ശ്മശാനത്തിലെ തുളസി/ശ്മസ്മരണ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ലിതമോദമെന്മൃദുലജീവിത-
കലികയെക്കാത്ത നിലയമേ!
തരളിതോൽഫുല്ലധവളകോമള-
സുരഭിലലോലമലരുകൾ
തുരുതുരെത്തൂങ്ങും തരുനിരചുറ്റും
പരിലസിച്ചീടും സദനമേ!
വിലസിയില്ലല്ലി വിഗതസന്താപ-
മൊരുകാലത്തു നിൻ മടിയിൽ ഞാൻ.
രജതകല്ലോലമിളിതമായ് മന്ദം
കളഗാനം പാടിയൊഴുകീടും
കുളിർസരിത്തേ, നിൻ കരയിലെൻ ബാല്യ-
കുസുമകാലങ്ങൾ നടമാടി.
മഹിതസൗഭാഗ്യമയമായ് മിന്നിയ
മധുരവാസരതതികളേ!
അരിയവാത്സല്യത്തികവും ദിവ്യമാം
പരമനിർമ്മലപ്രണയവും
ഒരുമിച്ചുൾക്കൊണ്ടു പരിചിൽ നിങ്ങള-
ന്നനഘശാന്തിയിൽ മുഴുകവേ,
സതതം നിങ്ങൾതൻ നിരഘനിസ്തുല-
തരളസംഗീതകലവികൾ
അനഘമാനന്ദമധുരമൂർച്ഛയിൽ
മുഴുകിപ്പിച്ചിതെൻ ഹൃദയത്തെ.
അവിടെനിന്നൊരു പരുഷമാം ചണ്ഡ-
പവനനെന്നപോലതിവേഗം
കൊടിയദുർവിധി വരവായെന്നാത്മാ-
വുടനിരുളിലേക്കടിയുവാൻ.
ഇതുവിധമെന്നെ വിരലിലാകർഷി-
പ്പതിനു നിങ്ങൾക്കു കഴിയുവാൻ,
പറയുകെന്നോടു സദയമാരാണോ
വരമരുളിയ വനദേവി!
മറയും ശീകരഹിമലേശത്താലും
മൃദുലമുല്ലപ്പൂവിതളാലും
അവളുടെശീർഷവസനമിന്നയേ്യാ
വിരചിതമാകാനിടയായി.
കഴികയില്ലവൾക്കുണരുവാനിനി
കരയുകെന്നോടക്കുഴലേ നീ!
അവളോ ഞാനോ ചെറ്റണിയുകയില്ലിനി-
യമലസുസ്മിതമൊരുനാളും.
പരമശൂന്യമീയുലകിൽനിന്നിറ്റു
കരയും ഞാനൊരു നിഴലായി
ദിവിയണഞ്ഞുടനവളെ-ലോലമാ-
മൊരു നിഴലിനെ-പ്രണയാർദ്ര-
പുളകപൂർണ്ണമാം കരപുടം നീട്ടി
പുണരുവാനിടവരുവോളം
അവളോ ഞാനോ ചെറ്റണിയുകില്ലിനി-
യമലസുസ്മിതമൊരുനാളും! ....