ബാഷ്പാഞ്ജലി/വിഫലനൃത്തം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്


വിഫലനൃത്തം
എന്നും ഞാനാരചിച്ചാനന്ദിച്ചീടുമെൻ-
സുന്ദരസങ്കൽപചിത്രമെല്ലാം,
എന്നിലുള്ളേതോ പരമരഹസ്യത്തിൻ-
ബിംബന കൈതവമായിരുന്നു.
ചക്രവാളാവധിക്കപ്പുറം ചെന്നുഞാ-
നെപ്പോഴുമെന്തോ തിരഞ്ഞിരുന്നു.
ആത്മസംഗീതംപോൽ നിത്യമായ്, സത്യമാ-
യാശപോലത്ര മധുരമായി.
കണ്ണുനീർത്തുള്ളിപോൽ കന്മഷശൂന്യമായ്,
നമ്മർസല്ലാപംപോൽ സുന്ദരമായ്,
ഏതോവിശിഷ്ടമാം നിർവൃതിയൊന്നിനെൻ-
കേവലജീവനുഴന്നിരുന്നു.
കൽപകവാടിയി,ലേകാന്തനക്ഷത്ര-
പുഷ്പശയ്യാതലം സജ്ജമാക്കി,
ചന്ദ്രികാധാരയിൽ, ചന്ദനച്ഛായയി-
ലെന്നും ഞാനാരെയോ കാത്തിരിക്കെ,
ഏതൊ വെളിച്ചം തലോടിത്തലോടി,യെൻ-
ചേതന കണ്ണു തുറന്നിരുന്നു.
ഈ ലോകമൊട്ടുക്കലിഞ്ഞലിഞ്ഞങ്ങനെ
യോജിച്ചു ചേർന്നു മധുരമായി,
å ഏതോ വികാരതരംഗതരളിത-
നാകസംഗീതസരിൽപ്രവാഹം,
മാമകാത്മാവിനെച്ചുംബിച്ചു, ശീകര-
ധാരയിലാശ്ലേഷം ചെയ്തിരുന്നു!-
നിർമ്മലരാഗസുരഭിലമാമൊരു
മർമ്മരംകൊണ്ടു പൊതിഞ്ഞിരുന്നു.
åå *åå *åå *
ഭാവനപ്പൂഞ്ചിറകേവം വരിച്ചു ഞാ,-
നേതെല്ലാം ലോകം കടന്നുപോയി!
കണ്ടാലും കണ്ടാലും കൗതുകം തീരാത്ത
വണ്ടണിച്ചെണ്ടുകൾ തിങ്ങിവിങ്ങി,
ലാലസിച്ചീടും പൂവാടികളെത്ര, യെ-
ന്നാലസ്യ നിദ്രയ്ക്കഭയമേകി!
എന്തെല്ലാം കണ്ടു ഞാ, നെന്തെല്ലാം കേട്ടു ഞാ-
നെതിനെല്ലാറ്റിനും സാക്ഷിനിന്നു!
എന്നാലു,മേറെ ഞാൻ കാണുവാനാശിച്ച-
തിന്നോളമെൻ കണ്ണിലെത്തിയില്ല!-
എന്നാലും,മേറെ ഞാൻ കേൾക്കുവാനാശിച്ച-
തിന്നോളമെൻ കാതിലെത്തിയില്ല!-
എന്നാത്മാവേതാണ്ടൊന്നിക്കിളിയാക്കിയി-
ട്ടെങ്ങോ മറഞ്ഞുപോമാ വെളിച്ചം,
ഏതുകാലത്തിനി, യേതു ലോകത്തുവെ-
ച്ചേതൊരു മട്ടിൽ, ഞാൻ കണ്ടുമുട്ടും?
എന്നാത്മതന്ത്രിയിടയ്ക്കൊന്നുണർത്തിക്കൊ-
ണ്ടെങ്ങോ ലയിക്കുമാ മൗനഗീതം,
ഏതുകാലത്തിനി, യേതു ലോകത്തുവെ-
ച്ചേതൊരു മട്ടിൽ ഞാനുറ്റുകേൾക്കും?
പ്രാണനുഴന്നു ഞെരങ്ങും ഞെരക്കത്തിൽ
ഞാനെന്നെത്തന്നെ വെടിഞ്ഞൊടുവിൽ,
നീയായിത്തീരുവാൻ നിന്നടുത്തെത്തുമ്പോൾ
നീയൊഴിഞ്ഞെമ്മട്ടൊളിച്ചിരിക്കും?
കേവലലീലയിലീവിധം നീയൊരു
ജീവിതപ്പൂമ്പട്ടെനിക്കു നൽകി.
ഞാനതു ചാർത്തിയീ നാടകശാലയിൽ
നാനാതരത്തിൽ നടനമാടി.
പൊട്ടിച്ചിരിച്ചുഞാൻ, പൊട്ടിക്കരഞ്ഞു ഞാൻ
പെട്ടെന്നു പെട്ടെന്നു മാറി മാറി.
എന്നിരുകൈകളുംകൂപ്പിയിരുന്നു ഞാ-
നെന്നാലിക്കാണികളെന്തു കൂട്ടർ?
മറ്റൊന്നും യാചിച്ചതില്ലവരോടു ഞാ-
നിറ്റനുകമ്പയതൊന്നുമാത്രം.
എന്നാലത്തുച്ഛപ്രതിഫലമെങ്കിലും
തന്നീടാനിങ്ങില്ലൊരാളുപോലും!
എന്തിനിനിയുമീ നിഷ്ഫലനത്തർനം?
എന്തിനിനിയും മദീയഗാനം?
ഹാ, വെറുംകയേ്യാടെ ,തേങ്ങിക്കരഞ്ഞുകൊ-
ണ്ടാവതെന്തയേ്യാ- ഞാൻ പോരികയായ്!
åå *åå *åå *
ഇത്തരം കാണികളുള്ളിടത്തേയ്ക്കിനി
നൃത്തത്തിനെന്നെയയയ്ക്കരുതേ!!åå 5-1-1110

"https://ml.wikisource.org/w/index.php?title=ബാഷ്പാഞ്ജലി/വിഫലനൃത്തം&oldid=52375" എന്ന താളിൽനിന്ന് ശേഖരിച്ചത്