നിർവ്വാണമണ്ഡലം/നിരാശ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

    നിരാശ

പൂമണിമച്ചിലേകയായെന്തിനോ
കൂരിരുളിലിരുന്നു കേഴുന്നു ഞാൻ.
എന്മനോരഥസങ്കൽപമൊക്കെയും
കണ്ണുനീരിലലിഞ്ഞൊഴുകീടിലും
ഞാനിനിയും രചിക്കും വിഭോ, ഭവൽ-
കോമളചിത്രമെന്നിൽ പലപ്പൊഴും

കേവലമൊരു പുഞ്ചിരികാരണം
ജീവിതത്തെക്കൊതിച്ചുതുടങ്ങി ഞാൻ.
രാഗലോലയാമെന്മിഴികൾക്കുടൻ
ലോകപുഷ്പം മരന്ദസമ്പൂർണ്ണമായ്!


ദേവ, നിന്നനുഭവസരസ്സിലെൻ
ഭാവിജീവിതസാരസകോരകം,
നിസ്തുലാഭമായ് മിന്നുന്നതും നോക്കി
വിസ്മരിച്ചുപോയെന്നെയും കൂടി ഞാൻ.
ഇന്നനുശയമേകിടുമിത്തിരി
കണ്ണുനീരല്ലാതില്ലെനിക്കൊന്നുമേ!

ശോകമേ, ഹാ, തകർന്ന ഹൃദയത്തെ
ലോകതത്ത്വം പഠിപ്പിച്ചിടുന്നു നീ!

ഈ നിരാശതൻ നീണ്ട നിഴലിലെൻ
ഭാഗധേയം തകർന്നടിഞ്ഞെങ്കിലും,
ഇത്തിമിരപ്പടർപ്പിലൊരിക്കലും
സുപ്രഭാതമുദിക്കുകില്ലെങ്കിലും,
ഞാനിനിയും രചിക്കും വിഭോ, ഭവൽ-
കോമളചിത്രമെന്നുള്ളിൽ നിത്യവും!

"https://ml.wikisource.org/w/index.php?title=നിർവ്വാണമണ്ഡലം/നിരാശ&oldid=36494" എന്ന താളിൽനിന്ന് ശേഖരിച്ചത്