ശ്മശാനത്തിലെ തുളസി/തിരസ്കാരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പൂമരത്തണൽ തേടിയിന്നു നിൻ
പ്രേമലേഖനം നോക്കി ഞാൻ,
കണ്ടുമുട്ടിനേൻ ഞാനതിലൊരു
നൊന്തുകേഴുന്ന മാനസം.
ചുറ്റുപാടും പരന്ന സുന്ദര-
പുഷ്പസൗരഭവീചികൾ
തൊട്ടുണർത്തിയെന്നുള്ളിലോരോരോ
നഷ്ടഭാഗ്യസ്മരണകൾ.
അന്നിമേഷത്തിൽ ഞാനറിയാതെൻ-
കണ്ണുരണ്ടും നിറഞ്ഞുപോയ്!
വർത്തമാനത്തെവിട്ടു, ഭൂതത്തി-
ലെത്തിയെൻ ചുറ്റും നോക്കി ഞാൻ.
എന്തൊരുല്ലാസമെന്തൊരാവേശ-
മെന്തൊരത്ഭുതസൗഹൃദം.
നഷ്ടമായല്ലോ തോഴി, നമ്മൾക്കു
കഷ്ടമാ സ്വർഗ്ഗമൊക്കെയും.
സ്വപ്നമാത്രമിജ്ജീവിതത്തിലെ-
സുപ്രഭാതമശ്ശൈശവം,
എത്ര ശാന്ത, മതെത്ര കാന്ത, മ-
തെത്ര നിർവാണദായകം!
പോയല്ലോ, മാഞ്ഞുപോയല്ലോ തോഴി
മായികമപ്രഭാങ്കുരം!

ഇപ്രണയത്തെക്കാൾ മധുരമാ
ണപ്പരിശുദ്ധസൗഹൃദം.
കണ്ടിടാമിതിലൊക്കെയും ചില
മഞ്ജുളാങ്കിതരേഖകൾ;
കമ്രമാണെന്നിരിക്കിലും, ചില
കണ്ണുനീരിൻ കലർപ്പുകൾ.
മാനസം മടുപ്പിക്കയാണിതു
തേനിലുപ്പിട്ടമാതിരി!
ഇല്ലതിങ്കലസ്സൗഹൃദത്തിങ്കൽ-
ത്തെല്ലുപോലുമിതൊന്നുമേ.
സുഭ്രസുന്ദരമാകമാന, മ-
തത്ഭുതപ്രഭാരഞ്ജിതം.
കിട്ടികില്ലിനിക്കിട്ടുകില്ലതിൻ
നഷ്ടരശ്മിയെന്നാകിലും!
അപ്പരിശുദ്ധ സൗഹൃദത്തിന്റെ
പുഷ്പതൽപകച്ഛായയിൽ,
ചിന്തയറ്റു സുഖിച്ചു നാം രണ്ടു
പൊൻകിനാവുകൾ മാതിരി!
അപ്പരമാർത്ഥചിത്തബന്ധത്തിൻ
മുഗ്ദ്ധകൽഹാരവാപിയിൽ,
അന്നു നീന്തിക്കളിച്ചു നാം, രണ്ടു
പൊന്മരാളങ്ങൾ മാതിരി!....

കാലമേവം കടന്നുപോയ്, നവ-
ശ്രീലയൗവനമെത്തവേ,
രണ്ടുമാർഗ്ഗമായന്നൊരന്തിയിൽ-
ക്കണ്ടുമുട്ടിപ്പിരിഞ്ഞു നാം.
ആ ദയനീയരംഗമോർത്തിന്നും
വേദനിക്കയാണെന്മനം!

എന്തിനയ്യോ, പുതുക്കിടുന്നത-
ബ്ബ്ന്ധമിന്നിയും തോഴി നാം?
ലഭ്യമല്ലല്ലോ നമ്മൾക്കന്നത്തെ-
ശ്ശുദ്ധമാം ഹൃദയോത്സവം!
തന്നിടും മാംസചോദനം നമു-
ക്കിന്നു രക്തവും മാംസവും.
നിന്നെ മന്നിൽ മറക്കുകില്ല ഞാൻ
നമ്മളെത്രയ്ക്കകലിലും
സുന്ദരസ്മൃതി തത്തുമന്നന്ത്യ-
സ്പന്ദനങ്ങളിൽക്കൂടിയും
മാമകകലാചോദനങ്ങൾക്കൊ-
രോമനസ്വപ്നമായ നീ;
അല്ലിയന്നൊരെൻ ചിന്തയി, ലേക-
വെള്ളിനക്ഷത്രമായ നീ;
മാമകാമലഭാവനയിലെ
മാദകപ്രഭയായ നീ;
എന്നുമെന്നും ലസിക്കുമീവിധ-
മെന്മൃദുമനോവേദിയിൽ!

ഇപ്രണയം തിരസ്കരിച്ചതെൻ-
സ്വപ്നമേ, നീ പൊറുക്കണേ!