ശിവപുരാണം/രുദ്രാക്ഷമാഹാത്മ്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
രുദ്രാക്ഷമാഹാത്മ്യം
  • ഇനിക്കേട്ടുകൊണ്ടാലുമാനന്ദമോടെ
  • മുനിശ്രോത്രിയന്മാർ ഭവാന്മാരശേഷം:
  • ജനിക്കും മരിക്കും മനുഷ്യപ്രപഞ്ചം
  • നിനയ്ക്കുന്നനേരം നമുക്കുണ്ടു ഭീതി
  • മഹാഘോരസംസാരപാരം ലഭിക്കാൻ
  • അഹോ കഷ്ടമാർക്കും മനസ്സില്ല പാർത്താൽ.
  • മരിക്കുംവിധൗ ഭീതികൂടാതിരിക്കാൻ
  • ധരിക്കേണമംഗേഷു രുദ്രാക്ഷദാമം
  • ഇരിക്കുന്ന കാലം മഹാവ്യാധി നീങ്ങും
  • മരിക്കും ദശായാം ഭയം ചെറ്റുമില്ല
  • ഇനിജ്ജന്മദുഃഖങ്ങളുണ്ടാകയില്ലാ
  • തനിച്ചോരു രുദ്രാക്ഷമംഗേ ധരിച്ചാൽ
  • സഹസ്രം ധരിക്കും നരൻമാരെ നിത്യം
  • സഹസ്രാക്ഷനുംകൂടെ വന്ദിക്കുമല്ലോ
  • സഹസ്രം ധരിപ്പാനതിക്ലേശമെങ്കിൽ
  • വഹിക്കുന്നവണ്ണം ലഭിക്കുന്നു ലോകേ.
  • പതുപ്പത്തുമാറാറുമാം ബാഹുമൂലേ
  • ഹിതം പന്തിരണ്ടിതു പാണിദ്വയാന്തേ
  • ഉരസ്സിങ്കൽ നൂറ്റെട്ടു രുദ്രാക്ഷബീജം
  • ശിരസ്സിങ്കലും നാല്പതാവശ്യമല്ലോ
  • തഥാ കണ്ഠദേശത്തു മുപ്പത്തുരണ്ടും
  • തഥാ കാതിലാറാറുമോരോന്നുമാം പോൽ
  • ശിഖാഗ്രത്തിലേകം തദേവം ധരിച്ചാൽ
  • സുഖാനന്ദമോക്ഷങ്ങളാരോഗ്യമുണ്ടാം
  • സമസ്തം ലഭിക്കും ജയിക്കും നരന്മാരമന്ദ-
  • പ്രമോദേന ജീവിച്ചിരിക്കുന്നനേരം
  • ധരിക്കുന്ന രുദ്രാക്ഷമാലാന്തരാളേ
  • നിരപ്പുള്ള രത്നങ്ങളും വെള്ളി പൊന്നും
  • പളുങ്കെങ്കിലും കോർത്തുകൊണ്ടാസ്ഥയോടെ
  • കളങ്കം വരായ് വാനലങ്കാരമംഗേ
  • ധരിച്ചും ജപിച്ചും ഗിരീശസ്വരൂപം
  • സ്മരിച്ചും വസിക്കുന്ന മർത്ത്യൻ മരിച്ചാൽ
  • സദാനന്ദലോകേ സദാ വാണിരിക്കും
  • മുദാ ശംഭുസായുജ്യസാമ്രാജ്യമോടെ.
  • സരുദ്രാക്ഷമായി ജ്ജപിക്കുന്ന മന്ത്രം
  • വരുത്തും ഫലത്തിന്നഹോ സംഖ്യയില്ലാ
  • സരുദ്രാക്ഷനായുള്ള മർത്ത്യന്നു പാർത്താൽ
  • ദരിദ്രത്വമായുളളതുണ്ടാകയില്ല
  • അരുദ്രാക്ഷമായാലശുദ്ധം ശരീരം
  • സരുദ്രാക്ഷമായാലവൻ രുദ്രതുല്യൻ
  • ശുഭം ജഹ്നു കന്യാ ജലസ്നാനപുണ്യം
  • ലഭിച്ചീടുമങ്ഗേഷു രുദ്രാക്ഷധാരിം.
  • മുഖം നാലുമഞ്ചും പതിന്നാലുമൊന്നും
  • സുഖം ദുർല്ലഭം പാരമേകാദശാസ്യം
  • ധരിക്കാമിതെല്ലാമൊരിക്കാലുമാപ
  • ത്തിരിക്കാ ധരിക്കുന്ന സൽപുരുഷങ്കൽ.
  • യജിക്കുന്ന പുണ്യം നമിക്കുന്ന പുണ്യം
  • ലഭിക്കുന്ന പുണ്യം ജപിക്കുന്ന പുണ്യം
  • സമസ്തം ഫലം കോടികോടി പ്രസിദ്ധം
  • ക്രമത്താൽ ധരിക്കുന്ന രുദ്രാക്ഷധാരി
  • പുരാവൃത്തമൊന്നിന്നു ചൊല്ലീടുവൻ ഞാൻ
  • നരന്മാർക്കു രുദ്രാക്ഷതത്ത്വം ഗ്രഹിപ്പാൻ :
  • പുരാണോക്തമായുള്ള കാശ്മീരദേശേ
  • പുരാ ഭദ്രസേനാഖ്യനുണ്ടായി ഭൂപൻ
  • അവന്നുണ്ടു പുത്രൻ സുധർമ്മാഭിധാനൻ
  • ശിവൻ തന്നിലൂന്നുന്ന ഭക്ത്യാ വിശേഷാൽ.
  • അവന്റെ വയസ്യൻ മഹാമന്ത്രിപുത്രൻ
  • ശിവാരാധനേ തൽപരൻ താരകാഖ്യൻ
  • മുദാ രണ്ടുപേരും ക്രമത്താൽ വളർന്നു
  • തദാ തമ്മിലത്യന്തസൗഹാർദ്ദമോടെ.
  • സമം വേദവേദാന്തശാസ്ത്രങ്ങളെല്ലാം
  • അമന്ദപ്രകാശം ഗ്രഹിച്ചാരുദാരം
  • വെളുക്കുന്ന നേരം കുളിക്കും നിതാന്തം
  • വെളുപ്പുള്ള ഭസ്മം ശരീരേ ധരിക്കും
  • അനേകപ്രകാരേണ രുദ്രാക്ഷമംഗേ
  • ദിനാരംഭകാലേ ധരിച്ചാസ്ഥയോടെ
  • ശിവക്ഷേത്ര പാർശ്വ വസിക്കും ന്യസിക്കും
  • ശിവസ്തോത്രമന്ത്രം ജപിക്കും നമിക്കും
  • ഗിരീശസ്വരൂപം നിരൂപിച്ചു ചിത്തേ
  • നിരൂഢപ്രമോദം രമിക്കും നമിക്കും.
  • പുരം പുക്കൊരിക്കൽ ഭുജിക്കും ഗമിക്കും
  • സ്മരാരാതിദേവാലയേ ചെന്നിരിക്കും
  • പുരാണങ്ങൾ വായിച്ചു നേരം കഴിക്കും
  • നിരാതങ്കമാനന്ദമോടെ വസിക്കും.
  • അവർക്കന്നു രത്നം ചരൽക്കല്ലുപോലെ
  • സുവർണ്ണം തകർന്നോരു മാടോടുപോലെ
  • പുരം പുല്ലുപോലെ, ധരാ കാടുപോലെ
  • കുരംഗാക്ഷിമാരും മരപ്പാവപോലെ.
  • കരേ കങ്കണം കുണ്ഡലം കർണ്ണദേശ
  • ശിരസ്സിൽ കിരീടം മണിമാല മാറിൽ
  • സമസ്തം ശിശുക്കൾക്കു രുദ്രാക്ഷജാലം
  • സമത്വം മനക്കാമ്പിലുണ്ടാകമൂലം.
  • മുദാ താപസാഗ്രേസരൻ വ്യാസതാതൻ
  • തദാവാസമൻപോടെഴുന്നള്ളി വേഗാൽ.
  • മുദാ സല്ക്കരിച്ചീടിനാൻ ഭദ്രസേനൻ
  • പദാന്തേ വണങ്ങിപ്പറഞ്ഞാനി വണ്ണം:
  • നമസ്തേ മുനിശ്രേഷ്ഠ! ദീനകബദ്ധോ!
  • സമസ്തം മഹാപുണ്യരാശ! മഹാത്മൻ!
  • സുധർമ്മാഖ്യനാകും മദീയാത്മജന്റെ
  • വിധം കാൺക നീ രാജധർമ്മം ത്യജിച്ചാൻ;
  • അമാത്യാത്മജൻ താരകൻ താനുമേവം
  • മമാജ്ഞാവശത്താലഹോ രണ്ടുപേരും
  • കുളിക്കുന്നു കാലേ ജപിക്കുന്നു മന്ത്രം
  • വിളിക്കുന്നനേരം വരുന്നില ബാലൻ.
  • ധരിക്കുന്നു ഭസ്മം സദാ കണ്ണടച്ച
  • ങ്ങിരിക്കുന്നു രുദ്രാക്ഷ മംഗേ നിറച്ചു
  • സുവർണ്ണത്തിലും വാഞ്ഛമൽ പുത്രനില്ല
  • ഇവണ്ണം വരാനെന്തു ബന്ധം മുനീന്ദ്ര!
  • അഹോ രണ്ടുപേർക്കും മനക്കാമ്പിലോർത്താൽ
  • അഹോരാത്രമീ ക്ഷേത്രവാസം സുഖംപോൽ
  • വെറും ഭസ്മവും തേച്ചു ദീക്ഷിച്ചിരിപ്പാൻ
  • ചെറുപ്പത്തിലീവണ്ണമാവശ്യമുണ്ടോ?
  • പറഞ്ഞാൽ കണക്കില്ല വല്ലാത്ത ശീലം
  • കുറഞ്ഞോരുകാലം ക്ഷമിക്കെന്നുവെച്ചു.
  • അലങ്കാരമെല്ലാം വിശേഷം നൃപന്മാർ
  • ക്കലംഭാവമില്ലാത്ത കാലം ശിശുത്വം
  • ഇതൊന്നും ഫലം ചെയ്യില്ലെന്നുറച്ചു
  • ഹിതം നോക്കി നിൽക്കുന്നു ഞാനും മുനീന്ദ്ര!
  • ഇവർക്കിങ്ങനെ ഭക്തി വിശ്വാസപൂർവം
  • ശിവധ്യാനതാല്പര്യമുല്പന്നമാവാൻ
  • അറിഞ്ഞീല ഞാൻ കാരണം ചാരുബുദ്ധേ!
  • പറഞ്ഞാലുമെന്നോടു തത്ത്വം മുനീന്ദ്ര!
  • മുനീന്ദ്രൻ പറഞ്ഞു: സഖേ! ഭദ്രസേന!
  • മനോജ്ഞം ശിശുക്കൾക്കു ശീലം വിശുദ്ധം
  • ഗ്രഹിച്ചാലുമിപ്പോളിവർക്കുള്ള ഭക്തി-
  • ഗ്രഹത്തിന്നു മൂലം പറഞ്ഞീടുവൻ ഞാൻ
  • ജനിച്ചു പുരാ നന്ദികഗ്രാമമദ്ധെ
  • തനിച്ചോരു വേശ്യാംഗനാ ദേവദാസി
  • മഹാനന്ദയെന്നുള്ള നാമം പ്രസിദ്ധം
  • മഹാവേശ്യ വിശ്വത്തിലീവണ്ണമില്ലാ.
  • മുഖം ചന്ദ്രതുല്യം മുലക്കുന്നു രണ്ടും
  • സുഖം പൊന്മണിക്കുന്നു സംഭാവനീയം
  • ഘനം കേശപാശം മനക്കാമ്പിളക്കാ.
  • നനംഗന്റെ നീലക്കൊടിക്കൂറ പോലെ
  • ഇളംപുഞ്ചിരിക്കൊഞ്ചലും കൺമയക്കും
  • വിളങ്ങും മണികുണ്ഡലം ഗണ്ഡഭാഗേ
  • നറും ചില്ലിവില്ലോടുമുല്ലാസഭാവം
  • നിറം ചെമ്പകപ്പൂവിനൊപ്പം പിടിക്കും
  • ചുരുക്കങ്ങൾ മദ്ധ്യേ പെരുക്കും നിതംബേ
  • ചരിക്കുന്ന ഭംഗി കരിക്കും ലഭിക്കും
  • കടക്കണ്ണിലുണ്ടായ കാഞ്ജാ സ്ത്രജാലം
  • തൊടുക്കും മിടുക്കുള്ള കാമിക്കു നേരേ.
  • അടുക്കുന്ന ശൃംഗാരവാന്മാരശേഷം
  • കൊടുക്കുന്നു വിത്തം മടിക്കാതവണ്ണം
  • പടിക്കൽ തുടങ്ങിപ്പടിഞ്ഞാറ്റയോളം
  • കിടക്കുന്ന വിത്തത്തിനോ സംഖ്യയില്ലാ
  • കിടക്കപ്പുരയ്ക്കുള്ളിലെക്കോപ്പുകണ്ടാ
  • ലടക്കം വരാ വിത്തനാഥപ്രിയയ്ക്കും
  • മണിക്കട്ടിലും മെത്തയും മേൽവിരിപ്പും
  • മണിത്തൊങ്ങലും പട്ടു മേൽക്കട്ടിയും താൻ
  • മണം പെയ്യുമയ്യായിരം പുഷ്പമാലാ
  • ഗുണം ചേർന്ന വസ്തുക്കൾ കസ്തൂരിഗന്ധം
  • അനംഗസ്വരൂപങ്ങളോടങ്ങുമിങ്ങും
  • ജനത്തിന്റെ ചേതസ്സിളക്കും വിളക്കും
  • മണിപ്പെട്ടകം പെട്ടി തട്ടും നിരക്കെ
  • മണിപ്പൊൻകുടം ചെപ്പു കണ്ണാടി ദീപം
  • വിളങ്ങുന്ന ഹാരം നിറഞ്ഞുള്ള കുംഭ
  • ങ്ങളും ഭംഗിയോടെ കിളിക്കുടനേകം
  • കളിക്കുങ്കുമപ്പാവ വെള്ളിക്കപോതം
  • കളിക്കോകിലം ബാലലീലാചകോരം
  • മഹാമൗക്തികം വിദ്രുമം പുഷ്യരാഗം
  • മഹാനീലമിത്യാദി രത്നപ്രപഞ്ചം.
  • മഹാനന്ദതന്റെ മഹാഭാഗ്യമോർത്താൽ
  • മഹാലക്ഷ്മിപോലും മടങ്ങുംമഹീശ!
  • വിടന്മാർകൊടുക്കുന്ന വിത്തത്തെവെപ്പാ
  • നിടം പോര തൻവീട്ടിലഞ്ഞൂറുകെട്ടും
  • അടങ്ങുന്ന ദ്രവ്യങ്ങളൊക്കെ ഗണിപ്പാൻ
  • തുടങ്ങുന്ന ഭോഷൻ മടങ്ങും നര്രേന്ദ!
  • ഇതിപ്രാഡയാം ദേവദാസിക്കു പാർത്താ-
  • ലതിസ്ഫീതയാ ഭക്തിചന്ദ്രാർദ്ധമൗലൗ
  • അനംഗാരിതന്റെ ചരിത്രങ്ങൾ കേട്ടാ
  • ലനങ്ങാതിരിക്കും സ്മരിക്കും ധരിക്കും
  • മമ സ്വാമിസാക്ഷാലുമാകാന്തനെന്നും
  • മമത്വം മനസ്സിൽക്കനപ്പിച്ചു വാണാൾ
  • മഹാബ്രാഹ്മണന്മാരിലത്യന്തഭക്ത്യാ
  • മഹാദേവനാമം ജപിക്കുന്നദാസി
  • മഹാഡംബരംപുണ്ടുകോപ്പിട്ടിരിക്കും
  • മഹാനന്ദസാനന്ദമാസ്ഥാനരംഗേ
  • ഇളക്കം മടക്കം പതക്കം കഴുത്തിൽ
  • വിളക്കംപൊരുത്തുള്ള നല്ലുൾക്കഴിവും
  • നിറംചേർന്ന മുൻകൈകളും കയ്യുരണ്ടും
  • നിറച്ചിട്ടുറപ്പിച്ചകൈമോതിരങ്ങൾ
  • മണിജ്വാലമിന്നുന്ന നൽപൊന്നരഞ്ഞാൺ
  • അണിഞ്ഞും ചിലച്ചീടുമക്കാൽചിലമ്പും
  • മണിക്കുണ്ഡലം കാതുരണ്ടും നിറച്ച-
  • ങ്ങണിപ്പുങ്കുഴൽകെട്ടതും കാൽകവിഞ്ഞു
  • നറും പിച്ചകം മുല്ല ചേമന്തിമാല
  • നിറത്തോടുബന്ധിച്ചു കേശാന്തരാളെ
  • വിളങ്ങുന്ന നെറ്റിത്തടേ നല്ലചാന്തും
  • തെളിഞ്ഞുള്ള മന്ദസ്മിതേമുഗ്ദ്ധഭാവം
  • ഇടമ്പെട്ടു നീണ്ടുള്ള കണ്ണഞ്ജനത്താ-
  • ലുടൻ ഭംഗിചേർത്തംഗനാമൌലിമാല
  • ഇളംപൂുവലംഗേ പ്രകാശിച്ചു വസ്ത്രം
  • ഗളാന്തം പുതച്ചങ്ങുമുട്ടോടുകൂടി
  • കളിത്തോഴിമാരോടു സാരസ്യമാടി-
  • ക്കളിത്താമരപ്പുവനത്തിലിരിക്കും
  • കിളിപ്പേടയോടങ്ങുചോദിച്ചു തത്തേ!
  • കുളിച്ചീലയോ നീ ഭുജിച്ചീലയോ നീ?
  • കളിക്കൊട്ടിലിൽചെന്നു കഞ്ജായതാക്ഷീ
  • തളത്തിൽകരേറി സുഖിച്ചങ്ങിരുന്നു.
  • കളിപ്പാൻ വളർത്തും കുരങ്ങിന്റെകണ്റേ
  • വളച്ചാശുരുശ്രാക്ഷദാമങ്ങൾ കെട്ടി
  • കളിക്കുക്കുടത്തേയുമവ്വണ്ണമാക്കി-
  • ക്കുളിപ്പിച്ചു കൈകൊണ്ടു താളം പിടിച്ചും
  • കളിക്കുക്കുടം മർക്കടം രണ്ടുമായി
  • ക്കളിക്കുന്നതും കണ്ടിരിക്കും ചിരിക്കും
  • മുദാ തോഴിമാരോടുമൊന്നിച്ചനേകം,
  • പദം ഗീതവും രാഗവും ചൊല്ലുമ്പോൾ
  • അതിൽ ക്കൗതുകം പൂണ്ടുടൻ കാമൂകന്മാ
  • രതിപ്രേമകാമംകലർന്നങ്ങടുക്കും
  • മഹാമർക്കടം കോഴിയും തോഴിമാരും
  • മഹാനന്ദയും തങ്ങളിൽ കൂടിയാടും
  • അഹോ വിസ്മയം കാമികൾക്കുത്സവം താ
  • നഹസ്സിങ്കലെ ക്രീഡിതം നിത്യമേവം
  • തദാപോന്നുവന്നാനൊരീശാനഭക്തൻ
  • സദാം ശംഭുനാമം ജപിക്കുന്ന ധന്യൻ
  • മഹാവൈശ്യനംഗേഷു രുദ്രാക്ഷധാരീ
  • മഹാനന്ദമേവും ഗൃഹേ വന്നിരുന്നാൻ
  • മണിസ്വർണ്ണപീഠംകൊടുത്തങ്ങിരുത്തി-
  • പ്പണിച്ചോറ്റികൊണ്ടെന്നു വീശിത്തുടങ്ങി
  • പനിച്ചാറുകൊണ്ടത്തളിച്ചാസ്ഥയോടെ
  • തനിക്കായവണ്ണം സുഖിപ്പിച്ചുവേശ്യാ
  • അവന്റേ വലംകയ്യിലെ കങ്കണം ക-
  • ണ്ടവൾക്കെത്ര മോഹം മനക്കാമ്പിലിപ്പോൾ
  • വിളങ്ങുന്ന വൈരങ്ങളും പത്മരാഗ-
  • ങ്ങളും മുത്തുരത്നങ്ങളുംചേർത്തുഭംഗ്യാ
  • മഹാകാഞ്ചനാരബ്ധമാം കങ്കണത്തിൽ
  • സ്പൃഹാലോലയാം നീലപത്മാക്ഷി ചൊന്നാൾ
  • എടോ വൈശ്യരാജാ ഭവാൻ തൻകരത്തിൽ
  • കിടക്കുന്ന പൊൻകങ്കണം സാധുസാധു
  • ഇദം കങ്കണം മങ്കമാർക്കെങ്കിലിപ്പോൾ
  • മനോജ്ഞം പ്രകാശംവിശേഷിച്ചുമുണ്ടാം
  • പറഞ്ഞുതദാ സസ്മിതം വൈശ്യരാജൻ
  • കുറഞ്ഞൊരുമോഹം നിനക്കുള്ളിലൂണ്ടോ
  • പതിന്നാലുലക്ഷംവരാഹൻ പിടിക്കും
  • പദാർത്ഥം മഹാകങ്കണം പങ്കജാക്ഷി
  • ഇതിന്നുള്ളമൂല്യം തരാമെങ്കിലിപ്പോൾ
  • ഇതങ്ങോട്ടുനൽകാമിനിക്കെന്തു ചേതം
  • ചിരിച്ചൊന്നു മെല്ലെക്കടാക്ഷിച്ചു ചെന്നാൾ
  • ഇരിക്കട്ടെ മൂല്യപ്രകാരങ്ങളെല്ലാം
  • മഹാവേശ്യമാർക്കുള്ള ധർമ്മപ്രകാരം
  • മഹാവൈശ്യനും നീ ധരിക്കുന്നതല്ലീ
  • കടക്കണ്ണിലർത്ഥംജനിക്കുന്നു ഞങ്ങൾ
  • ക്കൊടുക്കത്തു ദാരിദ്ര്യവും സംഭവിക്കും
  • അടുക്കുന്നപോലെ ഭവാനോടിരക്കാം
  • കൊടുക്കുംഭവാനെങ്കിൽ മേടിച്ചുകൊള്ളാം
  • വഹിക്കുന്നപോലെ തരും ദ്രവ്യമെല്ലാം
  • ദഹിക്കും നമുക്കെന്നു ബോധിച്ചുകൊൾക
  • ഇരിക്കുന്നവിത്തം വ്യയംചെയ്തമർത്ത്യൻ
  • സ്മരിക്കുന്നസൗഖ്യം ലഭിക്കുന്നുനിത്യം
  • പരദ്രവ്യവും സൗഖ്യവുംകൂടി മേളി-
  • ച്ചിരുന്നന്ത്യകാലത്തിരക്കുന്നു ഞങ്ങൾ
  • അപേക്ഷിച്ചതെല്ലാം തരുന്നു നരന്മാ-
  • രുപേക്ഷിച്ചിടുന്നുണ്ടു ഞാനൊട്ടുചെന്നാൽ
  • അഹോയിജ്ജനത്തിന്നു മുന്നാം ദുരാപം
  • മഹാസങ്കടം മങ്കമാരായ്‌ പിറന്നാൽ
  • അഹം മുന്നഹോരാത്രമിച്ഛാനുകൂലം
  • മഹാവീരനിൽ ഭാര്യായിട്ടിരിക്കാം
  • ത്രിരാത്രം പരസ്ത്രീത്വമുണ്ടാകയില്ല
  • തരാമെങ്കിലീവണ്ണമല്ലെങ്കിലസ്തു
  • വണിക്കാശു ചൊന്നാനിതിൻവണ്ണമെന്നാൽ
  • മണിക്കങ്കണം ഞാൻ തരുന്നുണ്ടു ഭദ്രേ!
  • ഇതിന്നിന്നു സാക്ഷി ജഗത്സാക്ഷി സൂര്യൻ
  • പതിന്നാലുലോകേശനാം ശംഭു താനും
  • ഹൃദന്തേ കരംവെച്ചുചൊൽകെന്നു വൈശ്യൻ
  • മുദാവേശ്യയും തൽപ്രകാരംപറഞ്ഞാൾ
  • മഹാവൈശ്യനക്കങ്കണം സല്ക്കരിച്ചാൻ
  • മഹാനന്ദമേടിച്ചു പാണൌ ധരിച്ചാൾ
  • പറഞ്ഞു മഹാവൈശ്യനംഭോജനേത്രേ!
  • കുറഞ്ഞൊരു വൈഷമ്യമുണ്ടെന്തുചെയ്യാം
  • ഇദം രത്നലിംഗം മമ പ്രാണതുല്യം
  • മദംഗേ വിളങ്ങുന്നുകണ്ടീലയോ നീ
  • ശരീരത്തിലിപ്പോൾ ധരിക്കേണ്ടതല്ല
  • പരിരംഭ സൗഖ്യത്തിനു ഹാനിയുണ്ടാം
  • രതിക്രീഡനേരം ശരീരേധരിച്ചാൽ
  • ഇതിന്നുള്ളശക്തിക്കുവൈകല്യമുണ്ടാം
  • ഒരേടത്തുസൂക്ഷിച്ചുവെച്ചാലുമാര്യേ!
  • സരോജാക്ഷിഞാൻ പിന്നെമേടിച്ചുകൊള്ളാം
  • കൊടുത്താനിവണ്ണം പറഞ്ഞാശു വൈശ്യൻ
  • മടിക്കാതെമേടിച്ചുലിംഗംകൃശാംഗി
  • കളിത്തട്ടുമീതേ മണിസ്തംഭ ഭാഗ.
  • ത്തൊളിച്ചങ്ങുസൂക്ഷിച്ചുതൻവീടുപുക്കാൾ
  • തതോ വൈശ്യനും വേശ്യയുംചേർന്നുകൂടി
  • കൃതാർത്ഥാനുകൂലം രസിച്ചങ്ങുവാണാർ
  • കിടന്നർദ്ധരാത്രിക്കുറങ്ങുന്നനേരം
  • കൊടുങ്കാറ്റടിച്ചങ്ങു കൂത്തമ്പലത്തിൽ
  • പിടിച്ചഗ്നിനീളെപ്പരന്നാശു കത്തി-
  • ത്തുടങ്ങി നടുങ്ങീനതാംഗീവണിക്കാർ
  • കടന്നാശുചെന്നങ്ങു നോക്കുന്നനേരം
  • പടർന്നഗ്നികത്തിജ്വലിക്കുന്നു സർവ്വം.
  • മണിസ്തംഭമോരോന്നുപൊട്ടിത്തെറിച്ചും
  • തുണിക്കെട്ടുവെന്തങ്ങു നീളേപരന്നും
  • അണിത്തോരണംവാതിലുംകേളിരംഗം
  • മണിക്കട്ടിലുംമെത്തയും ഭസ്മമായി!
  • സുവർണ്ണം ദ്രവിച്ചുംമരപ്പാവവെന്തും
  • ഇവണ്ണം ദഹിക്കുന്നകണ്ടംബുജാക്ഷി
  • തെരിക്കെന്നു ചെന്നക്കളിക്കുക്കുടത്തെ
  • ചിരം മർക്കടത്താനെയും വേർപെടുത്തു
  • കുതിച്ചങ്ങുചാടി മഹാമർക്കടം താൻ
  • പതുക്കെപ്പറന്നു മഹാകുക്കുടം താൻ
  • മഹാനന്ദതാനും മഹാവൈശ്യനും നി-
  • ന്നഹോ കഷ്ടമെന്നാകുലപ്പെട്ടുകേണാർ
  • അതില്പെട്ടു പൊട്ടി ദ്രുതം രത്നലിംഗം
  • പതിക്കുന്നതും കണ്ടു വൈശ്യേന്ദ്രനപ്പോൾ
  • അതിക്ലേശമോടേ പറഞ്ഞാനഹോമേ
  • മൃതിക്കുള്ളയോഗം ഭവിച്ചു മൃഗാക്ഷി
  • മഹാരത്നലിംഗത്തെ വേർപെട്ടിരിപ്പാ-
  • നഹം ശക്തനല്ലുത്തമപ്പെൺകിടാവേ
  • എരിഞ്ഞങ്ങുകത്തുന്ന കൂത്തമ്പലത്തിൽ
  • തെരിക്കെന്നു ചാടീട്ടു ഗാത്രം ത്യജിപ്പൻ
  • ഇരിക്കുന്നതെന്തിന്നു ഞാൻ രത്നലിഗം
  • കരിക്കുന്നതും കണ്ടുകല്ലല്ലെടോ നാം
  • മരിക്കുന്നു ഞാനും മനോജ്ഞാംഗി നിന്നെ
  • സ്മരിച്ചഞ്ങിരുന്നാൽകണക്കല്ല ബാലെ
  • മമ പ്രാണനേക്കാളിലേറും മമത്വം
  • കിമപൃത്ഭുതം ഹന്ത മേ രത്നലിംഗം
  • മഹാവൈശ്യനിത്ഥം പറഞ്ഞാസ്ഥയോടെ
  • മഹാഗ്നൗ പതിച്ചാശു ദേഹം ത്യജിച്ചാൻ
  • മഹാനന്ദതാനും മഹാഖേദമോടെ
  • മഹാബന്ധുവർഗ്ഗത്തെ നോക്കിപ്പറഞ്ഞാൾ...
  • എനിക്കും മരിക്കാതിരിക്കാവതല്ലാ
  • നിനയ്ക്കും വിധ വൈശ്യനെൻ നാഥനല്ലോ.
  • ത്രിരാത്രം ഭവൽഭാര്യ ഞാനെന്നുചൊന്നേൻ
  • ത്രിരാത്രം കഴിഞ്ഞീല കാന്തൻമരിച്ചു
  • അധർമ്മം ഭവിക്കും നമുക്കിങ്ങിരിക്കാം
  • അധർമ്മത്തിനെക്കാൾ പരം ജീവനാശം
  • കലുശ്രേഷ്ഠനാകുന്ന കാന്തൻ മരിച്ചാൽ
  • കുലസ്ത്രീജനങ്ങൾക്കു ജീവിക്കനിന്ദ്യം
  • കുലസ്ത്രീത്വമുണ്ടോ നമുക്കെന്ന്‌ ശങ്ക-
  • കുലത്വം ഭവാന്മാർക്കുമുണ്ടാകാം വേണ്ട.
  • പരസ്ത്രീത്വമുണ്ടെങ്കിലും സത്യവാക്കി-
  • ന്നൊരിക്കാലുമിങ്ങില്ലഭംഗം ധരിപ്പിൻ!
  • ഒരുത്തന്റെ പാർശ്വേ വസിക്കും വിധൌ മ-
  • റ്റൊരുത്തങ്കലാർദ്രത്വമാകാ നമുക്കും.
  • അതല്ലോ പരസ്ത്രീജനങ്ങൾക്കു ധർമ്മം
  • മതം സർവ്വശാസ്ത്രത്തിലും സിദ്ധമേതൽ
  • അതിന്നന്യഥാത്വം വരുത്തുന്നവേശ്യ.-
  • യ്ക്കതിക്രൂരപാപങ്ങളും സംഭവിക്കും.
  • അഹോ മാമകം കഷ്ടമത്യന്തദോഷം
  • സുസത്യ വ്രതം ഞാൻ തൃജിച്ചീടുമോതാൻ
  • മഹാദേവനും സൂര്യനും സാക്ഷിയെന്നും
  • മഹാവൈശ്യനെന്നോടു ചൊന്നാൻ മഹാത്മാ.
  • അഹോ കഷ്ടമെന്തിന്നിരിക്കുന്നു ഞാനി
  • മഹാവഹ്നിതന്നിൽ പതിഷ്യാമി വേഗാൽ
  • പരദ്രവ്യമോരോന്നു തട്ടിപ്പറിച്ചി-
  • ട്ടൊരിക്കൽ ദരിദ്രത്വമുണ്ടാമിരുന്നാൽ
  • ഒരുത്തന്നുവേണ്ടിശ്ശൂരീരം തൃജിച്ചാ-
  • ലൊരല്പം ദുരാപത്തിനിക്കില്ല താനും
  • മുദാ ഞാനിനിപ്പാർവ്വതീ വല്ലഭന്റെ
  • പദാന്തേ നിതാന്തം ലയിക്കേണമിപ്പോൾ
  • മഹാനന്ദതാനിത്ഥമാനന്ദമോടെ
  • മഹാബ്രാഹ്മണന്മാരെയെല്ലാം വരുത്തി
  • തനിക്കുള്ള സമ്പത്തനേകം സമർപ്പി -
  • ച്ചനന്തപ്രമോദം കുളിച്ചാസ്ഥയോടെ
  • തതോമൃഷ്ടമാമഷ്ടിയും നിർവ്വഹിച്ചു
  • ഹിതത്തോടു താംബൂലപഗാദിയോഗം
  • മുദാചർവ്വണംചെയ്തു കുമ്പിട്ടനക്ടം
  • പദാന്തമഹാദാനമോരോന്നുചെയ്തു
  • ജലിക്കുന്നവഹ്നൗ വലംവച്ചു വേഗാൽ
  • തുലോ ദിക്കടുത്താശു ചാടും ദശായാം
  • ദ്രുതം തത്ര കാണായിതേണാങ്കചൂഢം
  • സ്മിതംപൂണ്ടു തൻ പാണിപത്മം പിടിച്ചു
  • എടോ പങ്കജാക്ഷിശിരോരത്നമാലേ
  • കഠോരനലേ ചാടൊലാ ചാടൊലാ നീ
  • നിനക്കുള്ള ഭക്തിപ്രഭാവം ഗ്രഹിപ്പാൻ
  • വണിക്കായിനിന്നേ പരിക്ഷിച്ചുഞാനും
  • പരസ്ത്രീജനങ്ങൾക്കു കൗടില്യമേറും
  • പരദ്രവ്യമോഹേനവഞ്ചിക്കുമേറ്റം
  • മനസിന്നുകാഠിന്യമത്യന്തമുണ്ടാം
  • തനിക്കുള്ള കാന്തങ്കലും കൂറുമില്ലാ
  • അതിൽകുടുമോ പേടമാൻകണ്ണി നിയും
  • ചതിച്ചീടുമോ? വിശ്വസിച്ചാലിതെല്ലാം
  • ഗ്രഹിക്കേണമെന്നിട്ടു വന്നേനഹം കേൾ
  • ദഹിക്കേണ്ടെടോ ദേഹമാനന്ദശീലേ!
  • തരുന്നുണ്ടു വേണ്ടുന്ന കാമങ്ങളെല്ലാം
  • വരം വേണ്ട തതർത്ഥിച്ചു കൊൾകാ ശുഭദ്രേ!
  • നമസ്കാരപൂർവ്വം മഹാനന്ദ ചൊന്നാൾ
  • മമ സ്വാമിയാം ദേവ ചന്ദ്രാർദ്ധമൌലേ!
  • എനിക്കിപ്പോളൊന്നിങ്കലും വാഞ്ഛയില്ലാ
  • ജനിക്കേണമെന്നില്ലോരേടത്തുമോർത്താൽ
  • ഭവൽപാദശുശ്രുഷയുംചെയ്തു നിത്യം
  • ഭവൽപാദമുലേവസിച്ചീടുമോ ഞാൻ
  • എനിക്കുള്ള ബന്ധുക്കളും ഞാനുമെല്ലാം
  • ഇനിത്വത്സകാശേ വസിക്കായ് വരേണം
  • ഇനിജ്ജന്മമെന്നുള്ള ദുഃഖം നിനച്ചാ
  • ലനിക്കെത്രയും ഭീതി ശീതാംശുമൗലേ
  • നമസ്തേ മഹാദേവ! കാരുണ്യമുർത്തെ
  • നമസ്തേ വിഭോ; പാർവ്വതീ ജീവനാഥ്
  • ജടാ ചന്ദ്രനും തുമ്പയും ചാമ്പലെല്ലു൦
  • നിടിലാഗ്നിയും സർപ്പകർണ്ണാവതംസ
  • കുരംഗം കുഠാരം കരേടങ്കശുലം
  • സ്ഫുരന്നാഗഹാരം ഫണികാഞ്ചിജാലം
  • പുലിത്തോലൂടുത്തൊരു ചാരുപ്രദേശം
  • ചലം ഭോഗിമഞ്ജീരപാദാരവിന്ദം
  • ഇദം താവകം ദേവകേശാദിപാദ൦
  • ഹൃദന്തേവിളങ്ങേണമെല്ലായ്പൊഴും മേ
  • ഉപാന്തേ തവ പ്രേയസി ശൈലകന്യാ
  • മുപാസിപ്പതിന്നും വരം ദേഹി ശംഭോ।
  • കൃപാംഭോനിധേ! ദേവഖട്വാംഗനാഥ।
  • കപാലിൻ മഹാദേവശംഭോ॥ നമസ്തേ
  • ഇതി പ്രൗഢ ഭക്ത്യാ സ്തുതിക്കും ദശായാം
  • അതിപ്രീതനാം പാർവ്വതീസാർവ്വഭൌമൻ
  • മഹാ നന്ദയെ സ്സാദരം തേരിലേറ്റി
  • സഹായങ്ങളെക്കൂടവേ കൂട്ടിനന്നായ്‌
  • മഹാദേവദേവൻ ഗമിച്ചദ്രിരാജൻ
  • മഹാനന്ദലോകേ വസിപ്പിച്ചുമോദാൽ
  • തദാമർക്കടം രണ്ടുമിപ്പോൾ
  • തവാ വാസദേശേ ജനിച്ചു നരേന്ദ്രാ
  • മഹാമർക്കടൻവന്നു നിൻ പുത്രഭാവേ
  • മഹാഭാഗ്യവാനഞ്ജസാ സംഭവിച്ചു
  • മഹാകുക്കുടം വന്നുടൻ മാനവേന്ദ്ര
  • മഹാമന്ത്രി തൻ പുത്രനായും ജനിച്ചു
  • തദാ ചാരുരുദ്രാക്ഷമംഗേ ധരിച്ചി-
  • ട്ടി ദാനീമവർക്കീശഭക്തിക്കു ബന്ധം
  • ഇനിജ്ജന്മമില്ലിക്കുമാരർക്കു മേലിൽ
  • ജനിക്ലേശമീശൻ വരുത്തീടുമോ താൻ
  • അനന്തഫലം ഹന്ത രുദ്രാക്ഷമംഗേ
  • മനസ്സോടു കൂടാതെ ചേർത്തീടിനാലും
  • മനസ്സോടുകൂടിദ്ധരിക്കും നരന്മാർ-
  • ക്കിനിജ്ജന്മമില്ലെന്നുകില്ലില്ലരാജൻ
  • മുനിവ്യാസതാതൻ പറഞ്ഞാശുപോയി
  • മനുഷ്യാധിരാജൻ പ്രസാദിച്ചുവാണാൻ
  • ചെവിക്കൊണ്ടു രുദ്രാക്ഷമാഹാത്മ്യമേവം
  • ശ്രവിക്കുന്നവർക്കും ഭവിക്കുന്നുമോക്ഷം
  • മനക്കോട്ടുവാഴും മഹാമാനശാലി
  • മനക്കാമ്പിലേറ്റം കൃപാവാരിരാശി
  • ഇനിക്കാശ്രയം ബാലരാമാഭിധാനൻ
  • നിനയ്ക്കുന്നതെല്ലാം വരുത്താൻ കരുത്തൻ
  • കലാവിദ്യകൾ ക്കേക മാധാരഭൂതൻ
  • കുലാചാരഭേദം ഗ്രഹിക്കുന്നു വിദ്വാൻ
  • മനക്രോഡ നാഥാനുജൻ ബാലരാമൻ
  • മനോജ്ഞസ്വരൂപൻ ജയിക്കേണമേറ്റം
ശിവപുരാണം രുദ്രക്ഷ മാഹാത്മ്യം സമാപ്തം