സ്വരരാഗസുധ/മനസ്വിനി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്വരരാഗസുധ (കവിതാസമാഹാരം)
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
മനസ്വിനി

ഞ്ഞ ത്തെച്ചിപ്പൂങ്കുല പോലെ
മഞ്ജിമ വിടരും പുലർകാലേ,
നിന്നൂലളിതേ, നീയെന്മുന്നിൽ
നിർവൃതി തൻ പൊൻകതിർപോലെ!

ദേവ നികേത ഹിരണ്മയമകുടം
മേവി ദൂരെ ദ്യുതിവിതറി
പൊന്നിൻ കൊടിമരമുകളിൽ ശബളിത-
സന്നോജ്ജ്വലമൊരു കൊടി പാറി!

നീലാരണ്യ നിചോള നിവേഷ്ടിത-
നിഹാരാർദ്രമഹാദ്രികളിൽ,
കാല്യലസജ്ജല കന്യക കനക-
ക്കതിരുകൾകൊണ്ടൊരു കണിവെയ്ക്കേ
കതിരുതിരുകിലൂമദൃശ്യ ശരീരകൾ.
കാമദ കാനന ദേവതകൾ
കലയുടെ കമ്പികൾ മീട്ടും മട്ടിൽ
കളകളമിളകീ കാടുകളിൽ!
മഞ്ഞല മാഞ്ഞിളവെയ്ലൊളിയിൽ,ദല-
മർമ്മരമൊഴുകീ മരനിരയിൽ

ഈറൻ തുകിലിൽ മറഞ്ഞൊരു പൊന്നല
പാറി മിനുങ്ങിയ തവഗാത്രം.
മിത്ഥ്യാവലയിത സത്യോപമരുചി
തത്തി ലസിച്ചൂ മമ മുന്നിൽ!
ദേവദയാമയ മലയജശകലം
താവിയ നിൻ കുളിർനിടിലത്തിൽ.
കരിവരിവണ്ടിൻ നിരകൾ കണക്കെ-
ക്കാണായ്പ്പരിചൊടു കുറുനിരകൾ!
സത്വഗുണശ്രീ ചെന്താമര മലർ
സസ്മിതമഴകിൽ വിടർത്തിയപോൽ,
ചടുലോൽപല ദളയുഗളം ചൂടി-
ചന്ദ്രിക പെയ്തൂ നിൻവദനം!

ഒറ്റപ്പത്തിയോടായിരമുടലുകൾ
ചുറ്റുപിണഞ്ഞൊരു മണിനാഗം
ചന്ദനലതയിലധോമുഖശയനം
ചന്തമൊടിങ്ങനെ ചെയ്യുമ്പോൾ,
വിലസീ, വിമലേ ചെറിയൊരു പനിനീ-
രലർ ചൂടിയ നിൻ ചികുരഭരം!
ഗാനം പോൽ, ഗുണകാവ്യം പോൽ മമ
മാനസമോർത്തു സഖി നിന്നെ....

തുടുതുടെയൊരു ചെറു കവിത വിടർന്നു
തുഷ്ടിതുടിക്കും മമ ഹൃത്തിൽ!
ചൊകചൊകയൊരു ചെറുകവിത വിടർന്നൂ
ചോരതുളുമ്പിയ മമ ഹൃത്തിൽ!

മലരൊളി തിരളും മധുചന്ദ്രികയിൽ
മഴവിൽക്കൊടിയുടെ മുനമുക്കി,
എഴുതാനുഴറീ കൽപന ദിവ്യമൊ-
രഴകിനെ, എന്നെ മറന്നൂ ഞാൻ!
മധുരസ്വപ്ന ശതാവലി പൂത്തൊരു
മായാലോകത്തെത്തീ ഞാൻ!
അദ്വൈതാമല ഭാവസ്പന്ദിത-
വിദ്യുന്മേഖല പൂകീ ഞാൻ!....

രംഗം മാറി-കാലം പോയീ,
ഭംഗംവന്നൂ ഭാഗ്യത്തിൽ
കൊടിയവസൂരിയിലുഗ്രവിരൂപത
കോമരമാടീ നിന്നുടലിൽ.

കോമളരൂപിണി, ശാലിനി, നീയൊരു
കോലം കെട്ടിയമട്ടായി.
മുകിലൊളിമാഞ്ഞൂ, മുടികൾ കൊഴിഞ്ഞൂ
മുഖമതി വികൃതകലാവൃതമായ്,
പൊന്നൊളി പോയീ കാളിമയായി;
നിന്നുടൽവെറുമൊരു തൊണ്ടായീ.
കാണാൻ കഴിയാ-കണ്ണുകൾ പോയീ;
കാതുകൾ പോയീ കേൾക്കാനും!

നവനീതത്തിനു നാണമണയ്ക്കും
നവതനുലതതൻ മൃദുലതയെ,
കഠിനം!- ചീന്തിയെറിഞ്ഞാരടിമുടി
കടുതലരാകിന വടുനിരകൾ!

ജാതകദോഷം വന്നെന്തിന്നെൻ
ജായാപദവി വരിച്ചൂ നീ?
പലപലരമണികൾ വന്നൂ, വന്നവർ
പണമെന്നോതി-നടുങ്ങീ ഞാൻ.
പലപലകമനികൾ വന്നൂ, വന്നവർ
പദവികൾ വാഴ്ത്തീ- നടുങ്ങീ ഞാൻ
കിന്നരകന്യകപോലെ ചിരിച്ചെൻ-
മുന്നിൽ വിളങ്ങിയ നീ മാത്രം,
എന്നോടരുളി: "യെനിക്കവിടുത്തെ-
പ്പൊന്നോടക്കുഴൽ മതിയല്ലോ!....
നിന്നുടെ പുല്ലാങ്കുഴലിതെനിക്കോരു
പൊന്നോടക്കുഴലാണല്ലോ!. ...."

പുളകമണിഞ്ഞിട്ടുടനടി ഞാനൊരു
പുതുലോകത്തിലെ യുവ നൃപനായ്.
ഇന്നോ ഞാനാ നാടുഭരിക്കും
മന്നവനല്ലോ, മമനാഥേ!
നീയോനിഹതേ, നീയോ?-നിത്യം
നീറുകയാണയി മമ ഹൃദയം.
കണ്ണുകളില്ല, കാതുകളില്ല-
തിണ്ണയിൽ ഞാൻ കാൽ കുത്തുമ്പോൾ,
എങ്ങനെ പക്ഷേ വിരിപ്പൂ ചുണ്ടിൽ
ഭംഗിയിണങ്ങിയ പുഞ്ചിരികൾ?
അന്ധതകൊണ്ടും ഭവനം സേവന-
ബന്ധുരമാക്കും പൊൻതിരികൾ?
അപ്പൊൻതിരികൾ പൊഴിഞ്ഞു വെളിച്ചം;
തപ്പുന്നോ പിന്നിരുളിതിൽ ഞാൻ?...
ദുർവ്വാസനകളിടയ്ക്കിടെയെത്തി-
സർവ്വകരുത്തുമെടുക്കുകിലും,
അടിയറവരുളുകയാണവയെന്നോ-
ടൊടുവിൽ-ശക്തിതരുന്നൂ നീ!
പ്രതിഷേധസ്വര മറിയാതെഴുമ-
പ്രതിമഗുണാർദ്ര മനസ്വിനി നീ
എങ്കിലുമേതോ വിഷമ വിഷാദം
തങ്കുവതില്ലേ നിൻകരളിൽ?
ഭാവവ്യാപക ശക്തി നശിച്ചോ-
രാവദനത്തിൻ ചുളിവുകളിൽ
ചില ചില നിമിഷം പായാറില്ലേ
ചിന്ത വിരട്ടിയ വീർപ്പലകൾ?
നിൻകവി,ളമലേ, നനയുന്നില്ലേ
നീ കുടികൊള്ളും വിജനതയിൽ?
കൊടുകാറ്റലറിപ്പേമഴ പെയ്തിടു-
മിടവപ്പാതി പ്പാതിരയിൽ
ശാരദ രജനിയിലെന്നതുപോൽ, നീ
ശാലിനി, നിദ്രയിലമരുമ്പോൾ.
അകലത്തറിയാത്തലയാഴികൾത-
ന്നകഗുഹകളിൽ നിന്നൊരു നിനദം,
പരുകിപ്പെരുകി വരുമ്പോലെന്തോ
സിരകളെയൊരു വിറയറിയിയ്ക്കേ.
കാട്ടാളൻ കണയെയ്തൊരു പൈങ്കിളി
കാതരമായിപ്പിടയുമ്പോൽ,
പിടയാറില്ലേ നിൻഹതചേതന
പിടികിട്ടാത്തൊരു വേദനയിൽ?....

വർണ്ണം, നിഴലു, വെളിച്ചം, നാദം
വന്നെത്താത്തൊരു തവ ലോകം
അട്ടിയി,ലട്ടിയി,ലിരുളിരുളിൻമേൽ
കട്ടപിടിച്ചൊരു പാതാളം!
ഇല്ലൊരു തൈജസകീടം കൂടിയു-
മെല്ലാ,മിരുളാണിരുൾ മാത്രം!
മമതയിലങ്ങനെ നിന്നരികേ ഞാൻ
മരുവും വേളയി,ലൊരുപക്ഷേ,
നീലനിലാവിലെ വനമേഖലപോൽ
നിഴലുകളാടാമവിടത്തിൽ!
തെല്ലിടമാത്രം-പിന്നീടെല്ലാ-
മല്ലാ,ണെന്തൊരു ഹതഭാഗ്യം!
നിൻ കഥയോർത്തോർത്തെൻ കരളുരുകി-
സ്സങ്കൽപത്തിൽ വിലയിക്കേ,
ഏതോനിർവൃതിയിക്കിളികൂട്ടി
ചേതനയണിവൂ പുളകങ്ങൾ!
വേദന, വേദന, ലഹരിപിടിക്കും
വേദന-ഞാനിതിൽ മുഴുകട്ടേ!
മുഴുകട്ടേ, മമ ജീവനിൽ നിന്നൊരു
മുരളീ മൃദൂരവമൊഴുകട്ടേ.

24-2-1947


എന്നെപ്പോലുമെനിക്കു നേർവഴി നയി
ക്കാനൊട്ടുമാകാത്ത ഞാ-
നന്യന്മാരെ നയിച്ചു നായകപദ-
പ്രാപ്തിക്കു ദാഹിക്കയോ?
കന്നത്തത്തിനുമുണ്ടു മന്നിലതിരെ-
ന്നോർക്കാതെ തുള്ളുന്നു ഞാ-
നെന്നെത്തന്നെ മറന്നു; കല്ലുകളെറി-
ഞ്ഞെൻ കാലൊടിക്കൂ, വിധേ!

28-12-1946

വേദം, നാലും നരച്ചൂ, നരനിനിയുമഹോ,
കിട്ടിയില്ലഷ്ടി, വേർത്തൂ
വേദാന്തം വീശി നേരിൽ വിശറി, മണലിലോ
കട്ടകെട്ടുന്നു രക്തം;
സ്വാതന്ത്യ്രം, ഹാ, സമത്വം, സഹജ സഹജമാം
സൌഹൃതം, ശാന്തി, സർവ്വം
നാദം, നാദം ഭൂമിയ്ക്കായ്കണിയറയിലോ
തോക്കു തീർക്കും തിടുക്കം.

28-12-1944

"https://ml.wikisource.org/w/index.php?title=സ്വരരാഗസുധ/മനസ്വിനി&oldid=174663" എന്ന താളിൽനിന്ന് ശേഖരിച്ചത്