നീറുന്ന തീച്ചൂള/പാടാനും പാടില്ലേ?

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

  ണ്ടീ റ്റക്കുഴലുകളൊരു കൈമണിയൊരു കൊച്ചു
ചെണ്ടയും രണ്ടു കടുന്തുടിയും;
ഇവ മാത്രം-വിഹരിക്കുകയാണു ഞാനിവ തീർത്ത
സവിലാസഗന്ധർവ്വ നഗരമൊന്നിൽ!
ആറാളുകളൊരുമിച്ചൊരു സംഗീതപ്പുഴതീർത്തതി-
ലാറാടുകയാണീപ്രപഞ്ചമെല്ലാം.
മതികവരും വിവിധതരലയതരളനിസ്സ്വനം
മദഭരിതനർത്തനം മധുരഗാനം.
പുലമാടമല്ലതു പുലയന്മാരല്ലവർ
പുളകത്തിൻനാ,ടവരോ ദേവദൂതർ . . .

 മലനാട്ടിൽ മകമെത്തി, കളമെല്ലാം മെതിനിർത്തി-
പുലയർക്കു മനസ്സിൽ പൂക്കാലമെത്തി.
കഠിനപ്രയത്നത്തിൽ മുരടിച്ച ജീവിതവും
കലയുമ്മവെച്ചപ്പോൾ പുളകംചാർത്തി.
ഒരു രാത്രിയിൽ മാത്രം! മതി, പൊയ്ക്കൊള്ളും നാളത്തെ
പ്പൊരിവെയ്ലിൽ വയലിലവർ കട്ട തല്ലാൻ.
ഒരുരാത്രിയിലെങ്കിലും നിങ്ങൾതൻ സ്വപ്നങ്ങ-
ളൊരുശകലമെങ്കിലും സ്വാദുനോക്കാൻ
അരുളുക സമ്മതം മേലാളരേ, നിങ്ങ-
ളവരുമൊന്നോർക്കു മനുഷ്യരല്ലേ?
രക്തവും മാംസവും സ്പന്ദിക്കും ഹൃദയവും
സ്വപ്നഭ്രമവുമവർക്കുമില്ലേ?

 മത്സ്യക്കറിമദ്യത്തെളി സംഗീതനൃത്തമീ-
യുത്സവരാത്രിയിവർക്കെത്ര ഹൃദ്യം!
കുളിര്മുലകളിളകിയും കടമിഴികൾ കൂമ്പിയും
കുടിലായതകുന്തളമൂർന്നുലഞ്ഞും
ഉപകങ്കണസ്വാനങ്ങൾക്കൊപ്പിച്ചു ചുവടുവെ-
ച്ചുപഹിതമദഭരഹൃദയകളായ്
അതിചപലപ്രാകൃത നടനങ്ങളാടുന്നി-
തുദിതരസമവരുടെ പെൺകൊടിമാർ
ഞാനുമൊരു തൊണ്ടു കുടിക്കുകിലോ,തത്തിയ-
ഗ്ഗാനപ്രവാഹത്തിലൊഴുകുകിലോ
സകലവും വിസ്മരിച്ചപ്പെൺ കൊടിമാരൊത്തു
സരസം കൈകോർത്തു നിന്നാടുകിലോ! . .
ഒരു രാത്രിയിൽ മാത്രം-മതി നാളേക്കെൻåമൺതടി
മരവിച്ചുപോകില്ലെന്നാരറിഞ്ഞു? . .
മരവിച്ചവ, മരവിച്ചവ-നാളത്തെ ലോകത്തിൽ
മറവികളല്ലല്ലീ നമ്മളെല്ലാം?
വൃന്ദാവനരംഗമതു, വ്രജസുന്ദരിമാരവർ
നന്ദാത്മജനായി ഞാൻ നടുവിൽ നിൽക്കിൽ
മതി മനമേ വിഭ്രമം, തടയുന്നു സംസ്കാരം
ചതയുന്നു ചിതമുറ്റ കലാപ്രണയം!

 കന്നിയിളം തിങ്കളക്കനകോജ്ജ്വലതാരകൾ
കമ്രശ്ലഥരജതവലാഹകകൾ.
തലയാടും തരുനിരകൾ തെന്നലതിൻ പശ്ചാ-
ത്തലവുംഹൃദയോത്തേജകമായിരുന്നു.
ശശികിരണരേഖകൾതൻ കുളിര്മുല്ലപ്പന്തലിൽ
ശകലിതച്ഛായാവിലാസിനികൾ
അവരോടിടചേർന്നു കൈകോർത്തുനിന്നനുകരി-
ച്ചമരാത്മകമാസ്മരനൃത്തമാടി.
അതിനുലയമേകുവാനെന്നപോൽ രാക്കിളികൾ
മതിമറന്നങ്ങനെ പാട്ടുപാടി.

 അവ്യക്ത രൂപികൾ ദേവതകളൊരുവശം
ഭവ്യദരെൻ സോദരർ മറുവശവും.
ഇവരുടെ മദ്ധ്യത്തിലെന്മനസ്പന്ദങ്ങൾ
കവിതകുടിച്ചു മദിച്ചുനിന്നു.
തളരുന്നതില്ലാരും-പിന്നെയും സംഗീതം
തരളായതമിഴിമാരുടെ നൃത്തഭേദം
പുതുമവന്നനുനിമിഷം കലയെപ്പുണരുമീ-
പ്പുളകത്തിൻ രാവേ, നീ പുലരരുതേ!
ഇവരിപ്പോൾ ഗന്ധർവ്വർ-പുലർവെട്ടം വന്നാലോ?
ശിവനേ ഞാൻ ഞെട്ടിത്തെറിച്ചുപോയി! . .
"ആരാണെട സാത്ഥനോ?" പിന്നിൽനിന്നൊരു ശബ്ദം:
"കോതപ്പനുമയകനുമുണ്ടോടാ ഫൂ?"
ഗാനം നിലച്ചൂ - പൊടുന്നനവേ നർത്തനം
താനേ നിലച്ചു - പകച്ചു ഞങ്ങൾ.
കഷ്ടമിക്കമനീയ സ്വർഗ്ഗത്തിൻ നടുവിലൊരു
കട്ടുറുമ്പെന്തിനിതു ചാടിവീണു? . .
ചെണ്ട നിലംപറ്റി കടുന്തുടികൾ മിണ്ടാതായ്
രണ്ടീറ്റക്കുഴലുകളും മൂകമായി!
അലറുന്നൂ കട്ടുറുമ്പ് "എന്തെടാ ഫട്ടികളേ!
നിലവിട്ടീത്ഥുള്ളണതു, ഴാത്രിയല്ലേ?
ഫേക്കൂത്തുകൾകാരണം ഫാതിരയായാലും
ഖേക്കാൻ പാടില്ലല്ലോ ഛെകിടും കണ്ണും . . .
ഖുടിതന്നെ ഖുടി ഖള്ളു ഖഴുവേഴികൾ-ഫോ, ഛെന്നാ
വഴിയിൽക്കെടക്കണൊഴാക്കാഴു തള്ള്..."
"അടിയങ്ങൾ" -എല്ലാരും-നടകൊണ്ടു കുടിക്കാത്തോ-
രുടയോനും പിന്നാലെ യാത്രയായി...

 കന്നിയിളം പൂന്തിങ്കൾ മാഞ്ഞുലസൽച്ഛായകളു-
മൊന്നുചേർന്നെങ്ങോ പറന്നകന്നു.
രാക്കിളികൾ നിശ്ശബ്ദരായന്ധകാരത്തിൽ

വീർപ്പിട്ടുനിന്നു തരുനിരകൾ!
കവിതകുടിച്ചു പുളച്ച മൽസ്പന്തനങ്ങൾ
കദനത്തിൻ കരിനിഴലിൽ വീണടിഞ്ഞു.
ഒരുരാത്രിയിലൊരുകോണിലിരുന്നൊന്നു പാടാനു-
മരുതെന്നോ പാവങ്ങൽക്കിജ്ജഗത്തിൽ?
3-8-1946

  ളഹസ്തം ചെയ്യുംപോൽ ഗളഹസ്തം!-അല്ലല്ലാ
ഗളഹസ്തം വെറുമൊരു ചൊറികുത്താണോ?
ഗളമുണ്ടു കുനിയാത്ത ഗളമുണ്ടു ഗർജ്ജിക്കും
ഗളമുണ്ടതിലൂടൊത്തിടിവെട്ടും ഞങ്ങൾ.
അതു കേട്ടുറക്കം വിട്ടുണരുന്നു വാ പൊളി-
ച്ചതുമിതും പിച്ചുകഥിപ്പൂ നിങ്ങൾ.
ചെറുപൈതൽ മാതിരി ചിരിതൂകി, സ്വപ്നത്തിൽ
മറയുടെ മുലനാലും നുണവൂ നിങ്ങൾ.
ഇടയിൽ വസിഷ്ഠനും വാൽമീകിയുമേകുമ-
ത്തൊടലിപ്പഴമുമിനീരിലലിയിപ്പൂ നിങ്ങൾ!

  ഗളഹസ്തംചെയ്യും പോൽ ഗളഹസ്തം?-ഞങ്ങൾക്കു
ഗളമുണ്ടൊരുകൈയൊന്നുയർത്തൂ നിങ്ങൾ!
അല്ലല്ലാ തളർവാതം വന്നുവോ?- ഹാ, നിങ്ങൾ-
ക്കെല്ലില്ലേ? സിരകളിൽ ചോരയില്ലേ?
അതുമാറ്റാൻ നോക്കുകൊന്നാദ്യമായ്, വേണെങ്കി-
ലതുവരെയുമീ ഞങ്ങൾ കാത്തുനിൽക്കാം.
ഗളഹസ്തം ചെയ്യുമ്പോൽ!- ചെയ്യുവിൻ കാണട്ടെ
ചളപളെനിന്നെന്തിനിദം വീരവാദം?

  സാരസ്യം നുകരുവാൻ പനയോലക്കെട്ടുകളിൽ
സാഹിത്യം പരതും സന്യാസിമാരേ,
അതു വാണീദേവിതന്നൊരു മുലയല്ലറിയുവി-
നഴകിലിതിൻ കണ്ണോന്നു ഞെരടി നോക്കാൻ.
സാഹിത്യ സിംഹമിന്നതു കൊല്ലും നിങ്ങളെ
സാമവേദക്കാരേ, പറപറക്കിൻ!
കവിത കടക്കണ്ണേറാൽ ചിലർ നിങ്ങളെയെങ്ങാനും
കപിയാക്കുമൊരു കള്ളക്കമനിയാകാം.
അവൾതൻ മൂക്കെള്ളിൻ പൂവായിടാം കണ്ണുകൾ
കവലയമാകാം ചുണ്ടമൃതമാകാം.
ഞങ്ങൾക്കാക്കവിതയൊ'രവക്കു'മ'ല്ലതു' മാത്രം
ഞങ്ങളതു നിങ്ങൾതൻ നേർക്കുവീശും.
അതു ഞങ്ങൾക്കായുധമതിനിശിതമായുധം
അഴിമതികൾക്കരുളുവാൻ കണ്ഠവേധം.
കവിതാ കാമുകരല്ല കവികൾ കവിതായുധർ
കരളൂറ്റം കത്തുന കർമ്മയോധർ.
അവരെഗ്ഗളഹസ്തം ചെയ്താട്ടിയോടിപ്പതാ-
രരമനപ്പൂങ്കളിത്തത്തകളോ?
കലരുന്നതു ഞങ്ങൾതൻ ശബ്ദത്തിൽ ഞങ്ങൾതൻ
കരളിലെച്ചോരയാണോർമ്മവേണം.
ഒരുവരിയിൽ ഞങ്ങൾ തന്നൊരുവരിയിൽ ഗർജ്ജിപ്പ-
തൊരുലക്ഷം ഗളമാണതോർമ്മവേണം.
പാടിത്തരുമോരോവരി പാലുംകുടിച്ചേറ്റു-
പാടാൻ പരിശീലിച്ചവരല്ല ഞങ്ങൾ.

ഒരുപത്തടി പോവുംമുമ്പുയിരറ്റു പോവും മാ-
റ്റൊലികളല്ല ഞങ്ങ,ളറിയിൻ നിങ്ങൾ.
പിരമിഡ്ഡുകൾ പണിതനാൾ കടലിലെക്കാറ്റുകൾ
പിരിയിളകിപ്പലതും പിറുപിറുത്തു.
ചിലതോണികൾ പണ്ടെങ്ങോ മുക്കിയ വീമ്പടി-
ച്ചലയുമവരൊരുമിച്ചു സംഘടിച്ചു.
ഗമയിലവരൊന്നിച്ചൊരായിരം പ്രാവശ്യം
ഗളഹസ്തത്തിനുവേണ്ടിത്തറ്റുടുത്തു.
എന്നിട്ടോ?- പിരമിഡ്ഡുകൾ തവിടുപൊടിയായല്ലോ
മന്നിലിക്കഥയെന്താ പുത്തരിയോ?
ഉൽക്കർഷപ്പിരമിഡ്ഡുകളീജിപ്തിലല്ലുലകി-
ലൊക്കെയുയർത്താൻ ഞങ്ങളുദ്യമിപ്പൂ.
വിജയിപ്പൂതാക നീ സർവ്വോൽക്കർഷേണ ചിരം
വിജയിപ്പൂതാക ഗളഹസ്തമേ നീ!

  സുദിനങ്ങൾ കൊയ്യുവാൻ സഹനസത്യങ്ങളെ-
സ്സദയം വിതയ്ക്കുന്ന സമിതികളേ,
പരമാർത്ഥം പറയാമോ-ഖദർകോണ്ടും പൊതിയാമോ
പരശതം കപടങ്ങൾ പരയൂ നിങ്ങൾ!
അസമത്വത്തറിയിലധോഗതി നെയ്യാതൊത്തൊരുമി-
ച്ചരിവാൾകൊണ്ടഭ്യുദയം കൊയ്താൽപ്പോരേ?
അകലത്തി,ലുയരത്തി ലതിരറ്റ ഗഗനത്തി-
ലതിസൂക്ഷ്മദൃഷ്ടിയോടലയുവോരേ,
ശതവർഷം പലതായി പഴകിയ സംസ്കാര-
ശവഗർത്തം ചികയുവാൻ തുനിയരുതേ!
കൊന്നോളു ഞങ്ങളെ വേണെങ്കിൽ ചുറ്റിക്കാ-
നെന്നാലുമെടുക്കല്ലേ കാവിവസ്ത്രം!
അന്നമയം ജീവിതമാത്മാവിനെയോർക്കുന്നതു
പിന്നെയാണന്നതിനു വഴിതെളിക്കൂ!
അതു കഴിഞ്ഞാനകളും ഭജനകളും കോവിലു-
മരുതു വിശന്നി,ട്ടാദ്യമന്നമേകൂ!
അട്ടകളായ് ച്ചുരുളുന്നോരഗ്നികളായലറുന്നോ-
രത്ഭുതമാണാഹാരമറിയിൻ നിങ്ങൾ.
അതു ചുടും നിങ്ങളിപ്പറയുന്നോരാത്മാവ-
ല്ലതിൽ വലുതൊന്നുണ്ടെങ്കിലതിനെപ്പോലും!
തടയല്ലേ ഭക്ഷണം തടയല്ലേഭാഷണം
തടയുവിൻ ചൂഷണം തരുവിൻ ധാന്യം!
തവിടുപൊടിയായിപ്പോം നിങ്ങളും, നിങ്ങൾതൻ
തണലുകളും, അല്ലെങ്കിൽ കണ്ടുകൊൾവിൻ!

  വേദാന്തം കൊണ്ടു വിശപ്പാറുമോ?- വെളുവെള്ള-
വേദത്തിൻ മണ്ണിലും നിണമൊഴുകും
മാവേലിവിഹരിച്ച , മാമാങ്കം വികസിച്ച
മലനാടിൻ കണ്ണിലും മഷിയിളകും
വഴിയതിനേകല്ലേ, വക്കാണം കൂട്ടല്ലേ,
വഴിമാറൂ മുന്നോട്ടു പോട്ടേ ഞങ്ങൾ.

വളരെയിനിപ്പറയല്ലേ, ചുടുകെന്നു നിങ്ങൾതൻ
വഴിക്കിലെയിപ്പീറപ്പക്ഷിശാസ്ത്രം.
ഒരു മത്തുപിടിപെട്ടു മതികെട്ടു-നിങ്ങൾക്കിനി
മഴമാത്രം, സ്മൃതിസൂത്രശ്വാനമൂത്രം.
അല്ലല്ലതിലും വലുതാ, ണാത്മാവിനു വളമേകാൻ
സ്വർല്ലോകമൊഴുക്കുന്ന പവിത്ര തീർത്ഥം!

  പെരുമാക്കന്മാരുടെ കഴൽ നക്കിച്ചുണകെട്ട
തിരുനാവായ്ക്കപ്പുറവുമുണ്ടു ലോകം.
നിളയെക്കാൾ കഥപറയാൻ കഴിവുള്ള നദികളും
പുളിനങ്ങളുമിന്നുമുണ്ടിജ്ജഗത്തിൽ.
ഒരു കേരളമല്ലൊരു നവലോകം സൃഷ്ടിക്കാ-
നൊരുമയെപ്പുണരുവോരാണു ഞങ്ങൾ!
മനമെന്നൊന്നുണ്ടെങ്കിലതിനോടു ചോദിക്കൂ
മരവുരിക്കാർ നിങ്ങൾ മനുഷ്യരാണോ?
മരണം നടമാടുന്നു, ശവമങ്ങനെ ചീയുന്നു
മയിലാഞ്ചിയരയ്ക്കുന്നോ രാമരാജ്യം?
ചോരച്ചുവയറിയാത്ത തല്ലല്ലോ ഭാരതം
ചോദിക്കൂ ചരിത്രത്തോടതുപറയും!
അതു പറയും "ചോര തളിച്ചു വിതയ്ക്കാകിൽ
കതിരുകൾ മുഴുവനും പതിരായ്പ്പോകും ..."

  യന്ത്രത്തോക്കലറുമ്പോ, ളാറ്റംബോബെറിയുമ്പോൾ
മന്ത്രങ്ങൾ വിളിക്കുന്നോ മണികിലുക്കാൻ?
പറയുമതു നേടിടാം പലതുമെന്ന ദ്വൈതം
പറയും-അതുപക്ഷേ, പതിരുമാത്രം
അതു നേടിയതാണല്ലോ നമ്മൾക്കിപ്പട്ടിണിയും
ഗതികേടും-മതിയാക്കുക വീരവാദം.
പരിഹാസച്ചിരിതൂകുമതു കേറ്റു പരമാർത്ഥം
പകപോക്കുക, പോക്കാത്ത താണനർത്ഥം.
മറവികൾ, മാപ്പുകൾ-മർത്ത്യനെ വഞ്ചിക്കും
മതമണൽക്കാട്ടിൻ മരീചികകൾ!
അവയെപ്പിന്തുടരല്ലേ, കുഴയുമക്കാലുക-
ളവശരായ് നിങ്ങൾ മലർന്നടിയും.
പരമാർത്ഥം പരുപരുത്തുള്ളതാമീ ലോകം
പരലോകമൊരു വെറും സ്വപ്ന ലോകം.
അതിനായിട്ടദ്യൈതം ചികയല്ലേ, നിങ്ങൾക്കു
ചതിപറ്റും-മണ്ണിന്റെ മഹിമ കൂട്ടൂ!
മണ്ണാണൂ നര,നവനു മണ്ണിനോടാണിഷ്ടം
വിണ്ണിൻ കൈവിഷമവനേകരുതേ!

  പച്ചവിരിപ്പാടത്തു പശു കേറിയനേരത്തു
പത്തലൊടിച്ചീല നാം പാനപാടി
കണ്ടില്ലേ പത്തായം ചിതൽ മുറ്റിയ, തെന്നിട്ടതു
മിണ്ടുമ്പോൾ ഗന്ധർവൻ തുള്ളിയാലോ!
നന്മനിറഞ്ഞൂറിയ നാന്മറ പണ്ടെങ്ങാനും

പൊന്മുട്ടകളൊട്ടധികമിട്ടിരിക്കാം.
അതു പക്ഷേ, ജീവിക്കാനനുവദിച്ചില്ലല്ലോ
അഴിമതികുത്തിയിറക്കിയല്ലോ!
എന്തിനിനിപ്പൊക്കിപ്പിടിപ്പതത്തൂവലുകൾ
ചിന്തയ്ക്കു ചിരിവരുമിന്നതു കാണുമ്പോൾ!

  ബിരിയാണി മറിയുന്ന വയറേവം പറയുന്നു;
വരികൊന്നിഗ്ഗീതയിലെ വരി വായിക്കൂ!
അഹമൊന്നൊന്നില്ലതൊക്കെ'തത്വം' മാത്രം! മറ്റുള്ള-
തകിലമജ്ഞാനത്തിൻ തോന്നൽ മാത്രം!..
എരിയുന്ന വയറതു കേട്ടലറുന്നുഃ "തീയിലേ-
ക്കെറിയിനെടുത്താക്കീറക്കാവിവസ്ത്രം!..."
ചത്തുചീഞ്ഞളിയുന്ന മാംസങ്ങൾ പട്ടിണിയിൽ
'തത്ത്വമസി' ക്കുണ്ടുപോൽ സെന്റുകുപ്പി!

  പറകളിൽ പകുതിയിലധികവും വലകെട്ടി
പറയുകൊന്നവയാണോ നിറപറകൾ?
അവയായിരിക്കയില്ലതു ശരിയാ,ണുണ്ടു കുറെ
നിറപറകളവ ഞ്ങ്ങളടിച്ചുടയ്ക്കും.
അവയിൽനിന്നുതിരുമാ നെന്മണികൾ കൺമണികൾ
അവശതകൾക്കവരാദ്യമൊരുമ്മയേകും.
അതുകഴിഞ്ഞവരുടെ വയറിലെത്തീ കെടു-
ത്തവരെയവർ താങ്ങിപ്പിടിച്ചുനിർത്തും.
അതുകഴിഞ്ഞവരൽപം ശ്വാസംവിടുന്നേര-
മവർ ചെവിയിൽ മന്ത്രിക്കുമിപ്രകാരം:

  "സമതയുടെ സന്ദേശം പുഷ്പിച്ചു. സ്വപ്നങ്ങൾ
  സകലം ഫലിച്ചു-സമാശ്വസിക്കൂ.
  ജട ഞങ്ങളെയിന്നോളമറകളിൽ സ്വാർഥത്തിനു
  തടവെയ്ക്കാനൊരുമിച്ചടച്ചുപൂട്ടി.
  ഇനി നിങ്ങളുണ്ണാതെ തളരേണ്ട-ചെങ്കൊടിതൻ
  ധ്വനിതന്നൂ ഞങ്ങൾക്കു ശാപമോക്ഷം!
  ഞങ്ങളിനി നെന്മണികൾ നിങ്ങളുടെ കണ്മണികൾ
  നിങ്ങളുടെ കണ്മണികൾ നെന്മണികൾ
  ഞങ്ങളിനിപ്പിരിയില്ലാ നിങ്ങളെപ്പിരിയില്ലാ
  ഞങ്ങളെ നിങ്ങളും-ഇനിയാണോണം! .."


  ചെങ്കൊടിതൻ ധ്വനിയിലൊരുസാന്ത്വനം രക്തത്തിൻ
"കുങ്കുമം പച്ചകളിൽ പവിഴം ചാർത്തും!"
വിളവെടുപ്പാകട്ടെ, വെമ്പല്ലേ, ഞങ്ങളെ-
ഗ്ഗളഹസ്തം ചെയ്തോളൂ പിന്നെ നിങ്ങൾ!....

  മരണംകൊണ്ടെന്നെ ഞാൻ വരിയുകയാണനുദിനം
മമ ശബ്ദമിടിവെട്ടു, മിടിവാൾ വീശും.
സമതതൻ സമരത്തിനെന്നാത്മസിദ്ധികൾ

സകലം സമർപ്പിപ്പാൻ സന്നദ്ധൻ ഞാൻ!
അതിലിനി ഞാനഴലുകില്ലലറു,മെന്തീപ്പൊരിക-
ളഴിമതിയേപ്പൊള്ളിക്കുമനീതി വേവും.
അതിനെന്നെഗ്ഗളഹസ്തം ചെയ്യുകിൽ, ചെയ്യുവാ-
നണയുവിൻ, വേഗമെന്നനിയന്മാരേ!
4-8-1946