സ്പന്ദിക്കുന്ന അസ്ഥിമാടം/പച്ച

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പ്തവർണ്ണങ്ങളേ, നിങ്ങളിൽ പച്ചയെ-
സ്സൽക്കരിക്കുന്നതാണെന്റെ ചിത്തം.
സുന്ദരസ്വപ്നങ്ങളർപ്പിക്കയാ, ണതിൻ
മന്ദഹാസങ്ങളെനിയ്ക്കു നിത്യം.
ഈ മഹാവിശ്വപ്രകൃതിയ്ക്കുകൂടിയു-
മാ മഞ്ജുവർണ്ണമാണേറ്റമിഷ്ടം.
മിന്നിച്ചിരിയ്ക്കുമതിൻ മുന്നിലെത്തിയാൽ
കണ്ണും കരളും കുളുർക്കുമൊപ്പം.
അത്ഭുതമാന്ത്രികശക്തിയൊന്നുണ്ടതി-
നൊപ്പിയെടുക്കുവാൻ വേദനകൾ.

അത്രയ്ക്കഴകുറ്റ മാരിവില്ലിൽക്കൂടി
മദ്ധ്യത്തിലാണതിൻ ദേവനൃത്തം.
മറ്റാറു വർണ്ണങ്ങൾ, മുമ്മൂന്നിരുവശം
പറ്റിനി, ന്നാടുമതിനൊടൊപ്പം!

ആ നീലലോഹിതം, മത്തുപിടിപ്പിയ്ക്കു-
മാകർഷണത്തിൻ സഗർവ്വചിഹ്നം.
ഉത്തേജനത്തിൻ സ്ഫുലിംഗം കൊളുത്തുവാൻ
ശക്തിയില്ലാത്തതാ, ണിന്ദ്രനീലം.
സുന്ദരമാണെന്നിരിയ്ക്കിലും, ലേശവും
സ്പന്ദനമില്ലാത്തതാണു, നീലം.
ഭാവശാന്തസ്മേരസാന്ദ്രമാണെങ്കിലും
കേവലം നിർജ്ജീവമാണു, പീതം.
ആപാതരമ്യമാ, മാപ്പീതലോഹിതം
സ്വാപാത്മകം, സദാ ശോകമൂകം,
ആപത്തിൻ മുദ്രയായ് തീർന്നിടട്ടെന്നൊരു
ശാപം വഹിയ്ക്കുന്നതാണ്, ശോണം.
മങ്കമാർതൻ തളിർച്ചുണ്ടിലും, നെറ്റിയിൽ-
ക്കുങ്കുമപ്പൊട്ടിലും, ചെന്നണഞ്ഞാൽ,
പിന്നീടതിനൊരു ശാപമോക്ഷം!
ദിവ്യഹരിതശുഭമയവർണ്ണമേ,
ഭവ്യദമാണു നിന്മന്ദഹാസം.
നീമാത്രം, നീമാത്രം, നിർമ്മലം, നിസ്തുലം,
നീമാത്രം, നീമാത്രം, നിത്യദീപ്തം!
ഉൾപ്പുക്കിരിപ്പീല നിന്നിലൊരിയ്ക്കലു-
മപ്രിയദർശനരേഖപോലും.
ഈ വിശ്വകർത്താവിൻ സാങ്കൽപികോജ്ജ്വല-
ഭാവാത്മകസ്വപ്നമാണയേ നീ!

നീയെന്റെ ജീവനും ജീവനാം ദേവിതൻ
നീരാളസാരിയിൽച്ചേർന്നശേഷം,
ആകമ്രവർണ്ണമേ, ഹാ, നിനക്കുള്ള നി-
ന്നാകർഷകത്വമിരട്ടിയായി!
അത്തങ്കമേനിയണിയിച്ചണിയിച്ചോ-
രപ്സരസ്സാക്കി നീയെന്റെ മുൻപിൽ!
മറ്റൊന്നിനുമില്ലതിനുള്ള വൈഭവം
മത്സരിക്കാനില്ല നിന്നോടൊന്നും.
സപ്തവർണ്ണങ്ങളിൽ നിന്നെയാ, ണാകയാൽ
സൽക്കരിക്കുന്നതെൻചിത്തമേറ്റം!

മംഗളവർണ്ണമേ, വിട്ടുമാറീടാതെ-
യെങ്ങു ഞാൻ പോകിലു, മെത്തിടും നീ.
തപ്ത 'സഹാറ' യിൽക്കൂടിയും, ശാദ്വല-
സ്വപ്നമായ് നിൽപതാണാർദ്രമേ, നീ!
താവകദർശനമാത്രയിലെത്തു, മെൻ-
ദേവി, യെന്മുന്നി, ലെങ്ങാകിലും ഞാൻ!
ഉത്തേജനാസ്പദമാ, യെന്മിഴികൾക്കൊ-
രുത്സവമായ്, നീ ലസിയ്ക്കു മേന്മേൽ!!
                               15-3-1120
24

(മൂത്തകുന്നം (പറവൂർ) എസ്.എൻ.എം. ഇം.ഗ്ലീഷ് ഹൈസ്കൂൾ വിദ്യാർത്ഥികളുടെ കൈയെഴുത്തു മാസികയ്ക്കു നൽകിയ ആശംസ.)

വിദ്യാർത്ഥികൾക്കുമിതകൌതുകമേകിയേകി-
വിശ്വാഭിനന്ദനവിമോഹനകേന്ദ്രമായി,
വിജ്ഞാനരശ്മികൾ ചൊരിഞ്ഞു ചൊരിഞ്ഞു മേന്മേൽ
വിഖ്യാതി ചേർന്ന് വിജയിക്കുക, മാസികേ, നീ!
                               3-4-1117

25

'-കാടിനും പാടത്തിനും മദ്ധ്യേകൂടി ഒരു ചെറിയ നീർച്ചാലു കളകളാരവത്തോടെ പുളഞ്ഞൊഴുകുന്നുണ്ട്. അതിന്റെ വക്കിൽ, ചാഞ്ഞു നിലമ്പറ്റിക്കിടക്കുന്ന ഒരു മാങ്കൊമ്പിലിരുന്നു, നീലി മതിമറന്ന് പാടുകയാണ്'-

ഓണപ്പൂക്കൾ പറിച്ചില്ലേ നീ-
യോണക്കോടിയുടുത്തില്ലേ?
പൊന്നുഞ്ചിങ്ങം വന്നിട്ടും, നീ
മിന്നും മാലേം കെട്ടില്ലേ?
മണിമിറ്റത്താ മാവേലിയ്ക്കൊരു
മരതകപീഠം വെച്ചില്ലേ?
കാലം മുഴുവൻ പോയല്ലോ!
കാണാങ്കിട്ടാതായല്ലാ!
നാമല്ലാതിവിടല്ലല്ലാ!
നാണിച്ചിങ്ങനെ നിന്നാലാ ...!

26

" - പെട്ടെന്ന് ആ വനപ്പടർപ്പിന്റെ ഹൃദയത്തിൽ നിന്ന് അവ്യക്തമായ ഒരു ഗാനശകലം അവളുടെ സമീപത്തേയ്ക്ക് ഒഴുകിച്ചെന്നു തുടങ്ങി" -

നീലക്കുയിലേ, നീലക്കുയിലേ,
നീയെന്തെന്നോടു മുണ്ടാത്തേ?
തേമാവൊക്കെപ്പൂത്തട്ടെന്തേ
തേന്തളിർ തിന്നു മദിയ്ക്കാത്തേ?
കാറും മഴയും പോയല്ലാ!
കാടുകളൊക്കെപ്പൂത്തല്ലാ!
മാടത്തക്കിളി പാടിനടക്കും
മാനം മിന്നിവെളുത്തല്ലാ!
- എന്നിട്ടും, നീയെന്താണിങ്ങനെ-
യെന്നോടൊന്നും മുണ്ടാത്തേ?
                               20-8-1116