വാൽമീകിരാമായണം/ആരണ്യകാണ്ഡം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ആരണ്യകാണ്ഡം (വാൽമീകിരാമായണം)


ലിലനിധിശായിനം സദയമനപായിനം
ഭജതബഹുമായിനം പ്രണതസുഖദായിനം
കമലദലലോചനം കരിഭയവിമോചനം
ഖഗപരിവൃഢാസനം കലികലുഷനാശനം
വിബുധകൃതബന്ധനം വിനതഭയകൃന്തനം
വിധൃതഹരിചന്ദനം വിബുധവരനന്ദനം
യുവതിജനമോഹനം നയവിനയശാലിനം
ഭജതകനകാസനം സകലജനമോഹനം
ത്രിഭുവനവിഭൂഷണം ത്രിദശരിപുഭീഷണം
വിമലമൃദുഭാഷണം വിജിതഖരഭൂഷണം
രുചിരതരകന്ഥരം മനസിജസുസുന്ദരം
മഹതഗജമന്ഥരം മധുരരുചബന്ധുരം
സുഖവിജിതസാരസം മുദിതവരമാനസം
കനകരുചിവാസസം കരവിധൃതഗോരസം
മൃദുലകുടിലാളകം മൃഗമദസുഫാലകം
പരമവനിനായകം ഭജതവരദായകം
രഘുവരകഥാമൃതം ദുരിതവിഷനാശനം
ശ്രവണസുഖദായിനം ജഗദഭയദായിനം
ചെവികളിതുകൊണ്ടു പാനം മുദാചെയ്യുവിൻ-
ക്രൂരമായുള്ളോരു കാടകം പുക്കുടൻ
പാരം മുനികളാൽ സൽകൃതനായഥ
ഭീരുഭയങ്കരമായോരടവിയിൽ
സൂര്യകുലാധിപൻ പുക്കോരനന്തരം
കല്യനാം തമ്പിയും താനുമായങ്ങിനെ
വില്ലുകുലയ്ക്കാതെയുല്ലാസമോടഥ
കല്യാണകാന്തൻ വരവുകണ്ടഞ്ജസാ
നല്ല മുനികളെതിരേറ്റുകൊണ്ടന്നു
നല്ലൊരുപർണ്ണകുടിയിലിരുത്തിയി-
ട്ടല്ലലൊഴിവാൻ പറഞ്ഞുതുടങ്ങിനാൻ.
ഇന്ദ്രോപമനായരാഘവ! ഞങ്ങളെ-
ച്ചന്ദ്രാനന! പരിപാലിയ്ക്ക ഞങ്ങളെ
ധർമ്മത്തെ രക്ഷിക്ക കൊണ്ടുരഘുവര!
ഞങ്ങൾക്കു നീ ഗുരുവായവൻ നിർണ്ണയം
രാത്രിഞ്ചരരെശ്ശപിച്ചാൽ തപഃഫലം
ധാത്രീപതേ! പോകുമെന്നു ക്ഷമിച്ചിതു
രാത്രിചരോപദ്രവംകൊണ്ടുഞങ്ങളു-
മാർത്തരായ്‌വീർത്തുവീർത്തിങ്ങിരിക്കുന്നെടോ!
പാത്രമാം ഞങ്ങളെ രക്ഷിപ്പതിന്നുനീ
കീർത്തിയുമുണ്ടാം നിനക്കു രഘുവര!
കൂർത്തശരങ്ങളെക്കൊണ്ടുകുലചെയ്തു
ധാത്രിയെ രക്ഷിയ്ക്കപാർത്ഥിവപുംഗവ!
മാർത്താണ്ഡവംശജരാർത്തസംരക്ഷരാം
പേർത്തുമുനിവരരാർത്തിപിണഞ്ഞിതു.
രാത്രി മുഴുവൻ പറഞ്ഞിരുന്നിട്ടഥ
മാർത്താണ്ഡബിംബമുദിച്ചോരനന്തരം
യാത്രയും ചൊല്ലി നടന്നുപോരും വിധൌ
ഘോരമായുള്ളൊരുകാനനേകണ്ടതി-
ഘോരനായുള്ളൊരു രാക്ഷസവീരനെ
ചോരയണിഞ്ഞോരു ഗാത്രമതിലതി-
ധീരൻ പുലിത്തോലുടുത്തതിഭീമമാം
മൂന്നു സിംഹങ്ങളും നാലു പുലികളും
രണ്ടു കരടികളീരഞ്ചുപുള്ളിമാൻ
ദാരുണാകാരമായുള്ളൊരുകാനന-
വാരണവീരൻ തലയൊന്നുകൊമ്പോടെ
കോർത്തുള്ള ശൂലവും കൊണ്ടു മഹാഘോര-
മാർത്തുമദാന്ധനായ്‌വന്നുരക്ഷോവരൻ
ധാത്രീതനൂജയെച്ചെന്നെടുത്തഞ്ജസാ
രാത്രിചരവരൻ ചൊല്ലിനാനിങ്ങിനെ
ഏണമിഴിയാളിവൾ മമഭാര്യയാ-
കേണമിവളെ ഞാൻ കൊല്ലുകയില്ലിഹ
കാടുകാട്ടീടുന്ന നിങ്ങളെയിന്നു ഞാൻ
പാടെ പിളർന്നിങ്ങു തിന്നുവൻ നിർണ്ണയം
പേടി കൂടാതെ കണ്ടാരിന്നു നമ്മുടെ
കാടകം പുക്കതുചൊല്ലുവിൻ സത്യമായ്
എന്നുടെനാം വിരാധനെന്നെങ്ങുമേ
ഉന്നതകേളിഞാൻ രാക്ഷസനായതും
ഉന്നതവൃത്തരായുള്ള മുനികളെ-
ക്കൊന്നുതിന്നുന്നൊരു വീരനാം ഞാനെടോ!
എന്നതു കേട്ടുടൻ പേടിച്ചു ജാനകി
മന്നവന്മാരെ വിളിച്ചുകരഞ്ഞപോ-
തുന്നതവൃത്തനാം രാമനും തമ്പിയോ-
ടൊന്നു ചൊല്ലീടിനാൻ കണ്ണുനീരോടഥ
കണ്ടിതോ ലക്ഷ്മണ! വണ്ടാർകുഴലിയെ-
യിണ്ടൽ വരുമാറു കൊണ്ടുമണ്ടുന്നതും
കൈകേയി ചിന്തിച്ചതിൻ ഫലമിന്നിഹ
കേവലം വന്നു ഭവിച്ചുസഹോദര-
ദുഃഖമിതിൽ പരമുണ്ടോയെനിയ്ക്കിഹ
മയ്ക്കണ്ണിയാൾക്കിങ്ങു നാശം ഭവിയ്ക്കുകിൽ?
പൊട്ടുന്നു മാനസം കണ്ടിവൾ തന്നെയും
കഷ്ടം നിരൂപിച്ചു കണ്ടാൽ കടുപ്പമേ!
മട്ടൊത്ത വാണിയെ ദുഷ്ടനാം രാക്ഷസൻ
പെട്ടെന്നിതാ കൊണ്ടുപോകുന്നു ലക്ഷ്മണ!
ഇത്ഥം പറഞ്ഞു കരഞ്ഞൊരു രാമനോ-
ടുത്തരം ചൊല്ലിനാൻ ലക്ഷ്മണവീരനും
ഇരേഴുലോകൈകവീരനായുള്ളനീ
ഭീരുവേപ്പോലെ പറയരുതിങ്ങിനെ
കല്പന കേൾപ്പാനടിയനുണ്ടല്ലയോ
കെല്പുകേടെന്തൊന്നുവന്നതുചൊല്ലുക
ചീർത്തവിരാധനെക്കൂർത്തശരങ്ങളാൽ
തീർത്തുകളവതിന്നാർത്തിയകലവേ-
ഇന്ദ്രസങ്കാശനായുള്ളോരുനിന്നുടെ
യിന്ദുബിംബാനനംവാടുവാനെന്തഹോ!
കേകയാപുത്രങ്കലുള്ളോരുകോപവും
കേവലമിന്നിവൻ തങ്കലാക്കീടുവാൻ
ദക്ഷനാം ലക്ഷ്മണനിത്തരം ചൊല്ലിയി-
ട്ടക്ഷണം രാക്ഷസസന്നിധൌചെന്നുനി-
ന്നാരുനീയെന്നതുചോദിച്ചനേരത്തു
നൈ‌ഋതവീരനും ചൊല്ലിനാനിങ്ങിനെ
മുന്നമേകേട്ടൊരെനിയ്ക്കുചൊല്ലീടുവാൻ
നിങ്ങൾ താനാരെന്നതെന്നാലനന്തരം
എന്നുടെജന്മവുമൊക്കെയുംചൊല്ലുവ-
നെന്നുപറഞ്ഞോരു നേരത്തു മന്ദമായ്
മന്നവൻ ചൊല്ലിനാനിങ്ങിനെ തന്നുടെ
ജന്മവും കാടകം പുക്കതുമൊക്കയും
രാക്ഷസ! ഞങ്ങളിക്ഷ്വാകുവംശോത്ഭവ-
ക്ഷത്രിയരെന്നുടെ ഭാര്യയാകുന്നിവൾ
പാർത്ഥിവവീരനാം താതന്റെ വാക്കിനെ-
കേട്ടിഹ പോന്നിതു കാട്ടിലെന്നിങ്ങിനെ
ഭാസ്കരവംശജവീരനാം പാർത്ഥിവൻ
വാക്കിനെ കേട്ടുടൻ ചേതസി ചെറ്റുമേ
വാട്ടമന്യേരഘുവീരനോടിത്തരം
രാക്ഷസവീരൻ വിരാധൻ പറഞ്ഞിതു
അബാശതഹൃദയച്ശൻ‌ജയനെന്നു-
മെന്നുടെ നാമം വിരാധനെന്നായതും
ബ്രഹ്മാവുതന്റെ വരപ്രസാദത്തിനാൽ
മന്നവശാസ്ത്രങ്ങളാൽ വദ്ധ്യനല്ല ഞാൻ
നിങ്ങൾക്കിനിയിവൾതന്നെയുപേക്ഷിച്ചു
നന്നുപൊയ്ക്കൊള്ളുക വൈകാതെ മന്നവ!
അല്ലായ്കിലിന്നു പിളർന്നുതിന്നീടുവ-
നില്ലസന്ദേഹമിതിനെന്നുചൊല്ലുവൻ
നില്ലുനില്ലെങ്കിൽഞാൻ കൊല്ലുന്നതുണ്ടെന്നു
ചൊല്ലിനല്ലകുലവില്ലുരഘുവരൻ
വല്ലഭമോടെകുലച്ചങ്ങടുത്തഥ
ഭല്ലങ്ങളേഴും പ്രയോഗിച്ചുവേഗമായ്-
വില്ലാളിവീരനയച്ചശരങ്ങളും
വല്ലായ്മകൂടാതെചെന്നുതറച്ചഥ
മല്ലനാം രാക്ഷസൻ തന്നെപ്പിളർന്നിതു
അല്ലലോടെഭുവിസീതയെവിട്ടവൻ
ഘോരമായുള്ളോരു ശൂലം ചുഴറ്റിയും
പാരമലറിയടുത്തോരനന്തരം
വീരനാം രാമനും തമ്പിയും കൂടവേ
ഘോരശരങ്ങളെത്തൂകിനാരേറ്റവും
മൂരിനിവർന്നിതുരാക്ഷസനന്നേരം
മൂടിശരീരത്തിൽനിന്നുശരങ്ങളും
ക്രൂരത്വമുള്ളോരുശൂലമെടുത്തവൻ
വീരൻ രഘുവരൻ മീതെയെറിഞ്ഞിതു
പാരാതെവൈരാധശൂലമെറിഞ്ഞുതൻ
നേരേവരുന്നോരുനേരത്തുവേഗവാൻ
രണ്ടുശരങ്ങളെക്കൊണ്ടുടനേമൂന്നു
ഖണ്ഡമാക്കീടിനാൻ ചണ്ഡാംശുവംശജൻ
അട്ടഹാസിച്ചതുനേരത്തുരാക്ഷസൻ
മുട്ടിയടുത്തതുകണ്ടു നൃപതികൾ
പെട്ടെന്നുവാൾ വലിച്ചേകകാലത്തിലേ
വെട്ടിനാനാശരൻ തന്നെയിരിവരും
വെട്ടിയ കെട്ടുകളൊന്നുമവൻ മെയ്യിൽ
തട്ടിയില്ലക്ഷണം ധൃഷ്ടനാം രാക്ഷസൻ
വാട്ടമില്ലാത്ത തൻ ദേഹബലത്തിനെ-
കാട്ടിനന്നായ് രണ്ടുപേരെയും കോപേന
കൂട്ടിയെടുത്തിതു തോളിലും വെച്ചവൻ
കാട്ടിൽ വഴിയൂടെയോടിത്തുടങ്ങിനാൻ
സീതയും പാരം കരഞ്ഞുകൊണ്ടക്ഷണം
യാതുവിൻ പിന്നാലെയോടിനാൾകൂടവേ
ഭീതിയകന്നോരു രാമനതുനേരം
നീതിമാനാകിയ തമ്പിയോടോതിനാൻ
കല്ലിൽ നടന്നവർക്കീശ്വരാനുഗ്രഹാൽ
നല്ലോരുവാഹനമുണ്ടായിലക്ഷ്മണ
മല്ലനാം രാക്ഷസൻ പോകുവഴിയിതു
നല്ലതുപോകാൻ നമുക്കും പെരുവഴി
മെല്ലവേമന്നവർ തങ്ങളിലോരോന്നു
ചൊല്ലിരസിച്ചങ്ങുപോകുന്നനേരത്തു
ജാനകി പേടിച്ചുപാരം കരഞ്ഞതി-
ദീനയായ്‌വന്നതുകണ്ടങ്ങവർകളും
രക്ഷസ്സിനെക്കൊലചെയ്കതന്നെയെന്നു
തൽക്ഷണം ബുദ്ധിയുറപ്പിച്ചിരുവരും
ലക്ഷ്മണൻ വേഗാലിടന്തോളുവെട്ടിനാൻ
ദക്ഷിണബാഹുവെ വെട്ടിനാൻ രാമനും
കൊമ്പുകൊഴിച്ചമരം പോലെ രാക്ഷസൻ
കമ്പം വരുമാറു ഭൂമൌ പതിച്ചഥ
മുഷ്ടിചുരുട്ടിയിടിച്ചും പലതരം
മുട്ടുകൊടുത്തിട്ടുമിങ്ങിനെ കേവലം
കഷ്ടം വരുവാൻ ചവുട്ടിത്തകർക്കയും
ക്ലിഷ്ടിവരുമാറെടുത്തങ്ങെറികയും
ദുഷ്ടൻ വിരാധനെശ്ശിഷ്ടരിരുവരും
പിഷ്ടമാക്കീട്ടുടനിട്ടു ധരണിയിൽ
സ്രാഷ്ടാവുതന്റെവരപ്രസാദത്തിനാ-
ലിഷ്ടനാം പ്രാണനും പോയീലവനഥ.
തൽക്ഷണം ദാശരഥിരാമഭദ്രനും
ലക്ഷ്മണവീരനോടോതിനാനിങ്ങിനെ
ഇക്ഷണമാഴക്കുഴിച്ചങ്ങെറിഞ്ഞിതു
രക്ഷസ്സിനേയതിലാക്കേണമെന്നവൻ
ചൊന്നതുകേട്ടുവിരാധനതിതര-
ഖിന്നനായ് ചൊല്ലിനാൻ മന്നവനോടഥ.
മുന്നമറിഞ്ഞില്ല നിങ്ങളെയൊട്ടുമേ
മന്ന! സകലവുമിപ്പോളറിഞ്ഞുഞാൻ
പാപമാം രാക്ഷസജന്മമെനിയ്ക്കിഹ
ശാപവചസ്സിനാൽ വന്നിതുരാഘവ!
തുംബുരുവെന്നൊരു ഗന്ധർവ്വനാമഹം
കിന്നരേശനുടെ നട്ടുവോനായതും
ഡംഭമുണ്ടായി ഞാനേതും തിരിയാതെ
രംഭയിലാസക്തികൊണ്ടുരമിച്ചുമ്പോയ്
സേവയ്ക്കു ചെല്ലാഞ്ഞു കോപാൽ ത്രിദശനും
ഭാരിച്ച ശാപം നടത്തി ദയാനിധേ!
രാക്ഷസനാകെന്നവാക്കിനെക്കേട്ടുടൻ
യക്ഷേശനെചെന്നു ശാപമോക്ഷാർത്ഥിയായ്
വന്ദിച്ചുമെല്ലെ പ്രസാദിപ്പിച്ചീടുക
കൊണ്ടങ്ങവനും വചിച്ചാനിതിത്തരം
ദാശാരഥിരാമനുണ്ടായിവന്നുനി-
ന്നാശരത്വം കളഞ്ഞീടുമനന്തരം
ശാപമോക്ഷത്തിനങ്ങുണ്ടാമിതെന്നതും
കോപിച്ചകോപം തണുത്തവൻ ചൊല്ലിനാൻ
ത്വൽ പ്രസാദത്തിനാൽഞാനുമിന്നുശാപ-
മുക്തനായ്‌വന്നുഭവിച്ചിനിനിങ്ങളും
എന്നെക്കുഴിയിലാക്കീടുകരാഘവ!
വന്നീടുമെന്നാലതുകൊണ്ടുനല്ലതും
എന്നവൻ മന്നവന്മാരോടുരചെയ്തു
പിന്നെയും ചൊല്ലിനാനിങ്ങിനെ സാദരം
ഇന്നിയിവിടുന്നുമൊന്നരയോജന-
തന്നിൽ ശരഭംഗനെന്നുണ്ടൊരുമുനി
ചെന്നുകണ്ടീടുകയെന്നാലതുകൊണ്ടു
വന്നിടും നിങ്ങൾക്കു നല്ലതു മേൽക്കുമേൽ
എന്നവൻ ചൊന്നതുകേട്ടുരഘുവരൻ
തന്നുടെ തമ്പിയോടോതീനാനിങ്ങിനെ
ഇക്ഷണം തന്നെ നീ ചെന്നിട്ടൊരുകുഴി
ലക്ഷ്മണ! നന്നായ്ക്കുഴിച്ചീടഗാധമായ്
രാക്ഷസൻ തന്നെക്കുഴിയിലാക്കീടുവാൻ
കാൽക്ഷണം പോലുമേ വൈകാതെയെന്നുടൻ
ദക്ഷനായുള്ളോരു ലക്ഷ്മണവീരനു-
മക്ഷിതി തന്നിലങ്ങാഴക്കുഴിച്ചിതു
അക്കുഴി തീരുവോളം രഘുപുംഗവൻ
തൽക്കഴുത്തിൽ ചവിട്ടീട്ടുനിന്നീടിനാൻ
ആനക്കുഴിപോലെതീർന്നകുഴിതന്നി-
ലാക്കി വിരാധനെന്നാശരവീരനെ
ആശ്വസിപ്പിച്ചഥ ജാനകിതന്നേയു-
മാശു നടന്നങ്ങു ചെല്ലുന്ന നേരത്തു
കണ്ടൂ ശരഭംഗമാമുനിവര്യനെ-
ക്കൊണ്ടുവിളങ്ങുന്നൊരാശ്രമമണ്ഡലം
പിന്നെയും കണ്ടുസുരേന്ദ്രമുനിതന്നെ
വന്ദിപ്പതിന്നായിവന്നങ്ങുനിന്നതും
ഭൂമിയിൽ തട്ടാതെ നിൽക്കും രഥത്തെയും
മോദേനബാലരവിപ്രഭപോലവേ
ദിവ്യാഭരണങ്ങൾ ദിവ്യവസ്ത്രങ്ങളും
ദിവ്യഗന്ധം ദിവ്യമാല്യങ്ങളും പൂണ്ടു
പത്തുനൂറായിരം മുത്തുകോർത്തുള്ളോരൊ-
രുത്തമമലനിറച്ചുതൂക്കീടിന
ഛത്രം മണി മുടി മീതേ പിടിച്ചുത-
ങ്ങെത്രയുമത്ഭുതമെന്നെപറയാവു!
ചിത്രം മണിമയചാമരം രണ്ടുമ-
ങ്ങുത്തമനാരിമാർ വീതുകൊണ്ടങ്ങിനെ
സിദ്ധവിദ്യാചരഗന്ധർവ്വചാരണ-
വൃദ്ധജനംവന്നു ഗദ്യപദ്യങ്ങളാൽ
ഏറ്റം പുകഴ്ത്തിയും വാഴ്ത്തിയും കണ്ടുടൻ
ധാത്രീസുതപതിതമ്പിയോടോതിനാൻ
സപ്തികളൈന്ദ്രങ്ങളായതുലക്ഷ്മണ!
ചുറ്റും നിറഞ്ഞിതാകാണുന്നുകാൺകനീ
മുറ്റും സുരന്മാരിവരെന്നുനിർണ്ണയം
കുറ്റമറ്റുള്ളവപുസ്സിവർക്കൊക്കെയും
മുറ്റിവിരിഞ്ഞമാറെത്രമനോഹരം!
ചെറ്റും കുറവുകൾ ചൊല്ലുവാനില്ലെടോ!
കുണ്ഡലം മിന്നുന്ന ഗണ്ഡസ്ഥലങ്ങളും
ചണ്ഡമായുള്ളൊരു മണ്ഡലഗ്രാഹിത-
ഗണ്ഡദണ്ഡോപമബാഹുദണ്ഡങ്ങളും
പട്ടുമുടുത്തുടൻ നിൽക്കുന്നിതേറ്റവും
പൂനിറമായ കുതിരകളേവനും
പാരം നിറമുള്ള ഹാരങ്ങൾ മാറതിൽ
പാരിതിലീവണ്ണമാളുകൾ ദുർല്ലഭം
അഞ്ചില്പെരുക്കിയൊരഞ്ചുവയസ്സവ-
ർക്കാകനോക്കീടുമ്പോളൊക്കെയൊരുപോലെ
എപ്പൊഴും ദേവകൾക്കിങ്ങിനെപ്രായമേ-
നുത്തമർ ചൊല്ലി ഞാൻ കേട്ടിരിയ്ക്കുന്നതും
ഇങ്ങു നീ സീതയെക്കാത്തിരുന്നീടുക
ചെന്നു ഞാനാരെന്നറിഞ്ഞുവരുന്നിഹ
ലക്ഷ്മണവീരനോടിത്തരം ചൊല്ലിയി-
ട്ടക്ഷണം രാഘവൻ ചെല്ലുന്ന നേരത്തു
ഇന്ദ്രൻ രഘുപതി വന്നതുകണ്ടഥ
സുന്ദരൻ യാത്രയും ചൊല്ലി മുനിയോടു
മന്ദമായ് ചൊല്ലിനാൻ ദേവകളോടഥ
ചന്ദ്രനിഭാനനൻ വന്നതുകണ്ടിതോ?
നമ്മുടെ കാര്യങ്ങൾ സാധിയ്ക്കുമെന്നതു
നിർണ്ണയിച്ചീടുക ദേവകളേ! മുദാ
ഇന്നിവൻ കണ്ടുപോകുന്നതിൻ മുമ്പെയി-
സ്യന്ദനംകൊണ്ടു മണ്ടീടേണമെന്നതും
കാരിയമൊക്കയും സാധിച്ചനന്തരം
കാണലാം രാമനെയെന്നുപറഞ്ഞുടൻ
ആകാശചാരികളോടുമൊന്നിച്ചവ-
നാകാശമാർഗ്ഗേനടന്നുസുരേന്ദ്രനും
ഇന്ദ്രൻ ഗമിച്ചതുകണ്ടുരഘുപതി
സുന്ദരിതന്നൊടുമൊന്നിച്ചുചെന്നഥ
നന്മുനിയാം ശരഭംഗനെക്കണ്ടുട-
നഗ്നിഹോത്രാലയം തന്നിൽ വണങ്ങിനാൻ
ചിത്തകുതൂഹലം പൂണ്ടുമുനിവര-
നർഗ്ഘ്യപാദ്യാദിയാൽ സൽക്കരിച്ചീടിനാൻ
ഇന്ദ്രൻ വരുവതിൻ കാരണം രാഘവ-
നെന്തെന്നുചോദിച്ചനേരത്തുമാമുനി
ഇന്ദ്രനീലപ്രഭൻ തന്നോടുസാദരം
വന്ദ്യനാം മാമുനി ചൊന്നാനതൊക്കയും.
എന്നെയിവിടുന്നു ബ്രഹ്മലോകമതിൽ
മന്നവ! കൊണ്ടുപോവാനായിവന്നിതു
വന്നുഭവാൻ സമീപത്തെന്നറിഞ്ഞുഞാൻ
കണ്ടുപോകേണമെന്നിങ്ങിരുന്നീടിനേൻ
ഇന്നുതരുന്നുഞാൻ നല്ല തപസ്സിനാൽ
വെന്നൊരു ലോകങ്ങൾ വേണ്ടുന്നതും നിന-
ക്കെന്നു മഹാമുനി ചൊന്നോരനന്തരം
ചൊന്നാൻ മുനിവരൻ തന്നോടുരാഘവൻ.
വല്ലഭമുള്ളോരു നിൻ പ്രസാദത്തിനാൽ
വെല്ലുവൻ ഞാൻ തന്നെ വെണ്ടുന്നലോകവും
നല്ലൊരുദേശമിരിപ്പതിന്നായിഹ
ചെല്ലേണമെന്നവൻ കേട്ടോരനന്തരം
വില്ലാളിവീരരെ വെല്ലുന്നവനോടു
ചൊല്ലാർന്നശീലനും ചൊല്ലിനാനിങ്ങിനെ.
ചെല്ലുവിൻ നല്ല സുതീക്ഷ്ണന്റെയാശ്രമേ
ചൊല്ലിത്തരുമവൻ നല്ല വസതിയെ
നല്ല ഹുതാശനൻ തന്നിൽ വസിച്ചു ഞാ
ബ്രഹ്മലോകേ ഗമിയ്ക്കുന്നതുകാൺക നീ
എന്നു മുനീശ്വരൻ ചൊല്ലി വിശുദ്ധനായ്
മന്നവൻ കാൺകവേ ഹോമവും ചെയ്തഥ
നിന്നോരുമാമുനിഹോമകുണ്ഡമതി-
ലെന്നുപതിച്ചുടൻ ദിവ്യശരീരനായ്
ബാലദിവാകരനെന്നതുപോലവെ
പോയിതുബ്രഹ്മലോകം മുദാ തൽക്ഷണം
വന്നു മുനിജനവും രഘുസത്തമൻ
തന്നുടെ മുമ്പിലത്യാദരം നിന്നുടൻ
രക്ഷോഭയം കൊണ്ടുവലഞ്ഞവ-
രക്ഷോഭ്യവീരന്റെ ചുറ്റും നിറഞ്ഞിതു
വൈഖാസനർ ചിലർ ബാലഖില്യർ ചിലർ
രൌശ്വസ്തനീകന്മാർ രശ്മിപന്മാർ ചിലർ
ശീർണ്ണപർണ്ണാശികളായ്ച്ചിലർഫല-
മൂലകന്ദാശികളായിച്ചിലരതിൽ
പൃത്ഥ്വീശയന്മാർ ചില മുനികൾപരി-
ത്യക്തശയനന്മാരായും ചിലരതിൽ
നിത്യം വ്രതങ്ങൾ പലതരം ചെയ്കയാ-
ലുഗ്രം കൃശതര മൂർത്തികളൊടുമാ
ബ്രഹ്മതേജസ്സുകൊണ്ടുജ്വലരായുള്ള
ബ്രഹ്മർഷികൾ വന്നു ദീനരായേറ്റവും
ചൊല്ലിനാർ മെല്ലവെ രാഘവവീരനോ-
ടല്ലൽ തങ്ങൾക്കുള്ളതാദ്യന്തമൊക്കയും
രാക്ഷസോപദ്രവം കൊണ്ടു ഞങ്ങൾക്കിഹ
കാൽക്ഷണം പോലുമെ വാസമില്ലാധുനാ.
പാലിയ്ക്ക ഞങ്ങളെയെന്നവർ ചൊന്നോരു
കാലത്തുതന്നെ ഭൃശമവർക്കൊക്കയും
രാത്രിഞ്ചരവധം ചെയ്തീടാമെന്നതു
ധാത്രീപതിസുതൻ ചെയ്തു പ്രതിജ്ഞയും
സന്തുഷ്ടമായതുനേരത്തുമാമുനി
സന്ദേഹമൊക്കയും മോദമിയന്നിതു
മന്ദാകിനീനദിതീരെനടന്നുപോയ്
സുന്ദരന്മാർ മുനിമാരോടുകൂടവെ
ചെന്നു സുതീക്ഷ്ണനാമാശ്രമേമ്മുനി
തന്നെയും കണ്ടുവണങ്ങിയനന്തരം
നന്മുനിവര്യൻ സമാധിയും വിട്ടഥ
നന്മയിൽ ഗാഢം തഴുകിയൊന്നോതിനാൻ
ഉത്തമനാകിയ നിന്നുടെ നല്ലൊരാ
വൃത്താന്തമൊക്കയും കേട്ടിരിയ്ക്കുന്നു ഞാൻ
ഇന്ദ്രനിവിടയും വന്നുവിളിച്ചതി-
നെന്നെലോകങ്ങളിൽ കൊണ്ടുപോവാനിഹ
നിന്നെയിവിടുന്നു കണ്ടു മുദിതനായ്
പിന്നെഗ്ഗമിയ്ക്കാമിതെന്നിരുന്നീടിനേൻ
മന്ന! തപസ്സുകൾകൊണ്ടുതന്നെയിഹ
നന്നായി ലോകങ്ങളുണ്ടാക്കി ഞാനിതിൽ
ചെന്നുവസിയ്ക്കനീവണ്ടാർകുഴലിയാൾ
തന്നോടുകൂടിരമിച്ചുരഘുവര!
എന്നുമുനിവരൻ ചൊന്നോരനന്തരം
ചൊന്നാൻ രഘുപതിവീരനുമിങ്ങിനെ
വേണ്ടുകിൽ ഞാൻ തന്നെ ലോകങ്ങൾ സാമ്പ്രതം
വേണ്ടുന്നതുവരുത്തീടുവൻ മാമുനേ!
വാസത്തിനായിഹ കാണിയ്ക്കനല്ലൊരു
ദേശത്തിനെയെന്നു ചോദിച്ചനേരത്തു
ഇസ്ഥലംനിങ്ങൾക്കിരിപ്പാൻ രഘുവര!
സുസ്ഥലം തന്നെയിതെന്നു ചൊല്ലീടിനാൻ
പാടേമൃഗങ്ങളാലുള്ളൊരുപദ്രവം
കൂടിയുണ്ടെന്നതുകേട്ടുരഘുവരൻ
തേടിമൃഗങ്ങളെയൊക്കക്കുലത്തോടേ
കൂടിയൊടുക്കുവൻ കൂരമ്പുകൊണ്ടുഞാൻ
നേരേയൊരേടത്തിരിപ്പാൻ മനസ്സില്ല
പാരാതെ സഞ്ചരിച്ചീടുവൻ കാനനേ
എന്നുപറഞ്ഞുരമിച്ചങ്ങിരിയ്ക്കവെ
വന്നു ശുഭാവഹമായ ദിനാന്തവും
സൽക്രിയയൊക്കെക്കഴിച്ചുമുനിജന-
സൽക്കാരവുമഥകൈക്കൊണ്ടുരാഘവൻ
രാത്രിവസിച്ചുസുഘിച്ചങ്ങഹർമ്മുഖേ
യാത്രപറഞ്ഞുപുറപ്പെട്ടിതുമുദാ
ധാത്രീതനൂജയും തമ്പിയും താനുമായ്
ധാത്രീപതിസുതൻ നിർഗ്ഗമിയ്ക്കും വിധൌ
ആർത്തിയകലുന്ന വാക്കുകൾ മാമുനി
പേർത്തും പറഞ്ഞങ്ങയച്ചാനവരെയും
ദണ്ഡകാരുണ്യകം തന്നിലുള്ളാശ്രമ-
മണ്ഡലമൊക്കയും കണ്ടുവരികെടോ!
അഭ്യുദയം ഭവാന്മാർക്കു വളരെയ-
ങ്ങുത്ഭവിയ്ക്കുമതുകൊണ്ടുമഹാമതേ!
ഇത്തരം ചൊല്ലിയയച്ചുമുനിവരൻ
സത്വരം ലക്ഷ്മണവീരനും രാമനും
ഖഡ്ഗാദികളായ ശസ്ത്രങ്ങളൊക്കയും
വെക്കമെടുത്തുകൊണ്ടന്നുകൊടുത്തിതു
പന്നഗവീരനോടൊത്തധനുസ്സുകൾ
മിന്നുമാറങ്ങുതെളിഞ്ഞശരങ്ങളും
പൊന്മയമായശരധികൾ വാളുകൾ
പെണ്മണിയായുള്ള ജാനകി നൽകിനാൾ
മാമുനിതന്നെ നമസ്കരിയ്ക്കുംവിധൌ
ഭൂമിയിൽ വെയ്ക്കരുതെന്നു വരായുധം
കാമനിമാർമണിജാനകിതന്നുടെ
കയ്യിൽകൊടുത്തുള്ളോരായുധമൊക്കയും
പയ്യവെകൊണ്ടുകൊടുത്തിതുസീതയും
സന്നദ്ധരായവർ മേടിച്ചതൊക്കയും
സന്നദ്ധമാക്കിശ്ശരധിയും ഖഡ്ഗവും
കന്നൽമിഴിയാളുമായ് നടക്കും വിധൌ
പിന്നെപ്പതിയോടുചൊല്ലിനാൾ സീതയും
ലോകത്തിലേവനും മൂന്നുവ്യസനങ്ങൾ
കാമത്തിനാൽ വരും കേട്ടിതോ രാഘവ!
മൂന്നേതുമൂന്നിലും മിത്ഥ്യോക്തിയായതു
പിന്നേത്തതാരാന്റെ നാരിയെക്കാമിയ്ക്ക
മൂന്നാമതെന്നതു നിർവ്വൈരഹിംസയാം
മുന്നമതുതവവന്നിഹസാമ്പ്രദം
രക്ഷോഗണത്തിനെക്കൊല്ലുവാനായിനീ
ലക്ഷ്മണനോടും പുറപ്പെട്ട ഹേതുവായ്
ഇക്ഷണം സമ്മതമല്ലെനിയ്ക്കേതുമേ
ശിക്ഷിക്കയില്ലഞാൻ കേട്ടിതോവല്ലഭ!
ശുഷ്കങ്ങളായുള്ള കാഷ്ഠങ്ങൾ കൂട്ടിയാൽ
കൃഷ്ണവർമ്മാദഹിക്കുന്നതുപോലവെ
അസ്ത്രങ്ങൾ കയ്യിൽ ധരിച്ചിരിയ്ക്കുന്നോരു
ക്ഷത്രിയരും പുനരവ്വണ്ണമെന്നറി
ഉഗ്രകർമ്മങ്ങൾ ചെയ്തീടുവാൻ തോന്നുമി-
ശ്ശസ്ത്രമെടുക്കുന്നവർക്കു കൃപാനിധേ!
ദുഷ്ടാന്തമൊന്നു പറഞ്ഞിടാമിന്നിതിൻ
ദുഷ്ടാന്തക ഭവാൻ കേൾക്കുക സാദരം
പണ്ടുവനത്തിൽ തപം ചെയ്തവനെയും
കണ്ടുതപസ്സുകെടുപ്പാൻശതക്രതു
തൽക്ഷണേവേഷം പകർന്നു ഭടൻ പോലെ-
യിക്ഷിതിദേവന്റെ കയ്യിലൊരായുധം
നിക്ഷേപമായി കൊടുത്തു ഗമിച്ചിതു
അക്ഷീണവൃത്തിയാം താപസനും തദാ
നിക്ഷേപമായി വെച്ചീടിനാൻ വാളിനെ
രക്ഷിപ്പതിന്നായെടുത്തീടുമെപ്പോഴും
പത്രമൂലാദികൾക്കായിനടക്കിലും
ഖഡ്ഗമെന്യേയവൻ പോകയില്ലെങ്ങുമേ
അങ്ങിനെ ചെല്ലുന്ന കാലത്തിലായുധ-
സംഗദോഷത്തിനാൽ ക്രൂരമായിമതി
കൊന്നുതുടങ്ങിനാൻ കണ്ടതിനൊക്കയും
വന്നു മഹാപാപമാകസ്മികംതദാ
ചെന്നുനരകത്തിൽ വീണാനവനുട-
നെന്നുപറഞ്ഞുധരിപ്പിയ്ക്കയായിതു
വില്ലെടുത്തീടുവാനില്ലവകാശവും
വില്ലാളിവീരമുനിവൃത്തിവേണ്ടതും
ആർത്തരേരക്ഷിയ്ക്കയെന്നിയെമറ്റിഹ
പേർത്തുകുലവില്ലുമമ്പുമതെന്തിനു?
എന്തൊരു കോപ്പിതു ചിന്തിച്ചുകാൺകിലോ
ബന്ധമില്ലാതൊരു കാനനവാസിയ്ക്കു
ചന്തമുള്ള ജടാമണ്ഡലശോഭയും
ഹന്ത! ധരിച്ചുള്ള വില്ലും ശരങ്ങളും
ചാരുവായുള്ളൊരരയിലണിഞ്ഞൊരു
ചീരം മരവിരിയും വാൾ പരിചയും
ചേരുമോ താപസവൃത്തിയും നിന്നുടെ
വീരരാം ക്ഷത്രിയർ തങ്ങടെ ധർമ്മവും?
ചേരാതതിനാലെ ദേശധർമ്മത്തെനീ
ചെയ്കരവികുലവീരശിഖാമണേ!
ക്ഷത്രിയധർമ്മമെടുപ്പാനയോദ്ധ്യയി-
ലെത്തിയിട്ടാക്കെണമിപ്പോളരുതെടോ!
ധർമ്മം വരിയ്ക്കണമെന്നാൽ രഘുവര!
നിർമ്മലാംഗ! സുഖം വന്നിടും സന്തതം
ധർമ്മം വരിയ്ക്കിലുമർത്ഥകാമങ്ങളും
ധർമ്മവും കന്മഷമെന്നിയെവന്നിടും
ധർമ്മമൂലം ജഗത്തെന്നറിഞ്ഞുഭവാൻ
ധർമ്മം വരിയ്ക്കേണമെന്നുടെവല്ലഭ!
കൊല്ലരുതിന്നൊരു ജന്തുവെത്തെന്നെയും
നല്ല തപസ്സികളാകയാലിന്നിഹ
കല്യാണമേറെയുണ്ടാവാൻ തപസ്സുക-
ളെല്ലായ്പ്പൊഴും കഴിച്ചീടുക വല്ലഭ!
ഇത്ഥം പറഞ്ഞതുകൊണ്ടു ഭവാനിഹ
ചിത്തരോഷം ചെറുതുണ്ടാകരുതെടോ!
ഉത്തമനായുള്ള തമ്പിയും നിയ്യുമാ-
യൊത്തു നിരൂപിച്ചു ചെയ്ക മനുവര.
ചഞ്ചലചിത്തമാം നാരിമാർക്കൊക്കെയു-
മെന്നതുകൊണ്ടിതു ചൊല്ലീനേനല്ലയോ
നല്ലതു വന്നുഭവിയ്ക്കേണമെന്നിനി-
യ്ക്കുള്ളിലുള്ളാഗ്രഹം കൊണ്ടുപറഞ്ഞുഞാൻ
നാടുവെടിഞ്ഞുവനത്തിലായ്മൂവരും
തേടുകിലങ്ങൊരു ബന്ധുവുമില്ലിഹ
പാടേ നിരൂപിച്ചു ചെയ്തുകൊണ്ടാലുമി-
ക്കാടകം തന്നിലിക്കാരിയമൊക്കയും.
ഇത്തരം ജാനകി ചൊല്ലിയവാക്കുകേ-
ട്ടുത്തരം രാമനും ചൊല്ലിനാനിങ്ങിനെ
ക്ഷത്രിയർ വില്ലെടുത്തീടുവാൻ കാരണ-
മാർത്തശബ്ദമരുതെന്നുമെന്നായതും
രാത്രിഞ്ചരോപദ്രവങ്ങൾ കൊണ്ടേറ്റവും
ധാത്രീസുതേ! ദണ്ഡകാരണ്യവാസികൾ
ആർത്തരായ് നമ്മോടുവന്നുപറകയാ-
ലാർത്തിതീർത്തീടുവാനെന്നുഞാൻ ചൊല്ലിനേൻ.
ഇപ്രതിജ്ഞക്കൊരുനീക്കംവരികയി-
ല്ലെപ്പോഴുമെന്നതുമോർക്കെടോ വല്ലഭേ!
ഇന്നുമുനിജനംവന്നുപറയാതെ
തന്നേ തിരഞ്ഞുഞാൻ ചെന്നുവിഷമരെ
കൊന്നുഭരിയ്ക്കണം താപസശ്രേഷ്ഠരെ-
യെന്നല്ലയോ നൃപധർമ്മങ്ങളായതും?
വന്നുമുനിജനം ചൊന്നാരിതെങ്കിലോ
പിന്നെന്തുചൊല്ലുവാനുള്ളതും നോക്കു നീ
അയ്യോ!യിതെന്നൊരു മാനുഷൻ ചൊൽകിലും
വൈകാതെ ചെന്നു മരിച്ചുരക്ഷിക്കണം
മെയ്യായിരിക്കുന്ന ധർമ്മം നമുക്കിതെ-
ന്നയ്യോ! ധരിയ്ക്കേണമെന്റെ ജനകജേ!
സത്യത്തിനുവേണ്ടി നിന്നെയും പ്രാണനും
ലക്ഷ്മണൻ തന്നെയും വിട്ടിരിപ്പനഹം
ഇത്തരം രാഘവൻ സീതയോടുപറ-
ഞ്ഞുത്തമനായുള്ള ലക്ഷ്മണവീരനും
ഉഗ്രതപസ്വികളായ മുനികളു-
മൊത്തുനടന്നുദിനാന്തത്തിലങ്ങൊരു
ദിക്കിൽ സരസിജപൂർണ്ണമാകും നല്ല
ചിത്രസരസ്സിനെക്കണ്ടുരഘുപതി-
നൃത്തഗീതദ്ധ്വനികേട്ടതിലേറ്റവും
വൃത്തസമ്പന്നരോടോതിനാരിങ്ങിനെ
നിർജ്ജനമായിട്ടിരിക്കുന്നിതുവനം
സജ്ജനൌഘങ്ങളേ! ഘോരമാമെത്രയും
മർത്ത്യഗന്ധം പൊലുമില്ലിതിനെങ്ങുമേ
ചിത്രമാം ശബ്ദവും കേൾക്കുന്നിതേറ്റവും
ഇത്തരം ചോദിച്ചനേരമതിൽധർമ്മ-
വൃത്തനായുള്ളൊരു മാമുനി ചൊല്ലിനാൻ
ഇത്തടാകത്തിനു നാമധേയം രഘു-
സത്തമ! പഞ്ചാപ്സരസ്സെന്നായതു
മാണ്ഡകർണ്ണിയെന്നൊരുപുംഗവൻ
പണ്ടുവർഷം പതിനായിരമങ്ങിനെ
ഘോരമായുൾല തപം ചെയ്തു രാഘവ!
മാരുതാഹാരനായ്ത്തന്നേനിതാന്തവും
പേടിച്ചുദേവകളത്തപോവിഘ്നത്തി-
നായിട്ടയച്ചിതഞ്ചപ്സരസ്ത്രീകളെ
കണ്ടുമഹാമുനികാമവശനായി-
യുണ്ടാക്കിയന്തർജ്ജലത്തിലൊരുഗൃഹം
അപ്സരസ്ത്രീകളോടൊത്തുരമിച്ചവ-
നിസ്ഥലം തന്നിലിരിക്കുന്നു മന്നവ!
അപ്സരസ്ത്രീകൾ തൻ നൃത്തഗീതങ്ങളാ-
ലിദ്ധ്വനി കേൾക്കുന്നു ചിത്തസമ്മോഹനം
ഇങ്ങിനെ മാമുനി ചൊന്ന കഥകളെ-
ത്തിങ്ങിന മോദേന കേട്ടു രഘുവരൻ
നല്ലൊരു കാനനവല്ലികളും കണ്ടു
മെല്ലെ നടന്നങ്ങു ചെല്ലുന്ന നേരവും
വല്ലഭമുള്ളൊരു നല്ല മുനികളാ-
ലുല്ലസത്തായുള്ളൊരാശ്രമമണ്ഡലം
കല്യാണശീലയാം കാമിനിയൊടൊത്തു
വില്ലാളിവീരൻ വിലോകിച്ചിതൊക്കെയും
ചണ്ഡരായുള്ളോരുരാക്ഷസർ തങ്ങളാ-
ലുണ്ടായ ദണ്ഡങ്ങളൊക്കെയും നീക്കുവാൻ
ദണ്ഡകാരണ്യകം തന്നിൽ വസിച്ചിത-
ച്ചണ്ഡകോദണ്ഡം ധരിച്ചങ്ങതിലതിൽ
പത്തുമാസം വസിച്ചീടുമൊരുത്തിയി-
ലെട്ടുമാസമൊരുദിക്കിലൊരബ്ദവും
അഞ്ചുമാസം ക്വചിലാറുമാസം പുന-
രൊന്നരമാസമൊരുമാസവും തഥാ
മൂന്നുമാസങ്ങളും നാലുമാസങ്ങളു-
മിങ്ങിനെയോരോരൊദിക്കിലിരിയ്ക്കവേ
പത്തുസംവത്സരമായിതതൊക്കെയും
ചെറ്റുകാലം പോലെ പോയിതവർക്കതിൽ
രണ്ടാമതും നിവൃത്തിച്ചങ്ങനുജനും
വണ്ടാർ കുഴലിയാം സീതയുമായവൻ
ചെന്നു സുതീക്ഷ്ണനാമാശ്രമമെന്നതിൽ
ചെന്നുവസിച്ചുകുറഞ്ഞൊരുനാളഥ-
നന്മുനിതന്നെത്തൊഴുതുവിനീതനായ്
നന്മയിൽ ചോദിച്ചു മെല്ലവേ രാഘവൻ
നന്മുനിവര്യനഗസ്ത്യന്റെയാശ്രമേ
നന്മയിൽ ചെല്ലുവാൻ നൽ വഴി ചൊല്ലണം
അമ്മുനിതന്നെവണങ്ങേണമെന്നതി-
ന്നെന്മനം പാരമഭിലഷിയ്ക്കുന്നുതേ.
ഇത്തരം രാഘവൻ ചോദിച്ച നേരത്തി-
ലുത്തരം മാമുനി ചൊല്ലിനാനിങ്ങിനെ
സത്യാഭിപൂർണ്ണനാം നിന്നോടുചൊല്ലുവാ-
നുൾത്താരിലാമ്മാറു ഞാനും നിരൂപിച്ചു
നന്നായി നീതന്നെ ചൊന്നതു സാമ്പ്രതം
ചെന്നാലുമൊട്ടുമേ വൈകാതെമന്നവ!
മെല്ലേയിതുവഴി തന്നാലതേകേട്ടു
ചെല്ലണം യോജന നാലുണ്ടറികനീ
തിപ്പലിക്കാടായിരിയ്ക്കും വഴികളി-
തൊപ്പം സമമായ ഭൂമിയാകുന്നിതും
എന്നാലതിലുണ്ടഗസ്ത്യന്റെ ഭ്രാതാവു
ചെന്നാലവനെയും കാണാം സൊയിരമായ്.
തിപ്പലിക്കാടുവളരെയുണ്ടങ്ങതി-
ലപ്രദേശത്തിന്റെ ലക്ഷണമായതും
തത്രദിനമൊന്നു താമസിച്ചീടുക
പിന്നെയഗസ്ത്യന്റെയാശ്രമേചെന്നിടാം
എന്നുപറഞ്ഞങ്ങയച്ചാൻ മുനിവരൻ
നന്നായ്‌വണങ്ങിപ്പുറപ്പെട്ടുരാമനും
തൽക്ഷണം രാമനോടൊത്തു ജനങ്ങളും
ലക്ഷ്മണനും കൂടി നിർഗ്ഗമിച്ചീടിനാൻ
പക്ഷിമൃഗാകുലമായോരടവി-
ലിക്ഷിതിപാലൻ നടന്നുചെല്ലുംവിധൌ
ലക്ഷ്മണൻ മാമുനി ചൊന്നതെല്ലാമങ്ങു
ദക്ഷനാം രാമനും കണ്ടുടനോതിനാൻ
ലക്ഷ്മണ! പാരമടുത്തിതിങ്ങാശ്രമ-
മക്ഷിതിദേവവരൻ ചൊന്നവണ്ണമേ
തിപ്പലിതന്നുടെ ഘ്രാണം കടുകമാ-
യിപ്രദേശത്തിൽ നിറഞ്ഞുവരുന്നിതും
നൂനമടുത്തിതിങ്ങാശ്രമം ലക്ഷ്മണ!
പ്രാണികൾ സഞ്ചരിച്ചീടുന്നു നിർഭയം
പണ്ടിതിലില്വലനെന്നൊരുദാനവൻ
കണ്ടജനങ്ങളെയൊക്കെയും കൊല്ലുവാൻ
ചണ്ഡനാം തന്നുടെ ഭ്രാതാവിനെക്കൊന്നു
ഖണ്ഡമാക്കിക്കറിവെച്ചു വിനീതനായ്
അന്തണർ തങ്ങളെ ശ്രാദ്ധം ക്ഷണിച്ചതിൽ
മന്ദമിരുന്നു ഭുജിപ്പിച്ചനന്തരം
മന്ത്രം ജപിച്ചു വിളിയ്ക്കുമനുജനെ
മന്ത്രബലത്തിനാൽ ജീവിച്ചവനുമ-
ങ്ങന്തണർ തന്നുടെ കുക്ഷിപ്രദേശത്തി-
നന്തരമുണ്ടാക്കി നിർഗ്ഗമിച്ചീടുമേ
ഇങ്ങിനെ കൊന്നാനനേകം മുനികളെ-
യെന്നതുകണ്ടുസുരസമൂഹങ്ങളും
ചെന്നുടൻ തന്നെയഗസ്ത്യമഹാമുനി-
തന്നോടെമെല്ലെയപേക്ഷിച്ചിതുതദാ.
വന്നുസുരഗണം പ്രാർത്ഥിക്കയാൽ മുനി-
ചെന്നുജനങ്ങളെക്കൊല്ലുന്നൊരുദിശി
ഇല്വലനെപ്പൊഴും ചെയ്യുന്നപോലവേ
നൽകിനാൻ കൊന്നു കറിവെച്ചഗസ്ത്യനായ്.
ഹസ്തസംക്ഷാളനം ചെയ്തങ്ങഗസ്ത്യനും
സ്വസ്ഥനായ് തന്നെയിരിക്കുന്നനേരത്തു
വാതാപിതന്നെ വിളിച്ചാനവനുടെ
ഭ്രാതാവുമന്ത്രബലംകൊണ്ടുടനുടൻ
അന്നവനെന്നും വരുന്നതുപോലവെ
വന്നീലയെന്നതു കണ്ടവൻ നിൽക്കവേ
വല്ലഭമുള്ളൊരു നന്മുനിവര്യനും
ചൊല്ലിനാൻ മെല്ലവെയില്വലനോടിതു
നിന്നുടെ ഭ്രാതാവു ജീർണ്ണമായ്പോയിതി-
ങ്ങെന്നുടെ കുക്ഷിയിലെന്നങ്ങറികനീ
എന്നതുകേട്ടുടനില്വലദൈത്യനും
ചെന്നിതുകോപിച്ചുകൊൽ‌വാനുടൻ മുനി
പാരം ഭയങ്കരനായോരസുരനെ
ക്രൂരവിലോചനംകൊണ്ടുനീറാക്കിനാൻ
അമ്മുനിതന്നുടെ ഭ്രാതാവിനാശ്രമം
വെണ്മയിൽ കാണുന്നതെന്നു പറഞ്ഞവൻ
ചെന്മയിൽ സന്ധ്യകഴിച്ചങ്ങനന്തരം
നന്മയിൽ പുക്കാനുടജം പതുക്കവെ.
തമ്പിയും സീതയും താനുമായ്കൂടിയി-
ട്ടമ്പോടു മാമുനിതന്റെ പാദങ്ങളിൽ
അംഭോജലോചനൻ നന്നായ്‌വണങ്ങിനാൻ
സംഭാവനചെയ്തു മാമുനിവര്യനും
സുന്മുനി ചെയ്തോരു സൽക്കാരമൊക്കയും
സമ്മതിരാഘവൻ കൈയ്ക്കൊണ്ടനന്തരം
കാമിനീരത്നമാം ജാനകി തന്നോടും
മാമുനിതന്നുടെയാശ്രമിത്തിലഭി-
രാമനായുള്ളൊരുരാമൻസുഖമായി-
യാമിനിയൊക്കയും നന്നായിരുന്നഥ
പിറ്റേന്നു യാത്രയും ചൊല്ലി പുറപ്പെട്ടു
തെറ്റെന്നു തെക്കോട്ടു ചെല്ലുന്ന നേരത്തു
ലക്ഷണമോരോന്നു കണ്ടുരഘുവരൻ
ലക്ഷ്മണൻ തന്നോടുരച്ചാനിതിങ്ങിനെ
രക്ഷോഗണങ്ങളാലുള്ളോരുപദ്രവം
ലക്ഷ്മണപാരമിങ്ങില്ലെന്നുനിർണ്ണയം
കണ്ടാലറിഞ്ഞിടാമാശ്രമശുദ്ധിക-
ളുണ്ടായതും പുനരില്ലാഞ്ഞതുമെടോ!
ഉന്നതമായുള്ള വിന്ധ്യശൈലം മുനി
ചണ്ഡഭാനു തനിയ്ക്കങ്ങു ഗമിപ്പാനും
അന്തരമില്ലാത്തതുകൊണ്ടു താഴ്ത്തിനാൻ
സന്മുനി തന്റെ കരപ്രഭാവത്തിനാൽ
വിന്ധ്യമുയർന്നില്ലയിന്നും സഹോദര!
ഇന്ദ്രാദികളായ ദേവകളും മുനി
വൃന്ദങ്ങളൊക്കയും സിദ്ധവിദ്യാധരർ
സന്തതം വന്നു ഭജിയ്ക്കുമിഹമുനി
വേണ്ടും വരങ്ങളെ കാംക്ഷിച്ചവർക്കിഹ
വന്ദ്യനാം മാമുനി നൽകും ദിനം പ്രതി
വന്ദിച്ചുകൊണ്ടങ്ങിരിയ്ക്കും നമുക്കിഹ
വേണ്ടും വരങ്ങളെത്തന്നിടും നിർണ്ണയം
ഉത്തമരാം മുനിവൃന്ദങ്ങളൊക്കയും
സിദ്ധരായ്പോയീടുമത്രസേവിയ്ക്കിലോ
ഇപ്രഭാവത്തൊടുകൂടുമഗസ്ത്യന്റെ
സുപ്രഭചേരുന്നൊരാശ്രമേചെന്നു നീ
അപ്രമാദത്തൊടുവന്നു ഞാനെന്നതും
സത്വരം ചെന്നങ്ങുണർത്തുക സോദര!
എന്നതുകേട്ടഥ ലക്ഷ്മണവീരനും
ചെന്നുടനാശ്രമം പുക്കു വിനീതനായ്
തന്നിയോഗത്തിനെയൊക്കയും മാമുനി-
തന്നുടെ ശിഷ്യരോടോതിനാനിങ്ങിനെ
മന്നവൻ ദാശരഥി രഘുപുംഗവൻ
തന്നുടെ ഭാര്യയാം സീതയോടുമിഹ
വന്നിരിയ്ക്കുന്നതു കാണ്മതിനെന്നതു
ചെന്നറിയിയ്ക്കെടോ! നന്മുനിയ്ക്കെന്നവൻ-
തന്നുടെ വാക്കുകേട്ടുന്നതകീർത്തിയാം
നന്മുനിതന്നൊടുചെന്നങ്ങവർകളും
മന്നവൻ വന്നതുമൊക്കയും മെല്ലവേ
സന്നതി ചെയ്തുടൻ ചൊല്ലിനാർ സാദരം
നന്മുനി പുംഗവനായോരഗസ്ത്യനും
നന്മയിൽ തന്നുടെ ശിഷ്യരോടോതിനാൻ
ചെന്നുവരുത്തുവിനിന്നുമുനികളേ!
യെന്നു പറഞ്ഞുടൻ തന്നെയവർകളും
തന്നിയോഗത്തിനാൽ മന്നവന്മാരെയും
പൊന്നിറയാളെയും ചെന്നുവരുത്തിനാൻ
രാമനും സീതയും ലക്ഷ്മണനുമഥ
മാമുനിതന്നുടെയാശ്രമം പൂകവേ
കോമളരാമനും ദേവസ്ഥലങ്ങളെ-
യാമോദമുൾക്കൊണ്ടുകണ്ടുകൈകൂപ്പിനാൻ
ബ്രഹ്മൻ ഹുതാശനൻ വിഷ്ണു മഹേന്ദ്രനും
ചണ്ഡഭാനുമതിശങ്കരൻശ്രീദനും
ധാതാവിധാതാസമീരണൺ കാലനും
യാദസാം നാഥൻ വസുനാഗരാജനും
താർക്ഷ്യനും കാർത്തികേയൻ ധർമ്മദേവനു-
മിത്തരമാദിയായുള്ള ദേവസ്ഥല-
മൊക്കയും കണ്ടു മോദിച്ചു രഘുപതി
മാമുനിതന്നെയും കണ്ടറിഞ്ഞക്ഷണം
നാമവും ചൊല്ലി നമസ്കരിച്ചാനഥ
മാമുനിവര്യനും പ്രീതനായേറ്റവും
അർഗ്ഘ്യപാദ്യാദിയാൽ സൽക്കാരമൊക്കയു-
മർക്കവംശോത്ഭവന്മാർക്കുകഴിച്ചവൻ
തൽക്കാലയോഗ്യമായുള്ളൊരുവാക്കുകൾ
സൽക്കാരപൂർവ്വം വചിച്ചങ്ങനന്തരം
സത്വരം ഹോമവും ചെയ്തു മുനിവരൻ
പൃത്ഥ്വീപതിസുതന്മാരെബ്ഭുജിപ്പിച്ചു
സൽക്കാരപൂർവ്വമായ്ത്താനുമിരുന്നുട-
നിത്തരമോതിനാൻ ഭക്ഷണവേളയിൽ
ദുസ്സാക്ഷിയായ് ഭുജിച്ചീടിനമാനുഷൻ
സ്വസ്വമാംസം പരലോകേ ഭുജിച്ചിടും
സത്യകീർത്തിഭവാനിക്ഷ്വാകുനായകൻ
സത്യധർമ്മസ്ഥിതൻ സർവ്വലോകേശ്വരൻ
സൽക്കാരയോഗ്യനെന്നാശ്രമേവന്നിതെ-
ന്നിത്തരം വാക്കുകളുച്ചരിച്ചങ്ങിനെ
ഭക്ഷണവും കഴിഞ്ഞക്ഷിതിദേവരോ-
ടൊത്തഥ ചൊല്ലിനാൻ പൃത്ഥ്വീപതിയോടും
ശത്രുജനങ്ങളെ നിഗ്രഹിച്ചീടുവാൻ
ശസ്ത്രങ്ങളൊക്കയും തന്നിടാമെന്നവൻ
ചക്രപാണിതനിയ്ക്കുള്ള വില്ലും ശിത-
ശസ്ത്രവും നൽകിനാൻ ദിവ്യമായശരം
അക്ഷയസായകമായശരധിയും
ശക്രൻ കൊടുത്തുള്ള സ്വർണ്ണങ്ങളാലുറ
ചിത്രമായ് ചേർത്തുള്ള വാളും കൊടുത്തിതു
ഉഗ്രരായുള്ളൊരു ദൈത്യഗണങ്ങളെ
നിഗ്രഹിയ്ക്കുന്ന നാളെന്തൊന്നു വിഷ്ണുവി-
നായുധമുണ്ടായതൊക്കയും രാഘവ-
നായിക്കൊടുത്തഥ ചൊല്ലിനാൻ മാമുനി
എന്നെ വിലോകിപ്പതിന്നായിവന്നൊരു
നിങ്ങൾക്കു പാരമുണ്ടായീ തളർച്ചകൾ
ഇർണ്ണിക്തമാമിതുദേശത്തിലംഗനാ-
സംസക്തനായി നീ ചെന്നിട്ടിരിയ്ക്കെടോ!
നിങ്ങൾക്കു മെന്മേൽ വരുമതുകൊണ്ടിട്ടു
മംഗളം തന്നെയങ്ങെന്നതറികനീ
ഉത്തമമായുള്ള സ്വാദ്ധ്വീജനത്തിലു-
മുത്തമം നിന്നുടെ ഭാര്യയാം ജാനകീ.
ഭർത്തൃശുശ്രൂഷചെയ്തീടുവാൻ കാട്ടിലു-
മൊത്തുനിന്നോടിവൾ കൂടിവരികയാൽ
ചിത്തം നരന്മാർക്കു കൂടിയുമിങ്ങിനെ
ചെറ്റുപണിയുറപ്പിപ്പാനറിഞ്ഞിതോ?
ലോകത്തിലെങ്ങുമേ സീതയ്ക്കു സാമ്പ്രതം
നേരൊത്ത നാരിമാരില്ലെന്നു നിർണ്ണയം
ആപത്തുവന്നു പതിച്ചപതിയോടു
കൂടത്തുടർന്നിങ്ങു വന്നതുകണിതോ!
ചിത്തമനിത്യമായുള്ളുതരുണികൾ-
ക്കൊക്കയുമെന്നതു ചിത്തേ ധരിയ്ക്കനീ
ചഞ്ചലപോലുള്ള ചഞ്ചലബുദ്ധിയാം
ചഞ്ചലാക്ഷീജനമെന്നവർക്കൊക്കയും
അസ്ത്രങ്ങടെ മൂർച്ചയെന്നകണക്കിനെ-
ത്തീഷ്ണമാകും തരുണീജനമാനസം
താർക്ഷ്യന്റെ വേഗവും വായുതൻ വേഗവും
കാൽക്ഷണംകൊണ്ടുപോകുന്നതുപോലവെ
പാർത്താൽ തരുണിമാർ ദുരദൃഷ്ടികളായ്
പേർത്തുഗമിച്ചിടും പാർത്ഥിവപുംഗവ!
ഇത്തരമായുള്ള ദോഷങ്ങളൊക്കയും
ചെറ്റുമിങ്ങില്ലിവൾക്കെന്നതുനിർണ്ണയം
ഇത്തരം ചൊല്ലി രസിച്ചങ്ങിരിയ്ക്കവേ
മാർത്താണ്ഡബിംബം ജലധിയിലായിതു
സൽക്കുലജാതനാം രാമനും താനുമായ്
തൽക്കാലകൃത്യം കഴിച്ചുശയിച്ചിതു
പിറ്റേന്നുസന്ധ്യകഴിഞ്ഞോരനന്തരം
തെറ്റെന്നുമാമുനിമുമ്പിൽ വന്നീടിനാൻ
വന്ദ്യനാം മാമുനിവൃന്ദമോടൊത്തവ-
നിന്ദ്രനീലപ്രഭൻ തന്നോടുചൊല്ലിനാൻ
വത്സരങ്ങൾ പതിന്നാലുമടുത്തിതു
വത്സ! പ്രതിജ്ഞയും തീരുമാറായിതു
തൽ‌പ്പരം രാജ്യം ഭജിച്ചങ്ങയോദ്ധ്യയിൽ
ധാത്രിയെപ്പാലിയ്ക്ക പാർത്ഥിവപുംഗവ!
ധന്യനായ് നിന്റെ താതൻ ദശരഥൻ
നിന്നാൽ ഗമിച്ചിതു സ്വർഗ്ഗലോകം മുദാ
ദണ്ഡകാരണ്യകം തന്നുടെ ശാപമാം
ദണ്ഡവും തീർന്നിതു കഞ്ജവിലോചന!
ഇത്തരം മാമുനിചെന്നതുകേട്ടുട-
നുത്തരം രാഘവൻ ചൊന്നാൻ മധുരമായ്
ശാപമുണ്ടാകുവാൻ കാരണവുംശാപ-
മോചനകാരണവും ഭവാൻ ചൊല്ലുക
എന്നതുകേട്ടുമുനിവരൻ ചൊല്ലിനാ-
നിന്നിതുമെന്തെന്നുചൊല്ലിത്തരാമെടോ!
ഇക്ഷ്വാകു തന്റെ കുമാരനാം ദണ്ഡക-
നിക്ഷിതിപാലിച്ചിരുന്നു ചിലതുനാൾ.
ദുഷ്ടമാകുമഗ‌മ്യാഗമത്തിനാൽ
കഷ്ടമാം ശാപം ഭൃഗുമുനി ചെയ്തിതു.
വിന്ധ്യശൈലത്തിനുതെക്കായിരിയ്ക്കുമി-
യഞ്ഞൂറുയോജനയുണ്ടുരഘുവര!
തച്ശാപമുണ്ടാകകൊണ്ടുവനമതിൽ
വൃക്ഷങ്ങളൊക്കയും ശുഷ്കങ്ങളായിതു
വായുസഞ്ചാരവും പോയീദയാനിധേ!
കായും കനിയും ജലങ്ങളുമെന്നിയേ
പോയി നിർമ്മാനുഷ്യമായീവനേമൃഗ-
ജാതിയുമെന്നിയേ പോയീകൃപാകര!
അങ്ങിനെയുള്ള മരുൽഭൂമിയായതി-
ലിങ്ങു ഞാൻ വന്നു ഹിമവാങ്കൽ നിന്നഥ
പർജ്ജന്യനെവരുത്തിമഴപെയ്യിച്ചു
നിർജ്ജരനാവസ്ഥയുമില്ലാതെയാക്കിനേൻ
ശ്രാദ്ധദേവൻ താനുമിങ്ങുവരാതെക-
ണ്ടാക്കിചിരകാലമെന്നുധരിയ്ക്കനീ
വൃക്ഷങ്ങളെല്ലാം ഹിമവാങ്കൽ നിന്നിഹ
വെക്കം വരുത്തീ തപോബലം കൊണ്ടു ഞാൻ
സ്വച്ഛന്ദവർഷവുമെപ്പോഴുമുണ്ടായി
വൃക്ഷങ്ങളൊക്കയും പൂത്തുഫലിച്ചിഹ
ശാപവചസ്സിനാൽ പിന്നെയും രാക്ഷസർ
കോപവശഗരായ്‌വന്നുനിറഞ്ഞിതു
ഭൂപാലസൂനോ! നീ ചിത്രകൂടമതിൽ
ചാപാദികളുമായ്‌വന്നോരനന്തരം
കോപം മുഴുത്തുള്ള ദാനവവീരരും
ബീഭത്സരൂപരായ്‌വന്നുദിനം‌പ്രതി
താപസന്മാരെയും കൊന്നുതിന്നു സദാ
ദാശരഥിയായ രാമനാം നീ വന്നു
ആശരവീരരെനീക്കുമെന്നിങ്ങിനെ
ശാപമോക്ഷം ചെയ്തു മുന്നം ഭൃഗുവരൻ
തേനൊത്ത വാക്കുകൾ ചൊവ്വോടു കേട്ടൊരു
നേരത്തുരാമനും തോഷിച്ചനന്തരം
കില്ലറ്റിരിയ്ക്കുമഗസ്ത്യമുനിയോടു
മെല്ലെത്തൊഴുതൊന്നുരത്താനിതിങ്ങിനെ
നല്ല സ്ഥലമൊന്നിരിപ്പാനിഹവിഭോ!
ചൊല്ലിത്തരേണമെനിയ്ക്കെന്നു കേട്ടുടൻ
നെഞ്ചകം തന്നിൽ നിനച്ചു മഹാമുനി
പഞ്ചബാണോപമൻ തന്നോടു ചൊല്ലിനാൻ
പഞ്ചവടിയെന്നു പേരാണ്ടൊരുവന-
മുണ്ടിവിടുന്നങ്ങുയോജനരണ്ടതിൽ
കൊള്ളാമവിടെയിരിപ്പതിന്നായ്നിന-
ക്കുള്ളൊരു ഭാവവുമൊക്കെയറിഞ്ഞുഞാൻ
ചൊല്ലാർന്ന വൃത്തികളായ മുനികളെ-
യെല്ലാരെയുമവിടുന്നുരക്ഷിപ്പതി-
ന്നുള്ളൊരവകാശമുണ്ടായ്‌വരുംതദാ
വില്ലാളികളിൽ മികച്ച നീ ചെല്ലുകിൽ
ഇങ്ങിനെ മാമുനി ചൊന്നോരനന്തരം
തിങ്ങിനെ മോദേന ചെന്നു നൃവരരും
വന്ദിച്ചു മാമുനി തന്നെയനന്തരം
ബന്ധിച്ചു തൂണികൾ ഖഡ്ഗവുമൊക്കയും
ധന്ന്വികളായിപ്പുറപ്പെട്ടിതുതദാ
പിന്നെയും കൂടവേ നിർഗ്ഗമിച്ചീടിനാൻ
അമ്മുനി ചൊന്ന വഴിയൂടെ മൂവരും
ചെമ്മയിൽ തന്നെ നടന്നങ്ങു മെല്ലവേ
പഞ്ചവടിയ്ക്കു പോകുന്നവഴിതന്നി-
ലഞ്ചിതമായുള്ള പഞ്ചിവരത്തിനെ
കണ്ടൂരഘുവരനുണ്ടായുടൻ തന്നെ
ചണ്ഡനിശാചരശങ്കനിതാന്തവും
പേരാലും തന്മേലിരിയ്ക്കും ജടായുവോ-
ടാരായതെന്നതുചോദിച്ചനന്തരം
താരാധിപാനനൻ തന്നോടുമെല്ലവേ
നേരേയുരത്തിതു നിർഭയം പക്ഷിയും
ശിഷ്ടതമനായ നിന്റെ പിതാവിന-
ങ്ങിഷ്ടസഖനായതെന്നെയറികനീ
വൃദ്ധൻ ജടായുവെന്നിത്ഥം പറഞ്ഞുടൻ
ക്ഷത്രകുലമണിപുത്രനും ചൊല്ലിനാൻ
ചിത്രങ്ങളാം തവ ഗോത്രങ്ങളൊക്കയും
പത്രീവരഭവാൻ വെക്കം പറകെടോ!
എന്നുരഘുവരൻ ചൊന്നോരനന്തരം
നന്നായതൊക്കയും ചൊന്നാൻ ജടായുവും
എന്നുടെയുത്ഭവമൊക്കയും വ്യക്തമായ്
മന്നവ! ചൊല്ലുന്നു കേൾക്ക നീ സാമ്പ്രതം
കന്യമാർ ദക്ഷനുമുണ്ടായറുപതു
ധന്യനാം കാശ്യപനെട്ടുപേരെയതിൽ
വേട്ടാനവരുടെ നാമങ്ങളായതു
കേട്ടാലുമിന്നു നീ രാമ! ക്രമത്തിനാൽ
മുന്നമദിതിദിതിയുംദയാനിധെ!
പിന്നെദ്ദനുവെന്നകാമിനികാളിയും
താമ്രയും ക്രോധവശയും മനുവുമ-
ത്താമ്രാധരീമണിയായോരനലയും
തന്നുടെ ഭാര്യമാർ തന്നോടു കാശ്യപൻ
പിന്നെയൊന്നോതിനാനിങ്ങിനെരാഘവ!
വെവ്വേറെമക്കളെത്തന്ന്വീജനങ്ങളേ!
ചൊവ്വോടുനിങ്ങൾ ജനിപ്പിയ്ക്കയെന്നുടൻ
സമ്മതിച്ചാരതിൽ നാലുപേർ മന്നവ!
സമ്മതികൂടാതെയായ്മറ്റുനാൽ‌വരും
വണ്ടാർ കുഴലാളദിതിയവളില-
ങ്ങുണ്ടായിതുദേവസംഘങ്ങളൊക്കയും
രണ്ടാമതിദിതിലന്നിലസുരകൾ
ചണ്ഡാംശുവംശമണേ! ജനിച്ചീടിനാർ
സത്യാദിസന്ധനായുള്ള തനൂജനെ-
പ്പെറ്റാൾ ദനു ഹയഗ്രീവനെന്നാഖ്യയായ്
കാളികയെന്നവൾ പെറ്റാരിരുവരെ-
ക്കലകനെന്നും നരകനെന്നും വിഭോ!
പഞ്ചമപത്നിയായുള്ളൊരുതാമ്രയു
മഞ്ചുകന്ന്യാക്കളെപ്പെറ്റാളറിഞ്ഞിതോ
ക്രൌഞ്ചിയുംഭാസിയുംശ്യേനീധൃതരാഷ്ട്രി-
യഞ്ചാമതുശുകിയെന്നിട്ടുമിങ്ങിനെ
ക്രൌഞ്ചിപെറ്റുണ്ടായുലൂകങ്ങളൊക്കയും
ക്രൌഞ്ചധരദാരണോപമ! രാഘവ!
ഭാസിയെന്നുള്ളവൾ പെറ്റാളനന്തരം
ഭാസങ്ങളെന്നുള്ള ജാതിയെയൊക്കയും
ശ്യേനിയെന്നുള്ളൊരുനാരിയുമങ്ങിനെ
ശ്യേനകുലങ്ങളെയൊക്കയും പെറ്റിതു
രാജഹംസങ്ങളും ചക്രവാകങ്ങളും
രാജഹംസ! ധൃതരാഷ്ട്രിതൻ മക്കളാം
പെണ്ണുങ്ങൾ രണ്ടുപേരുണ്ടായ് ശുകിയെന്ന
പെണ്ണിനു രാമ! നതയും വിനതയും
ഉത്തമയായുള്ള ക്രോധവശയ്ക്കതിൽ
പത്തുപെണ്ണുങ്ങളുണ്ടായി രഘുപതേ!
പുത്രീജനങ്ങടെ പേരുകളാം നൃപ-
പുത്ര! മൃഗിമൃഗമന്ദഹരിയെന്നും
ഭദ്രമദയെന്നുനാലാമതും നാമം
ഭദ്രകൃപാംബുധേ! പിന്നെ മാതംഗിയും
ശാർദ്ദൂലിയും ശ്വേതയെന്നവളും രഘു-
ശാരദ്ദൂല! നാഥ! സുരഭിസുരസയും
പത്താമതായതു കദ്രു മഹാമതേ!
പെറ്റാൾ മൃഗീമൃഗജാതിയെയൊക്കയും
ഭല്ലൂകമോടുകരിഞ്ചമരീമൃഗം
നല്ലൊരു വെഞ്ചമരീമൃഗവൃന്ദവും
ഇത്തരമുള്ള മൃഗങ്ങളെയൊക്കയും
പെറ്റിതു രാമ മൃഗമന്ദയെന്നവൾ
ഭദ്രമദയെന്ന പെണ്മണി തന്നുടെ
പുത്രീയിരാവതിയെന്നറിഞ്ഞീടുക
ലോകത്തിലൈരാവതമെന്നുകേളിയാ-
മാനത്തലവനെപ്പെറ്റാളിരാവതി
മർക്കടസിംഹങ്ങളാദിയായൊക്കയും
മക്കളായുള്ള ഹരിയെന്നവളുടെ
ശാർദ്ദൂലിയെന്നവൾ തന്നുടെ മക്കളാം
ശാർദ്ദൂലവും പൂച്ച വ്യാഘ്രങ്ങളൊക്കയും
മാതംഗജാതിയായുണ്ടായതൊക്കയും
മാതംഗിയെന്നുള്ള പെണ്ണിന്റെ മക്കളാം
ശ്വേതാക്ഷനെന്നൊരു ദിഗ്ഗജവീരനെ
ശ്വേതയെന്നുള്ളവൾ പെറ്റിതു ഭൂപതേ!
ഗന്ധർവ്വിരോഹിണിയെന്നുള്ളപെണ്ണുങ്ങൾ
രണ്ടുപേരെ പ്രസവിച്ചു സുരഭിയും
ഗോക്കളെയൊക്കയും പെറ്റിതുരോഹിണി
ഗന്ധർവ്വിപെറ്റുകുതിരകളെത്തദാ-
ഉത്തമമായുള്ള നാഗകുലത്തിനെ-
പന്നഗക്കൂട്ടമെന്നുള്ളതിനൊക്കയും
മന്നവ! മാതാവു കദ്രുവാകുന്നതും
ഒറ്റത്തലയായ പാമ്പുകൾ പന്നഗം
മറ്റൊക്കയുമിഹനാഗങ്ങളായതും
അന്തരണാദിയായുള്ള വർണ്ണം നാലു-
മന്തരജാതിയെന്നൊക്കയും കാശ്യപ-
പൌത്രീജനത്തിൽ മനുവെന്നവൾ രഘു-
സത്തമ! പെറ്റതിലുണ്ടായറികെടോ!
മന്ന! മനുവെന്നവൾ മുഖം തന്നിൽനി-
ന്നുണ്ടായിതു നല്ല ബ്രാഹ്മണരൊക്കയും
വക്ഷസ്സിലുണ്ടായിക്ഷത്രിയജാതിയു-
മക്ഷണമൂരുദ്വയങ്ങളിലുണ്ടായി
ശിക്ഷയിൽ വൈശ്യരാം ജാതികളൊക്കയും
പാദതലത്തിൽ നിന്നുണ്ടായിതുതദാ
പാദജന്മാരായ ശൂദ്രജാതികളും
എട്ടാമതായുള്ള പത്നിയനലയും
പെറ്റാൾ മരങ്ങളെയൊക്കയും രാഘവ!
കാശ്യപപത്നിയ്ക്കുപുത്രിയ്ക്കുപുത്രിയാ-
യൊത്ത വിനത പെറ്റുണ്ടായി രണ്ടുപേർ
ജ്യേഷ്ഠനരുണൻ കനിഷ്ഠൻ ഗരുഡനും
ജ്യേഷ്ഠനുമക്കളിരുവരുണ്ടായിതു
സമ്പാതിയെന്നും ജടായുവെന്നുമതിൽ
സമ്പാതിയഗ്രജൻ തമ്പി ഞാനായതും
അങ്ങിനെയുള്ള ഞാനിപ്രദേശത്തിങ്കൽ
നിങ്ങൾക്കു വാസസഹായമായ്ത്തീരുവൻ
ഇന്നിനിനിങ്ങളിങ്ങില്ലാതിരിയ്ക്കിലും
മന്നവ! സീതയെ രക്ഷിച്ചുകൊള്ളുവൻ
ഇത്തരം ഗൃദ്ധ്രപതിയുടെവാക്കുകേ-
ട്ടെത്രയും സന്തുഷ്ടചിത്തനായ് രാമനും
പക്ഷിസഹായനായിട്ടുനടന്നതി-
ചിത്രമാം പഞ്ചവടീവനേപുക്കഥ
അമ്പോടുതമ്പിയെമെല്ലെവിളിച്ചൊന്നു
വമ്പനാം രാഘവൻ ചൊല്ലിനാനിങ്ങിനെ
ശില്പമായിങ്ങൊരു പർണ്ണശാലനമു-
ക്കിപ്രദേശത്തു കെട്ടീടണം ലക്ഷ്മണ!
മാമുനി ചൊല്ലിയ ലക്ഷണമൊക്കയും
കാണുമാറുണ്ടിഹ സോദര! കണ്ടിതോ?
നല്ല ഫലങ്ങളും പുഷ്പങ്ങളും കുശ-
വല്ലിജലങ്ങളും നല്ലെടം നോക്കനീ
കല്യാണശീലയാം ജാനകിയ്ക്കുമനം
ചെല്ലുന്നദിക്കിൽ ചമച്ചീടുടജവും
ഇത്തരം കേട്ടുടൻ ഭക്തിപൂർവ്വം മുദാ
സത്വരം ചൊല്ലിനാൻ ലക്ഷ്മണവീരനും
ഇപ്രദേശം നമുക്കു വസിച്ചീടുവാൻ
ശില്പമെന്നുള്ളതു മന്നവ! ചൊല്ലിയാൽ
അപ്പൊഴെനല്ലൊരു പർണ്ണശാല ഭവൽ-
ക്കല്പനകൊണ്ടുഞാനുണ്ടാക്കുവൻ വിഭോ!
കല്പനകേൾക്കാനധികാരമെന്നിയേ-
യല്പമാം സ്വാതന്ത്ര്യമില്ലിങ്ങെനിയ്ക്കഹ
എന്നവൻ ചൊനതു കേട്ടുടൻ വീരനും
തന്നുടെ തമ്പിതൻ കയ്യും പിടിച്ചഥ
ശാന്തനായുള്ളൊരു തമ്പിയും താനുമായ്
കാന്താരമൊക്കയും പാർത്തുകണ്ടങ്ങിനെ
നല്ല സ്ഥലമെന്നു കണ്ടുരഘുപതി
ചൊല്ലിനാൻ പർണ്ണകുടി ചമച്ചീടുവാൻ
ഒപ്പമിരിയ്ക്കുന്ന ഭൂമിയിവിടമാ-
മുല്പലപങ്കജപൂരിതമായുള്ള
പുഷ്കരണിയും സമീപത്തിലുണ്ടിഹ
പുഷ്പഫലയുഗവൃക്ഷങ്ങൾ ചൂഴവേ
ഉത്തമമായ ഗോദാവരീതീരവും
ചിത്തേതെളിവോടു കണ്ടിതോ സോദര!
ഉത്തുംഗമായൊരു ശൈലത്തിൻ താഴ്വര-
മത്തമാതംഗം മയൂരമെന്നിത്തരം
ചിത്തകുതൂഹലം കണ്ടാൽ സഹോദര!
പക്ഷിവരനോടുമൊത്തു ദിനം പ്രതി
പുഷ്പവാടിയിതിൽ വാസത്തിനെത്രയും
ശിക്ഷയേറുന്നെടം സൽഗുണ! സോദര!
ഇപ്രദേശത്തിലുടജമെന്നാൽ ഭവാ-
നിപ്പൊഴുണ്ടാക്കുകയെന്നുപറഞ്ഞവൻ
മസ്കരം കൊണ്ടു കഴുക്കോലുമിട്ടഥ
ദർഭകശാകശപുല്ലെന്നിവകൊണ്ടു
വെക്കം പുതച്ചുകെട്ടീടിനാൻ ലക്ഷ്മണൻ
മൃത്തിക വെച്ചിതു ചുറ്റിലും ശിക്ഷയിൽ
ഗോദാവരിയതിൽ സ്നാനവും ചെയ്തവൻ
ഗോദാവരീതീരേനിന്നപുഷ്പങ്ങളും
സാദരം ലക്ഷ്മണൻ കൊണ്ടുവന്നഞ്ജസാ-
പുഷ്പബലികളും ചെയ്തിതു ലക്ഷ്മണൻ
സദ്ര്വത്തനായ രഘുപതിതന്നെയു-
മപ്പോഴനുജനും ചെന്നുവണങ്ങിനാൻ
എത്രയും മോദം കലർന്നു രഘുപതി-
യിത്തരം വാക്കുകളുച്ചരിച്ചീടിനാൻ
പാർത്ഥിവനായ ദശരഥനാം പിതാ
സ്വർഗ്ഗലോകേഗമിച്ചില്ലയെന്നുമമ
ചിത്തേ നിനയ്ക്കുന്നിതെപ്പൊഴും സുന്ദര!
ഉത്തമനായ നീയൊത്തു വസിയ്ക്കയാൽ
ഉൾക്കുരുന്നിങ്കലെനിയ്ക്കൊന്നുകൊണ്ടുമേ
ദുഃഖമുണ്ടാകുന്നതില്ല സഹോദര!
ഇത്തരം ചൊല്ലിയിട്ടക്ഷണം പിന്നെയും
ചിത്തമോദേന നടന്നിതുരാഘ്വൻ
ചൺദരാം രാക്ഷസർക്കന്തകനായവ-
നുണ്ടാക്കിയുള്ളൊരു പർണ്ണശാലയ്ക്കകം
വണ്ടാർ കുഴലിയാൾ തന്നോടുകൂടവേ
തണ്ടാർശരോപമൻ പുക്കുസസമ്മതം
സൌരലോകം പോലിരിയ്ക്കുന്നൊരാശ്രമേ
സ്വൈര്യമായി വസിച്ചാനങ്ങനന്തരം
ഹേമന്തകാലമൊരുനാളുഷസ്സിനായ്
രാമൻ തനിയ്ക്കുള്ള കൃത്യങ്ങൾ ചെയ്‌വതി-
ന്നായിട്ടുസീതയോടൊത്തു ഗോദവരീ-
തീരത്തു ചെല്ലുവാൻ പോകുന്ന നേരത്തു
രാമനോടോതിനാൻ ലക്ഷ്മണനിങ്ങിനെ
ഹേമന്തകാലമണഞ്ഞിതുകണ്ടിതോ?
സാമന്തരോടുപൊയ്പോർ തുടങ്ങീ‍ടുവാൻ
കാലമിതുശുഭമായതു രാഘവ!
ദക്ഷിണദിക്കിലസ്സൂര്യൻ വരികയാൽ
പൊട്ടുമാഞ്ഞീടിനപെണ്ണെന്നപോലവേ
ഒട്ടുമേശോഭിച്ചിടുന്നതില്ലുത്തര-
ദിക്കിതുകാലത്തുകണ്ടിതോരാഘവ!
രൂക്ഷവായുക്കളാലേറ്റം കുളിരുന്നി-
തൂറ്റമാം ശീതവുമുണ്ടു ജലത്തിനു
തിണ്ണം കതിരുകൾ മഞ്ഞിൽ മറകയാൽ
ചണ്ഡാംശുമണ്ഡലം ചന്ദ്രനെപ്പോലവെ
പുണ്ഡരീകങ്ങളിൽ മിന്നുമാറങ്ങിനെ
യണ്ഡജവീരരെക്കണ്ടിതോ രാഘവ!
കൈകേയിസൂനുവായുള്ള ഭരതനും
താപസവൃത്തിയായിപ്പോൾ കളിപ്പതി
ന്നായിസ്സരയൂനദിയിൽ പുറപ്പെടും
കാലമിതെന്നറിഞ്ഞീടുകരാഘവ!
നിന്നെക്കുറിച്ചുള്ള സ്നേഹവും ഭക്തിയും
മന്ന! ഭരതനെളുതല്ലനിർണ്ണയം
ഇത്രഗുണശീലനായോരവനുടെ
പെറ്റമ്മയായതുമെങ്ങിനെകൈകേയി?
ഇത്തരം കേട്ടു ചൊല്ലീടിനാൻ രാമനു-
മുത്തമനായ ഭരതഗുണങ്ങളെ
നിത്യം പുകൾത്തുക ചിത്തസമ്മോഹനം
മദ്ധ്യമമാതാവെനിന്ദിയ്ക്കയെന്നതു-
മൊട്ടുമരുതെന്നു ചൊല്ലി രഘുപതി
ബന്ധുരതോയമാം ഗോദാവരിയാറ്റിൽ
സന്ധ്യയും ചെയ്തു കുളിച്ചുരഘുപതി
സാനുജനായുടൻ സീതയോടും നിജ
പർണ്ണകുടിയിലകം പുക്കുമേവിനാൻ
സീമന്തിനിയുമനുജനും താനുമായ്
കാമം തരം തരമോരോരുസൽക്കഥ
സ്വൈര്യമായ്ചൊല്ലിരസിച്ചങ്ങിരിയ്ക്കവേ
നൈഋതവീരനാം രാവണസോദരി
അവ്വഴിയായി വന്നു രഘുവീരനെ-
ച്ചൊവ്വൊടുകണ്ടിതു ദൈവവശത്തിനാൽ
മന്മഥതുല്യനെക്കണ്ടുടനെയവൾ
മന്മഥബാണം തറച്ചു സമ്മൂഢയായ്
മന്ദം നടന്നങ്ങടുത്തുചെന്നുപരം
മന്ദസ്മിതാർത്തമുഖനോടുചൊല്ലിനാൾ
രാക്ഷസസഞ്ചാരഘോരമായുള്ളൊരു
കാട്ടിലെന്തു ഭവാൻ പോന്നതുചൊല്ലുക
ജാതിനാമകുലവൃത്തങ്ങളെന്നിവ-
യാദിയായൊക്കയും ചൊൽകയെന്നോതിനാൾ
ആർജ്ജവമുൾക്കൊണ്ടരുൾചെയ്തുരാമനു-
മ്മർജ്ജവോപേതമായുള്ള മൊഴികളെ
സൂര്യകുലമണിയായ ദശരഥ-
വീരനുടെ സുതന്മാരാമിരിവരും
വാരിജലോചനയായൊരിവൾ മമ
ഭാര്യയാമെന്നതും നന്നായറിക നീ
കാരിയമൊന്നുകൊണ്ടെന്നുടെ തമ്പിയും
നാരിയുമായി ഞാൻ പോന്നിതു കാനനേ
ഇന്നിനിനക്കുള്ള ജമവും കാനനം-
തന്നിൽ തനിയേ നടക്കുന്നതും മമ
ചൊല്ലുക നിന്നെ നോക്കീടുന്നനേരത്തു
നല്ലൊരു രാക്ഷസിയല്ലയല്ലീവദ
എന്നുടൻ രാവണസോദരിയൊക്കയും
മന്നവൻ തന്നോടു ചൊല്ലിനാൾ തത്ത്വമായ്
രാക്ഷസി തന്നെ ഞാൻ രാവണനെന്നൊരു
രാക്ഷസരാജന്റെ സോദരിയായതും
ശൂർപ്പങ്ങൾ പോലെ നഖങ്ങളിരിയ്ക്കയാൽ
ശൂർപ്പണഖയെനെനിയ്ക്കുപേരായതും
രാക്ഷസജാതികൾക്കൊക്കയുമീശ്വരൻ
രാവണൻ വിശ്രവസ്സിന്നുടെ പുത്രനാം
ഉഗ്രപരാക്രമിയായുള്ളവനൊരു
നിദ്രാവശഗതനാം തമ്പിയുണ്ടെടോ!
കുംഭകർണ്ണന്നുനാമവനുടെ
കുംഭകർണ്ണനെന്നുമങ്ങുണ്ടൊരുസോദരൻ
പേർ കൊണ്ടുമാത്രം വിഭീഷണനായതും
നേർകൊണ്ടവനൊരു തുല്യരില്ലെങ്ങുമെ.
രാക്ഷസജാതിയിലുണ്ടായതെന്നിയേ
രാക്ഷസകൃത്യങ്ങളില്ലവനേതുമേ
വൃത്തിയും ശീലവുമാചാരവും ധർമ്മ-
ബുദ്ധിയുമൊക്കയുമെത്രയും വിസ്മയം
രണ്ടുപേരിന്നിയും സോദരന്മാരെനി-
യ്ക്കുണ്ടറിഞ്ഞീടുക മന്നവ! വീരരായ്
ഭീഷണന്മാരാമവരുടെ പേരുകൾ
ദൂഷണനെന്നും ഖരനെന്നുമായതും
ഇപ്പോഴിതിങ്ങിനെയൊക്കയും വിട്ടുഞാ-
നിപ്രദേശത്തു വന്നീടുവാൻ കാരണം
ഭർത്താവു നീ തന്നെയെന്നുള്ളതും നിന-
ച്ചുൾത്താപം പൊമ്മാറുവന്നിങ്ങുമന്നവ!
മറ്റാരുമില്ലെനിയ്ക്കിഷ്ടനായുള്ളോരു
ഭർത്താവുനിന്നെയല്ലാതെയറികനീ
വണ്ടാർകുഴലികൾ രത്നമാം ഞാനെന്നു
മുണ്ടായിരിയ്ക്കുമിവൾക്കങ്ങഹമ്മതി
കണ്ടാലുമിത്രവിലക്ഷണമായവ
ളുണ്ടോ ജഗത്തിങ്കലെങ്ങാനുമീശ്വര!
വിസ്തൃതിയല്ലെയോ മദ്ധ്യത്തിനൊക്കെയും
വിസ്മയകാരിയായുള്ളതുമന്നവ!
നിസ്തുലമായിട്ടിരിയ്ക്കുന്നതെന്നിടം
വിസ്മൃതിയുണ്ടാകകൊണ്ടിങ്ങറിഞ്ഞിതോ
മദ്ധ്യമമെന്നുള്ള നാമവുമിന്നഥ
മദ്ധ്യമയ്ക്കില്ലെടോ മന്നവ! കാൺക നീ
പെട്ടെന്നൊരുവിരൽകൊണ്ടുകുറഞ്ഞൊന്നു
തട്ടുന്നനേരത്തിവൾതനിയ്ക്കുള്ളിടം
പൊട്ടിത്തെറിച്ചുപോം സംശയമില്ലതി-
ലൊട്ടും മനസിജ സുന്ദര! കേട്ടിതോ
വറ്റുകാണാതവൾ തന്റെ വയറുപോൽ
പറ്റിദേഹത്തോടിരിയ്ക്കുന്നിവൾക്കിഹ
ചെറ്റുമില്ലവയറെന്നതുകഷ്ടമെ!
പറ്റിയല്ലോയിവൾ മീതേതവാനനം
മുറ്റുമിതെന്നുടെ പുഷ്ടിയാം കുക്ഷിയ്ക്കു
കുറ്റമൊരുത്തരും ചൊല്ലുവാനില്ലെടോ!
ഉച്ചത്തിലിന്നവൾക്കെന്നെക്കണക്കിനെ-
യുച്ചരിച്ചീടുവാൻ ശക്തിയുമില്ലിഹ
വല്ലാതെ പാരം കറുത്തുവന്നങ്ങിനെ-
യല്ലാതിരിയ്ക്കുന്നിവൾക്കുതലമുടി
ഊർദ്ധ്വങ്ങളായും ചുകന്നുമിരിയ്ക്കുമെൻ-
മൂർദ്ധ്വജമല്ലെയോസുന്ദരമായതു?
ഇഷ്ടയായുള്ള നിൻ ജാനകിതന്നുടെ
ദൃഷ്ടികൾ കണ്ടാലുറയ്ക്കുന്നതില്ലയോ?
പേടിച്ചുമണ്ടുന്ന മാനിന്റെ കണ്ണിനെ-
ക്കൂടിച്ചലിയ്ക്കുന്നു കാൺകെടോ വല്ലഭ!
എന്നുടെകണ്ണുകൾ പോലെയൊരിക്കലും
മന്നവ! ചഞ്ചലഭാവങ്ങളെന്നിയേ
വട്ടം തിരണ്ടുള്ള ദൃഷ്ടികൾ തന്നിലുൾ-
ത്തട്ടുകഴിഞ്ഞുള്ളതല്ലയോസുന്ദരം
ശൂർപ്പങ്ങൾ പോലെ ശുഭങ്ങളാമെന്നുടെ
ചീർത്തനഖങ്ങളെ പാർത്തീലയോ ഭവാൻ?
വൈരാകരനികരങ്ങൾക്കുജീവിതേ
നൈരാശ്യമുണ്ടാകുമെന്നുടെ ദന്തങ്ങൾ
ശത്രുക്കളിങ്ങുതിരണ്ടുവരികിലും
നിഗ്രഹിച്ചീടുവാനുള്ള ദന്തങ്ങളും
കൂർത്തുമൂർത്തേറ്റം വെളുത്തുവളഞ്ഞുള്ള
ചേർത്തോരെകിറുകൾപാർത്തതില്ലേ ഭവാൻ?
സന്മുഖനായിട്ടിരിയ്ക്കുന്നു രാഘവൻ
ദുർമ്മുഖിയായിട്ടിരിയ്ക്കുന്നു രാക്ഷസി
ചാരുവായുള്ളൊരുരൂപംനൃവീരനു-
ദാരുണരൂപമിവൾക്കു ശിവ! ശിവ.
ദേഹത്തിനുള്ളൊരു സൌന്ദര്യവും നല്ല
സാമർത്ഥ്യവും പരം തന്നെക്കണക്കിനെ
ലോകത്തിലേവനുമില്ലെന്നതുംഹൃദി
മോഹത്തിനാൽ തന്നെ വന്നീടുമേവനും
ലക്ഷ്മണൻ തന്നോടുകൂടിയിവളെയു-
മിക്ഷണം തന്നെ ഞാൻ കൊന്നുതിന്നുന്നെടോ!
ദക്ഷനാകും നിനക്കെന്നോടനന്തരം
ശിക്ഷയാമാരന്റെ കേളി പറിയ്ക്കലാം.
പാരം കൃശാംഗിയാം ജാനകിമന്മഥ-
പ്പോരിൽ മതിയാകയില്ലെന്നു നിർണ്ണയം
ദേഹത്തിനുബലമുണ്ടെങ്കിലല്ലയോ
കാമത്തിനുസുഖമുണ്ടായ്‌വരുന്നതും?
സുന്ദരിയായുള്ള ഞാനല്ലയോപരം
സുന്ദര! തുല്യയാം ഭാര്യ നിനക്കിഹ
എന്തിനുകൊള്ളാമിവളെക്കളകനീ
സന്തതമെന്നോടുകൂടെരമിയ്ക്കെടോ!
ബന്ധുരമായുള്ള കാനനപർവ്വത-
കന്ദരമാദിയായുള്ളിടത്തൊക്കയും
എന്തൊരു ഭോഗങ്ങൾ വേണമവറ്റിനെ-
യത്നരായങ്ങളെന്ന്യേഭുജിച്ചീടുക
പേടിച്ചിരിയ്ക്കുന്ന നാരീജനത്തോടു
കൂടിച്ചരിക്കുന്നതെത്രയും കഷ്ടമാം
യൌവനമൊക്കയും വ്യർത്ഥമായ്പ്പോകാതെ-
യീ വനത്തെന്നൊടുകൂടിരമിയ്ക്കനീ
ബാലയാം നിന്നുടെ സീതയ്ക്കു മന്മഥ-
ലീലയേതാനും തിരിയുമോചൊല്ലുക
ചാരുവേഷത്തൊടുനിന്നെഞാൻ കൂടവേ
പാരിതിലൊക്കയും കൊണ്ടുപോയീടുവൻ
മാരകേളിനമുക്കെന്നാൽ പഠിയ്ക്കലാ-
മാരുമെന്ന്യേസുഖമായിമനുവര!
ഇത്തരം വൃദ്ധയാം രാക്ഷസീവാക്കുകേ-
ട്ടുത്തമനായുള്ള രാഘവവീരനും
മന്ദഹസിതം കലർന്നുള്ള വാക്കുകൾ
മന്ദം പരിഹാസമായി വചിച്ചിതു
കേൾക്കെടോ! സുന്ദരി! ഞാനിന്നു ചൊല്ലുന്ന
വാക്കുകൾ തന്നെ നീ ചൊവ്വൊടുസാദരം
പാരം കൃശോദരിയാകിലും മുന്നമേ
ദാരങ്ങളായിവൾ തന്നെ ലഭിച്ചുഞാൻ
ദാരപരിഗ്രഹം ചെയ്തെനിക്കുമറ്റു
ദാരങ്ങളാവശ്യമില്ലമനോഹരി!
മാരമാലേറ്റവും പൂണ്ടുനിന്നീടിന
നാരിമാർക്കു സപത്നീകളുണ്ടാകിലോ
ചേരുകയെന്നുള്ളതില്ല പരസ്പരം
നേരുകേടായിതു ചൊൽകയുമല്ല ഞാൻ
പാരുറ്റമാരൻകണകൾ ഭയങ്കരം
മാറത്തുകൊള്ളുകകൊണ്ടുമനോഹരേ!
ഏറെത്തപിച്ചുമയങ്ങുന്നു ലക്ഷ്മണൻ
ചാരത്തു ചെന്നു നീ ചേരുക ഭാര്യയായ്
ധീരത്വമുണ്ടവനേറ്റം മനസിജൻ
പോരൊത്തുചെയ്‌വാനുമെന്നുമറികനീ
കാരുണ്യവുമവനുണ്ടുതനുവിന്റെ
ലാവണ്യവുമുണ്ടു ചെന്നുനോക്കീടുക
ദാരങ്ങളില്ലായ്കകൊണ്ടെന്നനുജനും
പാരം തപിച്ചിരിയ്ക്കുന്നു സുമദ്ധ്യമേ!
എല്ലാടവുമവൻ നിന്നോടുകൂടവേ-
യുല്ലാസമായ് നടന്നു രമിച്ചീടുവാൻ
കൊള്ളാമറിതോയെന്നവൾ തന്നൊടു
വില്ലാളിവീരൻ പറഞ്ഞോരനന്തരം
രാവണസോദരി ഭർത്തൃഭാവേനപോയ്
രാഘവസോദരൻ തന്നെ വരിച്ചിതു
തൽക്ഷണം തന്റെ തമയനെപ്പോലവേ
ലക്ഷ്മണനും പരിഹാസമായോതിനാൻ
രാമൻ തനിയ്ക്കുള്ള ദാസനാമെന്നോടു
കാമം ഭുജിയ്ക്കിലുമെന്തുള്ളതുസുഖം?
രാക്ഷസരെല്ലാർക്കുമീശ്വരനാകിയ-
രാവണൻ തന്നുടെ സോദരിയായനീ
മറ്റൊരുത്തനുടെ ദാസനായുള്ളെനി-
യ്ക്കെത്രയും കഷ്ടമാം ഭാര്യയാകുന്നതും
ചെറ്റുമുചിതമല്ലെന്നതുനിർണ്ണയം
ചിത്തേനിരൂപിച്ചതിന്നുനീകാൺകെടോ!
ദാസപ്രവൃത്തി ചെയ്തീടുവാനെന്നിയേ
ദാസനായുള്ളെനിയ്ക്കൊട്ടുമവസരം
തണ്ടാർശരനുടെ കേളിനടിപ്പതി-
ന്നുണ്ടായ്‌വരികയില്ലാമനോമോഹനേ!
സ്വാധീനനായുള്ള ഭർത്താവു രാമനാ-
മാധികളുമവൻ തന്നേ കളഞ്ഞിടും
ചെന്നുവരിയ്ക്കനീയെന്നുപറഞ്ഞുടൻ
തന്നേപുനരപിചെന്നുനിശാചരി
മന്നവൻ തന്നോടു ചൊല്ലിനാളിങ്ങിനേ
സുന്ദര! വീര! സുകുമാര! രാഘവ!
മന്മഥലാവണ്യശേവധേ!യെന്നുടെ
മന്മഥബാധകളഞ്ഞരുളീടുക
സുന്ദരിയെന്നുഭാവിച്ചുള്ള ജാനകി
നിന്റെയരികത്തിരിയ്ക്കകൊണ്ടല്ലയോ
നിന്ദനം ചെയ്യുന്നു നീയെന്നെയും വൃഥാ?
തിന്നുന്നതുണ്ടിങ്ങിവളെഞാനിപ്പോഴേ-
ഇത്ഥം പലതരമുച്ചരിച്ചങ്ങവ-
ളുത്തമയാകിയ ജാനകിതന്നെയും
ബദ്ധരോഷത്തോടു ചെന്നുപിടിപ്പതി-
ന്നെത്തിയടുത്തതുകണ്ടുരഘുപതി
തൽക്ഷണം തന്നിടം പുക്കവൾ തന്നെയും
വെക്കം പിടിച്ചങ്ങു നിർത്തിയനന്തരം
ഉൾക്കുരുന്നിങ്കൽ ചൊടിപൂണ്ടുരാഘവൻ
ലക്ഷ്മണൻ തന്നോടരുൾ ചെയ്തിതിങ്ങിനെ
ഹന്ത! കണ്ടീലയോ സുന്ദരാംഗ! മമ
ബന്ധുരാംഗിയെയും കൊണ്ടുമണ്ടീടുവാൻ
ബന്ധമില്ലാതൊരിവൾ വന്നു നിന്നതും
കണ്ടതില്ലേ മമ സോദര! ലക്ഷ്മണ!
ക്രൂരതയുള്ള ജനങ്ങളോടൊത്തുനീ
പാരം പരിഹാസമായിപ്പറഞ്ഞതു?
ഭീരുവായുള്ള ജനങ്ങളെപ്പോലവേ
പാരാതെനില്പതിനെന്തിഹകാരണം?
പാരം പണിപ്പെട്ടു ജീവിച്ചു സീതയും
പോരായ്മവന്നതു ചേരാ നമുക്കിഹ
മൂർഖയായുള്ളോരു ശൂർപ്പണഖയുടെ
മൂക്കും ചെവിയും മുലയുമറുക്കനീ
ഇക്ഷണം വൈകാതെ കോപമിയന്നുനീ
രാക്ഷസി തന്നെ വിരൂപണം ചെയ്കെടോ!
ഇത്ഥം പറഞ്ഞതു കേട്ടോരു ലക്ഷ്മണ-
നക്ഷണം വാളുറയൂരിമിഴിയിണ
ക്രുദ്ധനായ്പാരംചുവപ്പിച്ചുവേഗ-
ങ്ങെത്തിയടുത്തവൻ കർണ്ണവും നാസയും
ചെത്തിക്കളഞ്ഞൊരു നേരത്തു രാക്ഷസി
കുത്തിയൊലിയ്ക്കുന്ന ചോരയിൽ മുങ്ങിയും
ദിക്കടയും പടി വാവിട്ടലറിയും
നിൽക്കാതെമണ്ടിനാൾ ഭീതിപൂണ്ടാകുലാൽ
എത്തിഗ്ഖരനുടെ കാൽക്കൽ കരങ്ങളും
മൂർദ്ധനിവെച്ചുവീണീടിനാൾ രാക്ഷസി
ചീർത്തമരം മുറിച്ചിട്ടതുപോലവേ
ധാത്രിയിൽ വീണുരുണ്ടു കരഞ്ഞീടിനാൾ
രാത്രിഞ്ചരാധിപൻ സോദരി വീണതു
പാർത്തുഖരാശരൻ ചൊല്ലിനാനിങ്ങിനെ
അത്തൽ വെടിയുക, വേഗമെഴുന്നേൽക്കു-
കാർത്തിപിണയുവാൻ മൂലമെന്തെന്നതും
മൂക്കും ചെവിയും കളഞ്ഞതാരെന്നതും
പേർത്തുപറകനീയെന്നുടെ സോദരി!
കാലന്റെ പാശമെടുത്തു താൻ തന്നുടെ
ചാലക്കഴുത്തിലണിഞ്ഞതാരായതും?
പാമ്പിനെക്കണ്ടിട്ടറിഞ്ഞിട്ടിരിയ്ക്കവേ
താൻ തന്നെ പോയിച്ചവുട്ടിയതാരിഹ?
നല്ലവിഷമെന്നറിഞ്ഞങ്ങിരിയ്ക്കവേ
മെല്ലെന്നെടുത്തുകുടിച്ചതാരിന്നഹോ!
ചൊല്ലുകയെന്നതുകേട്ടുടൻ രാക്ഷസി
മെല്ലെന്നെഴുനേറ്റു ചൊല്ലിനാളിങ്ങിനെ
ഗന്ധർവ്വരാജാക്കളെന്നകണക്കിനെ-
സ്സുന്ദരന്മാരാമിരിവരുണ്ടിങ്ങിഹ
സൂര്യകുലാധിപനായ ദശരഥ-
വീരൻ തനിയ്ക്കുള്ള പുത്രരിരുവരും
നേരുകൊണ്ടച്ഛന്റെ വാക്കുമറക്കാതെ
പാരാതെ വന്നിരിയ്ക്കുന്നിതുകാനനേ
വിഗ്രഹം കൊണ്ടവർ മന്മഥസന്നിഭ-
രഗ്രജനായതു രാമൻ രഘുപതി
ലക്ഷ്മണൻ തമ്പിയാകുന്നതു ജാനകി
മത്തേഭഗാമിനി രാമന്റെ ഭാര്യയാം
യൌവ്വനമദ്ധ്യസ്ഥയാകയുമുണ്ടവൾ
ചൊവ്വോടുമെയ്യാഭരണങ്ങളുമണി-
ഞ്ഞയ്യം നിറന്നതുകണ്ടുഞാനെന്നുടെ
ത്രൈലോക്യനായകനാകിയരാവണ-
സോദരനായിക്കൊടുപ്പാനണഞ്ഞുചെ-
ന്നീറയോടെത്തിപ്പിടിച്ചോരളവിലേ
സുന്ദരനായ രാമന്റെ ചൊല്ലിനാൽ
തമ്പിയായുള്ളൊരു ലക്ഷ്മണനെന്നുടെ
കർണ്ണനാസാകുചം ഛേദിച്ചിതിൻ വിധം
സൌന്ദര്യഭംഗം വരുത്തീനിശാചര!
വീരരും നാരിയും പോരിൽ മരിച്ചിഹ
വീരയെനിയ്ക്കവർ ചോരകുടിയ്ക്കിലേ
തീരൂമമഹൃദിപാരിച്ചകോപവും
വൈരൂപ്യമൂലമുളവായദുഃഖവും
ഇത്ഥം പറഞ്ഞതു കേട്ടു ഖരാശരൻ
ക്രുദ്ധനായ്പ്പല്ലും കടിച്ചുകടകട
വട്ടം തിരണ്ടുള്ള ദൃഷ്ടികൾ തന്നിൽ നി-
ന്നഗ്നികണങ്ങൾ പറപ്പിച്ചുകൊണ്ടഹോ!
ദംഷ്ട്രകൾ രണ്ടും പുറപ്പെടീച്ചങ്ങിനെ-
യോഷ്ഠാധരം വിറപ്പിച്ചുമതിതരാം
ദുഷ്ടരക്ഷോഗണത്തിന്നുടെനായകൻ
വെട്ടുമിടിപോലെയുള്ളൊരുവാക്കുകൾ
ഉച്ചമേറും പടി ചൊല്ലിനാനിങ്ങിനേ-
കൊച്ചുമണുഷ്യരിദ്ദണകം പുക്കിതു
പത്രമൂലാശികളായിമുനികളോ-
ടൊത്തു ജടിലരായ്പത്നിയുമൊത്തവർ
ഉഗ്രനിശാചരവീരരിന്നാലുമ-
പ്പത്തും നടന്നുപോയിപ്പോളവരുടെ
വക്ഷസിശസ്ത്രങ്ങളേൽ‌പ്പിച്ചുകൊന്നുടൻ
രക്തം കൊടുക്കയെൻ സോദരിയ്ക്കെന്നുടൻ
ഇത്ഥം പറഞ്ഞതുകേട്ടുപതിന്നാലു
രാത്രിഞ്ചരവരർ ശൂർപ്പണഖയൊടു-
മൊത്തുനടന്നിതു ക്രൂരരായേറ്റവും
ധാത്രീസുതയുടെയാശ്രമേചെന്നപോ-
താർത്തു നിശാചരീ ശൂർപ്പണഖാതദാ
പാർത്ഥിവനന്ദനന്മാരെയും കണ്ടവൾ
രാക്ഷസർക്കായിട്ടു കാണിച്ചുരാക്ഷസി
വിണ്ടലരായവർ വന്നതു രാഘവൻ
കണ്ടുടൻ ചൊല്ലിനാൻ വില്ലെടുത്തഞ്ജസാ-
ചണ്ഡരക്ഷോഗണം വന്നതു ലക്ഷ്മണ!
കണ്ടിതോ ദണ്ഡധരരെന്നപോലവേ?
വണ്ടാർക്കുഴലിയെക്കാത്തിരുന്നീടുനീ
വിണ്ടലരോടു പൊരുതുകൊന്നീടുവാൻ
വിണ്ടലർ കാലൻ ഗമിയ്ക്കുന്നു ഞാനിഹ
ഇത്തരം ചൊല്ലിക്കുലച്ചൊരുവില്ലുമായ്
യുദ്ധസന്നദ്ധനായ് ചൊല്ലിനാനിങ്ങിനേ
പൃത്ഥ്വീശനായ ദശരഥപുത്രകർ
പത്രമൂലാശികളായിട്ടുതാപസ-
വൃത്തിയോടേ നടക്കുന്നു വനഭുവി
അത്രയുമല്ല ഹിംസാകരരല്ലെടോ!
വൃത്തിയോടേ ചരിയ്ക്കുന്നോരു ഞങ്ങളെ-
യത്ര വന്നു കൊല ചെയ്‌വതു കഷ്ടമാം
അത്രയുമല്ല പൊരുതേയടങ്ങുമെ-
ന്നുൾത്താരിലുണ്ടെങ്കിൽ നില്പിൻ ക്ഷണാർദ്ധകം
തേടിനടന്നുഞാൻ നിങ്ങളെക്കൊല്ലുവാ-
നോടാതെ നിൽക്കിലടുത്തു മനോരഥം
പേടികലർന്ന നിശാചരരെങ്കിലോ
ഓടിനടന്നുപോയീടുവിൻ വേഗമായ്
കൂടലർ കാലൻ പറഞ്ഞതു കേട്ടവർ
പാടേ കലർന്നൊരു കോപേന രാക്ഷസർ
ഘോരസർപ്പങ്ങളെപ്പോലേഭയങ്കരം
ചീറിയലറിപ്പറഞ്ഞാരിതിങ്ങിനേ
ശൌര്യം പറഞ്ഞതു പോരും മതിമതി
ശൌര്യഗുണങ്ങൾ കണ്ടീടലാമിക്ഷണം
വീരൻ ഖരനോടുപാരം പിഴച്ചനീ
പാരിലൊളിപ്പാനയയ്ക്കയില്ലിന്നിഹ
ശൂലം പരിഘവും ചാട്ടുകുന്തങ്ങളും
വേലും വളർ തടി വട്ടയും ചക്രവും
പാരമുരുണ്ടു തടിച്ച മുസലവും
പേവട്ടകയും ചുരികയും ചൊട്ടയും
വമ്പരെടുക്കും ഗദയും കടുത്തില
ഇത്തരമായുധക്കൂട്ടമെറിഞ്ഞഥ
കത്തിയെരിഞ്ഞുള്ള ശസ്ത്രമണഞ്ഞപോ-
തുത്തമൻ ബാണങ്ങളെയ്തു തെരുതെരെ-
ക്കൃത്തങ്ങളാക്കിനാൻ ശസ്ത്രങ്ങളൊക്കയും
പിന്നെപ്പതിന്നാലുബാണം തൊടുത്തുടൻ
മന്നവനന്ദനനെയ്തൊരു ബാണങ്ങൾ
ചെന്നു നിശാചരർ ദേഹം പിളർന്നഥ
ചെന്നു നിലത്തിൽ തറച്ചുവിറച്ചിതു
വന്മരം വീഴവതുപോലെ നിശാചരർ
മണ്ണിൽ പതിച്ചതുകണ്ടു നിശാചരി
തന്നെയും കൊല്ലുമെന്നുള്ള ഭയത്തിനാൽ
പിന്നെയും മണ്ടിനാൾ വീരൻ ഖരനുടെ
മുന്നിൽ പറ്റിച്ചലറീടിനാൾ രാക്ഷസി
തന്നെ മറനുകിടന്നൊരു രാക്ഷസി
തന്നെ വിലോകിച്ചു ചൊല്ലിനാൻ രാക്ഷസൻ
ഇന്നുപതിന്നാലുപേരും സഹോദരി!
നിന്നെവെടിഞ്ഞുഭയപ്പെട്ടുപോയിതോ?
രാമന്റെ ബാണങ്ങളേറ്റുമരിച്ചവർ
കാമങ്ങൾ നാകേ ഭുജിയ്ക്കുന്നിതല്ലയോ?
ഞാനിന്നിരിയ്ക്കവേനീതപിയ്ക്കുന്നതു
ന്യായമല്ലെന്നറിഞ്ഞീടുകസുന്ദരി!
ഇപ്പോൾ രഘുപതി തന്നെയും കൊന്നുഞാൻ
രക്തം കുടിപ്പാൻ തരുന്നുണ്ടു നിർണ്ണയം
ഇത്ഥം പറഞ്ഞുടനാശ്വാസനം ചെയ്തു
ക്രുദ്ധനായ് ചൊല്ലിനാൻ ദൂഷണനോടഥ
അക്ഷോഭ്യവീരരാം രക്ഷോഗണങ്ങളെ
മത്തമാതംഗരെപ്പോലുള്ളവരെയും
ശാർദ്ദൂലദർപ്പരാം രാത്രിഞ്ചരരെയും
പേർത്തുവിളിച്ചുകൂട്ടീടുകദൂഷണ!
അത്രയുമല്ല രഥത്തെയും യോജിച്ചു
ചിത്രമായുള്ളൊരു ശസ്ത്രജാലങ്ങളും
വേഗമെടുത്തുവരികയെന്നപ്പൊഴേ
രാക്ഷസരാജാവിനുള്ള കോപ്പൊക്കെയും
കാൽക്ഷണംകൊണ്ടു വരുത്തിനാൻ ദൂഷണൻ
രാക്ഷസാധീശ്വരൻ ക്രുദ്ധനായിങ്ങിനേ
ചിത്രരഥത്തോടുമെത്തിമഹാരഥൻ
ഘോരമായുള്ളോരു ഭേരിനിനാദത്താൽ
പാരം മുഴങ്ങിച്ചമഞ്ഞുദിശിദിശി
ഭേരിനാദം കേട്ടു പോരാളിവീരരും
പാരാതെവന്നു വണങ്ങിഖരനേയും
ഈരേഴുസാഹസ്രവീരർ രാമനോടു
പോരാടുവാനാശ പൂണ്ടുനടന്നിതു
ചട്ടയും മുൾത്തടി ശൂലങ്ങൾ വെന്മഴു
ചൊട്ടകളീട്ടികൾ കുന്തം കടുത്തില
സർപ്പത്തിനുള്ളൊരു ദർപ്പം കളഞ്ഞതി-
ചിത്രമിയന്നുള്ള ശൃംഗാദിവില്ലുകൾ
കൂർത്തശരങ്ങൾ നിറച്ചുവിളങ്ങുന്ന
കൂർത്തശരധികൾ കെട്ടിപ്പടജനം
മദ്ദളം തിത്തിയും ഭേരിയും ശംഖവും
ഝർഝരിമഡ്ഡുകൾ ഡിണ്ഡിമമെന്നിവ
തപ്പുകൾ നല്ല തിമിലകൾ കാഹളം
പുത്തനായുള്ള മൃദംഗമെന്നിത്തരം
കൊട്ടിമുഴക്കി നിശാചരരൊക്കയു-
മാർത്തുവിളിച്ചുടൻ വീരവാദങ്ങളും
ക്രുദ്ധരായോരോന്നുരത്തും പലതരം
മത്തമാതംഗവരരുടെനാദവു-
മുത്തരദിക്കുഭവവാജിനാദവും
ഒത്തരഥത്തിന്റെ ചക്രഘോഷങ്ങളും
മത്തരാം രാക്ഷസരട്ടഹാസങ്ങളും
മല്ലരായുള്ളവർ തല്ലുതട്ടുന്നതും
വില്ലാളിമാരുടെ ഞാണൊലിനാദവും
നല്ലാനകെട്ടിനവന്മണിനാദവും
സല്ലാപരീതികൾ പാടിപ്പഠിയ്ക്കുന്ന
കോകിലജാതികൾകൊണ്ടുള്ള ശബ്ദവും
കല്യാണവാക്കുകൾ ചൊല്ലുന്നവന്ദികൾ
ചൊല്ലിസ്തുതിയ്ക്കും മനോഹരനാദവും
ഇത്തരം ഘോഷങ്ങൾ കേട്ടുവനഭുവി-
വിത്രസ്തൃമായിതുപക്ഷിജനങ്ങളും
ചാടിക്കളിയ്ക്കുന്ന മാനും കലകളു-
മോടിത്തപിയ്ക്കുന്നു ഘോഷങ്ങൾ കേൾക്കയാൽ
ചാടിപ്പിടിയ്ക്കുന്ന കോകിലജാതികൾ
ചാടിപ്പിടച്ചുമരിയ്ക്കുന്നു ഭൂതലേ
ചാടിപ്പൊരുവാൻ കൊതിയ്ക്കുന്നു രാക്ഷസർ
ചാടിക്കളിയ്ക്കും കുതിരമേലേറിയും
ഇന്ദ്രാദിദേവകൾ കൂടെനടുങ്ങുമാ-
റിന്ദ്രാരിസേനനടന്നുപോകുംവിധൌ
ദുർന്നിമിത്തങ്ങളന്നേരമുണ്ടായിതു
ഉന്നതവാജികൾ മണ്ണിൽ പതിച്ചിതു
ചോരമാരിബതകോരിച്ചൊരിഞ്ഞതി-
ഘോരം പരിവേഷമുണ്ടായി സൂര്യനും
സൂര്യോപരാഗമപർവ്വതത്തിലുണ്ടായി
സൂര്യങ്കലുണ്ടായിവന്നുകബന്ധവും
ഭൂകമ്പമുൽക്കാനിപാതവുമുണ്ടായി
മാതംഗവീരർക്കു കണ്ണീരൊലിയ്ക്കയും
ഘോരമാം മാരുതൻ നേരെയടിച്ചിതു
ഓരികരഞ്ഞുവഴിയെവന്നുതദാ
മാരുതനെന്നിയെധൂളീപടലവും
ശാരികജാതിവല്ലാതെശബ്ദിച്ചിതു
പാരിലിരുട്ടഴല്പെട്ടുദിവാദിശി
ഏറയുയർന്ന കൊടിമേൽ കഴുവന്നു
മറ്റും നിമിത്തങ്ങളേറ്റം പിഴച്ചിതു
പാടലവർണ്ണമായീദിവാദിക്കുകൾ
പാരിൽ പരന്തുകളാദിയാം പക്ഷികൾ
പാരം തലവലിയുണ്ടായിതുഖര-
വീരൻ തനിയ്ക്കിടം തോളും ചലിച്ചിതു
നീരൊഴുകിനയനങ്ങളിൽ നിന്നഥ
വാമനയനം തുടിച്ചുഖരനഥ
ഘോരനാദങ്ങളും ഹീനമായിതദാ
പുഷ്പജാലങ്ങളാൽ തിങ്ങിയിരിയ്ക്കുന്ന
വൃക്ഷജാലങ്ങളും ശുഷ്കങ്ങളായിതു
സാരസപംക്തികൊണ്ടേറ്റം വിളങ്ങുന്ന
കാസാരമൊക്കയും ഭാസുരമെന്നിയേ
ആശരവീരൻ വിലോകിച്ചനന്തര-
മാശകൊണ്ടേറ്റവും നേരുതോന്നീലഹോ!
തന്റെ പരാക്രമഗർവ്വബലംകൊണ്ടു
തന്റെ പടയോടുചൊല്ലിനാനിങ്ങിനെ
കണ്ടിതോ ഘോരമാം ദുർന്നിമിത്തങ്ങളെ-
ക്കണ്ടാലുമില്ല ഭയമിനിയ്ക്കിങ്ങിതിൽ
ചണ്ഡപരാക്രമരായ മനുഷ്യരെ-
ക്കണ്ടാലയക്കുന്നു ദണ്ഡപാണിപുരേ
വിണ്ണവരായവർക്കന്തകനായ ഞാൻ
ചന്ദ്രൻ വരികിലും കൊന്നൊടുക്കീടുവൻ
കണ്ടീലയോ നിങ്ങളെന്റെ പരാക്രമം
കൊണ്ടുകൊണ്ടീടിലാമിന്നിഹസംഗരേ
ഇണ്ടലുണ്ടാകരുതെന്റെ പടയ്ക്കിഹ
തൊണ്ടരുണ്ടാകിലോ മണ്ടുവിനിപ്പൊഴേ
ഇത്തരം ഘോരമാം വാക്കുകേട്ടഞ്ജസാ
ചിത്തകുതൂഹലം പൂണ്ടു നിശാചരർ
ഒത്തുപടവിളിയും വിളിച്ചങ്ങിനെ
ക്രുദ്ധരായൊക്കയും രാമനിരിപ്പിട-
മെത്തിപ്പൊരുവാനിടമുള്ള ഭൂമിയിൽ
മത്തേഭതുല്യർ നിരന്നുനില്പായിനാർ
സിദ്ധവിദ്യാധരരെന്നിവരൊക്കയും
ബദ്ധമോദത്തോടു വന്നാർ ദിവിതദാ
ഉത്തമമാമുനിയാദിയായൊക്കെയു
മൊത്തു പേശീടിനാർ തങ്ങളിലിങ്ങിനെ
രാഘ്വൻ ലോകൈകവീരൻ നിശാചരർ
കാനനത്തിന്നൊരു കാട്ടുതിയ്യായവൻ
ദീനസംരക്ഷകൻ ദേവരാജപ്രഭൻ
ദാനവമാതംഗസിംഹപരാക്രമൻ
ഇക്ഷ്വാകുവംശജൻ ശിക്ഷാധുരന്ധരൻ
ദക്ഷാന്തകാകൃതി വിഖ്യാതപൌരുഷൻ
അക്ഷോഭ്യവീരനാം സംരക്ഷകൻ നൃണാം
പക്ഷീശവാഹനൻ ചക്രായുധത്തിനാൽ
ശിക്ഷിച്ചപോലെ ജയിയ്ക്കേണമെന്നവ-
രൊക്കയും വാഴ്ത്തി സ്തുതിച്ചാർ തദാദിവി
അപ്പോൾ കടന്നാൻ നിശാചരാധീശ്വരൻ
ചുറ്റും നിറഞ്ഞ പടനടുവിന്നഥ
രാക്ഷസാധീശ്വരൻ മുമ്പിൽ നടന്നിതു
രാക്ഷസവീരർ കണ്ടങ്ങതിൽ വീരരാം
ശ്യേനഗാമി പൃഥുഗ്രീവനെന്നാശരൻ
മേഘമാലി മഹാമാലി സർപ്പാസ്യനും
ഉന്നതകോപനായുള്ളൊരു ദുർജ്ജയൻ
പിന്നെരുധിരാശനൻ യജ്ഞശത്രുവും
വീരനായുള്ള കരവീരനെത്രയും
പാരമായുള്ള പരുഷൻ വിഹംഗമൻ
കാലനെപ്പോലുള്ള കാലകാർമ്മുകകന-
ക്കാലം പുറപ്പെട്ടു പന്ത്രണ്ടുപേരുമായ്
ഘോരനായുള്ള ഖരന്റെ ചുഴലവും
വീരരാമാശരരാർത്തു ചെന്നീടിനാർ
ദൂഷണൻ തന്നോടു കൂടെ പ്രമാഥിയും
സ്ഥൂലാക്ഷനും ത്രിസിരെസ്സെന്നരാക്ഷസൻ
ക്രൂരനായുള്ള മഹാകപാലൻ തദാ
പാരമലറിപ്പുറപ്പെട്ടുഘോരമായ്
രാക്ഷസസേനയൊരുമ്പെട്ടുകോപേന
രാഘവൻ തന്നുടെയാശ്രമം പൂകവേ
ഘോരമായുള്ള നിമിത്തങ്ങൾ രാമനും
പാരമായ്ക്കണ്ടുടൻ തമ്പിയോടോതിനാൻ
ലക്ഷ്മണ! കണ്ടിതോ ദുർന്നിമിത്തങ്ങൾനീ-
യിക്ഷണമുണ്ടാം വിപത്തെന്നു നിർണ്ണയം
ഭീമമായുള്ളൊരു മേഘങ്ങൾ ചോരകൾ
ഭൂമിയിൽ പെയ്തതു കണ്ടിതോ ഘോരമായ്
യുദ്ധം ഭയങ്കരമുണ്ടാകുമെങ്കിലും
ചെറ്റുമപജയംവാരാനമുക്കിതിൽ
തുള്ളുന്നു ദക്ഷിണബാഹുനേത്രങ്ങളും
ധൂമകുലങ്ങളായ് ബാണഗണങ്ങളും
രൂക്ഷപൃഷ്ടങ്ങളായുള്ള ചാപങ്ങളും
സർപ്പങ്ങൾ പോലെ ചലിയ്ക്കുന്നു ലക്ഷ്മണ!
പക്ഷികൾ നല്ലതു ചൊല്ലുന്നിതിക്ഷണം
കൊള്ളുന്ന കാന്തി നിന്നാനനം തന്നിലും
ഉള്ളം തെളിഞ്ഞിങ്ങിരിയ്ക്കുന്നിതെന്നുടെ-
ഇല്ല വിപത്തുനമുക്കെന്നു നിർണ്ണയം
വല്ലഭമുള്ള നീ വില്ലെടുത്തീടുക
പാരം പെരുമ്പറ നാദം നിലവിളി
പാരിതിലങ്ങു നിറഞ്ഞുകേൾക്കായിതു
ശത്രുക്കളിങ്ങുതിരണ്ടുവരും മുമ്പേ
ദക്ഷരെന്നാകിലോ രക്ഷിച്ചുകൊള്ളണം
വില്ലും ശരവുമെടുത്തുനീവൈകാതെ
നല്ലഗുഹതന്നിലപ്രമാദത്തൊടും
കല്യാണകാന്തി കലരുന്ന സീതയെ
മെല്ലന്നു കാത്തിരുന്നീടുക ലക്ഷ്മണ!
രക്ഷോഗണങ്ങളെ കൊല്ലുവാൻ നീ തന്നെ
ലക്ഷ്മണ! പോരായ്കയില്ലെന്നതല്ലെടോ!
ദക്ഷതയുണ്ടു നിനക്കതിനെങ്കിലു-
മിക്ഷണം ഞാൻ തന്നെ കൊല്ലുവൻ നിർണ്ണയം
പോരായ്കയില്ല നിനക്കതിലേതുമേ
ചേരാതതെങ്കിലും കേൾക്ക ഞാൻ ചൊന്നതു
ഉഗ്രരായുള്ള നിശാചരവീരരെ
നിഗ്രഹിച്ചീടുവാനാഗ്രഹംകൊണ്ടുഞാൻ
പേർത്തുപറയുന്നവാക്കിനെക്കേൾക്കെടോ!
എന്നാണനിയ്യിങ്ങിരുന്നുസഹോദര!
കന്നൽ മിഴിയാളെ രക്ഷിച്ചുകൊള്ളുവാൻ
കാൽക്ഷണം വൈകാതപോകയെന്നോതിനാൻ
ഇത്തരം കേട്ടുടൻ ലക്ഷ്മണവീരനും
സൽഗുരുവാക്യം മറക്കരുതെന്നിഹ
സത്വരം സീതയും താനുമായ്‌വന്ദിച്ചു
കല്പന കേട്ടുടൻ ഗഹ്വരം പൂകിനാൻ
കാര്യം നിനച്ചതു സാധിച്ചുവെന്നുതൻ
കയ്യും തിരുമ്പിനിലത്തടിച്ചങ്ങിനെ
തൽക്ഷണം ദേവൻ കവചം ധരിച്ചിതു
കയ്തോൽ വിരൽ ചരടെന്നിവയൊക്കയും
സത്വരം കെട്ടി മുറുക്കി മനോഹരൻ
പുത്തൻ മരവിരി ചുറ്റിയിടക്കെട്ടു-
കെട്ടിമുറുക്കിനാൻ യുദ്ധസന്നദ്ധനായ്
കൂർത്തുമൂർത്തുള്ള ശരങ്ങൾ നിറച്ചതിൽ
ചിത്രമാം തൂണുകൾ കെട്ടിയിരുപുറം
ദിക്കുവിദിക്കുകളൊക്കെനടുങ്ങുമാ-
റുച്ചമേറും ചെറുഞാണൊലി ചെയ്തുടൻ
ഉഗ്രങ്ങളായുള രക്ഷോഗണങ്ങടെ
വക്ഷസ്സൂപൊട്ടിപ്പിളർക്കുമാറങ്ങിനെ
തീക്ഷമായുള്ളൊരു ബാണം തൊടുത്തുട-
നക്ഷണം നിന്നരുളീടിനാൻ രാഘവൻ
രൌദ്രരായുള്ളൊരു രാക്ഷസരും രാമ-
ഭദ്രനും തങ്ങളിലുള്ള പോർ കാണ്മതി-
ന്നാഗ്രഹം പൂണ്ടു വന്നു നിറഞ്ഞീടിനാ-
രാകാശവീഥിയിലാകാശചാരികൾ
സിദ്ധവിദ്യാധരകിന്നരകിം‌പുരു-
ഷാശരചാരണവാനവരൊക്കെയും
യുദ്ധകോലാഹലം കാണ്മതിന്നായ് മുദാ
ബദ്ധമോദേന നിരന്നുകൂടീടിനാർ
ബ്രഹ്മർഷി ദേവർഷി പുണ്യമഹർഷിമാ-
രന്യോന്യമോതിനാർ തങ്ങളിലിങ്ങിനെ
രാഘവനേകൻ പലരുണ്ടു രാക്ഷസർ
യുദ്ധേജയാജയമെങ്ങുവന്നീടുമോ?
ഈശ്വര! രാമൻ ജയിയ്ക്കേണമെന്നവർ
സ്വസ്തിയെന്നോതിനാർ സത്തുക്കളൊക്കെയും
സത്തുക്കൾ ചൊന്നതേ സത്യമാമെന്നതും
ചിത്തേധരിയ്ക്കണമുത്തമരായവർ
അപ്പോഴണഞ്ഞിതു രാക്ഷസവമ്പട
ചുറ്റുമടുത്തതുകണ്ടുരഘുപതി
ദുഷ്ടരെക്കണ്ടോരു നേരത്തുവീരന്റെ
ദൃഷ്ടികൾ രണ്ടും ചുവന്നുമറിഞ്ഞിതു
ദിക്കുവിദിക്കുകളൊക്കനടുങ്ങുമാ-
റട്ടഹസിച്ചിതു ധൃഷ്ടരാം രാക്ഷസർ
ശിഷ്ടരെക്കൊല്ലുവാൻ ക്ലിഷ്ടിയില്ലാതൊരു
ദുഷ്ടരക്ഷോഗണമൊക്കെയൊടുക്കുവൻ
ഇത്ഥം ദശരഥപുത്രൻ തനിയ്ക്കുള്ള
ചിത്തമുറപ്പിച്ചുനിൽക്കുന്നവേളയിൽ
സൌംയനായുള്ളൊരുരാമനെക്കോപിച്ചു
കണ്ടൊരുനേരം വനദേവതകളും
മണ്ടിനാരൊക്കെയുമിണ്ടല്പൂണ്ടാകുലാ-
ലുണ്ടായവസ്ഥകളെന്തുചൊല്ലാവതും?
വീരൻ രഘുപതി കോപിച്ചുവന്നപ്പോൾ
നേരേ തിരുമുഖം പാർത്തുകൂടാനൃണാം
വീരഭദ്രൻ ദക്ഷയാഗമതിൽ‌പുരാ
ക്രൂരനായ്‌വന്നതുപോലെരഘുവരൻ
ചണ്ഡാംശുതന്നെവളഞ്ഞിരിയ്ക്കുന്നൊരു
ചണ്ഡമാം കാളമേഘങ്ങളെപ്പോലവേ
ചണ്ഡഭാവത്തോടു വില്ലുമായിങ്ങിനെ
കണ്ടു മഹാചണ്ഡനായഖരാശരൻ
വീരനാം രാമനെകണ്ടോരനന്തരം
രാമനുനേരേതെളിയ്ക്കതേരെന്നവൻ
സൂതനോടോതിനാൻ വീരൻ ഖരാശരൻ
തേർ കിടാകുന്നവൻ തേർ തെളിച്ചീടീനാൻ
പോർമദമുള്ള നിശാചരവീരരും
പാരമലറിയടുത്തിതുരാമനെ
പാരം ഭയപ്പെട്ടു കാണികളായവർ
നീരദം മാരി ചൊരിയുന്ന പോലവേ
നൂറായിരം ശരമെയ്തു ഖരാശരൻ
പാർമുഴങ്ങും പടി പാരമലറിനാൻ
വീരരാം രാക്ഷസസേനകളൊക്കയും
ഘോരശരങ്ങളെത്തൂകിനാരേറ്റവും
മാരുതവേഗമുടയകുതിരകൾ
കാരിമലപോലേയുള്ള കരികളും
തേരുകൾ ചാടുകളേറിവന്നാശരർ
കോരിച്ചൊരിഞ്ഞു പലതരമായുധം
ഭൂതഗണങ്ങൾ പ്രദോഷകാലമതിൽ
ഭൂതനാഥങ്കലടുത്തതുപോലവേ
ബാണഗണങ്ങളെക്കൊണ്ടുതിരുമേനി
ശോണിതഭൂഷിതമായിച്ചമഞ്ഞിതു
ബാണങ്ങൾകൊണ്ടുമുറിഞ്ഞിട്ടുമേതുമേ
കാണിപോലും തളർന്നീല രഘുപതി
ചോരയണിഞ്ഞതിരുമേനികണ്ടഥ
പാരം മയങ്ങിത്തപിച്ചാരമരകൾ
പൊന്മയമാം കുലവില്ലുതൃക്കയ്യതി-
ലന്നേരമാകെ വളഞ്ഞുകാണ്മായിതു
കൂരമ്പു മാറാടി, നാരാചമമ്പുകൾ
വാളമ്പു, മൊട്ടമ്പൊളിയമ്പെന്നിവ
ചന്ദ്രനിഭാനനെയ്തുടങ്ങിനാൻ
ചന്ദ്രക്കലപോലെയുള്ള ശരങ്ങളും
ഘോരവേഗങ്ങളായുള്ള ശരങ്ങളെ-
ക്കോരിച്ചൊരിഞ്ഞുതുടങ്ങിരഘുപതി
ബാണഗണങ്ങളും ചെന്നു നിശാചരർ
പ്രാണനെക്കൊണ്ടുപോരുന്നു തദാദിവി
തീക്കൊള്ളിവട്ടം ചുഴലുന്നപോലവേ
നൽക്കുലവില്ലുവളഞ്ഞൊരു മണ്ഡലം
അർക്കന്റെ രശ്മികൾ പോലെ വിവിധമാ-
യപ്പോലവേ പുറപ്പെട്ടു ബാണങ്ങളും
അമ്പുതൊടുക്കുന്നതും പിന്നെയൈവതും
വില്ലുമബ്ബാണവും തോളിലേറ്റുന്നതും
കണ്ടുകൂടാശരംകൊണ്ടുവീഴുന്നതേ
കണ്ടുകൂടൂകണ്ടുനിന്നവർക്കൊക്കയും
വില്ലുകളെയ്തു മുറിച്ചുകളകയും
നല്ല കൊടിയും കുടയും തഴകളും
വില്ലാളിവീരൻ ശരത്താൽ മുറിയ്ക്കയും
മല്ലശരങ്ങളെക്കൊണ്ടു നൃവീരനും
വെള്ളക്കുതിരകളെക്കൊലചെയ്കയും
ഭല്ലങ്ങളെയ്തു നിശാചരന്മാർകളിൽ
കൊള്ളിച്ചുമങ്ങുടൽ വിള്ളിച്ചുമങ്ങിനെ
സാരഥിവാജികൾതേരുരുൾതേരുകൾ
വീരശിഖാമണിയെയ്തുമുറിയ്ക്കയും
പാരുറ്റവാരണവീരരെയൊക്കയും
ഘോരതരശരമേല്പിച്ചുമങ്ങിനെ
കയ്യറ്റു കാലറ്റു വീഴുന്നു കേചന
അയ്യാ!ചിതമെന്നു വാഴ്ത്തുന്നു കേചന
ചെയ്യാവതെന്തെന്നു ഭീരുജനങ്ങളും
ചെയ്യും മഴപോലെബാണഗണങ്ങളും
മെയ്യിലെല്ലാടവും വന്നു തറയ്ക്കയാൽ
പയ്യെത്തളർന്നു തുടങ്ങിനിശാചരർ
ഘോരമായുള്ളൊരു നാരാചമേൽക്കയാൽ
പാരമലറിപ്പതിയ്ക്കുന്നിതാനകൾ
തേർ പല ചക്രങ്ങളൂരുകളാണികൾ
പാരമുറപ്പുള്ളൊരച്ചുതടികളും
നേരേ മുറിച്ചിതു വേഗേന രാഘവൻ
നേരേ വരുന്ന കുതിരശരം കൊണ്ടു
പാരിൽ പതിച്ചോരു നേരം കുതിരമേ-
ലേറിയ പോരാളി വീരനാം രാക്ഷസൻ
ഊരാതെവാളും പരിചയുമായണ-
ഞ്ഞീറയോടാശുവന്നെത്തുന്നതുകണ്ടു
ഘോരതരശരമേല്പിച്ചുമാറിടേ
പാരം തറച്ചുവിറച്ചുമരിയ്ക്കയും
പാരമുയർന്ന കരിമുതുകേറിയ
വീരൻ കഴുത്തറ്റു ഭൂമൌ പതിയ്ക്കയും
മാമലപോലെയലറിയടുക്കുമ്പോ-
ളാനത്തലയൻ തലയിഷുപുംഖവും
ആഴത്തറച്ചുരക്തത്തിലാറാടിയു-
മൂഴിയിലങ്ങവൻ വീഴും മദകരി
തേരിന്നുതേരാളിതേർകിടാകുന്നവൻ
ഘോരതരശരമേറ്റുമരിയ്ക്കയും
ആഴികലങ്ങവേയൂഴികുലുങ്ങവേ
ആശരർ തങ്ങടെ വാദ്യഘോഷങ്ങളും
വാജികൾ വാരണ തേരുരുൾനാദവും
പാരുറ്റ ഞാണൊലി സിംഹനാദങ്ങളും
ആനമണിനിനാദങ്ങളും ഘോഷമായ്
ബാണവേഗത്തിനാലുണ്ടായഘോഷവും
കാണികൾ ചൊല്ലും ജയജയഘോഷവും
രാക്ഷസർ തന്നുടെ വീരവാദങ്ങളും
കാൽക്ഷണം പോലുമിടവിടാതേതദാ-
ധാത്രിയിലെങ്ങും മുഴങ്ങിച്ചമഞ്ഞിതു
ചട്ടകളെയ്തു മുറിച്ചുകളകയും
വട്ടം ചുഴന്നു വരുന്നരിപുക്കളോ-
ടൊട്ടും മറുക്കാതെ ശസ്ത്രങ്ങൾ കൊണ്ടവൻ
പുഷ്ടമോദം മുറിച്ചിട്ടും തെരുതെരെ
എട്ടാശയൊക്കയും ഞെട്ടുന്ന വാറുട-
നട്ടഹാസങ്ങളുമെത്ര ഭയങ്കരം!
വാട്ടം കലരാതെ വൈരികളൊക്കയും
കൂട്ടം തിരണ്ടു വരുന്നതുകണ്ടുടൻ
ഓടിയടുത്തു ശരവരിഷങ്ങളാൽ
കൂടിയൊടുക്കുന്നു രാക്ഷസസേനയെ
ഗാത്രേഷു കൂർത്തശരങ്ങൾ തറയ്ക്കയാൽ
രാത്രിഞ്ചരവരരാർത്തരായേറ്റവും
ശ്രാദ്ധദേവാലയം പൂകും തെരുതെരെ-
യാർത്തുവിളിച്ചുപൊരുതുമരിയ്ക്കയും
രാത്രിഞ്ചരവര തങ്ങടെ ധൈര്യവും
നേർത്തിതു രാഘവ സായകം കൊൾകയാൽ
ധാത്രീശനായ ദശരഥപുത്രനും
പേർത്തു ശരങ്ങളയച്ചിതസംഖ്യമായ്
യുദ്ധം ഭയങ്കരമായോരു നേരത്തു
ബദ്ധമോദേന തെളിഞ്ഞുശ്രീരാമനും
ചിത്തം കലങ്ങാതെ വൈരികൾ തങ്ങളോ-
ടൊത്തുപൊരുതതുമെത്രയുമത്ഭുതം!
എത്രയും രോഷാലടുക്കുന്ന രാക്ഷസർ
ശസ്ത്രസംഘങ്ങളാൽ ചത്തുവീഴുന്നതും
വിസ്തൃതകീർത്തിയാം പാർത്ഥിവൻ തന്നുടെ
ഹസ്തചാതുര്യവും കണ്ടു നിശാചരർ
സിദ്ധവിദ്യാധരരെന്നിവരൊക്കയും
ചിത്രംവിചിത്രമെന്നോതിനാരേവരും
മത്തരായുള്ളൊരു രാക്ഷസവീരർവ-
ന്നെത്തുന്ന നേരത്തു ചിത്തമുറച്ചുടൻ
ബദ്ധവൈരത്തോടു യുദ്ധങ്ങൾ ചെയ്തതു
വിസ്മരിപ്പാൻ പണി സർപ്പരാജേന്ദ്രനും
രാത്രിഞ്ചരരുടെ നാദഘോഷങ്ങളാൽ
ധാത്രീകുലുങ്ങി മറിഞ്ഞുസമുദ്രവും
വീരരിൽ വീരരാം നീരജലോചനൻ
നീരദശ്യാമളനായശ്രീരാമനും
നീരദം പോലെ വരുന്ന രിപുക്കളെ
മാരുതൻ പോലെയകറ്റീശരങ്ങളാൽ
കാണികുറയാതെനിന്നുപോർചെയ്യുന്നോ-
രേണാക്ഷിജാനകീനായകൻ തന്നെയും
മാണിക്യമെന്നുകൊണ്ടാടുന്നുകാണികൾ
വീണയും വായിച്ചുനാരദമാമുനി
ചാണകൾ വെച്ചുകടഞ്ഞുതെളിഞ്ഞുള്ള
ബാണവൃന്ദങ്ങളെരിഞ്ഞുവരുന്നേരം
പ്രാണഭയത്തോടുമണ്ടുന്നു കേചന
നാണം കരുതിത്തിരിഞ്ഞുമരിയ്ക്കയും
ഞാണൊലികേട്ടു നടുങ്ങുന്നു ഭൂതലം
പാണികളേറ്റുപോയ്‌വീണുകിടക്കയും
തൂണീരമേറ്റു മുറിഞ്ഞുതെറിയ്ക്കയും
കാണിയൊഴിയാതെനിന്നൊരുരാമന്റെ
ഏണാങ്കബിംബാനനമതുനേരത്തു
കാണായിവന്നിതു സൂര്യനെപ്പോലവേ
വണ്ണം തിരണ്ടുള്ള രാക്ഷസസേനയും
കണ്ണും പുകറ്റീയകിറുംകഴറ്റിയി-
ട്ടെണ്ണമില്ലാതകോപത്തോടടുക്കയും
തിണ്ണം വിളിച്ചും പറഞ്ഞും പലതരം
കർണ്ണകഠോരമാം നാദം മുഴക്കിയു-
മർണ്ണവം പോലെ നിറഞ്ഞിതു വമ്പട.
കൈവള തോൾ വളയുള്ള കരങ്ങളും
കേവലമെയ്തറുത്തീടും തെരുതെരെ
ശുണ്ഡോപമങ്ങളാമൂരുയുഗങ്ങളും
കുണ്ഡലമണ്ഡിതഗണ്ഡയുഗളവും
നല്ലകിരീടമണിഞ്ഞശിരസ്സുക-
ളെല്ലാം മറിഞ്ഞു പതിയ്ക്കുന്നുഭൂതലേ
ചൂഴേപ്പനം പഴം വീഴുന്നതുപോലെ
കീഴിൽ കഴുത്തറ്റു വീഴും തലകളും
ചുറ്റുശരമേറ്റുവീഴുന്നിതുചില-
രൊറ്റശ്ശരമേറ്റുകേണുകിടക്കയും
ഒറ്റക്കരമറ്റുപോയൊരാവീരരും
മറ്റെക്കരമതിൽ വേലെടുത്തോടിയ-
ങ്ങെത്തുന്നതുകണ്ടുതെറ്റന്നുരാമനും
മാർഗ്ഗണം കൊണ്ടുപ്രയോഗിച്ചുകൊൽകയും
ചത്തുമുറിഞ്ഞുതളർന്നുനിശാചര-
രുൾത്താപമുൾക്കൊണ്ടുവമ്പടയൊക്കയും
ഒത്തുവാങ്ങീടിനാർ ഭീതിപൂണ്ടാകുലാൽ
സത്വരമോടുന്നതുകണ്ടുവീരനാം
ദൂഷണൻ ദൂഷിച്ചു മണ്ടുന്നവർകളെ-
ഗ്ഘോഷിച്ചുവന്നങ്ങടുത്തുമഹാരഥൻ
അപ്പോഴതുകണ്ടുമണ്ടുന്നരാക്ഷസ-
രൊക്കത്തിരിഞ്ഞടുത്തീടിനാർപിന്നെയും
ശസ്ത്രങ്ങൾകൊണ്ടുകണക്കില്ലയെന്നുവ-
ന്നസ്ത്രമെടുത്തഭിമന്ത്രിച്ചുസാദരം
അട്ടഹസിച്ചുരഘുപതിയപ്പൊഴു-
തുച്ചമേറും‌പടി കോപവശത്തിനാൽ
വൃക്ഷങ്ങളും ശിലയെന്നിവയേന്തിന
രാക്ഷസർ തങ്ങടെ കൂട്ടത്തിലഞ്ജസാ
ഗാന്ധർവ്വമസ്ത്രം പ്രയോഗിച്ചുരാഘവൻ
ഗാന്ധർവ്വമസ്ത്രമതിൽനിന്നുബാണങ്ങൾ
സാന്ദ്രമായിവന്നുനിന്നുദിശിദിശി
ചണ്ഡരക്ഷോഗണമണ്ഡലക്കൂട്ടമാം
ദണ്ഡകാരണ്യം തന്നിലങ്ങൊക്കയും
കല്ലുപതിച്ചമകുടമണിഞ്ഞുള്ള
നല്ല ശിരസ്സുകളറ്ററ്റുവീണുതേ
മത്തകരികരമൊത്തതുടകളും
ഹസ്തയുഗളവുമായുധക്കൂട്ടവും
ഘോടകവീരരും ചാടിവരുന്നേര-
മൂടേശരംകൊണ്ടുപാടേമരിയ്ക്കയും
തേടി വിളിച്ചു പോർ ചെയ്യുന്നു കേചന
പേടിപൂണ്ടങ്ങവർ കേചിൽ മണ്ടുന്നതും
വാടാതൊരാനനം തേടുന്നവീരരും
ചാടുക്കളായുള്ള തേരാളിവീരരും
കൂടിപ്പൊരുവാനണഞ്ഞുമരിയ്ക്കയും
ഓടുവാൻ ഭാവിച്ച ഭീരുജനങ്ങളു-
മോടുന്നതിൻ മുമ്പു കൊണ്ടുവീഴുംശരം
ചാടുവാനുള്ള ശരം കൊണ്ടു ദീനരായ്
ചാടിത്തപിച്ചുടൻ വീണുമരിയ്ക്കയും
മണ്ഡലാകാരമാം ചാപവുമെപ്പൊഴും
ചണ്ഡകിരണങ്ങൾ പോലേ ശരങ്ങളും
ചണ്ഡരക്ഷോഗണംകൊണ്ടുകൊണ്ടങ്ങിനെ
ദണ്ഡപാണിയ്ക്കുകൊടുത്തുതെരുതെരെ
മണ്ടുമണ്ടെന്നുപറഞ്ഞുചിലരതിൽ
മണ്ടുകയോഗ്യമല്ലെന്നതിൽ കേചന
കണ്ടിതോരാമപരാക്രമമെന്നതു
വിണ്ടലരായുള്ള രാക്ഷസർ ചൊല്ലിയും
ഗാന്ധർവ്വമസ്ത്രമയച്ചതുകണ്ടതിൽ
സാന്ദ്രമായുള്ള പടതീർന്നു മിക്കതും
ദൂഷണൻ, തന്നുടെ സേനകൾ ചാകയാൽ
ഘോഷിച്ചു രോഷിച്ചു ദൂഷണവീരനും
അയ്യായിരം പേരെയൊന്നിച്ചയച്ചുപോർ
ചെയ്യാൻ മടിയാതെയുള്ള ജനങ്ങളെ
ഊക്കുള്ളരക്കരലറിയടുത്തുട-
നൂക്കനാം രാമനെബ്ബാ‍ണഗണങ്ങളാൽ
ഇഷ്ടിപരശുത്രിശൂലവും ശക്തിയും
യഷ്ടിമുസലവും ചാട്ടുകുന്തങ്ങളും
ഈട്ടികൾ വേലുകൾ തോട്ടികൾ വാളുകൾ
വാട്ടമറ്റായുധക്കൂട്ടം പലതരം
ചക്രം വളർത്തടി കല്ലും കവിണയും
ചിത്രമേറും ഗദയും പലതിത്തരം
പാറകൾ വന്മരവും പൊടിച്ചഞ്ജസാ
പാരമെറിഞ്ഞുനിറച്ചാൻ നൃപതിയെ
ചിത്രമതേറ്റുസഹിച്ചുരഘുപതി
കൂറ്റൻ മഴ സഹിച്ചീടും കണക്കിനെ
കോപിച്ചു പാവകൻ പോലേ രഘുപതി-
യോടിച്ചു ബാണഗണങ്ങളാൽ സേനയെ
ദൂഷണനന്നേരമേറ്റടുത്തീടിനാൻ
ദൂഷിച്ചുമണ്ടുന്നരാക്ഷസസേനയെ
നാണം കരുതി നിശാചരാധീശനും
ബാണഗണങ്ങളെത്തൂകിത്തെരുതെരെ
രോഷിച്ചുളിയമ്പെടുത്തുതൊടുത്തവൻ
ദൂഷണൻ വില്ലു മുറിച്ചു രഘുപതി
നാലുനാരാചങ്ങളെയ്തുകുതിരകൾ
നാലും യമപുരത്താക്കി മഹാരഥൻ
ചന്ദ്രപ്രഭാനനനെയ്തുമുറിച്ചിതു
ചന്ദ്രക്കലാശരം കൊണ്ടു സൂതൻ തല
ഇന്ദ്രനീലപ്രഭനെയ്തുമൂന്നുശരം
ചണ്ഡനാം രാക്ഷസൻ നെഞ്ചിൽ തറപ്പിച്ചു
ഇന്ദ്രപ്രതാപനാം ദൂഷണനും തദാ
സാന്ദ്രപ്രകോപമെടുത്തു പരിഘവും
പൊമ്പട്ടകെട്ടിവിളങ്ങും പരിഘവു-
മഞ്ചെട്ടുവട്ടം ചുഴറ്റിയടുത്തിതു
കാലദണ്ഡമെടുത്തങ്ങണഞ്ഞീടിന-
കാലനെക്കണ്ടാലുമിത്ര ഭയം വരാ
കാണികളോടിവരുന്നതുകണ്ടിട്ടു
പ്രാണഭയത്തോടു മണ്ടിനാരൊക്കയും.
വീരനാം രാമനും പേടിയകന്നുടൻ
പാരുറ്റബാണങ്ങൾ രണ്ടെടുത്തഞ്ജസാ
പാരമുരുണ്ടുതടിച്ചകരങ്ങളെ-
പ്പാരാതെ കണ്ടറുത്തിട്ടാനവനിയിൽ
കൊമ്പുമുറിഞ്ഞ മദകരി പോലവേ
കമ്പം കലർന്നു നിശാചരാധീശനും
കമ്പം വരുമാറുവീണാനവനിയിൽ
കമ്പമകന്നിതുദേവകൾക്കുതുലോം
ദൂഷണൻ മന്നിൽ വീഴുന്നതു കണ്ടഥ
മൂന്നുപേരന്നേരമോടിയടുത്തിതു
സ്ഥൂലാക്ഷനെന്നും മഹാകപാലാശരൻ
വെണ്മഴുകയ്ക്കൊണ്ടുവീരൻ പ്രമാഥിയും
ശൂലവുമായി മഹാകപാലൻ തദാ
സ്ഥൂലാക്ഷനങ്ങുടൻ വാളുമായഞ്ജസാ
സൂര്യകുലമണി തന്നോടടുത്തിതു
ശൂരരാം മുവ്വരുമോടിയടുക്കവേ
സ്ഥൂലാക്ഷനക്ഷികൾ നേരല്ലയെന്നവൻ
ചാലേ ശരങ്ങളാൽ പൂരിച്ചു കണ്ണുകൾ
ഭംഗി പോരാ തലയ്ക്കെന്നു രഘുവരൻ
ഭംഗം വരുത്തി മഹാകപാലന്നുടെ
പാരം പരാക്രമമുള്ള പ്രമാഥിയേ
ബാണങ്ങളെയ്തു നിറച്ചു തള്ളീടിനാൻ
അയ്യായിരം പേരെയും ഖരൻ തമ്പിയാം
കയ്യൂക്കുടയോരു ദൂഷണൻ തന്നെയും
അയ്യാ! ചിതമെന്നു കൊണ്ടാടുമാറുടൻ
കൊന്നാൻ പടനായന്മാരെയൊക്കയും
ആജ്ഞാപനം ചെയ്തു പിന്നെയും പോകയെ-
ന്നജ്ഞാനവാരിധിവീരൻ ഖരാശരൻ
ശ്യേനഗാമിമുതൽ പന്ത്രണ്ടുപേരായ
സേനാപതികളേയുമയച്ചീടിനാൻ
പന്ത്രണ്ടുസൂര്യരൊരുമിച്ചുപോരിനായ്
ചന്തം തിരണ്ടുവരുന്നതുപോലവേ
പന്ത്രണ്ടുദിവ്യശരങ്ങളെക്കൊണ്ടവൻ
പന്ത്രണ്ടുപേരെയും കൊന്നൊടുക്കീടിനാൻ
കർണ്ണിശരങ്ങൾ നൂറെയ്തു രഘുവരൻ
തുർണ്ണമരക്കരിൽനൂറിനെക്കൊന്നിതു
ആയിരം പേരിങ്ങടുത്തിതുപിന്നെയു-
മായിരമമ്പിനാലത്രയും വീണിതു
പന്ത്രണ്ടുപേരോടുകൂടെവന്നപട-
യൊന്നൊഴിയാതെയൊടുക്കിയനേരവും
വീരൻ ഖരനതു കണ്ടടുത്തീടിനാൻ
വീരൻ ത്രിശിരസ്സു ചൊല്ലിനാനന്നേരം
വീരശിഖാമണിയായ ഖരാശര!
പോരിലൊടുക്കുവൻ വീരനാം രാമനെ
പോരാമിതിന്നുഞാൻ തന്നെ നിശാചര!
പോരുനിനക്കെതിരിന്നവനെന്നറി
വീരാ നിനക്കെതിരുണ്ടോ ജഗത്തിങ്കൽ?
പോരായ്മയില്ല നിനക്കിതിലേതുമേ
പോരിലൊടുക്കുവൻ പക്ഷേ രണഭുവി
വീരൻ ശരമേറ്റു വീഴുന്നതുണ്ടിഹ
നിൽക്ക നീ ഞാൻ തന്നെ പോരുമിവനെയും
നിഗ്രഹിച്ചീടുവാനെന്നു മഹാരഥൻ
തേരുതെളിച്ചുത്രിശിരസ്സുരാമനു
നേരേ പൊരുവതിനായടുത്തീടിനാൻ
കാണികൾ കൂടി മയങ്ങുമാറങ്ങുടൻ
ബാണങ്ങൾ തൂകിത്തുടങ്ങി നിശാചരൻ
മൂന്നമ്പെടുത്തു തൊടുത്തു വലിച്ചുടൻ
തൂർണ്ണം പ്രയോഗിച്ച നേരത്തു ബാണങ്ങൾ
കന്ദർപ്പസുന്ദരനാകിയ രാമന്റെ
ചന്ദ്രക്കലപോലെയുള്ളൊരുനെറ്റിമേൽ
ചെന്നു തറച്ചു വിറച്ചൊരുനേരത്തു
മന്ദസ്മിതം ചെയ്തു ചൊല്ലിനാനിങ്ങിനെ
നന്നുനന്നിന്നിതുനിന്റെ ഭുജബല-
മുന്നതശൌര്യഗുണങ്ങളറിഞ്ഞു ഞാൻ
മൂന്നുകുസുമങ്ങളെന്നതുപോലവേ
മൂന്നമ്പു നെറ്റിമേലേല്പിച്ചിതില്ലയോ?
എന്നുടെ ബാണഗണങ്ങളെക്കാൺകനീ-
യെന്നുപതിന്നാലുബാണം തൊടുത്തുടൻ
നന്നായ്‌വലിച്ചുതോളേറ്റിരഘുപതി
ഖിന്നതവിട്ടു പ്രയോഗിച്ചുബാണങ്ങൾ
മാറത്തുകൊള്ളത്തറപ്പിച്ചുരാഘവൻ
വീറൊത്തുമണ്ടുന്നജാതിക്കുതിരകൾ
ദൂരത്തുഭൂമിയിൽ ചാടുന്നനേരത്തു
ഘോരശരങ്ങളേൽ‌പ്പിച്ചുരഘുപതി
വീണുവശം കെട്ടു ചത്തിതപ്പോൾ ജഗൽ-
പ്രാണവേഗങ്ങളാം നാലുഹയങ്ങളും
ചാതുര്യമോടെട്ടുബാണങ്ങളെയ്കയാൽ
സൂതനും വീണൂ രഥത്തട്ടിലഞ്ജസാ
പാരമുയർന്നകൊടിമരമെയ്തവൻ
പാരാതെ തള്ളിനാൻ പാടെയവനിയിൽ
ഘോരശരം തറച്ചീടും നിശാചരൻ
പാരം തളർന്നിട്ടുമേറ്റടുത്തീടിനാൻ
ചാരത്തുവന്നങ്ങടുത്തതുകണ്ടഥ
ശ്രീരാമദേവൻ തിരുവടിമെല്ലവേ
പോരാടുവാൻ വന്നടുക്കുന്ന വീരനെ-
യാരാതെ മൂന്നു ശരം തൊടുത്തഞ്ജസാ
പാരം വലിച്ചു ചുമലണച്ചങ്ങിനെ
നേരേയയച്ചൊരു ബാണങ്ങൾ ചെന്നുടൻ
വീരൻ ത്രിശിരസ്സു തന്റെ ശിരസ്സുകൾ
വേറേ തെറിപ്പിച്ചു വിസ്മയം! വിസ്മയം!
പാരിൽ പരന്ന പടയും ത്രിശിരസ്സും
നൈഋതവീരനാം ദൂഷണനെന്നിവർ
പോരിൽ മരിച്ചതുകണ്ടു ഖരാശരൻ
പാരം ഭയപ്പെട്ടു രാമവീര്യത്തിനാൽ
പേടികളഞ്ഞുറപ്പിച്ചു തന്മാനസം
തേടി വിളിച്ചിതു രാക്ഷസസേനയെ
കോടിയനുസരിച്ചോതിനാനിങ്ങിനെ
കൂടലർ കാലരായുള്ളൊരു നിങ്ങളും
പാടെ നിരന്നു വന്നിങ്ങു നിന്നീടുവിൻ
പേടികളഞ്ഞു പോർ ചെയ്‌വതിന്നായ് മുദാ
പോരിന്നുപോരായ്മയല്ലടോ! നിങ്ങടെ
ശൌര്യഗണങ്ങളറിവാനടങ്ങി ഞാൻ
കൂരമ്പുകൊണ്ടിവൻ നെഞ്ചിൽ തറപ്പിച്ചു
കാലപുരത്തിന്നയയ്ക്കുന്നതുണ്ടിഹ
ഇത്ഥം പറഞ്ഞങ്ങുറപ്പിച്ചു വമ്പട
യുദ്ധസന്നദ്ധനായെത്തിനാനഞ്ജസാ
ഘോരരഥമേറി വന്നു രഘുനാഥ-
വീരനാം രാമനോടേറ്റടുത്തീടിനാൻ
ത്രൈലോക്യവീരനായുള്ള രഘുപതി
ത്രൈലോക്യകണ്ടകനായ ഖരാശരൻ
അന്യോന്യമേറ്റം പൊരുതാരിരുവരു-
മന്യോന്യമങ്ങവർ തങ്ങൾക്കു വെല്ലുവാൻ
പാരുറ്റ ബാണങ്ങൾ കൊണ്ടങ്ങിരുവരും
കോരിച്ചൊരിഞ്ഞിതു മാരികണക്കിനേ
ഘോരാകൃതിയായ നൈഋതവീരനും
ഘോരവേഗങ്ങളാമസ്ത്രങ്ങളെയ്തിതു
രാഘവരാക്ഷസബാണഗണങ്ങളാ-
ലാകാശമൊക്കെയനാകാശമായിതു
അന്ധകാരാവൃതമായി രണക്കള-
മന്തിപോലേയായ് ചമഞ്ഞിതങ്ങു തദാ
ഗന്ധവാഹൻ തനിയ്ക്കാദിയായ്ച്ചെല്ലുവ-
നന്തമില്ലാതെയായ്‌വന്നിതന്നേരവും
കാണിവഴുതാതെ ചെയ്തിതു പോരവർ
കാണികൾക്കാശ്ചര്യമുണ്ടാകുമാറഥ
യുദ്ധം പലരോടു ചെയ്ക നിമിത്തമായ്
ചെറ്റു തളർന്നിതു രാഘവനും തദാ
അപ്പോൾ പൊരുവാൻ തുടങ്ങുക കൊണ്ടവ-
നല്പം തളർന്നീല രാക്ഷസവീരനും
രാമൻ തളർന്നതു കാൺകയാൽ കേവല-
മാമയപ്പെട്ടിതു ദേവകളാകവേ
കാലാന്തകൻ പോലെയുള്ള ഖരനെയും
ചാലവേ കണ്ടു ഭയന്നിതു കാണികൾ
യുദ്ധേ തളർന്നതു കണ്ടു നിശാചര-
നെത്തിയടുത്തതി വിക്രമം ചെയ്തുതേ
പാർത്ഥിവനന്ദനൻ തന്നുടെ വില്ലിനെ-
പ്പാർത്തിരിയാതെ നിശാചരാധീശനും
ചിത്രമിയന്നുള്ള ശസ്ത്രമെടുത്തുടൻ
തൃക്കൈപ്പിടിയൂടെ വെക്കം മുറിച്ചിതു
എട്ടുശരങ്ങളെക്കൊണ്ടുതിരുമെയ്യീ-
ലെട്ടുമർമ്മങ്ങളിലേൽ‌പ്പിച്ചു രാക്ഷസൻ
ആയിരമമ്പുകളെയ്തവൻ പിന്നെയു-
മാഹിതമായ കവചം മുടിച്ചിതു
പൊന്മയമായോരു ചട്ട തിരുമേനി
തന്നിന്നുവീണു മുറിഞ്ഞു രണഭുവി
ചാപഭംഗത്തിനെക്കണ്ടോരുനേരത്തു
കോപമിയന്നു രഘുപതിയ്ക്കേറ്റവും
കുംഭോത്ഭവർഷികൊടുത്തധനുസ്സിനെ-
ഗ്ഗംഭീരമായിക്കുലച്ചുരഘുപതി
കമ്പമരിനിരയ്ക്കുണ്ടാകുമാറുടൻ
കമ്പമന്യേചെറുഞാണൊലിചെയ്തഥ
പൊന്മയമായ കൊടിമരമെയ്തതി-
നിർമ്മലൻ ഭൂമൌ മുറിച്ചു വീഴ്ത്തീടിനാൻ
നാലു ശരങ്ങളെക്കൊണ്ടുതിരുമേനി
ചാലെപ്പിളർന്നുരജനീചരാധിപൻ
ചൂതാസ്ത്രനുസമനായശ്രീരാമനും
ക്രോധം കലർന്നാറു ബാണം തൊടുത്തുടൻ
മാതംഗവീരനെപ്പോലെവരുന്നവൻ
ഫാലതലത്തിൽ കൊടുത്താനൊരമ്പിനെ
കൈരണ്ടിലുമിഷുരണ്ടുതറപ്പിച്ചു
വൈരിയാം രാക്ഷസൻ മാറത്തു മൂന്നിവ
പിന്നെപ്പതിമൂന്നുബാണവരങ്ങളെ
നന്നായ്ത്തിരഞ്ഞെടുത്തീടിനാൻ ഭൂപതി
ഒന്നിനെക്കൊണ്ടു യുഗമെയ്തു തള്ളിനാൻ
സന്നാഹമുൾക്കൊണ്ടു മന്നവൻ പിന്നെയും
നാലമ്പെടുത്തു തൊടുത്തു വലിച്ചുടൻ
നാലുകുതിരകളെക്കൊലചെയ്തിതു
ആറാമതൊന്നുകൊണ്ടെയ്തു ഖരനുടെ
സാരഥി തൻ തലയും മുറിച്ചിട്ടിതു
ബാണങ്ങൾ മൂന്നങ്ങെടുത്തു രഥത്തിന്റെ
വേണുകൾ മൂന്നും മുറിച്ചു രഘുപതി
പിന്നെയും രണ്ടുകൊണ്ടച്ചുതടികളും
പന്തിരണ്ടാശരംകൊണ്ടു ധനുസ്സിനെ-
പ്പങ്‌ക്തിരഥസുതനെയ്തുമുറിച്ചിതു
ഘോരതരമായ ബാണമൊന്നുള്ളതു
വീരൻ വലിച്ചു വലം ചെവിയ്ക്കപ്പുറം
നേരേ പ്രയോഗിച്ച നേരത്തു ബാണവും
വീരൻ ഖരനുടെ മാറിൽ തറച്ചിതു
തേരും കുതിരയും സാരഥി തന്നെയും
നേരേ മരിച്ചതായ്ക്കണ്ടുഖരാശരൻ
തേരിന്നുപാരിൽ കുതിച്ചു ചാടീടിനാൻ
ഘോരമായുള്ള ഗദയുമെടുത്തുടൻ
പാരിടമൊക്കെക്കുലുങ്ങുമാറങ്ങിനെ
വാരിദം പോലെയലറിത്തിമിർത്തവൻ
പോരിനായ്‌വന്നടുത്തീടിനാനഞ്ജസാ
ആശരൻ തേരും കുതിരയും പോകയാ-
ലാശയറ്റു ഖരൻ ഭൂമിയിൽ ചാടിയി-
ട്ടാരാൽ വരുന്നതുകണ്ടുടൻ ദേവകൾ
ചേരാജയമിന്നിശാചരവീരനു
കാകുത്സ്ഥനേജയംവന്നുകൂടീടുമെ-
ന്നാകാശചാരികൾ വാഴ്ത്തിനാർ രാമനെ
വീരശിഖാമണിയായ ശ്രീരാമനും
പാരം ചിരിച്ചരുളീടിനാനിങ്ങിനെ
മത്തനായ് നീ പുരാരക്ഷോഗണങ്ങളോ-
ടൊത്തു ദിശിദിശി നിത്യം നടന്നിഹ
സത്തുക്കൾക്കോരോരുപദ്രവം ചെയ്തതി-
ന്നൊത്ത ഫലമിതു വന്നിതു ദുർമ്മതേ!
ദുഷ്ടത കാട്ടുവോർക്കാരുമില്ലാതെപോം
കഷ്ട്കാലങ്ങളിലിഷ്ടരുണ്ടാകിലും
മൂന്നുലോകത്തിന്നുമീശ്വരനാകിലും
ക്രൂരകർമ്മങ്ങളെച്ചെയ്തുവെന്നാകിലോ
മൂലഹാനിവരുമെന്നതുനിർണ്ണയം
കാലം വളരെ നിന്നീടുകയില്ലെടോ!
ലോകവിരുദ്ധമായ് ചെയ്യുന്ന കാര്യങ്ങൾ
ശോകമായ് വന്നിടും കാലാന്തരങ്ങളിൽ
ധർമ്മവിഘാതങ്ങൾ ചെയ്യും ജനങ്ങൾക്കു
കണ്ടവരൊക്കയും വിണ്ടലരായ്‌വരും
പാമ്പിനെക്കണ്ടാലകന്നു പോകും പടി
പാപകന്മാരെയും കൈവിടുമെല്ലാരും
കാമലോഭങ്ങളാൽ മൂഢരായജനം
പാപകർമ്മങ്ങളെച്ചെയ്താലതിൻഫലം
ആലിപ്പഴം തിന്നരണകൾ പോലവെ
പ്രാപിയ്ക്കുമെന്നറിഞ്ഞീടുക രാക്ഷസ!
സാധുക്കളായ മുനികളെക്കൊൽകയാൽ
പാതകമല്ലാതെയുണ്ടോ ഫലമതിൽ?
വേരുകെട്ടമരം നിൽക്കുന്നപോലവേ
പാപികളായവർ നിൽക്കും ചിലതുനാൾ
പാതകം ചെയ്യുന്ന കാലത്തു തൽ‌ഫലം
കാണായ്കകൊണ്ടിങ്ങിവണ്ണം നിനച്ചുപോം
പാതകകർമ്മങ്ങളെച്ചെയ്തുവർദ്ധിച്ചു
താപമെനിയ്ക്കില്ലയെന്നുനിനച്ചവർ
പാപകർമ്മങ്ങളെ ചെയ്യും നിരന്തരം
താപമായീടുമൊടുക്കത്തിലങ്ങതു
ചെറ്റുകാലം ശുഭമായിട്ടു കാണ്മതു
കുറ്റമല്ല പൂർവ്വപുണ്യജന്മങ്ങളാൽ
ചെറ്റുനിരൂപിച്ചുപോകാതെനല്ലതെ-
ന്നറ്റത്തു നാശം വരുമെന്നു നിർണ്ണയം
അന്നം വിഷമുള്ളതുണ്ണുന്നവർക്കതു
തന്നുടെ പാകം വരുവോളമേതുമി-
ല്ലെന്നോപരിതാപമെത്തുന്നനേരത്തു
ഖിന്നനായ് വീഴുമതുപോലെ പാതകം
പണ്ടുനീകൊന്ന മുനികൾ പോയുള്ളൊരു
പന്ഥാവിലാക്കുവൻ നിന്നെയും നിർണ്ണയം
പുറ്റിന്നുചുറ്റിപ്പുറപ്പെറ്റുവന്നൊരു
സർപ്പസംഘങ്ങൾ പോലെ മമബാണങ്ങൾ
ഉൽക്കടമായി നിന്റെ ശരീരത്തിനെ
വെക്കം പിളർക്കുന്നതിന്നുകണ്ടിടു നീ
നിന്റെ പരാക്രമമൊക്കയും രാക്ഷസ!
ഖിന്നതവിട്ടു ചെയ്തീടുകയെന്നോടു
താലഫലം പോലെ നിന്റെ ശിരസ്സിനെ-
ച്ചാലേ കളഞ്ഞീടുമെന്റെ ശരങ്ങളും
എന്നു രഘുപതി വാക്കുകേട്ടാശരൻ
ചൊന്നാനതികോപമുൾക്കൊണ്ടിതുത്തരം
തന്നെയേറ്റം പുകഴ്ത്തുന്നതതുമതി
നന്നായറിഞ്ഞു നീ സാരനല്ലെന്നതും
പിച്ചള പൊന്നെന്നു തോന്നും ചിലർക്കതു-
മഗ്നിയിൽ തപ്തമായാലറിഞ്ഞീടലാം
അപ്പോലെ നിന്നെ നിൻ കഥനവാക്കിനാ-
ലിപ്പോളറിഞ്ഞേനസാരനെന്നുള്ളതും
തന്നെ പുകഴ്ത്തുന്ന മന്നവരായവർ
തന്നേയധമരെന്നേവരും ചൊല്ലുവോർ
പ്രാകൃതരാക്ഷസനിഗ്രഹം കൊണ്ടുനീ
പ്രാഭവം കാട്ടി ഞെളിയേണ്ട കേവലം
കൊല്ലുവൻ നിന്നെ ഞാനിന്നെന്നു നിർണ്ണയ-
മില്ലതിന്നേതും വിശയം നരാധമ!
ചൊല്ലുവാൻ നിന്നോടിനിയുമുണ്ടുപല-
തില്ലതിന്നിപ്പോളവസരമിങ്ങെടോ!
ഇന്നാശരരെപ്പതിന്നാലസാഹസ്ര-
മൊന്നൊഴിയാതെ കൊലചെയ്തവീരനാം
നിന്നെക്കൊലചെയ്തവരുടെ ബന്ധുക്കൾ
കണ്ണുനീരിന്നു തുടയ്ക്കുന്നതുണ്ടു ഞാൻ
നിന്നുടെ മാംസങ്ങളെക്കൊണ്ടവർക്കിഹ
നന്മയിലിപ്പോൾ ബലികൊടുക്കുന്നു ഞാൻ
എന്നു പറഞ്ഞങ്ങെറിഞ്ഞു ഗദയാലെ-
യുന്നതമായുള്ള വൃക്ഷങ്ങളൊക്കയും
ഭിന്നമാക്കിഗ്ഗദകാലപാശം പോലെ
വന്നൊരു നേരത്തു മന്നവവീരനും
നിന്നുശരങ്ങളസംഖ്യം പ്രയോഗിച്ചു
ഭിന്നമാക്കി മുറിച്ചിട്ടു ഗദയെയും
മന്ദസ്മിതം ചെയ്തു മന്നവൻ പിന്നെയു-
മുന്നതകോപമുൾക്കൊണ്ടു ചൊല്ലീടിനാൻ
എന്നുടെ മെയ്യിൽ പ്രയോഗിയ്ക്കുവാൻ നിന-
ക്കിന്നിയുമസ്ത്രങ്ങളുണ്ടോ നിശാചര!
ഉന്നതകീർത്തിമാനായ നിന്റെ ഗദ
ഭിന്നമായ് വീണതും കണ്ടിതോ നീ ഭുവി?
ഇന്നുമരിച്ചവർ ബന്ധുക്കൾ കണ്ണുനീർ
ചെന്നു തുടപ്പാനയയ്ക്കയുമില്ലെടോ!
ഇന്നു ഞാൻ നിന്നെക്കളംബങ്ങളെക്കൊണ്ടു
കൊന്നു മുനികൾക്കു സന്തോഷമാക്കുവൻ
നിന്നുടെ ചോര തിളച്ചുവരുന്നതു-
മിന്നിഹ ഭൂമി കുടിയ്ക്കും നിശാചര!
എന്നു പലതും പരുഷമരുൾചെയ്തു
മന്നവനായ ദശരഥസൂനുവും
ചൊന്നതുകേട്ടുകോപിച്ചുനിശാചരൻ
പിന്നെയുമൊന്നു ചൊല്ലീടിനാനിങ്ങിനെ
മന്നവ! കാലപാശം കഴുത്തിൽ തവ
വന്നുവീണിട്ടിവ ചൊല്ലുന്നു നിർണ്ണയം
ഒന്നും തിരിയാതെ ചൊല്ലും മരണവും
വന്നടുത്തീടുന്ന നേരം നരാധമ!
എന്നുപറഞ്ഞുനിശാചരാധീശനും
വന്മരമായമരാമരംകൈക്കൊണ്ടു
മന്നവൻ തന്നുടെ മെയ്യിലെറിഞ്ഞതു
നിന്നുടെ കാലമൊടുങ്ങിയെന്നോതിനാൻ
വന്മരം വന്നതുകണ്ടുരഘുപതി
തൻശരം കൊണ്ടുടനെയ്തുനുറുക്കിനാൻ
മന്നവൻ പിന്നെയുമെയ്തുതെരുതെരെ-
യുന്നതാകാരന്റെ മൈപിളർന്നീടിനാൻ.
വന്മലയിന്നുപുഴയൊഴുകും പടി-
വന്നൊഴുകിഖരൻ മെയ്യിന്നു ചോരയും
ചോരയണിഞ്ഞോരു വീരനും മത്തനാ-
യോടിയടുത്തു രഘുകുലവീരനെ
പാരമടുത്തുപോർ ചെയ്‌വാൻ പണിയാഞ്ഞു
പോരിന്നു മുവ്വടി വാങ്ങിയനന്തരം
ഇന്ദ്രൻ കൊടുത്ത ശരം തൊടുത്തുരാമ-
ചന്ദ്രൻ വലിച്ചു വലം തോളിലേറ്റിയി-
ട്ടിന്ദ്രാരിയായുള്ള വീരൻ ഖരനുടെ
നെഞ്ചിൽ പ്രയോഗിച്ചു വീരൻ രഘുപതി
അമ്പുകൊണ്ടൂഴിയിൽ വീണു ഖരാശരൻ
കമ്പമകന്നു ജഗത്തുഗൾക്കൊക്കയും
അന്തകൻ തന്നെയും ശ്വേതവനമതിൽ
ചന്ദ്രചൂഡൻ പരൻ കൊന്നതുപോലവേ
ഇന്ദ്രൻ പുരാവജ്രഹസ്തനായ്‌വൃതനെ-
കൊന്നതുപോലെയും വീണാനവനിയിൽ
പിന്നെയും ഫേനത്തിനാലിന്ദ്രനായവൻ
കൊന്നാൻ നമുചിയെയെന്നതുപോലെയും
ഉന്നതഘോഷമുണ്ടാകുമശനിയാ-
ലിന്ദ്രൻ വലനെയും കൊന്നതുപോലെയും
മന്നവനായ ശ്രീരാമദേവൻ തദാ
കൊന്നാൻ ഖരാശരൻ തന്നെയും കാനനേ
ഉമ്പർ കോനാദികൾ സന്തോഷമുൾക്കൊണ്ടു
വമ്പനാം രാമനെക്കൊണ്ടാടിവാഴ്ത്തിനാർ
ദുന്ദുഭിവാദ്യവും ഭേരീനിനാദവും
വന്മദം പൂണ്ടു മുഴക്കിനാരൊക്കെയും
ആശ്ചര്യമാശ്ചര്യമെന്നങ്ങമരകൾ
പേർത്തും പറഞ്ഞു തല കുലുക്കീടിനാർ
മുക്കാലുമൂന്നുഘടികയും കൊണ്ടവൻ
രാക്ഷസക്കൂട്ടമൊടുക്കിയതൊക്കയും
അശ്ചര്യമാശ്ചര്യമെന്നുപറഞ്ഞവ-
രൊത്തുരമിച്ചുഗമിച്ചാർതദാദിവി
രാജർഷിമാരൊരുമിച്ചു ചൊല്ലീടിനാർ
രാജകുമാരനാം രാമനോടിങ്ങിനെ
ഇന്ദ്രശങ്കാശനായുള്ള രഘുവര
ഇന്ദ്രൻ ശരഭംഗനാശ്രമേവന്നതു
നിന്നെയും ചിത്രകൂടത്തിന്നിതുവഴി
ചൊല്ലിയുപായേനകൊണ്ടുവരുവാനും
ചണ്ഡനാം രാക്ഷസനിഗ്രഹത്തിന്നുമീ
ഞങ്ങടെ കാര്യങ്ങളൊക്കെയും രാഘവൻ
സാധിച്ചു സാധിച്ചു മോദിച്ചു നന്നായി
ഞങ്ങൾ തപസ്സുകൾ ചെയ്തിരിയ്ക്കുന്നിഹ
നന്മുനിമാരുടെ വാക്കുകേട്ടിങ്ങിനെ
ഗംഭീരനായ ശ്രീരാമൻ തിരുവടി
ചന്തമോടങ്ങെഴുനെള്ളിനിന്നീടിനാൻ
ചെഞ്ചിടകെട്ടിയിട്ടംബുജലോചനൻ
മന്ദാനിലനേറ്റു മംഗലമാർന്നുടൻ
ഭംഗ്യാകുലവില്ലുമൂന്നിമനോഹരൻ
പിന്നെ മുനിമാരോടൊത്തുരഘുപതി
തന്നുടെയാശ്രമം പൂകിനാനഞ്ജസാ
മങ്കമാർ ചൂടുന്ന പൊന്മുടിരത്നമാം
മഞ്ജുളാംഗിയായ ജാനകിതന്നുടെ
കാന്തനെ കണ്ടുമോഹിച്ചുമനോഹരി
കൊങ്കനല്ലാൾ പുണർന്നീടിനാൾ സത്വരം
തമ്പിയാം ലക്ഷ്മണനും പാദപങ്കജം
സമ്മോദമുൾക്കൊണ്ടു നന്നായ് വണങ്ങിനാൻ
സന്താപനാശിനി താനുമനുജനും
ചെന്താമരാക്ഷൻ മുനിവൃന്ദവുമായി
നന്നായ് രമിച്ചുടജത്തിലിരുന്നിതു
പിന്നെയകമ്പനനെന്നൊരു രാക്ഷസൻ
ലങ്കയിൽ ചെന്നു പുലസ്ത്യാത്മജനോടു
സങ്കടം വന്നതു ചൊല്ലിനാനിങ്ങിനെ
രാജകുലോത്തമവീരശിഖാമണേ!
രാക്ഷസനായകനീജയിയ്ക്കേണമെ
ദണ്ഡകാരണ്യകം തന്നിലുള്ളൊരതി-
ചണ്ഡരായുള്ള ഖരാദികളൊക്കെയും
ദണ്ഡപാണിപുരം പുക്കിതു രാക്ഷസ!
ദണ്ഡം കലർന്നോടിവന്നു ഞാൻ ശേഷിച്ചു.
ഇത്ഥം പറഞ്ഞതുകേട്ടുനിശാചരൻ
ക്രുദ്ധനായിത്തരം ചൊല്ലിനാൻ രാവണൻ
എന്റെ ജനസ്ഥാനമേവനാണിന്നിഹ
കൊന്നതെന്നാലവൻ ചത്തിതു നിർണ്ണയം
ഇന്ദ്രൻ ധനദനും വിഷ്ണുവും കാലനു-
മഗ്നിയെന്നാകിലും പുക്കൊടുക്കീടുവൻ
സൂര്യനെപ്പോലെ കുപിതനായുള്ളതി-
വീര്യവാനായുള്ള രാവണൻ തന്നെയും
ഭീരുവായുള്ളൊരകമ്പനൻ കൈതൊഴു-
തോതിനാൻ തന്നുടെ പ്രാണരക്ഷാർത്ഥമായ്
പാരം ഭയപ്പെട്ട കമ്പനൻ തന്നോടു
വീരനാം രാവണൻ ചൊല്ലിനാനിങ്ങിനെ.
പേടിയ്ക്ക വേണ്ട നീ പ്രാകൃതരാക്ഷസ!
പാടേ കൊല ചെയ്കയില്ല ഞാൻ നിന്നെയും
നമ്മുടെ സേനയൊടുങ്ങിയതെങ്ങിനെ
ശങ്ക വെടിഞ്ഞു പറകെടോ രാക്ഷസ!
ഇന്ദ്രാദിദേവകൾ കൂടെയുണ്ടെല്ലയോ?
ഇത്തരം കേട്ടു പറഞ്ഞാനകമ്പനൻ
ക്രുദ്ധനായുള്ളൊരു രാവണനോടഥ
പൃത്ഥ്വീപതിയാം ദശരഥൻ തന്നുടെ
പുത്രനാം രാമനെന്നുള്ളൊരു മാനുഷൻ
തത്ര വന്നീടിനാൻ തമ്പിയോടും നിജ-
പത്നിയാം സീതയെന്നുള്ളൊരവളുമായ്
യുദ്ധക്കളത്തിലവനാലേ രാക്ഷസ-
രൊക്കെയൊടുങ്ങി ഖരാദിയായുള്ളവർ
ശുഷ്ക്കങ്ങളായുള്ള കാട്ടിലകം പുക്കൊ-
രഗ്നികണക്കെദ്ദഹിച്ചാനരക്ഷണാൽ
ഇന്ദ്രാദിദേവകളാരുമവരുടെ
ബന്ധുവായ് വന്നീലവർ ഖരായോധനേ
തമ്പിയും കൂടി വന്നീല രണഭുവി
കമ്പമകന്നവനേകനായ് നിന്നുടൻ
ചമ്പയെപ്പോലുള്ള വിൽ‌വളച്ചങ്ങിനെ
യുമ്പർക്കോൻ വൈരികളെക്കൊലചെയ്തിതു
ഇത്ഥം പറഞ്ഞതു കേട്ടുടൻ രാവണൻ
ക്രുദ്ധനായുത്തരമോതിനാനഞ്ജസാ
ഇപ്പൊഴെഞാൻ ചെന്നു ശത്രുവാം രാമനെ
നിഗ്രഹിച്ചീടുവനെന്നതു കേട്ടവൻ
ഉത്തരം ചൊല്ലിനാൻ തൽക്ഷണമിങ്ങിനെ
ഇക്ഷ്വാകുവംശോത്ഭവനായ രാമനെ
നിഗ്രഹിച്ചീടുവാനൊട്ടുമെളുതല്ല
തൽഗുണം ചൊല്ലലാം കേട്ടുകോപിയ്ക്കൊലാ.
കോപിച്ചുവന്നു രഘുപതിയെങ്കിലോ
ലോകത്തിലാശരരില്ലെന്നുവന്നിടും
മോദിച്ചുവെങ്കിലോ ചത്തുള്ള രാക്ഷസർ
ജീവനുണ്ടാക്കുവാൻ സാമർത്ഥ്യമുള്ളവൻ
നക്ഷത്രമണ്ഡലമൊക്കയും രാഘവ-
നസ്ത്രങ്ങളാൽ കളഞ്ഞീടും കുപിതനായ്
ഇക്ഷിതി തന്നെയുമൊക്കെബ്ഭരിപ്പതി-
നെത്രയും സാമർത്ഥ്യമുണ്ടു നിശാചര!
സിന്ധുക്കൾ നാലുമൊരുമിച്ചുകൂടുവാൻ
സിന്ധുരഗാമിയ്ക്കു സാമർത്ഥ്യമുണ്ടേടോ!
ഉല്ലോലമായുള്ള കല്ലോലജാലവും
വില്ലാളിവീരനൊന്നില്ലെന്നുചെയ്കിലോ
മെല്ലേയനങ്ങാതെ നിന്നീടുമർണ്ണവം
കല്യാകൃതേ! കില്ലതിന്നിലാതെല്ലുമേ
ചണ്ഡപവനനേനില്ലെന്നുനിർത്തിടും
ദണ്ഡധരനെങ്കിലും യുധി നിന്നിടാ-
ലോകമൊക്കെയൊടുക്കീടുവാനും മതി
മോദിയ്ക്കിലുണ്ടാക്കുവാനുമിവൻ മതി
നിന്നാലവനെജ്ജയിയ്ക്കാനെളുതാകു-
മെന്നുമേ തോന്നീല ചിന്തയിൽ രാക്ഷസ!
ലോകത്തിലുള്ള നിശാചരരൊക്കയും
കൂടിക്കുപിതനായ് ചെന്നുപോന്നാകിലും
സാധിപ്പതിന്നുപണിയിന്നുരാവണ
പാപിഷ്ടരായുള്ള മന്നവർക്കൊക്കയും
നാകത്തിൽ വാണിരുന്നീടിലാമെന്നിയെ
രാമപ്രഭുവിനെക്കൊല്ലുവാനേതുമേ
സാധിയ്ക്കയില്ലെന്നു വീര! ധരിയ്ക്ക നീ
അഞ്ചുതലയുള്ള പന്നഗം പോലവേ
കഞ്ജവിലോചനൻ തന്റെ ശരങ്ങളും
മണ്ടുവാൻ ഭാവിച്ച രാക്ഷസൻ തങ്ങടെ
മുമ്പിൽ വന്നു കൊലചെയ്‌വാൻ ദിശിദിശി
സംഗരേദുർജ്ജയനായൊരുതമ്പിയും
സംഗരേ വന്നീല, പോരിട്ടിതേകനായ്
ഉണ്ടോരുപായമിവനെവധിപ്പതി-
ന്നുണ്ടായി മാനസേ ചിന്തിച്ചു രാവണ!
വണ്ടാർ കുഴലിയാം ജാനകി തന്നെയും
കൊണ്ടുവന്നീടുകിലിന്നു നീ രാക്ഷസ!
തണ്ടാർശരമേറ്റു വീരനാം രാമനും
ദണ്ഡപാണിപുരം പൂകും വിരഹിയായ്
എന്നതുകേട്ടൊരു രാവണനന്നേര-
മന്നു നേരെന്നതു തോന്നീ വിധിവശാൽ
കാമിനിയായൊരു ജാനകി തന്നോടു
കാമമനുഭവിച്ചീടലാമെന്നതും
കോമളാകാരനാം രാമനാം വൈരിയെ-
ബ്ബാണങ്ങളെന്നിയേ കൊല്ലലാമെന്നതും
രാവണൻ ചിന്തിച്ചുറപ്പിച്ചുമാനസം
പിറ്റേന്നുഷസ്സിനുരാക്ഷസാധീശ്വരൻ
തെറ്റന്നു മാരീചനാശ്രമം ചെല്ലുവാൻ
രത്നമണിഞ്ഞരഥമതിലേറിയി-
ട്ടത്യന്തവേഗമായ് ചെന്നവനാശ്രമേ
വന്നതുകണ്ടഥ താടകാപുത്രനും
ചെന്നങ്ങെതിരേറ്റു കൊണ്ടന്നിരുത്തിനാൻ
ഇപ്പോഴിവിടേയ്ക്കു പോരുവാൻ കാരണം
വെക്കമരുളുകയെന്നാൻ നിശാചരൻ
കേൾക്ക പറയുന്നതെന്നും പുലസ്ത്യജൻ
വാക്കു പറഞ്ഞു മാരീചനോടിങ്ങിനെ
ദണ്ഡകാരണ്യകം തന്നിലുള്ളാശര-
രൊന്നൊഴിയാതെ മുടിഞ്ഞിതു രാമനാൽ
ഇന്നവൻ ഭാര്യയാം ജാനകി തന്നെയും
ചെന്നുപിടിച്ചുകൊണ്ടന്നിങ്ങിരുത്തുവാൻ
വന്നു സഹായം വഴിപോലെ ചെയ്ക നീ
വൃത്താന്തമൊക്കയും കേൾപ്പിച്ചുപിന്നെയും
സിദ്ധാന്തവും പറഞ്ഞീടിനാൻ തന്നുടെ
ഇത്തരം കേട്ടുടൻ മാരീചനന്നേരം
ശുഷ്കമുഖത്തോടുമുത്തരമോതിനാൻ
ഉത്തമയായൊരു സീതയെക്കപ്പതി-
നൊട്ടുമുചിതമല്ലിന്നുനിശാചര!
കഷ്ടമിതാരിന്നു നിന്നോടു ചൊന്നതാ-
ശ്ശത്രുവാം മിത്രത്തെ നിഗ്രഹിച്ചീടുക
രാക്ഷസലോകം മുടിപ്പതിന്നാരിഹ
സൂത്രധാരം പുറപ്പെട്ടതു ചൊല്ലു നീ
ആശകളേറിയാൽ നാശമായ്‌വന്നീടു-
മാശരവീരശിഖാമണേ! കേൾക്ക നീ
നാശം ഭവിയ്ക്കാതിരിപ്പാനിതിപ്പൊഴെ-
ന്നാശയമിങ്ങുചൊല്ലീടുവൻ നിർമ്മല!
വാശി പറയുന്നതെന്നിതുതോന്നോലാ
പേശീടുവൻ തവ നല്ലതു സാദരം
ആശീവിഷത്തിൻ മുഖത്തിൽനിന്നാദ്ദംഷ്ട്ര
യാശുപറിപ്പാനൊരുങ്ങുനതേവനോ?
രാമന്റെ ബാണവൈചിത്ര്യമറിഞ്ഞുഞാൻ
രാവണ! ചൊല്ലുന്നതെന്നറിഞ്ഞീടുക
കാമമനുഭവിച്ചീടുവാനിന്നിഹ
കോമളമാരായ നാരിമാരില്ലയോ?
സീതയെക്കൊണ്ടിങ്ങു പോരികെന്നാകിലും
ചേതോഹരാംഗിയെ രക്ഷിപ്പതെങ്ങുവാൻ!
ഈരേഴുലോകത്തിലെങ്ങാനിരിയ്ക്കിലും
പാരാതെ വന്നിടും രാമബാണങ്ങളും
നേരേയെറിഞ്ഞുവന്നോരു ബാണങ്ങളാൽ
നീറായി വന്നിടും വൈരികളൊക്കയും
മൂന്നുലോകത്തിനും നായകനായ നീ-
യിന്നിതു ചിന്തിച്ചു ചെയ്ക നിശാചര!
ചൂതൊത്ത കൊങ്കമാരെച്ചൊല്ലിയല്ലെയോ
ലോകത്തിലാപത്തു വന്നിരിയ്ക്കുന്നിതു?
നേരൊത്തതേ പറയുന്നിതു ഞാനിഹ
കൂറൊത്തവാക്കിനെക്കേട്ടരുളീടുക
സംഗരേസങ്കടമുണ്ടായ്‌വരുമെടോ!
ലങ്കയിൽ പോയടങ്ങീടുക നല്ലതും
ശങ്കകൂടാതെ പറഞ്ഞതു കേട്ടുടൻ
ചിന്തിച്ചു നേരെന്നു കണ്ടു വിവേകിയായ്
ലങ്കാധിപനവിടുന്നു തിരിച്ചുപോയ്
ലങ്കയിൽ ചെന്നങ്ങിരിയ്ക്കവേ വന്നിതു
ഖിന്നയാം ശൂർപ്പണഖയെന്നസോദരി
വന്നുടൻ രാക്ഷസാധീശനെക്കണ്ടിതു
പൊന്മയകുണ്ഡലശോഭിതഗണ്ഡനാ-
യുന്നതസ്കന്ധനായ്ശുക്ലദശാനായ്
ഇന്ദ്രന്റെ വജ്രവും വിഷ്ണുവിൻ ചക്രവും
കൊണ്ടതഴമ്പുകൊണ്ടുദ്യതശൌര്യനായ്
സൽക്രിയയൊക്കയും വിഘ്നം വരുത്തിയും
സത്തുക്കളെക്കൊലചെയ്കയാലും തദാ
ഒത്ത പതിവ്രതമാരുടെ ഭംഗവും
നിത്യവും ചെയ്കയാലത്യന്തപാപിയായ്
അത്രയുമല്ലവൻ പന്നഗാധീശനാം
തക്ഷകഭാര്യയെച്ചെന്നുഹരിച്ചിതു
കിന്നരേശന്നുടെ പുഷ്പകമാകിയോ
രുന്നതമായ വിമാനം കവർന്നിതു
പത്തുസഹസ്രവരിഷം തപസ്സുചെ-
യ്തുത്തുമാംഗങ്ങളെവെട്ടിബ്ബലികൊടു-
ത്തത്യന്തതുഷ്ടി വരുത്തി ധാതാവിന്നു
സിദ്ധവിദ്യാധരഗന്ധർവ്വദേവക-
ളിത്തരമാദിയായുള്ള ജനങ്ങൾക്കു
നിത്യമവദ്ധ്യതവാങ്ങിനാൻ പണ്ടിവൻ
ഈവണ്ണമുള്ള രജനീചരാധിപ-
നീരേഴുലോകവും കീഴിലടക്കിയ
വീരനെക്കണ്ടു പദം പണിഞ്ഞഞ്ജസാ
പാരിളകും പടി വീണാളവനിയിൽ
പാരിച്ച വന്മരം വീഴുന്നതുപോലെ
പാരിൽ പതിച്ചലറീടിനാൾ രാക്ഷസി
കോപിച്ചവളധിക്ഷേപിച്ചുപിന്നെയും
രോദിച്ചു ചൊല്ലിനാളാപത്തുവന്നതും
രാക്ഷസനായക കേൾക്ക ഞാൻ ചൊല്ലുന്ന
വാക്കിനെ നീയിഹ വീരശിഖാമണേ!
ത്രൈലോക്യനാഥനെന്നോർത്തു മദാന്ധനായ്
നീലവിലോചനമാരോടുകൂടിനീ
ലീലകളാടിയഥേഷ്ടചരിതനായ്
ലോകത്തിലുള്ളോരോ നാശങ്ങളൊക്കയും
ചാലെത്തിരിയാഞ്ഞിരിയ്ക്കയാലിന്നിതു
കാലം ഭവിയ്ക്കും വിനാശമസംശയം
പാലനം ചെയ്യാതെ ചാലേസ്സുഖിച്ചഭൂ-
പാലനെ ലോകരും നിന്ദിച്ചിടും സദാ-
സ്വാധീനകോശവും മന്ത്രിയും സേനയും
സ്വാധീനദൂതരുമെന്നിവയൊക്കയും
സ്വാധീനമല്ലാതിരിയ്ക്കുന്ന ഭൂപതി-
യ്ക്കാധി പിണഞ്ഞീടുമെന്നറിഞ്ഞീടുക
കിംക്ഷണനെന്നവൻ ലുബ്ധനെന്നാകിലും
ഗർവ്വിതനായവനും ശഠനാകിലും
നിർഗ്ഗുണനാകിലും ദുഷ്ടനെന്നാകിലും
ദുസ്ഥിതിയുള്ള രാജാവെന്നിരിയ്ക്കിലും
ക്രൂരകർമ്മങ്ങൾ ചെയ്യുന്നവനാകിലും
ശൂരനെ നിന്ദിച്ചിരിയ്ക്കും നൃപതിയും
പോരിൽ ഭയമുള്ളവനെന്നിരിയ്ക്കിലും
ക്രൂരവാക്യങ്ങൾ സദാ പറഞ്ഞീടിലും
നാരിമാരിലതിസക്തനെന്നാകിലും
ഘോരമാം നായാട്ടിനായിട്ടു സർവ്വദാ
പാരം മനസ്സുള്ള രാജാവതെങ്കിലും
ചൂതുചതുരംഗമെന്നിവനിത്യവും
ചെയ്തുപോരുന്നവനാകിലും കേവലം
ചാരുവേഷം ധരിയ്ക്കാതെയിരിയ്ക്കിലും
പാരിലെ ലോകരും നിന്ദിയ്ക്കുമെപ്പൊഴും
വീരഖരായോധനംവന്നുചൊല്ലുവാൻ
പാരിലൊരുവനുണ്ടായീലനിന്നുടെ
ചോറുണ്ടിരിയ്ക്കുന്ന ദൂതരിലേവരും
ചാരചക്ഷുസ്സുകളാവണം മന്നവർ
ആപത്തു വന്നു ഭവിയ്ക്കുന്ന നേരത്തു
ചേതസ്സുകൊണ്ടു ഭയം മറന്നഞ്ജസാ
കാര്യങ്ങളന്വേഷണങ്ങളുമെന്നിയേ
വീര്യവാനെങ്കിലും നാശങ്ങൾ വന്നിടും
അപ്രമത്തനെന്നിരിക്കിലും ഭൂപതി
നിത്യവുമിന്ദിയനിഗ്രഹം ചെയ്കിലും
പാർത്ഥിവ! നല്ല കൃതജ്ഞനെന്നാകിലും
പൃത്ഥിയെപ്പാലിച്ചുവാണിരിയ്ക്കുംസദാ
ഇത്തരം രാജഗുണങ്ങൾ നിനക്കിഹ
ചെറ്റുമില്ലാതെയായ് രാക്ഷസാധീശ്വര!
വീറൊത്ത രാമന്റെ ബാണങ്ങൾ നിന്നുടെ
മാറത്തുകൊണ്ടുമരിച്ചുപോകാതെനീ
വീരത്വമുളൊരു രാമനു ദാസനായ്-
ച്ചാരത്തു ചെന്നു പുലർന്നുകൊണ്ടീടുക
ധീരത്വമുണ്ടെന്നു ഭാവിച്ചിരിയ്ക്കിലോ
പോരിൽ തലയാളി രാമൻ രഘുപതി
വീരർക്കുവീരനാം നീരജലോചനൻ
നേരൊത്തു ലങ്കയിൽ വാഴുമവനിനി
പാരിച്ചുസോദരിവാവിട്ടു ചൊല്ലിന
നേരത്തുരാക്ഷസിയോടിത്ഥമോതിനാൻ
ആപത്തുവന്നതിൽ ഖേദിയ്ക്കയെന്നതും
വീരർക്കു ലക്ഷണമാകാത്തതെന്നറി
ഏതൽക്ഷമിയ്ക്കെന്നുശാസിയ്ക്കലാമിദം
ബാഹുപ്രകാരവും കാണിച്ചുകൊല്ലുവൻ
ഇത്തരമൊക്കെയിര്യ്ക്കട്ടേസോദരി!
സത്വരം ചൊല്ലുക ദുഃഖമൂലത്തെ നീ
രാമന്റെ കോപ്പുമിരിപ്പും ബലങ്ങളും
ഭീമമാമായുധസഞ്ചയമൊക്കയും.
മാമലപോലെയെഴുനേറ്റുനിന്നവൾ
മാനമിയന്നുപറഞ്ഞുതുടങ്ങിനാൾ
അംഗജസുന്ദരനായരാമനുടെ-
യംഗഭംഗികളിന്നെന്തുചൊല്ലാവതും?
ഇന്ദുനിഭാനനഭംഗിയും കേശവും
ചന്ദ്രക്കലാസമമായനിടിലവും
ചന്ദ്രികപോലുള്ള മന്ദഹാസങ്ങളും
കുന്ദച്ഛവിഹരദന്തനിരകളും
പുണ്ഡരീകേക്ഷണമുന്നതനാസയും
കുണ്ഡലമണ്ഡിതഗണ്ഡസ്ഥലങ്ങളും
ബിംബച്ഛവിഹരദന്തച്ഛദങ്ങളും
കംബുകൾ മണ്ടുന്ന കണ്ഠപ്രദേശവും
പന്നഗരാജനോടൊപ്പമാകും വിധം
മിന്നുന്ന ബാഹുക്കൾ രണ്ടും മനോഹരം
മല്ലനേർ പാണികൾ തന്നിൽ വിളങ്ങുന്ന
വില്ലും ശരങ്ങളുമേന്തിനശോഭയും
പങ്കജനേർമുഖി ജാനകി തന്നുടെ
പങ്കജകോരകം ശങ്കപെട്ടീടിന
കൊങ്കയിലങ്കിതകുങ്കുമപങ്കേന
പങ്കിലമായോരുമംഗലമാറിടം
മഞ്ജുളമായുള്ള നീലരോമാളിയും
നിർമ്മലമായോരുദരവും നാഭിയും
ഉന്നതമായ ജഘനപ്രദേശത്തിൽ
നന്നായ്‌വിളങ്ങും മരവിരി ചേർത്തതും
സിന്ധുരരാജന്റെ തുമ്പിക്കരത്തിന്റെ-
ചന്തം കെടുക്കുന്ന ബന്ധുരോരുക്കളും
അംഗജൻ തന്നുടെ ശൃംഗാരവേദിക
കുമ്പിടും ജാനുവും ജംഘായുഗളവും
സങ്കടമാമയ്ക്കുസന്തതം നൽകുന്ന
സുന്ദരമാം പ്രപദങ്ങളും ശോഭനം
ചെമ്പരുത്തിയ്ക്കുടനിണ്ടൽ നൽകീടുന്ന
പങ്കജപാദങ്ങളെത്രയും മോഹനം
അമ്പെടുക്കുന്നതും വിൽകുലക്കുന്നതും
സംഭ്രമത്തോടു തൊടുത്തു വലിപ്പതും
കണ്ടുകൂടാർക്കുമേതൽക്കരകൌശലം
കൊണ്ടുവീഴുന്നോരു രാക്ഷസസേനയെ
കണ്ടിടാം മറ്റൊന്നു കണ്ടതില്ലേതുമേ
ഈരേഴുസാഹസ്രമാശരവീരരെ-
പ്പാരാതെ കൊന്നാൻ നിലത്തുനിന്നേകനായ്
മൂന്നുഘടികയും മുക്കാൽ ഘടികയും
ചെല്ലുന്നതിലകം കൊന്നു രഘുവരൻ
ദണ്ഡകാരണ്യവും ശൂന്യമാക്കീടിനാൻ
പെണ്ണെന്നുകല്പിച്ചുകൊല്ലാഞ്ഞിതെന്നെയും
നൽകിനാൻ താപസർക്കായിട്ടഭയവും
രാമനുതുല്യനനുജനാം ലക്ഷ്മണൻ
കോമളാകാരനായുള്ളുനിശാചര!
തങ്ങളിലത്യന്തസഖ്യവുമിങ്ങിനെ-
യെങ്ങുമേ കണ്ടീല ത്രൈലോക്യനായക!
പ്രാണനും പ്രാണിയുമെന്നകണക്കിനെ
ചേണെഴുമായവർ കാനനേവന്നിഹ
ചീരകൃഷ്ണാജിനധാരികളായ്ഫല-
മൂലപർണ്ണാശികളായതിദാന്തരായ്
ദണ്ഡകാരണ്യകം തന്നിൽ മുനികടേ
ദണ്ഡമകറ്റുവാൻ സഞ്ചരിയ്ക്കുന്നിഹ
ദണ്ഡകാരണ്യകം തന്നിൽ ചരിയ്ക്കുന്ന
ചണ്ഡരക്ഷോഗണമൊക്കേയൊടുക്കിനാർ
വണ്ടാർകുഴലിയാം ജാനകി ഭാര്യയായ്
ക്കൊണ്ടാരവളുമായ് വന്നിരിക്കുന്നെടോ!
തണ്ടാരിൽ മാനിനിയോടു സമാനയാം
കണ്ടാലവളോടു തുല്യകില്ലൂഴിയിൽ
തണ്ടാർ ശരോപമനായ രഘുപതി
വിണ്ടലരായവർക്കന്തകനായതും
പുണ്ഡരീകാക്ഷന്റെ ഭാര്യയാകുമവൾ-
ക്കുണ്ടോ ജഗത്തിങ്കലൌപംയമോതുവാൻ?
തണ്ണീരിൽ നിന്നു ഭജനങ്ങൾ താമര-
യിന്നും വഴിപോലെ ചെയ്യുന്നതൊക്കയും
പെണ്മണി ജാനകിതന്നുടെയാനനം
തന്നോടു ചേരുവാനെന്നു തോന്നും നൃണാം
വെണ്മതി തൻ കല നിത്യമഴിയ്ക്കയും
പിന്നെയുമൊന്നിച്ചുകൂട്ടിച്ചമച്ചഥ
ചെമ്മേജനകജതന്മുഖപങ്കജം
തന്നോടു ചേരാഞ്ഞുപിന്നെയഴിയ്ക്കയും
എന്നു മമഹൃദിതോന്നുന്നുസന്തതം
വണ്ടിണയൊക്കയുമിണ്ടൽ‌പൂണ്ടാകുലാൽ
മണ്ടീടുമാറുള്ള വണ്ടാർകുഴലതും
നീണ്ടുചുരുണ്ടമൃദുലകചഭാരം
സുന്ദരമാം കുസുമങ്ങളണിഞ്ഞതു
പഞ്ചമിച്ചന്ദ്രനും നെഞ്ചിന്നുസന്തതം
ചഞ്ചലമുണ്ടാക്കിവെല്ലും നിടിലവും
ഉല്ലോലകല്ലോലതുല്യമായ്മന്മഥ-
വില്ലോടുമല്ലിട്ടുപോരുന്നചില്ലിയാം
വല്ലീവിലാസങ്ങളുമതിമോഹനം
മല്ലാക്ഷിമാർമണിലോചനം മന്മഥ-
ഭല്ലങ്ങളെന്നതുചൊല്ലലാം നിർണ്ണയം
വില്ലാളി കാമൻ ജഗത്തൊക്കെയും ജയി-
ച്ചുല്ലാസമാംമാറിഹജയസ്ഥംഭമാ-
യുള്ളൊരു നാസിക തൻ വടിവങ്ങിനെ
മുല്ലമൊട്ടും ചെറുമുത്തെന്നിവയോടു-
മല്ലലെന്യേപടതല്ലിവെല്ലുന്നോരു
കല്യാണദേവിതൻ ദന്താവലികളും
പല്ലവം വിദ്രുമ ബിംബമെന്നിത്തരം
എല്ലായ്പോഴും പണിഞ്ഞീടുമധരവും
മുല്ലബാണമുകുരത്തോടെ തൃത്തിഹ
തല്ലും കപോലവും നല്ല ചിബുകുവും
സല്ലീലമാകിയ പുഞ്ചിരിക്കൊഞ്ചലും
കംബുക്കളിന്നുമുരുണ്ടു ജലധിയിൽ
മണ്ടുവാൻ കാരണം പണ്ടറിഞ്ഞേനിഹ
വണ്ടാർ കുഴലിതൻ കണ്ഠത്തിനുസമ-
മുണ്ടായതില്ലെന്നു നാണിച്ചുഭൂമിയിൽ
നില്ലാതെ മണ്ടിത്തപിച്ചുജലധിയി-
ലിന്നുമുരുണ്ടുമണ്ടുന്നതുമെന്നറി
ജംഭമഥനന്റെ കൊമ്പുനാലുള്ളൊരു
കുംഭിപ്രവരന്റെ ജൃംഭിതകുംഭവും
അംഭോജകുഗ്മളം പഞ്ചരവും ശാത-
കുംഭമയങ്ങളായുള്ള കുംഭങ്ങളും
അംഭോജബാണന്റെ പൊന്മണിച്ചെപ്പിവ
യമ്പോടുകുമ്പിട്ടു കൂപ്പും കുചങ്ങളും
ഭംഗ്യാസുരതരു തന്നോടുചേരുന്ന
മംഗലമാർന്ന കരകമലങ്ങളും
സുന്ദരമായോരുദരവും നാഭിയും
പങ്കജപാളികൾ നീലരോമാളിയും
കന്ദർപ്പരാജന്റെ സ്യന്ദനമൊത്തോരു
സുന്ദരമായ ജഘനപ്രദേശവും
മിന്നും മണികളാലംഗദകങ്കണം
പൊന്നിൻ കണയാദി കാഞ്ചിദാമങ്ങളും
നന്നായരയിലണിഞ്ഞദുകൂലവും
കുംഭീവരനുടെ തുമ്പിക്കരത്തിനു
പങ്കം വളർക്കുന്ന സുന്ദരോരുക്കളും
അംഗജൻ തന്നുടെ ശൃംഗാരപേടിക
കുമ്പിടും ജാനുവും ജംഘയുഗളവും
പുഞ്ചിരി തഞ്ചുന്ന കൊഞ്ചലും കിഞ്ചന
പഞ്ചബാണാഗമമഞ്ചീപടിച്ചുള്ള
ചഞ്ചലലോചനതന്റെകടാക്ഷവും
മന്ദസ്മിതാർദ്രമുഖിയുടെമോഹനം
ചന്ദ്രപ്രഭാനനം തൊട്ടടിയോളവും
ചിന്തിച്ചുകണ്ടാലമരകൾക്കാദിയാ-
യുണ്ടാം മലർ ബാണബാധകളെന്നറി
സുന്ദരി ജാനകി കാന്തനാകുന്നവൻ
ഇന്ദ്രഭോഗങ്ങളിലേറ്റം സുഖിച്ചവൻ
എന്നതുകണ്ടങ്ങറിഞ്ഞു ഞാൻ ചെന്നഥ
തണ്ടിവെല്ലും മൊഴിയാളായ ജാനകി
തന്നെയും കൊണ്ടുവന്നിങ്ങുനിനക്കിഹ
തന്നീടുവാനായുരയാക്കുന്നനേരത്തു
മന്നവൻ തന്നുടെ തമ്പിയാം ലക്ഷ്മണൻ!
കർണ്ണവും നാസികയും കളഞ്ഞീടിനാൻ
വണ്ടാർ കുഴലിയാം ജാനകീദേവിയെ
കൊണ്ടിങ്ങുപോരുകിൽ കാര്യമെന്നോതിനാൾ
നിന്നുടെ ശൌര്യവും രാമന്റെ ശൌര്യവും
കണ്ടറിഞ്ഞു വിചാരിച്ചു ചെയ്തീടുക
ഇത്ഥം പറഞ്ഞതുകേട്ടുനിശാചരൻ
ചിത്തേനിരൂപിച്ചുറപ്പിച്ചുപാപിയായ്
ആപത്തു സംഭവിച്ചീടുന്ന നാൾ മനം
നേരത്തു തോന്നുകയില്ലങ്ങൊരുത്തനും
ആപത്തു വന്നു ഭവിയ്ക്കുന്ന കാലത്തു
പാപത്തിലാമ്മാറുചേതുസ്സുറച്ചുപോം
ബന്ധുക്കളായുള്ള മന്ത്രിജനങ്ങളോ-
ടൊന്നിച്ചു മാനസം മോദാകലിതമായ്
ഉന്നതകീർത്തിമാനായ നിശാചരൻ
ചെന്നു കുതിരകൾ കെട്ടിയ ശാലയിൽ
അന്നേരമൊന്നുചൊല്ലീടിനാൻ സൂതനോ-
ടെന്നുടെ തേരുമലങ്കരിച്ചഞ്ജസാ
കൊണ്ടുവന്നീടുകയെന്നതുകേട്ടവൻ
കൊണ്ടുവന്നീടിനാൻ സ്യന്ദനം തന്നെയും
വിണ്ടലർ കാലനാം രാവണൻ തേരതിൽ
ചെന്നുകരയേറിമാരീചനാശ്രമേ
ചെല്ലുവാൻ നല്ല കുടയും തഴകയും
ചഞ്ചലമെന്നിയെ വെൺചാമരകളും
രാക്ഷസിമാരിരുഭാഗവും വീയിയും
നക്ഷത്രമണ്ഡലം പുക്കു രഥം തദാ
രക്ഷാധിപൻ ലോകമൊക്കയും കണ്ടിതു
അക്ഷോഭ്യമായുള്ളൊരബ്ധിതീരമതിൽ
അക്ഷയമായുള്ള മൌക്തികമാദിയാം
പുഷ്പജാലങ്ങളും രത്നജാലങ്ങളും
പട്ടണങ്ങൾ പതിനെട്ടു രാജ്യങ്ങളും
സപ്തകുലഗിരിയും വിലോകിച്ചിതു
സപ്തസമുദ്രവും തന്മദ്ധ്യരാജ്യവും
ഒക്കവിലോകിച്ചുപോരുന്നനേരത്തു
അപ്പോൾ സുഭദ്രമാമാലിനെക്കണ്ടിതു
സിദ്ധവിദ്യാധരരാദിയായൊക്കയും
വൃക്ഷരാജൻ പദമെപ്പൊഴും കൈതൊഴും
വൃക്ഷരാജനുടെ ശാഖാനിഴലിനെ
ഒത്തിരിയ്ക്കുന്നത്ര യോജനഭൂതലം
ചുറ്റും നിറഞ്ഞു തൊഴുതു ഫലിച്ചിതു
പുഷ്പിച്ചുകണ്ടിതു വിസ്മയമാം വണ്ണം
ബ്രഹ്മർഷിദേവർഷിബാലഖില്യാദിയായ്
മാനുഷൻ മാരീചി വൈഖാസനനിവർ
മാമുനിമാരവരൊക്കെയൊരുമിച്ചു
ആലിന്റെ കീഴിലിരുന്നു തപസ്സുകൾ
ചാലവേ ചെയ്തിരിയ്ക്കുന്നതുകണ്ടവൻ
പണ്ടു ഗരുഡനും മാതൃവാക്യത്തിനാൽ
കൊണ്ടുപോരുവാനമൃതിതവന്നുനാൾ
മണ്ടിപ്പറന്നു തപിച്ചു വിശക്കയാൽ
കൊണ്ടുവന്നു ജലജന്തുക്കൾ രണ്ടിനെ
അംബുവിലുണ്ടായസിന്ധുരമാമയും
ചുണ്ടുകൊണ്ടങ്ങുകൊത്തിപ്പറന്നഞ്ജസാ
ഉണ്ടുവിശപ്പടക്കിഗ്ഗമിച്ചീടിനാൻ
കണ്ടിതു സ്വസ്ഥലമായ പേരാലിനെ
ഉണ്ടുപോകാമെന്നു കല്പിച്ചു വൻ‌ജല
ജന്തുക്കൾ രണ്ടിനേയുംകൊണ്ടുപേരാലിൻ
കൊമ്പത്തുവന്നങ്ങിരുന്നോരുനേരവും
കൊമ്പിടിഞ്ഞോരു നേരത്തു ഗരുഡനും
ചിന്തിച്ചു മാനസേ ദുഃഖം കലർന്നാശു
കൊമ്പിടിഞ്ഞുകീഴിൽ വീണിതെന്നാകിലോ
സന്മുനിമാർതപം ചെയ്യുന്നവരിഹ
ഒന്നൊഴിയാതെമരിച്ചുപോമെന്നോർത്തു
കൊമ്പൊരുകാൽകൊണ്ടിറുക്കിയെടുത്തഥ
സിന്ധുരമാമയും മറ്റേപദത്തിനെ
കൊണ്ടുപിടിച്ചുകടിച്ചുഭുജിച്ചവൻ
കൊണ്ടുപറന്നുകാട്ടാളദേശങ്ങളിൽ
കൊമ്പിനെയിട്ടേച്ചുമണ്ടിഗരുഡനും
ഇന്ദ്രലോകമതിൽകല്ലിരുമ്പുകൊണ്ടു
നിർമ്മിച്ചിരിയ്ക്കും പലകതകർത്തങ്ങുചെ-
ന്നുന്നതമായോരരന്തഗൃഹത്തിനെ
തള്ളിത്തകർത്തങ്ങകത്തുപുക്കഞ്ജസാ
നല്ലോരമൃതിനെക്കൊണ്ടുപോന്നുവേഗ
മമ്മയായുള്ള വിനതയ്ക്കു നൽകിനാൻ
അത്തരം ഹേതുവായ്ക്കൊമ്പൊടിഞ്ഞുള്ളതും
സിദ്ധമുനികളാൽ ചുറ്റും നിറഞ്ഞുള്ള
വൃക്ഷരാജാവിനെ കണ്ടുദശാനനൻ
തത്രചെന്നാനഥമാരീചനാശ്രമേ
പുക്കതുകണ്ടുജടാവൽക്കലകളാൽ
രക്ഷിതനായുള്ള മാരീചനും കണ്ടു
സൽക്കരിച്ചാൻ വിധിവത്തായവണ്ണവും
രാക്ഷസപുംഗവർക്കീശ്വരനായനീ
വിസ്തൃതഗംഗയിലിപ്പോൾ ഗമിച്ച നീ
സത്വരം പിന്നെയും പോരുവാനെന്തെടോ
പോരുവാൻ കാരണം ചോദിച്ചവനോടു
പോരാളിവീരനാം രാവണൻ ചൊല്ലിനാൻ
രാമന്റെ പൌരുഷം സാമാന്യമല്ലെടോ
കോമളയെന്നുടെ സോദരിയായവൾ
നാസികകർണ്ണവിച്ഛേദനം ചെയ്തതും
രാമന്റെ സോദരൻ ലക്ഷ്മണനായതും
കാരണമൊന്നുമില്ലാതെ ചെയ്തീടിനാൻ
നിയ്യങ്ങടങ്ങു ഞാനിന്നിങ്ങിവരേയും
ക്രൂരതരം നൃപപാംസനരേറ്റവും
ലുബ്ധൻ ശഠനജിതേന്ദ്രിയൻ മൂർക്ക്വനാം
കർക്കശൻ തീക്ഷ്ണൻ കൃതഘ്നനാകുന്നവൻ
എന്നങ്ങറിഞ്ഞിതവരെദ്ദശരഥൻ
മന്നവൻ കാട്ടിലയച്ച കളഞ്ഞതു
എന്നുടെ സോദരിതന്നുടെ സൌന്ദര്യ
ഭംഗം വരുത്തിയതിനിന്നുചെന്നഥ
കൊണ്ടുവന്നീടണം ജാനകിതന്നെയും
എന്നതിനിന്നുനീയെന്നോടുമൊന്നിച്ചു
ഖിന്നതവിട്ടുവന്നീടുകരാക്ഷസ
മായമൃഗമായി ജാനകിതന്നേനീ
ലീലാഗമകൊണ്ടു ലോഭിയ്ക്കവേണ്ടതും
എന്നാലവളും രഘുപതി ലക്ഷ്മണൻ
തങ്ങളോടെകുവാൾകൊണ്ടുവന്നീടുവാൻ
അന്നേരമങ്ങുനിൻ പിമ്പെ വരുമവൻ
എന്നാലിനിയ്ക്കുകൊണ്ടെന്നിടാംസീതയെ
സീതയും പോയവൻ പീഡിച്ചിരിയ്ക്കവേ
പോരിലെകൊല്ലലാം പീഡകളെന്നിയേ
വാരണവാജികൾ സേനകളും വൃഥാ
ചാകക്കൊടുക്കുന്നതെന്തിനെന്നോതിനാൻ
ഇത്ഥം പറഞ്ഞതുകേട്ടുടൻ താടകാ-
പുത്രൻ കരിഞ്ഞത്യന്തശുഷ്കനായ്
അക്ഷണമിത്തരമുത്തമൻ ചൊല്ലിനാൻ
അക്ഷോഭ്യവീരനാം രക്ഷാധിപനോടു
ലോകപാലോപമനായരഘുപതി
ശൂരതയേതുമറിയുന്നതില്ലനീ
ലോകനാഥോപമൻ രാമനോടേൽക്കിലോ
ലോകമരാക്ഷസമായിടും നിർണ്ണയം
സീതജനിച്ചിനിമൃത്യുവായിന്നിഹ
സേവപറകയില്ലെന്നെനീകൊൽകിലും
ആരുടെചൊല്ലിലുമില്ലാതെകേവലം
മാരവശഗതനായുള്ളൊരുഭവാൻ
രാക്ഷസർക്കീശ്വരനായിട്ടിരിയ്ക്കയാൽ
രാക്ഷസലോകം നശിക്കുമശേഷവും
കേൾ ബലമുള്ള രാമന്റെ ബലത്തിനാൽ
ദൈവമേ നാശം വരാതെയിരിയ്ക്കുമോ?
പാരം വിഷമമീവണ്ണമായീടുകിൽ
ചേരാതതൊന്നുമേ ചെയ്യായ്കരാവണ
അയ്യോ ദശരഥൻ രാമനെയാകാഞ്ഞു
കൈവിട്ടു കാട്ടിലയക്കയുമില്ലെടോ
അച്ഛന്റെ വാക്യമസത്യമാക്കീടരു
തിത്ഥം നിരൂപിച്ചു പോരികയായത്
ദുഷ്ടനുമല്ല നൃശംസനുമല്ലവൻ
ക്ഷത്രിയർക്കൊട്ടുമാകാത്തനല്ലവൻ
അക്ഷയകീർത്തിമാൻ രാഘവപുംഗവൻ
ലുബ്ധനുമല്ലതിക്രൂരനുമല്ലവൻ
ദുശ്ശീലനുമല്ലനിർമ്മലനേറ്റവും
ഭൂതഹിംസാകരനല്ലനിതാന്തവും
ഭൂതദയാവരനാകയുമുണ്ടവൻ
ക്ഷത്രിയജാതിയിൽ മുഖ്യനുമാമവൻ
എത്രയും സൌംയനുദാരൻ സുശീലവാൻ
സർവ്വഭൂതങ്ങൾക്കു നല്ലതുമോർപ്പവൻ
സർവ്വഭൂതങ്ങൾക്കുമാവാസഭൂതനാം
നല്ലമഹാമതിയായുമുണ്ടങ്ങതി
ലില്ലങ്ങസത്യമെന്നുള്ളതുകേവലം
ആരിതുചൊന്നതുനിന്നോടുരാവണ!
ധാർമ്മികൻ തന്നെ പഴിക്കരുതിങ്ങിനെ
ലോകവീരൻ രഘുനായകൻ തന്നുടെ
സീതയെക്കൊണ്ടുപോന്നീടുവാനെന്നതു
ചേതസി ചിന്തിച്ചു കേവളം രാവണ!
തിയ്യിൽപ്പതിക്കൊലാപാറ്റകണക്കിനെ
രാഘവൻ കണ്ണിലകപ്പെടുവോളമേ
രാവണജീവിതമുള്ളുനിനക്കിഹ
ബുദ്ധിമാനായ വിഭീഷണനാദിയാം
ഉത്തമന്മാരോടു ചിന്തിച്ചു കൊണ്ടഥ
ചിത്തമുറപ്പിച്ചുനല്ലതുതന്നെനീ-
യുദ്ധരിച്ചീടുക രാക്ഷസാധീശ്വര!
പിന്നെയും കേൾക്കെടോ മുന്നമൊരിക്കൽ ഞാൻ
ദണ്ഡകാരണ്യമകം പുക്കു കേവലം
നന്മുനിമാരെയും കൊന്നുനടന്നനാൾ
ചെന്നു ഗാഥീസുതൻ യാഗം മുടക്കിയേൻ
അന്നുമുനിയും ദശരഥഭൂപനെ
കണ്ടുയാചിച്ചിതു യാഗരക്ഷാർത്ഥമായ്
നിന്റെ സുതനായ രാഘവൻ തന്നെയു-
മെന്നുടെ യാഗത്തെ രക്ഷിപ്പതിനിഹ
മന്നവവേഗമയയ്ക്കേണമെന്നതു
ചൊന്നതുകേട്ടോരു നേരത്തു ദീനനായ്
മന്നവൻ ചൊല്ലിനാനിങ്ങിനെപിന്നെയും
എത്രയും ബാലനാകുന്നിതുരാഘവൻ
യുദ്ധത്തിനങ്ങു സാമർത്ഥ്യവുമില്ലെടോ!
അസ്ത്രശസ്ത്രങ്ങളിലഭ്യാസമെന്നതും
ചെറ്റുമുറപ്പില്ലതുമമമാമുനേ
അത്രയുമല്ല പന്ത്രണ്ടുവയസ്സില-
ങ്ങപ്പുറമില്ലെന്നു പിന്നെയും ചൊല്ലിനാൻ
യുദ്ധത്തിനായി ഞാനെന്റെ പടയോടു-
മെത്തിനിശിചരരെക്കൊലചെയ്തഥ
അദ്ധ്വരം നന്നായ് വഴിപോലെ വന്നു ഞാൻ
രക്ഷിച്ചുകൊള്ളുവനെന്നതുകേട്ടവൻ
പുത്രനെത്തന്നെയയയ്ക്കേണമെന്നവൻ
ക്രുദ്ധനായ്പോവാൻ തുടങ്ങുന്നനേരവും
സൽഗുരുവായ വസിഷ്ഠന്റെ വാക്കിനാൽ
പുത്രനെകൂടിയയച്ചിതുമന്നവൻ
പിന്നെയനുജനോടൊന്നിച്ചുരാഘവൻ
എന്നുടെയമ്മയാം താടകതന്നെയും
കൊന്നുവന്നീടിനാൻ ഗാഥിജനാശ്രമേ
യാഗവും ചെയ്തു തുടങ്ങീമുനിവരൻ
യാഗം മുടക്കുവാനന്നുഞാൻ ചെന്നിതു
വീരരായുള്ളൊരു ബാലരെക്കണ്ടുഞാൻ
മാരവീരന്നൊടുനേരായിതിങ്ങിനെ
തെറ്റെന്നു വില്ലും ശരവുമെടുത്തവർ
ഒറ്റമുണ്ടുടുത്തുച്ചിക്കുടുമയും
നല്ലൊരു പൊന്മലയുണ്ടുകഴുത്തിലും
ബ്രഹ്മചര്യാശ്രമമാകയാൽ ചന്ദനം
കുണ്ഡലമാദിയായൊന്നുമില്ലന്നവ-
നെങ്കിലുമേറ്റം വിളങ്ങുന്നിതാനനം
വല്ലതും ചേർന്നിടും സുന്ദരരാകിലോ
താടിയും മീശയും വന്നീല രാമനു
പോരിനാളല്ലയെന്നോർത്തടുത്തീടിനേൻ
അന്നൊരു ബാണം പ്രയോഗിച്ച രാമനു
മന്നതുകൊണ്ടു ശതയോജനവഴി
അർണ്ണവം തന്നിൽ പതിപ്പിച്ചിതെന്നെയും
രാഘവൻ തന്റെ കരുണയാലെന്നതിൽ
ചാകാതെ പോന്നു ഞാനെന്നറിഞ്ഞീടുക
ആയിരമാനബലമുള്ളഞാനുമ-
ങ്ങായവൻ തന്നോടു തോറ്റതുമങ്ങിനെ
ദണ്ഡകാരണ്യകം തന്നിലിപ്പോളവൻ
സന്മുനിവേഷമായ് തമ്പിയോടും നിജ
സുന്ദരി ജാനകി തന്നോടുമൊന്നിച്ചു
സഞ്ചരിയ്ക്കുന്നനാൾ ഞങ്ങൾ മൂന്നുജനം
വെണ്മതേടും കലയായി നടന്നഥ
സന്മുനിമാരെയും കൊന്നുതിന്നങ്ങിനെ
സഞ്ചരിയ്ക്കും വിധൌ കണ്ടിതു രാമനെ
പണ്ടിവൻ ചെയ്തതിന്നിന്നിവൻ തന്നെയും
കൊന്നുതിന്നീടിലാമെന്നു നിനച്ചഥ
ചെന്നേനവരോടുമൊന്നിച്ചുമുവ്വരും
മന്നവൻ തന്നോടണഞ്ഞതുകണ്ടവൻ
ഉന്നതകോപമിയന്നുബാണങ്ങൾമൂ-
ന്നന്നു പ്രയോഗിച്ച നേരത്തുമെന്നോടു-
മൊന്നിച്ചുവന്നവർ രണ്ടുപേരും തദാ
ദണ്ഡധരനുടെയാലയം പുക്കിതു
മുന്നമവന്റെ പ്രഭാവമറിഞ്ഞതു
കൊണ്ടുതപ്പിപ്പിടിച്ചോടിവന്നെനിഹ
നേരില്ലിവിടെ നമുക്കിനിയെന്നതിൽ
പോരവസിരിയെന്നോർത്തുഞാൻ പോരുവാൻ
കാരണമായതുവീരശിഖാമണേ
ദുർവൃത്തമൊക്കെയൊഴിഞ്ഞുഞാൻ താപസ
വൃത്തനായ് ചീരമുടുത്തു ജടിലനായ്
വേഷം പകർന്നതുകാരണവുമിതു
രാമഭയം മമപാരം നിശാചര
രാമനായ്ക്കാണുന്നു കാണുന്നതൊക്കവേ
രാവുറക്കത്തിലും കാണുന്നരാമനെ
രേഫം മുതലായ നാമങ്ങൾ കേൾക്കവെ
ഞെട്ടുന്നു മാനസം പൊട്ടുന്നിതെന്നുടെ
രാത്രിരജോരഥമെന്നതുകേൾക്കിലും
പാർത്തിരിയാതെ നടുങ്ങുന്നു മാനസം
പോരും മതിതവദുർമ്മതേരാവണ!
നാശം വരും തവ രാമനോടേൽക്കിലോ?
രാക്ഷസസമ്പൂർണ്ണമാകിയ ലങ്കയ്ക്കു
കാൽക്ഷണം വൈകാതെ സീത നിമിത്തമായ്
രാക്ഷസരാഘവൻ ശൂന്യമാക്കീടുമെ-
ന്നാക്ഷേപമായി പറഞ്ഞുമാരീചനും
രാമബാണങ്ങളെക്കൊണ്ടു നിശാചരൻ
ഭീമം ഭവിച്ചുകൊണ്ടീടുകയെന്നതു
കാൽ തല കയ്യറ്റുവീഴുന്നതുതവ
കാണ്മാൻ തരം വരും സീതനിമിത്തമായ്
ലങ്കയിൽ നിന്നുടെ മൂലം വിപത്തുകൾ
വന്നുഭവിയ്ക്കുമടങ്ങുകവേണ്ടതും
നിന്റെ സഹോദരി ചൊല്ലുകേട്ടുവൃഥാ
ചെന്നു ഖരാദികൾ കൊൽ‌വാൻ തുനികയാൽ
തന്റെയൊരായുസ്സുരക്ഷിപ്പതിന്നവൻ
കൊന്നു ഖരാദിയെയെന്തുപിഴയതിൽ
വണ്ടാർകുഴലിയാം സീതയെകൊണ്ടോരി-
ലുണ്ടാം വിപത്തെന്നു നിർണ്ണയം രാക്ഷസ!
വേണ്ടമതിമതിപോകനിയ്യിന്നിയും
വേണ്ടാത്തതാരിതു ബോധിച്ചതുതവ
ലങ്കയിലുണ്ടോരോ സുന്ദരിമാരവർ
തങ്ങളോടുസുഖിച്ചങ്ങിരുന്നീടുക
പത്ഥ്യമായുള്ള വചനം പുലസ്ത്യജൻ
സത്യമെന്നോർത്തീല കാലദോഷത്തിനാൻ
പത്ഥ്യമായെന്തൊന്നു ചൊല്ലിയതൊക്കയും
വ്യർത്ഥമായ്ക്കാനനെചന്ദ്രികപോലവേ
മൃത്യുവടുത്തോരു മർത്ത്യനുനല്ലോരു-
പത്ഥ്യം പറഞ്ഞതു പോലെചമഞ്ഞിതു
സർപ്പത്തിനോടു സഹവസിച്ചീടുന്ന
സർവ്വഹൃദഝഷങ്ങൾക്കു വിപത്തുകൾ
ഉണ്ടായ്‌വരുന്നതുപോലെനിശാചര-
ർക്കുണ്ടായ്‌വരും തവ മൂലമായ് രാവണ!
ലങ്കയിലുള്ളോരു രാക്ഷസർക്കൊക്കയും
ഭംഗങ്ങളെ വരുത്തീടാതെ രാവണ!
ദുർമ്മതിതന്നെമതിയാക്കിനൈഋത
ശർമ്മത്തിനായ് വസിച്ചീടുക നീ സുഖം
കൂശാതെസീതയെക്കൊണ്ടുപോന്നീടിലും
പേശാതെതന്നെപോയ് രാമനോടേൽക്കിലും
ആശരസമ്പൂർണ്ണമായുള്ള ലങ്കയ്ക്കു
നാശം വരുത്തും രഘുവരൻ നിർണ്ണയം
അഗ്ര്യമായുള്ളൊരു രാമശരങ്ങളേ-
റ്റുഗ്രനിശാചരരൊത്തുമണ്ടുന്നതു
വിസ്തൃതമായുള്ള ലങ്കയിലുള്ളോരോ-
രുത്തുംഗമേടകൾ രാജഭവനങ്ങൾ
ദുർഗ്ഗങ്ങളും വാജിവാരണശാലക-
ളൊക്കെത്തകർത്തീടും നൽശരമെയ്തവൻ
അന്തകൻ തന്നുടെ മന്ദിരം പൂകാതെ
ലങ്കയിൽ ചെന്നു സുഖിച്ചുവാണീടുക
ഇത്തരം മാരീചവാക്കുകൾ കേട്ടുടൻ
ഉത്തരം ചൊല്ലിനാൻ ബദ്ധരോഷത്തോടും
എന്തിനിനല്ല്ലതെന്നിങ്ങുചോദിക്കിലേ-
ബന്ധമുള്ളു നിനക്കിങ്ങിനെ ചൊല്ലുവാൻ
ബന്ധുവാം നിയ്യിനിക്കെങ്കിലുമെന്നിതു
ബന്ധമില്ലതവരാക്ഷസചൊല്ലുവാൻ
ദോഷഗുണങ്ങളെ ചോദിക്കിലല്ലയോ
ദോഷഗുണങ്ങളെ ചൊല്ലാവു നീമമ
എന്റെ ഹിതാഹിതം കേൾക്കേണമെന്നു ഞാൻ
നിന്റെയരികത്തുപോരികയല്ലെടോ!
നിശ്ചിതകാര്യം നിയോഗിയ്ക്കയായത
നിശ്ചയിച്ചെന്നോടു നിർഗ്ഗമിച്ചീടുക
അഗ്നിയുമിദ്രനും സോമനുമന്തകൻ
അപ്പുവുമിങ്ങിനെയഞ്ചുജനങ്ങടെ
രൂപഗുണങ്ങളുണ്ടായിവരും പര-
ഭൂപൻ തനിയ്ക്കുമെന്നേവമറികനീ
പാവകനുണ്ടായിരിയ്ക്കുന്നൊരുഷ്ണവും
പാകവൈരി തനിയ്ക്കുള്ള പരാക്രമം
ചന്ദ്രൻ തനിയ്ക്കുള്ള സൌ‌മ്യഭാവങ്ങളും
ദണ്ഡീതനിയ്ക്കുള്ള ദണ്ഡഗുണങ്ങളും
അപ്പുവിനുള്ള പ്രസന്നതയും നല്ല
വമ്പനാം രാജാവിലുണ്ടായ്‌വരുമെടോ
വല്ലതും രാജാവു ചൊല്ലിയാലപ്പൊഴെ
വല്ലഭമുള്ളവൻ കേട്ടുകൊണ്ടീടണം
ചെറ്റുമറുത്തുപറയുന്നതാകിലോ
കുറ്റം വരുമതുകൊണ്ടുനിശാചര!
നല്ലതുനിന്നോടു ചോദിയ്ക്കയല്ലഞാൻ
വല്ലതെന്നാകിലും കൂടെ വന്നീടണം
എങ്ങനെ വേണ്ടുന്നതെന്നു ഞാൻ നിന്നോടു
മുന്നമേ കേട്ടു നീ ചൊന്നതുകേട്ടുഞാൻ
പൊൻ‌നിറമുള്ള മാനായ് ചമഞ്ഞുനീ
മന്നവന്മാരുടെ മുമ്പിൽനിന്നത്ഭുത-
വേഗമായോടിക്കളിയ്ക്കിലോജീവിതം
പോകുമോ ഇല്ലയോ എന്നതുസംശയം
ഇന്നു ഞാൻ ചൊന്നതു കേട്ടുതില്ലെങ്കിലോ
കൊന്നൊടുക്കീടുവൻ നിന്നെനിശാചര
നിന്നുടെ മായകൾ കൊണ്ടുജയിയ്ക്കിലോ
എന്നുടെ രാജ്യം തരുന്നുണ്ടുപാതിയും
എന്നതുരണ്ടിലുമേതുകൊള്ളാം നിന-
ക്കെന്നതുചിന്തിച്ചു ചൊല്ലുകയെന്നതും
കല്യനായുള്ളവൻ കേട്ടുചൊല്ലീടിനാൻ
വില്ലാളിവീരനാം രാവണനോടഥ
ചൊല്ലുവാനിങ്ങിനെയെന്തുള്ളതുതവ
ചൊല്ലിപ്പിടിപ്പിച്ചതാരിതുദുർമ്മതി?
മിത്രം കണക്കിനെത്തോന്നിയ്ക്കുമായവൻ
ശത്രു നിനക്കിന്നു നിർണ്ണയിച്ചീടുക
മന്നവ വല്ലാതകാര്യം തുടങ്ങുകിൽ
മന്ത്രികൾ കൈപിടിച്ചങ്ങുനിർത്തീടണം
രാജാവുനിയ്യിന്നിതാകനിമിത്തമായ്
രാക്ഷസക്കൂട്ടങ്ങളൊക്കെ നശിച്ചുപോം
ഞാനിന്നു രാമന്റെ നേത്രം തിരിയവേ
മാനിന്റെ വേഷമെടുത്തു കളിയ്ക്കിലോ
ബാണങ്ങളെയയച്ചീടുമവൻ മമ
പ്രാണങ്ങളുമുടൻ പോകും നിശാചര!
ദേവിയെക്കൊണ്ടുപോയെങ്കിലും ജാനകീ-
നായകൻ താന്തന്നെവന്നുടൻ നിന്നെയും
ബന്ധുജനത്തോടു കൂടിയയയ്ക്കുമ-
ങ്ങന്തകൻ തന്നുടെ മന്ദിരേ നിർണ്ണയം
എന്നിങ്ങിനെയവൻ ചൊല്ലിനിശാചര-
മന്നവൻ തന്നോടു നിർഗ്ഗമിച്ചീടിനാൻ
ദുഷ്ടനാം രാവണം ചോറുണ്മതിനാലേ
രാഘവൻ സായകമേറ്റുമരിയ്ക്കയും
കാര്യമെനിക്കെന്നുറപ്പിച്ചുമാനസം
പാരം പ്രസാദിച്ചു രാവണന്തന്നുടെ
തേരിൽ കരയേറിപ്പോകത്തുടങ്ങിനാൻ
ആകാശമാർഗ്ഗേ ഗമിച്ചു നിശാചരൻ
രാമാശ്രമസമീപത്തിറങ്ങീടിനാൻ
മാരവശഗനായുള്ള നിശാചരൻ
മാരീചനോടഥ ചൊല്ലിനാനിങ്ങിനെ
പൊൻ‌മൃഗമായി നീ ജാനകിതന്നുടെ
മുന്നിൽ കളിച്ചകറ്റീടുക രാമനെ
മായാപരം പരയ്ക്കൊയ്ക്കയും മൂലമാം
മാരീചവീരനും രാവണൻ ചൊല്ലിനാൽ
മായാമൃഗമായി വേഷം പകർന്നുടൻ
മാനിന്റെ കൂട്ടത്തിലോടിക്കളിച്ചിതു
ഇന്ദ്രനീലനിഭശോഭമാം കൊമ്പുകൾ
ചന്ദ്രമേഘച്ഛവിസമ്മിശ്രമാനനം
ചെന്താമരപോലെയുള്ള മുഖാഗ്രവും
ചന്തം വിളങ്ങിന ദൃഷ്ടിവിലാസവും
ഇന്ദ്രനീലനിറമുള്ള ചെവികളു-
മിന്ദ്രനീലനിറം പൂണ്ടോരധരവും
നല്ലോരിരിപ്പതൻ പൂവിൻ നിറത്തിനെ
വെല്ലുന്നതായുള്ള പാർശ്വയുഗളിയും
വൈലാളനേത്രദ്യുതിഭംഗകാരിയാം
വൈഡൂര്യവർണ്ണം കവർന്ന കുളമ്പുകൾ
വൃത്രഹാതന്നുടെവില്ലിനെപ്പോലവേ
ചിത്രമായുള്ളോരു വാലധിതാനുമായ്
കൂടിക്കളിക്കുന്ന മാനിന്റെ കൂട്ടത്തി-
ലോടിക്കളിച്ചുതുടങ്ങിനിശാചരൻ
ചിത്രമൃഗത്തിനെക്കാണുന്നനേരത്തു
ചിത്തമലിയും സകലജനത്തിനും
മറ്റുള്ളൊരേണങ്ങളൊക്കെയും കൂട്ടമായ്
മുറ്റുമതിനെമണക്കുമടുത്തുപോയ്
നാറ്റമറിഞ്ഞുടൻ തന്നെ ഭയത്തിനാൽ
കാറ്റുകണക്കെമണ്ടീടുമുടനുടൻ
ഇന്നുനാമീമൃഗജാതിയിൽ വല്ലതു-
മൊന്നിനെക്കൊല്ലുന്നനേരത്തുരാഘവൻ
ശങ്കിയ്ക്കുമാശരനെന്നുള്ളതും വരും
ശങ്കയ്ക്കിടവരുത്തീടരുതെന്നവൻ
ചിന്തിച്ചു സഞ്ചരിച്ചീടിനാനങ്ങതിൽ
കാനനേപുവ്വറുത്തീടുവാൻ വന്നോരു
ജാനകീകണ്ടിതു ചിത്രമൃഗത്തിനെ
വിസ്മയം പൂണ്ടുടൻ രാഘവവീരരെ-
യത്ഭുതം കാണ്മതിന്നായ്‌വിളിച്ചീടിനാൾ
വമ്പരായുള്ളോരു രാഘവവീരരു-
മമ്പും ധനുസ്സുമെടുത്തുവന്നഞ്ജസാ
അമ്പോടുകണ്ടുകുതൂഹലമാണ്ടിതു
തമ്പിയാം ലക്ഷ്മണൻ രാമനോടോതിനാൻ
മായകളേറുന്ന മാരീചനാമിവൻ
മാനമിയന്നുകൊന്നീടുകരാഘവ!
അല്ലാതെയത്ഭുതവർണ്ണമായിങ്ങിനെ-
യുള്ളോരുമാനുകളില്ലജഗതിയിൽ
ലക്ഷ്മണൻ ചൊന്നതു കേളാതെജാനകി-
യക്ഷണം ചൊല്ലിനാനിച്ഛയോടിങ്ങിനെ
കൊല്ലാതെ കണ്ടുപിടിയ്ക്ക രഘുവര!
ഉല്ലാസമോടെ കളിച്ചിരുന്നീടുവാൻ
വല്ലഭ! കാനനവാസം കഴിഞ്ഞഥ
നല്ലോരയോദ്ധ്യയിൽ പോയാൽ ജനനിമാർ
എല്ലാവരും കണ്ടു മോഹിച്ചുപിന്നെയും
അന്തഃപുരമതിൽ കൊണ്ടുപോയ്‌വെച്ചുകൊ-
ണ്ടിണ്ടലെന്ന്യേ കളിച്ചീടലാം സന്തതം
ഇന്നിതിൻ സംഗതി വന്നില്ലയെങ്കിലും
കൊല്ലുകയെങ്കിൽ ഫലമുണ്ടു തോലിനാൻ
ജാനകീവാക്കുകേട്ടംബുജലോചനൻ
താനേയനുജനോടിങ്ങിനെചൊല്ലിനാൻ
കാൺകെടോ! ലക്ഷ്മണ! പൊന്മയമായോരു
സാരമാമീമൃഗം സർവ്വ മനോഹരം
മാംസത്തിനായിട്ടും വിനോദത്തിനായിട്ടും
മന്നവ! കൊല്ലുമാറുണ്ടു മൃഗങ്ങളെ
പൊന്മയമായതും രത്നമയങ്ങളും
നിർമ്മല ധാതുക്കളുണ്ടിഹ കാനനേ
കാട്ടിന്നെടുത്തു വരുന്ന ധനത്തിലും
കാട്ടിലുണ്ടാകും ധനവസ്തുനല്ലത്
രാജാക്കളർത്ഥം പെരുക്കുന്നതൊക്കയും
കൂട്ടിന്നുകൂടെയെടുത്തീടുമായതും
മർത്ത്യമനോരഥംകൊണ്ടുനിറച്ചുള്ളൊ-
രർത്ഥങ്ങൾ ശുക്രന്റെ പെട്ടിയിലായിടും
എന്നതുപോലെ വനത്തിലും നാട്ടിലും
നിന്നുവന്നുള്ളൊരർത്ഥത്താൽ നിറച്ചിടും
അർത്ഥശാസ്ത്രജ്ഞർ പറയുന്നതിങ്ങിനെ-
യർത്ഥിയായുള്ളവനർത്ഥം വരുത്തുവാൻ
ഒട്ടും വിചാരണമെന്നിയെ ചെന്നുട-
നർത്ഥം വരുത്തുന്നൊരർത്ഥമേയർത്ഥമാം
വാഴമാനിന്റെ തൊലിയും വിശേഷിച്ചു
നാനാവിധവർണ്ണമാം ചിറ്റടിപ്പുലി
തോലും കുഥങ്ങളെന്നും രത്നകംബളം
ചാലവേയിന്നിതിൻ തോലിനുതുല്യമ-
ല്ലേതുപ്രകാരവും കൊല്ലണം നിർണ്ണയം
മാനിയാം നിയ്യിങ്ങിരിയ്ക്ക മനുവര!
ജാനകി തന്നെയും കാത്തുകൊണ്ടങ്ങിനേ
താതന്റെ ബന്ധുവായുള്ള ജടായുവും
പാഥോജലോചന! നിയ്യുമിതിന്നിഹ
സാവധാനത്തോടുകാത്തുകൊണ്ടീടുക
ശത്രുക്കളുള്ളോരുദേശമിതെന്നറി-
ഞ്ഞെത്രയും സൂക്ഷിച്ചിരിയ്ക്ക നീയാശ്രമേ
ഇത്തരം തമ്പിയ്ക്കു ബുദ്ധിപറഞ്ഞഥ
സത്വരം ബന്ധിച്ചു ഖഡ്ഗതൂണികളെ
വില്ലും കുലച്ചു കുലയേറ്റി വീരരെ
വെല്ലും നൃവീരൻ പുറപ്പെട്ടുപോകവേ
വില്ലാളിവീരന്റെ മുമ്പിലിരുന്നുട-
നുല്ലാസമായിട്ടു മാനും കളിച്ചിതു
കണ്ടുനൃവീരനതിനോടുകൂടവേ
മണ്ടിയതിനെപിടിപ്പാൻ ത്വരിതമായ്
കൂടെത്തുടരുന്നരാമനെക്കണ്ടുട-
നോടിയൊളിച്ചിതു മാനും ഭയത്തിനാൽ
പിന്നെയുമൊട്ടുടൻ ചെല്ലുന്ന നേരത്തു
മന്നവൻ കണ്ടിതു മുമ്പിൽ കളിയ്ക്കവേ
ചിത്രമായോടിക്കളിച്ചങ്ങു കാണലാം
വെക്കം മറഞ്ഞുടൻ മണ്ടിയും കാണലാം
തത്ര കളിയ്ക്കുന്ന ഭംഗികൾ ചൊല്ലുവാൻ
സർപ്പരാജേന്ദ്രൻ തനിയ്ക്കും പണി പണി
എത്തിയടുത്തു കളിച്ചുമറകയും
ചെറ്റുമറുത്തുകളഞ്ഞുപുനരപി
ചാരത്തുനിന്നുകളിക്കുന്നൊരുമൃഗം
മേഘത്തിൽ മിന്നുന്ന സൂര്യനെപ്പോലവേ
കണ്ടുമുടനെ മറയും മരങ്ങളിൽ
കാണാതെതന്നെയങ്ങോടിവിചിത്രമായ്
ഏണഗണങ്ങളിൽ ദൂരത്തുപിന്നെയും
കാണും തനുരുചികൊണ്ടുവിശദമായ്
ഓടും നൃവീരനെ നോക്കുമുടനുടൻ
ചാടും ചടുലഗതികൊണ്ടുദൂരവേ
വള്ളികൾ കൂട്ടത്തിൽ മെല്ലെന്നൊളിയ്ക്കയും
തള്ളിത്തകർത്തവൻ മുമ്പിൽ കളിയ്ക്കയും
മുള്ളുകൾ മീതെയങ്ങോടുന്നനേരത്തു
കൊള്ളാതെകണ്ടിട്ടൊഴിച്ചുകളകയും
പുള്ളിമറിമൃഗം മെല്ലെ നടക്കവേ
തുള്ളിക്കളിയ്ക്കുന്നതുകണ്ടുരാഘവൻ
കൊള്ളാമിതിപ്പോൾ പിടിപ്പാൻ സമയമെ-
ന്നുള്ളിൽ നിനച്ചങ്ങു ചെല്ലുന്ന നേരത്തു
തുള്ളിക്കളിച്ചുടൻ തന്നെയവിടുന്നു
കള്ളമൃഗം കാനനാന്തരേ വാഴ്കയും
പുല്ലുകൾ കണ്ടുപറിച്ചു മൃദുലമാം
പല്ലവം തന്നെക്കടിച്ചുചവക്കയും
മെല്ലവെകാതിൽഖുരത്താൽചൊറികയും
പുല്ലിനെയോരോന്നുപോം‌പോൾമണക്കയും
ഓടിമൃഗങ്ങളോടൊന്നായ്ക്കളിക്കയും
പേടികലർന്നുടൻ പിൻ നോക്കിനിൽക്കയും
കൂടെച്ചരിക്കും മൃഗത്തെ മണത്തുടൻ
ചാടിപ്പടലുകൾ തന്നിൽ മറകയും
എത്തിപ്പിടിയ്ക്കയായെന്നുതോന്നിയ്ക്കയു-
മെത്താതെകണ്ടുടനോടിയൊളിയ്ക്കയും
ഇത്തരം വ്യാജങ്ങൾ കൊണ്ടു നൃവരനെ-
സ്സത്വരം ദൂരത്തു കൊണ്ടുനടന്നിതു
ജിത്വരനായരഘുകുലവീരനു-
മുൾജ്വരത്തോടുതളർന്നുകുപിതനായ്
നല്ലതണലോടുകൂടിയിരിയ്ക്കുന്ന
പുല്ലങ്ങുകണ്ടതിൽ നിന്നാനരക്ഷണം
പിന്നെയും വന്യമൃഗങ്ങളുമായവൻ
മന്നവൻ രാമനരികിൽ കളിച്ചിതു
കണ്ടുകളിയ്ക്കുന്നതെല്ലാം രഘുവരൻ
മണ്ടിയതിനെപ്പിടിയ്ക്കുന്നുപിന്നെയും
തന്നെപ്പിടിപ്പാൻ വരുന്നെന്നറിഞ്ഞുടൻ
തന്നെ മറഞ്ഞു മൃഗവും ഭയത്തിനാൽ
നല്ല മരങ്ങടെ കൂട്ടത്തിൽനിന്നുമ-
ങ്ങുല്ലസത്തായിപ്പുറപ്പെട്ടുപിന്നെയും
കണ്ടങ്ങതിനെ വധിയ്ക്കേണമെന്നവൻ
ചണ്ഡശരമൊന്നെടുത്തെയ്തിതുതദാ
ബ്രഹ്മവിനിർമ്മിതമാകുംശരമിതു
ബ്രഹ്മവിദ്വേഷിമേൽചെന്നുതറച്ചിതു
അന്നേരമാശരവീരനുമിങ്ങിനെ
നന്നായ് നിജമനം തന്നിൽ നിനച്ചിതു
ഇന്നിവൻതന്നെക്കണക്കെവിളിയ്ക്കിൽഞാൻ
പിന്നെയിങ്ങോടുമിവൻ തന്നനുജനും
ചെന്മയിൽകൂടിയിരിപ്പാനവൾ പരം
സമ്മതിച്ചീടുകയില്ലെന്നു നിർണ്ണയം
ലക്ഷ്മണനിങ്ങോട്ടുപോന്നാലവളെയും
തൽക്ഷണംകൊണ്ടു നടക്കും ദശാസ്യനും
ഇത്ഥം പലതരം ചിന്തിച്ചുതന്നുടെ
ചിത്തമുറപ്പിച്ചുകൊണ്ടുവനമതിൽ
കീർത്തിപെരുകിനരാവണൻ ചൊല്ലിനെ-
പ്പേർത്തുമകതാരിലോർത്തുവിവശനായ്
കൂർത്തശരംകൊണ്ടുമൂലമായേറ്റവു-
മാർത്തികലർന്നുടൻ രാമനെപ്പോലവെ
ധൂർത്തൻ ജനകജേ! ലക്ഷ്മണാ!യെന്നഥ
പേർത്തുവിളിച്ചുടൻകേണു ഭയങ്കരം
സ്വർണ്ണമൃഗത്തിനെ രൂപവും വിട്ടുപോയ്
വർണ്ണങ്ങൾ വല്ലാതെയായീയനന്തരം
രാക്ഷസരൂപനായ്ത്തന്നേയവനിയിൽ
രാക്ഷസൻ വീണു മരിച്ചാൻ ജളമതി
അപ്പോഴതുകണ്ടുരാഘവവീരനു-
മല്പേതരം മനതാരിൽ നിനച്ചിതു
കെൽ‌പ്പുള്ള ലക്ഷ്മണൻ തന്നുടെ വാക്യവും
ചെപ്പൊത്തകൊങ്കയാൾ ജാനകിതന്നെയും
മുന്നമേചൊല്ലിനാൻ മാരീചരാക്ഷസൻ
തന്നുടെമായയെന്നുള്ളതുലക്ഷ്മണൻ
ഇപ്പോഴതൊക്കയുംമൊത്തുനമുക്കിനി
നില്പാൺ പണിയിഹ ലക്ഷ്മണൻ പോന്നിടും
ലക്ഷ്മണ! ജാനകി! യെന്നു വിളിച്ചുടൻ
രക്ഷസ്സുപാരംകരഞ്ഞുമരിച്ചിതു
എന്നുടെയൊച്ചയെപ്പോലെവിളിച്ചവൻ
തന്നുടെയൊച്ച്യെക്കേട്ടുവിഷണ്ണനായ്
ലക്ഷ്മണവീരനും ജാനകീദേവിയു-
മിക്ഷണമെന്തുചെയ്തീടുമോയെന്നവൻ
മാനസം തന്നിൽ നിരൂപിച്ചു മറ്റൊരു
മാനിനെക്കൊന്നതിൻ മാംസവും കൊണ്ടഥ
ചാരുവായുള്ള ജനസ്ഥാനമെന്നതിൽ
പോരുവാനായിപ്പുറപ്പെട്ടുരാഘവൻ
കാർത്തസ്വരവർണ്ണയായുള്ളസീതയു-
മാർത്തസ്വരമതുകേട്ടുചൊല്ലീടിനാൾ
ലക്ഷ്മണ! ചെന്നു നീയെന്തെന്നറിയേണ-
മിക്ഷണം തന്നെ ഗമിയ്ക്ക മഹാമതേ!
വീരനാം രാമന്റെയാർത്തസ്വരത്തിനെ-
പ്പാരമായ് കേട്ടുപരിതപിയ്ക്കുന്നുഞാൻ
ചിത്തമിളകുന്നജീവിതത്തോടുമ-
ങ്ങത്തൽ ചെറുതല്ലിനിയ്ക്കെന്നറികനീ
ജ്യേഷ്ഠനാം രാമന്റെ ദൈന്യവചസ്സിനെ-
ക്കേട്ടീലയോ ഭവാനേതും നരവര!
വാട്ടം തവമുഖേ കാണുന്നതില്ല ഞാൻ
കാട്ടിലിതിങ്ങിനെ കൈവിട്ടതെന്തെടോ!
രക്ഷോവശഗതനായ നൃവീരനെ
രക്ഷിയ്ക്ക നീ ചെന്നു വേഗം വനാന്തരേ
ഇത്തരം ജാനകി ചൊല്ലിനെക്കേട്ടവ-
നുത്തരമേതും പറയാതെ ദീനനായ്
ഉത്തമരാഘവൻ തന്നുടെ വാക്കിനെ-
യുൾത്തളിരിങ്കൽ നിനച്ചുനിന്നീടിനാൻ
പോകാതെനിൽക്കുന്നവീരനെക്കണ്ടവൾ
ശോകാതുരാംഗിയായ് ചൊല്ലിനാൾ പിന്നെയും
ശത്രുവായുള്ള സപത്നീകുമാരനെ
മിത്രകുലമണിയായ രഘുപതി
സത്രാവനം പ്രവേശിപ്പാൻ നമുക്കൊരു
മിത്രമിവനെന്നു നണ്ണിശിവ!ശിവ!
മന്നവൻ രാമൻ മരിയ്ക്കേണമെന്നുനീ-
യെന്നുടെ മൂലം നിനയ്ക്കുന്നു നിർണ്ണയം
ശിഷ്ടൻ രഘുപതിയ്ക്കാപത്തുവന്നതി-
ങ്ങിഷ്ടം നിനക്കെന്നു നന്നായറിഞ്ഞു ഞാൻ
മത്തമാതംഗഗതിയാം രഘുപതി
ചത്തിതോ ജീവിച്ചിരിയ്ക്കുന്നിതോവനേ?
എന്തൊരു കാരിയം ചെയ്യേണ്ടു ഞാനിഹ
ചിന്തയിലേതുമുറയ്ക്കുന്നതില്ലല്ലോ
ബന്ധുഭവാനെന്നുചിന്തിച്ചുരാഘവൻ
നിന്റെസമീപത്തിലാക്കിയിതെന്നെയും
ബന്ധുരമായമൃഗം പിടിച്ചീടുവാൻ
പന്തുടർന്നീടിനാൻ മൽ‌പ്രാണനായകൻ
ഇത്ഥം ജനകജചൊല്ലിവിവശയായ്-
ച്ചിത്തംകലങ്ങിക്കരഞ്ഞുവിഷണ്ണയായ്
ദക്ഷനായുള്ളൊരു ലക്ഷ്മണവീരനും
തൽക്ഷണം സീതയോടോതിനാനിങ്ങിനെ
ഒട്ടും പരിഭ്രമം വേണ്ട നിനക്കിതിൽ
കഷ്ടംവരാസതി!ലോകൈകവീരനു
മുറ്റുമിതാകരഞ്ഞീടുന്നുരാക്ഷസൻ
ചെറ്റുമിതുതവകേൾക്കുന്നതില്ലയോ?
യക്ഷസുരാസുരഗന്ധർവ്വകിന്നര-
രക്ഷോവരഫണിമാനുഷാദികളാൽ
ശക്തനാം രാവണൻ തന്നെ രണഭുവി
ശക്യമല്ല ജയിച്ചീടുവാൻ നിർണ്ണയം
ലോകപ്രഭുവായ രാമനു തുല്യമായ്
ലോകത്രയത്തിലുമാരുമില്ലെന്നറി
ശോകത്തിനെന്തിഹകാരണം ജാനകി!
ശോകത്തിനെ കളഞ്ഞീടുക സത്വരം
മന്നവൻ തന്നേ പറഞ്ഞിരിയ്ക്കുന്നൊരു
നിന്നെഞാൻ വേറിട്ടു പോകുന്നതെങ്ങിനെ
ധന്വിയാം രാഘവൻ തന്റെ ബലത്തിനെ-
ത്തന്വി! സഹിപ്പതിനാരുള്ളു ഭൂമിയിൽ?
കല്യാണശീലൻ കൊലചെയ്തുമാനിനെ-
ക്കല്യാണി! വേഗം വരുമിങ്ങു സാമ്പ്രതം
ധാത്രീപതിസുതൻ ശബ്ദിച്ചതല്ലിതു
ധാത്രീസുതേ!യൊരുരാക്ഷസമായയാം
ആർത്തജനത്രാണശീലനിതരനോ-
ടാർത്തനായ് രക്ഷിയ്ക്കയെന്നതുചൊല്ലുമോ?
അക്ഷീണവൃത്തിയാം രാമൻ ഭവതിയെ
നിക്ഷേപമായെങ്കലാക്കീട്ടുപോയതു
രക്ഷോഗണാകുലമായവനമിതിൽ
നിക്ഷേപമായുള്ള നിന്നെത്യജിയ്ക്കയോ?
രാഘവനിപ്പോൾ ഖരനെ വധിയ്ക്കയാൽ
രാക്ഷസരേറ്റവും ശത്രുക്കളായിഹ
ചെല്ലുന്ന ദിക്കുകളെല്ലാം ജനകജേ!
ചൊല്ലുന്നുവാക്കുകൾ നാനാവിധങ്ങളായ്
എന്തിനുജാനകി!യോരോന്നിതിങ്ങിനെ
ചിന്തിച്ചുപാരം കരയുന്നുചൊല്ലുക
ഇങ്ങിനെലക്ഷ്മണവാക്കുകൾ കേട്ടുടൻ
തിങ്ങിനെ കോപമോടോതിനാൾ ദേവിയും
ശത്രുക്കൾ പാപം ചരിയ്ക്കുന്നുവെന്നതു
ചിത്രമല്ലേതും ജഗത്തിലറിഞ്ഞിതോ?
എന്നെനീമോഹിച്ചുകാട്ടിലൊരുത്തനായ്
വന്നിതുരാമനുബന്ധുവെപ്പോലവേ
അല്ലയെന്നാകിൽ ഭരതൻ നൃവീരനെ-
ക്കൊല്ലുവാൻ തന്നെയയച്ചുനീവന്നിതോ?
നിങ്ങളിരുവരും കൂടി നിരൂപിച്ച-
തൊന്നും മനോരഥം കൈവരാ ലക്ഷ്മണ!
മാരനെപ്പോലെയുള്ളോരുരാഘവ-
വീരനെത്തൊട്ടുതോടുമോപരനെഞാൻ?
നിന്റെ സമക്ഷത്തിരുന്നുനരാധമ!
എന്റെ ശരീരം കളയുന്നു നിർണ്ണയം
ജീവേശ്വരനായ രാമനെ വേറിട്ടു
ജീവിച്ചിരിയ്ക്കയുമില്ല ഞാൻ ഭൂതലേ
ഇത്തരം രാഘവധർമ്മപത്നിയുടെ
നിഷ്ഠുരവാക്കുകൾ കേട്ടു കുപിതനായ്
സത്യവാനായുള്ള ലക്ഷ്മണവീരനും
തത്വമായ്ത്താമരക്കണ്ണിയോടോതിനാൻ
ദേവി! ഞാനുത്തരം ചൊല്ലുന്നതില്ലിഹ
ദൈവതമായതുനീമമജാനകി!
ക്രൂരമായിട്ടു പറയുന്നതൊക്കെയും
നാരികൾക്കുള്ള പ്രകൃതികളായതും
അഞ്ചിതധർമ്മങ്ങളേയുമറിയാതെ
ചഞ്ചലബുദ്ധികളായി നിതാന്തവും
പാരാതെ ഭേദം വരുത്തും പരസ്പരം
നാരീജനങ്ങൾ സ്വഭാവമിതല്ലയോ?
തപ്തനാരാചം ചെവിയിൽ തിരുകിയാ-
ലത്തലുണ്ടാകുന്നപോലെയറിഞ്ഞിതോ
മുറ്റും പരുഷങ്ങളായുള്ള വാക്കുകൾ
ചെറ്റും സഹിക്കുന്നതില്ല ജനകജേ!
ന്യായമായ് ചൊല്ലുന്നൊരുത്തനോടിങ്ങിനെ
ന്യായമല്ലാതെ പറയുന്നു ജാനകി
കേൾക്കണം കാനനവാസികളായവർ
സാക്ഷിഭൂതങ്ങളായിട്ടു സകലരും
ഇങ്ങിനെയെന്നെനീശങ്കിച്ചമൂലമാ-
യെങ്ങിനെവന്നുഭവിച്ചീടുമോശിവ!
ചത്തുനീപോകിലും ജീവിച്ചിരിയ്ക്കിലും
ചെറ്റുമേസങ്കടമില്ലയെനിയ്ക്കിനി
സത്വവാൻ രാഘവൻ തന്റെ സമീപത്തു
സത്വരം ചെല്ലുന്നതുണ്ടു ഞാൻ നിർണ്ണയം
രാത്രിഞ്ചരാവൃതമായ വനമിതിൽ
ധാത്രീതനുഭവേ! നിന്നെക്കൃപയിനാൽ
രക്ഷിയ്ക്കയിങ്ങുള്ള കാനനദേവകൾ
രക്ഷിയ്ക്കണം നിനക്കുണ്ടാക നന്മയും
ഘോരമായുള്ളോരു ദുർന്നിമിത്തങ്ങൾ ഞാൻ
പാരമായിട്ടിതാ കാണുന്നു സമ്പ്രതി
മന്നവൻ തന്നോടുവന്നിങ്ങുനിന്നെഞാ-
നിന്നിയും നന്മയായിട്ടുകണ്ടീടുമേ
ലക്ഷ്മണവാക്കുകൾ കേട്ടു ജനകജ
തൽക്ഷണം രോദിച്ചു ചൊല്ലിനാളുത്തരം
ചെന്നിനിഗ്ഗോദാവരിയില്പത്തിച്ചുട-
നിന്നുമൽ‌പ്രാണൻ കളയുന്നു നിർണ്ണയം
പാരമായുള്ളോരു തിയ്യേ വളർത്തു ഞാൻ
പാരാതെ ചെന്നു പതിച്ചു മരിച്ചിടും
പാരം വിഷമസ്ഥലങ്ങളിൽ വീണുതാൻ
ഘോരവിഷങ്ങളെക്കൊണ്ടുകുടിച്ചുതാൻ
പാശം കഴുത്തിന്നു ബന്ധിച്ചുതാൻതന്നേ
നാശം വരുത്തുവനിന്നിഹലക്ഷ്മണ!
മറ്റൊരു മർത്ത്യനെക്കാലുകൊണ്ടെങ്കിലും
ചെറ്റുമേ ഞാൻ തൊടുകില്ലെന്നറികനീ
ഇത്ഥം പറഞ്ഞുകരഞ്ഞു ജനകജ
മുറ്റും വയറ്റിലിടിച്ചുകരങ്ങളാൽ
തൽക്ഷണമേതും പറയാതെ ദേവിയെ
ലക്ഷ്മണവീരൻ വലം വെച്ചനന്തരം
വന്ദിച്ചുവേഗം പുറപ്പെട്ടുപോയിതു
വന്ദ്യനാം രാമനെ പാദം വണങ്ങുവാൻ
അന്നേരമന്തരം കണ്ടു ദശാനനൻ
സന്യാസിവേഷമായ്‌വന്നുതദാശ്രമേ
നല്ല മെതിയടി പാദങ്ങളിലിട്ടു
നല്ല കുടയും പിടിച്ചു ശിഖയുമായ്
നല്ലൊരുകാഷായവസ്ത്രങ്ങളുംധരി-
ച്ചല്ലലെന്യേയവൻ ഭിക്ഷുരൂപത്തൊടും
യഷ്ടികമണ്ഡലുരണ്ടുമൊരുമിച്ചു
ദുഷ്ടനിടം തോളിൽ വെച്ചുകൊണ്ടുതദാ
ചന്ദ്രസൂര്യപരിഹീനയാംസന്ധ്യയെ-
യന്ധകാരം കണക്കെ ദശകന്ധരൻ
മിത്രകുലമണിഹീനയാം മൈഥില-
പുത്രിയെച്ചെന്നടുത്തീടിനാൻ ദുർമ്മതി
ചുറ്റുമിരുന്നു ജനസ്ഥാനശാഖികൾ
ചെറ്റുമിളകിയില്ലപ്പോൾ ഭയത്തിനാൽ
കാറ്റുമവൻ വരും നേരത്തുവീശിയി-
ല്ലേറ്റമായെപ്പൊഴും പോലെ വനമതിൽ
മുറ്റും നിനാദിച്ചൊലിയ്ക്കും ഗോദാവരി
ചെറ്റും നിനാദമില്ലാതെയൊലിച്ചിതു
ബ്രഹ്മഘോഷത്തിനെച്ചൊല്ലിയണഞ്ഞൊരു
ദുർമ്മതിരാവണൻ സീതയെക്കണ്ടുടൻ
മന്മഥബാണാദിപീഡിതചിത്തനായ്-
പ്പെണ്മണിയാളോടു ചൊല്ലിനാനിങ്ങിനെ
ആരുനീയാരോമലംഗനാമാലികേ!
നീരദനീലിമനിസ്തുലകുന്തളേ!
കീർത്തിയോ ലക്ഷ്മിയോ ലജ്ജയോ ഭൂമിയോ
മൂർത്തിയാമപ്സരസ്ത്രീയോവരാനനേ!
മാതളം തന്നുടെ വിരളകണക്കിനെ-
ക്കോമളമായിരിയ്ക്കുന്നു നിൻ പല്ലുകൾ
വിസ്തൃതമായോരു കണ്ണുകൾ മന്മഥ-
നസ്ത്രങ്ങൾ തന്നെയെന്നേവനും തോന്നിടും
മത്തഗജത്തിന്റെഹസ്തത്തിനുകിട-
യൊത്തുവിളങ്ങുന്നു നിന്റെ തുടകളും
വൃത്തങ്ങളായ കുചങ്ങൾ പരസ്പരം
സ്പർദ്ധയും പൂണ്ടു വിളങ്ങുന്നു സുന്ദരി!
ചാരുദതി! ചാരുകേശി! മനോഹരി!
ഇങ്ങിനെയുള്ളോരു രൂപം ജഗതിയി-
ലെങ്ങുമേ കണ്ടീല ഞാനൊരേടത്തുമേ
യവനം സൌകുമാര്യങ്ങൾവയസ്സുമി-
ന്നീവനം തന്നിൽ വസിയ്ക്കുന്നതും തവ
കണ്ടുപരിതപിയ്ക്കുന്നു മമമനം
വണ്ടാർകുഴലി! വസിയ്ക്കരുതിങ്ങിനെ
കാമരൂപികളായുള്ളോരു രാക്ഷസർ
കാമിനീ! സഞ്ചരിച്ചീടും വനമിതു
സ്വർണ്ണമയങ്ങളായുള്ളോരു പട്ടണം
ഹർമ്മ്യങ്ങളുദ്യാനഭൂമീതലങ്ങളും
ആവസിച്ചീടുവാൻ യോഗ്യമായുള്ള നീ-
യാവസിയ്ക്കുന്നതു കഷ്ടമിക്കാനനേ!
ഭാഗ്യവതിയായിരിയ്ക്കനീയുംവര-
ഭോഗ്യവസ്തുഭുജിച്ചീടുവാന്യോഗ്യയാം
ബന്ധുരമായിടും മാല്യവും ഭോജ്യവും
സുന്ദരിനിന്നോടുകൂടിയാലിഷ്ടനും
ചാരുവിലോചനെ! എന്തിന്നൊരുത്തിയായ്
ക്രൂരവനമിതിലാവസിയ്ക്കുന്നു നീ?
രാക്ഷസവാസമായുള്ളോരുകാനനേ
കാൽക്ഷണം പോലുമിരിയ്ക്കാ സുരാദികൾ
ദുഷ്ടമൃഗാകുലമായവനമതി-
ലൊട്ടും കൃശോദരി! ഭീതികളെന്നിയേ
എങ്ങിനെ വന്നു നീയാരുടെ കന്യക?
യിങ്ങിനെയെന്തിന്നിരിയ്ക്കുന്നുസാമ്പ്രതം?
എന്നുയതിവരൻ ചോദിച്ചളവവൾ
വന്നുവരഫലമൂലങ്ങളായഥ
സന്യാസിവേഷനായുള്ളോരു രാവണൻ-
തന്നെ നിതാന്തവും സൽക്കരിച്ചോതിനാൾ
വിഷ്ടരം ബ്രഹ്മന്നിരിപ്പാനിതുതവ
തുഷ്ടനായിട്ടിങ്ങിരുന്നീടുകഭവാൻ
വന്യമാമന്നവുമിന്നുഭവാനിഹ
ദൈന്യം പെടാതെയിരുന്നു ഭുജിയ്ക്കുക
ഇത്ഥം ജനകതനൂജപറകവേ
ചിത്തമിളകിയതിയാനനന്തരം
രാഘവദേവിയെക്കൊണ്ടുപോവാൻ മനം
രാവണൻ വെച്ചിതങ്ങാത്മക്ഷയത്തിനായ്
അപ്പൊഴുതംഗനാരത്നമാംസീതയും
ഹൃൽ‌പ്പതിപോയോരുദിക്കിനെനോക്കിനാൾ
അപ്രതിരൂപരായുള്ളോരവർകളെ-
യപ്രദേശത്തിങ്കലാരെയുംസുന്ദരി
കാണാതെകാനനമാത്രം വിഷണ്ണയായ്
വീണാനിനാദിനികണ്ടാൾ വിപുലമായ്
സന്യാസിവേഷനാം രാവണൻ മൈഥില-
കന്യാവിനോടു വനാഗമകാരണം
ചോദിച്ചളവൾ ചൊല്ലിനാളൊക്കയും
പാരിച്ച താപസനെന്നമതിയിനാൽ
ചൊല്ലാതെകണ്ടിങ്ങിനിന്നെങ്കിലീയിവൻ
വല്ലാതെതന്നെശ്ശപിയ്ക്കുമെന്നുതദാ
വില്ലാളിവീരന്റെ ദേവിയും രാവണം
തെല്ലിട ചിന്തിച്ചു ചൊല്ലിനാൾ പിന്നെയും
താതനാകും മമ വൈദേഹഭൂപതി
സീതയെന്നെന്നുടെനാമം ദ്വിജവര!
ധർമ്മരതനായ രാവണൻ തന്നുടെ
ധർമ്മപത്നിയെന്നുതന്നെയറികനീ
വേണ്ടുന്ന ഭോഗങ്ങളൊക്കയും പന്തിര-
ണ്ടാണ്ടുരഘുവരഗേഹേഭുജിച്ചു ഞാൻ
രണ്ടാമതെന്നുടെ ഭർത്തൃജനകനു-
മുണ്ടായിതിങ്ങിനെയുള്ളിലൊരുമതി
മന്ത്രിജനങ്ങളൊടൊത്തുനൃപനഥ
മന്ത്രിച്ചു രാമാഭിഷേകം നിമിത്തമായ്
ഉണ്ടാക്കിനാനുടൻ സംഭാരമൊക്കയും
കണ്ടുമുടക്കിനാൾ കൈകേയിയെന്നവൾ
പണ്ടുദശരഥൻ കൈകേയിയ്ക്കുമുദാ
രണ്ടുവരം കൊടുത്തീടുകമൂലമായ്
രണ്ടാമതുമവൾ ഭൂപനോടിങ്ങിനെ
രണ്ടുവരത്തിന്നു ചൊന്നാൾ പ്രയോജനം
ഒന്നിനാൽ രാമനു ദണ്ഡകവാസവു-
മൊന്നിനാൽ രാജ്യം ഭരതനുമായഥ
ഇന്നുവരമതുതന്നില്ലയെങ്കിലോ
ചെന്നുമരിച്ചിടും ചേതസ്സുറച്ചുഞാൻ
ഇത്തരം കേട്ടു ദശരഥഭൂപനും
സത്വരം കാട്ടിലയച്ചുനൃവീരനെ
മന്നവൻ തന്റെയനുജനും ഞാനുമായ്
സന്നതിചെയ്തുപുറപ്പെട്ടുകൂടവേ
പട്ടണം വിട്ടുവരുന്ന നൃവീരന-
ങ്ങഞ്ചുമിരിപതുമായിവയസ്സുകൾ
എട്ടുമൊരുപതുമായിതനിയ്ക്കുമ-
ന്നൊട്ടുമിതിലില്ലസത്യം ദ്വിജവര!
വല്ലതും രാമൻ കൊടുക്കുന്നതങ്ങിനെ
വല്ലഭൻ മേടിയ്ക്കയില്ല കിനാവിലും
സത്യം പറകയല്ലാതെ മഹാമതി
ചെറ്റുമസത്യം പറകയുമില്ലഹോ!
പറ്റലർ കാലൻ തനിയ്ക്കു പരമിതു
നിത്യമായുള്ളതു നിർണ്ണയം ബ്രാഹ്മണ!
തമ്പിയാം ലക്ഷ്മണൻ താനും സഹായമാ-
യമ്പോടുവന്നുവില്ലാളിമഹാരഥൻ
ഇക്കാനനത്തിലിരുന്നുതപസ്സിനാ-
ലക്കാലമൊക്കെക്കഴിയ്ക്കുന്നു ഞങ്ങളും
മന്നവൻ ചൊന്നോരവധിയ്ക്കുവത്സര-
മിന്നിയുമൊന്നിരിയ്ക്കുന്നുയതിവര!
സമ്പ്രതിവന്യങ്ങൾകൊണ്ടുരഘുപതി
തമ്പിയൊത്തിങ്ങുവരുമതിവേഗവാൻ
അർദ്ധക്ഷണമിരിയ്ക്കേണം ഭവാനിതി-
ലദ്ധ്വശ്രമങ്ങളും തീരും മഹാമുനേ!
ഇന്നു നിൻ വംശവും നാമഗോത്രങ്ങളും
ധന്യനാം നീ മമ സത്യമായ് ചൊല്ലുക
വഞ്ചനതല്പരരായുള്ള രാക്ഷസ-
സഞ്ചിതമായോരു ദണ്ഡകാരണ്യകേ
സഞ്ചരിയ്ക്കുന്നുനീയെന്തിനേകാകിയായ്
ചഞ്ചലമെന്നിയേ ചൊല്ലുകയെന്നപ്പോൾ
കുഞ്ചിതമാനസനാകിയ രാവണൻ
ചഞ്ചലാപാംഗിയോടോതിനാനിങ്ങിനെ
വിണ്ടലർ കാലനാം രാവണനാണു ഞാൻ
കണ്ടുടൻ ദേവകൾ കൂപ്പി ഭയപ്പെടും
അക്ഷീണമായ ഭുജബലമുള്ളവൻ
രക്ഷോഗണങ്ങൾക്കു നായകനായതും
നിന്നെ ഞാൻ കണ്ടുടൻ സുന്ദരി! വിട്ടുപോ-
യെന്നുടെദാരങ്ങളിലുള്ളകാംക്ഷകൾ
ഓരോരോദിക്കിലിരുന്നുകൊണ്ടന്നുഞാ-
നോരാതെയുത്തമനാരീജനങ്ങളെ
അമ്പോടു സുന്ദരി! യിന്നവർക്കൊക്കയും
മുമ്പായിരിയ്ക്കനീ നന്മയുണ്ടായിടും
അംബുധിമദ്ധ്യത്തിലുണ്ടങ്ങൊരുപുരി-
യുമ്പരാലുമതുലംഘിച്ചുകൂടുമോ?
ലങ്കയെന്നപ്പുരി തന്നുടെ നാമമാം
ശങ്കയെന്ന്യേയതിൽ ശത്രുക്കളും വരാ
അദ്രിതൻ മീതെയിരിയ്ക്കും പുരിയതിൽ
ഭദ്രമായെന്നോടുകൂടെ രമിയ്ക്കനീ
ദസ്സികളഞ്ഞൂറു സർവ്വാഭരണവി-
ഭൂഷിതമാരായിരിയ്ക്കും നിനക്കവർ
വല്ലഭയായിരുന്നെങ്കിലെനിയ്ക്കുനീ
വല്ലഭമോടുടൻ ചൊല്ലുകൾ കേട്ടിടും
ഇത്ഥം പറഞ്ഞ ദശഗ്രീവനോടവൾ
പ്രത്യുത്തരം പറഞ്ഞീടിനാളിങ്ങിനെ
അദ്രിയെപ്പോലെയകമ്പ്യന്രഘുവര-
നബ്ധിയെപ്പോലവേയക്ഷോഭ്യനാത്മവാൻ
ചിത്താഭിരാമൻ ജഗദീശ്വരൻ മമ
ഭർത്താവവളെബ്ഭജിയ്ക്കുന്നവളഹം
ജംബുകം സിംഹിയെപ്പോലെദശാനന!
സമ്പ്രതിയെന്നെയഭിലഷിയ്ക്കുന്നുനീ
മിന്നുന്നസൂര്യനുകാന്തിപോലായെഴു-
ന്നെന്നെത്തൊടാനും കഴിയാ നിനക്കെടോ!
പൊന്നിറമായിട്ടു വൃക്ഷങ്ങളൊക്കയും
നിർണ്ണയം നിയ്യിഹ കാണുന്നു സമ്പ്രതി
രാഘവൻ തന്റെ ദയിതയാം സീതയെ
ലാഘവം പൂണ്ടങ്ങഭിലഷിയ്ക്കുന്നനീ
പട്ടിണിയിട്ട സിംഹത്തിന്റെവായിലെ-
ദ്ദംഷ്ട്രപറിച്ചെടുത്തീടാനൊരുങ്ങുന്നു
കാളകൂടവിഷം സേവിച്ചുനീനെടും-
കാലമായുസ്സിന്നഭിലഷിയ്ക്കുന്നഹോ!
തീക്ഷ്ണമായുള്ളോരു കത്തിയെ രാവണ!
നാക്കിനാലെന്തിന്നുനക്കുന്നു ദുർമ്മതേ!
ഉഗ്രങ്ങളായുള്ള ശൂലവരങ്ങടേ-
യഗ്രേനടപ്പാനഭിലഷിയ്ക്കുന്നിതോ?
എത്രഭേദങ്ങൾനിനക്കുംനൃവീരനു-
മിത്തരം ചൊല്ലുവാൻ തോന്നിയല്ലോ തവ!
കാക്കയാം നീ രഘുവീരൻ ഗരുഡനും
പൂച്ചയാം നീ രഘുവീരൻ മദഗജം
അംബുധിരാഘവൻ ചീരക്കുഴി ഭവാൻ
ജംബുകം നീ നരസിംഹം നരേശ്വരൻ
പാടീരമാം വരൻ പങ്കമാം നിയ്യെടോ!
കാടി ഭവാൻ മമ കാന്തനമൃതമാം
തങ്കമവൻ ഭവാനിയ്യം ദശാനന!
കങ്കം ഭവാനവൻ നല്ലോരു സാരസം
വല്ലാതെയോരോന്നിവിടെയിരുന്നുനീ
ചൊല്ലായ്ക ദുർമ്മതേ! ചെല്ലുക വേഗമായ്
വില്ലാളിരാമൻ വിരഞ്ഞുവരുമിപ്പോൾ
കൊല്ലാതെനിന്നെയയയ്ക്കയില്ലെന്നറി-
എന്നേയിവിടുന്നുകൊണ്ടുപോയെങ്കിലും
പിന്നെദ്ദഹിപ്പിച്ചുകൊള്ളുന്നതിങ്ങിനെ?
എന്നേവമാദിയായിട്ടുജനകജ
ചൊന്നോരുവാക്കുകൾ കേട്ടു കുപിതനായ്
കല്യാണഗാത്രിയാം ജാനകിതന്നോടു
ചൊല്ലാർന്നരാവണൻ ചൊല്ലിനാനിങ്ങിനെ
യക്ഷേശ്വരനായ വൈശ്രവണനുടെ
സാക്ഷാലവരജനായ ഞാൻ രാവണൻ
രക്ഷോഗണങ്ങൾക്കു നാഥനുമാമെനി-
യ്ക്ഷീണമായുസ്സു നൽകിനാൻ നാന്മുഖൻ
പത്തുമുഖമുണ്ടെനിക്കു പ്രതാപി ഞാൻ
ചെറ്റും ഭയമില്ലൊരുദിക്കിലും മമ
പേടിച്ചുപാരമയ്‌വാനവർകൂടിയു-
മോടിത്തുടങ്ങുമെൻ കാലുകണ്ടപ്പോഴേ
പാരിച്ച വില്ലിൽ തൊടുത്തു ശരങ്ങൾ ഞാൻ
കോരിച്ചൊരിഞ്ഞാൽ സഹിയ്ക്കുന്നതാരുവാൻ?
പണ്ടുകുബേരൻ തനിയ്ക്കുമെനിയ്ക്കുമാ-
യുണ്ടായൊരു കാരണാൽ പടയങ്ങതിൽ
മണ്ടിഭയത്തിനാലെന്നുടെ കോപ്പുകൾ
കണ്ടു മഹാമതിവിട്ടുപുരത്തെയും
കൈലാസമെന്നു ജഗതിയിൽ കേളിയാം
ശൈലാധിരാജന്റെ മീതെവസിച്ചിതു
പുഷ്കരത്തിങ്കൽ ചരിയ്ക്കുന്നൊരുവര-
പുഷ്പകം കൂടെപ്പറിച്ചുകൊണ്ടേനിവൻ
നല്ല പരിമളത്തോടു സമീരണൻ
മെല്ലേവരുമെന്നരികിൽ ഭയത്തിനാൽ
ശാതോദരി! ഞാൻ നടക്കുന്ന വീഥിയിൽ
ശീതകരനായ് ഭവിയ്ക്കും തപനനും
ചെറ്റുമനങ്ങുകയില്ല മരങ്ങളും
പറ്റിയിരിയ്ക്കുന്ന പർണ്ണങ്ങൾ കൂടിയും
നിസ്തുലമായിട്ടിരിയ്ക്കും നദികളും
നിശ്ചലമായിട്ടൊലിയ്ക്കും പതുക്കവേ
അംബുധിമദ്ധ്യത്തിലുണ്ടങ്ങൊരുപുരി-
യുമ്പർകോൻ തന്റെ പുരി പോലവേ മമ
ലങ്കയെന്നപ്പുരി തന്നുടെ നാമമാം
പൈങ്കിളിനന്മൊഴിയാളെ!യറിഞ്ഞിതോ
ഘോരരായുള്ളോരു രാക്ഷസവീരരാൽ
പാരമായങ്ങു നിറഞ്ഞിരിയ്ക്കുന്നിതു
നന്മണിഗോപുരം നല്ലോരു തോരണം
പൊന്മണി വേണ്ടുന്നതുണ്ടു വിവിധമായ്
പുഷ്പചിതമായ വൃക്ഷവരങ്ങളും
കല്പതരുക്കളുമുണ്ടങ്ങതിലതിൽ
ഹസ്തിവരരഥവാജിഗണങ്ങളാൽ
നിസ്തുലമായിട്ടിരിയ്ക്കും പുരിയതിൽ
എന്നോടുകൂടിയിരുന്നുരമിയ്ക്കനീ-
യെന്നാൽ തവദിവ്യഭോഗം ഭുജിയ്ക്കലാം
മാനുഷനായിരിയ്ക്കുന്നോരുരാമനെ
മാനസേചെറ്റുനിനയ്ക്കയുമില്ലിനി
ഇഷ്ടപുത്രനാം ഭരതന്നു കേവലം
പുഷ്ടരാജ്യങ്ങളെ നൽകീ ദശരഥൻ
ജ്യേഷ്ഠസുതനെന്നിരിയ്ക്കിലും രാമനെ-
ക്കാട്ടിൽകളഞ്ഞുജളനാകയാലിവൻ
നാടുകൾ വീടും മുതലും ക്ഷയിച്ചുപോയ്
കാടകം പുക്കു തപസ്വിയായീടിനാൻ
എന്തിനാണിങ്ങിനെയുള്ള നരൻ തവ
സന്തതമെന്നോടിരുന്നു സുഖിയ്ക്കനീ
ലോകത്രയത്തിനു നായകനാണുഞാ-
നാപത്തൊരിയ്ക്കലും വാരാവരത്തിനാൽ
നല്ല പതി തവ ഞാൻ തന്നെ സുന്ദരി!
ഇല്ലതിനിന്നൊരുസന്ദേഹമേതുമേ.
മുല്ലശരങ്ങടെയല്ലൽ പോക്കീടുവാൻ
മെല്ലെന്നു നീതന്നെവന്നുവരാനനേ!
വല്ലപ്രകാരം പറഞ്ഞുപറയിച്ചു
മെല്ലെയപേക്ഷിയ്ക്കവേണ്ടുന്നതിന്നതും
അല്ലാതെ ഞാൻ തന്നെ വന്നിങ്ങിരിയ്ക്കവെ
വല്ലതെ ചൊല്ലി നീ തള്ളുക യോഗ്യമോ?
പണ്ടു പുരൂരവനെന്ന നൃപതിയെ
വണ്ടാർകുഴലിയാമുർവ്വശിയെന്നവൾ
കാലകൊണ്ടു കഷ്ടം! ചവുട്ടി മനസിജ-
മാൽകൊണ്ടുപിന്നെത്തപിച്ചതുപോലവേ
എന്നെയിങ്ങിപ്പോളുപേക്ഷിച്ചുകൊള്ളുകിൽ
പിന്നെ നീ പാരം പരിതപിച്ചീടുമേ.
ചെറ്റുമേയെന്റെ വിരലിന്നുകൂടിയും
പറ്റുകയില്ല നിൻ ഭർത്താവു നിർണ്ണയം
ഇന്നു ഞാൻ വന്നു നിൻ ഭാഗ്യവശത്തിനാ-
ലെന്നെ നീ സേവിയ്ക്ക ദേവി മുദിതയായ്.
ഏവം ദശാനനൻ വാക്കു കേട്ടുത്തരം
ദേവീ കുപിതയായ് ചൊല്ലിനാൾ പിന്നെയും
ഇന്നു നീ രാജരാജനാം കുബേരനെ-
ത്തന്നുടെ ജ്യേഷ്ഠനെന്നല്ലോ പറഞ്ഞതു
ഇങ്ങിനെഉള്ളോരു പാപകർമ്മത്തിനേ-
യെങ്ങിനെ ചെയ്‌വാൻ തുടങ്ങുന്നു നീയിഹ?
രാക്ഷസരാജനായ് വന്ന മൂലം ഭവാൻ
രാക്ഷസർക്കൊക്കെയും നാശമടുത്തിതു
പെട്ടെന്നുമിന്ദ്രന്റെദേവിയിന്ദ്രാണിയെ-
ക്കട്ടങ്ങുപോയ് ചിരം ജീവിച്ചിരിയ്ക്കിലും
നൽ‌പ്പുള്ള രാമന്റെ ദേവിയെക്കൊണ്ടുപോയ്
തപ്പിപ്പിഴയ്ക്കുന്നതാരെടോ രാവണ!
എന്നതുകേട്ടു ചെറുത്തുനിശാചര-
മന്നവൻ പല്ലും കടിച്ചു കുപിതനായ്
ഉഗ്രമടിച്ചു കരത്തിൽ കരമുട-
നഗ്രത്തിൽ നിന്നു വളർത്തി വപുസ്സിനെ
പിന്നെയും ചൊല്ലിനാൻ ജാനകീദേവിയോ-
ടുന്നതനാകിയ രാവണനിങ്ങിനെ
എന്നുടെ വീരിയം കീർത്തിപരാക്രമ-
മൊന്നുമേ നീയറിയുന്നീല ജാനകി!
നാകത്തിൽ നിന്നു ഞാൻ ഭൂമിയെയൊക്കയും
വേഗത്തിലൂർദ്ധ്വമെടുപ്പൻ കരത്തിനാൽ
അർണ്ണവം തന്നെക്കുടിപ്പനശേഷവും
നിർണ്ണയം പോരിൽ വധിപ്പനവനെയും
അർക്കനെക്കൂടിത്തടുപ്പൻ ശരത്തിനാ-
ലദ്രികളെയെടുത്തമ്മാനമാടുവൻ
കാമദനായപതിനിനക്കിന്നുഞാൻ
കാമരൂപമിതാപാരെന്നെനീയിഹ
ഇത്ഥം പറയുന്ന രാവണൻ ദൃഷ്ടികൾ
രക്തങ്ങളായിച്ചമഞ്ഞു ഭയങ്കരം
തൽക്ഷണം തന്നെ നിതാന്തവും സൌ‌മ്യമാ
ഭിക്ഷുരൂപത്തെ ത്യജിച്ചു മദാന്ധനായ്
കാലന്റെ രൂപം കണക്കെ സ്വഭാവമാം
കോലം ദശാനനൻ കൊണ്ടാൻ ഖലമതി
കാർമ്മുകബാണങ്ങൾ കൈക്കൊണ്ടു രാഘവൻ
കാർമുകിൽ പോലെ കറുത്ത വപുസ്സുമായ്
രക്താംബരം ധരിച്ചാശരനംഗനാ-
രത്നമാം സീതയെ നോക്കിയൊന്നോതിനാൻ
ലോകത്രയത്തിലും കേളിയായിവര-
ഭോഗത്തിനും പതി വേണമെന്നാകിലോ
നല്ലോരു ഭർത്താവു ഞാൻ തന്നെ നിർണ്ണയം
കല്യാണി നീയെന്നെയാശ്രയിച്ചീടുക
അപ്രിയമെന്നുള്ളതൊന്നും നിനക്കു ഞാൻ
മൽ‌പ്രിയേ! ചെയ്യുന്നതല്ല കിനാവിലും
മാനുഷഭാവം കളഞ്ഞു മനസ്വിനി!
മാനസം തന്നെനീയെങ്കലാക്കീടുക
നാടും നഗരവും നല്ല പശുക്കളും
വീടും ധനവും വിവിധാഭരണവും
കുറ്റമറ്റുള്ളോരുപട്ടുകൾപെട്ടക-
മറ്റമില്ലാതെയിരിയ്ക്കുന്ന പാത്രവും
ഒക്കെപ്പിടിച്ചു പറിച്ചിങ്ങുരാമനെ
വെക്കമയച്ചതൊരുത്തിയല്ലോബലാൽ
പിന്നെയിവിടെയിരുന്നുകൂടാതെതാൻ
തന്നെ പുറപ്പെട്ടുപോരുന്നവസരേ
തമ്പിയാം ലക്ഷ്മണൻ താനുമീനിയ്യുമാ-
യമ്പോടുകൂടെപ്പുറപ്പെട്ടുപോന്നിതു
കാടനാം രാമനും രാജ്യവിഹീനനായ്
കാടകം പുക്കു തപസ്വിയായീടിനാൻ
സിദ്ധാർത്ഥനല്ലവനായുസ്സുമല്പമാം
ബന്ധമില്ല പറഞ്ഞീടുന്നവാക്കിനു
മൂഢയാം നീ പാരമെന്തു ഗുണം കണ്ടു
മൂഢനാം രാമനിലാസക്തിവെച്ചതും?
ഇത്തരം ചൊല്ലിയിടം കയ്യിനാലവൻ
സത്വരം ചെന്നു പിടിച്ചാൻ തലമുടി
വാമേകരത്തിനാലൂരുക്കൾ തന്നെയും
കാമിനിതന്നെപ്പിടിച്ചങ്ങെടുത്തിതു
ചാലേയെകിറും കഴറ്റി വരുന്നോരു
കാലൻ കണക്കെയിരിയ്ക്കും ദശാസ്യനെ
കണ്ടുഭയപ്പെട്ടു കാനനദേവകൾ
മണ്ടിയവിടുന്നു മറ്റൊരു കാനനേ
മായാമയമായ തേർ വന്നു തൽക്ഷണം
മായാവിയാമവൻ തന്റെയടുത്തഥ
ക്രൂരനിനാദമായുള്ള കഴുതകൾ
ഘോരതരം ചേർത്തുകെട്ടി വിളങ്ങവേ
പാരുഷ്യവാക്കുകൾ ചൊല്ലി നിതാന്തവും
പാരാതെദേവിയെബ്ഭത്സിച്ചു രാവണൻ
അങ്കത്തിനാലെടുത്തഞ്ജസാകൊണ്ടുപോയ്
തുംഗദ്ധ്വനിയായ തേരതിലേറ്റിനാൻ
തൽക്ഷണം ദേവിയും ദൂരത്തു ചെന്നോരു
ലക്ഷ്മണരാഘവന്മാരെവിളിച്ചിതു
രാമ! രഘുവര! രാജീവലോചന!
രാമാനുജ! സുമിത്രാനന്ദവർദ്ധന!
ഇത്ഥം വിളിച്ചു കരഞ്ഞു ജനകജ
ചിത്തം കലങ്ങിക്കിടന്നാളവിടെയും
പന്നഗസ്ത്രീപോൽ ചുരുണ്ടുകിടക്കുന്ന
മന്നവസ്ത്രീയെയെടുത്തുകൊണ്ടുതദാ
അപ്രദേശത്തിൽനിന്നാകാശവീഥിയി-
ലുൽ‌പ്പതിച്ചീടിനാൻ രാവണവീരനും
പിന്നെയും പാരം വിളിച്ചുകരഞ്ഞിതു
കിന്നരകന്യയെപ്പോലെയവനിജ
മന്നവ! ലക്ഷ്മണ! നിങ്ങളറിഞ്ഞീലേ-
യെന്നെദ്ദശാനനങ്കൊണ്ടുപോകുന്നതും?
ധർമ്മനിമിത്തമായർത്ഥവും പ്രാണനും
ശർമ്മങ്ങളും വിട്ടു കാനനേവന്നുനീ
കണ്ടില്ലയോയിവൻ കള്ളൻ കണക്കിനെ-
ക്കൊണ്ടിങ്ങുപോകുന്നിതെന്നെനിശാചരൻ
ദുഷ്ടകുലങ്ങളെക്കൊല്ലുന്നനീയിഹ
കഷ്ടമിവനെയിന്നെന്തുകൊല്ലാത്തതും?
ദുഷ്ടമായുള്ളോരു കർമ്മത്തിനുഫലം
ദൃഷ്ടമായീടും ഫലിയ്ക്കയില്ലല്ലി
കർമ്മങ്ങൾ വല്ലതും ചെയ്താലതിന്നുമ-
ക്കർമ്മാനുരൂപമായ്ത്തന്നേ ഫലം വരൂ
നല്ലതെന്നാകിലുമല്ലയെന്നാകിലു-
മില്ലയെന്നുവരായേതും ദശാനന!
വിത്തുകൾ കൊണ്ടന്നു ഭൂമിയിൽ പാകിയാൽ
പക്വകാലത്തിൽ ഫലിയ്ക്കുന്നപോലവേ
ഒക്കയുമൊന്നിച്ചുകൂടിവളർന്നുടൻ
പക്വകാലത്തിൽ ഫലിയ്ക്കുമസംശയം
കാലത്തിനാൽ ഹതചേതനനായിതു
കർമ്മത്തിനെപ്പരം ചെയ്കനിമിത്തമായ്
പ്രാണനെക്കൂടെക്കളയുന്നപീഡകൾ
പ്രാപിയ്ക്കുമന്തേഭവാനെന്നുനിർണ്ണയം
സമ്പ്രതിബന്ധുക്കളോടൊത്തുകൈകേയി
സമ്പത്തനുഭവിയ്ക്കട്ടെ സുഖിതയായ്
ധർമ്മാഭിലാഷിയാം രാഘവൻ തന്നുടെ
ധർമ്മപത്നിഹൃദയാകുന്നു നിർണ്ണയം
ബന്ധുക്കളെപ്പിരിഞ്ഞുള്ളൊരു ഞാനിതാ
വന്ദിച്ചുകൊള്ളുന്നുപുഷ്പതരുക്കളേ!
രാവണൻ സീതയെക്കൊണ്ടുപോയെന്നതു
രാഘവൻ തന്നോടു ചൊല്ലുക സത്വരം
മാല്യവാനാദിയായുള്ള ഗിരികളേ!
വീര്യവാൻ രാമന്റെ ദേവി തൊഴുന്നിതാ
രാവണൻ സീതയെക്കൊണ്ടുപോയെന്നതു
രാഘവൻ തന്നോടുചൊല്ലുകസത്വരം
അന്നങ്ങളോടുമിടചേർന്നുമേവുന്ന
നിന്നെനമിയ്ക്കുന്നുഗോദാവൈ!വനേ
രാവണൻ സീതയെക്കൊണ്ടുപോയെന്നതു
രാഘവൻ തന്നോടു ചൊല്ലുക സത്വരം
ഇക്കാനനത്തുള്ള ദേവഗണങ്ങളേ!
തൃക്കാലിണ തൊഴുതീടുന്നു ഞാനിഹ
രാവണൻ സീതയെക്കൊണ്ടുപോയെന്നതു
രാഘവൻ തന്നോടു ചൊല്ലുക സത്വരം
ഇപ്രദേശത്തിലിരിയ്ക്കും ദ്വിജമൃഗ-
സർപ്പങ്ങളേ! ഭവിയ്ക്കേണം ശരണമായ്
രാവണൻ സീതയെക്കൊണ്ടുപോയെന്നതു
രാഘവൻ തന്നോടു ചൊല്ലുക സത്വരം
ഉഗ്രനാം രാവണൻ കൊണ്ടുപോയെന്നതു
മൽ‌പ്രിയൻ രാമനറിഞ്ഞങ്ങിരിയ്ക്കിലോ
വ്യഗ്രതയെന്നിയേ കൂർത്തശരങ്ങളാൽ
നിഗ്രഹിച്ചുപുനരെന്നെയുംകൊണ്ടുപോം
ദണ്ഡിതാൻ കൊണ്ടുപോയെന്നാലവനെയും
ദണ്ഡിച്ചു രാഘവൻ കൊണ്ടുപോരുമിഹ
എന്നേവമാദിയായ് ചൊല്ലിക്കരഞ്ഞുടൻ
നിന്ദിച്ചരക്കനെദ്ദുഃഖവിവശയായ്
തണ്ടാർശരനുടെ ദേവിയ്ക്കു തുല്യയാം
വണ്ടാർകുഴലിയാൾ പോകുന്ന വീഥിയിൽ
കണ്ടാളൊരുമരത്തിന്മേൽ ജടായുവെ-
യുണ്ടായുടനൊരുപ്രീതിവിശേഷവും
അപ്രതിവീര്യവാൻ ഗൃദ്ധ്രകുലേശനോ-
ടപ്രതിമാംഗിപറഞ്ഞാളിതിങ്ങിനേ
ദുഷ്ടനാം രാവണൻ കൊണ്ടുപോകുന്നിതാ
കഷ്ടമായെന്നെയനാഥയെപ്പോലവേ
രക്ഷികളായുള്ള നിങ്ങളകന്നപ്പോൾ
രക്ഷോവശത്തിലായ്സീതയെന്നുള്ളതും
അക്ഷീണവീരിയന്മാരോടുസത്യമായ്
പക്ഷിവര! പറഞ്ഞീടേണമാശുനീ!
പോരാളിയാമവൻ തന്നോടെതിർത്തുനീ
പോരാപൊരുവതിനെന്നിങ്ങുനിശ്ചയം
വൃദ്ധൻ ഭവാനിവൻ നല്ലൊരുയൌവന-
യുക്തൻ പുനരതു മാത്രവുമല്ലെടോ!
ആയുധസത്വവാനാകയുമുണ്ടിവ-
നായുധസത്വങ്ങളില്ലാത്തവൻ ഭവാൻ
ഇത്ഥം വിളിച്ചു കരയുന്ന ജാനകീ-
ശബ്ദങ്ങൾകൊണ്ടങ്ങുണർന്നു ജടായുവും
കണ്ടകനാം ദശകണ്ഠൻ ജനകജ
രണ്ടുപേർ തന്നെയും കണ്ടു വിഹായസി
വൃക്ഷവരത്തിന്റെ മീതെയിരുന്നൊരു
പക്ഷിവരൻ പറഞ്ഞീടിനാനിങ്ങിനേ
ഗൃദ്ധ്രകുലപതിയായൊരുഞാനതി-
വൃദ്ധൻ വയസ്സുകൾ ഷഷ്ഠിസഹസ്രമായ്
സത്യമല്ലാതെപറകയുംനല്ലൊരു
വൃത്തിയില്ലാതെയിരിയ്ക്കയുമില്ലഞാൻ
നാം ജടായുവെന്നാകും നമുക്കെടോ!
കാമം ജഗതിയിൽ കേളി നിശാചര!
രാജീവലോചനനായരഘുപതി
രാജാവുലോകത്തിനൊക്കയും രാവണ!
ത്രൈലോക്യസമ്മതൻ ത്രൈലോക്യതുഷ്ടിദൻ
ത്രൈലോക്യസുന്ദരാകാരൻ ജിതേന്ദ്രിയൻ
ഇങ്ങിനെയുള്ളവൻ ദേവിയെയിങ്ങിനെ
കൊണ്ടുപോകുന്നതുചിതമോരാവണ!
ധർമ്മപതിയായ ഭൂപൻ വരനുടെ
ധർമ്മപരിഗ്രഹം തന്നെ നിനയ്ക്കുമോ?
രാജദാരങ്ങളെ രക്ഷിയ്ക്കണം സദാ
വ്യാജമായ്‌വന്നുനശിയ്ക്കരുതിങ്ങിനെ
ആരാന്റെനാരിമാർതന്നെയനിശവു-
മാരഞ്ഞുചെല്ലും മതിയെവിടുകനീ
അന്യനാൽ നിന്ദിതമായകർമ്മത്തിനെ-
ദ്ധന്യനായുള്ളവൻ ചെയ്കയില്ലിങ്ങിനേ
തന്നുടെ ദാരങ്ങളെപ്പോലവേപരൻ-
തന്നുടെദാരങ്ങളേയും നിനയ്ക്കേണം
ശക്തിമാനാകിലും താൻ താൻ പ്രകൃതിയെ-
ശ്ശക്യമല്ലകളവാനായൊരുത്തനും
ദുഷ്ടനായുള്ളവൻ തന്റെ മനസ്സതിൽ
സുഷ്ടുവായുള്ളതിരിയ്ക്കയില്ലെപ്പൊഴും
കർമ്മവുമർത്ഥവും കാമവും സർവ്വവും
ധർമ്മജ്ഞനാം നൃപൻ തന്നെയറിഞ്ഞിതോ
പുണ്യവും പാപവും ക്ഷേമങ്ങളുമിഹ
ധന്യനാം ഭൂപനെച്ചൊല്ലിബ്ഭവിച്ചിടും
പാപസ്വഭാവനായ് ചഞ്ചലനായ നീ
പ്രാപിച്ചതെങ്ങിനെയൈശ്വര്യമാശര!
ദുഷ്കൃതിയായിട്ടിരിയ്ക്കുന്ന പൂരുഷൻ
പുഷ്കലമായ വിമാനം കണക്കിനേ
ദുഷ്ടമനസ്സായ നിന്റെ വസതിയിൽ
ശിഷ്ടജനങ്ങൾ വസിയ്ക്കുന്നതെങ്ങിനേ?
രാവണ! നിന്റെ വിഷയാന്തരങ്ങളിൽ
രാഘ്വനെന്തോരുപദ്രവം ചെയ്തതും?
അല്പതകാട്ടിയപരാധമെന്തിനു
നല്പ്രഭുരാമനിൽച്ചെയ്യുന്നതിങ്ങിനേ?
ചണ്ഡിയാം ശൂർപ്പണഖ തന്റെ മൂലമായ്
കണ്ടകനായ ഖരനെന്നയാതുവേ
വിണ്ടലർ കാലൻ രഘുപതി കൊന്നതു
കണ്ടീലയോ ദശകണ്ഠ! പുരാഭവാൻ
അർക്കകുലമണിയായോരവങ്കലി-
ന്നക്രമമെന്തുള്ളുചൊല്ലുനീസത്യമായ്
ഇന്നിവൾ തന്നെയയച്ചില്ലയെങ്കിലോ
വന്നീടുമാപത്തു നന്നായ് നിനക്കെടോ!
മന്നവൻ രാമൻ ദഹനസദൃശമാം
കണ്ണിനാൽ തന്നെയും നിന്നെദ്ദഹിച്ചീടും
ശക്രാശനിയതിഘോരമായ്‌വന്നുടൻ
വൃത്രാസുരനെ ഹനിച്ചതുപോലവേ
പന്നഗമെന്നതറിഞ്ഞു മദാന്ധനായ്
നിർണ്ണയം കെട്ടുന്നു വസ്ത്രാന്തരത്തിനാൽ
ഒട്ടുമറിഞ്ഞീലനിന്റെ കഴുത്തതിൽ
കെട്ടിക്കിടക്കുന്ന കാലപാശത്തിനേ
തന്നാലെടുപ്പാനരുതാത്ത ഭാരങ്ങൾ
തള്ളിയെടുക്കരുതാശകൊണ്ടാരുമേ
തിന്നാൽ ദഹിയാത്ത വസ്തുവുമങ്ങിനെ
തിന്നരുതാരും ബുഭുക്ഷകൊണ്ടല്പവും
ചെന്നവയസ്സിങ്ങറുപതിനായിര-
മിന്നുജഡരനായീടിനേൻ ഞാൻ പരം
ഉണ്ടു നിനക്കിന്നു യൌവനം ചട്ടയും
ചണ്ഡശരാസനം തേർവാൾ പരിചയും
എങ്കിലുമിന്നുഞാൻ ജീവിച്ചിരിയ്ക്കവേ
പൈങ്കിളി നന്മൊഴിയാളെക്കുശലിയായ്
ദണ്ഡങ്ങൾകൂടാതെകണ്ടുദശാനന!
കൊണ്ടുപോവാനുമനുവദിച്ചീടുമോ?
ശൂരനെന്നാകിലോനിന്നിങ്ങരക്ഷണം
പോരടിച്ചീടുകയെന്നൊടുകൂടവേ
ചത്തുകിടന്നഖരാദികൾപോലവേ
ചത്തുകിടക്കുമീനിയ്യും രണാങ്കണേ
അപ്രതിവീര്യവാനായുള്ള രാഘവൻ
ക്ഷിപ്രമിഹവന്നുകൊല്ലുമീനിന്നെയും
നേരൊത്തമാനസരായനൃവീരരും
ദൂരത്തുപോയിരിയ്ക്കുന്നു മഹാവനേ
ഇന്നിയിവിടെയിന്നുചെയ്യേണ്ടതെന്തുഞാൻ?
തന്വിയിവളും തപിയ്ക്കുന്നു പാരമായ്
എന്തിനിനോക്കിയിരിയ്ക്കുന്നിവിടെഞാ-
നെന്തൊരുകാരിയം ചെയ്തും നൃവീരനു
പ്രാണനെക്കൊണ്ടും പ്രിയം വരുത്തീടുവൻ
പ്രാണസമനായ പംക്തിരഥനുമേ
നില്ലുനില്ലിങ്ങുനീയെങ്ങുപോകുന്നെടോ!
നൽകുവൻ നല്ല യുദ്ധാതിത്ഥ്യമാശര!
തീക്ഷ്ണതുണ്ഡത്തിനെക്കൊണ്ടുഞാൻ നിന്നുടെ
കാൽക്ഷണം കൊണ്ടങ്ങറുത്തു തലകളെ
നിന്നെരഥോത്തമത്തിങ്കൽനിന്നൂഴിയിൽ
തന്നെപതിപ്പിപ്പതിന്നുനിശാചര!
ഞെട്ടിയിൽ നിന്നു പതിയ്ക്കും ഫലം പോലെ
പെട്ടെന്നു നീയും പതിയ്ക്കുമെന്നോതിനാൻ
വൃദ്ധനാം പക്ഷിതൻ വാക്കു കേട്ടുപരം
ക്രുദ്ധനായ് രാക്ഷസനാഥനുമക്ഷണം
തീക്കനൽ പോലെ വിളങ്ങിയവനുടെ
തീക്ഷ്ണങ്ങളായുള്ള ദൃഷ്ടിയിരുപതും
പക്ഷിവരനോടു പാരമമർഷിയായ്
രക്ഷോവരൻ ചെന്നെതിർത്താനനന്തരം
അഭ്രത്തിലൂറ്റമാം കാറ്റിലിളകിയി-
ട്ടഭ്രങ്ങൾ തമ്മിലെതിർക്കുന്നതുപോലെ
യുദ്ധം ഭയങ്കരമുണ്ടായവർക്കുട-
നുദ്ധതകോപനായ് രാവണനും തദാ
പത്രിവരനുടെ മെയ്യിൽ വിവിധമാം
പത്രിഗണങ്ങളെയ്തുവിട്ടീടിനാൻ
തീക്ഷ്ണങ്ങളായ നഖചരണങ്ങളാൽ
രാക്ഷസൻ മെയ്യിൽ വ്രണങ്ങളുണ്ടാക്കിനാൻ
നക്തഞ്ചരേന്ദ്രനധികം കുപിതനായ്
പത്തുശരങ്ങൾ പ്രയോഗിച്ചു പിന്നെയും
ചിത്തേജടായുദശാസ്യശരങ്ങളെ-
ചെറ്റും നിനയാതെ പാഞ്ഞടുത്തീടിനാൻ
വില്ലിനെ കാൽകൊണ്ടടിച്ചാൻ തദാമറ്റു
വില്ലിനെത്തെറ്റെന്നെടുത്തുദശാസ്യനും
കല്യതയോടെശരമാരി തൂകിനാൻ
കല്യനാം പക്ഷിതൻ മെയ്യിലനവധി
മൂടീജടായുവും ഘോരശരങ്ങളാൽ
കൂട്ടിലകപ്പെട്ടപോലെയനന്തരം
രണ്ടു ചിറകുകൾ കൊണ്ടും കുടഞ്ഞവൻ
ചൺദശരങ്ങളെയാക്കീലകലവേ
പിന്നെയും ചെന്നടുത്തേറ്റം ദശാനനൻ
തന്നുടെ വില്ലിനെ ഖണ്ഡിച്ചു കാൽകളാൽ
പക്ഷങ്ങളെക്കൊണ്ടടിച്ചവൻ ചട്ടയും
പക്ഷിവരൻ കീറിയിട്ടാനവനിയിൽ
അട്ടഹാസിച്ചിതു ബ്രഹ്മാണ്ഡമൊക്കയും
പൊട്ടുമാറേറ്റവും ധൃഷ്ടനായിട്ടഥ
ഹേമമയമായ ചട്ടകളിട്ടതി-
ഭീമപിശാചമുഖമാംഖുരങ്ങളെ
ചെന്നങ്ങടിച്ചു ചിറകുകൾകൊണ്ടഥ
കൊന്നങ്ങവനിയിലിട്ടാൻ മഹാബലൻ
ചിത്രമായുള്ളോരു തേരുമവനുടെ
ഛത്രവും കൂടെത്തകർത്തുകളഞ്ഞിതു
പിന്നെദ്ദശാനനൻ തന്നോടുകൂടവേ
വന്ന നിശാചരന്മാരെയും കൊന്നിതു
വെള്ളക്കുടയെടുത്തീടുന്നരാക്ഷസൻ
വെൺചാമരികൊണ്ടുവീശുന്ന രാക്ഷസൻ
പോർമദമുള്ളോരു രാവണൻ തന്നുടെ
തേർകിടാകുന്നവൻ താനങ്ങൊരുത്തനും
ഈവണ്ണമുള്ളോരിവരെയശേഷവും
ഖണ്ഡിച്ചുകാലന്നിരകൊടുത്തീടിനാൻ
തേരും കൊടിയും കുടയും തകർന്നുപോയ്
പാരം വിഷാദം കലർന്നു ദശാനനൻ
വീണനിനാദിനിതന്നെയുംകൊണ്ടഥ
വീണാനപത്രിയിൽ വേഗം ഖലമതി
കണ്ടുവിയത്തിലിരിയ്ക്കുന്നവർതദാ
കൊണ്ടാടി തോഷമുൾക്കൊണ്ടുജടായുവേ-
ഘോരൻ ദശാനനൻ തന്റെ ശരങ്ങളാൽ
പാരം തളർന്നു പതംഗപ്രവരനും
പക്ഷിതളർന്നതുനേരം ത്വരിതനായ്
രാക്ഷാധിപൻ കൊണ്ടുമണ്ടിയവളെയും
അപ്പോളതുകണ്ടുവൃദ്ധൻജടായുവു-
മപ്രദേശത്തിന്നുമുൾപ്പതിച്ചാകാശേ
കെൽ‌പ്പുള്ളരാവണൻ തന്നെത്തടുത്തുട-
നഭ്രത്തിൽ നിന്നുമുരത്താനിതിങ്ങിനെ
ചിൽ‌പ്പതിരാഘവൻ തന്നുടെ ദേവിയെ-
യല്പതകാട്ടിനീകൊണ്ടുപോകുന്നതു
നൽ‌പ്പുരിലങ്കയിലിന്നുരക്ഷോഗണ-
മല്പമായുമരുതെന്നതിനല്ലയോ?
ദാഹിച്ചുവന്നവൻ വെള്ളം കണക്കിനെ
മോഹിച്ചിഹവിഷം നീ കുടിയ്ക്കുന്നെടോ!
ഇങ്ങിനെയുള്ളോരു കർമ്മങ്ങൾ ചെയ്കിലി-
ന്നെങ്ങിനെയുത്ഭവിച്ചീടുമതിൻ ഫലം
എന്നുള്ളതൊന്നുമറിയാതെകണ്ടിരി-
യ്ക്കുന്നോരു മൂഢജനങ്ങൾ ജളമതേ!
എങ്ങിനെ നീ നശിച്ചീടുമവറ്റിനാ-
ലങ്ങിനെതന്നെനശിയ്ക്കുമവർകളും
മാംസസഹിതമാംചൂണ്ടലെരാവണ!
മത്സ്യം കണക്കെ ഗ്രഹിയ്ക്കുന്നിവളെ നീ
ഇന്നുനീയാശ്രമപീഡവരുത്തിയ-
തൊന്നുമവർ ക്ഷമിച്ചീടുകയില്ലെടോ!
അന്ത്യകാലമടുത്തെങ്കിൽ ശരീരിക-
ളെന്തൊരു കർമ്മങ്ങൾ ചെയ്‌വാൻ നിനച്ചിടും
അക്കർമ്മമിന്നുനീചെയ്യുന്നുരാവണ!
വെക്കം നശിച്ചുപോം ദുഷ്ടഭവാനിനി
അബ്ജഭവന്തന്നെയെന്നുമിരിയ്ക്കിലും
കിൽബിഷമാചരിച്ചെങ്കിൽ നശിച്ചിടും
കള്ളനെപ്പോലെയൊളിച്ചിരുന്നിങ്ങിനെ
കട്ടുകൊണ്ടോടുന്നതെത്രയും നന്നെടോ!
വിണ്ടലർ കാലനാം രാഘവൻ കാണവേ
കൊണ്ടുപോയെങ്കിലോകൊള്ളാം പരാക്രമം!
നില്ലുനില്ലെങ്ങുനീപോകുന്നുരാവണ!
നല്ലതല്ലയിതുശൌര്യവുമല്ലെടോ!
എന്നിങ്ങിനെയുരചെയ്തുജടായുവും
ചെന്നങ്ങവൻ പുറത്തേറിവിശങ്കനായ്
കൊക്കുകൊണ്ടെത്രയും പാരമവൻ മെയ്യിൽ
കൊത്തിനാനുഗ്രമായിട്ടുമഹാബലൻ
കാലുകൾ കൊണ്ടഥരാവണൻ തന്നുടെ
കോലമശേഷവും കിള്ളിപ്പിളർന്നിതു
പിന്നെത്തലമുടികിള്ളിപ്പറിച്ചവൻ
ചെന്നിട്ടുകൊത്തിനാൻ ചീർത്തോരവൻ മെയ്യിൽ
ദുഷ്ടഗജത്തിൻ കഴുത്തിൽ കരയേറി-
യിട്ടുപാപ്പാൻ സൃണികൊണ്ടുകുത്തും പോലെ
വീരവേഗത്തിന്റെ സമ്പ്രഹാരത്തിനാൽ
പാരമുലഞ്ഞുപോയ് രാവണനും തദാ
ആയതലോചനതന്നെയിടം തോളി-
ലാക്കിദശാനനൻ കൈകൊണ്ടടിച്ചിതു
അണ്ഡജവീരനും വാമഭുജങ്ങളെ
ത്തുണ്ഡത്തിനാലുടൻ ഖണ്ഡിച്ചുവീഴ്ത്തിനാൻ
പത്തുകരങ്ങളുമുണ്ടായ്പിന്നെയും
മത്തൻ നിശാചരൻ സീതയെവിട്ടഥ
മുഷ്ടികളെക്കൊണ്ടടിച്ചാനവൻ മെയ്യിൽ
മുഷ്ടിഫലിയാഞ്ഞുകോപിച്ചുപിന്നെയും
പക്ഷിവരനുടെപക്ഷപദങ്ങളെ-
ഖൾഗത്തിനെക്കൊണ്ടുവെട്ടിയിട്ടീടിനാൻ
പക്ഷചരണങ്ങളൊക്കയും പോയുടൻ
പക്ഷിപ്രവരനും വീണാനവനിയിൽ
അപ്പോളതുകണ്ടുജാനകീദേവിയു-
മല്പേതരം കരഞ്ഞോതിനാളിങ്ങിനെ
ലക്ഷണങ്ങൾ നിമിത്തങ്ങൾ വിവിധമാം
പക്ഷിമൃഗലോകശബ്ദങ്ങളുമിവ
ദുഃഖസുഖാദികൾ തന്നിൽ വിശേഷമായ്
വെയ്ക്കാമസംശയം കാണും ജഗതിയിൽ
പാരം വ്യസനങ്ങളുണ്ടായതൊന്നുമേ
പാരം രഘുപതിയോർക്കില്ലയല്ലയോ
ഇന്നീയിവിടുന്നുപക്ഷിമൃഗാദിക-
കളെന്റെനിമിത്തമറിയിയ്ക്കുമങ്ങുപോയ്
രക്ഷിയ്ക്കണമെന്നെയെന്നിങ്ങുവന്നൊരു
പക്ഷിയ്ക്കുമാപത്തുവന്നുവിധിവശാൽ
ഇക്ഷോണിയിൽ വന്നു ചാകുമളവുനീ
രക്ഷോവരനോടുകൂടിപ്പൊരുകയാൽ
ഇക്ഷ്വാകുനാഥങ്കലുള്ളോരു പ്രീതിയെ
പക്ഷിവര! ഭവാൻ കാണിച്ചു സമ്പ്രതി
എന്നെദ്ദശാനനൻ കൊണ്ടുപോകുന്നതു
മന്നവന്മാരോടു ചൊല്ലുവോളം തവ
പ്രാണും പ്രാജ്ഞയും വാക്കിൻ പടുത്വവും
കാണിക്കുവിട്ടുപോകാതെയിരുന്നീടും
എന്നുപറഞ്ഞുജടായുവിനെയുടൻ
ചെന്നുവിളിച്ചുകരഞ്ഞുതഴുകിനാൾ
ബന്ധുജനങ്ങൾ മരിച്ചജനങ്ങളെ-
ബ്ബന്ധിച്ചുകേഴുന്നതുപോലെസീതയും
രക്ഷസ്സുകൊണ്ടുപോകുന്നിതാഹന്ത!മാം
രക്ഷതരാഘവ! ലക്ഷ്മണ നിങ്ങളും
ഇത്ഥം കരഞ്ഞുവിളിച്ചാളുറക്കവേ
വൃദ്ധൻ ജടായു സമീപത്തിരുന്നവൾ
വീണുകിടക്കുന്ന വൃദ്ധപതത്രിയെ
വീണാനിനാദിനിബന്ധിച്ചുദീനയായ്
കേഴുന്നതുകണ്ടു രക്ഷോവരൻ മധു-
വാണിജനകജതന്നെനയിപ്പതി-
ന്നോടിയടുത്തുപിടിച്ചാനന്തരം
പേടികലർന്നുവിരഞ്ഞങ്ങവളൊരു
മാമരം കെട്ടിപ്പിടിച്ചാളവിരളം
കോമളമായലതയെന്നപോലവേ
അപ്പോളതുകണ്ടുജാനകീദേവിയോ-
ടല്പഭാതിയായരാവണൻ ചൊല്ലിനാൻ
കെട്ടിപ്പിടിയ്ക്കുന്നതെന്തിന്നുവല്ലഭേ!
വിട്ടീടുകയെന്നുപിന്നെയും പിന്നെയും
ചെറ്റുമവളതുകേളായ്കയാലുടൻ
മൃത്യു വരും പോലെ വന്നു ദശാസ്യനും
ചുറ്റിപ്പിടിച്ചു തലമുടി തൽക്ഷണം
മുറ്റും നടുങ്ങീ ചരാചരമൊക്കയും
അന്നേരമാകെയിരുണ്ടുജഗത്തുക്കൾ
നന്നായ് പ്രകാശിച്ചിതില്ലന്നുസൂര്യനും
കണ്ടിതു നാന്മുഖൻ ദിവ്യചക്ഷുസ്സിനാൽ
കാര്യവും സാധിച്ചിതെന്നാൽ മുദാതദാ.
ദണ്ഡകവാസികളായ മുനികളും
കണ്ടുടൻ മോദവും പൂണ്ടിതു തൽക്ഷണം
രാഘവ!യെന്നുവിളിച്ചുകരയവേ
രാകാശശിമുഖിയാകിയസീതയെ
കണ്ടകനായുള്ള രാവണവീരനും
കൊണ്ടുപോയാകാശമാർഗ്ഗമേ നിർദ്ദയം
ചഞ്ചലാപാം‌ഗിയുമപ്പോളതിതരാം
ചഞ്ചലയെന്നതുപോലെ വിളങ്ങിനാൾ
നീലമായുള്ളോരു വാരീധരത്തിനെ-
ച്ചാലവെഭേദിച്ചുദിച്ചശശിപോലെ
രാവണൻ തന്റെ മടിയിലിരുന്നൊരു
രാഘവദേവീവദനംചമഞ്ഞിതു
രക്ഷസ്സുകൊണ്ടുപോകുമ്പോൾ മുഖം ദിവാ
നക്ഷത്രനാഥന്റെ മണ്ഡലം പോലവേ
ചഞ്ചലാപാംഗിയ്ക്കു രാമനെക്കൂടാതെ
കിഞ്ചനമാത്രവും ശോഭിച്ചതില്ലഹോ?
രാജരാജാനുജൻ തന്നുടെയങ്കത്തിൽ
പൊന്നിറത്താളായദേവിവനാന്തരേ
മിന്നലുപോലെ വിളങ്ങിയധികവും
ഹേമപ്രഭയായിരിയ്ക്കുന്നസീതയാൽ
മേഘപ്രഭനായിരിയ്ക്കുന്നരാവണൻ
തപ്തമായുള്ളോരു പൊൻ ചങ്ങലയിനാൽ
മത്തഗജമെന്നപോലെവിളങ്ങിനാൻ
സുന്ദരിതന്നുടെകേശഭാരത്തിൽനി-
ന്നന്തരാവീണുകുസുമമശേഷവും
നീരധരം പോലെ നീലാംഗനാമവ-
സൂരുയുഗത്തിന്റെ വേഗവശത്തിനാൽ
ദൂരമവനെയനുസരിച്ചക്ഷണം
പാരം പരന്നിതവന്റെ ചുഴലവും
ചാരുതരകളാം നക്ഷത്രമാലകൾ
മേരുചുഴലെപ്പരന്നതുപോലവേ
തീക്കൊള്ളികൊണ്ടുപോകുമ്പോലെരാവണൻ
ദീപ്തയാം സീതയെക്കൊണ്ടുനടന്നിതു
താരാധിപമുഖിതന്റെ വിഭൂഷണം
താരരവമായി വീണിതവനിയിൽ
താരാഗണങ്ങൾ സുകൃതം ക്ഷയിച്ചുപോയ്-
ത്താരാപഥത്തീന്നുവീഴുന്നപോലവേ.
ആകാശദേശത്തിരുന്നു മമലയാ-
മാകാശഗംഗവീണിടുന്നപോലവെ
ചാരുകുചാന്തരത്തിന്നുമവൾക്കുടൻ
ഹാരാവലിയുമങ്ങറ്റുപൊയ്‌വീണിതു
ഉൽ‌പ്പാതഹേതുവായുള്ളോരുകാറ്റിനാ-
ലല്പേതരമിളകുന്നമരങ്ങളും
ചാരുതരങ്ങളായുള്ളോരു പക്ഷികൾ
ഘോരാരവങ്ങളായ്ത്തന്നേകരകയും
രണ്ടുമൊരുമിച്ചുകണ്ടാലിവറ്റിനു-
മുണ്ടുജനകജതന്നിലൊരുൾപ്രിയം
എന്നുള്ളതേവനും തോന്നും ജനകജ-
യ്ക്കെന്നുള്ളവസ്ഥകൾ പീഡിയ്ക്കുമേവരും
വീരൻ രഘുപതി തന്റെ തരുണിയെ
ക്രൂരൻ നിശാചരൻ കൊണ്ടുനടക്കയാൽ
പാരമരുവികളാകുന്നു കണ്ണുനീ-
രേറെയൊലിയ്ക്കവേശൈലമരങ്ങളും
നല്ല ശിഖരങ്ങളാകും കരങ്ങളെ
മെല്ലെന്നുയരെയെടുത്തിട്ടുദീനരായ്
ദൂരയിരിയ്ക്കുന്ന കാണികൾക്കൊക്കയും
പാരം മുറവിളിയ്ക്കുന്നെന്നു തോന്നിടും
ജാനകീദേവിയെയമ്പോടുചിന്തിച്ചു
കാനനദേവകൾകൂടെക്കരഞ്ഞിതു
ധർമ്മമെന്നുള്ളതിങ്ങില്ലാതെപോയിനി-
ദ്ധർമ്മപ്രധാനമാംസത്യമുണ്ടാകുമോ?
ഇങ്ങിനെയോരോരോ ദിക്കിലിരുന്നുടൻ
ഇങ്ങിനെയോരോന്നു ചൊന്നാരഖിലരും
പാരിച്ച ശോകം കലർന്നു മൃഗങ്ങളും
രോദിച്ചു കാരുണ്യഭീതിവശത്തിനാൽ
നാകത്തിരുന്നുമവനീതലത്തിനെ-
ശ്ശോകത്തിനാൽ വിലോകിച്ചുമുടനുടൻ
ലക്ഷണസമ്പന്നയായുള്ളജാനകി
ലക്ഷ്മണ! രാഘവ! യെന്നു കരയവേ
ചണ്ഡൻ രജനീചരൻ ചെന്നവളെയും
അപ്പോളതുകണ്ടുജാനകീദീനയാ-
യല്പേതരമായിനിന്ദിച്ചുചൊല്ലിനാൾ
അല്പനായീടുകകൊണ്ടുനിനക്കിതി-
ലല്പവും നാണമുണ്ടാകാതെപോയിതോ?
വൃദ്ധനായുള്ളൊരുപക്ഷിയെക്കൊന്നതി-
ങ്ങെത്രയുമാശ്ചര്യമായതുരാവണ!
ഓടുന്നതെന്തിനുശൂരനല്ലോഭവാ-
നോടരുതിങ്ങിനെ ശൂരരായുള്ളവർ
രാഘവനില്ലാത്തനേരത്തിലെന്നെനീ
രാവണ! കട്ടുകൊണ്ടോടുക നന്നെടോ!
വീര്യമുണ്ടെങ്കിൽ നീ നില്ലിങ്ങരക്ഷണം
സൂര്യവംശമണിരാമൻ വരുവോളം
കാണാമിരുവരുമോടിവരുന്നതു
പ്രാണൻ കൊടുത്തേച്ചുപോകേണ്ടിയുംവരും
ആണെങ്കിൽ നില്ലു നീയോടുന്നതെന്തിനു?
കാണുന്നതില്ല നീ കാമമൊരിയ്ക്കലും
രാമനെക്കാണാതെ ജീവിയ്ക്കയില്ല ഞാൻ
രാമനെക്കാണുവോളം നിന്റെ ജീവിതം
വല്ലൊരു ദിക്കിലുമെന്നെനീകൊണ്ടുപോയ്
വല്ലൊരുപായങ്ങൾ ചെയ്തങ്ങൊളിയ്ക്കിലും
വല്ലഭമോടുടൻ വന്നിങ്ങതെന്നുടെ
വല്ലഭൻ രാമൻ കുലത്തോടെ നിന്നെയും
വല്ല പ്രകാരവും പോരിൽ നിശാചര!
കൊല്ലുമതിന്നൊരു സംശയം തോന്നൊലാ
വില്ലാളിവീരരിൽ വീരന്റെകയ്യിൽ നീ
വല്ലാതകപ്പെട്ടു പോകായ്കരാവണ!
നിശ്ചയം നിന്റെ കഴുത്തിൽ യമപാശ-
മയ്യോ! പതിച്ചുപോയല്ലെങ്കിലിങ്ങിനെ
ദുർമ്മതി തോന്നുകയില്ലെന്നു നിർണ്ണയം
ദുർമ്മതി ഹേതുവായ്തന്നെനീ ചത്തുപോം
ഇന്നിയും നല്ലതുനീച! നിനക്കുട-
നെന്നെ നീയങ്ങയച്ചീടുക കേവലം
പേരുകേൾപ്പിച്ചതിൻ മാത്രം ദശാനന!
വീരതപോരാനിനക്കെന്നു നിശ്ചയം
ബന്ധിച്ചുകൊള്ളാതെ കാലപാശത്തിനെ-
ച്ചിന്തിച്ചുകൊള്ളുകയിന്നിയും നല്ലതു
എന്നെനീയിന്നങ്ങയച്ചീലയെങ്കിലോ
വന്നവൻ തന്നേ വധിച്ചിടും നിർണ്ണയം
ഇന്നു നീ ചിന്തിച്ചു ചെയ്തൊരു കാരിയ-
മൊന്നുമേ സാധിയ്ക്കയില്ല ജളമതേ!
മൃത്യുവടുത്തുമരിയ്ക്കുന്നനേരത്തു
മർത്ത്യനുവല്ലാതെ തോന്നുന്ന പോലവേ
വല്ലാതെ തോന്നുന്നു ദുഷ്ട! നിനക്കിന്നി-
തല്ലായ്കിലിങ്ങിനെ ചെയ്കയുമില്ലനീ
പ്രാണികൾക്കൊക്കയുമന്ത്യത്തിലിങ്ങിനെ
കാണിയും നല്ലതു തോന്നുകയില്ലഹോ!
ഘോരമ്മയുള്ളോരു വൈതരണീനദി
ഘോരമായുള്ളോരസിപത്രകാനനം
ഇങ്ങിനെയുള്ള നരകങ്ങളൊക്കയു-
മിങ്ങു നീ കാണുന്നു കേവലം രാവണ!
ഇങ്ങിനെയപ്രിയം രാമനു ചെയ്തുനീ-
യെങ്ങുപോയ്ത്തന്നെയിരുന്നെങ്കിലും തദാ
വില്ലാളിവീരൻ നിശിതശരങ്ങളാൽ
കൊല്ലാതെ നിന്നെയയയ്ക്കുമെന്നോർക്കേണ്ട
രാക്ഷസന്മാർ പതിനാലായിരത്തിനെ-
കാൽക്ഷണം കൊണ്ടുടൻ കൊന്നാനൊരുത്തനായ്
വീര്യവാനിങ്ങിനെയുള്ളോരു രാഘവൻ
ഭാര്യപഹാരിയെ കൊല്ലാതയയ്ക്കുമോ?
ഇത്തരം കർക്കശമായുള്ള വാക്കുകൾ
ജിത്വരൻ രാവണനോടു പറഞ്ഞവൾ
ആകാശചാരിതൻ കയ്യിലകപ്പെട്ടി-
താകാശമാർഗ്ഗേപോകുന്നവസരേ
അഞ്ചുപേർ വാനരരൊന്നിച്ചിരിപ്പതു
ചഞ്ചലാപാംഗിയും കണ്ടൊരു കുന്നിന്മേൽ
തുഞ്ചിതഭാവം വെടിഞ്ഞു വിശുദ്ധമാം
നെഞ്ചകം തന്നിൽ നിനച്ചാളിതിങ്ങിനെ
അർക്കകുലമണിയാകിയരാമനെ-
ച്ചിക്കന്നിഹകണ്ടുഭാഗ്യവശത്തിനാൽ
മർക്കടവീരരായുള്ളോരവർപര-
മിക്കഥ ചൊൽകിലോ കൊള്ളാമിതെന്നവൾ
മഞ്ജുളമായുള്ള ഭൂഷണമൊട്ടെടു-
ത്തഞ്ജസാതന്നുടെയുത്തരീയമതിൽ
കെട്ടിച്ചുരുട്ടിയവരുടെ മദ്ധ്യത്തി-
ലിട്ടു ധരിത്രീപതിയുടെ ദേവിയും
പാരം പരവശം കൊണ്ടു നിശാചര-
വീരനറിഞ്ഞീല ചെറ്റുമതങ്ങഹോ!
വണ്ടാർ കുഴലിയെ കൊണ്ടുപോകുന്നതു
കണ്ടാർ കപിവരരഞ്ചുപേരും തദാ
പമ്പാനദിയും കടന്നു സരസ്സിനാൽ
ലങ്കാപുരിക്കുമെതിരായി രാവണൻ
നല്ല വനങ്ങൾ നദികൾ മലകളും
ഫുല്ലസരോജങ്ങളായ സരസ്സുകൾ
നക്രഝഷാകുലമായസമുദ്രവു-
മൊക്കയും വേഗമതിക്രമിച്ചീടിനാൻ
വല്ലഭമോടുപ്രയോഗിച്ചൊരു ശരം
വില്ലിങ്കൽ നിന്നു ഗമിയ്ക്കുന്നതുപോലെ
ചണ്ഡകോദണ്ഡനാം രാമന്റെദേവിയേ-
ക്കൊണ്ടുമണ്ടുന്നതായാകാശമാർഗ്ഗമേ
കണ്ടുടൻ ചാരണാദികളവരവർ
കണ്ടകനന്ത്യമടുത്തുവെന്നോതിനാർ
ധാത്രീതനൂജയാം മൃത്യുവെക്കൂടവേ
രാത്രിഞ്ചരവരൻ കൊണ്ടുപോയീതദാ
ശങ്കാസഹിതനായ്ചാരുനാനാവിധാ-
ലങ്കാരപൂർണ്ണമാം ലങ്കയുൾപ്പുക്കുടൻ
മായാവിചക്ഷണനായമയനൊരു
മായയെക്കൊണ്ടുപോയ്‌വെച്ചതുപോലവെ
സുന്ദരീരത്നമാം സീതയേയും നിജ-
മന്ദിരേ കൊണ്ടുപോയ് വെച്ചു ദശാസ്യനും
ഉഗ്രപിശാചികൾതമ്മെവിളിച്ചുട-
നഗ്രേനിറുത്തിപ്പറഞ്ഞാനിതിങ്ങിനെ
ആണുങ്ങളെങ്കിലും പെണ്ണുങ്ങളെങ്കിലു-
മാരെയും സമ്മതിച്ചീടൊലാ കാണുവാൻ
നേരായിവൾക്കു രമിപ്പാൻ പണികളി-
ന്നാരാഞ്ഞതിന്നുള്ള വട്ടവും കൂട്ടണം
മുത്തുകൾ പട്ടുകൾ നല്ല രത്നങ്ങൾ താൻ
തപ്തഹേമാഭരണങ്ങളിവകളിൽ
സുന്ദരീരത്നമായുള്ളോരിവൾ തനി-
യ്ക്കെന്തൊരു വസ്തുവിലിച്ഛയെന്നാലതു
ഒക്കെപ്പറഞ്ഞതുമേടിച്ചുകൊണ്ടുപോയ്
വെക്കമിവൾക്കുകൊടുക്കണം നിങ്ങളും
ചൊല്ലേണമെന്നറിഞ്ഞിങ്ങുചൊല്ലീടിലു-
മല്ലാതെ കണ്ടറിയാതെ പറകിലും
വല്ലോരുമപ്രിയം സീതയ്ക്കു ചൊല്ലിയാൽ
കൊല്ലുമവരെ ഞാനില്ലൊരു സംശയം
ഇത്തരമെല്ലാം പറഞ്ഞങ്ങവരോടു
സത്വരം പോന്നു പുറഭാഗമേയവൻ
എന്തുള്ളുകൃത്യമിതിനമുക്കെന്നതു
ചിന്തിച്ചു കാണുന്ന നേരത്തു കണ്ടിതു
എട്ടുനിശാചരന്മാരെ വിളിച്ചുട-
നെട്ടു ജനത്തിനു കൃത്യവും ചൊല്ലിനാൻ
ഇന്നീയിവിടുന്നു നിങ്ങളും വേഗേന
ചെന്നു ജനസ്ഥാനമെന്നതിൽ വീരരേ!
ഉഗ്രമാം വിക്രമം പൂണ്ടു സകലരും
വ്യഗ്രതയെന്നിയെയൊന്നിച്ചിരിയ്ക്കവെഭടാ!
ശിക്ഷിതരാകിലുമായുധാദികളിൽ
സൂക്ഷിച്ചുകൊള്ളുക മാർഗ്ഗങ്ങളൊക്കയും
ഉന്നതകീർത്തികലർന്നഖരാദിക-
ളെന്നുടെ ചൊല്ലിനാൽ ചെന്നിങ്ങിരുന്നിതു
ഇപ്പോളവരെദ്ദശരഥന്റെമക-
നെപ്പേരെയും കൊലചെയ്താൻ ഖലമതി
പാരമൊരിയ്ക്കിലും കോപമിതിങ്ങിനെ
ക്രൂരതരം വളർന്നീലെന്റെ മാനസേ!
ഇപ്പോളിവരെക്കൊലചെയ്തമൂലമാ-
യല്പേതരം വളർന്നീടുന്നു കോപവും
വൈരവും രാമനോടുണ്ടായിപാരമായ്
സ്വൈരമല്ലയിനി സൂക്ഷിച്ചിരിയ്ക്കണേ
വൈരി മരിച്ചു പിന്നല്ലാതെ കണ്ടിനി
വൈരം നമുക്കിങ്ങു പോകയുമില്ലെടോ!
ദക്ഷനായുള്ള ഖരനെ വധിച്ചവൻ
ദീക്ഷിച്ചിരിയ്ക്കുന്നു നമ്മെയും കൊല്ലുവാൻ
ആഹവത്തിലവൻ തന്നെ വധിച്ചുപി-
ന്നാഹാരനിദ്രകളുണ്ടാക്കണം മമ
വല്ലപ്രകാരവും കൊന്നങ്ങവരെഞാ-
നല്ലൽ വെടിഞ്ഞിഹ ശർമ്മമണയുവൻ
പാരമിരപ്പാനായുള്ളവനുപണം
പാരം ലഭിച്ചാലവനെന്നപോലവേ
ഇന്നിയവരെവധിച്ചെന്നിയെയെനി-
യ്ക്കൊന്നുമിവിടെ സുഖമില്ല നിർണ്ണയം
ചെന്നുഭവാന്മാരവിടെയിരുന്നഥ
നന്നായവന്റെ പ്രവൃത്തികളൊക്കയും
നിത്യവും വന്നിങ്ങു ചൊല്ലണമെന്നോടു
തത്ത്വമായി വിചാരിച്ചു ബലികളേ!
അന്നന്നുനിങ്ങൾ രണത്തിലഭീതരായ്
ചെന്നങ്ങുമർത്ത്യരോടേറ്റുപോരുന്നതും
നാട്ടിന്നശേഷം വരുത്തിയവരെയ-
ങ്ങാട്ടിക്കളഞ്ഞതുമൊക്കയും കാൺകയാൽ
നിങ്ങളെത്തന്നെയയയ്ക്കുന്നു സാമ്പ്രത-
മങ്ങുപോയിയിരിപ്പാനെന്നു ചൊല്ലിനാൻ
കല്യരാം രാക്ഷസരീവിധം കേട്ടുടൻ
നില്ലാതവനെയും വന്ദിച്ചു വേഗേന
ലങ്കാപുരി വിട്ടു നിർഗ്ഗമിച്ചീടിനാർ
ശങ്കാസഹിതരായ്ത്തന്നേസകലരും
രാക്ഷസന്മാരെപ്പറഞ്ഞങ്ങയച്ചഥ
രാക്ഷസനായകനാകിയരാവണൻ
ബുദ്ധിമോശത്തിനാലാത്മാവിനെക്കൃത-
കൃത്യനായെന്നു നിരൂപിച്ചിതേറ്റവും.
പെണ്മണിസീതയെകാണേണമെന്നവൻ
നന്മനസ്സായിട്ടുതന്നേഖലമതി
മന്മഥാൽ‌പൂണ്ടുപീഡിച്ചുപിന്നെയും
പൊന്മയമായുള്ള മന്ദിരം പൂകിതാൻ
ഭീഷണമാരായ രാക്ഷസിമാരുടെ
ഭാഷണമോരോന്നുകേട്ടു തന്മദ്ധ്യത്തിൽ
പാരം ഭയപ്പെട്ടു ചെന്നായ്ക്കൾ തന്മദ്ധ്യേ
താനേയകപ്പെട്ടമാനെന്നപോലവേ
ദേവിയും കണ്ണീരൊലിപ്പിച്ചുരോദിച്ചു
മേവുന്നതായിട്ടുകണ്ടുനിശാചരൻ
മാരുതവേഗങ്ങൾകൊണ്ടുചലിതമാം
വാരിധിതന്നിൽ മുഴുകുന്നതോണിപോൽ
ചഞ്ചലയായുള്ള ജാനകീദേവിയെ
പ്പഞ്ചജനാധിപതിയും ബലത്തിനാൽ
ഇന്ദ്രന്റെ ഗേഹം കണക്കെ വിലസുന്ന
മന്ദിരമൊക്കയും കാണിച്ചുകൊണ്ടുപോയ്
സുന്ദരിരത്നങ്ങളെക്കൊണ്ടുകേവലം
സാന്ദ്രമായി വിളങ്ങുന്നിതു സർവ്വവും
ഹാടകരത്നങ്ങൾകൊണ്ടുരചിതമാം
മേടകൾ ദന്തമയമന്ദിരങ്ങളും
ചിത്രമായുള്ളോരു പക്ഷീഗണങ്ങടെ
ചിത്രമായുള്ളോരു ചാരുരവങ്ങളാൽ
ചിത്രമായുള്ളോരു താമരപ്പൊയ്കകൾ
ചിത്രമായുള്ളോരു പൂങ്കാവനങ്ങളും
ഒക്കയുംകൊണ്ടുപോയ്ക്കാണിച്ചുദേവിയെ-
യൂക്കനാം രാവണൻ ചൊല്ലിനാനിങ്ങിനെ
യുദ്ധനിഭീതരായുള്ളോരു രാക്ഷസർ
വൃദ്ധരും ബാലരും കൂടാതെ ജാനകി!
മുപ്പതുമുക്കോടിയുണ്ടെങ്ങിനിയ്ക്കിവ-
രൊക്കെപ്പരിജനമാകും നിനക്കെടോ!
ഇക്കണ്ടവസ്തുവുമെന്നുടെപ്രാണനു-
മൊക്കെത്വദധീനമായതുസുന്ദരി!
എന്നുടെ ദാരങ്ങളായവർക്കൊക്കയു-
മിന്നു നീയീശ്വരിയായിരുന്നീടുക
എന്തിതിന്നിങ്ങിനെയോരോന്നുനീവൃഥാ
ചിന്തിച്ചു കാലം കളയുന്നു ജാനകീ!
എന്നുടെ ചൊല്ലുകേട്ടീടുകസാദരം
നിന്നെഞാൻ വന്നിരക്കുന്നുകൃശോദരി!
ചിത്തജബാണങ്ങളേറ്റു നിതാന്തവും
തപ്തനായീപരം തോഷിയ്ക്കയെങ്കൽ നീ.
മൂന്നുലോകങ്ങളുമൊന്നിച്ചുതാനിഹ
മൂന്നുമൂർത്തികളോടൊത്തുവരികിലും
ശങ്കയെന്യേയവർക്കൊട്ടുമിതെന്നുടെ
ലങ്കയിൽ വന്നുകൂടായെന്നു നിർണ്ണയം
രാമനിഹവന്നുചെയ്യുന്നതെന്തിനി?
രാമനിലാശയെനന്നായ്‌വിടുകെടോ!
ദേവാദികൾ തന്നിലെന്നോടുതുല്യനായ്
ദേവീ!യൊരുത്തരുമില്ലെന്നറികനീ
നാടുകളൊക്കെപ്പിടിച്ചുപറിച്ചുപോയ്
നാട്ടിലിരുന്നുകൂടാതെജളമതി
കാടനായിട്ടൊരു താപസൻ പോലവേ
കാടകം പുക്കു ചരിയ്ക്കുന്നു സം‌പ്രതി
അല്പനായുള്ളോരവനുടെയൌവന-
മല്പമാമായുസ്സുമദ്ധ്രൂവമായതു
സുന്ദരീ!യിങ്ങിനെയുള്ളോരുരാമനാ-
ലെന്തൊന്നു സൌഖ്യങ്ങളുണ്ടാം നിനക്കിഹ?
എന്നോടുകൂടിയിവിടെയിരുന്നിഹ
നന്നായനുഭവിച്ചാലും സുഖങ്ങളെ
ഇന്നീയിവനെനിനക്കൊന്നുകാണേണ-
മെന്നാലെളുതല്ല ചെറ്റുമവനിജേ!
ഇപ്പുരി തന്നിൽ വരുവാനവൻ തനി-
യ്ക്കപ്രതിമാംഗി! പറകെന്തുശക്തിയാം?
വീശുന്നകാറ്റിനെച്ചെന്നുവിഹായസി
പാശങ്ങൾകൊണ്ടുപിടിച്ചുകെട്ടീടിലും
പാരമെരിയുന്നതിയ്യുടെനാക്കിനെ-
പ്പാരാതെതാൻ കരം കൊണ്ടുപിടിക്കിലും
ഇപ്പുരി തന്നിലെളുതല്ല പോരുവാൻ
നൽ‌പ്പുരികക്കൊടിയാളേ!യറികനീ
ഞാനിങ്ങുനിന്നെരക്ഷിച്ചങ്ങിരിയ്ക്കവേ-
യാരിന്നുകൊണ്ടുപോവാനുള്ളുശക്തരായ്?
ലങ്കാപുരത്തിരുന്നീരാജ്യമൊക്കയും
ശങ്കാവിഹീനയായ്തന്നെഭരിയ്ക്കനീ
എന്നോടുകൂടെയിരുന്നിങ്ങുകേവലം
നന്നായഭിഷേകവും ചെയ്തു സുന്ദരി!
പിന്നെയണിഞ്ഞുവിവിധാഭരണവു-
മെന്നെ നീ കാമം രമിപ്പിക്ക നീ മുദാ
പണ്ടുനീചെയ്തുള്ളപാപങ്ങളൊക്കെയും
ദണ്ഡകവാസത്തിനെക്കൊണ്ടുപോയിതു
വണ്ടാർകുഴലി! ധരിയ്ക്ക നിനക്കിനി-
യുണ്ടാകുമാറായധികം ശുഭങ്ങളും
നല്ലോരുധർമ്മങ്ങൾ ചെയ്തുള്ളതിൻഫല-
മല്ലൽ വെടിഞ്ഞിങ്ങിരുന്നു ഭുജിയ്ക്കനീ
മുറ്റും വിളങ്ങുന്നു നിന്റെ മുഖാംബുജം
ചെറ്റും വിളങ്ങുന്നതില്ല വരാനനേ!
എന്നുള്ള വാക്കുകൾ കേട്ടുജനകജ
കണ്ണിന്നുവെള്ളമൊലിപ്പിച്ചുകേണിതു
ചേലാഞ്ചകം കൊണ്ടു മൂടിമതിമുഖം
നീലാളകകരയുന്നതുകണ്ടുടൻ
ഇങ്ങിനെപിന്നെയുംചൊന്നാളവളോടു
തിങ്ങിനെമോഹേനധീരൻ നിശാചരൻ
നാണിയ്ക്ക വേണ്ട നിൻ കാൽക്കൽ വീണീടിനേൻ
കാണിയ്ക്കചെറ്റുനിൻ മന്ദസ്മിതം മമ
കാണിയ്ക്കവെച്ചേൻ സകലധനങ്ങളും
കാണിയ്ക്കുമെന്നെ വെടിഞ്ഞുകളയൊല്ലാ.
പറ്റലർ കാലനായുള്ള ദശമുഖൻ
മറ്റൊരു പെണ്ണിനെച്ചെന്നു വണങ്ങുമോ
പാരം പതിവ്രതാധർമ്മം ജനകജേ!
പോരുമിജ്ജാതികൾക്കുള്ളതിനായതും
ഇന്നുനീയെങ്കൽ പ്രസാദിയ്ക്ക സുന്ദരി!
വന്നുടൻ നിന്റെയടിമയായീടിനേൻ
ഇത്ഥം രമണീമണിയെപ്പറഞ്ഞവൻ
ചിത്തം തെളിഞ്ഞു കൃതാന്തവശനായി
ഇന്നിനമുക്കിവളെന്നുദശാനനൻ
തന്നെ നിനച്ചങ്ങിരുന്നാനനന്തരം
പുല്ലിനെ മദ്ധ്യത്തിലിട്ടു ജനകജ
ചൊല്ലിനാൾ രാവണൻ തന്നോടിതുത്തരം
ഇക്കണ്ടരാക്ഷസരൊക്കയും രാഘവൻ
തൃക്കണ്ണിലാമ്മാറകപ്പെടുന്നെങ്കിലോ
പന്നഗാശനുടെ കയ്യിലകപ്പെട്ട
പന്നഗന്മാരെന്നപോലെ നശിച്ചുപോം
രാഘവൻ തന്നുടെ വില്ലിങ്കൽ നിന്നതി-
ലാഘവത്തോടുവരുന്നശരീനിര
രാവണ! നിന്റെ ശരീരമിതൊക്കയും
ദാരുണമായിത്തകർത്തുകളഞ്ഞീടും
ഘോരങ്ങളാകും തിരമാലകൾനദീ-
തീരങ്ങളെത്തകർത്തീടുന്നപോലവേ.
പ്രാണമാത്രം ധരിച്ചുള്ള നിനക്കുമൽ-
പ്രാണനാഥനൊരു മൃത്യു ദശാനന!
സത്വവുമായുസ്സുമിന്ദിയജാലവും
ചിത്തവുമെന്നുള്ളതൊക്കയും പോയൊരു
നിന്നുടെ മൂലമായിട്ടുപുരിയിതു
മന്നവഹീനമായ്ത്തന്നെചമഞ്ഞിടും
ഇന്നുനീചെയ്തോരു പാപകർമ്മങ്ങളാ-
ലൊന്നിനാലും തവ നല്ലതുണ്ടായ്‌വരാ
നാശമടുത്താൽ മനുഷ്യർക്കു നല്ലതി-
ലേശാമനം കുറഞ്ഞൊന്നുമറിഞ്ഞിതോ
കൂശാതെപാപങ്ങളാചരിയ്ക്കുന്നതി-
ലാശപെരുകിയിരിക്കുംദശാനന!
അപ്പോലെതന്നെയും നീയും ജളമതേ!
ഇപ്പോളിതാചരിയ്ക്കുന്നു മദാന്ധനായ്
അന്തർജ്ജനത്തോടുകൂടിനിനക്കിന്നി-
യന്തമടുത്തുപലാശഗണത്തിലും
രാജഹംസത്തോടുകൂടിക്കളിയ്ക്കുന്ന
രാജഹംസിവന്നുകാരണ്ഡവത്തിനെ
നോക്കിയാലും മതി നീചനാം നിന്നെഞാ-
നോർക്കുകയില്ലങ്ങൊരിയ്ക്കലും രാവണ!
ബാധപൂണ്ടെന്റെ ശരീരമൊരല്പവും
ബോധമില്ലാതെയിരിയ്ക്കുന്നിതിനെനീ
കൊല്ലുകവെട്ടുകതല്ലുകതാനിഹ
വല്ലതും ചെയ്തുകൊൾകില്ലിതിലല്ലൽമേ
രക്ഷിയ്ക്കയില്ലിനിദ്ദേഹത്തിനെപ്പരം
രക്ഷിയ്ക്കയില്ലമൽ പ്രാണനെക്കൂടെയും
ഇന്നുദശമുഖ!നിന്റെ മനോരഥ-
മൊന്നുംവരികയില്ലെന്നതറികനീ
ഇത്ഥം കുപിതയായിട്ടു പുലസ്ത്യജ-
പുത്രൻ ദശഗ്രീവനോടുജനകജ
പാരുഷ്യവാക്കുകൾ ചൊല്ലിയനന്തരം
പാരാതെ നിന്നാളതുകണ്ടുരാഘവൻ
പാരം ഭയപ്പെടുത്തീടുവാനായതി
ഘോരം സുദതിയോടോതിനാൻ പിന്നെയും
ഇന്നിയും പന്ത്രണ്ടുമാസം ക്ഷമിച്ചിടാ-
മെന്നിട്ടുമെന്റെ വശത്തുവരാതെനീ
നിന്നെങ്കിൽ നിന്നുടെ മാംസമറുത്തുഞാൻ
തിന്നുന്നതുണ്ടെന്നു ചൊല്ലിയനന്തരം
ക്രൂരൻ നിശാചരിമാരെവിളിച്ചതി-
ഘോരമിതിങ്ങിനെ ചൊന്നാൻ കുപിതനായ്
ഇന്നിവൾ തന്നുടെ ഗർവ്വങ്ങളൊക്കയും
ചെന്നുടനെയിനിനിങ്ങൾ കളകെടോ!
രക്തം കുടിയ്ക്കയും മാംസങ്ങൾ തിൻകയും
നക്തഞ്ചരികളെയൊക്കയും ഘോരമായ്
കാണുന്നതുകൊണ്ടു തന്നെയിവൾക്കൊരു
പ്രാണങ്ങളിൽ ഭയമുണ്ടാകണം പരം
എന്നതുകേട്ടു തൊഴുതങ്ങവർകളും
ചെന്നുടൻ തന്നെ വളഞ്ഞാർ തരുണിയെ
പിന്നെയും രാക്ഷസിമാരെ നിശാചര-
മന്നവൻ വേഗം വിളിച്ചൊന്നു ചൊല്ലിനാൻ
നല്ലോരശോകവനത്തിലിവളെയും
മെല്ലെന്നെടുത്തുനടപ്പിൻ ഭവതികൾ
പിന്നെയവിടുന്നുരക്ഷിയ്ക്കണമിവൾ-
തന്നെചുഴലുമിരുന്നുസകലരും
സാന്ത്വം പറഞ്ഞങ്ങനുസരിച്ചെങ്കിലും
സന്ദ്രം ഭയപ്പെടുത്തീട്ടെങ്കിലും പരം
വല്ല പ്രകാരവും ജാനകീദേവിയെ
മെല്ലെ വശം വരുത്തേണം ദിനംപ്രതി
ചൊല്ലുവിളികേട്ടൊരുപിടിയാനയെ
മെല്ലെ വശം വരുത്തീടുന്നതുപോലെ
എന്നതുകേട്ടുടൻ രാക്ഷസസ്ത്രീകളും
ചെന്നിതുസീതയെക്കൊണ്ടശോകവനേ
വ്യാഘ്രിവശത്തിനെപ്രാപിച്ച മാൻ പോലെ
രാത്രിഞ്ചരവശം പ്രാപിച്ചു സീതയും
ഉൾത്താപമോടുകരഞ്ഞുഭയങ്കരം
ചിത്താഭിരാമനെ ചിന്തിച്ചിരുന്നിതു
മായാവിഹീനനായുള്ളോരു രാഘവൻ
മായാമൃഗത്തെ വധിച്ചങ്ങനന്തരം
സീതയെ കാണേണമെന്നു വിരഞ്ഞുടൻ
ചേതസി ചിന്തിച്ചു പോരുന്ന വീഥിയിൽ
ഭീതിദമായിക്കരഞ്ഞുനരികളും
നീതിമാൻ കേട്ടുടൻ നണ്ണിനാനിങ്ങിനെ
കാണുന്നു പാരമശുഭങ്ങളിങ്ങിതാ
കേഴുന്നുഘോരം വഴിക്കും നരികളും
രക്ഷസ്സുകളൊരുമിച്ചുതരുണിയെ-
ബ്ഭക്ഷിച്ചുപോകാതെ നന്മയുണ്ടാകണം
മായാവിചക്ഷണനായുള്ളൊരുത്തനെ
മാനായ് ചമഞ്ഞു ചെന്നു നീ നിതാന്തവും
വഞ്ചിച്ചുരാമനെ ദൂരത്തുകൊണ്ടുപോയ്
ദ്ദണ്ഡിച്ചു സീതയെ ഞങ്ങൾക്കു തിന്നലാം
എന്നു നിശാചരരൊക്കെയും കൂടവേ
നന്നായ് നിനച്ചങ്ങയച്ചിതെന്നായിതു
ഇപ്പോളവനും ശരം കൊണ്ടു ദീനനാ-
യല്പമായുസ്സായിക്കിടക്കുന്നുകാനനേ.
അയ്യോ! മരിച്ചു പോകുന്നു ഞാൻ ജാനകി!
അയ്യോ മഹാമതേ! ലക്ഷ്മണയെന്നിവ-
നെന്നെക്കണക്കേവിളിച്ചുകരകയാ-
ലിന്നിയയയ്ക്കും സുമിത്രാസുതനെയും
ഞങ്ങളിരുവരും വേറിട്ടുപോയുടൻ
തന്നെ ജനകജയ്ക്കുണ്ടാം വിപത്തുകൾ
ആശ്രമത്തിങ്കലിരിയ്ക്കും ജനകജ-
യ്ക്കീശ്വര! ഇന്നങ്ങു നല്ലതുണ്ടാകുമോ
ഇന്നു ജനസ്ഥാനവാസം നിമിത്തമാ-
യെന്നോടു രാക്ഷസർക്കുണ്ടായിവൈരവും
പാരം പിഴച്ചിങ്ങു കാണുന്നു സമ്പ്രതി
ഘോരങ്ങളായനിമിത്തങ്ങളൊക്കയും
ഇത്തരം ചിന്തിച്ചു പാരം വിഷണ്ഡനായ്
ഗത്വരനാകുന്ന രാഘവവീരനെ
പക്ഷിമൃഗങ്ങളിടം വെച്ചു കേണിതു
അക്ഷികളിലിരുന്നംബുപൊഴിയ്ക്കയും
ദുർന്നിമിത്തങ്ങളെക്കണ്ടുടൻ രാഘവൻ
ദുഃഖിച്ചു സംഭ്രമത്തോടെ വരും വിധൌ
വിണ്ടലർ കാലനായുള്ളോരു തമ്പിയെ
ക്കണ്ടിതുശോകം കലർന്നങ്ങനന്തരം
പാരം വിഷണ്ഡരായിട്ടിങ്ങിരുവരും
പോരുന്നവസരത്തിൽ കണ്ടിതിങ്ങിനെ
വീരൻ രഘുവരൻ സൌമിത്രിയെയതി-
ഘോരൈവനിന്ദിച്ചുചൊന്നാൻ വിവശനായ്
വണ്ടാർകുഴലിയെവിട്ടേച്ചുപോന്നതു
കൊണ്ടുവെറുത്തുഞാൻ ചൊല്ലുന്നിതിന്നെടോ
കയ്യും പിടിച്ചു വരുമ്പോൾ രഘുപതി
മെയ്യിലതിയായ്തളർന്നുനടക്കയും
പിന്നെയും ലക്ഷ്മണൻ തന്നോടു ചൊല്ലിനാൻ
മന്നവൻ രാഘവൻ ദീനനായിങ്ങിനെ
ഓടിക്കളിച്ചുള്ള മാനൊരു രാക്ഷസൻ
ഓടിത്തളർന്നു ഹനിച്ചേനവനെ ഞാൻ
ചാടിക്കുതിച്ചു ശരമേൽക്കയാലുടൻ
പീഡിച്ചു കേണു കിടക്കുന്നിതാവനേ
എന്നുടെയൊച്ചേപ്പോലെനിശാചരൻ
നിന്നിഹപാരംവിളിച്ചുകേണീടിനാൻ
അങ്ങതുകേട്ടു ജനകതനൂജയും
ഇങ്ങുനിന്നെയയച്ചീടിനാൾ സമ്പ്രതി
വന്നുനീയിങ്ങോട്ടതുകൊണ്ടുലക്ഷ്മണ!
നന്നുനീനന്നെടോചെയ്തതുനിർണ്ണയം
കൊല്ലുകതന്നെയോകൊണ്ടുപോയ്തിങ്കയോ
വല്ലതും ചെയ്യുമിന്നാശരൻ സീതയെ
ഇന്നുഞാനിങ്ങിനെ കാണുന്നു ലക്ഷ്മണ!
ദുർന്നിമിത്തങ്ങൾ ഭയദങ്ങളായിഹ
എന്റെയിടം കണ്ണിളകുന്നു പാരമായ്
എന്റെ മനസ്സുകലങ്ങുന്നുദീനമായ്
ഇങ്ങിനെയൊക്കയുമുണ്ടാകകൊണ്ടിനി-
ക്കെങ്ങിനെ സീതയെ കാണ്മാൻ തരം വരും
കൊന്നിതോ രാക്ഷസർ കൊണ്ടുപോയാനുടൻ
തിന്നിതോതീവ്രവേഗം വഴിയ്ക്കായിതോ
സ്വർണ്ണവർണ്ണാഭയായുള്ള ജനകജ
പർണ്ണശാലയ്ക്കകത്തില്ലെന്നു നിർണ്ണയം
അയ്യോയിവിടെഞാനെന്തുചെയ്യേണ്ടതി-
ന്നയ്യോജനകജെക്കെന്തുതോന്നീടുമോ?
എന്നു പലതും പറഞ്ഞുവിഷണ്ഡനായ്
ഒന്നും തിരിയാതെ ചെന്നിതുപിന്നെയും
ജാനകിദേവിയെത്താനെഭവാൻ മഹാ-
കാനനേവിട്ടേച്ചുപോന്നതിങ്ങെന്തെടോ!
പണ്ടുഞാനച്ഛന്റെചൊല്ലുകേട്ടുപരം
ദണ്ഡകാരണ്യത്തുപോവാൻ തുനിഞ്ഞതു
കണ്ടുടൻ തന്നെപുറപ്പെട്ടുകൂടവേ
ദണ്ഡമിങ്ങേതുമിനിയ്ക്കില്ലയെന്നവൾ
അങ്ങിനെയുള്ളോരവളെയൊരുത്തിയെ
യെങ്ങിനെവിട്ടേച്ചുവന്നിങ്ങുചൊല്ലുനീ
എങ്ങുപോയെന്നതറിഞ്ഞീലഞാനിനി-
യെങ്ങുപോകേണ്ടൂസുദതിയെക്കാണുവാൻ
നാടുകളൊക്കയും പോയി വിഷണ്ഡനായ്
കാടകം പുക്കു നടന്നൊരിനിക്കിഹ
ദുഃഖത്തിലൊക്കെ സഹായമായുള്ളോരു
ദുഃഖിച്ചെവിടെയിരിയ്ക്കുന്നിതീശ്വര!
പ്രാണസമപിരിഞ്ഞാലുമിനിയ്ക്കുമി-
പ്രാണങ്ങളില്ലെന്നറിയുമല്ലോ ഭവാൻ
അങ്ങിനെയുള്ളോരു ജാനകീദേവിയെ
യെങ്ങിനെവിട്ടെച്ചുപോന്നുപറകെടോ!
ഇന്ദ്രാധിപത്യവും വേണ്ടാനമുക്കറി-
കിന്ദീവരാക്ഷിയാൾ വേറിട്ടുപോവുകിൽ
എന്നുടെ പ്രാണപ്രിയയായജാനകീ
ഇന്നിഹജീവിച്ചിരിയ്ക്കുമോ ലക്ഷ്മണ!
ഇന്നു ഞാൻ സീത നിമിത്തം മരിച്ചതായ്
ചെന്നു നീയങ്ങു പറഞ്ഞാലനന്തരം
പുത്രനും താനുമായ് രാജ്യവും വാണുകൊ-
ണ്ടെത്രയും നന്നായിരിയ്ക്കട്ടെ കൈകേയി
പുത്രൻ മരിച്ചതുകൊണ്ടങ്ങുകോസല-
പുത്രിയിനിച്ചെന്നുദീനയായേറ്റവും
പുത്രനോടും കൂടെ വാഴുന്ന കേകയ
പുത്രിയെ നന്നായുപാസിയ്ക്കയില്ലയോ
ഇന്നുഞാനാശ്രമത്തിങ്കലവരജ!
ചെന്നുടൻ തന്നെ ജനകതനൂജയും
അല്ലലെപ്പോക്കുന്ന നൽ‌വിശേഷങ്ങളെ
ചൊല്ലുകയില്ലയോ ചൊല്ലു നീ ലക്ഷ്മണ!
ചത്തിതോ ജീവിച്ചു താനിരിയ്ക്കുന്നിതോ
സത്യമായിട്ടുനീ ചൊല്ലീടുകെന്നോടു
സൂക്ഷിച്ചുകൊള്ളാതെ നീയിങ്ങുപോന്നപ്പോൾ
രാക്ഷസർ വന്നു താൻ തിന്നുകളകയൊ
ദുഃഖങ്ങളൊന്നുമറിയാതജാനകി
ദുഃഖിയ്ക്കുമെന്നെപ്പിരിഞ്ഞുള്ളമൂലമായ്
ലക്ഷ്മണയെന്നു വിളിച്ചു കളഞ്ഞോരു
രക്ഷസ്സുതങ്കലിരുന്നുമതിഭയം
വണ്ടാർ കുഴലിയാം സീതയ്ക്കു പോലവേ
ഉണ്ടായിതുനിനക്കുമെന്നു നിശ്ചയം
വല്ലതും ചൊൽകിലും ലക്ഷ്മണകഷ്ടമാ-
യുള്ളതുതന്നെനീചെയ്തതുസമ്പ്രതി
നല്ലോരിടകൊടുത്തിന്നുനീരാക്ഷസർ
അല്ലൽ കൂടാതെ പ്രതിക്രിയ ചെയ്തുടൻ
മുന്നം ഖരനെ വധിച്ചതുകൊണ്ടവ-
രിന്നും തിരഞ്ഞുനടക്കുന്നിതന്തരം
കന്നൽ മിഴിയാൾ ജനകതനൂജയെ
ഇന്നിയിവിടുന്നുകൊല്ലും നിശാചരർ
വല്ല പ്രകാരം നിരൂപിച്ചുകാണിലും
അല്ലലതിയായ് ഭവിച്ചുനരവര
ഇന്നുഞാനെന്തോന്നുചെയ്യേണ്ടതീശ്വര!
എന്നോരൊവാക്കുകൾചൊല്ലിയനുജനെ
നിന്ദിച്ചുദീനനായിട്ടു ഭയങ്കരം
ചിന്തിച്ചുതന്റെരമണീമണിയേയും
കമ്പമുൾക്കൊണ്ടുജനസ്ഥാനമെന്നതിൽ
തമ്പിയും താനുമായ്‌വന്നിട്ടുകേവലം
പൈദാഹമോടുരഘുകുലനായകൻ
വൈദേഹിതന്നെനോക്കീടിനാനാശ്രമേ
കാണാഞ്ഞതിലൊരേടത്തും രമണിയെ
യാരാഞ്ഞുപിന്നെയും ദീനനായ് രാഘവൻ
ജാനകിചെന്നുകളിയ്ക്കുന്നൊരുനല്ല-
കാനനദേശങ്ങളൊക്കെത്തിരഞ്ഞിതു
ഏണവിലോചനതന്നെയെവിടേയും
കാണാഞ്ഞുതമ്പിയോടോതിനാനിങ്ങിനെ
സുന്ദരിരത്നമായുള്ളോരുസീതയെ
എന്തിനു ലക്ഷ്മണ വിട്ടിങ്ങുപോന്നുനീ
ഇല്ലാത്തതൊക്കെയുമുണ്ടെന്നതെന്മനം
വല്ലാതെ തന്നെ നിനയ്ക്കുന്നിതെന്നഥ
വില്ലാളിവീരനുമുത്തരമിങ്ങിനെ
ചൊല്ലാർന്ന രാഘവൻ തന്നോടുചൊല്ലിനാൻ
ഞാൻ തന്നെ ദേവിയെ കാമകാരത്തിനാൽ
ഭ്രാന്തുണ്ടോ വിട്ടേച്ചു പോരുവാനായ മമ
ഇന്നവൾ പാരം കഠിനം പറകയാൽ
വന്നു ഞാൻ നിന്റെയരികിൽ മഹാമതേ
എന്നവൻ ജാനകി നിഷ്ഠുരവാക്കുകൾ
മന്നവൻ തന്നോടു ചൊല്ലിനാൻ സർവ്വവും
ലക്ഷ്മണവാക്യങ്ങൾ കേട്ടു രഘുപതി
ലക്ഷ്മണൻ തന്നോടു ചൊല്ലിനാൻ പിന്നെയും
നാരിമാർ പാരം പരുഷം പറഞ്ഞിടും
പോരരുതിങ്ങിനെനിയ്യതുകൊണ്ടിഹ
ശക്തനാം ഞാനെന്നറിയുന്നതില്ലയോ
ചെറ്റുമിച്ചെയ്തതോർത്തീലഞാൻ ലക്ഷ്മണ!
കോപിച്ചൊരുത്തി പറഞ്ഞെന്നുപോന്നു നീ
തോഷിയ്ക്കയില്ലയിന്നിന്നെയൊരുത്തനും
ഇന്നു നീ കോപവശംകൊണ്ടവരജ!
എന്നുടെ വാക്കു മറുത്തതുനന്നെടോ!
ഇത്ഥമനുജനെച്ചൊല്ലിദശരഥ
പുത്രനവനുമായ്‌വന്നങ്ങുനോക്കിനാൻ
സ്വർണ്ണവർണ്ണാഭയായുള്ളോരുസീതയെ
പർണ്ണശാലയത്തിലുമാശ്രമത്തിങ്കലും
എങ്ങുമെകാണാതെദീനനായ് രാഘവൻ
ഇങ്ങിനെയോരോന്നു ചിന്തിച്ചു മാനസേ
കൊന്നിതോ കൊണ്ടുപോയ് തിന്നിതോ രാക്ഷസർ
ചെന്നിതോ ചേതോഹരാംഗിതാൻ കാനനേ
പുഷ്പഫലങ്ങൾ താൻ കൊണ്ടരാൻ പോയിതോ
പുഷ്കരത്തിങ്കലും പോയോനദീതടേ
എന്നെക്കളിപ്പിയ്ക്കണമെന്നുതാനിഹ
കന്നൽ മിഴിയാൾ വനത്തിലൊളിച്ചിതോ
താമരക്കണ്ണിരുചിരമായുള്ളോരു
താമരപ്പൊയ്കയിൽതന്നെഗമിച്ചിതോ
എന്നു പലതും നിനച്ചു ജനകജ
തന്നെവനമതിൽകാണായ്കമൂലമായ്
ചിത്തഭ്രമത്തോടുകൂടിനിതാന്തവും
മത്തൻ കണക്കെയുഴറി മഹാമതി
കണ്ടമരാമരമൊക്കവെകണ്ടിതോ
എന്നു കേട്ടു തുടങ്ങീടിനാൻ രാഘവൻ
വില്വോപമസ്കനിയാകുന്നസീതയെ
വില്വമേ കണ്ടുനീയെങ്കിൽ പറകെടോ
കാണിച്ചുസീതയെമെല്ലെന്നെനിയ്ക്കുനീ
ശോകത്തിനെകളഞ്ഞീടുകശോകമേ!
നിന്നുടെനാമമിനിയ്ക്കുമുണ്ടാകുവാൻ
ഇന്നുനീയെങ്കൽ പ്രസാദിയ്ക്കസാദരം
കർണ്ണികാരപ്രിയയാകുന്നസീതയെ
കർണ്ണികാരദ്രുമേ!കണ്ടാൽ പറകെടോ
രംഭോരുവാമന്റെദേവിയേകണ്ടിതോ
രംഭേ! നീ കണ്ടാൽ പറകനീസാദരം
കുന്ദരദനയാമെന്നുടെവല്ലഭ
കുന്ദമേ!ചൊല്ലുനീയെങ്ങിരിയ്ക്കുന്നിതോ
താലഫലസ്തനിയാകുന്നസീതയെ
താലമേനിയീന്നുകണ്ടിതോചൊല്ലുനീ
ചൂതമേ! നീപമേ! ലിസാല! കുരവക!
മാതളേ നിങ്ങൾ താൻ കണ്ടിതോ സീതയെ
മാതലിമല്ലികപുന്നാഗചെമ്പിക-
കേതകിവൃക്ഷഷണ്ഡങ്ങളെചൊല്ലുവിൻ
ഏവമചരത്തിനോടു നരദേവ-
നാഥൻ ചരത്തോടു ചോദിച്ചിതുപിന്നെ
ഏണമെയെങ്ങുപോയേണവിലോചന
ഏണങ്ങളോടുതാനൊന്നിച്ചുപോയിതോ
ദന്തികരോരുവാമെന്നുടെദേവിയെ
ദന്തിവരാ!കണ്ടു നീയ്യെന്നു നിർണ്ണയം
എങ്കൽ നിനക്കു കരീന്ദ്രകരുണയു-
ണ്ടെങ്കിൽ പറഞ്ഞീടു നീയിന്നു സാദരം
കണ്ടിതോ നീയിന്നു ശാർദ്ദൂലമേയെന്റെ
വണ്ടാർകുഴലിയെചൊല്ലുവരാഭയേ
അന്നനടയാൾ ജനകതനൂജയെ
അന്നമേ! യാരിന്നുകൊണ്ടുപോയ് ചൊല്ലുക
കോകിലവാണിയെചിത്തമറിഞ്ഞുടൻ
കോകിലമേവന്നുതാനിങ്ങൊളിച്ചിതോ
എന്തുനീയോടുന്നുകണ്ടുഞാൻ നിന്നെയി-
ങ്ങിന്ദീവരേക്ഷണെപോകാതെനില്ലുനീ
നല്ല മരത്തിന്നിടയിൽ മറിഞ്ഞുനീ
ചൊല്ലാതെയേതുമിരിയ്ക്കുന്നതില്ലയോ
പൈങ്കിളിനന്മൊഴിയാളെനിനക്കുതാ-
നെങ്കലിന്നേതും കൃപയില്ല നിർണ്ണയം
പാരം പരിഹസിയ്ക്കേണ്ട ജനകജേ!
പോരുമിനിയെന്റെമുന്നിൽ വരികനീ
ഉത്തമമായുള്ളയെന്റെപ്രിയതമ
ചത്തുപോയെന്നിന്നുതോന്നുന്നിനിക്കഹോ!
അല്ലായ്കിലിങ്ങിനെയെന്നെത്യജിയ്ക്കുമോ
വല്ലാതെ ഞാനിങ്ങു പീഡിച്ചിരിക്കവേ
അംഗങ്ങളൊക്കെപ്പകുത്തുനിശാചര-
രംഗനതന്നെഭുജിച്ചെന്നുനിർണ്ണയം
സുന്ദരീരത്നമാം സീതകരകവേ
സുന്ദരമായുള്ളകൈകാലുദരവും
കണ്ടാൽ വിഭൂഷണം കൊണ്ടു വിളങ്ങുന്ന
കണ്ഠവും വെവ്വേറെ ഖണ്ഡിച്ചുതിന്നിടും
ഇന്നു ഞാൻ വേറിട്ടുപോയതുകൊണ്ടുന-
ല്ലന്നമായിന്നവൾ രാക്ഷസർക്കൊക്കയും
ഇങ്ങിനെ ചൊല്ലിയുഴന്നുവനമതിൽ
എങ്ങുമേ നോക്കിയനുജനും താനുമായ്
കാമിനീരത്നമായുള്ളോരു സീതയെ
കാണാതെരാഘവനോടിനടന്നിതു
ചിത്തമോഹത്തിനാലേതും തിരിയാതെ
മത്തനെപ്പോലെയൊരിക്കലുഴന്നിടും
ചിത്തമോഹമുടൻ തന്നെ തെളിഞ്ഞഥ
ചെറ്റുനേരം നടന്നീടും സ്വഭാവമായ്
ഇങ്ങിനെ കാടും മലയും നദികളു-
മെങ്ങുമേയോടിനടന്നുതിരഞ്ഞിതു
ഏണവിലോചനതന്നെയെവിടെയും
കാണാഞ്ഞുപാരം വിളിച്ചു കരഞ്ഞഥ
കെല്പുള്ള ലക്ഷ്മണൻ തന്നോടു ചൊല്ലിനാൻ
ചെപ്പൊത്തകൊങ്കയാളെങ്ങ്പോയ് ചൊല്ലുനീ
ദുഃഖം കളഞ്ഞീടുവാനായിതെന്നെനീ
വെക്കം ഭജിച്ചീടിന്നിങ്ങുനീവല്ലഭേ
ഏണമിഴിയാളെ നിന്നെപ്പിരികയാൽ
ഏണങ്ങളൊക്കയും കേഴുന്നുപാരമായ്
ജീവിതനാഥയാം സീതയെ വേറിട്ടു
ജീവിതമില്ലയിനിക്കിന്നുലക്ഷ്മണ!
കാമിനീരത്നമായുള്ളോരു സീതയെ
കാണായ്കമൂലമായ്ത്തന്നെമരിച്ചുപോയ്
ഞാനുമിവിടുന്നു ലോകാന്തരത്തിലാം
കാണാമിതെന്നെയവിടുന്നു മൽ‌പിതാ
ചെല്ലുന്നതെങ്ങിനെ ലോകാന്തരത്തുഞാൻ
ചൊല്ലും പരുഷവാക്കെന്നെ പിതാവു താൻ
ആണ്ടുപതിന്നാലു നന്നായ്തികയോളം
ആണ്ടുവനമതിൽ തന്നെ കിടക്കനീ
എന്നുപറഞ്ഞുഞാൻ നിനീയയക്കവേ
ഇന്നുപറഞ്ഞ കാലാവധിവിട്ടുപോയ്
എങ്ങിനെയെന്റെ സമീപത്തുവന്നുനീ
എന്നിങ്ങിനെ ചൊല്ലി നിന്ദിക്കുമെൻ പിതാ
വക്രനായുള്ളോരു മർത്ത്യനെ കീർത്തിപോൽ
വക്രകേശി! നിയ്യുമെന്നെവിട്ടെങ്ങുപോയ്
ഇങ്ങിനെയോരോന്നു ചൊല്ലിയുഴലുന്ന
മന്നവൻ തന്നോടു ചൊല്ലിനാൻ ലക്ഷ്മണൻ
ദുഃഖിക്കവേണ്ട രഘുകുലനായക!
യത്നിക്കയെന്നോടുകൂടവെയിന്നിയും
ഗോദാവരിയിൽ കുളിക്കേണമെന്നു താൻ
സീതാപതേ! തവ സീതഗമിച്ചിതോ
ഇന്നിയും വന്നീലയെന്നു ഞാൻ ജാനകി
നിന്നെയുമെന്നെയുമാരാഞ്ഞുപോയിതോ?
കാടുകളൊക്കയും ചെന്നുമഹാമതേ!
തേടുകയിന്നിയും ക്ഷോണീതനൂജയെ
എന്നു പറഞ്ഞതുകേട്ടുരഘുപതി
ചെന്നുതിരഞ്ഞവൻ തന്നോടുകൂടവേ
കുന്നും വനവും കുളങ്ങൾ പുഴകളു-
മെങ്ങും തിരഞ്ഞു ലഭിച്ചില്ലസീതയെ
വിണ്ടലർ കാലൻ സുദതിയെകാണാതെ
കണ്ടവർ പോലെയുരത്താൻ പുനരപി
പുഷ്പപ്രിയയായിരിയ്ക്കുന്ന നീയിഹ
പുഷ്പിച്ചിരിക്കുന്ന ശോകതരുവുടെ
കൊമ്പിൽ മറഞ്ഞിട്ടിരിക്കുന്നതല്ലയോ
കമ്പമകന്നിതോയൊക്കെയറിഞ്ഞുഞാൻ
രംഭസദൃശമാമൂരുദ്വയത്തെയും
രംഭാതരുവിൽ മറച്ചാൽ മറയുമോ
പോരും പരിഹാസമിന്നുജനകജേ
ചേരുന്നതില്ലിതിന്നാശ്രമത്തിലറി
ബാലേപരിഹാസശീലയായുള്ളനീ
ചാലേയറിഞ്ഞിരിക്കുന്നു ഞാനൊക്കയും
സുന്ദരി നിയ്യിന്നുപോയതുകൊണ്ടുനിൻ
ബന്ധുരമായുള്ളുടജവുംശൂന്യമായ്
കൂടപ്പുറപ്പെട്ടുസീതയുംഞാനുമായ്
കൂടയിരുന്നിത്രനാളുമിവിടയും
ഇന്നു ഞാൻ സീതയെ കൂടാതെപട്ടണ-
ത്തെങ്ങിനെപോകേണ്ടുചൊല്ലുന്നൊരുത്തനായ്
ലോകത്തിലിങ്ങിയെന്നെപ്പറഞ്ഞിടും
ശൂരത്വമുള്ളവർ നൂനം നരവര
ആകാത്തവനിവൻ വീര്യവുമില്ലയെ-
ന്നാകത്തിരഞ്ഞിതു കേൾക്കുന്നതെങ്ങിനെ
പിന്നൊരു കാലാവധിയും കഴിഞ്ഞു ഞാൻ
ചെന്നാലയോദ്ധ്യയിൽ വൈദേഹഭൂപതി
വന്നു കുശലമോ നിങ്ങൾക്കു രാഘവ
എന്നാലവനോടു ചൊല്ലുന്നതെന്തുഞാൻ
വീരൻ ഭരിക്കും പുരിക്കു ഞാൻ ചെന്നിനി-
ചേരുന്നതില്ലിനിയെന്നതുമല്ലല്ലോ
സുന്ദരിസീതയെകൂടാതിരിക്കിലോ
സ്വർഗ്ഗവും കൂടെ നരകമാകും മമ
ഞാനിങ്ങുതന്നെയിരിയ്ക്കുന്നു ലക്ഷ്മണ!
നിയ്യിന്നുവേഗമയോദ്ധ്യാപുരിക്കുപോയ്
ചൊല്ലുഭരതനോടാലിംഗ്യപൂർവ്വമായ്
ചൊല്ലിതവാഗ്രജൻ നിന്നോടു ചൊല്ലുവാൻ
പാരിച്ച ഭൂമിയെയൊക്കെയും ധർമ്മമായ്
പാലിക്കയെന്നുഞാൻ ചൊല്ലിനേനെന്നുനീ
ചൊല്ലിയനന്തരം ചെന്നുപതുക്കവേ
ചൊല്ലുനീയമ്മമാരോടുമിതിങ്ങിനെ
മാതൃജനങ്ങളേ! നിങ്ങടെ പുത്രനാം
ഭ്രാതാവുരാമൻ നമസ്കരിക്കുന്നിതാ
എന്നതുചൊല്ലിക്രമേണനമസ്കരി-
ച്ചെല്ലാവരോടും കുശലവും ചൊല്ലുക
ഭ്രാതാവെയിന്നിനി യത്നിച്ചുമെന്നുടെ
മാതാവെരക്ഷിക്കവേണംവിശേഷമായ്
സീതാവിശേഷവും വിസ്തരിച്ചെന്നുടെ
മാതാവിനോടു പറക മഹാമതേ!
ഇത്തരമോരോന്നു ചൊല്ലിയധികവും
ജിത്വരനാകുന്ന രാമനുഴലവേ
വിണ്ടലർ കാലനാം ലക്ഷ്മണവീരനും
ഇണ്ടലുണ്ടായീതുടനെകരഞ്ഞിതു
തൽക്ഷണം രാമനതുകണ്ടുദീനനായ്
ലക്ഷ്മണനോടു പറഞ്ഞാനിതിങ്ങിനെ
എന്നെക്കണക്കെമഹാപാപിയായിട്ടു
മന്നിലൊരുത്തരുമില്ലനൃപാത്മജ
ഒന്നിനുമീതെയിതൊന്നായിനിക്കുതാൻ
വന്നുള്ളപീഡകണ്ടായോയിവിടെനീ
രാജ്യങ്ങളൊക്കെ പിടിച്ചുപറിച്ചുപോയ്
രാജ്യങ്ങൾ തന്നിലിരുന്നുകൂടാതെഞാൻ
ഇഷ്ടജനത്തെയും മാതൃജനത്തെയും
വിട്ടുവനത്തിലായ് ചത്തിതുമച്ഛനും
എന്ത്രയും ദുഃഖമുണ്ടാകിലുമാമിനി-
ക്കെത്രയും ജാനകി കൂടിയിരിക്കയാൽ
ഒത്തുപോയ് ദേഹത്തിനോടിങ്ങതൊക്കയും
പുത്തനായീതവളിപ്പോൾമരിക്കയാൽ
സോദാവരിയിൽ ഗമിച്ചിതോസുന്ദരി
സീതാതനിയെഗമിക്കയില്ലങ്ങിനെ
താമരപ്പൂവിന്നുപോയിതോജാനകി
താമരക്കണ്ണിയവൾ ഭ്രാന്തുകൊണ്ടിഹ
എന്നെവെടിഞ്ഞിങ്ങവൾ ചെന്നൊരുത്തിയായ്
തന്നെ കുളിക്കയുമില്ലകിനാവിലും
ലോകങ്ങൾ തങ്ങടെ വ്യാപാരമൊക്കയും
ലോകേശ്വരിനിയ്യറിഞ്ഞവളല്ലയോ
ലോകൈകസുന്ദരിയാമെന്റെസീതയെ
ലോകൈകനായകസൂരിയ!കണ്ടിതോ
സർവ്വാഗമനായമാരുതനീതന്നെ
സർവ്വാംഗസുന്ദരിസീതയെക്കണ്ടിതോ
ഇത്ഥം പറഞ്ഞങ്ങുഴലുന്നരാമനെ
ചിത്തം തെളിയിച്ചു ലക്ഷ്മണൻ സാന്ത്വനായ്
തക്കൊരുയോഗ്യമായുള്ളോരു വാക്കുകൾ
തൃക്കാൽ തൊഴുതുണർത്തിച്ചാനിതിങ്ങിനെ
ദുഃഖങ്ങളൊക്കയും വിട്ടു മഹാബല
വെക്കം ഭജിക്കെടോധൈര്യമിവിടെനീ
എന്നോടുകൂടവേയത്നിക്കയിന്നിയു-
മെന്നാൽ തവ വിഭോ! ദേവിയെ കാണലാം
ദുഷ്കരകർമ്മങ്ങൾ തന്നിലൊരുത്തരും
പുഷ്കലന്മാർ വിഷാദിക്കയില്ലിങ്ങിനെ
എന്നവനാശ്വസിപ്പിച്ചുരഘുപതി
ഖിന്നനായ് ധൈര്യവും വിട്ടൊന്നു ചൊല്ലിനാൻ
ചെന്നുതാൻ ഗോദാവരിയിൽ തിരകനീ
വന്നിതോ സീതയങ്ങെന്നുള്ളതും മയാ
എന്നതുകേട്ടു സുമിത്രാതനയനും
ചെന്നുടൻ തന്നെ തിരഞ്ഞുകാണാതെപോയ്
വന്നുരഘുപതിതന്നോടുചൊല്ലിനാൻ
മന്നാമിഥിലജേ!കണ്ടീല ഞാനതിൽ
മുന്നൂറുവട്ടം വിളിച്ചേനതിലുമ-
ങ്ങൊന്നുമവൾ വിളി കേട്ടീല രാഘവ!
ഏതുപ്രദേശത്തിരിക്കുന്നുവെന്നതും
ഭ്രാതാവേ! ചെറ്റുമിനിക്കറിവാൻ പണി
എന്നുപറഞ്ഞളവിന്ദുവദനയെ
ചെന്നുരഘുപതിതാന്തന്നെതേടുവാൻ
ഓടിയതിലതിലെങ്ങുമൊരുപോലെ
തേടിയും ദയിതയെക്കാണാതെദീനനായ്
വാടിമുഖവും വരണ്ടുപോയ് തൊണ്ടയും
നാടിഞരമ്പും തളർന്നു ചൊല്ലീടിനാൻ
എന്നുടെ ജാനകിയെങ്ങുപോയെനതി-
ങ്ങാരുമറിഞ്ഞീലയെന്നുടൻ ഭൂതങ്ങൾ
രാവണൻ കൊണ്ടുപോയെന്നതുരാമനും
ചൊല്ലാഞ്ഞുഭീതരായ് രാവണൻ തന്നുടെ
ഭീമമാം രൂപവും ദാരുണകർമ്മവും
കണ്ടുഭയത്തിനാൽ സീതാപഹാരിയാ-
യുള്ള ദശാസ്യനെ ഗോദാവരിനദി
ചൊല്ലീലരാമനും ദീനനായ്സീതയെ
കാണുമെന്നാശയെവിട്ടഥരാവണൻ
കേണുകൊണ്ടോതിനാൻ തമ്പിയോടിങ്ങിനെ
എന്നോടു ലക്ഷ്മണ ഗോദാവരിനദീ
ഒന്നും പറയാതിരിക്കുന്നതെന്തെടോ!
ബന്ധുജനത്തെയും വിട്ടിങ്ങുജീവിത
ബന്ധോദയിതയെകാണാതിരിക്കയാൽ
പാരമായിമമലക്ഷ്മണരാത്രിയിൽ
നേരവും പോകുന്നതില്ല വനമതിൽ
മന്ദാകിനിയിലും പ്രസ്രവണത്തിലും
മഞ്ജുതരമാം ജനസ്ഥാനഭൂവിലും
സഞ്ചരിച്ചീടിലാം സാനുമോദം മമ
കുഞ്ചിതകേശിയെ കണ്ടാലവരജ!
എന്നെ മൃഗങ്ങൾ നോക്കുന്നിതുടനുടൻ
എന്നോടു താൻ പറയുന്നതുപോലയാം
ഇങ്ങിറ്റം കാണുന്ന നേരത്തു ലക്ഷ്മണ!
ഇങ്ങിനെ തോന്നുന്നിനിയ്ക്കെന്നുചൊല്ലീട്ടു
ഭൃംഗവൃന്ദങ്ങൾ നമ്മോടു കേട്ടിത-
ങ്ങംബുജലോചനനിങ്ങിനെദീനയായ്
കണ്ടിതോസീതയെനിങ്ങളെന്നപ്പൊഴേ
ഇണ്ടൽ പൂണ്ടൊക്കയെഴുനീറ്റുവീരന-
ത്തിക്കനകാണിച്ചു താരാപഥത്തെയും
തെക്കുനോക്കിത്തന്നെ പാരം കരഞ്ഞഥ
കണ്ടകനായുള്ള രാവണൻ സീതയെ
കൊണ്ടുപോയുള്ള വഴിയ്ക്കു മണ്ടീടിനാർ
കണ്ടുസുമിത്രാസുതനങ്ങതൊക്കയും
ചണ്ഡശരാസനന്തന്നോടുചൊല്ലിനാൻ
ഇമ്മൃഗങ്ങളിതനോക്കുന്നുഭൂമിയും
നന്മെയുംദക്ഷിണദിക്കുമാകാശവും
ഒക്കയുമിന്നിവർനോക്കുകകൊണ്ടുനാം
തിക്കനച്ചെല്ലുകതെക്കോട്ടുരാഘവ!
ദൈവവശത്തിനാലിങ്ങുതാൻ നിന്നുടെ
ദേവിയെക്കണ്ടാവുമാമെന്നുചൊല്ലിനാൻ
ദക്ഷിണനായുള്ളരാമനുംസമ്മതി-
ച്ചക്ഷണം തന്നെയവിടുന്നുവേഗമായ്
ദക്ഷിണദിക്കിനെതിരായഭീമതം
ലക്ഷ്മണനോടും പുറപ്പെട്ടുകൂടവേ
പാടേനടക്കവെകണ്ടിതുരാഘവൻ
വാടാതൊരാനനം തേടുന്ന ജാനകി
ചൂടുന്നു പുഷ്പങ്ങൾ വാടാതെ വീണിതു
ചൂടുകലർന്നുള്ളിലപ്പൊഴെതമ്പിയോ-
ടാടൽചൊല്ലീടിനാൻ കൂടലർ കാലനും
ലക്ഷ്മണജാനകിചൂടുന്നപുഷ്പവും
അത്രവീണിട്ടുകിടക്കുന്നതുകണ്ടീലേ
ഇത്തരം ചൊല്ലീ നടക്കവെ രാഘവൻ
പ്രസ്രവണഗിരികണ്ടുചൊല്ലീടിനാൻ
സീതാവിരഹത്തിനാലതികോപനായ്
സീതാപതിഗിരിയോടുചൊല്ലീടിനാൻ
ഏതും തിരിയാതെ കോപവശത്തിനാൽ
ചേതോഹരാംഗിയാം ജാനകിദേവിയ-
ങ്ങേതൊരു ദിക്കിൽ നടന്നതുചൊല്ലുക
ഏതൊരുത്തൻ കൊണ്ടുപോയതുചൊല്ലുക
ചോദിച്ചതിൻ പരമാർത്ഥം പറയാതെ
ചേതസ്സുറച്ചിരുന്നീടുന്നതാകിലോ
പാരിച്ചബാണഗണങ്ങളെക്കൊണ്ടുഞാൻ
പരിച്ചവന്മരവുംതൃണമാദിയായ്
നീരും പതംഗങ്ങളെന്നിയെനിന്നെയും
നീറാക്കിയിട്ടുകളയുന്നതുണ്ടുഞാൻ
ഇത്തരം ചൊല്ലിഗമിയ്ക്കവേരാഘവൻ
രാക്ഷസാധീശ്വരൻ തന്റെ പദങ്ങളെ
ധാത്രിയിൽ വെച്ചതുകണ്ടിതുരാഘവൻ
ധാത്രീസുതതനെകാലടിയും തദാ
കൂർത്തശരങ്ങളും തൂണീരവും നല്ല
ചീർത്തശരാസനവും കൊടികൾകുട
പാർത്താൽ വിറയ്ക്കുന്ന ചാമരമെന്നിവ
എത്രയും ചിത്രമാം ചട്ടകളും മണി
മുത്തുക്കുടകളുമസ്ത്രങ്ങളേൽക്കയാൽ
ചിത്രരഥവും മുറിഞ്ഞു തെറിച്ചതി-
ലക്ഷ്യവും ചക്രവും പൊട്ടിത്തെറിച്ചുതേ-
രൊക്കയും കണ്ടു കുതിരകൾ പെട്ടതും
സത്വരം തമ്പിയോടോതിനാനിങ്ങിനെ
അക്ഷോഭ്യവീരനാം ലക്ഷ്മണ കണ്ടിതൊ
അക്ഷങ്ങൾ പോയുള്ള രക്ഷങ്ങളാദിയായ്
ഇക്ഷിതിയിങ്കലിതാകിടക്കുന്നതും
എത്രയും നല്ല സമർത്ഥനാം സാരഥി
ചത്തുചമ്മട്ടിയും കയ്യിലേന്തീട്ടിതാ
ദൃഷ്ടിയുറച്ചുപതിച്ചതും കണ്ടിതോ
രാക്ഷസനായതുസൂതനും നിർണ്ണയം
രാക്ഷസൻ തന്റെ പാദങ്ങളിതായതും
രാക്ഷസർ രണ്ടുപേർ തമ്മിൽ കലഹിച്ചു
ധാത്രീസുതയായസീതാനിമിത്തമായ്
പാർത്തിരിയാതെയവളെയും കൊന്നവർ
ഭക്ഷിച്ചിതെന്നു വരികയുമല്ലയൊ
ക്ഷത്രധർമ്മത്തിൽ നടന്നിരിയ്ക്കുന്നിനി-
ക്കിപ്രകാരം വരുവാനെന്തുകാരണം
സത്യധർമ്മം ഗതിയെന്നിരിയ്ക്കുനമു-
ക്കിത്തരം വന്നതുമെന്തിഹകഷ്ടമാം
അഷ്ടദിക്പാലരറിയാതെ ലോകത്തി-
ലൊട്ടും ഭവിയ്ക്കയില്ലൊന്നും ദിവാനിശം
ധാത്രീസുതയെങ്ങുപോയെന്നതും ഭൃശം
പേർത്തുപറഞ്ഞീലയെന്നോടിവരതി-
നേർത്തേനുപായംസഹോദര കേൾക്കെടോ!
കൂർത്തശരങ്ങളെക്കൊണ്ടുവരട്ടിഞാൻ
തീർത്തുകളയുന്നതുണ്ടിനി ലക്ഷ്മണ!
ചീർത്തൊരു കോപമുണ്ടാകിലിനിക്കിഹ
നേരെതിരിട്ടീടുവാനേവരങ്ങായതു
ഇക്ഷണം ലോകങ്ങളൊക്കെ കളവതി-
നെത്രയും സാമർത്ഥ്യമുണ്ടെന്നിരിയ്ക്കിലും
ചെറ്റുകരുണയുണ്ടായാലസാരനാം
മർത്ത്യനെനിന്ദിയ്ക്കുമസത്തുക്കളെങ്കിലും
യുദ്ധപരാക്രമിയായുള്ളമാനവൻ
പൃത്ഥ്വിയിൽ ഭൂതദയാപരനാകിലും
എത്രയും സൌ‌മ്യദയാശീലനാകിലും
ധിക്കരിച്ചീടുവർ സിദ്ധമല്ലാത്തവൻ
സൽഗുണത്തോടു ഞാനെപ്പൊഴും നിൽക്കയാൽ
ദിക്പതിയായുള്ളവരുമിന്നൊക്കയും
ധിക്കരിക്കുന്നതുകണ്ടിതോ ലക്ഷ്മണ!
വിദ്യാധരരഥകിന്നരരാദിയായ്
യക്ഷരാജൻ മൃഗപക്ഷികൾ പന്നഗ
രക്ഷോഗണശ്ചന്ദ്രസൂര്യനും ബ്രഹ്മനും
ദക്ഷകന്താനുമങ്ങൊത്തുവരികിലും
ക്രുദ്ധനായെങ്കിൽ ഞാൻ ബാണങ്ങളെയ്തുതാൻ
നിഗ്രഹിച്ചീടുവൻ സത്വരം ലക്ഷ്മണ!
പുഷ്കരമൊക്കയും ശസ്ത്രജാലങ്ങളാൽ
ശുഷ്കമാക്കീടുവനിപ്പൊഴിതെന്നറി
അബ്ധികളൊക്കയുമുഗ്രശരത്തിനാൽ
ശുഷ്കമാക്കീടുവൻ ക്രുദ്ധനായിന്നുഞാൻ
ഇത്രിലോകത്തിങ്കലുള്ള ശത്രുക്കളെ
മൃത്യുലോകത്തിലയയ്ക്കുന്നതുണ്ടുഞാൻ
ഇപ്പോളിതെന്നുടെ വിക്രമമൊക്കയും
ശക്രാദിദേവകളൊക്കെയറിയേണം
രാക്ഷസരും പിശാചാദികളെന്നിയെ
കാൽക്ഷണംകൊണ്ടുവരുത്തുന്നതുണ്ടുഞാൻ
ധാത്രിയിൽ രാക്ഷസനാമങ്ങളെന്നിയെ
ധാത്രീസുതമൂലമാക്കുന്നതുണ്ടുഞാൻ
ഉത്തുംഗശൈലങ്ങളൊക്കയും ലക്ഷ്മണ!
ദിക്കുദിക്കിൽ തെറിപ്പിപ്പൻ ശരങ്ങളാൽ
സപ്തലോകങ്ങളെയൊക്കയുമെയ്തുഞാൻ
ചിത്തമാകും പടി ഭസ്മമാക്കീടുവൻ
ഊറ്റമായുള്ളോരു കാറ്റിനെയൊക്കയും
വാക്കിനാൽ തന്നെ വിലക്കി നിർത്തീടുവൻ
ഇത്തരം രാഘവൻ ക്രുദ്ധനായേറ്റവും
അസ്ത്രവും വില്ലുമെടുത്താനനന്തരം
ലക്ഷ്മണനോടവൻ പിന്നെയും ചൊല്ലിനാൻ
മൃത്യുവും കാലനുമന്തകനും വിധി-
വാർത്തകൾ പോലുള്ള ഞാനെന്നറികനീ
ഇത്തരം പോലുള്ളൊരുത്തരാലും ബത
നിഗ്രഹിപ്പാൻ പണിയെന്നതുപോലെ ഞാൻ
ഇത്തരം ചൊല്ലിയ രാഘവവീരനും
ക്രുദ്ധനായ് നിന്നതുകണ്ടാനനുജനും
സപ്തസപ്തങ്ങളായുള്ള ലോകങ്ങളെ
ഭസ്മമാക്കീടുവൻ സംശയമില്ലേതും
ദൃഷ്ടികലങ്ങിമറിഞ്ഞുചമഞ്ഞിതു-
മഗ്നീകണമതിൽ നിന്നു തെറിച്ചതും
ഉഗ്രമായുള്ളോരു സർപ്പം കണക്കിനെ
ദീർഘതയോടുള്ള ശ്വാസങ്ങൾ വീർക്കയും
ദക്ഷാധ്വരത്തിങ്കലുണ്ടായഭീമമാം
രുദ്രനുടെ കോലമൊത്തോരുരൂപവും
കല്പാന്തഭൈരവനെന്നതുപോലവേ
മുല്പാടുനിന്നരഘുകുലനാഥനെ
എത്രയും ഭീമമായ് കൈകളെടുത്തിട്ടു
ഉത്തമാംഗത്തിൽ വെച്ചു തൊഴുതഞ്ജസാ
ചിത്തം കലങ്ങി തപിച്ചു സൌമിത്രിയും
ഉത്തരം ചൊല്ലിനാനഗ്രജനോടഥ
ദീനദയാപരമാനന്ദരത്നമേ!
ഭാനുകുലമണിദീപമേമന്നവ!
വാനവരൊക്കെ നടുങ്ങുന്നു രാഘവ
വാനവരാദിയായേതും പിഴച്ചീല
ദീനരക്ഷാകരനെന്നല്ലയോതവ
നാമം രഘുവര! വീരശിഖാമണേ!
ചന്ദ്രനെപ്പോലുള്ള ശീതളമായോരീ
സുന്ദരമാം മുഖമെന്തിനിതിങ്ങിനെ
ഇന്ദ്രസങ്കാശനായുള്ളരഘുവരൻ
ഇന്ദിവരായതലോചനമെന്തിഹ
ചെങ്കനൽ പോലെ ചുവന്നതുമെന്തെടോ!
സുന്ദരലോകപാലോത്ഭവനായ നീ
എന്തിങ്ങിനെ തവ കോപിച്ചതേറ്റവും
ഹന്തലോകങ്ങളിന്നെന്തുപിഴച്ചതും
ലോകൈകവീരനാം രാജശിഖാമണേ!
ലോകനാശത്തെ നീ ചെയ്യരുതഗ്രജ
കോപമടക്കുക രാജരാജോത്തമ
ഏകനോ കാലടി കാണുന്നു രാഘവൻ
ഏകൻ പിഴച്ചാലവനോടിതെന്നിയേ
ലോകത്തിനൊക്കെയപരാധമെന്നിതു
ത്രൈലോക്യവീരനാം നിന്നുടെ കോപവും
ത്രൈലോക്യമൊക്കെസ്സഹിയ്ക്കയില്ലെന്നറി
ചന്ദ്രസൂര്യന്മാർക്കുമുണ്ടുവിപത്തുകൾ
ചണ്ഡനാം രാഹു ഗ്രഹിയ്ക്കുന്നതില്ലയോ
ഭൂമിയ്ക്കുമുണ്ടുചലനഭൂകമ്പവും
കണ്ടീലയോ നൃപൻ പണ്ടുയയാതിയു-
മണ്ടർകോൻ തൻ പുരി പുക്കോരനന്തര-
മിണ്ടലോടിങ്ങുപതിച്ചീലയോ ഭുവി
സന്മുനിയായവസിഷ്ഠമനുക്കളും
മന്നവാനൂറും മരിച്ചീലയോതദാ
ജന്തുക്കളൊന്നിനുമാപത്തുകൂടാതെ
മന്നിലില്ലെന്നതുനന്നായറികനീ
ശോകങ്ങളായിരം കോപങ്ങളായിരം
പേടികളായിരമുണ്ടാം മനുഷ്യനു
ലോകങ്ങളും തലകീഴായ്‌വരികിലും
ലോകനാഥനല്ലവീരരായുള്ളവർ
ചേതസ്സുറപ്പിച്ചു നീക്കേണമെന്നു നീ
പാഥോജലോചനചൊല്ലിയിട്ടില്ലയോ
അങ്ങോട്ടു ബുദ്ധിപറവാൻ ബൃഹസ്പതി
തന്നെയെന്നാകിലുമില്ലരഘുവര
ദുഃഖത്തിനെ മറച്ചീടുന്നു നിന്നുടെ
ചിത്തത്തിലുള്ള തെളിവെന്നു തോന്നുന്നു
ശിക്ഷിയ്ക്കയില്ല ഞാൻ നിന്നെയുമഗ്രജ
പുഷ്കരലോചന ദുഃഖിയ്ക്കരുതിനി
ലോകങ്ങളൊക്കെക്കളയാതെരാഘവ!
ചാലെത്തിരയണം സീതാനിമിത്തമായ്
ലോകത്തിലെങ്ങുമേ കാണായ്കിലോ തദാ
ലോകനാഥ! നിനക്കൊത്തതു ചെയ്ക നീ
സാരമായുള്ളോരു വാക്കുകൾ കേട്ടഥ
സാരഗ്രഹണൻ രഘുപതിസാദരം
സാരമെന്നുള്ളതറിഞ്ഞുചൊല്ലീടിനാൻ
ശോകവും കോപവുമൊക്കെത്തണുത്തുകോ-
ദണ്ഡവുമൂന്നിനിന്നിങ്ങിനെചൊല്ലിനാൻ
ലക്ഷ്മണ! ജാനകി തന്നെയും കാണ്മതി-
ന്നിപ്പോളുപായങ്ങൾ ചൊല്ലുകയെന്നപ്പോൾ
ലക്ഷ്മണൻ താനും പറഞ്ഞാനിതിങ്ങിനെ
അഗ്രജ! കാടുകൾ തേടുക നാമിനി
വ്യഗ്രം കളഞ്ഞു നടന്നു തുടങ്ങിനാൻ
ചിത്തം കലങ്ങിത്തിരയുന്നനേരത്തു
ഗൃദ്ധ്രപ്രവരനെ കണ്ടു രഘൂത്തമൻ
കണ്ടോരു നേരത്തു ശങ്കിച്ചിതേറ്റവും
രാക്ഷസൻ പക്ഷിയായിങ്ങിനെ വന്നുടൻ
വണ്ടാർ കുഴലിയെ കൊന്നിട്ടു തിന്നവൻ
അമ്പെടുത്തുതൊടുത്തങ്ങടുക്കുംവിധൌ
കമ്പമിയന്നുവായിന്നുനുരകളും
നന്നായ്പുറപ്പെട്ടുദീനനായ് ചൊല്ലിനാൻ
ഹാ! ഹാ! രഘുവര! ദീനദയാപര!
ഹാ! ഹാ! ജനകജതന്നെയുമെന്നുടെ
പ്രാണനും കൊണ്ടുപോയീടിനാൻ രാവണൻ
വില്ലാളിവീര! ജഗല്പതേ! സുന്ദര!
കൊല്ലാതെ കൊല്ലാതെ സൂര്യകുലോത്തമ!
ജാനകീതന്നെയും കൊണ്ടുമണ്ടുന്നേരം
ഞാനിവിടെച്ചെന്നെതിരേറ്റുഘോരമായ്
പോരുമുണ്ടായിരണഭുവികണ്ടിതോ
ചോരയും വാജികൾ സാരഥി ചത്തതും
യുദ്ധേ ചതിച്ചു രജനി ചരാധിപൻ
പക്ഷങ്ങൾ വെട്ടിയിട്ടേച്ചു നടന്നിതു
പുഷ്കരമാർഗ്ഗേണസീതയെക്കൊണ്ടവൻ
രക്ഷാധിപനിവചെയ്തോരനന്തരം
പക്ഷീശനായ ഞാനിക്ഷിതിയിങ്കൽവീ-
ണിപ്പോൾ ശമിച്ചുപോമെന്നുടെ ജീവിതം
ഇത്ഥം പറഞ്ഞതുകേട്ടു ദശരഥ
പുത്രനനുജനോടൊത്തതിദീനനായ്
പക്ഷിവരനെത്തഴുകിക്കരഞ്ഞഥ
ലക്ഷ്മണനോടുടനിത്തരം ചൊല്ലിനാൻ
കണ്ടിതോ ലക്ഷ്മണ! പക്ഷിയെന്നാകിലും
ബന്ധുവായ് ജീവനുമെന്റെ വിപത്തിനാൽ
ചെന്നൊഴിപ്പാനായ്കളഞ്ഞീടിനാനിഹ
നിർഭാഗ്യതമമപാരമവരജ
നീക്കാവതല്ല വിപത്തുവന്നാലതു
ലോകത്തിലാരാനുമുണ്ടോയിതെന്നോടു
നേരൊത്തിരിയ്ക്കുന്ന പാപിയായിങ്ങിനെ
രാജ്യവും വിട്ടു വനപ്രദേശങ്ങളിൽ
ധാത്രീപതിയായി ഞാനും നടക്കവേ
ധാത്രീസുതയായ ജാനകീതന്നെയും
രാക്ഷസാധീശ്വരൻ കൊണ്ടുപോയെന്നതും
ധാത്രീസുതതൻ നിമിത്തമായിന്നിവൻ
പത്രീവരൻ വീണു ചത്തതും കണ്ടിതോ?
ഇത്ഥം പറഞ്ഞുകരഞ്ഞുദശരഥ-
പുത്രൻ മുഖം കരഞ്ഞത്യന്തശുഷ്കമായ്
പത്രീവരനോടുമുത്തരം ചൊല്ലിനാൻ
ഉച്ചരിച്ചീടുവാൻ ശക്തിയുണ്ടെങ്കിലോ
പക്ഷിരാജ! കഴിഞ്ഞുള്ളവൃത്താന്തങ്ങ-
ളൊക്കെപ്പറകനീവ്യക്തമായഞ്ജസാ
ആരിതുരാവണനെങ്ങിനെയുള്ളവൻ
വീരന്റെവാസമെവിടെയാകുന്നതു-
വീര! പറകെന്നു കേട്ടു ചൊല്ലീടിനാൻ
ആകാശമാർഗ്ഗമേരാവണൻ നിന്നുടെ
സീതയെക്കൊണ്ടുമണ്ടീടിനാനഞ്ജസാ
പിന്തുവെന്നുള്ള മുഹൂർത്തമതിലവൻ
കൊണ്ടുപോയ്ക്കൊൾകയാൽ വന്നു ലഭിച്ചീടും
സീതയായുള്ളൊരു പക്ഷം നിമിത്തമായ്
സീതാപതേ! മമ പക്ഷങ്ങൾ പോയിതു
പ്രാണക്ഷയത്തിനു കാലമായെന്നുടെ
പ്രാണബന്ധോ! നയനം ചുഴലുന്നിതു
വാണിയും വ്യക്തമായീലമനോഹര!
കാണുന്നു പൊന്നിറമായി മരങ്ങളും
ശാഖകളൊക്കയും കൂടി ബന്ധിച്ചപോ-
ലായിതുരാഘവ! കാലമടുത്തിതു
ഏവം പറഞ്ഞുടൻ കക്കിനാൻ രക്തവും
ഭാവവും പൂണ്ടുടൻ രാഘവൻ ചൊല്ലിനാൻ
ഇന്നും പറകെന്നു കേട്ടുടൻ ചൊല്ലിനാൻ
മന്നവ! വിശ്രവസ്സിന്നുടെ പുത്രനാം
പിന്നെയും വൈശ്രവണനുടെ തമ്പിയാം
ഇത്ഥം പറഞ്ഞങ്ങിരിയ്ക്കവേ പ്രാണനും
പക്ഷിവരനും ഗമിച്ചിതു തല്പദം
പക്ഷങ്ങൾ രണ്ടുമെടുത്തടിച്ചങ്ങിനെ
പക്ഷീവരൻ താൻ മരിച്ചോരനന്തരം
പക്ഷീവരനോടു പക്ഷമിയന്നവൻ
അക്ഷണം ചൊല്ലിനാൻ ലക്ഷ്മണനോടഥ
പക്ഷികൾക്കൊക്കയും രക്ഷകനാമിവൻ
പക്ഷമിതിന്നെങ്കലായതുകൊണ്ടവൻ
രാക്ഷസാധീശ്വരനോടു പോർ ചെയ്തവൻ
ഇക്ഷണം ഇക്ഷിതിയിൽ വീണീടിനാൻ
പക്ഷികൾ മാനുഷർക്കായി മരിച്ചതു
ഇക്ഷിതിയിങ്കലുണ്ടോ ബത കണ്ടതും
ഇക്ഷണമിന്നവനുത്തരസൽക്രിയ
ശിക്ഷയിൽ ചെയ്യേണമെന്നു പറഞ്ഞഥ
സത്വരം ചെന്നവൻ സൽക്രിയ പോലവേ
സംസ്കരിച്ചീടിനാനച്ഛനെപ്പോലെയും
മാനിന്റെ മാംസപിണ്ഡം തദാമാനവ
മാനവൻ ചെയ്താൻ ക്രിയകളും പിന്നെയും
പിന്നെയും ചൊല്ലിനാൻ മന്നവനിങ്ങിനെ
ഉന്നതമായ ലോകങ്ങളിൽ പോകനീ
ഖിന്നതവിട്ടുസുഖിച്ചുവാണീടുക
ഇത്ഥം പറഞ്ഞു സുമന്ത്രം ജപിച്ചവൻ
സത്വരം ഗോദാവരിനദീസ്നാനവും
ഉത്തമം ചെയ്തുദകക്രിയലോകവും
പത്രീവരനു കഴിച്ചോരനന്തരം
വെക്കം നടന്നു പടിഞ്ഞാറുനോക്കിയി-
ട്ടത്യന്തഘോരമായുള്ള വനമതിൽ
തെക്കോട്ടുപിന്നെ നടന്നാറുനാഴിക
പുക്കാരിരുവരും ക്രൌഞ്ചവനമതിൽ
സത്വരം വീരൻ വനം കണ്ടു മോദിച്ചു
തിക്കനെച്ചെന്നുകിഴക്കാറുനാഴിക
തദ്വനം ചെന്നു മതംഗന്റെയാശ്രമ-
മുത്തമകാനനത്തിന്റെ നടുവതിൽ
എത്തുന്ന നേരത്തു ഭീമമായുള്ളതി
വസ്തൃതമായ ഗുഹയിങ്കൽ നിന്നൊരു
രാക്ഷസി വന്നു സുമിത്രാതനയനെ
അക്ഷണം വന്നു പിടിച്ചാളയോമുഖി
എത്രയും ഭീമമവളുടെ കോലവും
വിത്രസിച്ചീടും മികച്ചുള്ള വീരരും
വക്രതതേടിന ദൌഷ്ട്രങ്ങൾ രണ്ടുമാ-
യുഗ്രതരാനനവും നയനങ്ങളും
തീക്കനൽ പൊട്ടിച്ചിതറുന്ന കണ്ണുകൾ
മൂക്കൊരു തോണി കവുത്തിയപോലവേ
ഊറ്റമായുള്ള മഹോദരമിങ്ങിനെ
മൂർദ്ധജമൊക്കയും ചെമ്പിച്ചു ഭീഷണം
ഊർദ്ധ്വമായുള്ളതു കണ്ടാൽ ഭയങ്കരം
കൂർത്ത ദന്തങ്ങളും ചീർത്തരസങ്ങളും
പാർത്താൽ ഭയങ്കരമായ വേഷത്തോടെ
ആർത്തുചൊല്ലീടിനാൾ ചീർത്തമോദം തദാ
ഉത്തമരാഘവന്മുമ്പിലത്യാദരം
ഭക്ത്യാനടക്കുന്ന ലക്ഷ്മണന്തന്നോടു
ഇത്തരമോതിനാൾ രാക്ഷസികൈപിടി-
ച്ചത്യന്ത കാമവശഗതയായിങ്ങിനെ
എപ്പോഴുമെന്നുടെ ഭർത്താവിതായിനീ
ഒത്തുനടക്കേണമിക്കാനനേ മുദാ
ഭാഗ്യരത്നാകരഭാര്യയായ് നിന്റെ ഞാൻ
ഭാഗ്യം വരിച്ചതു നിന്റെ സുകൃതമാം
പിന്നെയയോർമ്മുഖിയെന്നുപേരെന്നുടെ
എന്നതു നന്നായറിക മനോഹര!
നല്ല പുളിനങ്ങൾ തന്നിലും നല്ലോരൊ-
കാനനപർവ്വതമെന്നതിലൊക്കെയും
ചെന്നു നന്നായി രമിച്ചു മരിപ്പോള-
മൊന്നിച്ചിരിക്കെന്നു ചൊല്ലിപ്പുണർന്നപ്പോൾ
അന്നേരമാശു സുമിത്രാതനയനും
ഉന്നതകോപമിയന്നു വാളൂരിയി-
ട്ടന്നു മുലകളും മൂക്കും ചെവികളും
മന്നവസൂനുവറുത്താനരക്ഷണം
ഖിന്നതപൂണ്ടു വിരൂപണം ചെയ്കയാൽ
നന്നായലറിഗമിച്ചാളെഥാഗതം
പിന്നെയും ഘോരമായുള്ള വനം കണ്ടു
ചൊന്നാനനുജനും രാമനോടിങ്ങിനേ
കണ്ടിതോ രാഘവ! ദുർന്നിമിത്തങ്ങളും
തുള്ളുന്നിടം തോളുമുള്ളം കലങ്ങുന്നു
ചൊല്ലുന്നുബാലക്കുരുവികൾനല്ലതു
ആപത്തുവന്നു ഭവിയ്ക്കും പുനരപി
സമ്പത്തതായി ഭവിക്കുമനന്തരം
ഇത്ഥം പറഞ്ഞങ്ങിരിയ്ക്കവേ ഘോരമാം
ശബ്ദങ്ങളുണ്ടായി ചണ്ഡവായുക്കളും
കല്പാന്തകാലത്തിലുള്ളോരിടിപോലെ
ശബ്ദവും കേട്ടു നടക്കും വിധൌ തദാ
ഉത്തുംഗമായ ശൈലവരനെപ്പോലെ
ധാത്രിയിൽ നിന്നതുകണ്ടൂരഘൂത്തമൻ
പാരിച്ചവന്തലനേരെവയറ്റില
ന്നേരത്തുവായും പിളർന്നു ഗുഹപോലെ
ചീറികനൽ ചിതറീടും വിലോചനം
പാരിച്ചകണ്ണൊന്നു ഭീഷണമായതും
പാരിച്ചൊരാനകൾ സിംഹമൃഗങ്ങളും
ചോരചൊരിഞ്ഞുകതവായൊലിക്കുന്നു
പാരം പിരിഞ്ഞ രസന കൊണ്ടന്നേരം
ചോരകൾ നക്കിക്കുടിച്ചുകൊണ്ടങ്ങിനെ
യോജനനീളമുള്ളോരു ബാഹുക്കളാൽ
യോജനനീളം മുഖത്തുള്ളതൊക്കെയും
വാരിപ്പിടിക്കുന്ന നേരത്തു വീരരും
പാരിച്ച കൈകളിലായി വിധിവശാൽ
വീരൻ രഘുപതി ഭീതിയുമെന്നിയേ
ചാരത്തു ചെല്ലുന്ന നേരത്തു ലക്ഷ്മണൻ
പാരം ഭയപ്പെട്ടു ബാലനന്നേരത്തു
വീരൻ രഘുപതിയോടു ചൊല്ലീടിനാൻ
വീരനിശാചരൻ കയ്യിൽ നാമിങ്ങിനെ
വീരശിഖാമണേ! പോയകപ്പെട്ടിതു
പാരാതെയെന്നെയിവനുബലികൊടു-
ത്തോരാതെപോകനീജീവിച്ചു സത്വരം
സാകേതപട്ടണം പുക്കുവാണീടിനാൽ
സീതയുമായിട്ടു കൈവരും നിർണ്ണയം
രാഘവനോടു വാണിങ്ങിരിക്കുന്ന നാൾ
സോദരനായോരെന്നസ്മരിച്ചീടുക
വീരനോടിങ്ങിനെ ലക്ഷ്മണൻ ചൊന്നപോ-
തോരാതെ ചൊല്ലിനാൻ പോരാളിവീരനും
വീരരിൽ വീരരായുള്ള നീയെന്തിനു
ഭീരുക്കളെപ്പോലെ ചൊല്ലുന്നതിങ്ങിനെ?
ഇത്ഥം പറഞ്ഞങ്ങിരിയ്ക്കവേ കൈകളാൽ
രാക്ഷസൻ കൂട്ടിയടുപ്പിച്ചു വീരരെ
മറ്റുമതിലകപ്പെട്ട മൃഗങ്ങളും
കൂടിതൻ വായോടടുപ്പിച്ചു ചൊല്ലിനാൻ
ദുഷ്ടമൃഗങ്ങൾ നടക്കും വനമതിൽ
വട്ടപ്പരിശവും വാളും ധനുസ്സുമായ്
ഭക്ഷണത്തിന്നു ഞാൻ നോക്കിയിരിയ്ക്കവേ
തൽക്ഷണമീശ്വരൻ തന്നതിരുവരെ
ഇത്ഥം പറഞ്ഞതുകേട്ടുരഘുപതി
ദുഃഖിതനായിട്ടനുജനോടോതിനാൻ
കൃച്ഛ്രത്തിലും മഹാകൃച്ഛ്രത്തിലായി നാ-
മാശ്ചര്യമീശ്വരൻ തന്റെ വിലാസവും
ലക്ഷ്മണസീതയെക്കാണാൻ തിരഞ്ഞനാൾ
രാക്ഷസൻ വായിലകപ്പെട്ടുകൊണ്ടിതോ!
ദൈവമതമൊഴിയ്ക്കാമോ മനുഷ്യരാൽ?
ദൈവഗതിയിതു വന്നതുകണ്ടിതോ
അസ്ത്രബലങ്ങളും ശസ്ത്രബലങ്ങളും
ശക്തിയും ബുദ്ധിയും വിക്രമമൊക്കയു-
മൊത്തിരുന്നാകിലും കാലം പിഴയ്ക്കിലോ
വ്യർത്ഥമായ്പോകും മണൽച്ചിറ പോലവേ
ഇത്തരം രാഘവൻ ചൊല്ലാലെ രാക്ഷസൻ
ക്രുദ്ധനായ്‌വായിൽകടക്കെന്നുചൊല്ലിനാൻ
രാക്ഷസവാക്കിനെ കേട്ടോരനന്തരം
ലക്ഷ്മണൻ ചൊല്ലിനാൻ ക്രുദ്ധനായിങ്ങിനെ
അഗ്രജനാകും രഘുവരൻ തന്നോടി-
തുഗ്രനാം രാക്ഷസൻ ഭക്ഷിച്ചിടും മുമ്പെ
ശിക്ഷിയ്ക്കമന്നവ! ശസ്ത്രങ്ങൾകൊണ്ടുട-
നിത്ഥം പറഞ്ഞവരൊന്നിച്ചുതൽക്ഷണം
ദക്ഷിണഹസ്തവും വെട്ടി രഘുപതി
ലക്ഷ്മണൻ ഭീഷണമായോരിടം കരം
വെട്ടുന്ന വെട്ടുകൾ കൊണ്ടു കരങ്ങളും
സർപ്പരാജേന്ദ്രനെപ്പോലെ ധരണിയിൽ
ധാത്രികുലുങ്ങവെ വീണിതു ഭീഷണം
കൊമ്പുകൾ പോയൊരു സിന്ധുരം പോലവേ
കമ്പം കലർന്നു പറഞ്ഞിതു രാക്ഷസൻ
ചൊല്ലുവിൻ നിങ്ങളാരെന്നുകേട്ടള-
വല്ലലകന്നു പറഞ്ഞിതു ലക്ഷ്മണൻ
തങ്ങടെ വംശവും നാമവും കർമ്മവും
ധർമ്മിഷ്ടനായുള്ള ലക്ഷ്മണൻ ചൊല്ലിനാൻ
രാക്ഷസ! നിന്നുടെ വംശവുമിങ്ങിനെ
ബീഭത്സകോലവുമിങ്ങിനെയെന്തെടോ!
എന്നതുകേട്ടുകബന്ധനും തന്നുടെ
ചിന്തയിൽ ചിന്തിച്ചിതിന്ദ്രശാപത്തെയും
സന്തോഷമുൾക്കൊണ്ടു ഗംഭീരരൂപനും
ചെന്താമരാക്ഷനെക്കണ്ടുചൊല്ലീടിനാൻ
നിന്റെ തിരുമുഖം കണ്ടതുകൊണ്ടിഹ
പണ്ടു ചെയ്തുള്ള പാപങ്ങളും പോയിതു
പണ്ടുഞാൻ കാമരൂപിമഹാവീര്യവാൻ
കണ്ടാലുമന്നതിസുന്ദരനാണെടോ!
ചന്ദ്രനും സൂര്യനുമിന്ദ്രനും പോലവേ
സുന്ദരമായ വപുസ്സെന്നറികനീ
ഈവണ്ണമാകൃതികൊണ്ടുമുനികളെ-
പ്പേടിപ്പെടുത്തുന്നതുകൊണ്ടൊരുദിനം
സ്ഥൂലശിരസ്സെന്ന മാമുനി കോപിച്ചു
ചാലവേ നിയ്യുമിപ്പോളെടുത്തുള്ളൊരു
ബീഭത്സരൂപം ഭവിയ്ക്കയെന്നിങ്ങിനെ
ശാപമരുൾ ചെയ്തു ശാന്തനെന്നാകിലും
ശാപമോക്ഷാർത്ഥിയായ് ചോദിച്ചനേരത്തു
മാമുനി ചൊല്ലിനാനിങ്ങിനെ സാദരം
ദാശരഥിയായ രാമനും നിന്നുടെ
കൈകളെ വെട്ടിമുറിച്ചുകളഞ്ഞുടൻ
സംസ്കാരവും തവ ചെയ്യുന്ന നാൾ ശാപ-
മോക്ഷവും വന്നീടുമെന്നരുളീടിനാൻ
പിന്നെയും കേൾക്ക ഞാൻ ദാനവനായിതു-
മിന്ദ്രകോപത്തിനാൽ വന്നതുമിങ്ങിനെ
പുഷ്ടമായുള്ള തപസ്സുകൊണ്ടങ്ങുസ-
ന്തുഷ്ടനാക്കീ തദാബ്രഹ്മനെ ഞാനെടോ!
തന്നു ചിരായുസ്സുമന്നെനിയ്ക്കങ്ങവൻ
തന്മദം പൂണ്ടതി ഗർവ്വിതനായി ഞാൻ
ഇന്ദ്രനോടേറ്റു പൊരുതോരുനേരത്തി-
ലിന്ദ്രനും വജ്രം പ്രയോഗിച്ചിതെന്നെയും
ഭീഷണരൂപനാക്കിച്ചമച്ചീടിനാൻ
ശീർഷമുരസ്സിൽ വയറ്റിൽതുടകളും
പുക്കുപോയന്നുശതമുഖനോടുഞാൻ
നിഗ്രഹിച്ചീടുവാനായിരന്നീടിനേൻ
നിഗ്രഹിച്ചീലവൻ ബ്രഹ്മവാക്യത്തിനെ-
സ്സത്യമാക്കീടേണമെന്നു നിനയ്ക്കയാൽ
ഭക്ഷണമെങ്ങിനെ വേണ്ടുവെന്നിങ്ങിനെ
സത്വരം ചോദിച്ച നേരത്തു കേവലം
പത്തുഘടികവഴിവരെയായത-
വിസ്തൃതമായ കരങ്ങളും നൽകിനാൻ
മാറത്തുവായയുണ്ടാകയെന്നിങ്ങിനെ
കൂറൊത്തുചൊല്ലിശതക്രതുസാദരം
ദാശരഥിരാമനുമവൻ തമ്പിയും
ചാരത്തുവന്നു കരങ്ങളെ വെട്ടിയാൽ
സ്വൈരമായെന്നുടെ ലോകത്തു വന്നു നീ
നാരിമാരോടു സുഖിയ്ക്കയെന്നോതിനാൻ
അന്നുതുടങ്ങിമൃഗങ്ങളെക്കൈകളാ-
ലൊന്നിച്ചുകൂട്ടിയടുപ്പിച്ചുതിന്നുഞാൻ
ഇന്നോളവുമിരുന്നേൻ മമഭാഗ്യമാ-
മിന്നിഹ വീരരാം നിങ്ങൾ വന്നെന്നുടെ
ഉന്നതകൈകളറുത്തതുകൊണ്ടുഞാൻ
മന്നവ! രാഘവന്മാരെന്നറിഞ്ഞിതു
ഇന്ദ്രവാക്യം നന്മുനിവാക്യവുമേവ-
മെന്നുമസത്യംവരായെന്നു നിർണ്ണയം
രാജരാജോത്തമ! വീരശിഖാമണേ!
രാജീവലോചന! ജാനകീവല്ലഭ!
രാകേന്ദുബിംബാനന! ജയിച്ചീടുക
രാമ! രാമ! മമസംസ്കാരമിന്നു നീ
ചെയ്കിലോവാക്കിനാൽ ചെയ്‌വനുപകാരം
എന്നതുകേട്ടപോതോതിനാൻ രാഘവൻ
നന്നായ്പറകഭവാനിന്നറിഞ്ഞവ
രാവണൻ കൊണ്ടുപോയീടിനാനെന്നുടെ
ജാനകി തന്നെയുമെന്നറിഞ്ഞീടുക
രാവണൻ തന്നുടെ രാജ്യമെവിടെയെ-
ന്നോരാതെചൊല്ലുക നീയറിഞ്ഞീടുകിൽ
ഇത്ഥം പറഞ്ഞതുകേട്ടുചൊല്ലീടിനാ-
നിപ്പോൾ പറവാൻ വശമില്ലെനിയ്ക്കെടോ!
ദിവ്യമായുള്ളോരു ചക്ഷസ്സുകൊണ്ടിഹ
ചൊല്ലുവനിന്നിയും വീരശിഖാമണേ!
സംസ്കാരവും ചെയ്തനന്തരം മുക്തനാ-
യൊക്കയും ചൊല്ലുവൻ മിത്രനാരെന്നതും
ഇത്തരം കേട്ടങ്ങിരുവരുമൊന്നിച്ചു
മത്തകരിയുടച്ചിട്ടമരങ്ങളാൽ
ശ്വഭ്രത്തിലാക്കിക്കരങ്ങളുംതന്നെയു-
മൊക്കെദ്ദഹിപ്പിച്ചനന്തരംദിവ്യനാ-
യുൽഗമിച്ചീടിനാനപ്പോൾ കബന്ധനും
ദിവ്യമായുള്ളോരരയന്നമൊത്തതി-
ദിവ്യവിമാനവുമേറിമേവീടിനാൻ
ദിവ്യമാല്യങ്ങളും ദിവ്യഗന്ധങ്ങളും
ദിവ്യമായുള്ള വിഭൂഷണമൊക്കയും
നല്ലതിൻ വണ്ണം ധരിച്ചുകൊണ്ടങ്ങിനെ
ചൊല്ലീടിനാൻ രഘുപുംഗവനോടഥ
സന്ധിയും വിഗ്രഹയാനവുമാസനം
ചന്ദ്രാനന! ദ്വൈധിഭാവം സമാശ്രയം
ആറുപായങ്ങളരികളെവെല്ലുവാൻ
ഘോരമാം ദുർദ്ദശ പെട്ടിരിയ്ക്കുന്നു നീ
വൈരാകരനികരങ്ങളെ വെല്ലുവാൻ
വീര! നിനക്കൊരു ബന്ധുവുണ്ടാകണം
സുഗ്രാവനെന്നൊരു വാനരാധീശനു-
മൃശ്യമൂകത്തിലിരിയ്ക്കുന്നതുണ്ടിഹ
സൂര്യനുടെ സുതാ‍നായതവനെടോ!
വീര്യവാനായോരു വാനരാധീശ്വരൻ
ബാലിയെന്നുണ്ടവൻ തന്നുടെ ജ്യേഷ്ഠനായ്
വജ്രിതനയനാകുന്നതുമങ്ങവൻ
സുഗ്രീവനെയവനാട്ടിക്കളഞ്ഞിതു
നാട്ടിന്നതുകൊണ്ടു ദുഃഖിച്ചു രാഘവ!
കാട്ടിലിപ്പോൾ വൻ നദീതടേ വന്നിഹ
കൂട്ടിനു നാലു കപിവരരൊത്തവൻ
ശ്രേഷ്ഠമാമൃശ്യമൂകമെന്നപർവ്വതേ
ഭീത്യാവസിയ്ക്കുന്നുസത്യംവദാമ്യഹം
അർത്ഥരക്ഷാകരൻ കീർത്തിമാൻ മാനിയാം
ശാസ്ത്രവേദാദികളഭ്യസിച്ചുള്ളവൻ
കാര്യമവനുനീചെയ്യേണ്ടതുമുണ്ടു
കാര്യമവനാലുമുണ്ടാം നിനക്കിഹ
സത്യവാൻ ദക്ഷൻ പ്രഗത്ഭൻ ബഹുഗുണി
മിത്രം നിനക്കു സദൃശനാകുന്നതും
ഒട്ടും മടിയാതെ പോകയെന്നു ബത!
നിർഗ്ഗമിയ്ക്കുന്നവഴികളുംചൊല്ലിനാൻ
സ്വച്ഛമാം മാർഗ്ഗമിതാകുന്നു രാഘവ!
പശ്ചിമേപുഷ്പിച്ചിരിയ്ക്കും വനമതിൽ
പുക്കുചെന്നാൽ ഫലമൂലങ്ങളൊക്കയും
ഉത്തമം നന്നായ് മധുരമുള്ളൊന്നതു
ഭക്ഷിച്ചുകൊണ്ടു നടന്നതിനപ്പുറം
പുഷ്കരണിയായ പമ്പാനദിയതിൽ
എത്രയും ചിത്രമാം മത്സ്യജാലങ്ങളു-
മുത്തമമായുള്ള പുഷ്പനിരകളും
ചക്രവാകങ്ങളും കോകിലജാലവും
പക്ഷികൾ കൂട്ടമായ് കൂകുന്ന ശബ്ദവും
ഇച്ഛയുണ്ടാകുന്ന മത്സ്യസംഘങ്ങളെ
ലക്ഷ്മണൻ കൊണ്ടന്നു സാദരം നൽകുവോൻ
പത്മപത്രങ്ങളിൽ നല്ല ജലങ്ങളും
ലക്ഷ്മണൻ കൊണ്ടന്നതും കുടിച്ചഞ്ജസാ
മത്തകരിനിരയൊക്കയുംകൂട്ടമാ-
യൊത്തുനടക്കുന്നതും തവ കാണലാം
പുഷ്പജാലങ്ങളും വാടാതെ നിൽ‌പതും
വിസ്മയം കാണലാം തദ്വനേനിർണ്ണയം
ഉത്തമനായ മതംഗന്റെ ശിഷ്യകൾ
ദർഭകളിന്ധനപുഷ്പങ്ങളിങ്ങിനെ
നിത്യം പറിപ്പതിനായി നടക്കവേ
വേർത്തുള്ളതുള്ളിയവരുടെമെയ്യിൽനി-
ന്നാർത്തിപിണഞ്ഞുധരിത്രിയിൽ വീണവ
ഉത്തമപുഷ്പങ്ങളായിട്ടു വാടാതെ-
ഉത്ഭവിച്ചുള്ളതും പാർത്തങ്ങുകാണലാം
ഉത്തമമാമുനിമാർക്കുപരിചാര-
മെപ്പൊഴും ചെയ്യും ശബരിയായുള്ളവൾ
എപ്പൊഴും നിന്നുടെയാഗമകാംക്ഷയാ
നിൽക്കും ശ്രമണിയ്ക്കുമുക്തിയും നൽകലാം
പമ്പയ്ക്കു പശ്ചിമതീരത്തിലുണ്ടൊരു
കമ്പം കളയുന്ന ദിവ്യമാമാശ്രമം
ആനകൾക്കിന്നുമവിടെമതംഗന്റെ
ശാപഭയംകൊണ്ടുവന്നുകൂടാനൃപ!
പമ്പയ്ക്കുനേരേകിഴക്കേപ്പുറമതി-
ലുന്നതമൃശ്യമൂകാചലമെന്നറി
ദുഷ്കൃതികൾക്കതിലേറുവാനും പണി
ദുഷ്കൃതികളതിലേറിയെന്നാകിലോ
നിദ്രയിൽ കൊന്നിടും രാക്ഷസൻ വന്നഥ
മത്തകരിവരരൊത്തുപിണങ്ങിയും
കുത്തുകൊണ്ടുകുടലൊക്കെപ്പറിഞ്ഞതും
രക്തധാരപുഴപോലെയൊലിപ്പതും
ഉത്തുംഗശൈലഗണം പോലെയാനകൾ
ചത്തുബത! കിടക്കുന്നതും കാണലാം
മത്തകരികൾ തന്മക്കളാം കുട്ടികൾ
കൂട്ടമിയന്നങ്ങുമണ്ടിക്കളിപ്പതും
കാട്ടനകളൊരു കൂട്ടം തിരണ്ടൊരു
കാട്ടിൽ മദിച്ചുപുളച്ചുകളിപ്പതും
ഓട്ടിച്ചുസിംഹങ്ങളാനത്തലവെ-
ക്കാട്ടിക്കരടികൾ ചെന്നായുമെന്നിവ
കൂട്ടം തിരണ്ടു വരുന്നതും കാണലാം
സ്വപ്നത്തിലും കണ്ട ചിത്തമുണർന്നപോ-
തെത്തും കരസ്ഥമായൃശ്യമൂകത്തിലും
ഋശ്യമൂകാചലത്തിന്റെമുകളിലാ-
യ്‌വിസ്മയമായഗുഹയുണ്ടുവിസ്തൃതം
ചിത്രശിലകൊണ്ടടപ്പുമായ് രാഘവ!
തത്രപൂകീടുവാനേറ്റം ഞെരുക്കമാം
ആഗ്ഗുഹയ്ക്കുപുരോഭാഗത്തിലുണ്ടോരു
നൽക്കയം ശീതവിമലസലിലമായ്
ആഗ്ഗുഹതന്നിലും പർവ്വതം തന്നിലും
സുഗ്രീവനായവൻ തന്നുടെ വാസമാം
ഓർക്കകപികൾനാലുണ്ടുസഹായമായ്
ഇത്ഥം പറഞ്ഞുതെളിഞ്ഞുകബന്ധനും
ചിത്തകുതൂഹലം പൂണ്ടുപോയീടിനാൻ
ഭാസ്കരതേജസ്സുപോലെനിറന്നവൻ
ഭാസുരമായനാകേഗമിച്ചീടിനാൻ
രാഘവൻ താൻ, കബന്ധൻ പറഞ്ഞീടിന
പാതയിലൂടെ നടന്നു നടന്നുടൻ
പമ്പാനദിയ്ക്കു പടിഞ്ഞാറുചെല്ലവേ
കണ്ടാൻ ശബരിയാം താപസിതന്നെയും
സിദ്ധയാം താപസിയർഗ്ഘ്യപാദ്യങ്ങളാൽ
സൽക്കരിച്ചീടിനാളുത്തമൻ തന്നെയും
അപ്പോളരുൾ ചെയ്തുരാഘവപുംഗവ-
നൊത്തുകുശലങ്ങളൊക്കയും സത്വരം
കേട്ടപോതുത്തരം ചൊല്ലി ശബരിയും
സർവ്വത്രകൌശലം നല്ലതുനല്ലതു
ചിത്രകൂടത്തിൽ നീ വന്നതുകാരണം
മുക്തരായിങ്ങിതിലുള്ള മുനിജനം
ത്വൽ‌പ്പദം കണ്ടുഞാൻ സ്വർഗ്ഗം ഗമിപ്പതി-
നിച്ഛപൂണ്ടിങ്ങുവസിപ്പതുരാഘവ!
മാതംഗശിഷ്യരും നാകമേറീടിനാർ
പോകും പൊഴുതവർ ചൊല്ലിനടന്നിതു
പോരാളിവീരനെക്കണ്ടുപൂജിച്ചുനീ
പോരികയെന്നു പറഞ്ഞുപോയാരവർ
കാരിയമൊക്കയും സാധിച്ചുനിന്നുടെ
ചാരുവായുള്ള ചരണങ്ങൾ കണ്ടു ഞാൻ
മന്നവ! നീവരുമെന്നുകേട്ടോരള-
വന്നുതൊട്ടുള്ളവന്യങ്ങളിന്നോളവും
നന്നായിതാവെച്ചുസൂക്ഷിച്ചിരുന്നുഞാൻ
മന്നവ! ഇന്നിതു ഭക്ഷിച്ചരുളുക
ഇത്ഥം പറഞ്ഞതുകേട്ടുരഘൂത്തമൻ
ചിത്തം തെളിഞ്ഞവനുത്തരം ചൊല്ലിനാൻ
നിന്റെചരിത്രങ്ങളൊക്കെക്കബന്ധനും
ചൊല്ലിത്തരികകൊണ്ടെല്ലാമറിഞ്ഞുഞാൻ
അല്ലയോയിങ്ങിതിലുള്ളോരുവിസ്മയ-
മെല്ലാമെകാണലാമെങ്കിൽനീകാട്ടുക
എന്നവൻ ചൊന്നതുകേട്ടുശബരിയു-
മുന്നതമോദം കലർന്നവൾ കാട്ടിനാൾ
പുത്തൻ മുകിൽക്കു കിടയായ് മൃഗപക്ഷി-
യുക്തമായോരു കൊടുങ്കാടു കാൺകനീ
ഉത്തമനായമതംഗമുനിയുടെ
വിസ്തീർണ്ണമായുള്ളൊരദ്ധ്വരശാലയും
ഘർമ്മകണങ്ങളാലുണ്ടായപുഷ്പങ്ങ-
ളെല്ലായ്പൊഴും തെളിഞ്ഞങ്ങുണങ്ങാത്തതും
മുക്തിതരുന്നമതംഗവനമിതിൽ
സപ്തസമുദ്രവുമുണ്ടിതു കാൺക നീ
സപ്തസമുദ്രത്തിലുത്തമനാം മുനി
നിത്യം കുളിപ്പതിനുണ്ടാക്കിനാനിതു
മാമുനിമാർ കുളിച്ചങ്ങുകൃഷ്ണാജിന-
മാറുവാനിട്ടതുതോന്നീലയിപ്പൊഴും
അർച്ചിച്ചപുഷ്പമുണങ്ങാതെകണ്ടിതോ
ഇച്ഛിച്ചതൊക്കയുംകണ്ടിതോ രാഘവ!
ഇച്ഛയുണ്ടങ്ങുനാകത്തിൽഗമിപ്പതി-
നിപ്പോളിതെന്നതുകേട്ടോരു രാഘവൻ
നന്ദിച്ചു സാനുജൻ സമ്മതിച്ചീടിനാൻ
അപ്പോൾ ശബരിയുമഗ്നിയെക്കൂട്ടിയി-
ട്ടുത്തമന്മാരുടെ മുമ്പിൽ നിന്നഞ്ജസാ
തൽ‌പ്പദം വന്ദിച്ചു വഹ്നിയിൽ വീണവൾ
മുക്തിയും പ്രാപിച്ചു സത്വരം താപസി
ചിത്തം തെളിഞ്ഞൂരഘുകുലനാഥനും
ലക്ഷ്മണനോടുമൊരുമിച്ചുചെന്നുടൻ
സപ്തസമുദ്രത്തിലന്നുകുളിച്ചഥ
തർപ്പണമാദികൾ ചെയ്തു യഥാവിധി
വില്ലാളിവീരനാം രാഘവനഞ്ജസാ
ചൊല്ലിനാൻ ലക്ഷ്മണനോടു തെളിഞ്ഞഥ-
പാതകമൊക്കെയകന്നിതു ലക്ഷ്മണ!
ചേതസ്സുനന്നായ്തെളിഞ്ഞിനിക്കേറ്റവും
പാഥോജലോചന! നല്ലതുവന്നിടും
സീതയും വന്നു ലഭിയ്ക്കും നമുക്കിനി
സുഗ്രീവസഖ്യത്തിനായിട്ടു നാമിനി
വെക്കം നടക്കേണമെന്നുനടന്നഥ
ഉത്തുംഗശൈലവും നല്ല വനങ്ങളും
വിസ്തൃതമായുള്ള പമ്പയുമെന്നിവ
ഒക്കയും കണ്ടുകൊണ്ടാടിരഘുവര-
നുൽക്കടമോദമിയന്നു സഹാനുജൻ.


ഇതി വാൽമീകിരാമായണേ

ആരണ്യകാണ്ഡം സമാപ്തം.