രചയിതാവ്:പന്തളം കേരളവർമ്മ/വിവേകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സന്മാർഗമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

വിവേകം[തിരുത്തുക]

ആശുകാരിതജനത്തിനു പാർത്താൽ
മോശമാണതിനെ നാം തുടരൊല്ല.
ആശയത്തിനു വിവേകമുയർന്നാൽ
ക്ലേശമേതുമവനേൽക്കുകയില്ല.

കേട്ടപാതിയതിലേക്കു ശിരസ്സും
കാട്ടിനാമുടനെയേറ്റു പിടിച്ചാൽ
ഗോഷ്ടിയായി വരുമേതിനുമേമുൻ
കൂട്ടിയോർക്കണമതാണു വിവേകം.

നന്മതിന്മകളെ വേണ്ടവിധത്തിൽ
തന്മനസ്സിൽ നിരുപിച്ചൊരുശേഷം
സമ്മതം വരികിലേ ഭുവിചെയ്യും
കർമമൊക്കെയൊരുപോലെ ഫലിക്കൂ.

ഒന്നു കേട്ടു ജവമൊന്നു തുടർന്നാ-
ലെന്നുമായതു ഫലത്തിൽ വരില്ല
വന്നുചേരുമൊരു പോലവിവേകി
ക്കിന്നു ഹന്തവിപരീത ഫലങ്ങൾ.

ചോടുതൊട്ടഖിലവും നിരുപിച്ചും
കേടിനുള്ള വഴിമാറ്റിയുറച്ചും
ആടലെന്നിയെ മനുഷ്യർ വിവേക-
ത്തോടു ചെയ്‌വതു മുറയ്ക്കു ഫലിക്കും.

കാമകോപമദമോഹഗണത്തിൻ
ഭീമബാധയെയകറ്റുവതിന്നും
ക്ഷേമദംഹൃദി വിവേകമിയന്നാ
ലാമനുഷ്യനൊരു യത്നവുമില്ല.

ഹൃത്തിലമ്പൊടു വിവേകമുദിച്ചേ-
സ്വസ്തിസർവജനതയ്ക്കുമുദിക്കൂ
അസ്ഥിതിക്കു സുകൃതത്തറ കെട്ടാ-
നസ്തിവാരമതുതാനറിയേണം.
ശങ്കയെന്തിനു വിവേകമെവർക്കും
സങ്കടത്തിനു മഹൗഷധമല്ലോ
പങ്കമറ്റൊരു വിവേകിയെ നൽപ്പു-
മങ്കയും പ്രണയമോടു വരിക്കും.