നിർവ്വാണമണ്ഡലം/മാപ്പു നൽകൂ!

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മാപ്പു നൽകൂ !

 അനുതാപചിന്തകൾ നെയ്തുതന്നോ-
രനുഭൂതിപ്പൂമ്പട്ടമണിഞ്ഞ ചിത്തം,
മൃദുലം, മദീയം ഭവൽപ്രണയ-
സ്മരണയിൽ ചെയ്യും വിനോദനൃത്തം,
അനുചിതമാണെന്നിതുവരേക്കു-
ള്ളനുഭവമെന്നെ മനസ്സിലാക്കി.
അതിനാൽ ഞാനാവുന്നവേഗമിപ്പോ-
ളതിനൊരു പൂർണവിരാമമേകാം.
കമനീയസ്വപ്നത്തിൽനിന്നുണർന്നീ-
ത്തിമിരത്തിൽത്തന്നെ ഞാൻ വീണുകൊള്ളാം.
സഹജമായങ്ങളിൽ സമുല്ലസിക്കും
സഹതാപം പോലുമെനിക്കു വേണ്ട.
പ്രണയത്തിൻ കയ്പും മധുരിമയും
ഒരുപോലനുഭവിച്ചീടിനേൻ ഞാൻ.
അതിനാലെനിക്കിനിയാവലാതി-
ക്കവകാശമില്ല ഞാൻ പിന്മടങ്ങാം.
 നിയതവും കണ്ണീരിൽ മുങ്ങി മുങ്ങി
നിമിഷങ്ങളോരോന്നായെണ്ണിയെണ്ണി,
കഴിയാൻ കഴിയണമെന്നുമാത്രം
കരളിലെനിക്കുണ്ടൊരാശമാത്രം.
പ്രണയപരാജയം നിന്ദ്യമല്ല
പ്രണയവിജയം വിദഗ്ദ്ധതയും
നിയതിനിയോഗമനുസരിച്ചേ
നിഴലിക്കൂ നമ്മിലതിൻ വെളിച്ചം !
സതതം ഞാൻ സ്നേഹിക്കാനല്ലയെങ്കിൽ
ഹൃദയമെനിക്കെന്തിനേകി ദൈവം ?
കപടമെള്ളോളമറിഞ്ഞിടാതെൻ
കടമ ഞാനൊക്കെയും ചെയ്തു തീർത്തു
ഇനി ഞാനേതല്ലലും വിസ്മരിക്കാം
ഇനിയെനിക്കിഷ്ടമ്പോൽ വിശ്രമിക്കാം.
ചിരിയിങ്കൽ മാത്രമല്ലശ്രുവിലും
ഒരുപോലെ സൗന്ദര്യം കാണുവോൾ ഞാൻ.
പരിപൂർണമാകില്ലതൊന്നിൽമാത്രം
പരിചയം നേടുന്ന ജീവിതാങ്കം !
ഉപദേശപുഷ്പങ്ങൾ കോർത്തെടുത്തോ-
രുപഹാരമർപ്പിക്കാൻ ദുർബല ഞാൻ.
അതിനെനിക്കാശയുമില്ല;- ഞാനെ-
ന്നഭിമതമോതിനാളെന്നു മാത്രം.
ഹൃദയേശ ! ഞാനിദം ചെയ്തതുമി-
ന്നപരാധമാണെങ്കിൽ മാപ്പുനൽകൂ.