യേശുമഹേശനെ ഞാൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
      തോടി- ആദിതാളം
                         പല്ലവി
യേശുമഹേശനെ ഞാൻ ചിന്തിപ്പതെൻ ഉള്ളത്തിന്നാനന്ദമേ
                    ചരണങ്ങൾ
ഈശനുടെ തിരു സന്നിധി ചേർന്നിനി
വിശ്രമം ചെയ്തു തന്റെ തിരുമുഖം കാണ്മതത്യാന്ദമേ!

വാനസൈന്യങ്ങൾക്കും മാനുഷ ജാതിക്കും
ഊനമില്ലാതെ നിന്നെ വർണ്ണിക്കുവാൻ സാധ്യമതാകയില്ല

മാനുഷ രക്ഷകാ! നിന്നുടെ നാമം പോൽ
വാനിലും ഭൂമിയിലും ഇല്ലേ ഒരു നാമം നിനപ്പതിന്നു-

ഉള്ളം നുറുങ്ങിയോർക്കുള്ള പ്രത്യാശയും
നല്ല പ്രസാദവും നീ സർവ്വേശ്വരാ! സൗമ്യതയുള്ളവർക്കേ-

എത്ര ദയാപരൻ വീഴുന്നവർക്കേശു
എത്ര നല്ല ഗുണവാൻ തേടീടുന്ന മർത്യഗണങ്ങൾക്കു താൻ-

കണ്ടീടും മാനവർക്കെ-ന്തൊരാഹ്ലാദം നീ
ഉണ്ടോ നാവും പേനയും വർണ്ണിക്കുവാൻ ആ നല്ലസന്ദർഭത്തെ-

യേശുവിൻ സ്നേഹമതെന്തെന്നു ചൊല്ലുവാൻ
ആസ്വദിച്ചോർക്കല്ലാതെ മറ്റാർക്കുമസാദ്ധ്യമറിഞ്ഞിടുവാൻ

"https://ml.wikisource.org/w/index.php?title=യേശുമഹേശനെ_ഞാൻ&oldid=145764" എന്ന താളിൽനിന്ന് ശേഖരിച്ചത്