളാദിയായുള്ളതെന്നാടു പാമ്പേ!

പൂമലരോനും തിരുമാലുമാരും പൊൻ-
പൂമേനി കണ്ടില്ലെന്നാടു പാമ്പേ!

കാമനെച്ചുട്ട കണ്ണുള്ള കാലാരി തൻ
നാമം നുകർന്നുനിന്നാടു പാമ്പേ!

വെള്ളിമലയിൽ വിളങ്ങും വേദപ്പൊരു‌-
ളുള്ളിൽകളിക്കുമെന്നാടു പാമ്പേ!

എല്ലാമിറക്കിയെടുക്കുമേകൻ പദ-
പല്ലവം പറ്റി നിന്നാടു പാമ്പേ!

എല്ലായറിവും വിഴുങ്ങി വെറും വെളി-
യെല്ലയിലേറി നിന്നാടു പാമ്പേ!

എല്ലാം വിഴുങ്ങിയെതിരറ്റെഴുന്നൊരു
ചൊല്ലെങ്ങുമുണ്ടു നിന്നാടു പാമ്പേ!

ചൊല്ലെല്ലാമുണ്ട് ചുടരായെഴും പൊരു‌-
ളെല്ലയിലേറി നിന്നാടു പാമ്പേ!

ദേഹം നിജമല്ല ദേഹിയൊരുവനീ
ദേഹത്തിലുണ്ടറിഞ്ഞീടു പാമ്പേ!

നാടും നഗരവുമൊന്നായ് നാവിൽനി-
ന്നാടു നിൻ നാമമോതീടു പാമ്പേ!

ദേഹവും ദേഹിയുമൊന്നായ് വിഴുങ്ങീടു-
മേകനുമുണ്ടറിഞ്ഞീടു പാമ്പേ!

പേരിങ്കൽനിന്നു പേരുവെളിയെന്നല്ല
പാരാദി തോന്നിയെന്നാടു പാമ്പേ!

ചേർന്നുനിൽക്കുമ്പൊരുളെല്ലാം ചെന്താരൊടു
നേർന്നുപോമ്മാറു നിന്നോടു പാമ്പേ!

"https://ml.wikisource.org/w/index.php?title=കുണ്ഡലിനിപ്പാട്ട്&oldid=18063" എന്ന താളിൽനിന്ന് ശേഖരിച്ചത്