ശ്രീതിലകം/പൂമുറ്റം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പൂമുറ്റം

പുണ്യത്തിടമ്പായുദിച്ചുയർന്നോ-
രുണ്ണിക്കതിരോനുലകിലെങ്ങും
തങ്കരതല്ലജം വീശി വീശി-
ത്തങ്കം വിതച്ചു വിതച്ചു നിൽക്കേ;
ഭൂമിയും നാകവും ചേർന്നു, യോഗ-
ക്ഷേമപീയൂഷത്തിൽ മുങ്ങിനിൽക്കേ;
സുന്ദരവത്സരവല്ലരിയിൽ-
പ്പൊന്നോണസൂനം വിടർന്നുനിൽക്കേ;
കാണുവി,നാരെയോ കാത്തുനിൽപ്പൂ
വേണാടിൻ നിസ്തുലഭാഗ്യലക്ഷ്മി!

ദേശാന്തരങ്ങളിൽനിന്നുപോലു-
മാശംസകൾതൻ നവസുഗന്ധം
തൃക്കാൽക്കൽ കാഴ്ചവെച്ചത്യുദാരം
തൈക്കുളിർത്തെന്നലൊതുങ്ങിനിൽപ്പൂ
ചുറ്റും നിറഞ്ഞ മരങ്ങളിൽനി-
ന്നിറ്റിറ്റുവീഴുന്നു ഹർഷബാഷ്പം.
സദ്രസം വാഴ്ത്തുന്നു മർമ്മരത്താൽ
പത്രങ്ങളാ മനോമോഹിനിയെ.
എന്നാലുമിന്ദീവരോജ്ജ്വലമായ്
മിന്നുന്ന തൻ മിഴിക്കോണുകളിൽ
അപ്പപ്പോൾ കാണാമൊരക്ഷമയാ-
ലസ്പഷ്ടമാകും പ്രതീക്ഷയെന്തോ!

കാനനപുഷ്പങ്ങൾ തിങ്ങുമോരോ
കാഞ്ചനമഞ്ജൂഷകൈയിലേന്തി
തൃപ്തിതൻ മൂന്നു നിറകുടങ്ങ-
ളെത്തിപ്പോയ് മൂന്നുചെറുകിടാങ്ങൾ.
അമ്മയെക്കണ്ടിട്ടു,മമ്മ കണ്ടു-
മമ്മുറ്റത്താനന്ദം വെണ്മവീശി.
സ്നേഹസമൃദ്ധിയിൽ കാന്തിചിന്തും
മോഹനദീപത്തെസ്സാക്ഷിയാക്കി.
നോക്കുന്നോരാരിലുമാശവായ്ക്കും
പൂക്കളമൊന്നവർ ചേർന്നൊരുക്കി.
തുമ്പപ്പൂ, പിച്ചകം, പുത്തിലഞ്ഞി,
ചെമ്പകം, ചേമന്തി, ചെങ്കുറിഞ്ഞി,
ചിറ്റാട, മുക്കുറ്റി, ചെമ്പരത്തി
മുറ്റത്തിനുത്സവപ്പൊട്ടുചാർത്തി!

ഓടക്കുഴലും വിളിച്ചവിടെ-
യ്ക്കോരോ സുഷമകളോടിയെത്തി!
ദ്യോവിൽ വിമാനത്തിലുല്ലസിക്കും
ദേവകളാ മുറ്റം നോക്കിനിൽപായ്
ഉണ്ണിക്കിടാങ്ങൾ കുതൂഹലത്താ-
ലൊന്നിച്ചുകൈകോർത്തു നൃത്തമാടി.
പ്രീതിയുൾച്ചേർക്കുമക്കാഴ്ച കണ്ടാ
മാതൃനേത്രങ്ങൾ നിറഞ്ഞുപോയി!

                               -ആഗസ്റ്റ് 1936.

"https://ml.wikisource.org/w/index.php?title=ശ്രീതിലകം/പൂമുറ്റം&oldid=36420" എന്ന താളിൽനിന്ന് ശേഖരിച്ചത്