ഇന്ദുലേഖ/നമ്പൂതിരിപ്പാട്ടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഇന്ദുലേഖ
രചന:ഒ. ചന്തുമേനോൻ
അദ്ധ്യായം പതിമൂന്നു്: നമ്പൂതിരിപ്പാട്ടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണം

പതിമൂന്നു്[തിരുത്തുക]

നമ്പൂതിരിപ്പാട്ടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണം[തിരുത്തുക]


ഒരു അരമണിക്കൂറു നേരമേ നമ്പൂതിരിപ്പാടു് ഉറങ്ങിയുള്ളു. അപ്പോൾ ഉണ്ടായ ഉറക്കിന്നു് ഉറക്കം എന്നല്ല പറയേണ്ടതു് —ഒരു മയക്കം എന്നാണു്. ആ മയക്കം കഴിഞ്ഞ ഉടനെ എണീറ്റിരുന്നു ഗോവിന്ദനെ വിളിച്ചു രാത്രി പറഞ്ഞതെല്ലാം രണ്ടാമതും പറയിച്ചു. മനസ്സിന്നു കുറെ സുഖം തോന്നി.


നമ്പൂതിരിപ്പാട്: ചെറുശ്ശേരി എവിടെയാണു് കിടക്കുന്നതു്, ഉണർന്നുവോ?


ഗോവിന്ദൻ: കുളിപ്പാൻ പോയി. ഇതിന്റെ തെക്കേ അറയിലാണു് ഉറങ്ങിയതു്. ചെറുശ്ശേരിനമ്പൂരിയോടു് അടിയൻ ഉണർത്തിച്ചതൊന്നും ഇപ്പോൾ അരുളിച്ചെയ്യരുതെ.


നമ്പൂതിരിപ്പാട്: എന്താ വിരോധം?


ഗോവിന്ദൻ: സ്ഥിതി ഒന്നു് അറിഞ്ഞിട്ടു മതി എന്നടിയനു തോന്നുന്നു.


നമ്പൂതിരിപ്പാട്: മിടുക്കാ! നീ മഹാ മിടുക്കൻതന്നെ. എന്നാൽ ഈ കാര്യം സ്വകാര്യമയിരിക്കട്ടെ. ഞാൻ ഇന്ദുലേഖയെ ഇന്നുകൂടി ഒന്നു കാണാം. എന്നിട്ടും അവൾ വശത്തായില്ലെങ്കിൽ ക്ഷണേന മറ്റേ കാര്യം നടന്നു പുലർകാലെ അവളേയും കൊണ്ടു പൊയു്ക്കളയാം. ഇന്ദുലേഖയെത്തന്നെയാണു കൊണ്ടുപോയതു് എന്നേ ഇവിടെ പുറത്താളുകൾ വിചാരിക്കയുള്ളു. നോം പൊയു്ക്കഴിഞ്ഞിട്ടു പിന്നെ അറിഞ്ഞോട്ടെ. പിന്നെ അറിയുന്നതുകൊണ്ടു് ഒരു കുറവും നോക്കു് ഇല്ലെല്ലോ. അതുകൊണ്ടു് ഈ കാര്യം ഗോപ്യമായിതന്നെ വെച്ചോ. ഇന്ദുലേഖയെത്തന്നെയാണു് സംബന്ധംകഴിച്ചു കൊണ്ടുപോവുന്നതു് എന്നു നീ എല്ലാവരോടും ഭോഷ്കു പറഞ്ഞോ. അഥവാ ഇന്നു ഞാൻ കാണിപ്പാൻ ഭാവിച്ചിരികുന്ന രസികത്വവുംകൊണ്ടു് ഇന്ദുലേഖതന്നെ വശത്തായാൽ പിന്നെ അവളെത്തന്നെ കൊണ്ടുപോവുകയും ചെയ്യാം; അല്ലേ?


ഗോവിന്ദൻ: ഇപ്പോൾ അരുളിച്ചെയ്തതു ശരി . അങ്ങിനെ തന്നെയാണു വേണ്ടതു്.


മ്പൂതിരിപ്പാട്: എന്നാൽ ആ പെണ്ണിനെ ഒന്നു് എനിക്കു കാണേണമെല്ലോ. അതിനെന്താണു വിദ്യ?


ഗോവിന്ദൻ: അടിയൻ പോയി അന്വേഷിച്ചുവരാം. അമ്പലത്തിൽ തൊഴാൻ വരും. അപ്പോൾ കാണാം.


നമ്പൂതിരിപ്പാട്: രസികക്കുട്ടീ! സമർത്ഥാ! അതുതന്നെ നല്ല സമയം. നീ പോയി അന്വേഷിച്ചു വാ.


ഗോവിന്ദൻ ഉടനെ പോയി അന്വേഷിച്ചപ്പോൾ കല്യാണിക്കുട്ടി സ്ത്രീകളുടെ കുളപ്പുരയിൽ കുളിക്കുന്നതു കണ്ടു. ഉടനെ ഓടിവന്നു് നമ്പൂതിരിപ്പാടെ അറിയിച്ചു. നമ്പൂതിരിപ്പാടു് പെടഞ്ഞു് എണീട്ടു് കുളത്തിലേക്കു പുറപ്പെട്ടു. നമ്പൂതിരിപ്പാട്ടിലെ അപ്പോഴത്തെ വേഷം ബഹു ലഘുവാണു്. ഒരു പട്ടുക്കരമുണ്ടു് മുലയ്ക്കുമേൽ ചുറ്റു ഉടുത്തതും മെതിയടിയും മാത്രമേ ഉള്ളു. എന്റെ വായനക്കാർക്കു് കല്യാണിക്കുട്ടിയെക്കുറിച്ചു് അവളുടെ പേരു പീഠികയിൽ വായിച്ച അറിവു മാത്രമേ ഉള്ളു. ഈ കുട്ടി ശീനുപട്ടരുടെ മകളാണെന്നും പതിമൂന്നു് വയസ്സു് പ്രായമാണെന്നുംകൂടി അറിഞ്ഞിരിക്കാം. അവൾ നല്ല സുമുഖിയായ ഒരു പെങ്കിടാവുതന്നെ ആണെങ്കിലും ഇന്ദുലേഖയോടും മറ്റും സാമ്യമാണെന്നോ അതിൽ ഒരു ശതാംശം സൌന്ദര്യമുണ്ടെന്നോ ശങ്കിച്ചുപോവരുതേ. അതു കഥ വേറെ. ഇതു വേറെ. കല്യാണിക്കുട്ടി ശുദ്ധ മലയാളസമ്പ്രദായ പ്രകാരം വളർത്തിയ ഒരു പെണ്ണായിരുന്നു. എഴുതാനും വായിപ്പാനും അറിയാം. കുറേശ്ശെ പാടാം. ഇതുമാത്രമേ വിദ്യാപരിചയമുള്ളു. കണ്ടാൽ സുമുഖിയാണു്. പതിമൂന്നു വയസ്സിൽ മലയാളത്തിൽ ചില സ്ത്രീകൾക്കു പ്രസവംകൂടി കഴിയുന്നുണ്ടെങ്കിലും കല്യാണിക്കുട്ടിക്കു ശരീരപ്രകൃതി കൊണ്ടു യൌവനം ഉദിച്ചു എന്നേ പറഞ്ഞുകൂടു. ആകപ്പാടെ ലജ്ജാരസം ആധിക്യമായി കാണപ്പെടുന്ന ഒരു സാധുക്കുട്ടിയാണെന്നു മാത്രമേ എനിക്കു പറവാനുള്ളു. ഇവൾ കുളിച്ചുതോർത്തി തലമുടി വേർപെടുത്തുംകൊണ്ടു കുളപ്പുരയിൽനിന്നു പുറത്തേുക്ക് വരുമ്പോഴാണു് നമ്പൂതിരിപ്പാടിന്റെ അഭിമുഖമായ എഴുന്നള്ളത്തു്. കണ്ട ഉടനെ ഇവൾ കുളപ്പുരയിലേക്കുതന്നെ മാറിനിന്നു. നമ്പൂതിരിപ്പാടാണെന്നു ശങ്കിച്ചിട്ടേ ഇല്ല. അതു സ്വർണ്ണവിഗ്രഹമായിട്ടല്ലേ തലേദിവസം കണ്ടതു്. എന്നാൽ ഏതോ ഒരു പരിചയമില്ലാത്താളാണെന്നു വിചാരിച്ചു കല്യാണിക്കുട്ടി അകത്തേക്കുതന്നെ മാറിനിന്നതാണു്. നമ്പൂതിരിപ്പാടു് അങ്ങിനെ വിടുന്നാളോ? ഒരിക്കലും അല്ല. നേരെ ചെന്നു കുളപ്പുരയിൽ കടന്നു നോക്കി നോക്കി കണ്ടു. തിരിഞ്ഞു ഗോവിന്ദനെ നോക്കി അസ്സൽ കുട്ടി എന്നു പറഞ്ഞു. അപ്പോഴേക്കു ഗോവിന്ദൻ ചെറുശ്ശേരി കുളിച്ചു വരുന്നതു കണ്ടു് വേഗം എഴുന്നെള്ളണം എന്നു പറഞ്ഞു. നമ്പൂതിരിപ്പാടു കുളപ്പുരയിൽനിന്നു പുറത്തേക്കു ചാടിയതു് ചെറുശ്ശേരിയുടെ മുമ്പിൽ നേരെ കുറിക്കു വെടിവെച്ചതുപോലെ.


ചെറുശ്ശേരിനമ്പൂരി: ഇതെന്തു കഥാ! കുളിക്കാറായോ?


നമ്പൂതിരിപ്പാട്: ആയി.


ചെറുശ്ശേരിനമ്പൂരി: ഇത്ര നേർത്തെയോ?


നമ്പൂതിരിപ്പാട്: അതെ.


ചെറുശ്ശേരിനമ്പൂരി: എന്നാൽ എന്താണു കുളപ്പുരയിൽനിന്നു പുറത്തേക്കു വന്നതു്?


നമ്പൂതിരിപ്പാട്: മൂത്രശങ്കയ്ക്കു്.


ഗോവിന്ദൻ: നീരാട്ടുകുളി മറ്റെ കുളപ്പുരയിലാണു നല്ലതു്.


നമ്പൂതിരിപ്പാട്: എന്നാൽ അങ്ങട്ടുതന്നെ പോവാം. ചെറുശ്ശേരി അമ്പലത്തിൽ പോയി ജപിച്ചോളൂ. എന്നു പറഞ്ഞു വലിയ കുളപ്പുരയിലേക്കു നമ്പൂതിരിപ്പാടു വളരെ ഒരു ഘനഭാവം നടിച്ചുംകൊണ്ടു ഗോവിന്ദനോടുകൂടെ പോയി.


ചെറുശ്ശേരിക്കു് ആകപ്പാടെ നമ്പൂതിരിപ്പാടു പറഞ്ഞതു ബോധിച്ചില്ലാ. നമ്പൂതിരിപ്പാടു സാധാരണ എട്ടുമണിക്കേ എണീക്കാറുള്ളു. കുളി സാധാരണ പത്തുമണി കഴിഞ്ഞിട്ടേ ഉള്ളു. കുളിപ്പാൻ വരുന്നതിന്നു മുമ്പു് പല്ലുതേപ്പും മറ്റും കഴിയും. ഇന്നു് ആവിധമൊന്നുമല്ല കണ്ടതു്. കിടന്നു് ഉറങ്ങിയ ദിക്കിൽ നിന്നു ബദ്ധപ്പെട്ടു് എണീട്ടു മണ്ടിവന്നതുപോലെയാണു കണ്ടതു്. പിന്നെ സ്ത്രീകൾ കുളിക്കുന്ന കുളപ്പുരയിൽനിന്നാണു പുറത്തേക്കു ചാടിവന്നതു്. തലേദിവസം കുളിച്ച കുളിപ്പുര കടന്നു പോരണം ഈ കുളപ്പുരയ്ക്കു വരുവാൻ. പിന്നെ മൂത്രശങ്കയ്ക്കു പുറത്തുവന്നപ്പോൾ ഗോവിന്ദൻ മറ്റേ കുളപ്പുരയ്ക്കുതന്നെ പോവാമെന്നു പറഞ്ഞു. ഇതൊക്കെ ആലോചിച്ചു് ഇതിലെന്തോ ഒരു വിദ്യയുണ്ടു്, എന്താണെന്നു് അറിഞ്ഞില്ലല്ലോ എന്നു വിചാരിച്ചു ചെറുശ്ശേരിനമ്പൂരി കുറേദൂരം നടന്നു. തിരിഞ്ഞു നോക്കിയപ്പോൾ ഒരു പെങ്കിടാവു് ആ കുളപ്പുരയിൽനിന്നു് എറങ്ങി പുറത്തുവന്നു് അമ്പലത്തിലേക്കു വരുന്നതു കണ്ടു. ശരി, ചെറുശ്ശേരിക്കു മനസ്സിലായി. ഉടനെ അടുക്കെകണ്ട ഒരാളോടു ചോദിച്ചപ്പോൾ ആ കുട്ടി പഞ്ചുമേനവന്റെ മരുമകളാണെന്നും അറിഞ്ഞു. അതിബുദ്ധിമാനായ ചെറുശ്ശേരി ക്ഷണേന വളരെ എല്ലാം മനസ്സുകൊണ്ടു ഗണിച്ചു. ഇതിൽ എന്തോ ഒരു വിശേഷവിധിയുണ്ടു്. ‘ഇന്ദുലേഖയുടെ പാപമോചനമായി എന്നു തോന്നുന്നു’ എന്നു വിചാരിച്ചു മനസ്സുകൊണ്ടു് ഒന്നു ചിറിച്ചു് മണ്ഡപത്തിൽ ജപിക്കാൻ പോയി ഇരുന്നു.


നമ്പൂതിരിപ്പാട്: (ഗോവിന്ദനോടു്) എനിക്കു പൂർണ്ണസമ്മതം. ബഹു സന്തോഷം. ഇന്ദുലേഖ എനിക്കു വേണ്ടാ. ഗോമാംസം തിന്നുന്നവരുടെ ഭാഷ പഠിച്ച ആ അധികപ്രസംഗിയെ എനിക്കു വേണ്ടാ. ഇവൾ നല്ല കുട്ടി. പ്രായം ബഹുവിശേഷം. എനിക്കു് ഈ പ്രായത്തിലുള്ള സ്ത്രീകളെയാണു് ഇയ്യടെ ആഗ്രഹം. ഗോവിന്ദ! ക്ഷണം പോയി ഉത്സാഹിച്ചൊ. ഇന്ദുലേഖയെ കാണണ്ടാ എന്നുവെച്ചാലെന്താ?


ഗോവിന്ദൻ: എന്താണു് ഇങ്ങിനെ അരുളിച്ചെയ്യുന്നതു്? നേർത്തെ അരുളിച്ചെയ്തതു മറന്നുവോ? ഇന്ദുലേഖയെത്തന്നെയാണു സംബന്ധംകഴിച്ചു കൊണ്ടുപോകുന്നതു് എന്നു് എല്ലാവർക്കും എഴുന്നെള്ളുന്നതുവരെ എങ്കിലും തോന്നണം എന്നല്ലേ അരുളിച്ചെയ്തതു്. പിന്നെ ഇപ്പോൾ ഇങ്ങിനെ അരുളിച്ചെയ്താലോ. ഇതു മഹാഗോപ്യമായിരിക്കണം എന്നല്ലേ അരുളിച്ചെയ്തതു്?


നമ്പൂതിരിപ്പാട്: ഹാ—സമർത്ഥാ—രസികാ! നിയ്യാണു സമർത്ഥൻ. ഞാൻ അൽപം അന്ധാളിച്ചു. ഒരക്ഷരം ഞാൻ എനി പറയുകയില്ലാ. എല്ലാം നീ പറയുന്നതുപോലെ. പൊയ്ക്കോ. പോയി എല്ലാം ശട്ടംചെയ്തോ. ഇന്ദുലേഖയെ കണ്ടുകളയാം. പക്ഷേ, ഒരു ദോഷമാണുള്ളതു് അവളെ കാണുമ്പോൾ എനിക്കു വേറെ ഒരു സ്ത്രീയും വേണ്ടെന്നു തോന്നി ഭ്രാന്തുപിടിക്കുന്നു. എന്തുചെയ്യട്ടെ. പോവുന്നതുവരെ എനി കാണാതെ കഴിച്ചാൽ മനസ്സിന്നു ബഹുസുഖം ഉണ്ടാവും. അതാണു ഞാൻ പറഞ്ഞതു്.


ഗോവിന്ദൻ: തിരുമനസ്സുകൊണ്ടു നല്ല ധൈര്യമായി ഉറപ്പിക്കണം. എത്ര പെണ്ണുങ്ങൾ ഉണ്ടു് ലോകത്തിൽ, ഇവിടുത്തെ തിരുമേനി ഒന്നു കണ്ടാൽ മതി എന്നു വിചാരിച്ചിരിക്കുന്നു.


നമ്പൂതിരിപ്പാട്: ഹാ–സമർത്ഥാ! ഞാൻ ധൈര്യമായിരിക്കും. ഇന്ദുലേഖയും ഒരു പുല്ലും എനിക്കു സമം. നീ പോയി ശ്രമിച്ചോ. വളരെ ഗോപ്യമായിരിക്കട്ടെ. ഗോവിന്ദൻ അവിടെനിന്നു പോയി. ഈ കാര്യത്തിലേക്കു ശ്രമിക്കാനായിട്ടു് ആരോടാണു പറയേണ്ടത്—എന്താണു പറയേണ്ടതു്—എന്നലോചിച്ചു് അങ്ങട്ടും ഇങ്ങട്ടും നടന്നു വലഞ്ഞു. ആരോടും പറയാൻ ധൈര്യമായില്ലാ. ഗോവിന്ദനു വഷളത്വമുണ്ടെങ്കിലും നല്ല സാമർത്ഥ്യവും ഉണ്ടു്. ഈ കാര്യം നമ്പൂതിരിപ്പാടു പൊയു്ക്കഴിഞ്ഞശേഷമേ പൊതുവിൽ അറിയാവൂ എന്നാണു് അവന്റെ ആഗ്രഹം. അതുകൊണ്ടു് കേശവൻനമ്പൂതിരിയോടുകൂടി പറവാൻ ധൈര്യമുണ്ടായില്ലാ. നമ്പൂതിരിപ്പാടു നേർത്തെ ഭക്ഷണവും മറ്റും കഴിഞ്ഞു് ഇന്ദുലേഖയെ കാണാൻ പൂവരങ്ങിൽ എത്തി. ഇവിടെ നമ്പൂതിരിപ്പാട്ടിനെക്കുറിച്ചു് ഒരു വാക്കു നന്നായിട്ടു് എനിക്കു പറവാനുണ്ടു്. ചെറുശ്ശേരിനമ്പൂരി എത്ര വിദ്യ നോക്കീട്ടും ഗോവിന്ദന്റെ ഉപദേശം മുറുകെപിടിച്ചു് ഈ കല്യാണിക്കുട്ടിയുടെ സംബന്ധ ആലോചനയെപ്പറ്റി ഇതുവരെ ലേശംപോലും ചെറുശ്ശേരിനമ്പൂരിയെ അറിയിച്ചിട്ടില്ല. പിന്നെ ഒരു കാര്യംകൂടി ഉപദേശപ്രകാരം നടന്നിട്ടുണ്ടു്. ഊണുകഴിഞ്ഞു മഠത്തിന്റെ കോലാമ്മൽ ഉലാത്തിക്കൊണ്ടിരിക്കുമ്പോൾ സേവകന്റെ ഭാവത്തിൽ നടന്നിരുന്ന ശീനുപട്ടരുമായി നമ്പൂതിരിപ്പാടു താഴെ കാണിക്കുന്ന ഒരു സംഭാഷണമുണ്ടായി:


നമ്പൂതിരിപ്പാട്: എന്താണു ശീനു, കാര്യം എല്ലാം ഇന്നു തന്നെ ശട്ടമായാൽ നാളെ രാവിലെ പുറപ്പെടാമായിരുന്നു.


ശീനുപട്ടര്: അതിനെന്താണു വിഘ്നം! ഒക്കെ ശട്ടമല്ലെ.


ശീനുപട്ടരു പൂവരങ്ങിൽ അകത്തുള്ള വർത്തമാനം ഒന്നും അറിഞ്ഞിട്ടില്ലാ. പിന്നെ അന്നത്തെ ശണ്ഠ കഴിഞ്ഞശേഷം “പട്ടരെ പൂവരങ്ങിലോ പൂവള്ളിവീട്ടിലോ എങ്ങും കണ്ടുപോവരുത്; കണ്ടാൽ ആ കോമട്ടിയെ തല്ലണം” എന്നു പഞ്ചുമേനവൻ പറഞ്ഞതിനാൽ കുറെ ദിവസമായി പൂവള്ളിവീട്ടിൽ കടക്കാറെ ഇല്ല അതുകൊണ്ടു് ഇയാൾ അവിടെ നടന്ന യാതൊരു വിവരങ്ങളും അറിഞ്ഞിട്ടില്ലായിരുന്നു.


നമ്പൂതിരിപ്പാട്: എല്ലാം ശട്ടമായി എന്നുതന്നെ പറയാം. ദിവസം ഇന്നുതന്നെയോ എന്നു മാത്രം അന്വേഷിക്കണം. ഇന്നു തന്നെയാക്കണം.


ശീനുപട്ടര്: അതാണു നല്ലതു്. ശുഭസ്യ ശീഘ്രം.


നമ്പൂതിരിപ്പാട്: ഇന്ദുലേഖയു്ക്ക് കയറാൻ പല്ലക്ക് ഇവിടെ ഉണ്ടല്ലൊ.


ശീനുപട്ടര്: നാലഞ്ചു പല്ലക്ക് ഹാജരുണ്ടു്.


ശീനുപട്ടരുമായി ഇത്രത്തോളം സംസാരം കഴിഞ്ഞിട്ടാണു നമ്പൂതിരിപ്പാടു പൂവരങ്ങിലേു പുറപ്പെട്ടതു്. കാക്കയുടെ കഴുത്തിലെ മണിപോലെ നമ്പൂതിരിപ്പാടു പറഞ്ഞ വാക്കു് അമ്പലത്തിലും കൊളവക്കിലും മഠത്തിലും വഴിയിലും ശീനുപട്ടരു പത്തിനു പതിനാറാക്കി പറഞ്ഞുകൊണ്ടുനടന്നു. അന്നു ക്ഷേത്രത്തിൽ ചുരുങ്ങീട്ടു് ഒരു അടിയന്തിരം ഉണ്ടായിരുന്നു. അതിനു കുറെ നമ്പൂരിമാരും പട്ടന്മാരും കൂടീട്ടുണ്ടായിരുന്നു. അവിടെവെച്ചും ശീനുപട്ടരു് ഇന്ദുലേഖയുടെ പാണിഗ്രഹണം അന്നു രാത്രി ഉണ്ടാവുമെന്നു ഘോഷിച്ചു. ആ കൂട്ടത്തിൽ അപ്പോൾ ഉണ്ടായിരുന്നതിൽ ശങ്കരശാസ്ത്രികൾക്കു മാത്രമാണു് ഇതു കേട്ടപ്പോൾ അധികം വ്യസനമായതു്. ഇന്ദുലേഖയ്ക്കു് എഴുത്തു കൊടുത്തു എന്നു തലേദിവസം വെകുന്നേരം നമ്പൂതിരിപ്പാട്ടിലെ ചോദ്യത്തിന്നു സമാധാനമായി അമ്പലത്തിൽവെച്ചു ഗോവിന്ദൻ ഉറക്കെ വിളിച്ചുപറഞ്ഞു കേട്ടപ്പോൾതന്നെ കുഞ്ഞിക്കുട്ടിഅമ്മ തന്നോടു തലേദിവസം പറഞ്ഞപ്രകാരം കാര്യം നിശ്ചയിച്ചുപോയി എന്നു ശാസ്ത്രികൾ ഉറച്ചിരുന്നു. ഇപ്പോൾ ശീനുപട്ടരുകൂടി അന്നു രാത്രി അടിയന്തിരമാണെന്നു തീർച്ച പറഞ്ഞപ്പോൾ ശാസ്ത്രികൾ സംശയമെല്ലാം വിട്ടു് ഒരു ദീർഘനിശ്വാസം ചെയ്തു. ‘കഷ്ടം! ഇത്ര അന്തസ്സാരവിഹീനയായ ഒരു സ്ത്രീയെ ഞാൻ ഇത്ര ബുദ്ധിശാലിനി എന്നു് ഇത്രനാളും വിചാരിച്ചുവല്ലോ. അഞ്ചു നിമിഷം സംസാരിച്ചാൽ ഈ നമ്പൂതിരിപ്പാടു പടുവങ്കനും കേവലം സ്ത്രീജിതനായ ഒരു അപമര്യാദക്കാരനും ആണെന്നു് എത്ര താണതരം ബുദ്ധിയുള്ളവർക്കുംകൂടി അറിവാൻ കഴിയുമല്ലൊ. ഇന്ദുലേഖയ്ക്കു കഴിയുമോ എന്നുള്ളതിനു സംശയമുണ്ടോ? എന്നിട്ടു് ഇന്ദുലേഖാ, മന്മഥസദൃശനായി അതിബുദ്ധിമാനായി തന്നിൽ അത്യനുരാഗത്തോടുകൂടിയിരിക്കുന്ന മാധവനെ വിട്ടു് പടുവങ്കനായ അശ്വമുഖൻനമ്പൂതിരിയുടെ ഭാര്യയായി ഇരിക്കാമെന്നു നിശ്ചയിച്ചുവല്ലൊ. കഷ്ടം! ഇതിനു ദ്രവ്യത്തിന്മേൽ ഉള്ള മോഹമെന്നല്ലാതെ വേറെ ഒന്നും പറവാൻ കണ്ടില്ല,’ എന്നും മറ്റും ശങ്കരശാസ്ത്രി വിചാരിച്ചുംകൊണ്ടു ഭക്ഷണംകഴിച്ചു മാധവന്റെ അഛനുമായി ഒന്നു കാണണമെന്നു നിശ്ചയിച്ചു ഗോവിന്ദപ്പണിക്കരുടെ വീട്ടിലേക്കു ചെന്നു. അവിടെ ചെന്നപ്പോൾ അദ്ദേഹം തലേദിവസം വെകുന്നേരം പൊല്പായികുളത്തിലേക്കു പോയിരിക്കുന്നു എന്നും പിറ്റേദിവസം രാവിലേ എത്തുകയുള്ളു എന്നും കേട്ടു. അതും ഒരു കുണ്ഠിതമായി. ശാസ്ത്രികൾ ആ വീട്ടിൽ കൊലാമ്മൽ പടിയിൽ കിടന്നുറങ്ങി. നമ്പൂതിരിപ്പാടു ഭക്ഷണം കഴിഞ്ഞു പൂവരങ്ങിൽ എത്തി എന്നു പറഞ്ഞിട്ടുണ്ടല്ലൊ. ചെറുശ്ശേരി നമ്പൂരിയും കേശവൻ നമ്പൂരിയും കൂടെത്തന്നെ ഉണ്ടായിരുന്നു. നാലുകെട്ടിൽ എത്തിയ ഉടനെ നമ്പൂതിരിപ്പാടു് ഒരു കസാലമേൽ അവിടെ ഇരിക്കുകയും കേശവൻനമ്പൂരി നമ്പൂതിരിപ്പാടു വന്ന വിവരം അറിയിപ്പാൻ ഇന്ദുലേഖയുടെ മാളികയിന്മേലേക്കു പോകയും ചെയ്തു. കേശവൻനമ്പൂരിക്കു് ഇന്ദുലേഖയുടെ മാളികയിലേക്കു കയറുവാൻ ധൈര്യം വന്നില്ലാ. കോണി പകുതിയോളം കയറും, പിന്നെ ഇങ്ങട്ടുതന്നെ ഇറങ്ങും; പിന്നെയും കയറും, പിന്നെയും ഇറങ്ങും. തന്റെ അറയിലെ ജാലകത്തിൽകൂടെ ഇദ്ദേഹത്തിന്റെ ഈ പ്രാകൃതം കണ്ടിട്ടു് ഇദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മയ്ക്കു് സങ്കടം തോന്നി. ഉടനെ കോണിച്ചുവട്ടിലേക്കു ചെന്നു നമ്പൂരിയെ വിളിച്ചു.


ലക്ഷ്മിക്കുട്ടിഅമ്മ: എന്താണു് ഇങ്ങിനെ കളിക്കുന്നതു്? ഇന്ദുലേഖയെ പേടിച്ചിട്ടായിരിക്കും അല്ലേ? ഞാൻ ചെന്നു പറയാം. ഇന്ദുലേഖയെ പകൽ നമ്പൂതിരിപ്പാട്ടിലേക്കു കാണുന്നതിന്നു് അവൾക്കു് അത്ര വിരോധമുണ്ടാകയില്ലെന്നു തോന്നുന്നു. ഞാൻ ഒന്നു പോയി പറഞ്ഞുനോക്കട്ടെ. എന്നു ലക്ഷ്മിക്കുട്ടിഅമ്മ പറഞ്ഞപ്പോൾ കേശവൻനമ്പൂരിക്കു വലിയ ഒരു സുഖം തോന്നി. ഭാര്യയെ അനുഗ്രഹിച്ചു കോണിച്ചോട്ടിൽ നിന്നു .


ലക്ഷ്മിക്കുട്ടിഅമ്മ മുകളിൽ ചെന്നപ്പോൾ ഇന്ദുലേഖാ മാധവന്റെ എഴുത്തും വായിച്ചു സുഖിച്ചുകൊണ്ടു നിൽക്കുകയായിരുന്നു. അമ്മ വരുന്നതു കണ്ടപ്പോൾ,


ഇന്ദുലേഖാ: എന്താണു് അമ്മെ, നമ്പൂതിരിപ്പാട്ടിലെ വരവുണ്ടായിരിക്കും. അതു പറവാനായിരിക്കും വന്നത്; അല്ലേ?


ലക്ഷ്മിക്കുട്ടിഅമ്മ: അതെ മകളെ, ആ പടുവങ്കൻ നമ്പൂതിരിപ്പാടെ നീ ഇനി ഒട്ടും ഭയപ്പെടേണ്ടാ, ഇന്നലെ എന്റെ അകത്തു വന്നു് എന്തൊ ഗോഷ്ഠിയാണു കാണിച്ചതു്! അഛനുതന്നെ അദ്ദേഹത്തെക്കുറിച്ചു നല്ല ബഹുമാനമില്ലാതായിരിക്കുന്നു. എന്നാലും നമുക്കു ലൗകീകം വേണ്ടേ? അദ്ദേഹം ഇന്നോ നാളെയോ പോവും. ഇപ്പോൾ വന്നാൽ നല്ലവാക്കു സംസാരിച്ചേക്കണം, കുറച്ചു പിയാനോ വായിച്ചേക്കണം. അദ്ദേഹം ബ്രാഹ്മണനല്ലേ. കേവലം അവമാനിച്ചു എന്നു് എന്തിനു വരുത്തണം? അദ്ദേഹം വരട്ടെയോ?


ഇന്ദുലേഖാ: എനിക്കു് അദ്ദേഹത്തിനെയാവട്ടെ, ഈ ഭൂമണ്ഡലത്തിൽ വേറൊരാളെയുമാവട്ടെ ഒരുവിധത്തിലും അവമാനിക്കണമെന്നുള്ള ആഗ്രഹമില്ലാ. എന്നാൽ എന്നെ ഒരാൾ അവമാനിക്കാൻ ഭാവിക്കുമ്പോൾ ഞാൻ അതിനെ തടുക്കാതെ നിൽക്കുകയില്ലാ. ആ നമ്പൂതിരിപ്പാടു് ഇന്നലെ എന്നോടു മര്യാദയായി സംസാരിച്ചിരുന്നാൽ ഞാൻ ഇന്നലെയും അദ്ദേഹത്തിനു് ആവശ്യമുള്ള എല്ലാസമയവും പാടാനോ വീണ വായിപ്പാനോ ഒരുക്കമായിരുന്നുവല്ലൊ. അമ്മേ, എനിക്കു് അശേഷം ദുർഗ്ഗർവ്വ് ഉണ്ടെന്നു വിചാരിക്കരുതേ. എന്നെ നിവൃത്തിയില്ലാത്ത വിധത്തിൽ ദ്രാഹിച്ചു. ഞാൻ മനുഷ്യനല്ലെ. കാമക്രാധലോഭാദികൾ ഇല്ലാത്ത ഒരു സാധനമല്ലല്ലൊ. ഇന്നു നമ്പൂതിരിപ്പാടു നല്ല മര്യാദയായി സംസാരിക്കുമെങ്കിൽ അദ്ദേഹം വരട്ടെ. പാട്ടോ വീണവായനയോ ഞാൻ കേൾപ്പിച്ചുകൊടുക്കാമല്ലൊ. അതുകൂടാതെ എന്നെ ഭാര്യയാക്കണം എന്നുള്ള വിചാരത്തോടുകൂടി ഇതിന്റെ മുകളിൽവന്നു വല്ല അസംബന്ധവും പറഞ്ഞാൽ ഇന്നലത്തേതിലധികം വഷളായി പോവേണ്ടിവരും.


ലക്ഷ്മിക്കുട്ടിഅമ്മ: നമ്പൂരിമാരുടെ സ്വഭാവത്തിലേ കുറെ അപകടം ഉണ്ടു്. വിശേഷിച്ചു്, ഈ നമ്പൂതിരിപ്പാടു് ഒരു പടുവിഡ്ഢിയാണെന്നു സർവ്വജനസമ്മതമാണു്. ഭ്രാന്തന്മാരോടു കോപിക്കാറുണ്ടോ മകളെ?


ഇന്ദുലേഖാ: നമ്പൂരിമാരിൽ എല്ലാ ജാതികളിലുമുള്ളതുപോലെ അതിസമർത്ഥന്മാരും ഉണ്ടു്. അമ്മ ചെറുശ്ശേരിനമ്പൂരിയുമായി അരനാഴിക വിശേഷം പറഞ്ഞുനോക്കൂ —അപ്പോൾ പറയും അതിസമർത്ഥന്മാരാണു് നമ്പൂരിമാർ എന്നു്. പിന്നെ എനിക്കു ഭ്രാന്തന്മാരുമായി വിനോദിച്ചിരിപ്പാൻ അത്ര രസവുമില്ല. ഭ്രാന്തന്മാർ തുമ്പില്ലാതെ പറഞ്ഞാൽ ഞാൻ അതു കേൾക്കാൻ നിൽക്കുകയുമില്ലാ, നിശ്ചയംതന്നെ.


ലക്ഷ്മിക്കുട്ടിഅമ്മ: ആവട്ടെ, ഞാൻ അദ്ദേഹത്തോടു വരാം എന്നു് അറിയിക്കട്ടെ.


ഇന്ദുലേഖാ: ആവലാതിതന്നെ. വന്നോട്ടെ. എന്നോടു് ഇന്നലത്തെ മാതിരി സംസാരം തുടങ്ങിയാൽ ഞാൻ ഇന്നലത്തെ മാതിരിതന്നെ കാണിക്കും.


ലക്ഷ്മിക്കുട്ടിഅമ്മ: ആവട്ടെ, അദ്ദേഹം ഒന്നു വന്നു പോവട്ടെ; അല്ലെ?


ഇന്ദുലേഖാ: ഓ–ഹോ.


ലക്ഷ്മിക്കുട്ടിഅമ്മ ചിറിച്ചുംകൊണ്ടു താഴത്തിറങ്ങുമ്പോൾ സാധു കേശവൻനമ്പൂരി മുമ്പു നിന്നിരുന്ന സ്ഥലത്തുതന്നെ മുഖം അൽപം മേൽപോട്ടു പൊന്തിച്ചു ദൃഷ്ഠികൾ മേൽപോട്ടാക്കി, വരുന്നതും നോക്കിക്കൊണ്ടു് ഒരു വിഗ്രഹം കൊത്തിവെച്ചതുപോലെ നിൽക്കുന്നു.


കേശവൻനമ്പൂരി: സമയമായോ, ഞാൻ വരാൻ അറിയിക്കട്ടെ?


ലക്ഷ്മിക്കുട്ടിഅമ്മ: ഓ—ഹോ! വന്നോട്ടെ. പിന്നെ ഇന്നലത്തെ മാതിരി ഇന്ദുലേഖയോടു ഗോഷ്ഠി ഒന്നും പറയരുതെന്നു നമ്പൂതിരിപ്പാടോടു പറയണം. അല്ലെങ്കിൽ ഇന്നലത്തെപ്പോലെതന്നെ എല്ലാം.


കേശവൻനമ്പൂരി: ആട്ടെ, ഇപ്പോൾ വരാൻ പറയാമോ?


ലക്ഷ്മിക്കുട്ടിഅമ്മ: പറയാം.


കേശവൻനമ്പൂരി ഇന്ദുലേഖയെ വിവരം അറിയിപ്പാൻ പോയശേഷം നമ്പൂതിരിപ്പാടു് ചെറുശ്ശേരിയോടു തന്റെ സമീപം ഇരിക്കാൻ പറകയും, അദ്ദേഹം ഇരിക്കുകയും ചെയ്തു. അതിന്റെ ശേഷം താഴെ പറയുന്ന ഒരു ചുരുങ്ങിയ സംഭാഷണം ഇവർതമ്മിൽ ഉണ്ടായി. ഈ പ്രാവശ്യം ഇന്നലത്തെപ്പോലെ കേശവൻനമ്പൂരി മാളികയിൽപ്പോയി വരാത്തതിനാൽ നമ്പൂതിരിപ്പാട്ടിലേക്കു് അശേഷം ബദ്ധപ്പാടുണ്ടായിരുന്നില്ല. താൻ ഇന്ദുലേഖയുടെ മാളികമുകളിൽ പോയാൽ എന്തൊക്കെയാണു് ഘനം നടിക്കേണ്ടതു് എന്നു വിചാരിച്ചുറയ്ക്കാൻ തുടങ്ങി. നമ്പൂതിരിപ്പാട്ടിലെ വിചാരം, ‘ഞാൻ ഇന്നലെ കണ്ടപ്പോഴേക്കു ഭ്രമിച്ചു പരവശനായി എന്നു് ഇന്ദുലേഖയ്ക്കു തോന്നിപ്പോയി. ഇന്നു നേരെ മറിച്ചു തോന്നിക്കണം. അശേഷം ഭ്രമമില്ലെന്നു തോന്നിക്കണം. എന്നാൽ അറിയാം സൂക്ഷ്മം. എന്താ ഇവളെ അത്ര ഭ്രമിക്കാൻ? ഗോമാംസഭുക്കുകളുടെ ഭാഷ പഠിച്ച തണ്ടുതപ്പിപ്പെണ്ണിനെ മഹാകുബേരനായ ഞാൻ എന്താണു ഭ്രമിക്കാൻ? പണം കൊടുത്താൽ ഏതു പെണ്ണിനെ കിട്ടാത്തു? എത്ര സ്ത്രീകളെ ഞാൻ ഭാര്യയാക്കി വെച്ചു! എത്ര ഉപേക്ഷിച്ചു! എനി എത്ര വെപ്പാൻപോവുന്നു! ഈ ഒരു പെണ്ണകിടാവിനെ ഭ്രമിച്ചു വിഡ്ഢിത്വം കാണിക്കുന്നതു മഹാ കുറവുതന്നെ. ഇന്നു കണ്ടോട്ടെ. അനങ്ങുകയില്ല. ബഹുഘനം. ഘനം! സകലതും ഘനമായിട്ടുതന്നെ. നിൽക്കുമ്പോഴും ഇരിക്കുമ്പോഴും നോക്കുമ്പോഴും സംസാരിക്കുമ്പോഴും സംസാരിക്കാതിരിക്കുമ്പോഴും നോക്കുമ്പോഴും നോക്കാതിരിക്കുമ്പോഴും എപ്പോഴും ഘനം. ഇന്ദുലേഖ ഭയപ്പെട്ടുപോണം—കണ്ടുകൊള്ളട്ടെ. ഇത്ര കുറുമ്പു് ഇന്ദുലേഖയ്ക്കുണ്ടെങ്കിൽ അശേഷം ഞാനും കുറയുകയില്ല. ആരാണു തോൽക്കുക, കാണാമല്ലൊ പെണ്ണു പേടിച്ചു വിറച്ചു കാൽക്കവന്നു വീഴും സംശയമോ?’ എന്നിങ്ങനെ വിചാരിച്ചു് ജയിച്ചു എന്നുറച്ചു നമ്പൂതിരിപ്പാടു് ഒന്നു ചിറിച്ചു.


ചെറുശ്ശേരിനമ്പൂരിക്കു് ഈ നമ്പൂരിപ്പാടിന്റെ പലേവിധമായ ഗോഷ്ഠികൾ ആകപ്പാടെ കണ്ടിട്ടും ഇന്ദുലേഖയുടെ മനസ്സിന്നുണ്ടായ കുണ്ഠിതത്തെ ഓർത്തും തന്റെ സ്വജാതിയിൽ ശ്ലാഘ്യനും അതിദ്രവ്യസ്ഥനും ആയ ഒരു ദേഹം ഈവിധം പരമവിടനും വിഡ്ഢിയും ആയിത്തീർന്നുവല്ലൊ എന്നു വിചാരിച്ചു് ആ സമയം നമ്പൂരിപ്പാട്ടിനെപ്പറ്റി കേവലം ഒരു പരിഹാസമല്ല ഉണ്ടായതു്, ക്രോധസമ്മിശ്രമായ ഒരു ദുഃഖസാഗരമാണു് ഉണ്ടായതു്. ‘ഹാ, കഷ്ടം! ഇത്ര സമ്പത്തോടും കുലശ്ലാഘ്യതയോടും ഇരിക്കുന്ന ഇദ്ദേഹത്തിന്നു പൂർണ്ണയൌവനം കഴിയുന്നതുവരെ യോഗ്യതയുള്ള ഒരു സ്ത്രീയെ ഭാര്യയാക്കിവെക്കാൻ കഴിയാതെ ശുദ്ധ വ്യഭിചാരികളായ സ്ത്രീകളിൽ പ്രവേശിച്ചു ബുദ്ധിക്കു് ഇത്ര ചാപല്യം വരുത്തി; ഏതു സുഖത്തിന്നു് ഇദ്ദേഹം ഇത്രയെല്ലാം ആഗ്രഹിക്കുന്നുവോ ആ സുഖം വഴിപോലെ അനുഭവിക്കാനുള്ള ശക്തിയും ശുദ്ധമായ രുചിയും ദുഷ്പ്രവൃത്തികൾ നിമിത്തം കേവലം നശിപ്പിച്ചു്, ഈ സ്ഥിതിയിൽ ഇദ്ദേഹത്തിനെ കാണാറായല്ലൊ.’ എന്നിങ്ങനെ വിചാരിച്ചു് ചെറുശ്ശേരിനമ്പൂരി വളരെ വ്യസനിച്ചു. ചെറുശ്ശേരിനമ്പൂരി ഇങ്ങിനെ വിചാരിച്ച സമയം തന്നെയാണു് നമ്പൂതിരിപ്പാടു മേൽപ്പറഞ്ഞപ്രകാരം ഘനം നടിച്ചിരുന്നതും, ഘനം നടിച്ചു് അവസാനിച്ചശേഷം ഉടനെ തന്റെ ഈ ഘനത്തെപ്പറ്റി ചെറുശ്ശേരിയെ ഒന്നു് അറിയിക്കേണമെന്നു നിശ്ചയിച്ചു് നമ്പൂതിരിപ്പാടു് താഴെ പറയുംപ്രകാരം പറഞ്ഞു:


നമ്പൂതിരിപ്പാട്: എനിക്കു സ്ത്രീകളെ വളരെ ഭ്രമമാണെന്നു ചെറുയേരിക്കു തോന്നുന്നുണ്ടായിരിക്കാം.


ഈ ചോദ്യം കേട്ടപ്പോൾ ചെറുശ്ശേരിനമ്പൂരിക്കു് അൽപം ക്രോധമാണു ഉണ്ടായതു്. എങ്കിലും ബുദ്ധിമാനായ അദ്ദേഹം അതു മനസ്സിലാക്കി താഴെ പറയുന്നപ്രകാരം കുറെ ഗൗരവത്തോടെ മറുവടി പറഞ്ഞു:


ചെറുശ്ശേരിനമ്പൂരി: സ്ത്രീകളെ പുരുഷന്മാർക്കു ഭ്രമമുണ്ടാവുമെന്നു ഞാൻ വിചാരിക്കുന്നു. എന്നാൽ ആ ഭ്രമം ഏറെയും കുറെയുമായി ചിലപ്പോൾ അബദ്ധമായും വന്നേക്കാമെന്നും എനിക്കു തോന്നുന്നു.


നമ്പൂതിരിപ്പാട്: ഭ്രമിക്കുന്നതിലെന്താണു് അബദ്ധവും സുബദ്ധവും?


ചെറുശ്ശേരിനമ്പൂരി: വളരെ ഉണ്ടു്. സ്ത്രീപുരുഷന്മാർക്കു് അന്യോന്യം അനുരാഗം സമമായി ഉണ്ടായിട്ടു് അന്യോന്യം ഭ്രമിച്ചാൽ അതു് സുബദ്ധമായ ഭ്രമം എന്നു ഞാൻ പറയും. സ്ത്രീപുരുഷന്മാർക്കു് അന്യോന്യം അനുരാഗമില്ലാതെ ഒരാൾ മാത്രം മറ്റെ ആളെ ഭ്രമിച്ചു കാംക്ഷിക്കുകയും മറ്റെ ആൾക്കു് അശേഷം അനുരാഗം ഇല്ലാതിരിക്കുകയും ചെയ്താൽ ആ ഭ്രമത്തിന്നു് അബദ്ധഭ്രമമെന്നാണു ഞാൻ പേരിടുന്നതു്.


നമ്പൂതിരിപ്പാട്: രാവണനു രംഭയിൽ ഉണ്ടായ ഭ്രമം അബദ്ധമാണോ?


ചെറുശ്ശേരിനമ്പൂരി: രംഭയോടു് അന്വേഷിക്കണം. രംഭ രാവണന്റെ ഭ്രമത്തെ അനുകരിച്ചു് അങ്ങട്ടും ഭ്രമിച്ചുവോ എന്നു ഞാൻ അറിഞ്ഞിട്ടില്ലാ.


നമ്പൂതിരിപ്പാട്: ഓ–രാവണനു രംഭയെ സാധിച്ചിരിക്കുന്നു.


ചെറുശ്ശേരിനമ്പൂരി: സാധിച്ചിരിക്കാം.


നമ്പൂതിരിപ്പാട്: അപ്പോൾ അതു് എങ്ങനെ സാധിച്ചു?


ചെറുശ്ശേരിനമ്പൂരി: അബദ്ധമായ അനുരാഗം ഒരിക്കലും സഫലമാവുകയില്ലെന്നു ഞാൻ പറയുന്നില്ല. ഒരു സ്ത്രീയുമായി സഹവാസത്തിന്നു സാധിക്കുന്നതു് സ്ത്രീക്കു് അനുരാഗം ഉണ്ടായിരുന്നാൽ മാത്രമേ പാടുള്ളു എന്നില്ലല്ലൊ.


നമ്പൂതിരിപ്പാട്: അങ്ങിനെ ഇല്ലേ?


ചെറുശ്ശേരിനമ്പൂരി: ഇല്ലാ.


നമ്പൂതിരിപ്പാട്: എന്നാൽ ചെറുശ്ശേരി പറഞ്ഞതു് എനിക്കു് ഒന്നും മനസ്സിലായില്ലാ. അബദ്ധമായ ഭ്രമം സാധിക്കില്ലാ എന്നല്ലേ പറഞ്ഞതു് ഇപ്പോൾ?


ചെറുശ്ശേരിനമ്പൂരി: അങ്ങിനെ ഞാൻ പറഞ്ഞിട്ടില്ലാ. കള്ളന്മാർക്കും കവർച്ചക്കാർക്കും ചിലപ്പോൾ വിചാരിച്ചപോലെ മുതൽ കവർന്നുകൊണ്ടുപോവാൻ സാധിക്കുന്നില്ലേ? അതുപ്രകാരം അനുരാഗമില്ലാത്ത സ്ത്രീയേയോ പുരുഷനേയോ സാധിച്ചു എന്നു വരാം. എന്നാൽ ഒരു ഭാഗം അനുരാഗമില്ലാതിരിക്കുമ്പോൾ അങ്ങിനെ സാധിപ്പാൻ ശ്രമംചെയ്തു സാധിക്കുന്നതു് നിസ്സാരമായ പ്രവൃത്തിയാണു്.


നമ്പൂതിരിപ്പാട്: എന്താണു നിസ്സാരം?


ചെറുശ്ശേരിനമ്പൂരി: സാരമില്ലാത്തതുതന്നെ. അങ്ങിനെ സാധിക്കുന്നതിൽ ഒരു സാരവുമില്ല അങ്ങിനെ പ്രവർത്തിക്കുന്ന പുരുഷനോ സ്ത്രീയോ മൃഗപ്രായം, പശുക്കൾ, ശ്വാക്കൾ ഇവകളെപ്പോലെ.


നമ്പൂതിരിപ്പാട്: എന്നാൽ രാവണൻ എന്തിനു് സീതയെ ഭ്രമിച്ചു? സീതയു്ക്കു രാവണനിൽ ഭ്രമം ഇല്ലെന്നല്ലേ രാമായണത്തിൽ പറഞ്ഞിട്ടുള്ളതു്?


ചെറുശ്ശേരിനമ്പൂരി: അതെ; അങ്ങിനെതന്നെ. രാവണനു സീതയിൽ കാംക്ഷ ഉണ്ടായി. സീതയ്ക്കു രാവണനിൽ അനുരാഗം അശേഷം ഇല്ലെന്നു രാവണൻ അറിഞ്ഞതിനാൽ അനുരാഗം ഉണ്ടാക്കിത്തീർക്കാൻ വളരെ എല്ലാം രാവണൻ ശ്രമിച്ചു—ഫലിച്ചില്ലാ. പിന്നെ സീതയിൽ വിരോധമായി. രാവണൻ അതു നിമിത്തം നശിച്ചു. എങ്കിലും അനുരാഗം സീതയ്ക്കു തന്നിൽ ഉണ്ടാവുന്നതിന്നു മുമ്പു് സീതയുമായി രമിപ്പാൻ രാവണനു മനസ്സുണ്ടായില്ലാ. രാവണൻ പലേ ദോഷങ്ങളുള്ളവനാണെങ്കിലും ബുദ്ധിക്കു കേവലം രസികത്വമില്ലാത്തവനാണെന്നു സീതയുമായി ഉണ്ടായതായി രാമായണത്തിൽ കാണിച്ചിട്ടുള്ള സംവാദങ്ങളിൽനിന്നു് എനിക്കു തോന്നുന്നില്ലാ.


നമ്പൂതിരിപ്പാട്: എന്നാൽ ഒരു സ്ത്രീയെ കണ്ടു ഭ്രമിച്ചാൽ രാവണൻ ചെയ്തേടത്തോളം എല്ലാം ചെയ്യാമല്ലോ.


ചെറുശ്ശേരിനമ്പൂരി: രാവണൻ അനുഭവിച്ചതുപോലെയുള്ള കഷ്ടങ്ങൾ അനുഭവിപ്പാൻ ഉറച്ചാലും രാവണനെപ്പോലെ ശക്തി ഉണ്ടായാലും അങ്ങിനെ ചെയ്യാം.


നമ്പൂതിരിപ്പാട്: ശരി, സമ്മതിച്ചു. എന്നാൽ ഒരു പുരുഷനു് ഒരു സ്ത്രീയെ കണ്ടു കലശലായ ഭ്രമമുണ്ടായി ആ സ്ത്രീക്കു് ആ പുരുഷനിൽ അശേഷം ഭ്രമമുണ്ടായതുമില്ല. ഇങ്ങിനെ വന്നാൽ ആ പുരുഷന്റെ ഭ്രമനിവൃത്തിക്കു് എന്തു മാർഗ്ഗമാണു് ഉള്ളതു്?


ചെറുശ്ശേരിനമ്പൂരി: ‘ഭ്രമം’ ‘ഭ്രമം’ എന്നു് ഇവിടുന്നു് പറയുന്നതിന്റെ താൽപര്യം എനിക്കു നല്ലവണ്ണം മനസ്സിലായില്ല. ‘ആഗ്രഹം’ എന്നാണു് ഈ വാക്കിനു് അർത്ഥം ഉദ്ദേശിച്ചതു് എന്നുവരികിൽ സ്ത്രീക്കു് ഇങ്ങട്ടു് ആഗ്രഹമില്ലെന്നറിഞ്ഞാൽ പുരുഷൻ ധൈര്യത്താൽ തനിക്കു അങ്ങട്ടുള്ള ആഗ്രഹത്തെ ജയിച്ചു്, ആ സ്ത്രീയുമായുള്ള സുഖാനുഭവത്തിൽ ഉണ്ടാവുന്ന കാംക്ഷയെ ത്യജിക്കണം.


നമ്പൂതിരിപ്പാട്: എന്തിനു കാംക്ഷ വിടുന്നു? കിട്ടുമോ എന്നു പരീക്ഷിക്കണ്ടേ?


ചെറുശ്ശേരിനമ്പൂരി: കിട്ടുമോ എന്നല്ല പരീക്ഷിക്കേണ്ടതു്. അനുരാഗമുണ്ടാവുമോ എന്നാണു പരീക്ഷിക്കേണ്ടതു്. ഉണ്ടാവുന്നില്ലെങ്കിൽ ഉപേക്ഷിച്ചാൽ മതി.


നമ്പൂതിരിപ്പാട്: ഇങ്ങട്ടു ഭ്രമമില്ലെങ്കിലും സാദ്ധ്യമായാലോ?


ചെറുശ്ശേരിനമ്പൂരി: അങ്ങിനെ സാധിപ്പാൻ ഇച്ഛിക്കുന്നവർ മൃഗപ്രായം എന്നു ഞാൻ പറഞ്ഞില്ലേ?


നമ്പൂതിരിപ്പാട്: ഇതു ചെറുശ്ശേരി പറയുന്നതു കുറെ വിഡ്ഢിത്വമാണെന്നു് എനിക്കു തോന്നുന്നു. പുരുഷനു് ഇഷ്ടപ്രകാരം ഒരു സ്ത്രീയെ സാധിക്കുന്നുവെങ്കിൽ പിന്നെ ആ സ്ത്രീക്കു് ആ പുരുഷനോടു് ഇങ്ങട്ടു ഭ്രമമുണ്ടായിരുന്നുവോ ഇല്ലയോ എന്നു് എന്തിനു ചിന്തിക്കണം?


ചെറുശ്ശേരിനമ്പൂരി: ഞാൻ പറഞ്ഞു മനസ്സിലാക്കാം. ഒരു സ്ത്രീസുഖം പുരുഷനു സാധിച്ചു എന്നു പറയേണമെങ്കിൽ ആ സ്ത്രീയെ പുരുഷൻ രമിപ്പിച്ചു സുഖിപ്പിച്ചിട്ടുവേണം. ഒരു സ്ത്രീയെ താൻ രമിപ്പിക്കുന്നതിൽനിന്നും തന്നാൽ അവൾ രമിച്ചു സുഖിക്കുന്നു എന്നു് അറിയുന്നതിൽനിന്നുമാണു് പുരുഷനു സുഖാനുഭവം ഉണ്ടാവേണ്ടതു്. അപ്രകാരംതന്നെ ഒരു പുരുഷനുമായി സുഖിച്ചു എന്നു് ഒരു സ്ത്രീ പറയേണ്ടതു് ആ പുരുഷനെ സ്ത്രീ രമിപ്പിച്ചു സുഖിപ്പിച്ചാൽ മാത്രമാണു്. ഈ സുഖാനുഭവം അന്യോന്യം സംപൂർത്തിയായി ഉണ്ടാവേണമെങ്കിൽ അന്യോന്യം കലശലായ അനുരാഗം ഉണ്ടായിരിക്കേണം. അങ്ങിനെയല്ലാതെ സ്ത്രീസുഖം സാധിക്കുവാൻ ഇച്ഛിക്കുന്നവർ മൃഗപ്രായം—സാധിച്ചാൽ എന്തോ അന്യോന്യം ചില ഗോഷ്ഠികൾ കാണിച്ചു എന്നു മാത്രമേ പറഞ്ഞുകൂടു.


നമ്പൂതിരിപ്പാട്: ശിക്ഷ! ഇതു മഹാദുർഘടംതനെ. ഇങ്ങിനെയായാൽ വളരെ സ്ത്രീകളുമായി സുഖിപ്പാൻ ഒരു പുരുഷനു സാധിക്കുകയില്ല, നിശ്ചയം.


ചെറുശ്ശേരിനമ്പൂരി: ശരി, സൂക്ഷ്മത്തിൽ ഒരു പുരുഷനു് ഒരു സ്ത്രീ— ഒരു സ്ത്രീ ഒരു പുരുഷൻ. അങ്ങിനെയാണു സൃഷ്ടി സ്വഭാവേന വെച്ചിട്ടുള്ളതു്.


നമ്പൂതിരിപ്പാട്: ശ്രീകൃഷ്ണനു് എത്ര ഭാര്യമാരുണ്ടായിരുന്നു?


ചെറുശ്ശേരിനമ്പൂരി: ഞാൻ അറിയില്ല.


നമ്പൂതിരിപ്പാട്: പതിനാറായിരത്തെട്ടു ഭാര്യമാരുണ്ടായിരുന്നു. ശ്രീകൃഷ്ണന്റെ ബുദ്ധിക്കു രസികത്വമുണ്ടെന്നോ ഇല്ലെന്നോ ചെറുയേരി വിചാരിക്കുന്നതു്?


ചെറുശ്ശേരിനമ്പൂരി: പതിനാറായിരത്തെട്ടു ഭാര്യമാരുണ്ടായിരുന്നതു ശരിയാണെങ്കിലും ശ്രീകൃഷ്ണൻ നുമ്മളെപ്പോലെ ഒരു മനുഷ്യനായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ബുദ്ധിക്കു് അശേഷം രസികത്വമില്ലെന്നും അദ്ദേഹം വളരെ ഒരു വിടനായിരുന്നുവെന്നും ഞാൻ പറയും. എന്നാൽ ഏതു ഗ്രന്ഥങ്ങളിൽ നിന്നു നോം ഇദ്ദേഹത്തിന്നു് ഇത്ര അധികം ഭാര്യമാർ ഉണ്ടായിരുന്നു എന്നു് അറിയുന്നുവോ. അതുകളിൽനിന്നുതന്നെ അദ്ദേഹം മനുഷ്യനായിരുന്നില്ലെന്നും അറിയുന്നുണ്ടു്. ശ്രീകൃഷ്ണൻ ഗോവർദ്ധനപർവ്വതം എടത്തെ കൈകൊണ്ടു് എടുത്തു പൊന്തിച്ചു് ഏഴുദിവസം കൊടപോലെ പിടിച്ചു ഗോക്കളെയും ഗോപാലന്മാരെയും രക്ഷിച്ചതായും, ക്ഷ്വേളപാനംകൊണ്ടു മരിച്ചുപോയ പലേ ജീവികളേയും തന്റെ ഒരു കടാക്ഷത്താൽ ജീവിപ്പിച്ചതായും, മറ്റു മനുഷ്യശക്തിക്കു് അസാദ്ധ്യമായ അനേകം പ്രവൃത്തികൾ ചെയ്തതായും ഈ ഗ്രന്ഥങ്ങളിൽനിന്നു കാണുന്നുണ്ടു്. ഈവക എല്ലാം ചെയ്വാൻ ശക്തിയുള്ള ഒരു ദേഹത്തിനു ഞാൻ ഇപ്പോൾ പറഞ്ഞ പ്രകാരം സാധാരണമനുഷ്യർക്കുള്ള പ്രമാണങ്ങളും നിശ്ചയങ്ങളും സംബന്ധിക്കുമോ എന്നു ഞാൻ സംശയിക്കുന്നു.


നമ്പൂതിരിപ്പാട്: പുരുഷനു് അങ്ങട്ടു സ്നേഹമുണ്ടായാൽ സ്ത്രീക്കു് ഇങ്ങട്ടും ഉണ്ടാവാതെ ഇരിക്കയില്ല. ഞാൻ പലേ സ്ത്രീകളുമായി സുഖാനുഭവം ചെയ്തിട്ടുണ്ടു്. എല്ലാ സ്ത്രീകൾക്കും എന്നെ ബഹു ഭ്രമമായിരുന്നു—അല്ല, ചെറുശ്ശേരിക്കു് ഇതൊന്നും നിശ്ചയമില്ലെ? എന്താണു് ഇന്നു് ഒരു പുതിയമാതിരിയായി സംസാരിക്കുന്നതു്? സകല സ്ത്രീകൾക്കും എന്നെ ഭ്രമമാണു്. നമ്പൂതിരിപ്പാട്ടിലെ വാക്കു കേട്ടു ചെറുശ്ശേരി ചിറിച്ചുപോയി. നമ്പൂതിരിപ്പാട്ടിലെപ്പറ്റി സ്ഥായിയായി ഉണ്ടായിരുന്ന പരിഹാസരസംതന്നെ വീണ്ടും തോന്നി കഷ്ടമെന്നോർത്തു.


നമ്പൂതിരിപ്പാട്: എന്താണു ചെറുശ്ശേരി ഒന്നും മിണ്ടാത്തതു്? സകല സ്ത്രീകൾക്കും എന്നെ ഭ്രമമല്ലെന്നാണോ വിചാരം?


ചെറുശ്ശേരിനമ്പൂരി: ഇവിടുത്തെക്കുറിച്ചു ഞാൻ ഒന്നും വിചാരിച്ചിട്ടില്ല. ഞാൻ സാധാരണമനുഷ്യരുടെ കാര്യമാണു പറഞ്ഞതു്. ഇവർ ഇത്രത്തോളം സംസാരിക്കുമ്പോഴേയ്ക്കു കേശവൻനമ്പൂരി ഓടി എത്തി, “എനി മുകളിലേക്കു പോവാം,” എന്നു പറഞ്ഞതു കേട്ടപ്പോൾ,


നമ്പൂതിരിപ്പാട്: വരട്ടെ–നിൽക്കൂ. എന്താണു് ഇത്ര ബദ്ധപ്പാടു? എന്റെ സമയംകൂടി നോക്കണ്ടേ?


കേശവൻനമ്പൂരി: സമയമായിട്ടു മതി.


കേശവൻനമ്പൂരി ഒന്നത്ഭുതപ്പെട്ടു–ഇതെന്തു കഥാ? ഇദ്ദേഹം ഒരു കമ്പക്കാരൻതന്നെയാണു്. ഇത്രയും വിചാരിപ്പാനേ എടയായുള്ളു. അപ്പോഴേയ്ക്കു്,


നമ്പൂതിരിപ്പാട്: എന്നാൽ എനി പോവുക. കറുത്തേടം വരണ്ട, ഞാൻ മാത്രം പോവാം. ചെറുശ്ശേരി ഇവിടെ കിടന്നു് ഉറങ്ങിക്കോളു. എന്നും പറഞ്ഞു നമ്പൂതിരിപ്പാടു് അതിഘനഭാവത്തോടുകൂടി തുപ്പട്ട മുതലായതു പുതച്ചു് ഇന്ദുലേഖയുടെ മാളികമുകളിൽ കയറി. ഇന്ദുലേഖാ തലേദിവസത്തെപ്പോലെ വിസ്താരത്തിന്നു കൂട്ടിൽ നിർത്തിയ തടവുകാരന്റെ ഭാവത്തോടെ ചാരുപടിയും പിടിച്ചു നിൽക്കുന്നു. നമ്പൂതിരിപ്പാടു പുറത്തളത്തിൽ കടന്നു ഇന്ദുലേഖയെ കണ്ടു. കണ്ട ക്ഷണത്തിൽ ഈ ഇളിഭ്യന്റെ ധൈര്യവും ഘനവും ആസകലം ഓടി ഒളിച്ചു. പല്ലിളിച്ചു ‘ശിവ—ശിവ! സുന്ദരിയായ നിന്റെ കൂടെ ഇരിക്കാതെ എനിക്കു് ഈ ജന്മം സാധിക്കയില്ലാ. എന്തു മുഖം! എന്തു നിറം! എന്തു തലമുടി! എന്തു കണ്ണ്! ശിവ ശിവ! നാരായണ! വലഞ്ഞു. വലഞ്ഞു. ഘനവും ഇല്ല എനിക്കു ധൈര്യവും ഇല്ല. ദേവേന്ദ്രനു മഹർഷിയുടെ ഭാര്യയെ കണ്ടപ്പോൾ ഘനം എവിടെപ്പോയി?— രാവണനു രംഭയെ കണ്ടപ്പോഴോ?’ ഇങ്ങിനെ എല്ലാം ഇന്ദുലേഖയെ കണ്ട ക്ഷണത്തിൽ നമ്പൂതിരിപ്പാട്ടിലേക്കു തോന്നി എങ്കിലും രണ്ടുമൂന്നു നിമിഷം കസാലമേൽ ഇരുന്നശേഷം ഒരു വിധമെല്ലാം ധൈര്യം ഉറപ്പിച്ചു പറയുന്നു:


നമ്പൂതിരിപ്പാട്: “ധീരർക്കു പുല്ലും തരുണിമാരും സമം” എന്നുള്ള പ്രമാണം ഇന്ദുലേഖാ വായിച്ചിട്ടുണ്ടോ?


ഇന്ദുലേഖാ: (വല്ലാതെ പൊട്ടിച്ചിറിച്ചുംകൊണ്ടു്) ഞാൻ പ്രമാണം വായിച്ചിട്ടില്ലെങ്കിലും ഇപ്പോൾ കേട്ടുവല്ലോ. ഒന്നാന്തരം പ്രമാണമാണു്. ഇന്ദുലേഖാ ഉള്ളിൽ അടക്കാൻ നിവൃത്തിയില്ലാത്തവിധം മനോഹരമായ ശബ്ദത്തിൽ കുലുകുലുങ്ങനെ പൊട്ടിച്ചിറിച്ച ഭാവവികാരം കണ്ട ക്ഷണത്തിൽ നമ്പൂതിരിപ്പാടു് വളരെപ്രയത്നപ്പെട്ടു് ഉറപ്പിച്ച ഘനം എവിടെയോ പോയി. മുമ്പു ഗോവിന്ദനുമായി ഉണ്ടായ ആലോചനകളും നിശ്ചയങ്ങളും എല്ലാം കേവലം മറന്നു മനസ്സു് ഇന്ദുലേഖയിൽ വീണു ലയിച്ചു. എന്നിട്ടു്, ഇങ്ങിനെ പറയുന്നു:


നമ്പൂതിരിപ്പാട്: ഇന്ദുലേഖാ ഒന്നുകൂടി ഉറക്കെ ചിറിച്ചാട്ടെ. ഇങ്കിരീസ്സിൽ ചിറിക്കാനും പഠിപ്പിക്കുമോ? ബഹുഭംഗി അങ്ങിനെ ചിറിക്കുന്നതു്. ഒന്നുകൂടി ചിറിച്ചാട്ടെ. ഇന്ദുലേഖാ ചിറിച്ചു പരവശയായി അകത്തേക്കു മുഖം തുടയ്ക്കാൻ പോയി.


നമ്പൂതിരിപ്പാട്: അല്ല —മോശം! അകത്തേക്കു പോയിക്കഴിഞ്ഞുവോ? ഇന്നലത്തെപ്പോലെകൂടി സംസാരിപ്പാൻ ഇന്നു് എടയില്ലെന്നു തോന്നുന്നു. പിന്നെ എന്തിനാണു് എന്നോടു വരാൻ പറഞ്ഞതു്?


ഇന്ദുലേഖാ: അല്ല—ഞാൻ വരുന്നു. എന്നു പറഞ്ഞു മുഖം കഴുകി രണ്ടാമതും പുറത്തുവന്നു.


നമ്പൂതിരിപ്പാട്: ഇന്ദുലേഖയ്ക്കു് എത്ര വയസ്സായി?


ഇന്ദുലേഖാ: പതിനെട്ടു്.


നമ്പൂതിരിപ്പാട്: എനിക്കു് എത്ര വയസ്സായി എന്നു് ഇന്ദുലേഖയ്ക്കു തോന്നുന്നു?


ഇന്ദുലേഖാ: എനിക്കു വയസ്സു കാഴ്ചയിൽ ഗണിക്കാനുള്ള സാമർത്ഥ്യം ഉണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടു് എനിക്കു പറവാൻ സാധിക്കയില്ല.


നമ്പൂതിരിപ്പാട്: എങ്കിലും ഏകദേശം മതിപ്പായി പറഞ്ഞുകൂടേ?


ഇന്ദുലേഖാ: മതിപ്പായി പറഞ്ഞാൽ ശരിയാകയില്ല.


നമ്പൂതിരിപ്പാട്: എങ്കിലും ഏകദേശം പറയൂ.


ഇന്ദുലേഖാ: എന്തെങ്കിലും പറഞ്ഞാൽ മതിയെങ്കിൽ പറയാം. ഇവിടേയു്ക്കു് ഒരു അമ്പതു വയസ്സു കഴിഞ്ഞു എന്നു് എനിക്കു തോന്നുന്നു.


നമ്പൂതിരിപ്പാട്: ഛി! അബദ്ധം! എനിക്കു പൂർണ്ണയൌവനം കഴിഞ്ഞു എന്നാണു തോന്നുന്നതു്? കഷ്ടം! ഇതെന്തൊരു കഥയാണു്! അമ്പതു വയസ്സായോ? പൂർണ്ണയൌവനം കണ്ടാൽ നിശ്ചയിച്ചുകൂടേ?


ഇന്ദുലേഖാ: ഞാൻ മുമ്പുതന്നെ പറഞ്ഞില്ലേ എനിക്കു വയസ്സു ഗണിക്കാൻ അറിഞ്ഞുകൂടെന്നു്.


നമ്പൂതിരിപ്പാട്: പൂർണ്ണയൗവനമുള്ള ഒരു പുരുഷനെ കണ്ടാൽ എനിയും അറിഞ്ഞുകൂടേ? പതിനെട്ടുവയസ്സായാലും അറിഞ്ഞുകൂടേ?


ഇന്ദുലേഖാ: എനിക്കു് അറിഞ്ഞുകൂടാ. പൂർണ്ണയൌവനം എന്നുവെച്ചാൽതന്നെ എന്താണെന്നു് എനിക്കു മനസ്സിലായിട്ടില്ല.


നമ്പൂതിരിപ്പാട്: ഇങ്കിരീസ്സു പഠിച്ചിട്ടാണു് ഈവക ഒന്നും ഇന്ദുലേഖയു്ക്കു മനസ്സിലാവാത്തതു്. സംശയമില്ല.


ഇന്ദുലേഖാ: അതുകൊണ്ടുതന്നെയായിരിക്കാം.


നമ്പൂതിരിപ്പാട്: ഞാൻ വേളികഴിച്ചിട്ടില്ല.


ഇന്ദുലേഖാ: ശരി, നല്ല കാര്യം.


നമ്പൂതിരിപ്പാട്: ഇല്ലത്തു സന്തതിക്കു് അനുജന്മാർ വേളികഴിച്ചിട്ടുണ്ടു്. ഞാൻ എല്ലായ്പോഴും വളരെ സുഖിച്ചു കാലം കഴിക്കുന്നു. സ്വജാതിയിൽ ക്രമപ്രകാരം വേളികഴിച്ചാൽ നമ്പൂരിമാർക്കു സുഖം പോയി. ഞാൻ സ്ഥിരമായി ഇതുവരെ യാതൊരു ഭാര്യയേയും വെച്ചിട്ടില്ല. എന്താണു് ഇന്ദുലേഖാ ഒന്നും പറയാത്തതു്?


ഇന്ദുലേഖാ: ഇവിടുന്നു് ഇവിടുത്തെ വർത്തമാനങ്ങളെക്കുറച്ച് പറയുമ്പോൾ ഞാനെന്താണു എടയിൽ പറയേണ്ടതു്?


നമ്പൂതിരിപ്പാട്: ഞാൻ ഇന്നലെ അയച്ച ശ്ലോകം കേൾക്കണോ ഞാൻ ചൊല്ലാം.


ഇന്ദുലേഖാ: വേണ്ട—ബുദ്ധിമുട്ടണ്ട.


നമ്പൂതിരിപ്പാട്: എന്തു ബുദ്ധിമുട്ടാണു്? ശ്ലോകം ചൊല്ലുന്നതു് ഒരു രസികത്വമല്ലേ?


ഇന്ദുലേഖാ: അതെന്തോ?


നമ്പൂതിരിപ്പാട്: അങ്ങിനെ തോന്നുന്നതു് ഇങ്കിരീസ്സു പഠിച്ചിട്ടാണു്.


ഇന്ദുലേഖാ: ആയിരിക്കാം.


നമ്പൂതിരിപ്പാട്: ഇങ്കിരിയസ്സു പഠിച്ചാൽ ശൃംഗാരം ഉണ്ടാവില്ല നിശ്ചയം.


ഇന്ദുലേഖാ: അതെ, ഉണ്ടാകയില്ല.


നമ്പൂതിരിപ്പാട്: ഇന്ദുലേഖയ്ക്കു നല്ല ശൃംഗാരം ഉണ്ടു്.


ഇന്ദുലേഖാ: ഇല്ലെന്നാണു് എനിക്കു തോന്നുന്നതു്.


നമ്പൂതിരിപ്പാട്: നൈഷധം പഠിച്ചിട്ടുണ്ടോ?


ഇന്ദുലേഖാ: ഇല്ലാ


നമ്പൂതിരിപ്പാട്: നൈഷധമല്ലേ പെണ്ണുങ്ങൾ പഠിക്കേണ്ടത്? നൈഷധത്തിൽ ഒരു ശ്ലോകം ചൊല്ലട്ടെ?


ഇന്ദുലേഖാ: വേണ്ട. വെറുതെ ബുദ്ധിമുട്ടണ്ട.


നമ്പൂതിരിപ്പാട്: ഇതെന്തൊരു കഥയാണു്! ശ്ലോകം ചൊല്ലാൻ ഭാവിക്കുമ്പോൾ എല്ലാം എന്താണു ബുദ്ധിമുട്ടണ്ട എന്നു പറയുന്നതു്?


ഇന്ദുലേഖാ: ബുദ്ധിമുട്ടു് ഉണ്ടാകകൊണ്ടുതന്നെ.


നമ്പൂതിരിപ്പാട്: ഇന്ദുലേഖയ്ക്കു കല്ലുപതിച്ച തോടയാണു നല്ല ചേർച്ച.


ഇന്ദുലേഖാ: ശരി.


നമ്പൂതിരിപ്പാട്: ഇന്ദുലേഖയ്ക്കു കല്ലു പതിച്ച തോട ഉണ്ടോ?


ഇന്ദുലേഖാ: എന്റെ കൈവശം ഇല്ല.


നമ്പൂരിപ്പാട്: ഞാൻ ഒരു ജോഡു പണിയിക്കാം. വിശേഷമായ കല്ലുകൾ എന്റെ പക്കലുണ്ടു്.


ഇന്ദുലേഖാ: എനിക്കുവേണ്ടി പണിയിക്കാൻ ആവശ്യവും സംഗതിയും ഇല്ല.


നമ്പൂരിപ്പാട്: ഞാൻ ഇവിടെ വന്നതു് എനിക്കു് എഴുത്തയച്ചിട്ടാണു്.


ഇന്ദുലേഖാ: ശരി.


നമ്പൂരിപ്പാട്: പഞ്ചു പറഞ്ഞിട്ടു കറുത്തേടം എഴുതി അയച്ചു. എന്നിട്ടാണു വന്നതു്.


ഇന്ദുലേഖാ: ശരി.


നമ്പൂരിപ്പാട്: ബാന്ധവത്തിനു വരാനാണു് എഴുതിയിരുന്നതു്.


ഇന്ദുലേഖാ: ആരേ? കേശവൻനമ്പൂരിയെ ബാന്ധവിക്കാനോ?


നമ്പൂരിപ്പാട്: നേരമ്പോക്കു പോട്ടെ. എനിക്കു വളരെ വ്യസനം ഉണ്ടു്.


ഇന്ദുലേഖാ: ശരി.


നമ്പൂരിപ്പാട്: എന്താണ്—വ്യസനമുള്ളതു ശരിയെന്നോ?


ഇന്ദുലേഖാ: അങ്ങിനെ അല്ലേ പറഞ്ഞതു് ?


നമ്പൂരിപ്പാട്: ഈ വെച്ചിരിക്കുന്ന വലിയ പെട്ടി എന്താണു്? സംഗീതപ്പെട്ടിയോ?


ഇന്ദുലേഖാ: അതെ.


നമ്പൂരിപ്പാട്: ഇതിന്റെ വിദ്യ ഒന്നു കേൾപ്പിച്ചു തരാമോ?


ഇന്ദുലേഖാ “അങ്ങിനെതന്നെ,” എന്നു പറഞ്ഞു പിയാനോ വായിപ്പാൻ ആരംഭിച്ചു.


ഇന്നലത്തേയും ഇന്നത്തേയും സംഭാഷണത്തിൽ ഇന്ദുലേഖയുടെ ഭാവം കേവലം രണ്ടുവിധമായിട്ടാണെന്നു് എന്റെ വായനക്കാർക്കു തോന്നാം. ഇന്നലെ ഇന്ദുലേഖയ്ക്കു് ഇദ്ദേഹത്തിന്റെ സ്വഭാവവും അവസ്ഥയും ഇന്നത്തെപ്പോലെ മനസ്സിലായിരുന്നില്ല. തന്നെ തട്ടിപ്പറിച്ചു കൊണ്ടുപോവാൻ അതികുബേരനായ ഒരു മനുഷ്യൻ വന്നു് പരീക്ഷിക്കാൻ പോവുന്നതിൽ ഉള്ള പുച്ഛവും ക്രോധവും ഇന്നലെ കലശലായിരുന്നു. ഇന്നെയ്ക്കു് ആ സ്ഥിതി മാറിപ്പോയി. തന്റെ വലിയച്ഛനുതന്നെ ഇദ്ദേഹത്തിന്റെമേൽ നല്ല അഭിപ്രായമില്ലെന്നും എനി അദ്ദേഹത്തെ തന്റെ നേരെ കൊണ്ടുവന്നു പരീക്ഷിക്കയില്ലെന്നും ഇന്ദുലേഖാ അറിഞ്ഞു. പിന്നെ ഇദ്ദേഹത്തിനുതന്നെ ഇന്ദുലേഖയെ കിട്ടുകയില്ലെന്നുള്ള ഒരു വിശ്വാസവും വന്നുതുടങ്ങി എന്നു് ഇദ്ദേഹത്തിന്റെ വാക്കിൽനിന്നുതന്നെ അറിയാറായി. അതുകൊണ്ടു് ഇന്നെയ്ക്കു് ആകപ്പാടെ നമ്പൂതിരിപ്പാട്ടിലെ കഥ ഒരു പരിഹാസയോഗ്യമായിത്തീർന്നു. എന്നല്ല, ഇന്ദുലേഖയ്ക്കു് ഇദ്ദേഹത്തിന്റെ ബുദ്ധിയുടെ ഒരു ശക്തിയില്ലായ്മയും ചാപല്യവും കണ്ടിട്ടു് കുറെ ഒരു പരിതാപവും ഉണ്ടായില്ലെന്നില്ല. ഏതുവിധവും ഇന്ദുലേഖയ്ക്കു് നമ്പൂതിരിപ്പാട്ടിന്റെ ബുദ്ധിയുടെ സ്വഭാവം കണ്ടിട്ടു് ഒരു ദയയാണു് ഇന്നത്തെ സംസാരം കഴിഞ്ഞശേഷം ഉണ്ടായതു്. ‘കഷ്ടം! ഇദ്ദേഹം ഇങ്ങിനെ അറിവില്ലാത്തവനായിപ്പോയല്ലൊ,’ എന്നു തോന്നി.


പിയാനൊ വായന തുടങ്ങിയപ്പോഴയ്ക്കു് മാളികയുടെ ചുവട്ടിൽ മിറ്റത്തും മതിലിന്മേലും കുളവക്കിലും മനുഷ്യർ കൂടിത്തുടങ്ങി. മുമ്പത്തെപ്പോലെ ചില പട്ടന്മാരും മറ്റും മുകളിലേക്കു വായന കേൾക്കാൻ കയറുവാൻ ചെന്നപ്പോൾ കേശവൻനമ്പൂരി കോണിക്കൽ ഒരു പാറാവുകാരന്റെ നിലയിൽ നിന്നു്, “ആരും കയറണ്ട, കയറണ്ട” എന്നു പറഞ്ഞു് ആട്ടിപ്പായിച്ചു. ആട്ടുകൊണ്ട കൂട്ടർ കുളക്കടവിൽ വന്നു് കേശവൻനമ്പൂരിയെയും മറ്റും ശകാരം തുടങ്ങി:


ഒരു പട്ടര്: പകൽസമയം ഭാര്യയും ഭർത്താവുംകൂടി ഇരിക്കുന്ന അകത്ത് പാട്ട് കേൾക്കാൻ പോയാൽ എന്തൊരു വിരോധമാണെടോ?


ഒരു നായര്: നമ്പൂതിരിപ്പാട്ടിലേക്കു് വേറെ ആൾ കടന്നു ചെല്ലുന്നതും ഇഷ്ടമായിരിക്കില്ല. പിന്നെ എന്തിനു നോം അദ്ദേഹത്തിനെ മുഷിപ്പിക്കുന്നു?


ഒരു പട്ടര്: എന്താണു്, മറ്റൊരാൾ ഇന്ദുലേഖയുടെ പാട്ടുകേട്ടുപോയാൽ നമ്പൂതിരിപ്പാട്ടിലേക്ക് ഇത്ര ചേതം?


ഒരു നമ്പൂരി: പുതിയ ഭാര്യയല്ലേ, അങ്ങിനെയിരിക്കും.


ഇങ്ങിനെ ആളുകൾ ഘോഷം കൂട്ടിക്കൊണ്ടിരിക്കുമ്പോൾ ശങ്കരശാസ്ത്രികൾ ഉണർന്നു ഗോവിന്ദപ്പണിക്കരുടെ വീട്ടിൽ നിന്നു് എറങ്ങി പതുക്കെ അമ്പലത്തിലേക്കു പുറപ്പെട്ടു. ആളുകൾ വഴിയിൽവെച്ചു മേൽകാണിച്ചപ്രകാരം പറയുന്നതും ഘോഷം കൂട്ടുന്നതും കേട്ടു. ഇന്ദുലേഖയുടെ മാളികമുകളിൽനിന്നു പിയാനോ വായിക്കുന്നതും കേട്ടു. ഒന്നും മിണ്ടാതെ നേരെ അമ്പലത്തിലേക്കു നടന്നു പോംവഴി ഗോവിന്ദൻകുട്ടിമേനവനെ അന്വേഷിച്ചു. ഗോവിന്ദപ്പണിക്കരോടുകൂടി പൊൽപായികളത്തിലേക്കു പോയിരിക്കുന്നു എന്നു കേട്ടു ശാസ്ത്രികൾ ബഹുവ്യസനത്താൽ പരവശനായി അമ്പലത്തിൽ പോയി കിടന്നു. നാട്ടിലേക്കു് അന്നുതന്നെ പോണമെന്നും ഉറച്ചു. ഒരു പത്തു നിമിഷം പിയാനോവായന കഴിഞ്ഞശേഷം,


നമ്പൂരിപ്പാട്: എനി മതിയാക്കാം. ക്ഷീണം ഉണ്ടാവും. ഓമനയായ കൈകൊണ്ടു് എത്രനേരം അദ്ധ്വാനിക്കാം.


ഇന്ദുലേഖാ പുച്ഛിച്ചു് ഒന്നു നോക്കി.


നമ്പൂരിപ്പാടു തന്റെ വെള്ളിച്ചെല്ലവും സ്വർണ്ണപ്പനീർ വീശിക്കുപ്പിയും കൊണ്ടുവരാൻ പറഞ്ഞു. കൊണ്ടുവന്നശേഷം ഇന്ദുലേഖയോടു്:


നമ്പൂരിപ്പാട്: ഈ പെട്ടി നോക്കൂ . നല്ല മാതിരിയോ?


ഇന്ദുലേഖാ പെട്ടി വാങ്ങി നോക്കി. പനീർവീശിയും വാങ്ങി നോക്കി “വളരെ ഭംഗിയുണ്ടു്,” എന്നു പറഞ്ഞു് താഴത്തു വെച്ചു.


നമ്പൂരിപ്പാട്: ഇതു് ആവശ്യമുണ്ടെങ്കിൽ എടുക്കാം.


ഇന്ദുലേഖാ: എനിക്കു് ആവശ്യമില്ലാ.


നമ്പൂരിപ്പാട്: എടുക്കാം. വിരോധമില്ലാ.


ഇന്ദുലേഖാ: എനിക്കു് ആവശ്യമില്ലാ.


നമ്പൂരിപ്പാട്: ഞാൻ ഇന്ദുലേഖയെ അല്ലാതെ വേറെ ഒരു സ്ത്രീയേയും കാമിക്കയില്ലാ.


ഇന്ദുലേഖാ: അങ്ങിനെതന്നെ.


നമ്പൂരിപ്പാട്: ഓ–അതു സമ്മതിച്ചുവോ?


ഇന്ദുലേഖാ: സമ്മതം.


നമ്പൂരിപ്പാടു ചിറിച്ചു് എണീട്ടുനിന്നു. മേൽപട്ടെയ്ക്കു് ഒന്നു ചാടി.


ഇന്ദുലേഖാ: ഇതു് എന്തു ഗോഷ്ഠിയാണു്?


നമ്പൂരിപ്പാട്: ഗോഷ്ഠിയോ? മഹാഭാഗ്യം ആയിരിക്കുന്നു എനിക്കു്. ഞാൻ നൃത്തം ചെയ്യട്ടെ. എനിക്കു് ഇന്ദുലേഖയെ കിട്ടിയില്ലേ. എന്റെ കാര്യം സാധിച്ചില്ലേ?


ഇന്ദുലേഖാ: ഈവക ഗോഷ്ഠികൾ പറയരുതേ. ഞാൻ ഈ ജന്മം അങ്ങെ ഭാര്യയായി ഇരിക്കയില്ല. എന്നെ അങ്ങുന്നു് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനു ഞാൻ വിചരിച്ചാൽ നിവൃത്തിയില്ല. അങ്ങുന്നു് എനിമേലിൽ എന്നോടു് ഈവക ഒരു വാക്കു പറഞ്ഞാൽ ഞാൻ അങ്ങെ ഒരിക്കലും കാണുകയും ഇല്ല. എനിക്കു പ്രവൃത്തികൾ ഉണ്ടു്. എന്നും പറഞ്ഞു് ഇന്ദുലേഖാ അകത്തേക്കു പോയി. നമ്പൂരിപ്പാടു് ക്ഷണത്തിൽ ചുവട്ടിലേക്ക് ഇറങ്ങിപ്പോരുകയും ചെയ്തു.


കോണി എറങ്ങിക്കഴിയുന്നതുവരെ കഷ്ടിച്ചു സങ്കടമുണ്ടായിരുന്നുവോ —സംശയം. അപ്പോഴേക്കു മനസ്സിൽ ഒന്നാമതു ലക്ഷ്മിക്കുട്ടിഅമ്മയും ഉടനെ രണ്ടാമതു രാവിലെ കണ്ട പെണ്ണിനേയും ഓർമ്മവന്നു. ചുവട്ടിൽ വന്ന ഉടനെ ഗോവിന്ദനെ അന്വേഷിച്ചു. ഗോവിന്ദൻ വന്നു കുറെ സ്വകാര്യസംസാരം ഉണ്ടായി. അതിന്റെ വിവരം:


നമ്പൂരിപ്പാട്: എന്താണു ഗോവിന്ദാ, എല്ലാം ശട്ടമായോ?


ഗോവിന്ദൻ: അടിയൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ലാ. അങ്ങിനെ പറയാൻ പാടില്ലാ. അടിയൻ വിചാരിക്കുന്നതു തിരുമനസ്സുതന്നെ പഞ്ചുമേനവനെ വിളിച്ചു് ഇതിനെപ്പറ്റി സ്വകാര്യമായി ഒന്നു് അരുളിച്ചെയ്താൽ ഒരു വിഷമവും ഉണ്ടാവില്ലെന്നാണു്.


നമ്പൂരിപ്പാട്: എന്നാൽ പഞ്ചുവെ വിളിക്കൂ. പറഞ്ഞുകളയാം. ഇന്ദുലേഖയുടെ കാര്യം തീർച്ചയായി. ഈ ജന്മം അവൾ എന്റെ ഭാര്യയായി ഇരിക്കില്ലപോൽ.


ഗോവിന്ദൻ: ശിവ —ശിവ! എന്തു ധിക്കാരമാണു് ഇതു്! ഇങ്ങിനെ കുറുമ്പു പെണ്ണുങ്ങൾക്കു ഞാൻ കേട്ടിട്ടില്ല. അവളുടെ മുമ്പാകെ കല്യാണിയേയുംകൊണ്ടു രാവിലെ എഴുന്നള്ളാൻ ദൈവം സംഗതി വരുത്തണം എന്നാണു് അടിയന്റെ പ്രാർത്ഥന.


നമ്പൂരിപ്പാട്: ശരി. സമർത്ഥാ! ശരി. പഞ്ചുവെ വിളി.


ഗോവിന്ദൻ: പടിമാളികമേൽ എഴുന്നള്ളിയിരിക്കുന്നതാണു നല്ലതു്. പഞ്ചുമേനവനെ അടിയൻ അവിടെ വിളിച്ചുകൊണ്ടു വരാം. പഞ്ചുമേനവൻ വരുമ്പോൾ ചെറുശ്ശേരിനമ്പൂരിയും കേശവൻനമ്പൂരിയും ഒന്നിച്ചരുതേ. ഗോപ്യമായിരിക്കണം.


എന്നും പറഞ്ഞു ഗോവിന്ദൻ പഞ്ചുമേനവനെ തിരയാൻ പോയി.


നമ്പൂരിപ്പാടു കേശവൻനമ്പൂരിയെ വിളിച്ചു താൻ ഇരിക്കുന്ന അറയുടെ തെക്കേ അറയിൽത്തന്നെ ഇരിക്കണം; ചില കാര്യങ്ങളെക്കുറിച്ചു സംസാരിക്കാനുണ്ടു്; താൻ വിളിക്കുന്നതുവരെ എങ്ങും പോവരുതെന്നു പറഞ്ഞു് അവിടെ ഇരുത്തി. ഇതും ഗോവിന്ദന്റെ ഒരു വിദ്യതന്നെ ആയിരുന്നു. കേശവൻനമ്പൂരി വളരെ വിഷാദത്തോടുകൂടി ഈശ്വരസ്മരണയും ചെയ്തുകൊണ്ടു തെക്കെ അറയിൽ ഇരുന്നു. കുറേ കഴിഞ്ഞപ്പോൾ ഉറങ്ങുകയും ചെയ്തു.


ഗോവിന്ദൻ പഞ്ചുമേനവനെ തിരഞ്ഞുപോവുമ്പോൾ സമയം മൂന്നുമണിയായിരിക്കുന്നു. പഞ്ചുമേനവൻ ഊണുകഴിഞ്ഞു് ഉറങ്ങുന്നു. ഗോവിന്ദൻ പഞ്ചുമേനവൻ കിടക്കുന്ന അകത്തിന്റെ വാതുക്കൽപോയി നിന്നു കുഞ്ഞിക്കുട്ടിഅമ്മയെ കണ്ടു. പഞ്ചുമേനവനെ നമ്പൂരിപ്പാടു വിളിക്കുന്നു എന്നു പറഞ്ഞു. കുഞ്ഞിക്കുട്ടിഅമ്മ അകത്തു പോയി ഭർത്താവിനെ വിളിച്ചുണർത്തി. ഉണർത്തിയ ദേഷ്യത്തോടെ—


പഞ്ചുമേനവൻ: അസത്തെ, എന്തിനു് എന്നെ ഉപദ്രവിക്കുന്നു?


കുഞ്ഞിക്കുട്ടിഅമ്മ: നമ്പൂതിരിപ്പാടു വിളിക്കുന്നുണ്ടുപോൽ.


പഞ്ചുമേനവൻ: നമ്പൂതിരിപ്പാടു്! വിഡ്ഢിനമ്പൂതിരിപ്പാടു്! വെറുതെ മനുഷ്യരെ ബുദ്ധിമുട്ടിക്കുന്നു. ഈ അസത്തിന്നു കടന്നുപോവരുതെ? ഒന്നിന്നും കൊള്ളാത്ത മനുഷ്യൻ. ആ കേശവൻനമ്പൂരിയെപ്പോലെ ഒരു കഴുതയെ ഞാൻ കണ്ടിട്ടില്ല.


കുഞ്ഞിക്കുട്ടിഅമ്മ: അങ്ങിനെ ഒന്നുമില്ല. ഇന്ദുലേഖയും നമ്പൂതിരിപ്പാടും തമ്മിൽ ഇന്നു വളരെ എണങ്ങിയിരിക്കുന്നു. ഇന്നു് ഇത്രനേരം മാളികയിൽവെച്ചു പാട്ടും ചിറിയും തകൃതിയായിരുന്നു. ബഹു ഉത്സാഹം. ഇന്ദുലേഖയ്ക്കു സന്തോഷമായിരിക്കുന്നുപോൽ.


പഞ്ചുമേനവൻ: (പതുക്കെ കുഞ്ഞി എണീട്ടിരുന്നിട്ടു്) പാട്ടുണ്ടായോ? എപ്പഴു്?


പാറുക്കുട്ടിഅമ്മ: ഇവിടുന്നു കിഴക്കെ പറമ്പിൽ പോയ സമയം.


പഞ്ചുമേനവൻ: അതൊന്നും ഞാൻ കേട്ടില്ല ഞാൻ പോയി അന്വേഷിക്കട്ടെ.


എന്നു പറഞ്ഞു വൃദ്ധൻ കുറെ സന്തോഷത്തോടെ എണീട്ടു പുറപ്പെട്ടു് ഗോവിന്ദനോടുകൂടി പടിമാളികയിൽ ചെന്നു കയറി.