ബാഷ്പാഞ്ജലി/ശൂന്യതയിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ശൂന്യതയിൽ
ഘോരഘോരനിരാശയിൽത്തന്നെയെൻ-
ജീവനാളം വരണ്ടു വരണ്ടു ഞാൻ
എത്രനാളിനിപ്പോകണമീവിധം
ചിൽപ്രകാശമേ, നിന്നടുത്തെത്തുവാൻ?
ഞാനൊരു ശിശു, നിന്നെയെങ്ങാനുമെൻ-
ചാപലത്താലനാദരിച്ചെങ്കിലോ!
å അന്ധകാരമായ്;- എൻമുന്നിലൊക്കയു-
മന്തമറ്റ കൊടും മണൽക്കാടുകൾ.
കൈയിലില്ലൊരു മൺവിളക്കെങ്കിലും
വയ്യ വയെ്യനി, ക്കേകാന്തഭീരു ഞാൻ!
ആത്തവേദനം ഞാൻ, പൊഴിച്ചീടുമെ-
ന്നാത്മരോദനമാരുണ്ടു കേൾക്കുവാൻ?
നിന്ന നിൽപിലിതാ പതിക്കുന്നു ഞാ,-
നൊന്നു വന്നെന്നെത്താങ്ങൂ വെളിച്ചമേ!!å 17-4-1108

"https://ml.wikisource.org/w/index.php?title=ബാഷ്പാഞ്ജലി/ശൂന്യതയിൽ&oldid=36062" എന്ന താളിൽനിന്ന് ശേഖരിച്ചത്