നീറുന്ന തീച്ചൂള/പൊരുതും ഞാൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

വിശ്വദേവതേ, നിന്റെ സാത്വിക സൗന്ദര്യത്തിൽ
വിഭ്രമം വിട്ടെന്നാത്മാവാദ്യമന്നലിഞ്ഞപ്പോൾ
ശൈശവം രോമഞ്ചത്തിൽച്ചിരിച്ചൂ, ചിരിപ്പിച്ചൂ
വൈശാഖമാസത്തിലെപ്പൊന്നുഷസ്സിനെപ്പോലെ!
ജീവിതം മുറ്റത്തെയാത്തുളസിത്തൈയിന്നൊപ്പം
ഭാവശുദ്ധിയിൽക്കൂമ്പിട്ടങ്ങനെ വിരാജിക്കേ;
ഇളവെയിലുപോലെന്റെ ഹൃദയം തനിത്തങ്ക-
ത്തെളിയായാത്തോല്ലാസം ദേവനർത്തനം ചെയ്കേ;
എന്നിലേക്കൊഴുകി നിൻ ചൈതന്യമോരോ കൊച്ചു
മിന്നൽപ്പൊന്നലകളായാത്മവിസ്മൃതനായ് ഞാൻ !
അകലെക്കുണുങ്ങുമാപ്പച്ചില മരച്ചാർത്തി-
ലകളങ്കോദ്യൽ സ്നേഹദീപ്തനേത്രങ്ങളായി,
'വരേണ്ടെന്നാൽ വരാം ഞങ്ങ'ളെന്നെന്നോടോതും
വനദേവതകളെക്കണ്ടു ഞാൻ - ദിവ്യസ്വപ്നം!
എന്തിനു വളർന്നു ഞാൻ?-വിശ്വമേ, പരിചരി-
ച്ചെന്തിനു വളർത്തി നീയെന്നെ? -യെൻ കണ്ണീരിനോ?
മൃദുവാം വെളിച്ചമാണന്നു കണ്ണുകൾ കണ്ട-
തതിനും കനം വെച്ചു-കരയാൻ കഴിഞ്ഞെങ്കിൽ !
ഉൽക്കർഷം മാംസത്തിന്റെ മാത്രമാണെങ്കിൽ,ച്ചെറ്റും
ദുഃഖമില്ലെനിക്കു, ഞാൻ ചിരിക്കാമിനി,പ്പക്ഷേ,
ചിരിച്ചാൽ ചിന്താശൂന്യൻ, ചിന്തിച്ചാൽ ഭ്രാന്തൻ തേങ്ങി-
ക്കരഞ്ഞാൽ സ്വൈരം കൊല്ലി; പടവെട്ടിയാൽ ധൃഷ്ടൻ!-
വല്ലതും കുറ്റം കാണുമെപ്പൊഴും ലോകം-ലോകം
നല്ലതോ?-പിന്മാറില്ല പൊരുതും, പൊരുതും ഞാൻ!
21-7-45