ബാഷ്പാഞ്ജലി/തുഷാരഗീതി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

തുഷാരഗീതി
സ്വാഗതം സവിതാവേ, നിർമ്മലാത്മാവേ, സ്വാമിൻ,
ഭാഗധേയത്താലെനിക്കങ്ങയെക്കാണാറായി!
ധന്യനാമവിടുത്തെക്കാരുണ്യാതിരേകത്താ-
ലെന്നാത്മാവൊരു കൊച്ചുതേജോമണ്ഡലമിപ്പോൾ,
ഞാനൊരുമഞ്ഞുതുള്ളി- തെറ്റിപ്പോയ് ക്ഷണികത
നാനാത്വങ്ങളിലൊരു നീർപ്പോളയെക്കാൾ തുച്ഛം.
ഭൂമിക്കും നാകത്തിനുമൊന്നുപോലൊരു രത്ന-
സീമയായ് നിലകൊള്ളും ചക്രവാളത്തെപ്പോലെ,
നിത്യമല്ലാത്തോരെന്നിലെന്തിനാണവിടുത്തെ
നിസ്തുലപ്രഭാപൂരം ചൊരിഞ്ഞു പാഴാക്കുന്നു?
ഇത്തേജോഭരം തെല്ലും താങ്ങുവാൻ കെൽപില്ലല്ലോ
സത്വരം, സ്വാമിൻ, രാഗമൂക ഞാൻ മൂർച്ഛിച്ചാലോ?
å ഒരുകാലത്തും തല പൊക്കിടാത്തിപ്പുൽക്കൊടി-
ക്കൊരുഭാരവുംകൂടിയേറ്റിയെൻജനിയാൽ ഞാൻ!
കമ്മർസാക്ഷിയാം ഭവാനെന്നോടു നിശ്ശബ്ദമായ്
നർമ്മസല്ലാപം ചെയ്വതാരുമിന്നറിയേണ്ടാ,
ഈ നിഗൂഢമാം ദിവ്യപ്രേമമൊന്നല്ലി,തമോ-
ലീനമായൊരെൻജന്മം വെളിച്ചമാക്കിത്തീർത്തു?
അകളങ്കാത്മാവാകുമങ്ങയോടെനിക്കൊട്ടും
പ്രകടിപ്പിക്കാനില്ല ശക്തി, യെൻ കൃതഞ്ജത.
നിസ്തുലരാഗത്താലെൻ ഹൃദയം വികസിക്കെ
നിർജ്ജീവ വസ്തുക്കൾക്കും സൗന്ദര്യമായ് ഞാൻപോലും.
å അവസാനിച്ചീടാത്ത പുളകാങ്കുരത്തിനാ-
ലവനീദേവി നിത്യമൂകയായ് നിലകൊൾകെ,
പരിപാവനയാമജ്ജനനി കാൺകെക്കാൺകെ-
പ്പരിപൂർണ്ണതയിങ്കൽ ചെന്നു ഞാൻ ലയിക്കാവൂ!
å പക്ഷികൾ മനോജ്ഞമാം പഞ്ചമഗാനങ്ങളാൽ,
വൃക്ഷങ്ങൾ മധുരമാം മർമ്മരാരവത്തിനാൽ,
ലതകൾ നൃത്തത്തിനാൽ, പുഷ്പങ്ങൾ സുഗന്ധത്താൽ,
å സതതം ചിത്തം തുടിച്ചെന്നെന്നുമാനന്ദിക്കും.
നിസ്സാരമാകും, ക്ഷണം മാഞ്ഞുപോമൊരു വെറും
നിശ്ശബ്ദ മന്ദസ്മിതം മാത്രമാണെന്നാനന്ദം.
ആയതിൻ പരിധിയാണെന്നുടെ പരിപൂർത്തി;
മായണമതിങ്കൽ ഞാനെത്തിയാലപ്പോൾത്തന്നെ!
അലഘുപ്രഭയോലുംതവ ദിവ്യാംശുവൊന്നി-
ലലിഞ്ഞുചേർന്നീടുവാൻ വെമ്പലായി മേ, ദേവ!
മായുന്നതെന്തിനായ് ഞാൻ?- തന്മൂലം ഭവദ്രശ്മി
മാമകാഭയാലൽപം മിന്നിക്കാനായാലായി!
രാഗചുംബിയാം തുച്ഛജീവിതം മദീയം ഹാ!
ത്യാഗത്തിലെത്തിപ്പൂ ഞാൻ!- വിരമിക്കട്ടെ, നാഥ!! 12 2 1109

"https://ml.wikisource.org/w/index.php?title=ബാഷ്പാഞ്ജലി/തുഷാരഗീതി&oldid=52361" എന്ന താളിൽനിന്ന് ശേഖരിച്ചത്