രമണൻ/ഭാഗം രണ്ട്/രംഗം ഒന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(രമണൻ, ഭാഗം രണ്ട്, രംഗം ഒന്ന് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

(ഒരൊറ്റയടിപ്പാത. അതിന്റെ അഗ്രഭാഗത്തായി ഒരു ക്ഷേത്രം. ചന്ദ്രികയും ഭാനുമതിയും ദേവദർശനം കഴിഞ്ഞ് ഈറൻ‌മുണ്ടുകളോടുകൂടി മടങ്ങുന്നു. ചുറ്റുപാടും മനോഹരമായ പ്രകൃതിവിലാസം. മൂടൽമഞ്ഞു ക്രമേണ നീങ്ങിനീങ്ങി ഇളം‌കാറ്റു വീശുന്നുണ്ട്. പക്ഷികളുടെ കളകളം നാനാഭാഗത്തുനിന്നും കേൾക്കപ്പെടുന്നു.)

  • ഭാനുമതി

 ചന്ദ്രികേ, സംഗീതദേവതയാമൊരു
ഗന്ധർവ്വനാണക്കൊച്ചാട്ടിടയൻ!
ഏവനും കണ്ടാൽക്കൊതിതോന്നുമാറൊരു
പൂവമ്പനാണക്കൊച്ചാട്ടിടയൻ!
അദ്ഭുതമില്ലെനിക്കല്പവും നീയവ-
നർപ്പണംചെയ്തതിൽ നിന്റെ ചിത്തം.

  • ചന്ദ്രിക

 മത്സഖി, മാമകജീവിതാങ്കത്തിനൊ-
രുത്സവമാണക്കൊച്ചാട്ടിടയൻ
രോമഹർഷങ്ങൾ വിതച്ചുകൊണ്ടീവഴി-
ക്കാ മദനോപമൻ പോയിടുമ്പോൾ
എന്തൊരാനന്ദമാ,ണെന്തു നിർവ്വാണമാ-
ണന്തരംഗത്തിൽപ്പൊടിപ്പതെന്നോ!

  • ഭാനുമതി

 ആവർത്തനോത്സുകമാ വേണുസംഗീത-
മാവിഷ്കരിക്കുന്നതേതുലോകം?

  • ചന്ദ്രിക

 മർത്ത്യന്റെ നീതിതൻ മുള്ളുവേലിക്കക-
ത്തൊട്ടുമൊതുങ്ങാത്ത ദിവ്യരാഗം
കാണിച്ചിടുന്നോരപാരതയാണ,തിൽ-
ക്കാണില്ല കാമാന്ധകാരലേശം.

  • ഭാനുമതി

 എങ്കിലുമുണ്ടതിനേതോ നിഗൂഡമാം
സങ്കടത്തിന്റെ മുഖാവരണം.

  • ചന്ദ്രിക

 ശങ്കയെന്നുണ്ടൊരു പാഴ്നിഴലേതൊരു
മന്ദസ്മിതത്തേയും മൂടിവെയ്ക്കാൻ.

  • ഭാനുമതി

 കുറ്റപ്പെടുത്തുവാനില്ലതിൽ;നാമൊക്കെ-
യെത്രയായാലും മനുഷ്യരല്ലേ?

  • ചന്ദ്രിക

 എങ്കിലുമൊന്നു ഞാൻ തീർത്തുചൊല്ലാ,മെന്റെ
സങ്കല്പമെന്നുമിതായിരിക്കും.
ബന്ധുജനങ്ങൾ മുഴുവനിപ്രേമ-
ബന്ധത്തിലെന്നോടെതിർത്തുനില്പൂ
പ്രാണന്റെ ബന്ധവും തൂക്കിനോക്കുന്നതു
നാണയത്തുട്ടുകളാണുപോലും!
പുല്ലാണെനിക്കിപ്പണ,മവൻ‌തൻ കൊച്ചു-
പുല്ലാങ്കുഴലുമായ് നോക്കിടുമ്പോൽ!

  • ഭാനുമതി

 അപ്രേമസിദ്ധിക്കവകാശമോതുവാ-
നത്രയ്ക്കതിനോടടുത്തുവോ നീ?

  • ചന്ദ്രിക

 സമ്പൂതമപ്രേമസിദ്ധിക്കു പച്ചില-
ക്കുമ്പിളും കോട്ടി ഞാൻ പിച്ചതെണ്ടാം;
വേണെങ്കിലാ രാഗവേദിയിൽ‌വെച്ചു മൽ-
പ്രാണനെക്കൂടി ഞാൻ സന്ത്യജിക്കാം;
എന്നാലു,മയ്യോ! മരക്കാനരുതെനി-
ക്കെന്നെ വാഴ്ത്തീടുമക്കോകിലത്തെ!
എൻ‌മുന്നിലർപ്പണംചെയ്യുകയാണതു
തന്നാത്മഗീതങ്ങളാകമാനം!
അർപ്പണംചെയ്യുകയാണവൻ ഞാനായ
‘നക്ഷത്ര’ത്തിന്നു തൻ ഗാന’ഹാരം’!
ആ വിശുദ്ധാദർശവാനേ ത്യജിക്കുവാ-
നാവതല്ലൊട്ടുമെനുക്കു, തോഴീ!

  • ഭാനുമതി

സംഭവചക്രമുരുണ്ടുരുണ്ടങ്ങനെ
സംവത്സരോജ്ജ്വലസ്യന്ദനങ്ങൾ
ഓരോന്നകന്നു മറയുമ്പോ,ളിപ്രേമ-
മാരിവില്ലും സ്വയം മാഞ്ഞുപോകാം!
കുറ്റപ്പെടുത്താനുമില്ലതിൽ, നാമൊക്കെ-
യെത്രയായാലും മനുഷ്യരല്ലേ?
     

  • ചന്ദ്രിക

എന്നാലുമെന്നെ നീയാവിധം ശങ്കിക്കേ-
ണ്ടെന്നും ഞാൻ ഞാൻതന്നെയായിരിക്കും.
നാകത്തിലാദിത്യദീപമൊരുപക്ഷേ,
നാളെപ്പൊടുന്നനെക്കെട്ടുപോകാം;
വറ്റിവരണ്ടുപോയേക്കാം സ്വയമതി-
രറ്റുകിടക്കും സമുദ്രമെലാം;
എന്നാലുമിപ്രേമമെന്നുമിതുവിധം
മിന്നിത്തിളങ്ങും തിരയടിക്കും!
     

  • ഭാനുമതി

ആകട്ടെ,നിന്മനമെന്നെന്നുമിമ്മട്ടി-
ലാകണമെന്നാണെനിക്കു മോഹം!
ചിത്രവർണ്ണോജ്ജ്വലപത്രസമ്പന്നമാം
ചിത്രപതംഗത്തിൻ ദർശനത്തിൽ
ചഞ്ചലോദ്വിഗ്നപ്രസൂനം ക്ഷണത്തില-
ച്ചഞ്ചരീകത്തെ മറന്നുപോകാം!
ലോകഗതിയാണ,തുകൊണ്ടു ചൊന്നതാ;-
ണാകട്ടെ, കുണ്ഠിതം വേണ്ടതോഴി!
     

  • ചന്ദ്രിക

മാമക ജീവിതമാകന്ദത്തോപ്പിലാ
മന്മഥ കോമളനല്ലാതാരും
തേൻപെയ്യും ഗാനം പൊഴിച്ചണയില്ലോരു
ദാമ്പത്യമാല്യവും കൈയിലേന്തി;
അപ്പുഷ്പ ബാണനോടൊന്നിച്ചു ചേർന്നിനി
മൽപ്രേമപ്പൂവല്ലി പൂത്തിടാവൂ!
      

  • ഭാനുമതി

നിന്നഭിലാഷം സഫലമായ്ത്തീരുവാ-
നെന്നുമർത്ഥിക്കുവോലാണയേ, ഞാൻ!
നിൻ പ്രേമസാമ്രാജ്യനാഥനായീടുവാൻ
സമ്പന്നനാണക്കൊച്ചാട്ടിടയൻ!