ഇന്ദുലേഖ/ഒരു വിയോഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഇന്ദുലേഖ
രചന:ഒ. ചന്തുമേനോൻ
അദ്ധ്യായം നാലു്: ഒരു വിയോഗം

നാലു്[തിരുത്തുക]

ഒരു വിയോഗം[തിരുത്തുക]

മാധവൻ: അമ്മേ, എല്ലാം ശട്ടമാക്കിച്ചോളണേ. നാളെ പുലർച്ചെ എനിക്കു മദിരാശിക്കു പുറപ്പെടണം. അച്ഛൻ അകത്തുണ്ടോ ?

പാർവ്വതിഅമ്മ: പോവാൻ ഉറച്ചുവോ ?

മാധവൻ: എന്താണു സംശയം ? ഞാൻ പോണു .

പാർവ്വതിഅമ്മ: നിന്റെ അച്ഛൻ രാവിലെ പോകുമ്പോൾ നിന്നോടു് അങ്ങോട്ടു ചെല്ലാൻ പറഞ്ഞിരിക്കുന്നു.

ഉടനെ മാധവൻ തന്റെ അച്ഛൻ ഗോവിന്ദപ്പണിക്കരുടെ ഭവനത്തിലേക്കു പോയി .

ഗോവിന്ദപ്പണിക്കർ നല്ല ദ്രവ്യസ്ഥനും ബുദ്ധിമാനും മര്യാദക്കാരനും ദയാലുവും ആയ ഒരു മനുഷ്യനാണു്. സ്വന്തകുടുംബം ഒന്നും ഇല്ലാത്തതിനാൽ ചിലവു് ഒന്നുമില്ലാതെ പണം വളരെ കെട്ടിവച്ചിട്ടുള്ളാളാണു്.

ഗോവിന്ദപ്പണിക്കർ: കുട്ടൻ കുളി കഴിഞ്ഞുവോ ?

മാധവൻ: കഴിഞ്ഞു.

ഗോവിന്ദപ്പണിക്കർ: നാളത്തന്നെ മദിരാശിക്കു പോണുവോ ?

മാധവൻ: പോണം എന്നു വിചാരിക്കുന്നു . അച്ഛനു സമ്മതമാണെങ്കി.

ഗോവിന്ദപ്പണിക്കർ: പോണമെന്നുണ്ടെങ്കിൽ പോയിക്കോളു . വഴിച്ചിലവിന്നും മറ്റും പണം കാരണവരോടു ചോദിക്കണ്ട . ഞാൻ തരും . നിണക്കു ഞാൻ ഒരുജോടു കടുക്കൻ വരുത്തിവെച്ചിട്ടുണ്ടു്. ഇതാ നോക്കൂ. എന്നു പറഞ്ഞു് ഏകദേശം അഞ്ഞൂറു് ഉറുപ്പിക വിലയ്ക്കുള്ള ഒന്നാന്തരം ഒരു ജോടു ചുകപ്പു കടുക്കൻ മാധവന്റെ കൈയിൽ കൊടുത്തു .

ഗോവിന്ദപ്പണിക്കർ: ബി. എൽ . ജയിച്ചാൽ നിണക്ക് ഒരു സമ്മാനം തരേണമെന്നു ഞാൻ വിചാരിച്ചിരുന്നു—അതാണു് ഇതു് .

മാധവൻ: ഇതു വളരെ നല്ല കടുക്കൻ . ഞാൻ ഉണ്ണാൻ ഇങ്ങട്ടുവരും അച്ഛാ. എനിക്കു മദിരാശിക്കു് ഒരു എഴുത്തു് എഴുതാൻ ഉണ്ടു് . തപാൽ പോവാറായി . ഞാൻ ക്ഷണം വരാം . എന്നു പറഞ്ഞു മാധവൻ അവിടെനിന്നു വീട്ടിലേക്കു മടങ്ങി .

വീട്ടിൽ എത്താറായപ്പോൾ വീട്ടിൽനിന്നു ഇന്ദുലേഖയുടെ ദാസി അമ്മു മടങ്ങി മാധവൻ അഭിമുഖമായി വരുന്നതു കണ്ടു.

മാധവൻ: എന്താണു വിശേഷിച്ചോ ?

അമ്മു: അമ്മ കുളപ്പുരയിൽ കുളിക്കാൻ വന്നിട്ടുണ്ട്. അവസരമുണ്ടെങ്കിൽ അത്രത്തോളം ഒന്നു ചെല്ലാൻ പറഞ്ഞു.

മാധവൻ: ഓ-ഹോ. അങ്ങിനെതന്നെ . കുളപ്പുരയിൽ പിന്നെ ആരുണ്ടു് ?

അമ്മു: ആരും ഇല്ല.

മാധവൻ: നീ മുമ്പേ നടന്നോ.

മാധവൻ കുളപ്പുരയിൽ കടന്നപ്പോൾ ഇന്ദുലേഖാ എണ്ണ തേയ്ക്കാൻ ഭാവിച്ചു് തോടകൾ അഴിക്കുന്നു. മാധവൻ അകത്തു കടന്ന ഉടനെ തോട കാതിലേക്കുതന്നെ ഇട്ടു മന്ദഹാസത്തോടുകൂടി മാധവന്റെ മുഖത്തേക്കു നോക്കി നിന്നു . മാധവൻ സംശയം കൂടാതെ രണ്ടുകെ കൊണ്ടും ഇന്ദുലേഖയെ അടക്കിപ്പിടിച്ചു മാറിലേക്കു് അടുപ്പിച്ചു് ഒരു ഗാഢാലിംഗനവും അതിനുത്തരമായി ഇന്ദുലേഖാ അതിമധുരമാംവണ്ണം മാധവന്റെ അധരങ്ങളിൽ ഒരു ചുംബനവും ചെയ്തു. ചുംബനം ചെയ്തു കഴുഞ്ഞയുടനെ “വിടു–വിടു ” എന്നു് ഇന്ദുലേഖാ പറഞ്ഞുതുടങ്ങി .

മാധവൻ: ഞാൻ നാളെ മദിരാശിക്കു പോകുന്നു .

ഇന്ദുലേഖാ: ഞാൻ കേട്ടു. പതിനഞ്ചു ദിവസം ഉണ്ടല്ലോ എനിയും ഹയിക്കോർട്ടു തുറക്കാൻ. പിന്നെ എന്തിനാണു നാളെ പോവുന്നതു് ? വലിയച്ഛൻ കോപിച്ചതുകൊണ്ടു് ബദ്ധപ്പെട്ടു മദിരാശിക്കു പോകുന്നതു് എന്തിനാണു് ?

മാധവൻ: ഇന്നലെ ഒരു ശപഥം ഉണ്ടായോ ഇവിടെ വെച്ചു് ?

ഇന്ദുലേഖാ: ഉണ്ടായി —പക്ഷേ , എന്നോടു വിവരങ്ങളെ ക്കുറിച്ചു ചോദിക്കാതെ ചെയ്തതാണെ.

മാധവൻ: മാധവിയോടു് എന്തിനാണു ചോദിക്കുന്നത്? വലിയച്ഛൻറെ ഇഷ്ടപ്രകാരം മാധവി നടക്കേണ്ടേ?

ഇന്ദുലേഖാ: ഇഷ്ടപ്രകാരം ഞാൻ നടക്കേണ്ടതാണ്—നടക്കുകയും ചെയ്യും . എന്നാൽ ചില കാര്യങ്ങളിൽ സ്വേച്ഛപ്രകാരമേ എനിക്കു നടക്കാൻ നിവൃത്തിയുള്ളു . നിർഭാഗ്യവശാൽ അതിലൊന്നാണു് ഈ ശപഥക്കാര്യം .

മാധവൻ: ഓമനേ, വലിയച്ഛൻ പുറത്താട്ടിക്കളയും ഇങ്ങിനെ പറഞ്ഞാൽ .

ഇന്ദുലേഖാ: ഇന്നലെ എന്റെ ഭർത്താവിനെ ആട്ടിക്കളഞ്ഞില്ലേ? നാളെ എന്നെയും ആട്ടിക്കളയട്ടെ.

മാധവൻ: ഭർത്താവിന്നു് മാധവിയെ സ്വയമായി സംരക്ഷിക്കാൻ ശക്തിയില്ലാതിരിക്കുന്പോൾ—

ഇന്ദുലേഖാ: വീട്ടിൽനിന്നു് ആട്ടിക്കളഞ്ഞവർക്കു സാധാരണ ലോകത്തിൽ ദൈവീകമായി ഉണ്ടാവുന്ന സംരക്ഷ എനിക്കും മതിയാവുന്നതാണു്. നോം എനി എന്തിനു താമസിക്കുന്നു ? മര്യാദയായി എല്ലാവരേയും അറിയിച്ചു നമുക്കു് ഈ കാര്യം നടക്കുന്നതല്ലെ ഉത്തമം .

മാധവൻ: നോം നമ്മുടെ മനസ്സുകൊണ്ടു് അതു കഴിച്ചുവെച്ചിട്ടുണ്ടല്ലോ . അമ്മാമനും അങ്ങനെതന്നെ ആയിരുന്നുവല്ലോ പക്ഷം . ഇതിനിടയിൽ ഈ കലശൽ ഉണ്ടാവുന്നതു് ആർ ഓർത്തു? ഇപ്പോഴല്ലേ കുറെ വിഷമമായതു്.

ഇന്ദുലേഖാ: എന്തു വിഷമമാണു് —യാതൊന്നുമില്ല . എനി ഇതിൽ ഒരു വിഷമവും ഉണ്ടാവാൻ പാടില്ലാ. എന്നെ നാളെ മദിരാശിക്കു് ഒന്നിച്ചു കൊണ്ടുപോവാൻ ഒരുക്കമാണെങ്കിൽ വരാൻ ഞാൻ തെയ്യാറാണു്.

മാധവൻ: അതൊക്കെ അബദ്ധമായി വരും . മാധവിയെ പിരിഞ്ഞു കാൽക്ഷണം ഇരിക്കുന്നതിൽ എനിക്കുള്ള മനോവേദന ദൈവം മാത്രം അറിയും . എന്നാലും എന്റെ ഓമനയെപ്പറ്റി ജനങ്ങൾക്കു ചീത്ത അഭിപ്രായം ഉണ്ടാവുന്നതു് എനിക്കു് അതിലും വേദനയാണു് . അതുകൊണ്ടു കുറെ ക്ഷമിക്കൂ. എനിക്കു് അഞ്ചാറുദിവസം മുമ്പു് ഗിൽഹാം സായ് വിൻറെ ഒരു കത്തു് ഉണ്ടായിരുന്നു. അതിൽ സെക്രട്രേട്ടിൽ ഒരു അസിഷ്ടാണ്ടുപണി ഒഴിവാകുമെന്നും അതിന്നു മനസ്സുണ്ടോ എന്നും ചോദിച്ചിരുന്നു . ഉണ്ടെന്നു മറുപടി പറഞ്ഞിട്ടുണ്ടു് . എത്ര താമസം വേണ്ടിവരുമെന്നു് അറിയുന്നില്ല. അതു കിട്ടിയാൽ തൽക്ഷണം ഞാൻ ഇവിടെ എത്തും . പിന്നെ മാധവി എന്റെ കൂടെ മദിരാശിയിൽ . നോം രണ്ടുപേരും പണക്കാരാണെങ്കിലും എന്റെ അച്ഛൻ എനിക്കു വേണ്ട പണം എല്ലാം തരുമെങ്കിലും സ്വയമായി ഒരു ഉദ്യോഗമില്ലാതെ എന്റെ ഓമനയെ മദിരാശിക്കു കൂട്ടിക്കൊണ്ടുപോവുന്നതു് നമ്മൾ രണ്ടുപേർക്കും പോരാത്തതാണു് .

ഇന്ദുലേഖാ: എന്താണു കൈയിൽ ഒരു കടലാസുചുരുൾ?

മാധവൻ: അതു് അച്ഛൻ എനിക്കു് ഇപ്പോൾ തന്ന ഒരു സമ്മാനമാണു്. —നല്ല ചുകപ്പുകടുക്കൻ. ഇതാ നോക്കൂ

ഇന്ദുലേഖാ വാങ്ങി നോക്കി.

ഇന്ദുലേഖാ: ഒന്നാന്തരം; അവിടെ ഇരിക്കൂ–ഇതു ഞാൻ തന്നെ മാധവന്റെ കാതിൽ ഇടട്ടെ.

മാധവൻ ഇരുന്നു. ഇന്ദുലേഖാ മാധവന്റെ കാതിൽ കടുക്കൻ ഇട്ടു. മാധവൻ എഴുനീൽക്കാൻ ഭാവിച്ചപ്പോൾ.

ഇന്ദുലേഖാ: ഇരിക്കൂ. ഇനി ഞാൻതന്നെ ഈ കുടുമകൂടി ഒന്നു കെട്ടട്ടെ . അതുകെട്ടി ഒരു ഭാഗത്തു വെച്ചാലെ ആ കടുക്ക നും മുഖവും തമ്മിലുള്ള യോജ്യത അറിവാൻ പാടുള്ളു . കുടുമ കെട്ടി ഇന്ദുലേഖാ മാധവന്റെ മുഖത്തേക്കു നോക്കി . വിശേഷമായ ചേർച്ച കടുക്കനും മുഖവുമായുണ്ടെന്നു്, മാധവന്റെ കപോലങ്ങളിൽ ഇന്ദുലേഖാ ഒരു നിമിഷനേരം ഇടയിലെ ഒരു ദീർഘനിശ്വാസത്തോടുകൂടെ തെരുതെരെ ചെയ്ത ചുംബനങ്ങളാൽ മാധവനു പൂർണ്ണബോദ്ധ്യമായി. ഇവർ രണ്ടുപേരും ഇങ്ങിനെ സംസാരിച്ചും രസിച്ചുംകൊണ്ടിരിക്കുമ്പോൾ ലക്ഷ്മിക്കുട്ടിഅമ്മ കുളപ്പുരയുടെ വാതുക്കൽ വന്നു് , “ആരാണു് അവിടെ സംസാരിക്കുന്നതു് ? ” എന്നു ചോദിച്ചുംകൊണ്ടു് അകത്തേക്കു കടന്നു .

ലക്ഷ്മിക്കുട്ടിഅമ്മ: നിങ്ങൾക്കു ലജ്ജ കേവലം വിട്ടുതുടങ്ങി . ഭ്രാന്തുള്ളതുപോലെ തോന്നുന്നു. കുട്ടനെ അന്വേഷിച്ചു ഗോവിന്ദപ്പണിക്കർ ആളെ അയച്ചിരിക്കുന്നു . ഉണ്ണാൻ അവിടെ ചെല്ലാമെന്നു പറഞ്ഞിരുന്നുവോ ? പിന്നെ കുളപ്പുരയിൽ വന്നു കളിച്ചിരുന്നാലോ ? ഇന്ദുലേഖയ്ക്കു് ഇന്നു വിശപ്പു് ഇല്ലേ ? ഭ്രാന്തു പിടിച്ച കുട്ടികൾ . കുട്ടൻ നാളെ പോണു എന്നു പറഞ്ഞുകേട്ടു.

മാധവൻ: നേരം എത്രയായി?

ലക്ഷ്മിക്കുട്ടിഅമ്മ: പത്തരമണി .

മാധവൻ: ശിവ! —ശിവ!— എനിക്കു് ഒരു എഴുത്തയപ്പാൻ ഉണ്ടായിരുന്നു . അതു് ഇന്നു മുടങ്ങി. അച്ഛൻ ദേഷ്യപ്പെടും. ഞാൻ നിങ്ങളെ കണ്ടിട്ടേ പുറപ്പെടുകയുള്ളു .

എന്നു ലക്ഷ്മിക്കുട്ടിയമ്മയോടു പറഞ്ഞു നേരെ അച്ഛന്റെ വീട്ടിലേക്കു ചെന്നു .

അവിടെ എത്തിയപ്പോൾ അച്ഛൻ ഉണ്ണാൻ എലവെച്ചു് ഇരിക്കുന്നു. . മാധവനും എല വെച്ചിരിക്കുന്നു

ഗോവിന്ദപ്പണിക്കർ: കുട്ടൻ എവിടെയായിരുന്നു ഇത്രനേരം ?

മാധവൻ: ഞാൻ ഒരാളുമായി സംസാരിച്ചുനിന്നു കുറെ വെകിപ്പോയി . അച്ഛനു് ഉണ്ണാമായിരുന്നുവല്ലോ. കഷ്ടം! നേർത്തെ ഉണ്ണാറുള്ളതു് ഇന്നു ഞാൻ നിമിത്തം മുടങ്ങി എന്നു തോന്നുന്നു.

ഗോവിന്ദപ്പണിക്കർ: നിയ്യും ഇന്ദുലേഖയും നിമിത്തം മുടങ്ങി എന്നു പറയൂ . നിന്നെമാത്രം ഞാൻ കുറ്റക്കാരനാക്കി ശിക്ഷിക്കയില്ല . അല്ല–കടുക്കൻ ഇട്ടുകഴിഞ്ഞുവോ ? ഇതും ഇന്ദുലേഖയുടെ ജാഗ്രതതന്നെ, അല്ലേ ?

മാധവൻ മുഖം ലജ്ജയോടെ താഴ്ത്തിക്കൊണ്ടു് ഊണു തുടങ്ങി. ഊണു കഴിഞ്ഞ ഉടനെ ഗോവിന്ദപ്പണിക്കർ മകനെ അകത്തു വിളിച്ചു തന്റെ മടിയിൽ ഇരുത്തി മൂർദ്ധാവിൽ ചുംബിച്ചു പറയുന്നു.

ഗോവിന്ദപ്പണിക്കർ: ഇന്ദുലേഖയെ വിചാരിച്ചു വ്യസനമുണ്ടോ ? ഉണ്ടെങ്കിൽ അതു് അനാവശ്യമാണു്. ആ പെണ്ണിനെ ഞാൻ നല്ലവണ്ണം അറിയും . അവളെപ്പോലെ ബുദ്ധിശക്തിയുള്ള ഒരു കുട്ടിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല . അവളുടെ സൌന്ദര്യം കണ്ടു ഞാൻ അത്ഭുതപ്പെടുന്നതിനേക്കാൾ ബുദ്ധിവെദഗ്ദ്ധ്യത്തേയും സ്ഥൈര്യത്തേയും കണ്ടു ഞാൻ അത്ഭുതപ്പെടുന്നു ;

നിന്നെ വിട്ടു് ഈ ജന്മം അവൾ ആരെയും സ്വീകരിക്കുമെന്നുള്ള ഒരു ശങ്ക നിണക്കു വേണ്ട . പഞ്ചുമേനവൻ അല്ല ബ്രഹ്മദേവൻതന്നെ വേറെ പ്രകാരത്തിൽ ഉത്സാഹിപ്പിച്ചാലും ഇനി അതിനു് ഒരിളക്കവും ഉണ്ടാകുന്നതല്ല.

മാധവൻ ഒന്നും മിണ്ടാതെ അച്ഛന്റെ കൈകെയും തലോടിക്കൊണ്ടു മടിയിൽ ഇരുന്നു.

ഗോവിന്ദപ്പണിക്കർ: ശിന്നനെ നീ ഇപ്പോൾ കൂട്ടിക്കൊണ്ടു പോകുന്നുവോ ?

മാധവൻ: കൂട്ടിക്കൊണ്ടുപോവേണമെന്നാണു് എന്റെ ആഗ്രഹം . എന്നാൽ അച്ഛന്റെ ഇഷ്ടം അറിഞ്ഞു ചെയ്യാമെന്നു വിചാരിക്കുന്നു .

ഗോവിന്ദപ്പണിക്കർ: നിന്റെ ഇഷ്ടം പോലെ ചെയ്യാം . കൊണ്ടുപോകുക എങ്കിൽ അവനു വേണ്ട സകല ചിലവുകളും ഞാൻ തരാം.

മാധവൻ: എന്തിനു് അച്ഛൻ തരുന്നു ? അമ്മാമൻ നിശ്ചയമായും തരേണ്ടതല്ലേ ?

ഗോവിന്ദപ്പണിക്കർ: തന്നില്ലെങ്കിലോ ?—തരികയില്ലെന്നുതന്നെ ഞാൻ വിചാരിക്കുന്നു .

മാധവൻ: തന്നില്ലെങ്കിൽ—

ഗോവിന്ദപ്പണിക്കർ: ശണ്ഠ വേണ്ട . പഞ്ചുമേനോൻ പ്രകൃത്യാകോപിയും ബുദ്ധി കുറയുന്ന ഒരു മനുഷ്യനും ആകുന്നു . ശണ്ഠയായാൽ ജനങ്ങൾ അതിന്റെ കാരണം നോക്കീട്ടല്ല ശണ്ഠക്കാരെ പരിഹസിക്കുന്നതു് . ശണ്ഠ ഉണ്ടെന്നുവന്നാൽ ഇരുഭാഗക്കാരെയും ഒരുപോലെ പരിഹസിക്കും. ലോകാപവാദത്തെ ഭയപ്പെടണം .

മാധവൻ: അച്ഛനു് അനാവശ്യമായി എനിക്കുവേണ്ടി ഈ ചിലവുകൂടി വുരുത്തുന്നതിൽ ഞാൻ വ്യസനിക്കുന്നു.

ഗോവിന്ദപ്പണിക്കർ: എനിക്കു് ഇതു് എന്തു ചിലവാണു കുട്ടാ ? നിന്റെ തറവാട്ടിലെപ്പോലെ എനിക്കു മുതൽ ഇല്ലെങ്കിലും ചിലവും അത്ര ഇല്ലാത്തതിനാൽ മിച്ചം എനിക്കും അത്രതന്നെ ഉണ്ടാവും. അതെല്ലാം ഞാൻ നിന്റെ ഒരു ദേഹത്തിന്റെ ഗുണത്തിലേക്കും ഇഷ്ടസിദ്ധിയിലേക്കും ചിലവിടാൻ ഒരുക്കമാണു്. ശിന്നനെ കൂട്ടിക്കൊണ്ടുപൊയ്ക്കോ . എന്നാൽ കാരണവരോടു മുമ്പു ചോദിക്കണം. ഇതു ചോദിപ്പാൻ നീ പോവേണ്ട . ആ കുട്ടിയുടെ അച്ഛൻ ശീനുപട്ടരെ അയച്ചു ചോദിപ്പിച്ചോ. യാത്ര നിയ്യും പറയണം . ശണ്ഠ കൂടിയാൽ മിണ്ടാതെ പോരെ .

മാധവൻ: അങ്ങിനെതന്നെ അച്ഛാ; ഞാൻ വെകുന്നേരവും ഉണ്ണാൻ ഇങ്ങട്ടു വരും. അച്ഛന്റെ സമയപ്രകാരം ഊണു കഴിക്കണേ. എനിക്കുവേണ്ടി താമസിക്കരുതു് .

ഇങ്ങിനെ ഇവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ശീനുപട്ടർ ഗോവിന്ദപ്പണിക്കരെ കാണ്മാൻവേണ്ടി അവിടെ ചെന്നു പുറത്തളത്തിൽനിന്നു് ഒന്നു ചുമച്ചു .

ഗോവിന്ദപ്പണിക്കർ: ആരാണു പുറത്തു് ? ശീനുപ്പട്ടർ: ഞാൻ തന്നെ- ശീനുപട്ടർ.

ഗോവിന്ദപ്പട്ടർ: അകത്തു വരാം . ഇയാളോടു ഞാൻ തന്നെ വിവരം പറഞ്ഞുകളയാം മാധവാ

ശീനുപട്ടർ അകത്തുകടന്ന ഉടനെ, ഗോവിന്ദപ്പണിക്കർ: ഇരിക്കിൻ സ്വാമീ !

ശീനുപട്ടർ: ആരാണത്—മാധവനോ ? എന്തൊക്കെയാണു ഘോഷം കേട്ടതു് ? കാരണവർ കോപിച്ചിരിക്കുന്നു. എന്നോടും കോപമുണ്ടോ എന്നു സംശയം . കുറെമുമ്പു ഞാൻ അമ്പലത്തിൽ നിന്നു വരുമ്പോൾ അദ്ദേഹത്തെ വഴിയിൽ കണ്ടു . എന്നോടു് ഒന്നും മിണ്ടാതെ തലതാഴ്ത്തിയിട്ടു കടന്നുപോയി . ഇങ്ങിനെ അധികം കണ്ടിട്ടില്ലാ . ഒന്നുരണ്ടു പ്രാവശ്യം മുമ്പു് ഉണ്ടായിട്ടുണ്ടു്. അതിനു നല്ല കാരണങ്ങളും ഉണ്ടായിരുന്നു . ഇതിന്നു കാരണം ഞാൻ ഒന്നും ഓർത്തിട്ടു കാണുന്നില്ല.

മാധവൻ: നിങ്ങൾ ശിന്നന്റെ അച്ഛനല്ലേ—അതു് ഒരു നല്ല കാരണമല്ലേ ?

ഗോവിന്ദപ്പണിക്കരും ശീനുപട്ടരും ചിറിച്ചു .

ഗോവിന്ദപ്പണിക്കർ: സ്വാമി, നിങ്ങൾ ഇപ്പോൾതന്നെ പഞ്ചുമേനോന്റെ അടുക്കെ പോണം. പോയിട്ടു്, ശിന്നനെ കുട്ടൻ മദിരാശിക്കു കൊണ്ടുപോകുന്നു എന്നും അതിന്നു് അദ്ദേഹത്തിന്റെ അനുവാദം മാത്രം വേണമെന്നും പറയണം . കുട്ടിയുടെ പഠിപ്പിന്റെ ചിലവു ഞാൻ കൊടുപ്പാൻ നിശ്ചയിച്ചിരിക്കുന്നു. അതു നിങ്ങൾ അദ്ദേഹത്തോടു പറയണ്ട

ശീനുപട്ടർ: ഓ–ഹോ. ഇപ്പോൾതന്നെ പോയി പറയാം . ശിന്നന്റെ ചിലവു ഞാൻ കൊടുക്കാൻ പോവുന്നു എന്നു പറഞ്ഞു കളയാം . എനിക്കും ഒരു മാനമിരിക്കട്ടെ . എന്റെ നേരെ ചാടുമായിരിക്കും. ചീത്ത പറഞ്ഞാൽ ഞാനും പറയും .

ഗോവിന്ദപ്പണിക്കർ: കലശൽ കൂട്ടരുതു് . ചിലവിന്റെ കാര്യംകൊണ്ടു് അങ്ങേക്ക് ഇഷ്ടപ്രകാരം പറഞ്ഞോളൂ. പക്ഷേ, കളവു പറവാൻ ഞാൻ ഉപദേശിക്കയില്ല .

ശീനുപട്ടർ: ഒരു കളവുമല്ല അതു് . ഞാൻ അങ്ങിനെതന്നെ പറയും .

മാധവൻ അച്ഛന്റെ മുഖത്തുനോക്കി ചിറിച്ചൂ —അച്ഛനും , കൂടെ ശീനുപട്ടരും “അങ്ങിനെതന്നെ ഞാൻ പറയും, ” എന്നു പറഞ്ഞു തലകുലുക്കിക്കൊണ്ടു ചിറിച്ചു .

ശീനുപട്ടർ ഉടനെ അവിടെനിന്നു പുറപ്പെട്ടു . പൂവരങ്ങിൽ ചെന്നു പഞ്ചുമേനോൻ ഇരിക്കുന്ന മാളികയിലേക്കു കയറി പുറത്തളത്തിൽ നിന്നു .

പഞ്ചുമേനോൻ: ആരാണു് അവിടെ ?

ശീനുപട്ടർ: ഞാൻതന്നെ–ശീനു

പഞ്ചുമേനോൻ: നിങ്ങൾ എന്താണു് ഇപ്പോൾ വന്നതു് .

ശീനുപട്ടർ: ഒന്നു പറവാനുണ്ടായിരുന്നു .

പഞ്ചുമേനോൻ: എന്താണു്? —പറയൂ .

ശീനുപട്ടർ: എന്റെ മകൻ ശിന്നനെ ഞാൻ ഇങ്കിരീസ്സു പഠിപ്പിക്കാൻ പോകുന്നു.

പഞ്ചുമേനോൻ: നിങ്ങൾക്കു് ഇങ്കിരീസ്സറിയാമോ?

ശീനുപട്ടർ: ഞാൻ ചിലവിട്ടു പഠിപ്പിക്കും.

പഞ്ചുമേനോൻ: പഠിപ്പിച്ചോളൂ .

ശീനുപട്ടർ: മദിരാശിക്കു് അയക്കാനാണു പോവുന്നതു് .

പഞ്ചുമേനോൻ: ഏതു രാശിക്ക് എങ്കിലും അയച്ചോളൂ–ഏതു കഴുവിന്മേലെങ്കിലും കൊണ്ടുപോയി കയറ്റിക്കോളൂ.

ശീനുപട്ടർ: കഴുവിന്മേൽ കയറ്റീട്ടല്ല ഇങ്കിരീസ്സു പഠിപ്പിക്കാറ്.

പഞ്ചുമേനോൻ: എന്താണു കോമട്ടിപട്ടരെ , അധികപ്രസംഗീ , പറഞ്ഞതു് ?— ആ കുരുത്തംകെട്ട മാധവൻ പറഞ്ഞിട്ടു് ഇവിടെ എന്നെ അപമാനിക്കാൻ വന്നതോ ? എറങ്ങു താഴത്ത്—എറങ്ങൂ,—ആരെടാ അവിടെ ? ഇയാളെ പിടിച്ചു പുറത്തു തള്ളട്ടെ . “കോമട്ടിയാണെങ്കിൽ പെങ്ങൾക്കു് എന്നെ സംബന്ധത്തിന്നു് ആക്കുമോ ? ” എന്നു കുറെ പതുക്കെ പറഞ്ഞുംകൊണ്ടു പട്ടർ ഓടി താഴത്തു് എറങ്ങി കടന്നുപോയി .

പിറ്റേദിവസം രാവിലെ നിശ്ചയിച്ചപ്രകാരം മാധവൻ ശിന്നനേയുംകൂട്ടി മദിരാശിക്കു പുറപ്പെട്ടുപോവുകയും ചെയ്തു—പഞ്ചുമേനോനു കോപം ക്രമേണ അധികരിച്ചുവരുന്നു എന്നറിഞ്ഞതിനാൽ മാധവൻ യാത്രപറയാൻ അദ്ദേഹത്തിന്റെ അടുക്കെ പോയതേ ഇല്ല.

"https://ml.wikisource.org/w/index.php?title=ഇന്ദുലേഖ/ഒരു_വിയോഗം&oldid=53764" എന്ന താളിൽനിന്ന് ശേഖരിച്ചത്