ശ്മശാനത്തിലെ തുളസി/തുഹിനബിന്ദു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ചാലവേ വാനിൻ കൃപാണമൊന്നതാ
നീലത്തൃണത്തിലടർന്നുവീണു.
കാണിനേരംകൊണ്ടതെത്രയും കാന്തമാം
മാണിക്യഖണ്ഡമായ് മാറിപ്പോയി.
കമ്രകരങ്ങളാലായതു ചുംബിച്ചു
സമ്മോഹനീയനാം കർമ്മസാക്ഷി.
അംബരദേവിതന്മാർത്തട്ടിൽനിന്നൂർന്നു
ചെമ്മേ പതിച്ചതാം താരമ്പോലെ-
കാനനലക്ഷ്മിതൻ കാൽത്തളതന്നിലെ-
ക്കാഞ്ചനഖണ്ഡം പതിച്ചപോലെ-
ശർമ്മധരാംബതൻ നെറ്റിത്തടത്തിലെ
രമ്യമാം ഘർമ്മാംബുവെന്നപോലെ-
സൂനസുഗന്ധിയാമാരാമദേവിത-
ന്നാനന്ദത്തിന്റെ കണികപോലെ-
ലീലയാവാനവരൂഴിയിലിട്ടോരു
ലോലമാം രത്നപ്രകാണ്ഡം പോലെ-
നീഹാരലേശമേ, നീ വിളങ്ങീടുന്നു
മോഹനസൗവർണ്ണവിഗഹാഭൻ!
ലാവണ്യകന്ദമേ, നിന്നിലുൾചേർന്നല്ലോ
ഭൂവിലെ മജ്ഞിമയാകമാനം.
എങ്ങനെ ചിത്രീകരിച്ചിടാം നിന്നുടെ-
യംഗമെൻ വാങ്മയതൂലികയാൽ?

അൽപസമയത്തിനുള്ളിൽ നീ, രമ്യയി-
പ്പൊൽപ്രഭ മങ്ങിമറഞ്ഞുപോകാം.
എങ്കിലെന്തെത്രയോ കാമ്യം നിൻജീവിതം
പങ്കിലദൂരിതമംഗലാഭം!
മന്നിൽ മറക്കാത്ത മഞ്ജിമതൂകി നീ
മിന്നി;-മറയുക ധന്യയായ് നീ!