ശിവപുരാണം/ശിവരാത്രിമാഹാത്മ്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
  • ശ്രീകണ്ഠപ്രഭാവങ്ങളിനിയും ചൊല്ലീടുന്നേൻ
  • ശ്രീ കുലം ബലം ധനമായുസ്സും ഫലംവരും
  • ലോകരഞ്ജനം ജ്ഞാനം പ്രീതികാരണം പരം
  • ശോകഭഞ്ജനം മനോദോഷമോക്ഷണം ശിവം
  • രുദ്രസേവനത്തിനു തുല്യമാം വണ്ണമൊരു
  • ഭദ്രകർമ്മങ്ങൾ ചെയ്‌വാൻ മുറ്റും മറ്റൊന്നില്ല:
  • ധർമ്മകാമാർത്ഥങ്ങളും മോക്ഷവും സാധിപ്പിക്കും
  • ധാർമ്മികന്മാരേ! മാരാരാതിതന്നാരാധനാൽ
  • ദുസ്സ്വപ്നം ദുരാഗ്രഹം ദുർഗ്രഹക്ലേശങ്ങളും
  • ദുസ്സഹവ്യാമോഹവും വ്യാധിയും ദാരിദ്ര്യവും
  • ദുസ്സ്വഭാവവും ദുരന്താദിയും ദുര്യോഗവും
  • ഭസ്മമായ്‌വരും സ്മരാരാതിയെ സ്മരിച്ചാകിൽ
  • ബുദ്ധിപൂർവമല്ലാതെ ചെയ്കിലും ശിവാർച്ചനം
  • സിദ്ധിസാധനമായിസ്സംഭവിച്ചീടും നൂനം
  • മാഘമാസത്തിൽ വരും കൃഷ്ണയാം ചതുർദ്ദശി
  • ശ്ലാഘനീയയെന്നിഹ ചൊല്ലുന്നു ബുധജനം
  • അന്നുപവാസം ചെയ്തു നിദ്രയുമുപേക്ഷിച്ചാ-
  • ലിന്ദുശേഖരനോടു ചേരുമവനെന്നാലും
  • രാത്രിയിലുറങ്ങാതെ ശൈവപൂജയാ ശിവ-
  • രാത്രിനാളുപവാസം ചെയ്യുന്ന നരന്മാർക്കു
  • ധാത്രിയിൽ ജനിക്കയും ധാതൃകല്പിതങ്ങളാം
  • ഗാത്രസംക്ലേശങ്ങൾക്കും സംഗതിവരാ നൂനം.
  • മാതൃഗർഭത്തിൽ പുക്കു ദുഃഖസന്താപങ്ങളാ-
  • ലാതുരപ്പെട്ടു കിടന്നുഴന്നു ഖേദിക്കേണ്ടാ
  • നോറ്റുകൊള്ളുവിൻ ശിവരാത്രിയെന്നുരചെയ്തു
  • പോറ്റി താനാർത്തന്മാരോടർത്ഥബന്ധുവാം ദേവൻ
  • മാഘമാസവും ശിവരാത്രിയും ശിവ! ശിവ!
  • മോഘമാക്കുവാനാർക്കു തോന്നാതീ മഹാവ്രതം
  • ഏകരാത്രിയിലുറക്കശനമുപേക്ഷിച്ചാ-
  • ലേകരാജ്യമായ് വാഴാമീശന്റെ ലോകങ്ങളിൽ
  • വില്വപത്രത്തെക്കൊണ്ടു ദേവനെപ്പൂജിക്കുന്നോർ-
  • ക്കില്ലിനി ജനിക്ലേശം കില്ലതിനുണ്ടാകേണ്ട.
  • കൂവളത്തിലപറിച്ചാസ്ഥയാ മാലകെട്ടി
  • ശൈവമാം ബിംബം തന്നിൽ ചാർത്തിപ്പിച്ചീടുന്നവൻ
  • പുത്രസന്തതി യശോ ദീർഘായുസ്സമൃദ്ധനായ്
  • ഭവ്യമാം ഗിരീശനെപ്പൂജിച്ചാലതിൻ ഫലം
  • ഈവണ്ണമെന്നു പറഞ്ഞീടുവാനെളുതല്ല
  • കേവലമൊരു കഥകൊണ്ടു ഞാൻ ബോധിപ്പിക്കാം.
  • സൂര്യവംശത്തിൽ പണ്ടു വീരനാമൊരു നൃപൻ
  • ധൈര്യഗാംഭീര്യാംഭോധിജാതനായ് മഹാരഥൻ
  • നാമവും മിത്രസഹനെന്നിഹ കേട്ടീടുന്നു
  • ധീമതാം വരൻ മഹാസുന്ദരൻ നരോത്തമൻ
  • സൌമ്യത നിരൂപിച്ചാൽ സോമനെക്കാളും രമ്യൻ
  • ധാർമ്മികത്വത്തെപ്പാർത്താൽ ധർമ്മരാജനോടൊക്കും
  • സമ്പത്തുവിചാരിച്ചാലുമ്പർകോനിളപ്പെടും
  • കമ്പമില്ലാത്തതോർത്താൽ കൈലാസം വിറച്ചുപോം.
  • വിക്രമം നിനയ്ക്കുമ്പോൾ ചക്രപാണിയോടൊക്കും
  • കർക്കശപ്രതാപത്തിനർക്കനേയെതിരുള്ളു.
  • രൂപസൌന്ദര്യം കണ്ടാലംഗജൻ വിഷണ്ണനാം
  • ചാപകൌശലംകൊണ്ടു ഭാർഗ്ഗവൻ പ്രശംസിക്കും;
  • നീതിശാസ്ത്രങ്ങൾ കൊണ്ടു കുണ്ഠനാം ബൃഹസ്പതി,
  • ഗീതാചാതുര്യം കേട്ടാലന്ധരാം ഗന്ധർവന്മാർ;
  • ശബ്ദശാസ്ത്രങ്ങൾ കൊണ്ടു തുഷ്ടനാം ഹനൂമാനും,
  • വിദ്യയാ സരസ്വതീദേവിയും കൊണ്ടാടുന്നു
  • സർവവേദിത്വം കൊണ്ടു ശർവനും പ്രസാദിക്കും
  • സർവദാ ദാനം കൊണ്ടു പാരിജാതവും തോൽക്കും;
  • മിത്രവംശാലങ്കാരഭൂതനാം മിത്രസഹൻ
  • മിത്രമന്ത്രീന്ദ്രന്മാരോടൊന്നിച്ചു വാണീടിനാൻ.
  • ഇക്ഷ്വാകുകുലേന്ദ്രന്റെ വല്ലഭ ദമയന്തി
  • ലക്ഷണാന്വിത ദമയന്തിയെന്നതുപോലെ
  • കാന്തയോടൊരുമിച്ചു മേവുന്നാളൊരുദിനം
  • കാന്താരേ നായാട്ടിനു ഭൂപതി പുറപ്പെട്ടു
  • ശ്വാക്കളും ഭടന്മാരും കാടരും വലക്കെട്ടും
  • കർക്കടപംക്തി കുന്തം ചാപവും ശരങ്ങളും
  • ഒക്കവേ യോഗം കൂട്ടിക്കാട്ടിലങ്ങകം പുക്കു
  • വക്കാണം മൃഗങ്ങളോടേറ്റിതു മിത്രസഹൻ
  • ആനകൾ സിംഹങ്ങളും പന്നികൾ കരടികൾ
  • മാനുകൾ മഹിഷങ്ങൾ വാൾപ്പുലി വള്ളിപ്പുലി
  • ചെമ്പുലി കരിമ്പുലി കേഴകൾ തരക്ഷുക്കൾ
  • വമ്പരാം ശരഭങ്ങൾ ശല്യങ്ങൾ മൃഗങ്ങളും
  • ഈവകമൃഗങ്ങളെക്കൊന്നുകൊന്നടവിയിൽ
  • സാവധാനനാം നൃപൻ ക്രീഡിച്ചുനടക്കുമ്പോൾ
  • രൂക്ഷമാം ദാവാനലജ്ജ്വാലപോലുയർന്നൊരു
  • രാക്ഷസൻ വരുന്നതു കണ്ടുടൻ നരേശ്വരൻ
  • തൽക്ഷണം പ്രയോഗിച്ചു കൂർത്തുമൂർത്തൊരുശരം
  • രാക്ഷസനതുകൊണ്ടു മരിച്ചു ഭൂമൌ വീണാൻ,
  • അന്നേരമവനുടെ തമ്പിയാം നിശാചരൻ
  • ഖിന്നതപൂണ്ടു മണ്ടിക്കാനനം തന്നിൽ നിന്നു
  • പർവതഗുഹപുക്കു ഭീതനായരക്ഷണം
  • നിർവികാരനായ് നിന്നു ചേതസാ വിചാരിച്ചാൻ
  • ഉഗ്രവിക്രമം കൊണ്ടു ശക്രനെ ജയിക്കുന്നോ-
  • രഗ്രജക്ഷപാചരശ്രേഷ്ഠനെക്കൊന്നാനിവൻ
  • വിഗ്രഹാങ്കണേ മഹാശൂരനാമിവനുടെ
  • നിഗ്രഹം ചെയ്‌വാനെനിക്കാഗ്രഹമുണ്ടെന്നാലും
  • അഗ്രഭാഗമേ ചെന്നു പോരിനു വിളിച്ചാൽ ഞാൻ
  • വ്യഗ്രനായ് വരുമെന്നാൽ മായയാ ചതിക്കുന്നേൻ
  • ഇത്തരം വിചാരിച്ചു മായയാ മനുഷ്യനായ്
  • സത്വരം നരേന്ദ്രനെ പ്രാപിച്ചു വണങ്ങിനാൻ
  • മന്നവശിഖാമണേ! പാഹി മാം മഹാമതേ!
  • നിന്നുടെ പാദാംബുജേ വീണു ഞാൻ വണങ്ങുന്നേൻ
  • കുക്ഷിരക്ഷണം ചെയ്‌വാനില്ലിനിക്കൊരു ഗതി
  • രക്ഷ! രക്ഷ! മാം വിഭോ! ദാസനായ് വസിക്കുന്നേൻ.
  • പാചകപ്രവൃത്തിക്കു കൌശലമെനിക്കുണ്ടു
  • നീചജാതിയല്ല ഞാൻ ക്ഷത്രിയകുലോത്ഭവൻ
  • വസ്ത്രവുമശനവുമഭ്യംഗമിവ മൂന്നു
  • വസ്തുവെന്നിയേ മറ്റൊരാഗ്രഹമെനിക്കില്ല;
  • എന്നതു കേട്ടു നൃപൻ കൈതവം ബോധിക്കാതെ
  • നിന്നെ ഞാൻ പരിഗ്രഹിച്ചേനെന്നുമരുൾ ചെയ്താൻ.
  • യാചകപ്രിയങ്കരൻ ദുഷ്ടനാമരക്കനെ
  • പാചകവൃത്തിക്കു കല്പിച്ചു മിത്രസഹൻ.
  • വേട്ടയും മതിയാക്കിത്തന്നുടെ പുരം പുക്കു
  • കൂട്ടവും പിരിച്ചയച്ചാത്മകാന്തയാസമം
  • കേളിസൌധത്തെ പ്രാപിച്ചാത്മനാ ദ്വിതീയനായ്
  • കേളികൾ തുടങ്ങിനാനംഗനാരത്നത്തോടെ.
  • അക്കാലം പിതാവിന്റെ ശ്രാദ്ധവാസരമെത്തുന്നാൾ
  • സൽക്കാരം ചെയ്തു ഗുരുവാകിയ വസിഷ്ഠനെ
  • ശ്രാദ്ധമൂട്ടുവാനായി വരുത്തി വഴിപോലെ
  • ശ്രാദ്ധസംഭാരം കൂട്ടി തൽ‌പാദം കഴുകിച്ചു
  • ആസനേ വസിപ്പിച്ചു പൂജയും ചെയ്തനേരം
  • ദാസനായ് മരുവുന്ന പാചകനിശാചരൻ
  • ക്രവ്യവുമുപദംശദ്രവ്യവും വിളമ്പിനാൻ
  • ഗവ്യവും പക്വങ്ങളുമെന്നിവ ബഹുവിധം
  • മർത്ത്യമാംസത്തെക്കൂട്ടിത്തീർത്തുകൊണ്ടിലക്കറി
  • ഭൃത്യനങ്ങരുന്ധതീകാന്തനു വിളമ്പിനാൻ
  • താപസശ്രേഷ്ഠനതു കാൽക്ഷണം ഗ്രഹിച്ചുടൻ
  • കോപകമ്പിതത്തോടെ ശാപവാക്കരുൾചെയ്തു
  • നന്നെടോ! നരാധമ! നിന്ദ്യമാം നരാമിഷം
  • തന്നുനീയെന്നെച്ചതിപ്പിപ്പതിന്നാരംഭിച്ചു
  • ധിക്കരിച്ചിരിക്കുന്ന ദുഷ്ടനാം ഭവാനെന്നെ
  • സ്സൽക്കരിച്ചതും ചിത്രം ദുർമ്മതേ! നിരീശ്വര!
  • രാക്ഷസപ്രകൃതിയാം നീയിനി ക്ഷമാപതേ!
  • രാക്ഷസനായിപ്പോക രൂക്ഷമാനസ ശഠ!
  • ഇങ്ങനെ ശപിച്ചുടൻ മാമുനി വിചാരിച്ചു
  • തിങ്ങിന കൃപാനിധി പിന്നെയുമുരചെയ്തു:
  • ആശരനായിപ്പന്തീരാണ്ടു നീ വസിക്കെടോ!
  • ആശയത്തിന്റെ ദോഷാലിങ്ങനെ വേണ്ടിവന്നു;
  • നമ്മുടെ ശിഷ്യൻ ഭവാനെന്നതുകൊണ്ടു തന്റെ
  • ദുർമ്മദം ശമിപ്പിക്ക മാത്രമേ നമുക്കാവൂ
  • ഭൂപതിയതുകേട്ടു കോപിച്ചങ്ങരുൾ ചെയ്തു:
  • താപസശ്രേഷ്ഠ! ഭവാനെന്നുടെ പരമാർത്ഥം
  • ഒന്നുമേ വിചാരിപ്പാനീശനല്ലയോ വിഭോ!
  • നിന്ദിതം ചെയ്തീടുമോ സൂര്യവംശജാതന്മാർ?
  • ബുദ്ധിപൂർവമാം വണ്ണം ചെയ്തതല്ലിതു വിഭോ!
  • ക്രുദ്ധിച്ചു ശപിച്ചതു സാഹസമായിപ്പോയി
  • എങ്കിൽ ഞാനെനിക്കുള്ള ശാപശക്തികൊണ്ടുടൻ
  • നിങ്കലും കലുഷത ചേർപ്പതിന്നൊരുമ്പെട്ടേൻ.
  • എന്നുരചെയ്തു നൃപൻ കൂടവേ ശപിപ്പതി-
  • നുന്നതകോപം ധരിച്ചീടിനാൻ ശാപോദകം
  • സത്വരം ദമയന്തി ചെന്നു തൽ‌പാദേ വീണു
  • ഭർത്താവേ! യരുതരുതെന്നുരചെയ്തനേരം
  • ശാന്തകോപനാം നൃപൻ ദുരവേ വാങ്ങിനിന്നു
  • താൻ തന്നെ ശാപോദകം തൻ പാദങ്ങളിലാക്കി;
  • മന്നവൻ തന്റെ പാദം കൽമഷവർണ്ണമായി-
  • തന്നേരം കൽമഷാംഘ്രിയെന്നൊരു പേരുണ്ടായി.
  • രാക്ഷസനായിത്തീർന്നു ഭൂപതിയതുനേരം
  • രൂക്ഷമാം ശാപത്തിന്റെ ശക്തിയെന്നതേ വേണ്ടൂ;
  • തൽക്ഷണമടുക്കളക്കാരനെപ്പിടിച്ചവൻ
  • ഭക്ഷണം കഴിച്ചുടൻ കാനനം തന്നിൽ പുക്കാൻ.
  • എത്രയും കറുത്തിരുണ്ടഞ്ജനശൈലം പോലെ
  • ഗാത്രവും ദ്രംഷ്ട്രകളും ചുവന്ന കേശങ്ങളും
  • രൂക്ഷമാം നേത്രദ്വയം ഭീമമാം ഭുജങ്ങളും
  • രാക്ഷസപ്രഭുത്വവും പ്രാപിച്ച കൽമഷാംഘ്രി
  • അട്ടഹാസങ്ങൾകൊണ്ടു കാനനം മുഴക്കിക്കൊ-
  • ണ്ടെട്ടു ദിക്കിലും പാഞ്ഞു നടന്നുതുടങ്ങിനാൻ
  • മർത്ത്യരെപ്പിടിപെട്ടു വായിലിട്ടമർക്കയും
  • മൃത്യുഭീഷണാകാരൻ ശോണിതം കുടിക്കയും
  • താപസന്മാരെത്തല്ലിപ്പല്ലുകൾ തകർക്കയും
  • ഭൂപതിമാരെക്കൊന്നു തിന്നുടൻ തിമർക്കയും
  • ചോരയിൽ കുളിക്കയും ശൈവലം ധരിക്കയും
  • ഘോരമായ് ചിരിക്കയും ഘോഷിച്ചു ശയിക്കയും
  • ദന്തിവൃന്ദത്തെച്ചെന്നു പിടിച്ചു ശഠൻ തന്റെ
  • ദന്തമാം കുന്തങ്ങളിൽ കോർത്തിട്ടുനടക്കയും
  • ഇങ്ങനെ വനാന്തരേ സഞ്ചരിക്കുന്നനേരം
  • അങ്ങൊരുദിക്കിൽ കണ്ടു രണ്ടുപേരിരിക്കുന്നു
  • ഭംഗിയോടൊരു മുനിബാലകൻ മനോഹരൻ
  • മംഗലസ്ത്രീയോടൊന്നിച്ചാശ്രമേ വസിക്കുന്നു
  • മാമുനികുമാരനെച്ചെന്നവൻ പിടിപെട്ടു
  • ഭാമിനീ തപസ്വിനീ രോദനം ചെയ്തു ചൊന്നാൾ:
  • സൂര്യവംശജൻ ഭവാനിന്നു നീ നിശാചര!
  • ക്രൌര്യമങ്ങുപേക്ഷിക്ക ദേഹി മേ ഭർത്താവിനെ
  • എന്തെടോ! ദമയന്തീവല്ലഭ! ഭവാനെന്റെ
  • കാന്തനെക്കൊലചെയ്‌വാനഞ്ജസാ ഭാവിക്കുന്നു?
  • എന്നുടെ രമണനെത്തന്നു നീ രക്ഷിക്കേണം
  • മന്നവാ! ഭവാനതുകാരണം ശുഭം വരും.
  • ഹിംസയാലനർത്ഥമുണ്ടെന്നു നീ ബോധിക്കെടോ!
  • പാംസുഅപ്രകൃതികൾക്കീശ്വരൻ വിരോധിയാം
  • മൽ‌പ്രിയപ്രമാരണം ചെയ്കൊലാ മഹാബല
  • വിപ്രിയക്രിയാഫലം പാതകം ശരീരിണാം
  • എന്നുടെ ശരീരവും പ്രാണനും സുഖങ്ങളും
  • എന്നുടെ രമണനെന്നോർത്തുനീ കൃപാന്ധരാൽ
  • കാന്തനെ ത്യജിക്ക നീ കാനനപ്രചാരക!
  • ശാന്തനായ് വസിക്കെടോ! ശാപമോചനത്തോളം
  • താപസീവചസ്സിനെക്കേൾക്കാതെ നിശാചരൻ
  • താപസകുമാരനെക്കൊന്നു മാംസവും തിന്നാൻ
  • ബാലയാം മുനിപത്നി വാവിട്ടുകരഞ്ഞുടൻ
  • ലോലലോചന ചിതാവഹ്നിയെ ജ്വലിപ്പിച്ചു:
  • ദുർമ്മതേ! നിശാചര! നിന്നെ ഞാൻ ശപിക്കുന്നേൻ
  • കർമ്മലംഘനം ചെയ്‌വാൻ ജന്മികൾക്കെളുതാമോ?
  • ഘോരമാനസ! കേൾ നീ നിഷ്ഠുര! നിനക്കൊരു
  • നാരിയെത്തൊടുന്ന നാൾ നാശമെന്നുര ചെയ്തു
  • വഹ്നിയിൽ പ്രവേശിച്ചു വാമലോചനാ സതീ
  • തന്നുടെ രമണനോടൊന്നിച്ചു ദിവം പുക്കാൾ.
  • ഭൂപനും പന്തീരാണ്ടു രാക്ഷസാകാരത്തോടെ
  • ശാപമങ്ങനുസരിച്ചാത്മരൂപത്തെപ്പൂണ്ടു
  • തന്നുടെ പുരം പുക്കു ഭാര്യയെപ്പുണരുവാൻ
  • മന്നവനടുക്കുമ്പോൾ ഭാര്യതാനുരചെയ്താൾ:-
  • താപസീശാപംകൊണ്ടു ഭാര്യയെത്തൊടുന്ന നാൾ
  • ആപത്തുവരും ഭവാനെന്നു ഞാൻ കേട്ടൂ നാഥ!
  • സ്പർശനം ചെയ്തീടൊല്ലാ വല്ലഭ! മഹാമതേ!
  • കർശനം പറകയില്ലങ്ങനെ പരമാർത്ഥം
  • എന്നതുകേട്ടു നൃപൻ ഖിന്നതപൂണ്ടു പാരം
  • തന്നുടെ നാടും വെടിഞ്ഞപ്പൊഴേ പുറപ്പെട്ടു
  • ശാന്തനായ് ജിതേന്ദ്രിയഗ്രാമനായ് വിശുദ്ധനായ്
  • കാന്താരം പുക്കു തപോനിഷ്ഠയാ മേവീടിനാൻ
  • സന്തതിവിഘ്നം വരും സൂര്യവംശത്തിനെന്നു
  • ചിന്തിച്ചു വസിഷ്ഠനാം മാമുനിശ്രേഷ്ഠൻ താനും
  • ശ്രൌതധർമ്മത്താൽ ദമയന്തിയിൽ പുത്രോത്പാദം
  • ചെയ്തിതു മഹാമതി സർവധർമജ്ഞൻ തദാ.
  • തൽക്കാലം കൽമഷാംഘ്രിക്ഷോണിപൻ വസിക്കുന്ന
  • ദിക്കിലാമാറുചെന്നു ഘോരയാം പിശാചിക
  • താപസകുമാരന്റെ ഹിംസയാം ബ്രഹ്മഹത്യ
  • ഭൂപനെ ഗ്രസിപ്പാനായ് പാഞ്ഞടുക്കുന്നനേരം
  • തൽ‌പരമാർത്ഥം നൃപൻ താപസൻ ചൊല്ലിക്കേട്ടു
  • തൽ‌പ്രദേശത്തെ ത്യജിച്ചോടിനാൻ ഭയത്തോടെ
  • ഉത്തമക്ഷേത്രങ്ങളിൽ തീർത്ഥസേവനം ചെയ്തു
  • ധാത്രിയിൽ പലദിക്കും സഞ്ചരിച്ചീടുന്നേരം
  • അഗ്രതോ വിദേഹന്റെ രാജധാനിയിൽ ചെന്നു
  • ഉഗ്രയാം പിശാചിയും പിന്നാലെ കൂടിച്ചെന്നു
  • അന്നേരം കാണായ് വന്നു ഗൌതമമഹാമുനി
  • മന്ദസഞ്ചാരത്തോടേ വരുന്നു സന്തോഷവാൻ
  • ശിഷ്യരും വടുക്കളും ഗോക്കളും മൃഗങ്ങളും
  • ഭാഷ്യവാർത്തികങ്ങളും തർക്കവും വേദാന്തവും
  • വേദഘോഷവും നാമകീർത്തനക്രമങ്ങളും
  • വാദവും സ്തുതികളും കേൾക്കുമാറാ‍ായിതപ്പോൾ
  • കൌതുകപ്രഹർഷംകൊണ്ടെത്രയും പ്രസന്നനാം
  • ഗൌതമമുനീന്ദ്രനെ ക്ഷ്മാപതി വണങ്ങിനാൻ.
  • ഗൌതമനരുൾ ചെയ്തു: നല്ലതുവരികെടോ!
  • ഭൂതലേശ്വരാ! തവ സ്വാഗതം ഭവിക്കണം
  • നിന്നുടെ ഭാഗ്യത്തിങ്കൽ സൌഖ്യമോ മഹാത്മാവേ!
  • മന്നിടങ്ങളിൽ ശുഭം മന്നവ! മേവുന്നല്ലീ?
  • നിന്നുടെ പുരോഹിതൻ മാമുനിവസിഷ്ഠനും
  • തന്നുടെ തപോവ്രതനിഷ്ഠയാ വാഴുന്നല്ലീ?
  • രാജലക്ഷ്മിയെ ത്യജിച്ചങ്ങനെ താനേ തന്നെ
  • രാജരാജനാം ഭവാൻ പോരുവാനെന്തേ ബന്ധം?
  • നിന്നുടെ മുഖം കണ്ടാലന്തരാത്മാവിലൊരു
  • ഖിന്നത വിശേഷിച്ചുണ്ടെന്നതു തോന്നീടുന്നു
  • മന്നവ! ക്ഷമാപതേ! ചൊൽക നീ മടിക്കേണ്ട
  • മാനസേ വിഷാദമുണ്ടെങ്കിൽ ഞാൻ തീർത്തീടുവൻ
  • എന്നതുകേട്ടു നൃപൻ വന്ദിച്ചു ചൊല്ലീടിനാൻ
  • എന്നുടെ പുരം തന്നിൽ മറ്റൊരു ഖേദമില്ല
  • എന്നുടെ ദോഷം കൊണ്ടു വന്നതു ബ്രഹ്മഹത്യാ
  • വന്നു മാം ഗ്രസിപ്പതിനെപ്പൊഴും ഭാവിക്കുന്നു
  • മറ്റൊരുത്തർക്കും കാണ്മാനില്ലതു നോക്കുന്നേരം
  • മുറ്റുമെത്രയും ഘോരമെനിക്കേ കാണ്മാനുള്ളു
  • യജ്ഞങ്ങൾ പലവിധം ചെയ്തു ഞാൻ മഹാമുനേ!
  • സുജ്ഞാനപ്രദങ്ങളാം കർമ്മങ്ങൾ പലചെയ്തു;
  • അർത്ഥദാനങ്ങളെനിക്കാം വണ്ണ മനുഷ്ഠിച്ചേൻ
  • തീർത്ഥമാം തീർത്ഥങ്ങളിലൊക്കെയും സ്നാനം ചെയ്തേൻ
  • ധാത്രിയിലുള്ള മഹാക്ഷേത്രങ്ങൾ തോറും ചെന്നു
  • ഗാത്രശോഷമാം തപോനിഷ്ഠയുമനുഷ്ഠിച്ചേൻ;
  • ഒന്നു ചെയ്താലുമതിക്രൂരയാം പിശാചിക
  • എന്നെ വേർപെടുന്നീല ഹന്ത ഞാനെന്തു ചെയ്‌വൂ?
  • നിന്തിരുവടിയുടെ കാരുണ്യം കൊണ്ടു മമ
  • സന്താപപ്രബന്ധങ്ങൾ തീരുമെങ്കിലേയുള്ളു
  • ഈശ്വരാനുകൂല്യത്താലിന്നു ഞാൻ യാദൃച്ഛയാ
  • വിശ്വബന്ധുവാം നിന്റെ വീക്ഷണം സമ്പാദിച്ചേൻ
  • നിന്തിരുവടിയുടെ വേഷഭാവങ്ങൾ കണ്ടാ-
  • ലന്തരംഗത്തിലതി പ്രീതിയുണ്ടെന്നു തോന്നും
  • മാർഗ്ഗലംഘനം ക്ലേശമുണ്ടെന്നും സൂചിപ്പിക്കുന്നു
  • ദീർഘനിശ്വാസങ്ങളും വീർപ്പും നീർത്തുള്ളികളും
  • സർവസംശയങ്ങളും തീർത്തരുളേണം ഭവാൻ
  • ദുർവഹമെന്റെ ഭയം നീക്കി രക്ഷിച്ചീടണം
  • ഭൂപതിവചസ്സുകൾ കേട്ടുടൻ പ്രസാദിച്ചു
  • താപസകുലോത്തമൻ തൽക്ഷണമരുൾ ചെയ്തു:
  • സാധു ഹേ മഹീപതേ! സംഭ്രമം ത്യജിച്ചാലും
  • ബാധകളൊഴിക്കുമീശ്വരൻ പുരാന്തകൻ
  • ഭക്തരിൽ കരുണയാ പാർവതീകാന്തൻ ദേവൻ
  • ഭുക്തിമുക്തിദൻ മഹാ ഗോകർണ്ണേ വാണീടുന്നു;
  • ധാത്രീമണ്ഡലം തന്നിലുത്തമം ഗോകർണ്ണാഖ്യ-
  • ക്ഷേത്രമെന്നറിഞ്ഞാലും ക്ഷത്രിയശിഖാമണേ!
  • തത്ര ചെന്നൊരുദിനം വന്ദനം ചെയ്തീടുന്ന
  • മർത്ത്യജാതികളുടെ പാതകം ശമിച്ചീടും
  • പുത്രമിത്രാർത്ഥങ്ങളാം തുംഗകല്ലോലങ്ങളാ-
  • ലെത്രയും ദുരന്തമാം സംസാരാർണ്ണവം തന്നിൽ
  • സന്തതം മുങ്ങിപ്പൊങ്ങിപ്പാരമങ്ങുഴലുന്ന
  • ജന്തുവർഗ്ഗങ്ങൾക്കൊരു ബന്ധുവാം പുരാന്തകൻ
  • ഗോകർണ്ണക്ഷേത്രം തന്നിലന്വഹം വസിക്കുന്നു
  • ലോകങ്ങൾക്കധിപതി ശങ്കരൻ മഹാദേവൻ
  • വഹ്നിയും ശശാങ്കനും താരകഗ്രഹങ്ങളും
  • മന്നിലെത്തമസ്സിനെ സ്വല്പമേ ശമിപ്പിപ്പൂ
  • ഒക്കവേ തമോഭാരം നീക്കുവാനുദിതനാ-
  • മർക്കനെന്നിയേ മതിയാകുമോ മറ്റാരാനും?
  • എന്നതുപോലെ മന്നിൽ മറ്റുള്ള ക്ഷേത്രങ്ങളിൽ
  • ചെന്നുടൻ സേവിക്കുമ്പോളേതാനും പാപം നീങ്ങും
  • സർവപാതകങ്ങളും തൽക്ഷണം നശിപ്പിച്ചാ-
  • നുർവിയിൽ ഗോകർണ്ണാഖ്യക്ഷേത്രനാഥനേയുള്ളു.
  • ജന്മകോടികൾ തോറും സംഭരിച്ചുണ്ടാകുന്ന
  • കൽമഷം സമസ്തവും സംഹരിച്ചീടും നൂനം
  • ഏകവാസരം തത്ര ചെയ്തൊരു തപസ്സുകൾ-
  • ക്കേകലക്ഷാബ്ദങ്ങളിൽ ചെയ്തതിൻ ഫലം വരും
  • വിഷ്ണുവും വിരിഞ്ചനും വിശ്വദേവാഖ്യന്മാരും
  • ജിഷ്ണുവാദിയാം ദേവവൃന്ദവും വസുക്കളും
  • ചന്ദ്രനും ദിനേശനും അശ്വിനീദേവന്മാരും
  • സാന്ദ്രഭക്തിപൂണ്ടവർ മേവുന്നു പൂർവദ്വാരേ
  • ചിത്രഗുപ്തനും പിന്നെക്കാലും പിതൃക്കളും
  • ചിത്രഭാനുവും തഥാ രുദ്രന്മാരേകാദശം
  • ദക്ഷിണദ്വാരം തന്നിൽ സർവദാ വസിക്കുന്നു
  • ദക്ഷവൈരിയാം മഹാബലനെസ്സേവചെയ്‌വാൻ
  • ഗംഗയും യമുനയും മറ്റുള്ള നദികളും
  • തുംഗനാം വരുണനും പശ്ചിമദ്വാരം തന്നിൽ
  • വായുവും കുബേരനും ദേവർഷി മാതൃക്കളും
  • പ്രായശോഗണങ്ങളുമുത്തരദ്വാരം തന്നിൽ
  • ഉർവശീതിലോത്തമാമേണകാരംഭാദിയാം
  • സ്വർവധൂജനങ്ങളും ദേവനെസ്സേവിക്കുന്നു;
  • കാശ്യപാദിയായുള്ള താപസശ്രേഷ്ഠന്മാരും
  • ഈശ്വരപ്രസാദത്തെ കാംക്ഷിച്ചു സേവിക്കുന്നു
  • സർവദേവതകളും സന്നിധി ചെയ്തീടുന്നു
  • സർവദാ സർവജ്ഞനാം ശർവന്റെ ക്ഷേത്രം തന്നിൽ
  • തത്ര പണ്ടനേകധാ സജ്ജന തപം ചെയ്തു
  • വൃത്രവൈരിയും പിന്നെ താർക്ഷ്യനുമഗസ്ത്യനും
  • വഹ്നിയും കന്ദർപ്പനും ശിംശുമാരനും തഥാ
  • പന്നഗപ്രധാനനും ചണ്ഡികാദേവിതാനും
  • രാവണൻ കുംഭകർണ്ണൻ ശാന്തനാം വിഭീഷണൻ
  • കേവലം ത്രിപുരന്മാർ ശൂരവർമ്മാവും തഥാ
  • താരകൻ മായാവിയും ദുന്ദുഭി ഹിരണ്യനും
  • ഘോരമായ് തപം ചെയ്ത ദേശമെന്നറിഞ്ഞാലും
  • മറ്റുമിങ്ങിനെ ബഹുദിവ്യന്മാർ തപം ചെയ്തു
  • മുറ്റുമാസ്ഥയാ ലിംഗപ്രതിഷ്ഠ ചെയ്തീടിനാർ.
  • ദേവനാം മഹാബലൻ തന്നുടെ ചുഴലവും
  • ദേവമന്ദിരങ്ങളുമുണ്ടെടോ! പലവിധം
  • വൈഷ്ണവക്ഷേത്രം ശുഭം കാർത്തികേയന്റെ സ്ഥാനം
  • വൃഷ്ണിജാതനാം ഗോശാലേശ്വരൻ തന്റെ ബിംബം
  • ദന്തിവക്ത്രന്റെ ക്ഷേത്രം ക്ഷേത്രപാലന്റെ ഗൃഹം
  • സിന്ധുജാഭഗവതി വാണരുളീടും സ്ഥാനം
  • പാർവതീനികേതനം പങ്കജോത്ഭവാലയം
  • ഗീർവാണപ്രവരന്റെ മന്ദിരം മനോഹരം
  • മാതൃമ്മന്ദിരം പിതൃമന്ദിരം ധർമ്മാഗാരം
  • ഭൂതനാഥന്റെ ഗൃഹം നന്ദിമന്ദിരം ശുഭം
  • ഭൃംഗിയും സിംഹോദരൻ കുംഭനും കുംഭോദരൻ
  • ഭൃംഗിരീടിയും നികുംഭാദിയാം ഗണങ്ങളും
  • ഊറ്റത്തിലുയർന്നൊരു കൂറ്റനും ശിഖണ്ഡിയും
  • പോറ്റിതന്നരികിലീ വൃന്ദങ്ങൾ നിരക്കവേ
  • സംഖ്യയില്ലല്ലോ ശിവലിംഗങ്ങൾക്കഹോ മഹാ
  • കങ്കട്ടികന്റെ പുരം ഗോകർണ്ണം മഹാത്ഭുതം
  • കല്ലുകൾ ശിവലിംഗം വാരികൾ തീർത്ഥങ്ങളും
  • അല്ലാതെയൊരു വസ്തു തത്രയില്ലറിഞ്ഞാലും
  • പണ്ടുപോൽ കൃതയുഗേ പാണ്ഡുരൻ മഹാബലൻ
  • തൊണ്ടിതൻ പഴം പോലെ ലോഹിതൻ ത്രേത്രായുഗേ
  • മഞ്ഞൾ തൻ നിറം പോലെ ദ്വാപരേ കാണായ് വരും
  • അഞ്ജനം പോലെ കലി തന്നുടെ കാലങ്ങളിൽ:
  • പശ്ചിമാംബുധിയുടെ തീരത്തു വിളങ്ങുന്ന
  • നിശ്ചലബ്രഹ്മം പരം ഗോകർണ്ണം മഹീപതേ!
  • പാപനാശനം മഹാപാവനം മനോഹരം
  • ഭൂപതേ! ഭജിച്ചുകൊൾകാശു നീ ശിവങ്കരം
  • സൂര്യസൌമ്യേന്ദു ചതുർദ്ദശികൂടീടും ദിനേ
  • വാരിധൌ സ്നാനം ചെയ്തു തർപ്പണം ചെയ്തീടേണം
  • മാരവൈരിയെച്ചെന്നു വന്ദനം ചെയ്താലുടൻ
  • ഘോരമാം മഹാപാപം ഭസ്മമാം മഹീപതേ!
  • സംക്രമം വ്യാതീപാതം സാധുവാം പ്രദോഷവും
  • ശങ്കരപ്രസാദത്തിനെത്രയും മഹത്തരം
  • മാഘമാസത്തിൽ വരും കൃഷ്ണയാം ചതുർദ്ദശി
  • ലോകസമ്മതം മഹാദേവനെസ്സേവ ചെയ്‌വാൻ
  • വില്വപത്രവും ശിവരാത്രിയും ഗോകർണ്ണവും
  • കല്യമാം ശിവലിംഗമെന്നിവ നാലും കൂടി
  • ദുർല്ലഭമറിക നീ ദുഷ്കൃതാപഹം ശുഭം
  • നല്ല പുണ്യവാന്മാർക്കേ സാധിപ്പൂ മഹാമതേ!
  • ഹാ കഷ്ടം! ശിവരാത്രി നോറ്റുകൊള്ളുവാനഹോ!
  • ലോകർക്കു മനസ്സില്ലാത്തെന്തെടോ നരേശ്വര!
  • ആകവേ നിരൂപിച്ചാലകമേ തോന്നുന്നുള്ളു
  • ലോകമോഹിനീ മായാദേവിതാൻ ബലീയസീ.
  • കേൾക്ക നീ മഹാമതേ! ഞാനുമെൻ ശിഷ്യന്മാരും
  • നോൽക്കയും ചെയ്തു ശിവരാത്രിയും കഴിഞ്ഞനാൾ
  • രാത്രിയിലുറങ്ങാതെ ശൈവപൂജയും ചെയ്തു
  • ക്ഷേത്രമുഖ്യമാം ഗോകർണ്ണാലയേ വസിച്ചൂ ഞാൻ
  • ഇന്നലെ ശിവരാത്രി ഗോകർണ്ണേ മഹോത്സവം
  • വന്നിതു മഹാജനം സംഖ്യയില്ലതിനേതും
  • സ്ത്രീകളും പുമാന്മാരും ബാലരും വൃദ്ധന്മാരും
  • ലോകവാസികൾ നാലുജാതിയുമോരോവിധം
  • സിദ്ധചാരണന്മാരും യക്ഷഗന്ധർവന്മാരും
  • സാദ്ധ്യകിം‌പുരുഷവിദ്യാധരശ്രേഷ്ഠന്മാരും
  • ഇന്ദ്രനും വിരിഞ്ചനും ദേവതാവർഗ്ഗങ്ങളും
  • ചന്ദ്രസൂര്യന്മാർ നവയോഗികൾ വസുക്കളും
  • ദിവ്യരാം മുനീന്ദ്രന്മാരിന്ദിരാകാന്തൻ താനും
  • ഭവ്യരാം ദ്വിജേന്ദ്രന്മാർ ഭാരതീമഹാലക്ഷ്മീ
  • ദേവനാരികൾ ശചീദേവിയും സഖികളും
  • ദേവവൈരികൾ മഹാനാഗങ്ങൾ ഗരുഡനും
  • ഇങ്ങനെ മിശ്രമായിട്ടുള്ളൊരു യോഗം കൂടി
  • മംഗലം മഹോത്സവേ ഗോകർണ്ണക്ഷേത്രം തന്നിൽ
  • അർച്ചനം ധ്യാനം ജപം തർപ്പണം പ്രദക്ഷിണം
  • തച്ചരിതാകർണ്ണനം വർണ്ണനം നമസ്ക്കാരം
  • നാമകീർത്തനം സന്ധ്യാനർത്തനം ദാനം വ്രതം
  • ഹോമമെന്നിവ തുടങ്ങീടിനാർ മഹാജനം
  • രാത്രി ജാഗരണവും ചെയ്തുടൻ ദിനോദയേ
  • ക്ഷേത്രവന്ദനം ചെയ്തു യാത്രയായിതു ജനം
  • ഞാനുമെൻ വൃന്ദങ്ങളും വാരിധിതീർത്ഥം തന്നിൽ
  • സ്നാനവും ചെയ്തു ശിവപൂജയും കഴിച്ചുടൻ
  • സത്വരം പ്രാതഃകാലേ പോരുവാൻ തുടങ്ങുമ്പോൾ
  • നേത്രകൌതുകമൊരു വിസ്മയം കാണായ് വന്നു.
  • വന്നിതു മദ്ധ്യാഹ്നവും ദാഹവും ക്ഷുത്തുംകൊണ്ടു
  • ഖിന്നരാം ഞങ്ങൾ ശീഘ്രം ചെന്നിതു സരസ്തടേ.
  • ഗാത്രശുദ്ധിയും ജലപാനവും കഴിച്ചുകൊ-
  • ണ്ടാൽത്തറമുകളേറിക്കാറ്റുമേറ്റിരിക്കുമ്പോൾ
  • വൃദ്ധയാം ചണ്ഡാലിയെക്കണ്ടിതു പുരോഭാഗേ
  • ബദ്ധസങ്കടം പൊടിതന്നിലങ്ങുഴലുന്നു
  • കുഷ്ഠവും കൃമികളും രാജയക്ഷ്മാവും പിടി-
  • ച്ചോഷ്ഠവും കരങ്ങളും മുറിഞ്ഞുവീണീടുന്നു;
  • മൂത്രവും മലം ചലം ചോരയും പുരണ്ടുള്ള
  • ഗാത്രവും കഫം ശ്ലേഷ്മം ഛർദ്ദിയും വിറയലും
  • പൂതിഗന്ധവും കല്ര്ന്നുൽക്കടശ്വാസത്തോടെ
  • ഭൂതലേ പിരണ്ടുരുണ്ടാതപം സഹിയാഞ്ഞു
  • കാലെടുത്തെറികയും കൈകളും തളർന്നുടൻ
  • നാലുദിക്കിലും നോക്കി വാവിട്ടു കരകയും
  • കാലമന്ദിരം പൂവാൻ കാലമായതും പ്രതി
  • പാലനം ചെയ്തു ഞങ്ങൾ കാൽ‌ക്ഷണം നിൽക്കുന്നേരം
  • സ്വർണ്ണവർണ്ണമാം വിമാനങ്ങൾ തൻ പ്രകാശവും
  • പൂർണ്ണമായ് നഭസ്ഥലേ സത്വരം കാണായ് വന്നു
  • സുന്ദരന്മാരാം ശിവകിങ്കരന്മാരെക്കണ്ടു
  • സ്യന്ദനം തന്നിൽ വിളങ്ങീടുന്നു നാലുജനം
  • ശൂലവും പരശുവും ഭസ്മവും ജടകളും
  • ബാലചന്ദ്രനും പുലിത്തോലുടയാടകളും
  • സർപ്പകാഞ്ചിയും ശിവമുദ്രയും രുദ്രാക്ഷവും
  • കെല്പോടെ ധരിച്ചുകൊണ്ടിങ്ങനെ കാണായ് വന്നു
  • നാലു കിങ്കരന്മാരുമെത്രയും പ്രസിദ്ധന്മാർ
  • നീലലോഹിതാകൃതിധാരികൾ മനോജ്ഞന്മാർ
  • വിസ്മയം പൂണ്ടു ഞാനുമെത്രയും വിനീതനായ്
  • ഭസ്മഭൂഷണന്മാരെത്തൊഴുതു ചൊല്ലീടിനേൻ:
  • രുദ്രകിങ്കരന്മാരേ! നിങ്ങൾക്കു നമസ്കാരം!
  • ഭദ്രമെന്നുടെ ജന്മം നിങ്ങളെക്കാൺക മൂലം
  • ചൊല്ലുവിൻ പ്രയോജനമെന്തിഹ വരുവതി-
  • നുല്ലസൻ മഹാപ്രഭാ മഞ്ജുളാകാരന്മാരേ!
  • ലോകരക്ഷണത്തിനു സഞ്ചരിക്കയോ നിങ്ങൾ
  • പാകശാസനാലയം പ്രാപിപ്പാൻ ഗമിക്കയോ?
  • എന്നിയേ മഹീതലവാസിയാം ജനത്തിന്റെ
  • പുണ്യപാപങ്ങൾ ഗണിച്ചീടുവാൻ നടക്കയോ?
  • ശങ്കരഭഗവാന്റെ കിങ്കരന്മാരാം നിങ്ങൾ
  • ശങ്ക തീരുവാൻ പരമാർത്ഥമേ ചൊല്ലീടുവിൻ!
  • ഇത്തരമെന്റെ ചോദ്യം കേട്ടുടൻ മഹാത്മാക്കൾ
  • ഉത്തരമുരചെയ്തു ദേവദൂതന്മാരേറ്റം:-
  • കാൺക നീ പുരോഭാഗേ വൃദ്ധയാം ചണ്ഡാലിക
  • സങ്കടപ്പെട്ടു മരിച്ചീടുവാൻ തുടങ്ങുന്നു;
  • ദിവ്യമാം വിമാനത്തിലേറ്റിക്കൊണ്ടിവളെയ-
  • ങ്ങവ്യയപ്രദേശത്തെ പ്രാപണം ചെയ്തീടുവിൻ
  • വിശ്വനായകൻ വിഭു വിശ്രുതൻ വിശുദ്ധിമാൻ
  • വിശ്വവന്ദിതൻ ദേവൻ ശങ്കരനരുൾ ചെയ്തു
  • എന്നതു കേട്ടു ഞാനും കൌതുകാൽ ചോദ്യം ചെയ്തേൻ
  • നന്നിതു ഭഗവാന്റെ ശാസനം ശിവ! ശിവ!
  • സർവപാപങ്ങൾക്കൊരു പാത്രമാം ചണ്ഡാലിയെ
  • ദിവ്യമാം വിമാനത്തിൽ കേറ്റുവാൻ കല്പിച്ചിതോ!
  • പൂർവപാപങ്ങൾ കൊണ്ടു വ്യാധിയും ദാരിദ്ര്യവും
  • സർവദാ ഭവിച്ചീടും ദേഹികൾക്കസംശയം
  • പാപങ്ങളനുമിക്കാം രൂപവൈരൂപ്യം കണ്ടാ-
  • ലാപദാന്നിധിയിവളെന്തൊരു ഭാഗ്യം ചെയ്തൂ!
  • ദാനവും ചെയ്തീലിവളേകദാ മഹെശ്വര-
  • ദ്ധ്യാനവും ചെയ്തീലിവൾ ധർമ്മവും ചെയ്തീലിവൾ
  • ജ്ഞാനവുമിവൾക്കില്ലാ സത്യവുമിവൾക്കില്ലാ
  • വൃത്തിയുമിവൾക്കില്ലാ വേദവുമിവൾക്കില്ലാ,
  • ഭക്തിയുമിവൾക്കില്ലാ, ഭാവശുദ്ധിയുമില്ലാ
  • സ്നാനവും ശൌചങ്ങളും കർമ്മവുമിവൾക്കില്ലാ
  • തർപ്പണമിവൾക്കില്ലാ, തീർത്ഥസേവയുമില്ലാ,
  • ക്ഷേത്രദേവതാ നമസ്ക്കാരവുമിവൾക്കില്ലാ,
  • ഈശ്വരനെന്നുള്ളതു കേട്ടിട്ടില്ലിവൾ പുരാ
  • ശാശ്വതബ്രഹ്മദ്ധ്യാനമെന്നതുപേക്ഷയല്ലോ!
  • സോമവാരവും ശിവരാത്രിയും നോറ്റീലിവൾ
  • സോമശേഖരൻ പ്രസാദിപ്പതിനെന്തുമൂലം?
  • നിർണ്ണയം ഭഗവാനിന്നീവണ്ണം നിയോഗിച്ചാൽ
  • പുണ്യകർമ്മങ്ങൾ ചെയ്കില്ലാരുമെന്നിനിവരും
  • പാപകർമ്മണാ പാപം പുണ്യകർമ്മണാ പുണ്യം
  • ലോപമില്ലിതിനെന്നു നിശ്ചയമില്ലാതായി
  • വല്ലതും ചെയ്തീടേണം വല്ലതും ഫലം വരും
  • നല്ലതേ നല്ലൂ നമുക്കെന്നുറപ്പില്ലാതായി
  • തിങ്കൾ മൌലി തൻ വാക്യം ലംഘനീയമല്ലെടോ!
  • കിങ്കരന്മാരേ! വേഗം ദുഷ്ടയെക്കൊണ്ടുപോവിൻ
  • എന്നതുകേട്ടു ശിവകിങ്കരപ്പരിഷകൾ
  • മന്ദഹാസവും പൂണ്ടു പറഞ്ഞാരെന്നോടപ്പോൾ:
  • കേൾക്കെടോ! മഹാമുനേ! കൌതുകമുണ്ടെന്നാകിൽ
  • കേൾക്കുമ്പോൾ ഭവാനുള്ളിൽ സംശയമെല്ലാം തീരും
  • മുമ്പിലേ ജന്മമിവളംഗസൌന്ദര്യത്തിനാ-
  • ലമ്പിളിക്കലപോലെ ജനിച്ചു വളർന്നവൾ
  • സൌമിനിയെന്നു പേരാം വിപ്രകാമിനീമണി
  • കാമിനിശിരോമണി ശൃംഗാരമുക്താമണി
  • താതനും ജനനിയും ലാളനം ചെയ്തു ഗൃഹേ
  • കാതരാക്ഷിയാമിവളാനന്ദത്തോടെ വാണാൾ
  • യൌവനം പ്രവേശിച്ചു കാന്തിയും വളർന്നിതു
  • സർവഗാത്രങ്ങൾക്കൊരു വെണ്മയുമുണ്ടായ്‌വന്നു;
  • വളഞ്ഞു ചില്ലി രണ്ടും തെളിഞ്ഞു മുഖാംബുജം
  • വിളങ്ങീ ഗണ്ഡസ്ഥലം വിരിഞ്ഞൂ വക്ഷോഭാഗം!
  • മുളച്ചൂ മുലകളും കളിച്ചു കടാക്ഷങ്ങ-
  • ളൊളിച്ചു ശിശുത്വവും പുളച്ചു മനോമദം;
  • ഇരുണ്ടൂ തലമുടി; ചുരുങ്ങീയുദരവും
  • പരന്നൂ ജഘനവും നിരന്നു സൌന്ദര്യവും:
  • സുന്ദരിമണിയാളെത്തന്നുടെ പിതാക്കന്മാർ
  • സുന്ദരാംഗനാമൊരു വിപ്രനു ദാനം ചെയ്തു.
  • വിപ്രനോടൊരുമിച്ചു സൌമിനി യഥാസുഖം
  • സുപ്രമോദഹങ്കാരം ക്രീഡിച്ചു മേവീടിനാൾ
  • വിപ്രനു രോഗം പിടിപ്പെട്ടിതു ദിനേ ദിനേ
  • വിപ്രിയം ഭവിച്ചിതു സൌമിനിക്കതുകാലം;
  • വാസരങ്ങളും പത്തുമുപ്പതു കഴിഞ്ഞപ്പോൾ
  • ഭൂസുരൻ മരിച്ചിതു കർമ്മമെന്നതേ വേണ്ടൂ.
  • വിപ്രനെക്കുറിച്ചുടൻ സൌമിനി ബഹുവിധം
  • വിപ്രലാപങ്ങൾ ചെയ്തു ദുഃഖിച്ചുമേവും കാലം
  • യൌവനക്കൊടുങ്കാറ്റു വർദ്ധിക്കനിമിത്തമായ്
  • ദൈവബുദ്ധിയാം ദീപജ്വാലയും പൊലിഞ്ഞുതേ
  • മാരസായകമേറ്റു പാരമങ്ങുഴന്നവൾ
  • ജാരസമ്പർക്കം തുടങ്ങീടിനാൾ പതുക്കവേ.
  • എത്രയും സൂക്ഷിച്ചൊരു ദിക്കിലങ്ങാക്കിടിനാ-
  • രെത്രയും മനോഭവപ്രൌഢത ജൃംഭിക്കയാൽ
  • ഗൂഢപുരുഷന്മാരെ പ്രത്യഹം വരുത്തിനാൾ
  • മൂഢയാം ദ്വിജാംഗന സൌമിനി ദിനേ ദിനേ.
  • യാമിനിയടുക്കുമ്പോൾ കാമിനീമണിയായ
  • സൌമിനി ജാരന്മാരെത്തിരഞ്ഞു പുറപ്പെടും
  • ആരുമേ കാണാതെ കണ്ടാരംഭം സാധിച്ചുടൻ
  • സ്വൈരമാം വണ്ണം ഗൃഹേ ഗൂഢമായ് വാഴുംകാലം
  • ഗർഭവുമുണ്ടായ്‌വന്നു ബന്ധുക്കളറിഞ്ഞഹോ
  • ദുർഭഗേ നടന്നാലുമെന്നവരുപേക്ഷിച്ചാർ
  • നാരിമാർക്കപരാധം കാമനാൽ വരുത്തീടും
  • ആരണന്മാർക്കു പാപം രാജസേവയാൽ വരും
  • ബ്രാഹ്മണദ്വേഷംകൊണ്ടു ഭൂപതിക്കനർത്ഥമാം
  • ധാർമ്മികന്മാർക്കു പരസ്ത്രീരാഗം കൊണ്ടും നാശം
  • ശൂദ്രനു മന്ത്രോപവാസം കൊണ്ടുപോലധോഗതി
  • ഭദ്രമല്ലൊരുത്തർക്കും കൃത്യലംഘനം ചെയ്താൽ.
  • ദേവരബ്മാരും മറ്റു ഭൂസുരന്മാരും കൂടി
  • കേവലം തലമുടി പിടിച്ചങ്ങിഴച്ചുടൻ
  • കാനനം തന്നിലാക്കിത്താഡനം ചെയ്തുപോന്നാർ
  • ദീനയായ് വിഷണ്ഡയായ് സൌമിനി നടകൊണ്ടാൾ
  • കാനനം കടന്നുടൻ കാമിനിതാനേതന്നെ
  • മാനഭംഗവും പൂണ്ടു ദേശരാജ്യങ്ങൾ തോറും
  • സഞ്ചരിക്കുന്നനേരം വീരനാമൊരു ശൂദ്രൻ
  • ചഞ്ചലാക്ഷിയെക്കണ്ടു കൌതുകം പൂണ്ടു ചെന്നാൻ;
  • വിത്തവാൻ മഹാബലൻ ശൂദ്രനാ സ്ത്രീരത്നത്തെ
  • സത്വരം കൂട്ടിക്കൊണ്ടു തന്നുടെ ഗൃഹം പുക്കാൻ
  • തന്നുടെ കളത്രമാക്കീടിനാനവൻ മുദാ
  • സന്നതാംഗിയെ സദാ ലാളനം ചെയ്തു വാണാൻ.
  • കോപ്പുകൾ പലവിധം തീർപ്പിച്ചു നൽകീടിനാ-
  • നെപ്പോഴും പിരിയാതെ മേളിച്ചു വാണീടിനാൻ.
  • കാമലീലകൾകൊണ്ടു ശൂദ്രനെ വശത്താക്കി
  • കാമിനീ സുഗാമിനീ സൌമിനീ സുഭാഷിണീ
  • മദ്യപാനവും സദാ മാംസഭോജനങ്ങളും
  • ശൂദ്രവല്ലഭയ്കേറ്റമിഷ്ടമായ് വന്നൂ മുദാ
  • നാലഞ്ചു സുതന്മാരുണ്ടായീ തദന്തരേ
  • ലീലയാ ശൂദ്രാലയേ സൌമിനി വാഴും കാലം
  • തന്നുടെ കണവനാം ശൂദ്രനങ്ങൊരുദിക്കി-
  • ലന്യകർമ്മത്തിനായിട്ടേകദാ ഗമിച്ചപ്പോൾ
  • മദ്യപാനവും ചെയ്തു മത്തയാം കൃശോദരി
  • നിദ്രയും വെടിഞ്ഞവളർദ്ധരാത്രിയിൽ തദാ
  • ആട്ടിന്റെ മാംസം ഭുജിച്ചീടുവാൻ മോഹത്തോടെ
  • പെട്ടെന്നു പുറപ്പെട്ടു വാളുമായ് താനേത്തന്നെ;
  • ഗോകുലസ്ഥാനം തന്നിൽ ചെന്നുടനജമെന്നോ-
  • ത്താകുലം കൂടാതൊരു ഗോവിനെക്കൊലചെയ്താൾ.
  • തൽക്ഷണം പശുവിനെക്കൊണ്ടിങ്ങു ഗൃഹം പുക്കു
  • സൂക്ഷിച്ചു വിളക്കത്തു സത്വരം നോക്കിക്കണ്ടാൾ
  • അന്നേരം പശുശിശുവെന്നറികയാലവൾ
  • ഖിന്നയായ് ശിവ! ശിവ! കഷ്ടമെന്നോതീടിനാൾ
  • പൂർവജന്മത്തിലൊരു പുണ്യസംഭവം കൊണ്ടു
  • പാർവതീപതിയുടെ നാമമുച്ചരിച്ചിതു
  • കേവലം ശിവനാമം കീർത്തിച്ചാലനന്തരം
  • ഭാവശുദ്ധിയും വരും പാതകങ്ങളും നീങ്ങും
  • അക്ഷരദ്വയം മഹാപാവനം ശിവങ്കരം
  • തൽക്ഷണം ജപിച്ചിതു സൌമിനി യദൃച്ഛയാ;
  • രണ്ടുനാശികനേരം മിണ്ടാതെയിരുന്നവൾ
  • കൊണ്ടുപോയ് പശുമാംസം പചിച്ചു തിന്നീടിനാൾ
  • അർദ്ധമാംസത്തെ ഭുജിച്ചർദ്ധശേഷത്തെയെടു-
  • ത്തർദ്ധരാത്രിയിൽ പുറത്തിട്ടുകൊണ്ടാക്രോശിച്ചാൾ:
  • ദൈവമേ ഹാ! ഹാ! കഷ്ടം ദുഷ്ടനാം വ്യാഘ്രം വന്നു
  • ഗോവിനെപ്പിടിപെട്ടു ഭക്ഷിച്ചുപോയീടിനാൻ
  • രക്ഷണം ചെയ്തീടുവിൻ രക്ഷണം ചെയ്തീടുവിൻ
  • ഭക്ഷണം കഴിച്ചിതാ വൻ പുലി ഗമിക്കുന്നു
  • വ്യാഘ്രത്തെ വധം ചെയ്‌വിൻ വൈകാതെ മാലോകരേ!
  • ശീഘ്രമവങ്ങൾ നിന്നു വാവിട്ടങ്ങലറിനാൾ
  • വീടുകൾ തോറും നിന്നു ശൂദ്രജാതികളെല്ലാ-
  • മോടിവന്നകം പുക്കു നോക്കിനാർ പശുമാംസം
  • മൂക്കത്തുവിരല്വച്ചു തങ്ങളിൽ നോക്കിനിന്നു
  • ദുഃഖിച്ചു പറഞ്ഞുപോയീടിനാരെല്ലാവരും
  • വന്നിതു പുലർ കാലേ ശൂദ്രനായകൻ നിജ
  • മന്ദിരേ വൃത്താന്തങ്ങൾ കേട്ടുടൻ ദുഃഖം പൂണ്ടു
  • പിന്നെയും പശുക്കളെ രക്ഷിച്ചുവഴിപോലെ
  • തന്നുടെ പുരമെല്ലാം പാലിച്ചുമേവീടിനാൻ.
  • പത്തുമുപ്പതുവർഷം കഴിഞ്ഞോരനന്തരം
  • ചത്തിതു ശൂദ്രപ്രിയാ സൌമിനിയൊരുദിനം
  • കാലമന്ദിരം പുക്കു മേവിനകാലം കാലൻ
  • ചാലവേ വിചാരിച്ചു ചേതസാ ധർമ്മാധർമ്മം
  • ഘോർമാം നരകത്തിലിട്ടുടൻ കരയേറ്റി
  • പാരാതെ ചണ്ഡാലസ്ത്രീ ഗർഭത്തിലാക്കീടിനാൻ
  • എത്രയും കറുത്തിരുണ്ടിങ്ങനെ കുരുടിയായ്
  • തത്ര വന്നുടൻ പിറന്നീടിനാളെന്നേവേണ്ടൂ
  • കണ്ണു കാണാതെ വന്നു പിറന്ന ചണ്ഡാലിയെ
  • ചണ്ഡനാം ചണ്ഡാലേശൻ ദ്വേഷിച്ചു വളർത്തിനാൻ
  • ശ്വാക്കളും ശിശുക്കളും തിന്നുതുപ്പിയ ചോറും
  • കൊറ്റിനുകൊടുത്തതിൽ ശേഷിച്ച പഴങ്കഞ്ഞി
  • കാടിയും കറിക്കലം കഴുകീട്ടുള്ള ചോറും
  • കൂടി മേളിച്ചു കൊടുത്തീടിനാനവൾക്കുണ്മാൻ
  • പട്ടിണി കിടക്കയും വാവിട്ടു കരകയും
  • ചുട്ടവെയ്‌ലത്തു കിടന്നൊട്ടുതാനുഴൽകയും
  • കുഷ്ഠവും പിടിപെട്ടു രാജയക്ഷ്മാവും കൂടി
  • പൃഷ്ഠവും കാലും കയ്യും പഴുത്തു ദുർഗന്ധവും
  • മൂത്രവും പുരീഷവും ചോരയും ചലങ്ങളും
  • ഗാത്രമെങ്ങുമേ പിരണ്ടങ്ങനെ വശം കെട്ടു
  • വേളിയും കഴിഞ്ഞീല ദുർഭഗയ്ക്കതുകാലം
  • ധൂളിയിൽ കിടന്നുഴന്നാർത്തിയും വർദ്ധിച്ചിതു
  • ചണ്ഡാലപ്രധാനിയങ്ങവളെക്കൊണ്ടുപോയി
  • ചണ്ഡമാം വനത്തിലങ്ങാക്കിനാൻ മടിയാതെ
  • യഷ്ടിയുമുടനൊരു ചട്ടിയുമെടുത്തവൾ
  • പട്ടണം തോറും നടന്നിരന്നു തുടങ്ങിനാൾ
  • ദൈവതമുള്ള ജനമൊട്ടൊട്ടു കൊടുത്തീടും
  • കേവലം നിരീശന്മാർ കൈകൊട്ടിച്ചിരിച്ചീടും
  • ഇത്തരം നടക്കുന്നോളേകദാ ശിവരാത്രി-
  • ക്കെത്തുവാൻ ഗമിക്കുന്ന മർത്ത്യരോടിടകൂടി;
  • നാലുദിക്കിലും നിന്നു വരുന്നു മഹാജനം
  • നാലുജാതിയും ബാലവൃന്ദവും വൃദ്ധന്മാരും
  • സ്ത്രീകളും പ്രഭുക്കളുമാനതേർ കുതിരക-
  • ളാകവേ ഘോഷത്തോടെ ഗോകർണ്ണം പ്രാപിക്കുന്നു
  • ഭോജനം കിട്ടും നല്ല വസ്ത്രവും കിട്ടുമെന്നു
  • യാചനം ചെയ്‌വാൻ മെല്ലെ ചണ്ഡാലി കൂടെപ്പോയാൾ
  • ഊട്ടിനു പുറപ്പെട്ട കൂട്ടമെന്നുറച്ചവൾ
  • പെട്ടെന്നു പണിപ്പെട്ടു വടിയും കുത്തി കുത്തി
  • അദ്ധ്വഗന്മാരെ ദൂരെ വിളിച്ചു പിമ്പേ കൂടി
  • ബദ്ധഖേദമാം വണ്ണം വണങ്ങിച്ചൊല്ലീടിനാൾ:-
  • അത്രമാത്രമെങ്കിലും ഭോജനം തരികെടോ!
  • വസ്ത്രവും തരുന്നാകിലും ഗുണം വരും
  • എന്തെടോ പാന്ഥന്മാരേ! ദീനരാം ജനങ്ങൾക്കു
  • ബന്ധുത ചെയ്തീടാത്തൂ? ഹന്ത മേ പാപം കാണിൻ
  • എന്തൊരു ദുരിതം ഞാൻ ചെയ്തതെന്നറിഞ്ഞീല
  • ബന്ധമെന്തെനിക്കിതി സങ്കടം സംഭവിപ്പാൻ?
  • ദാഹവും വിശപ്പുമുണ്ടെത്രയും വർദ്ധിക്കുന്നു
  • ദേഹവും തളരുന്നു നടപ്പാൻ ശക്തി പോരാ:
  • രണ്ടുനാലഹസ്സുണ്ടു പട്ടിണി കിടക്കുന്നു
  • കൊണ്ടുപോവതിനയ്യോ കാലനും മനസ്സില്ല
  • ഉറ്റവരുപേക്ഷിച്ചു ദൈവവും വെടിഞ്ഞിതു
  • കുറ്റമെന്തവർക്കെല്ലാം പാപി ഞാനെന്നേ വേണ്ടൂ.
  • കൊറ്റിനു വകയില്ല, കൂറ്റുകാരെനിക്കില്ല
  • പെറ്റതുമില്ലല്ലോ ഞാൻ പോറ്റുവാനാരുണ്ടാകും?
  • അറ്റവുമറുതിയുമില്ലെന്റെ പാപങ്ങൾക്കു
  • ചെറ്റുമില്ലൊരു ഗതി അയ്യയ്യോ! പാന്ഥന്മാരേ!
  • കാറ്റുമാതപങ്ങളും പറ്റുന്ന ഹിമങ്ങളു-
  • മേറ്റു ഞാൻ കിടക്കുന്നു മാറ്റുവാനെളുതാമോ?
  • കൈകളും പരത്തിക്കൊണ്ടങ്ങനെയിരിക്കുന്നോ-
  • രാകുലസ്വരൂപതാപാത്രമാം ചണ്ഡാലിക്ക്
  • വില്വപത്രത്തെക്കൊണ്ടുപോകുന്ന പാന്ഥനൊരു
  • വില്വപത്രത്തെക്കൊടുത്തീടിനാൻ കരം തന്നിൽ
  • കൂവളത്തില കരം കൊണ്ടവൾ തൊട്ടുനോക്കി
  • ചൊവ്വല്ല ഭുജിപ്പാനെന്നോർത്തുകൊണ്ടുപേക്ഷിച്ചാൾ
  • ദൈവകല്പിതം കൊണ്ടു വെടിഞ്ഞ വില്വപത്രം
  • ശൈവമാം ലിംഗത്തിന്റെ ശിരസ്സിൽ പതിച്ചിതു
  • ഭോജനം ലഭിയാഞ്ഞു നിദ്രയുമുണ്ടായീല
  • യോജനവഴിനടന്നാർത്തയാം ചണ്ഡാലിക്ക്
  • രാത്രിയും കഴിഞ്ഞുടൻ സർവ്വലോകരുമങ്ങു
  • യാത്രയും തുടർന്നിതു മിത്രനങ്ങുദിച്ചപ്പോൾ
  • ചണ്ഡികാനികേതനദ്വാരി വാരിധിതീരേ
  • ചണ്ഡാലി വാസം ചെയ്തു രാത്രിയും കഴിഞ്ഞുടൻ
  • മാനുഷഘോഷമെല്ലാം ശമിച്ചോരന്തരം
  • ദീനയാമിവൾ പണിപ്പെട്ടിഹ വന്നീടിനാൾ
  • അന്ത്യകാലവുമുടൻ വന്നടുത്തതു മൂല-
  • മന്തകപുരി പോവാൻ ഭാവിച്ചു കിടക്കുന്നു
  • സന്ധികൾ തളർന്നിതു സാദവും കലർന്നതി
  • സന്താപം സഹിയാഞ്ഞു രോദനം ചെയ്തീടുന്നു.
  • മർമ്മവേദനാ കാസശ്വാസനിർഗ്ഗമം കൊണ്ടും
  • കർമ്മവൈഭാം കൊണ്ടും ദുഃഖിച്ചു മേവീടുന്നു.
  • അന്ത്യമാം ദശാന്തരം പ്രാപ്തയാം ചണ്ഡാലിയെ
  • ചിന്തനം ചെയ്തു ശിവൻ ശങ്കരൻ ദയാനിധി
  • കൊണ്ടുപോരുവിനെന്നു സ്വാമിതാനരുൾ ചെയ്തു
  • രണ്ടുനാഴിക മുമ്പേ ഞങ്ങളെ നിയോഗിച്ചു
  • ഇങ്ങനെ പരമാർത്ഥം മാമുനേ! ധരിച്ചാലും
  • മംഗലസ്ഥാനപ്രവേശത്തിനു പാത്രമിവൾ
  • മുമ്പിലേ ജനം തന്നിൽ ദാനങ്ങൾ ചെയ്യായ്കയാൽ
  • സമ്പ്രതി ദരിദ്രയായ് തീർന്നിതു ചണ്ഡാലിയും
  • അന്നദാനങ്ങൾ മുന്നം ചെയ്യായ്ക നിമിത്തമായ്
  • ഖിന്നയായ് വിശപ്പുദാനങ്ങളെ പ്രാപിച്ചിതു
  • ഗോവിനെ ഹനിക്കയാൽ ചണ്ഡാലിയായിത്തീർന്നു
  • ദൈവകല്പിതമാർക്കു ലംഘനം ചെയ്തീടാവൂ.
  • സന്തതം പുരാ സുരാപാനമത്തയാകയാ-
  • ലന്ധയായ് ജനിച്ചിതു സമ്പ്രതി ധരിക്ക നീ
  • ജാരസംഗമം നടേ ചെയ്കയാലിവൾക്കിപ്പോൾ
  • ആരുമേ ഭർത്താവായി സമ്മ്ഭവിച്ചതുമില്ല
  • അത്രയല്ലെടോ! ജാരാലിംഗനം ചെയ്കമൂലം
  • ഗാത്രമെങ്ങുമേ കുഷ്ഠവ്യാധിയും പിടിപെട്ടു
  • ശൂദ്രനെ പരിഗ്രഹിച്ചീടുക നിമിത്തമായ്
  • രൌദ്രവേദനാ കൃമി പൂതിദുർഗന്ധങ്ങളും
  • പൂജനീയയാമവൾ മദ്യപാനം ചെയ്കയാൽ
  • രാജയക്ഷ്മാവും ശൂലരോഗവുമിപ്പോൾ കൂടി
  • പൂർവ്വജന്മോപാർജ്ജിതമാകിയ ശുഭാശുഭം
  • സർവദേഹികൾക്കുമിജ്ജന്മത്തിലനുഭവം
  • ശർവനെ സ്മരിച്ചെന്നാൽ സർവപാതകങ്ങളും
  • സർവരോഗാദികളും തൽക്ഷണം നശിച്ചീടും
  • പൂർവ്വജന്മാന്തേയിവളന്തകപുരം പുക്കു
  • സാർവ്വഭൌമനാം ധർമരാജന്റെ തിരുമുമ്പിൽ
  • വന്നതുകണ്ടു വിചാരിച്ചിതു സഭാജനം
  • പുണ്യപാപങ്ങളിവൾക്കെത്രയുണ്ടെന്നീവണ്ണം
  • ബ്രാഹ്മണകുലം തന്നിൽ ജാതയെങ്കിലുമിവൾ
  • ബ്രാഹ്മണാചാരം വെടിഞ്ഞന്യസംഗമം ചെയ്താൾ.
  • എന്നതുകൊണ്ടു നരകത്തിലങ്ങാക്കീടണം
  • എന്തിഹ വിചാരിപ്പാനെന്നൊരു പക്ഷം കേട്ടു
  • സാഹസം കണക്കല്ല പൂർവ്വപുണ്യങ്ങൾ കൊണ്ടേ
  • സാമ്പ്രതം മനുഷ്യനായ് സംഭവിച്ചീടൂ നൂനം.
  • അത്രയുമല്ലാ മഹാ ബ്രാഹ്മണവംശം കിട്ടാ-
  • നെത്രയും മഹാപുണ്യം പൂർവ്വജന്മത്തിൽ വേണം
  • ജന്മകോടികളെല്ലാമാകവേ വിചാരിച്ചേ
  • സമ്മതിക്കാവൂ ദണ്ഡമെന്നൊരു പക്ഷം കേട്ടൂ
  • എന്തിനു പൂർവ്വപുണ്യം ചിന്തനം ചെയ്തീടൂന്നൂ?
  • എന്തിവളൊരുപുണ്യം ചെയ്തതു ചിന്തിച്ചാലും
  • ബുദ്ധിപൂർവ്വമായൊരു ഗോവിനെ വധിച്ചീലേ
  • ശുദ്ധിയില്ലാത്ത ശൂദ്രജാതിയെ ഭജിച്ചീലേ?
  • തീക്കനൽപ്പുഴ തന്നിൽ നീന്തണമിവളാശു
  • നീക്കമില്ലിതിനേതുമെന്നൊരു പക്ഷം കേട്ടു
  • ഗോവിനെ വധിച്ചതു പാതകമെന്നാകിലും
  • ശൈവമാം നാമമൊന്നു ചൊന്നതു ചിന്തിക്കണം
  • വല്ലികൾ മരങ്ങളും പുല്ലുകളിവയെല്ലാം
  • തെല്ലു തീക്കനൽ കൊണ്ടു ഭസ്മമായീടുന്നീലേ
  • മംഗലശിവനാമമോതിയാലശേഷമേ
  • തുംഗമാം ദുരിതൌഘം ശാന്തമായീടൂം ദൃഢം.
  • ശൈവമാം പദം തന്നിൽ സൌമിനി വസിക്കണം
  • നൈവസഞ്ചയം കിഞ്ചിലെന്നൊരു പക്ഷം കേട്ടു
  • വല്ലതെന്നാലുമൊരു ജന്മത്തെക്കല്പിക്കേണം
  • നല്ലതു ചെയ്ത ഫലം നൽകുവാൻ ക്ഷമിക്കേണം
  • അംഗസംസ്കാരം ചെയ്യാതാഭരണങ്ങൾ ചേർത്താൽ
  • ഭംഗിയില്ലറീഞ്ഞാലും ശോധന വേണം മുമ്പേ.
  • ദുഷ്ടാംശം കളയാതെ ദുർവ്രണമുണക്കിയാ-
  • ലൊട്ടുനാൾ ചെല്ലുന്നേരം പൊട്ടുമെന്നറിഞ്ഞാലും
  • ജന്മമൊന്നിവൾക്കിനി സർവ്വദാ വേണ്ടിവന്നു
  • കർമ്മദോഷങ്ങളെല്ലാം താനനുഭവിക്കേണം
  • രോഗവും ദാരിദ്ര്യവുമെത്രയുമനുകൂലം
  • ഭോഗങ്ങളകപ്പെടായ്കാത്മശുദ്ധിയുണ്ടാകാൻ
  • സൌമിനിക്കതുകൊണ്ടു ജന്മമൊന്നാർജ്ജിക്കണം
  • താമസം വേണ്ടാതാനുമെന്നൊരു പക്ഷം കേട്ടു.
  • എങ്കിൽ പോയ് ജനിക്ക നീ സൌമിനീ വിരവോടേ
  • സങ്കടമനുഭവിച്ചീടുക ബഹുവിധം
  • ദുഷ്ടാദാരിദ്ര്യം നീചജാതിയിൽ ജനനവും
  • കുഷ്ഠവും കഫവ്യാധിക്ലേശവും ദുർഗ്ഗന്ധവും
  • അന്ധത ദുഃഖം പിന്നെ ക്ഷുത്പിപാസാദികളും
  • ബന്ധുക്കൾ വെടീകയാലുണ്ടാകും ദുഃഖങ്ങളും
  • ഒക്കവേയനുഭവിച്ചായുരാന്ത്യമാം കാലേ
  • സൽക്കർമ്മമൊന്നു ചെയ്തു ജീവനെ ത്യജിക്ക നീ.
  • എന്നതിൽ പരം ശിവൻ തന്നുടെ ലോകം തന്നിൽ
  • നിന്നെയും വസിപ്പിക്കും കുന്നിൻമാനിനീകാന്തൻ
  • തല്പദം സേവിക്കുന്ന മർത്ത്യനെക്കുറിച്ചൊരു
  • കൽപ്പന നമുക്കില്ല സർവമീശ്വരാധീനം
  • ചിത്രഗുപ്തനുമിതു സമ്മതമല്ലീ സഖേ!
  • പത്രമൊന്നെഴുതുക തത്ര സന്ദേഹം വേണ്ടാ:
  • ദുഷ്കൃതം വിചാരിച്ചു പൂർവ്വപത്രങ്ങൾ നോക്കി
  • ഒക്കവേ വരച്ചാലു, മെന്തിഹ മടിക്കുന്നു?
  • തങ്ങളാലനുഷ്ഠിതകർമ്മങ്ങൾക്കനുകൂലം
  • തങ്ങൾക്കു ശുഭാശുഭമെന്നതു നീക്കീടാമോ?
  • ഇങ്ങിനെ വിചാരിച്ചു ധർമ്മരാജനുമപ്പോൾ
  • ഇങ്ങിനെ ചണ്ഡാലിയായിവളെജ്ജനിപ്പിച്ചു
  • ഇത്രനാൾ മഹാദുഃഖം സഹിച്ചാളിവൾ ശിവ-
  • രാത്രികളുറക്കവുമഷ്ടീയും ലഭിക്കാതെ
  • ഗോകർണ്ണക്ഷേത്രേ വന്നു കൂവളത്തിലകൊണ്ടു
  • ലോകനാഥനെപ്പൂജിച്ചീടീനാൾ യദൃച്ഛയാ
  • എന്നതുമൂലം ശിവലോകത്തെ പ്രാപിപ്പിപ്പാൻ
  • വന്നിതു ഞങ്ങളിനിപ്പോകുന്നു മഹാമുനേ!
  • ഭവ്യരാം ശിവരൂപന്മാരിതി പറഞ്ഞുടൻ
  • ദിവ്യമാം വിമാനത്തിലേറ്റിയാർ ചണ്ഡാലിയെ
  • അന്നേരം മഹോജ്ജ്വലപ്രൌഢശോഭയായ്ത്തീർന്നു
  • സുന്ദരിപുരന്ദരസ്ത്രീകളെക്കാളും രമ്യം
  • കിങ്കരന്മാരും തദാ നാരിയും വിമാനവും
  • ശങ്കരാസ്പദം നോക്കിഗ്ഗമിച്ചു മറഞ്ഞിതു
  • ഞങ്ങളുമതുകണ്ടു വിസ്മയം പൂണ്ടു ഭൃശം
  • ഇങ്ങിനെ വരുംനേരം നിന്നെയും കാണായ് വന്നു
  • ശൈവനാമോച്ചാരണം വില്വപത്രാരാധനം
  • ശൈവമാം പദം പ്രവേശ്പ്പിക്കും ധരിക്ക നീ
  • തത്ഭവാൻ ഗോകർണ്ണാഖ്യക്ഷേത്രത്തെ പ്രാപിച്ചാലും
  • ദുർഭഗക്ലേശം തീരും ശങ്കരപ്രസാദത്താൽ
  • ശങ്കരൻ തന്റെ ലോകേ ചെന്നു നീ പതിച്ചീടൂം
  • ശങ്കയില്ലതുകൊണ്ടു ജന്മസാഫല്യം വരും.
  • ഗൌതമവചസ്സതു കേട്ടുടൻ പ്രസാദിച്ചു
  • ജാതകൌതുകം നൃപൻ ചോദിച്ചു വിനീതനായ്:
  • ശൈവമാം പദത്തിന്റെ ലക്ഷണം മഹാമുനേ!
  • കേവലം ഗ്രഹിപ്പതിനാഗ്രഹം മമാശയേ.
  • എങ്ങനെയിരിപ്പോന്നു തല്പദപ്രകാരങ്ങൾ
  • ഭംഗിയോടരുൾ ചെയ്തീടേണമെന്നോടു ഭവാൻ
  • എന്നതു കേട്ടു മഹാഗൌതമനരുൾ ചെയ്തു:
  • നന്നിതു മഹീപതേ! നിന്നുടെ മനോരഥം
  • ബ്രഹ്മലോകാദികളിൽ പോലുമേ ലഭിയാതെ
  • ശർമ്മസാന്ദ്രമാം ലോകനാഥന്റെ ലോകം തന്നിൽ
  • സർവദാ മഹോജ്ജ്വലം സർവദാ മനോഹരം
  • സർവദാ ശിവങ്കരം സർവദാ നിരാമയം
  • നിർമ്മലഗുണത്രയാതീതമവ്യയപദം
  • കർമ്മവാസനാബന്ധച്ഛേദകം മോദസ്ഥാനം
  • കാമവും ക്രോധം മഹാ മോഹവും തൃഷ്ണാലോഭം
  • താമസം മിത്ഥ്യാദൃഷ്ടി മദമാത്സര്യങ്ങളും
  • രാഗഡംഭാഹങ്കാരദ്വേഷപൈശൂന്യങ്ങളും
  • ഭോഗലോലുപത്വവും ഹിംസയുമസൂയയും
  • ഇത്തരം ദുരന്തമാം ശത്രുവർഗ്ഗത്തെജ്ജയി-
  • ച്ചുത്തമം ശമം ദമം സന്തോഷം വിവേകവും
  • ശാന്തിയും മഹേശ്വരഭക്തിയും വിശ്വാസവും
  • ക്ഷാന്തിയും ദയാ ശൌചം സത്യവും ഋജുത്വവും
  • സജ്ജനമിത്രത്വവും ദീനരിൽ കരുണയും
  • ദുർജ്ജനേയുപേക്ഷയും സൽക്രിയാ മുദിതയും
  • ഇത്തരം വരേണ്ടതും വന്നുടൻ വിശുദ്ധരാം
  • സത്തുക്കൾ ഗമിക്കുന്നൂ ഇന്ദ്രചൂഡന്റെ ലോകം.
  • ഇന്ദ്രിയങ്ങളെജ്ജയിച്ചാത്മനാ രമിച്ചുകൊ-
  • ണ്ടിദ്രലോകാദികളിൽ പോലുമങ്ങനാസ്ഥയാ
  • ദേഹചിത്താദികളിലാത്മവിഭ്രമം ശമി-
  • ച്ചൈഹികം മൂല്യങ്ങളിൽ വൈരാഗ്യം ഭവിച്ചുടൻ
  • ബുദ്ധിയിൽ തോന്നീടുന്ന രൂപരൂപ്യത്തെപ്പോലെ
  • മിഥ്യയിപ്രപഞ്ചങ്ങൾ സത്യമല്ലെന്നും പിന്നെ
  • നിത്യമായതു പരമാത്മാവെന്നതും ഹൃദി
  • നിത്യവുമുറപിച്ചു നിശ്ചലം തപം ചെയ്യും
  • ധന്യരാം മഹത്തുക്കൾ സന്തതം ധ്യാനിക്കുമ്പോൾ
  • തന്നുള്ളിൽ കാണുന്നതും നീലകണ്ഠന്റെ ലോകം
  • അഷ്ടയോഗാംഗം കൊണ്ടു യോഗികൾക്കനുഭവം
  • ഇഷ്ടമായ് വരുന്നതുമഷ്ടമൂർത്തികൾ സ്ഥാനം
  • അന്ധകാരത്തിന്നേതും സംബന്ധമില്ലാത്തൊരു
  • ബന്ധുരപദമന്തകാരി തന്നുടെ ലോകം
  • എത്രയും പണിപ്പെട്ടു യാതൊരിടത്തു ചെന്നാൽ
  • തത്രനിന്നധോഗതി സംഭവിച്ചീടുന്നീല
  • ഏകമായനന്തമായുള്ള കല്യാണസ്ഥാനം
  • ശോകവർജ്ജിതമതു വാമദേവന്റെ സ്ഥാനം
  • ഏകദന്തനും മഹാവീരനും കുമാരനും
  • ലോകപാലകന്മാരും നന്ദികേശ്വരൻ താനും
  • ശൃംഗീഭൃംഗീരിടീയും വാസുകി തക്ഷകനും
  • തുംഗനാമൃഷഭനും ഭൂതനായകന്മാരും
  • ശൈലനന്ദിനിതാനും ഗംഗയും ശശാങ്കനും
  • ബാലനാം കുരംഗവും ശൂലവും കഠാരവും
  • തുമ്പമാലയും കലാപങ്ങളും പുലിത്തോലും
  • ചാമ്പലുമെല്ലും വില്വമാലയും രുദ്രാക്ഷവും
  • ടങ്കവും കടുന്തുടി ഡങ്കവും കോടീരവും
  • അങ്കുശം പാശം ഫണിമാലകൾ ബഹുവിധം
  • ഇത്തരം പദാർത്ഥങ്ങൾ യാതൊരുദിക്കിൽ സദാ
  • ചിത്തമോഹനമതു കൃത്തിവാസസ്സിൻ പദം
  • സൂര്യവംശജ ക്ഷമാവല്ലഭ! ഭവാനിന്നു
  • സ്വൈരമാം വണ്ണം ഗോകർണ്ണാലയം പ്രാപിച്ചാലും
  • കൂവളത്തിലകൊണ്ടു ദേവനെപ്പൂജിച്ചാലും
  • ശൈവനാമങ്ങൾ ജപിച്ചാസ്ഥയാ വസിച്ചാലും
  • ബ്രഹ്മഹത്യയും തീരും ജന്മഭീതിയും തീരും
  • ബ്രഹ്മലീനനാമെന്നാലാനന്ദം ലഭിച്ചീടും
  • എന്നരുൾ ചെയ്തു മുനി ഗൌതമനെഴുന്നള്ളി
  • മന്നവൻ മിത്രസഹൻ ഗോകർണ്ണം പ്രാപിച്ചിതു
  • കൃത്തിയും ഭയപ്പെട്ടു ദൂരവേ വാങ്ങിപ്പോയി
  • നിത്യശുദ്ധനാം നൃപൻ ഭക്തിമാൻ വിനീതിമാൻ
  • ശൈവപൂജയും ചെയ്തു തൽ പ്രസാദവും വാങ്ങി
  • കേവലം ബ്രഹ്മത്തോടെ ലയിച്ചങ്ങാനന്ദിച്ചു
  • ഇക്കഥ കീർത്തിച്ചാലും കേട്ടാലും സ്തുതിച്ചാലും
  • ദുഃഖങ്ങൾ ശമിച്ചീടും മുക്തിയും ലഭിച്ചീടൂം
  • ശങ്കരൻ പ്രസാദിക്കും സമ്പത്തുമതുമൂലം
  • സങ്കടം വിനാ ജനിച്ചീടുമെന്നറിഞ്ഞാലും
  • എന്നതുകൊണ്ടു ചൊന്നേൻ മാമുനിശ്രേഷ്ഠന്മാരേ!
  • നന്നിതു ശിവരാത്രി തന്നിലെ മഹാവ്രതം
  • നിദ്രയുമശനവും ത്യജിച്ചു വഴിപോലെ
  • രുദ്രനെ പ്രദക്ഷിണം ചെയ്കയും സ്തുതിക്കയും
  • അർച്ചനം ജപം ഹോമം തർപ്പണമിവയെല്ലാം
  • ഇച്ഛയാ ജാതിദ്രവ്യങ്ങൾക്കുടൻ ചേരും വണ്ണം
  • നിത്യവും ചെയ്യാം വിശേഷിച്ചിഹ ശിവരാത്രൌ
  • നിത്യനിഷ്കളബ്രഹ്മപ്രാപ്തി മംഗലം ഫലം.

ശിവരാത്രിമാഹാത്മ്യം സമാപ്തം