തിരഞ്ഞെടുത്ത ഹദീസുകൾ/ഹജ്ജ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) ഇബ്നു അബ്ബാസ്(റ) നിവേദനം: അബ്ബാസിന്റെ മകൻ ഫള്ല് വാഹനത്തിന്മേൽ നബി(സ)യുടെ പിന്നിലിരിക്കുന്ന സന്ദർഭത്തിൽ ഖസ്അം ഗോത്രക്കാരിയായ ഒരു സ്ത്രീ നബിയുടെ മുമ്പിൽ വന്നു. ഫള്ല് അവളുടെ നേർക്കും അവൾ ഫ്ളലിന്റെ നേർക്കും നോക്കുവാൻ തുടങ്ങി. നബി(സ) ഫള്ലിന്റെ മുഖത്തെ മറുവശത്തേക്ക് തിരിച്ചു നിർത്തി. ആ സ്ത്രീ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ! നിശ്ചയം ഹജ്ജ് നിർബ്ബന്ധമാക്കിക്കൊണ്ടുള്ള അല്ലാഹുവിന്റെ കൽപ്പന വന്നപ്പോൾ എന്റെ പിതാവ് വൃദ്ധനായിക്കഴിഞ്ഞിരിക്കുന്നു. വാഹനത്തിലിരിക്കാൻ അദ്ദേഹത്തിന് സാധ്യമല്ല. അതിനാൽ അദ്ദേഹത്തിനുവേണ്ടി എനിക്ക് ഹജ്ജ് നിർവ്വഹിക്കാമോ? അതെ. എന്ന് നബി(സ) മറുപടി പറഞ്ഞു. ഈ സംഭവം ഹജ്ജത്തൽ വദാഇലായിരുന്നു. (ബുഖാരി. 2. 26. 589)

2) ഇബ്നു ഉമർ(റ) നിവേദനം: നബി(സ) ദുൽഹൂലൈഫായിൽ വെച്ച് വാഹനത്തിൽ കയറുന്നത് ഞാൻ കണ്ടു. അവിടുന്ന് അതിന്മേൽ സമയമായപ്പോൾ തൽബിയ്യത്തു ചൊല്ലുവാൻ തുടങ്ങി. (ബുഖാരി. 2. 26. 590)

3) ജാബിർ(റ) നിവേദനം: നബി(സ) ദുൽഹൂലൈഫായിൽ വെച്ച് തൽബിയ്യത്തു ചൊല്ലിയതു അവിടുന്നു വാഹനപ്പുറത്തു സമയമായ സന്ദർഭത്തിലാണ്. (ബുഖാരി. 2. 26. 591)

4) അബ്ദുല്ല(റ) നിവേദനം: അനസ്(റ) ഒരു ഒട്ടകത്തിന്റെ പുറത്ത് കയറി ഹജ്ജ് ചെയ്തു. അദ്ദേഹം ഒരു പിശുക്കനായിരുന്നില്ല. ശേഷം അദ്ദേഹം പറഞ്ഞു. നിശ്ചയം അല്ലാഹുവിന്റെ ദൂതൻ ഒട്ടകപ്പുറത്ത് കയറി ഹജ്ജ് ചെയ്തിരുന്നു. അതു അവിടുത്തെ ഭാരം ചുമക്കുന്ന വാഹനമായിരുന്നു. (ബുഖാരി. 2. 26. 592)

5) ആയിശ(റ) നിവേദനം: നബി(സ) ആയിശ(റ) യുടെ സഹോദരനായ അബ്ദുറഹ്മാനെ അവരുടെ കൂടെ നിയോഗിക്കുകയും അങ്ങനെ അദ്ദേഹം അവരെ തൻഈമിൽ കൊണ്ടു പോയി ഇഹ്റാമിൽ പ്രവേശിപ്പിച്ചു ഉംറ ചെയ്യിപ്പിച്ചു. അദ്ദേഹം അവരെ(ആയിശയെ) ഒരു ചെറിയ ഒട്ടക കട്ടിലിലാണ് വഹിച്ചത്. ഉമർ(റ) പറഞ്ഞു: ഹജ്ജിന് വേണ്ടി നിങ്ങൾ വാഹനം തയ്യാറാക്കുവീൻ. നിശ്ചയം അതു ജിഹാദിൽ പെട്ട ഒന്നാണ്. (ബുഖാരി. 2. 26. 593)

6) അബൂഹുറൈറ(റ) നിവേദനം: ഏത് പ്രവൃത്തിയാണ് ഏറ്റവും ശ്രേഷ്ഠമായതെന്ന് നബി(സ)യോട് ചോദിക്കപ്പെട്ടു. അവിടുന്നു അരുളി: അല്ലാഹുവിലും ദൂതനിലും വിശ്വസിക്കൽ. ശേഷം ഏതാണെന്ന് വീണ്ടും ചോദിക്കപ്പെട്ടു. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സമരം ചെയ്യൽ എന്ന് നബി(സ) പ്രത്യുത്തരം നൽകി. പിന്നെ ഏതാണെന്ന് വീണ്ടും ചോദിക്കപ്പെട്ടു. അവിടുന്നു അരുളി: പുണ്യകരമായ ഹജ്ജ്. (ബുഖാരി. 2. 26. 594)

7) ആയിശ(റ) നിവേദനം: പ്രവാചകരേ! ജിഹാദ് സൽകർമ്മങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായിട്ടാണ് ഞങ്ങൾ ദർശിക്കുന്നത്. അതിനാൽ ഞങ്ങൾ യുദ്ധം ചെയ്യേണ്ടയോ? നബി(സ) അരുളി: ആവശ്യമില്ല. എന്നാൽ ഏറ്റവും മഹത്തായ യുദ്ധം പരിശുദ്ധമായ ഹജ്ജാണ്. (ബുഖാരി. 2. 26. 595)

8) അബൂഹുറൈറ(റ) നിവേദനം: വല്ലവനും അല്ലാഹുവിന് വേണ്ടി ഹജ്ജ് ചെയ്തു. അവൻ അനാവശ്യം പ്രവർത്തിച്ചില്ല. കുറ്റകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുമില്ല. എങ്കിൽ സ്വമാതാവ് അവനെ പ്രസവിച്ച ദിവസം പോലെ പരിശുദ്ധനായിക്കൊണ്ട് അവൻ തിരിച്ചുവരും എന്ന് നബി(സ) പറയുന്നത് ഞാൻ കേൾക്കുകയുണ്ടായി. (ബുഖാരി. 2. 26. 596)

9) സൈദ്(റ) നിവേദനം: അദ്ദേഹം ഇബ്നുഉമർ(റ)ന്റെ താവളത്തിൽ അദ്ദേഹത്തെ കാണുവാൻ ചെന്നു. അപ്പോൾ അദ്ദേഹത്തിന് ഒരു കൂടാരവും കർട്ടനും ഉണ്ടായിരുന്നു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ഞാൻ എവിടെ വെച്ച് ഉംറ:ക്ക് ഇഹ്റാം കെട്ടണം. അദ്ദേഹം പറഞ്ഞു. ന്ുദ്കാർക്ക് കർനൂൽ മനാസിലും മദീനക്കാർക്ക് ഹുലൈ:ഫയും സിറിയക്കാർക്ക് ജൂഹ്ഫയും നബി(സ)അനിവാര്യമാക്കിയിട്ടുണ്ട്. (ബുഖാരി. 2. 26. 597)

10) ഇബ്നു അബ്ബാസ്(റ) നിവേദനം: യമനിലെ നിവാസികൾ ഹജ്ജ് ചെയ്യാറുണ്ട്. എന്നാൽ ആഹാരം അവർ കരുതാറില്ല. അവർ ഇപ്രകാരം പറയും: ഞങ്ങൾ അല്ലാഹുവിൽ ഭാരമേൽപ്പിക്കുന്നവരാണ്. അങ്ങനെ മക്കയിൽ അവർ വന്നാൽ ജനങ്ങളോട് യാചിക്കുകയും ചെയ്യും. അപ്പോഴാണ് അല്ലാഹു ഇപ്രകാരം അവതരിച്ചത്. നിങ്ങൾ ഭക്ഷണം ശേഖരീക്കുവീൻ. നിശ്ചയം, ഭയഭക്തിയാണ് ഏറ്റവും നല്ല ഭക്ഷണം. (ബുഖാരി. 2. 26. 598)

11) ഇബ്നുഉമർ(റ) നിവേദനം: നബി(സ) ദുൽഹുലൈഫ:യിലെ ചരൽഭൂമിയിൽ ഒട്ടകത്തെ മുട്ടുകുത്തിച്ചു. അങ്ങനെ അവിടെവെച്ച് നമസ്കരിച്ചു. ഇബ്നുഉമർ(റ) ഇപ്രകാരം ചെയ്യാറുണ്ടായിരുന്നു. (ബുഖാരി. 2. 26. 607)

12) സാലിമ് തന്റെ പിതാവിൽ നിന്ന് നിവേദനം: നബി(സ) രാത്രിയുടെ അന്ത്യഘട്ടത്തിൽ മലയുടെ താഴ്വരയിലുള്ള ദുൽഹുലൈഫായിൽ വിശ്രമത്തിനായി ഇറങ്ങി. അപ്പോൾ അവിടുന്ന് ഒരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ നബി(സ)യോട് ഒരാൾ പറഞ്ഞു: താങ്കൾ അനുഗ്രഹീതമായ ഒരു ചരൽ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. സാലിമ് ഇബ്നുഉമർ(റ) തന്റെ ഒട്ടകത്തെ മുട്ടു കുത്തിച്ച സ്ഥലം ശ്രദ്ധിച്ചു കൊണ്ട് ഞങ്ങളേയുമായി ഇറങ്ങാറുണ്ട്. എന്നിട്ട് നബി(സ) വിശ്രമിച്ച സ്ഥലത്ത് വിശ്രമിക്കും. താഴ്വരയിലുള്ള പള്ളിയുടെ താഴെയായിരുന്നു പ്രസ്തുത സ്ഥലം. താഴ്വരയുടെയും വഴിയുടെയും ഇടയിലുള്ള ദൂരം ഏകദേശം സമമായിരുന്നു. (ബുഖാരി. 2. 26. 610)

13) ആയിശ(റ) നിവേദനം: നബി(സ) ഇഹ്റാം കെട്ടിയശേഷം സുഗന്ധത്തിന്റെ തിളക്കം അവിടുത്തെ തലക്ക് മുകളിൽ (മൂർദ്ധാവ്)ഞാൻ കാണാറുണ്ട്. (ബുഖാരി. 2. 26. 611)

14) ആയിശ(റ) നിവേദനം: നബി(സ) ഇഹ്റാമിൽ പ്രവേശിക്കുമ്പോൾ ഞാൻ സുഗന്ധദ്രവ്യം പൂശിക്കൊടുത്തിരുന്നു. ഇഹ്റാമിൽ നിന്ന് വിരമിക്കുമ്പോൾ ത്വവാഹിന് മുമ്പും നബി(സ)ക്ക് ഞാൻ സുഗന്ധദ്രവ്യം പൂശി കൊടുക്കാറുണ്ട്. (ബുഖാരി. 2. 26. 612)

15) ഇബ്നു ഉമർ(റ) നിവേദനം: നബി(സ) ദുൽഹുലൈഫയിലെ പള്ളിക്കടുത്ത് വെച്ചല്ലാതെ തൽബിയത്തു ചൊല്ലാൻ തുടങ്ങിയിട്ടില്ല. (ബുഖാരി. 2. 26. 614)

16) ഇബ്നു ഉമർ(റ) നിവേദനം: നിശ്ചയം ഒരു മനുഷ്യൻ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ! ഇഹ്റാം കെട്ടിയവൻ വസ്ത്രത്തിൽ നിന്ന് എന്താണ് ധരിക്കേണ്ടത്? നബി(സ) അരുളി: കുപ്പായം, തലപ്പാവ്, പൈജാമ, തൊപ്പി, കാലുറ (ഷൂസ്)എന്നിവ ധരിക്കരുത്. ഒരാൾക്ക് ചെരിപ്പ് ലഭിക്കാതിരുന്നാൽ അവൻ ബൂട്ട്സ് ധരിച്ചുകൊളളട്ടെ. അവ രണ്ടിനെയും നെരിയാണിയുടെ താഴ്ഭാഗത്തുവെച്ച് അവൻ മുറിച്ചു കൊള്ളട്ടെ. കുങ്കുമമോ വർസോ പൂശിയ വസ്ത്രം അവൻ ധരിക്കരുത്. (ബുഖാരി. 2. 26. 615)

17) ഇബ്നുഅബ്ബാസ്(റ) നിവേദനം: നിശ്ചയം നബി(സ) അറഫയിൽ നിന്നും മുസ്ദലിഫവരെ യാത്ര ചെയ്തപ്പോൾ അവിടുത്തെ ഒട്ടകപ്പുറത്തിരുന്നത് ഉസാമയായിരുന്നു. ശേഷം മുസ്ദലിഫ മുതൽ മിനാവരേക്കും ഫള്ലിനെ നബി(സ) പിന്നിലിരുത്തി. അവർ രണ്ടുപേരും പറയുന്നു. നബി(സ) ജംറത്തുൽ അഖബിയിൽ കല്ലെറിയുന്നതുവരെ തൽബിയത്തു ചൊല്ലിക്കൊണ്ടിരുന്നു. (ബുഖാരി. 2. 26. 616)

18) അനസ്(റ) നിവേദനം: നബി(സ) മദീനയിൽ വെച്ച് നാല് റക്അത്ത് നമസ്കരിച്ചു. ദുൽഹുലൈഫായിൽ വെച്ച് രണ്ട് റക്അത്തു നമസ്കരിച്ചു. ശേഷം പ്രഭാതം വരെ ദുൽഹുലൈഫയിൽ രാത്രി താമസിച്ചു. വാഹനത്തിൽ കയറി സമയമായപ്പോൾ നബി(സ) തൽബിയ്യത്തു ചൊല്ലി. (ബുഖാരി. 2. 26. 618)

19) അനസ്(റ) നിവേദനം: നബി(സ) മദീനയിൽ വെച്ച് ളുഹ്റ് നാല് റക്അത്തു നമസ്കരിച്ചു. ദുൽഹുലൈഫയിൽ വെച്ച് അസർ രണ്ടു റക്ത്തു നമസ്കരിച്ചു. അദ്ദേഹം പറഞ്ഞു. നബി(സ) അവിടെ പ്രഭാതം വരെ രാത്രി താമസിച്ചതായി ഞാൻ വിചാരിക്കുന്നു. (ബുഖാരി. 2. 26. 619)

20) അനസ്(റ) നിവേദനം: നബി(സ) മദീനയിൽ ളുഹ്ർ നാല് റക്അത്തു നമസ്കരിച്ചു. ദുൽഹുലൈഫയിൽ വെച്ച് അസർ രണ്ടു റക്അത്തും. ഹജ്ജിനും ഉംറക്കും അവരുടെ ശബ്ദം ഉറക്കെ (തൽബിയ്യത്തു ചൊല്ലി ഉയർത്തുന്നത് ഞാൻ കേൾക്കുകയുണ്ടായി). (ബുഖാരി. 2. 26. 620)

21) ഇബ്നു ഉമർ(റ) നിവേദനം: നബി(സ)യുടെ തൽബിയ്യത്തു ഇപ്രകാരമായിരുന്നു. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്. ലബ്ബൈക്കലാ ശരീക്കലക്ക ലബ്ബൈക്ക്. ഇന്നൽ ഹംദ വന്നിഅ് മത്ത ലക്കവൽ മുതക്ക് ലാ ശരീക്കലക്ക്. (ബുഖാരി. 2. 26. 621)

22) ആയിശ(റ) നിവേദനം: നബി(സ) എങ്ങനെയാണ് തൽബിയ്യത്തു ചൊല്ലിയത് എന്നതിനെ സംബന്ധിച്ച് ഞാൻ കൂടുതൽ അറിവുള്ളവളാണ്. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക. ലബ്ബൈക്കലാ ശരീക്കലക്ക ലബ്ബൈക്ക്. ഇന്നൽ ഹംദ വന്നിഅ്മതലക്ക. (ബുഖാരി. 2. 26. 622)

23) അനസ്(റ) നിവേദനം: നബി(സ) മദീനയിൽ വെച്ച് ളുഹ്ർ നാല് റക്അതു നമസ്കരിച്ചു. ദുൽഹുലൈഫയിൽ വെച്ച് അസർ രണ്ടു റക്അതും നമസ്കരിച്ചു. പ്രഭാതം വരെ നബി(സ) അവിടെ താമസിച്ചു. ശേഷം വാഹനത്തിൽ കയറി. ബൈദാഇലെത്തിയപ്പോൾ അല്ലാഹുവിനെ സ്തുതിക്കുകയും തസ്ബീഹ് ചൊല്ലുകയും ചെയ്തു. പിന്നെ നബി(സ) ഹജ്ജിനും ഉംറക്കും ഇഹ്റാം കെട്ടിക്കൊണ്ട് തൽബിയ്യത്തു ചൊല്ലി. ജനങ്ങളും അവ രണ്ടിനും ഒന്നിച്ച് ഇഹ്റാം കെട്ടിക്കൊണ്ട് തൽബിയ്യത്തു ചൊല്ലി. ഞങ്ങൾ മക്കയിലെത്തിയപ്പോൾ ഇഹ്റാമിൽ നിന്ന് വിരമിക്കാൻ നബി(സ) ജനങ്ങളോട് കൽപ്പിച്ചു. അവർ(ഉംറ ചെയ്തു) ഇഹ്റാമിൽ നിന്ന് വിരമിച്ച് തർവിയ്യത്തിന്റെ ദിവസം (ദുൽഹജ്ജ് 8) ആയപ്പോൾ ഹജ്ജിനു വേണ്ടി അവർ ഇഹ്റാം കെട്ടി തൽബ്ബിയ്യത്തു ചൊല്ലി. അനസ്(റ) പറഞ്ഞു: നബി(സ) കുറെ ഒട്ടകങ്ങളെ നിറുത്തിക്കൊണ്ട് അറുത്തു ബലി കഴിച്ചു. മദീനയിൽ വെച്ച് നബി(സ) കറുപ്പ് നിറം കലർന്ന രണ്ട് വെള്ളച്ചെമ്മരിയാടുകളെയാണ് അറുത്തിരുന്നത്. (ബുഖാരി. 2. 26. 623)

24) ഇബ്നു ഉമർ(റ) നിവേദനം: നബി(സ) വാഹനത്തിൽ കയറിയപ്പോൾ തൽബിയത്തു ചൊല്ലി. (ബുഖാരി. 2. 26. 624)

25) ഇബ്നു ഉമർ(റ) നിവേദനം: അദ്ദേഹം മക്കയിലേക്ക് പുറപ്പെടാൻ ഉദ്ദേശിച്ചാൽ സുഗന്ധത്തിന്റെ വാസനയില്ലാത്ത എണ്ണകൊണ്ട് തലയിൽ തേക്കും. ശേഷം ഹുലൈഫയിലെ പള്ളിയുടെ അടുത്തുവന്ന് നമസ്കരിക്കും. തുടർന്ന് വാഹനത്തിൽ കയറും. വാഹനം അദ്ദേഹത്തെയുമായി സമയമായാൽ ഇഹ്റാമിൽ പ്രവേശിക്കും. നബി(സ) ഇപ്രകാരം ചെയ്തതായി ഞാൻ കണ്ടിരുന്നുവെന്ന അദ്ദേഹം പറയും. (ബുഖാരി. 2. 26. 625)

26) മുജാഹിദ്(റ) പറയുന്നു. ഞങ്ങൾ ഒരിക്കൽ ഇബ്നു അബ്ബാസ്(റ)ന്റെ അടുത്തിരിക്കുമ്പോൾ അദ്ദേഹത്തോട് ദജ്ജാലിനെക്കുറിച്ച് ചോദിച്ചു. അവന്റെ രണ്ടു കണ്ണുകൾക്കിടയിൽ കാഫിർ എന്ന് എഴുതിയിട്ടുണ്ടോ എന്ന് ചോദിക്കപ്പെട്ടു. അപ്പോൾ ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ഞാനത് കേട്ടിട്ടില്ല. എന്നാൽ ഇപ്രകാരമാണ് നബി(സ) പറഞ്ഞത്. മൂസ(അ) ആവട്ടെ തൽബിയത്തു ചൊല്ലിക്കൊണ്ടു മലയുടെ താഴ്വരയിലേക്ക് ഇറങ്ങിപ്പോകുന്നതു ഇതാ എന്റെ കൺമുമ്പിൽ കാണും പോലെ തോന്നുന്നു. (ബുഖാരി. 2. 26. 626)

27) അനസ്(റ) നിവേദനം: അലി(റ) യമനിൽ നിന്ന് നബി(സ)യുടെ അടുക്കൽ വന്നു. നബി(സ) ചോദിച്ചു. നീ എന്തിനാണ് ഇഹ്റാം കെട്ടിയത്? അദ്ദേഹം പറഞ്ഞു: നബി(സ) എന്തിനാണോ ഇഹ്റാം കെട്ടിയത് അതിന്നു. അപ്പോൾ നബി(സ) പറഞ്ഞു: എന്റെ കൂടെ ബലിമൃഗം ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇഹ്റാമിൽ നിന്ന് (ഉംറ: നിർവ്വഹിച്ച്) വിരമിക്കുമായിരുന്നു. (ബുഖാരി. 2. 26. 629)

28) അബൂശിഹാബ്(റ) പറഞ്ഞു: ഞാൻ ഉംറക്ക് മാത്രം ഇഹ്റാം കെട്ടികൊണ്ട് മക്കയിൽ പ്രവേശിച്ചു. തൽബിയ്യത്തു ദിവസത്തിന്റെ(ദുൽഹജ്ജ്:8) മൂന്ന് ദിവസം മുമ്പ് തന്നെ മക്കയിൽ ഞങ്ങൾ പ്രവേശിച്ചു. അപ്പോൾ മക്കയിലെ ചില മനുഷ്യന്മാർ എന്നോട് പറഞ്ഞു. നിങ്ങളുടെ ഹജ്ജ് മക്കിയ്യായ ഹജ്ജ് പോലെയാണ് (പ്രതിഫലം കുറഞ്ഞതാണ്) ഉടനെ ഞാൻ അത്വാഅ്(റ)ന്റെ അടുത്തു പ്രവേശിച്ചു. ഈ പ്രശ്നത്തിൽ മതവിധി ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: എന്നോട് ജാബിർ(റ) ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി. നബി(സ) ഒട്ടകങ്ങളെ ബലിയടയാളം കെട്ടികൊണ്ടുവന്ന നാളുകളിൽ അദ്ദേഹം നബി(സ) യോടൊപ്പം ഹജ്ജ് ചെയ്തു. അനുചരന്മാർ ഹജ്ജിന്നു മാത്രമായിട്ടാണ് ഇഹ്റാം കെട്ടിയിരുന്നത്. നബി(സ) പറഞ്ഞു: സഫാ-മർവക്കിടയിലെ നടത്തവും കഅബയെ പ്രദക്ഷിണവും ചെയ്തു നിങ്ങൾ ഇഹ്റാമിൽ നിന്ന് വിരമിക്കുവീൻ. നിങ്ങൾ മുടി വെട്ടുവീൻ. ദുൽഹജ്ജ് എട്ടുവരേക്കും ഇഹ്റാമിൽ നിന്ന് മുക്തരായിക്കൊണ്ട് ജീവിച്ചുകൊളളുക. വീണ്ടും തർബിയ്യത്തു ദിവസമായാൽ ഹജ്ജിന് ഇഹ്റാം കെട്ടുക. നിങ്ങൾ ആദ്യം കെട്ടിയ ഇഹ്റാം തമത്തുഇൽ അവസാനിപ്പിക്കുക. അപ്പോൾ അവർ ചോദിച്ചു. എങ്ങനെയാണ് ഞങ്ങളതു തമത്തു ആക്കുക. ഹജ്ജ് എന്നു പറഞ്ഞുകൊണ്ടാണല്ലോ ഇഹ്റാം കെട്ടിയിട്ടുള്ളത്? നബി(സ) അരുളി: ഞാൻ നിങ്ങളോട് നിർദ്ദേശിച്ചതുപോലെ പ്രവർത്തിക്കുക. ബലി മൃഗങ്ങളെ കൊണ്ടു വന്നില്ലെങ്കിൽ നിങ്ങളോട് കൽപ്പിച്ചതുപോലെ ഞാൻ പ്രവർത്തിക്കുമായിരുന്നു. ബലി അതിന്റെ സന്ദർഭത്തിൽ നിർവ്വഹിക്കും വരേക്കും ഞാൻ ഇഹ്റാമിൽ നിന്ന് വിരമിക്കുകയില്ല. അപ്പോൾ നബി(സ) കൽപ്പിച്ചതനുസരിച്ച് ഞാൻ പ്രവർത്തിച്ചു. (ബുഖാരി. 2. 26. 639)

29) ഇബ്നുഅബ്ബാസ്(റ) നിവേദനം: മക്കാവിജയ വേളയിൽ നബി(സ) അരുളി: നിശ്ചയം ഈ രാജ്യത്തെ അല്ലാഹു പവിത്രമാക്കിയിരിക്കുന്നു. അവിടുത്തെ മരം മുറിക്കപ്പെടുവാനും വേട്ടമൃഗത്തെ ഓടിക്കുവാനും നഷ്ടപ്പെട്ട വസ്തു അതിന്റെ ഉടമസ്ഥൻ അല്ലാതെ എടുക്കുവാനും വിരോധിക്കപ്പെട്ടിരിക്കുന്നു. (ബുഖാരി. 2. 26. 657)

30) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: കുറിയ കാലുകളോടു കൂടിയ ഒരു എത്യോപ്യക്കാരൻ കഅ്ബയെ പൊളിക്കുന്നതാണ്. (ബുഖാരി. 2. 26. 661)

31) ആയിശ(റ) നിവേദനം: റമളാൻ നോമ്പ് ഫർളാക്കുന്നതിന് മുമ്പ് നബി(സ)യുടെ അനുചരന്മാർ ആശുറാ നോമ്പ് അനുഷ്ഠിച്ചിരുന്നു. കഅ്ബ:യുടെ മേൽ വിരിയിടുന്ന ദിവസം അന്നായിരുന്നു. അല്ലാഹു റമളാൻ നിർബന്ധമാക്കിയപ്പോൾ നബി(സ) അരുളി: വല്ലവനും ഉദ്ദേശിക്കുന്നുവെങ്കിൽ അതു അനുഷ്ഠിക്കട്ടെ. ഉദ്ദേശിക്കാത്തപക്ഷം അവനതു ഉപേക്ഷിക്കട്ടെ. (ബുഖാരി. 2. 26. 662)

32) അബൂഈദ്(റ) നിവേദനം: നബി(സ) അരുളി: യഅ്ജൂജ് മഅ്ജൂജുകളുടെ പുറപ്പാടിനു ശേഷവും ആളുകൾ കഅ്ബത്തിങ്കൽ വന്നു ഹജ്ജും ഉംറയും അനുഷ്ഠിക്കും. ശുഅ്ബ:(റ) ഉദ്ധരിക്കുന്നു. ഹജ്ജ് ചെയ്യപ്പെടാതിരിക്കുന്നതുവരെ അന്ത്യദിനം ഉണ്ടാവുകയില്ല. (ബുഖാരി. 2. 26. 663)

33) ഉമർ (റ) പറയുന്നു: കഅ്ബ:യിൽ ഉണ്ടായിരുന്ന സ്വർണ്ണവും വെളളിയും ദരിദ്രന്മാർക്ക് വീതിച്ചുകൊടുക്കുവാൻ ഞാൻ ഉദ്ദേശിച്ചു. ഞാൻ(അബൂവാഇൽ)ചോദിച്ചു: നിശ്ചയം നിങ്ങളുടെ രണ്ടു സ്നേഹിതന്മാർ അപ്രകാരം ചെയ്തിട്ടില്ലേ? ഉമർ(റ) പറഞ്ഞു: അവർ രണ്ടു മനുഷ്യന്മാരാണ്. ഞാൻ അവരെ പിൻതുടരുന്നു. (ബുഖാരി. 2. 26. 664)

34) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: നടക്കുമ്പോൾ കാലകറ്റിവെച്ച് നടക്കുന്ന ഒരു കറുത്ത മനുഷ്യൻ കഅബ:യുടെ കല്ലുകൾ ഓരോന്നായി പൊളിച്ചെടുക്കുന്നത് ഞാനിതാ കാണുന്നു. (ബുഖാരി. 2. 26. 665)

35) ഉമർ (റ) പറയുന്നു: അദ്ദേഹം ഹജ്ജ് വേളയിൽ ഹജറുൽ അസ്വദിനടുത്തുവന്ന് അതിനെ ചുംബിച്ചുകൊണ്ട് പറഞ്ഞു. നീ വെറും ഒരു കല്ല് മാത്രമാണ്. ആർക്കും യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ നിനക്ക് സാധ്യമല്ല. ആ യാഥാർത്ഥ്യം ഞാൻ ശരിക്കും അറിയുന്നു. പ്രവാചകൻ നിന്നെ ചുംബിക്കുന്നത് കണ്ടിരുന്നില്ലെങ്കിൽ നിന്നെ ഞാൻ ചുംബിക്കുമായിരുന്നില്ല. (ബുഖാരി. 2. 26. 667)

36) അബ്ദുല്ല(റ) നിവേദനം: നബി(സ) കഅ്ബയെ ത്വവാഫ് ചെയ്തു കൊണ്ട് ഉംറ: നിർവഹിച്ചു. മഖാമിന്റെ അടുത്തുവെച്ച് രണ്ടു റക്അത്തു നമസ്കരിച്ചു. നബി(സ)യെ ശത്രുക്കളിൽ നിന്നു രക്ഷിക്കാനായി ചിലർ കാവൽ നിന്നു. അന്ന് നബി(സ) കഅ്ബയിൽ പ്രവേശിച്ചുവോ എന്ന് ചിലർ അബുദ്ല്ലയോട് ചോദിച്ചു. ഇല്ലെന്ന് മറുപടി പറഞ്ഞു. (ബുഖാരി. 2. 26. 670)

37) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) മക്കാ വിജയവേളയിൽ കഅ്ബത്തിനടുത്ത് ചെന്നിട്ടു ഉളളിൽ പ്രവേശിക്കാൻ വിസമ്മതിച്ചു. അതിൽ വിഗ്രഹങ്ങളുണ്ടായിരുന്നു. നബി(സ)യുടെ കൽപ്പനപ്രകാരം അവയെല്ലാം പുറത്തേക്കെടുത്തു. ആ കൂട്ടത്തിൽ ഇബ്രാഹീം നബി(അ)യുടേയും ഇസ്മാഈൽ നബി(അ)യുടെയും പ്രതിമകളും പുറത്തേക്കെടുത്തു. പ്രതിമകളുടെ കൈകളിൽ പ്രശ്നം വെക്കാനുപയോഗിക്കുന്ന അമ്പുകളുണ്ടായിരുന്നു. നബി(സ) അരുളി: അല്ലാഹു അവരെ നശിപ്പിക്കട്ടെ! അല്ലാഹു സത്യം! ആ പ്രവാചകന്മാർ രണ്ടുപേരും ഒരിക്കലും അമ്പുകൾ കൊണ്ട് പ്രശ്നം വെച്ചിട്ടില്ലെന്ന് ബഹുദൈവവിശ്വാസികൾക്കറിയാം. ശേഷം നബി(സ) കഅ്ബയുടെ ഉളളിൽ കടന്നു. അവിടെ വെച്ച് അല്ലാഹുവിന്റെ മഹത്വത്തെ പ്രകീർത്തിച്ചു. അതിന്നടുത്തു വെച്ചു അവിടുന്നു നമസ്കരിച്ചില്ല. (ബുഖാരി. 2. 26. 671)

38) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) യും സഹാബിവര്യന്മാരും ഉംറ: ചെയ്യാൻമക്കയിലെത്തി. അപ്പോൾ മുശ്രിക്കുകൾ പറഞ്ഞു: ഇതാ! നിങ്ങളുടെയടുത്തേക്ക് ഒരു സംഘം ആളുകൾ വരുന്നുണ്ട്. മദീനത്തെ പളളി അവരെ ദുർബലപ്പെടുത്തിയിരിക്കുന്നു. അന്നേരം നബി(സ) അനുചരന്മാരോട് മൂന്നുവട്ടം ഓടി നടന്നുകൊണ്ടും ഹജറുൽ അസ്വദിന്റെ ഭാഗത്തുളള രണ്ടു മൂലകൾക്കിടയിൽ മിതമായി നടന്നുകൊണ്ടും ത്വവാഫ് ചെയ്യാൻ കൽപ്പിച്ചു. ത്വവാഫിന്റെ ഏഴുവട്ടം മുഴുവനും ഓടി നടക്കുവാൻ നബി(സ) കൽപ്പിക്കാതിരുന്നത് അവരോടുളള ദയകൊണ്ട് മാത്രമായിരുന്നു. (ബുഖാരി. 2. 26. 672)

39) സാലിം(റ) തന്റെ പിതാവിൽ നിന്ന് നിവേദനം: നബി(സ) മക്കയിൽ വന്നപ്പോൾ ഹജറുൽ അസ്വദിനെ കൈകൊണ്ട് തൊട്ട് ചുബിച്ചശേഷം ഏഴ് ത്വവാഫുകളിൽ ആദ്യത്തെ ത്വവാഫുകൾ വേഗം ഓടി നടന്നുകൊണ്ട് (റംല്)ചെയ്യുന്നത് ഞാൻ കണ്ടു. (ബുഖാരി. 2. 26. 673)

40) ഇബ്നു ഉമർ(റ) നിവേദനം: നബി(സ) മൂന്ന് പ്രാവശ്യം കാലുകൾ അടുപ്പിച്ച് ധൃതിയിൽ(റംല്)നടന്നു. നാല് പ്രാവശ്യം സാധാരണ നടത്തവും അവിടുന്നു നിർവ്വഹിച്ചു. ഹജ്ജിലും ഉംറയിലും. (ബുഖാരി. 2. 26. 674)

41) ഉമർ (റ) നിവേദനം: അദ്ദേഹം മൂലയെ (ഹജറുൽ അസ്വദ്)ക്കുറിച്ച് പറഞ്ഞു. അല്ലാഹു സത്യം. നീ ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത കല്ലാണെന്ന് എനിക്കറിയാം. നബി(സ) നിന്നെ തൊട്ടുചുംബിക്കുന്നത് ഞാൻ കണ്ടിട്ടില്ലായിരുന്നുവെങ്കിൽ ഞാൻ നിന്നെ തൊട്ടു ചുംബിക്കുകയില്ല. അങ്ങനെ അദ്ദേഹം അതിനെ തൊട്ടു ചുംബിച്ചു. ശേഷം പറഞ്ഞു: നാമെന്തിന് ത്വവാഫ് ഓടി നടന്നു ചെയ്യണം? അന്ന് നാം അത് മുശ്രിക്കുകളുടെ മുമ്പിൽ നമ്മുടെ ശക്തി പ്രദർശിപ്പിക്കാൻ വേണ്ടി ചെയ്തതായിരുന്നു. ഇന്നു അല്ലാഹു അവരെ നശിപ്പിച്ചു കഴിഞ്ഞു. അദ്ദേഹം തന്നെ പറഞ്ഞു: ശരി, നബി(സ) ചെയ്ത ഒരു പ്രവൃത്തി, അതുകൊണ്ട് നാമതു ഉപേക്ഷിക്കുവാൻ ഇഷ്ടപ്പെടുന്നില്ല. (ബുഖാരി. 2. 26. 675)

42) ഇബ്നു ഉമർ (റ) നിവേദനം: ഹജറുൽ അസ്വദ് റുക്ക്നുൽ യമാനി എന്നീ രണ്ടു മൂലകളും സൗകര്യമുളളപ്പോഴും അസൗകര്യമുളളപ്പോഴും ത്വവാഫിൽ കൈകൊണ്ട് തൊടുന്നത് ഞാൻ ഉപേക്ഷിച്ചിട്ടില്ല. നബി(സ) അവ രണ്ടിലും തൊടുന്നതു കണ്ടതുമുതൽ. ഞാൻ(ഉബൈദു)നാഫിഅ് നോട് ചോദിച്ചു. ഇബ്നുഉമർ(റ) രണ്ടു മൂലകൾക്കിടയിൽ നടക്കുകയാണോ ചെയ്യാറുണ്ടായിരുന്നത്? നാഫിഅ്(റ) പറഞ്ഞു: അവ തൊടുന്നതിന് എളുപ്പമാകാൻ വേണ്ടി അദ്ദേഹം നടക്കുകയാണ് ചെയ്യാറുണ്ടായിരുന്നത്. (ബുഖാരി. 2. 26. 676)

43) ഇബ്നുഅബ്ബാസ്(റ) നിവേദനം: ഹജ്ജത്തുൽവദാഇൽ ഒട്ടകപ്പുത്തിരുന്നു ഒരു വടികൊണ്ട് ഹജറുൽ അസ്വദിനെ തൊട്ടുകൊണ്ടാണ് നബി(സ) ത്വവാഫ് ചെയ്തത്. (ബുഖാരി. 2. 26. 677)

44) സാലിമ്(റ) തന്റെ പിതാവിൽ നിന്ന് (ഇബ്നു ഉമർ) നിവേദനം: നബി(സ) രണ്ട് യമാനി തൂണുകൾ(മൂലകൾ)അല്ലാതെ സ്പർശിക്കുന്നത് ഞാൻ കണ്ടിട്ടില്ല. (ബുഖാരി. 2. 26. 678)

45) സൈദ്ബ്നു അസ്ളം(റ) തന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു. ഉമർ(റ) ഹജറുൽ അസ് വദിനിെ ചുംബിക്കുന്നത് ഞാൻ കണ്ടു. ശേഷം അദ്ദേഹം പറഞ്ഞു: നിന്നെ നബി(സ) ചുംബിക്കുന്നത് ഞാൻ കണ്ടിട്ടില്ലായിരുന്നുവെങ്കിൽ ഞാൻ നിന്നെ ഒരിക്കലും ചുംബിക്കുമായിരുന്നില്ല. (ബുഖാരി. 2. 26. 679)

46) സുബൈർ(റ) പറയുന്നു: ഇബ്നു ഉമർ(റ) വിനോട് ഒരാൾ ഹജറുൽ അസ്വദ് തൊടുന്നതിനെ സംബന്ധിച്ച് ചോദിച്ചു: ഇബ്നു ഉമർ(റ) പറഞ്ഞു: നബി(സ) അതിനെ തൊടുന്നതും ചുംബിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഞാൻ തിരക്കിൽ പെട്ടുപോയാലോ എന്ന് അയാൾ വീണ്ടും ചോദിച്ചു. ഇബ്നു ഉമർ(റ) പറഞ്ഞു: നീ നിന്റെ അങ്ങിനെയാണെങ്കിൽ, ഇങ്ങിനെയാണെങ്കിൽ എന്നീ ചോദ്യങ്ങൾ കൊണ്ടുപോയി യമനിൽ വച്ചു കൊളളുക. നബി(സ) അതിനെ തൊടുന്നതും ചുംബിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. (ബുഖാരി. 2. 26. 680)

47) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) ഒരു ഒട്ടകപ്പുറത്തിരുന്നു കഅ്ബയെ പ്രദക്ഷിണം വെച്ചു. ഹജറുൽ അസ്വദിന്റെ അടുത്തു എത്തുന്ന സന്ദർഭത്തിൽ എല്ലാം തന്നെ നബി(സ) അതിന്റെ നേരെ ചൂണ്ടി. (ബുഖാരി. 2. 26. 681)

48) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) ഹജറൂൽ അസ്വദിന്റെ മൂലയിൽ എത്തുമ്പോൾ എന്തെങ്കിലും കൊണ്ട് അതിന്റെ നേരെ ചൂണ്ടും. അവിടുന്ന് തക്ബീർ ചൊല്ലുകയും ചെയ്യും. (ബുഖാരി. 2. 26. 682)

49) ആയിശ(റ) നിവേദനം: നബി(സ) മക്കയിൽ വന്നാൽ ആദ്യമായി വുളുവെടുത്ത് ത്വവാഫ് ചെയ്യും. ആ ത്വവാഫ് മാത്രം നബി(സ) ഉംറയായി പരിഗണിക്കാറില്ല. അബൂബക്കർ(റ) ഉമർ(റ) എന്നിവരും നബി(സ)യെപ്പോലെ തന്നെ ഹജ്ജ് ചെയ്തു. ശേഷം ഞാൻ(ഉർവ)എന്റെ പിതാവ് സുബൈറിന്റെ കൂടെ ഹജ്ജ് ചെയ്തു. അദ്ദേഹവും ആദ്യം കഅ്ബയെ ത്വവാഫ് ചെയ്തു. മുഹാജിറുകളും അൻസാറുകളും അപ്രകാരം തന്നെ ചെയ്യുന്നതായി ഞാൻ കണ്ടു. എന്റെ മാതാവ് എന്നോട് പറഞ്ഞു. അവരും സഹോദരിയും സുബൈറും ഒരു സ്ത്രീയും പുരുഷനും കൂടി ഉംറ:ക്ക് ഇഹ്റാം കെട്ടി. ഹജറുൽഅസ്വദിനെ ചുംബിച്ച് (ത്വവാഫും സഅ്യും)നിർവ്വഹിച്ച് അവൻ ഇഹ്റാമിൽ നിന്ന് വിരമിച്ചു. (ബുഖാരി. 2. 26. 683)

50) ഇബ്നു ഉമർ(റ) നിവേദനം: നബി(സ) ഹജ്ജിനോ ഉംറക്കോ ത്വവാഫ് ചെയ്യുമ്പോൾ മൂന്ന് പ്രാവശ്യം വേഗത്തിൽ നടക്കുകയും നാല് പ്രവാശ്യം നടക്കുകയും ചെയ്യും. ശേഷം രണ്ടു റക്അത്തു നമസ്കരിക്കും. പിന്നെ സ്വഫാ-മർവക്കിടയിൽ സഅ്യ് ചെയ്യും. ഇബ്നു ഉമർ(റ) നിവേദനം: അവർ സ്വഫാ-മർവക്കിടയിലൂടെ നടക്കുമ്പോൾ താഴ്വരയിലൂടെ നടക്കാറുണ്ട്. (ബുഖാരി. 2. 26. 685)

51) ഉമ്മു സലമ:(റ) നിവേനം: ഞാൻ രോഗിയാണെന്ന് നബി(സ) യോടു ആവലാതിപ്പെട്ടു. അപ്പോൾ നബി(സ) കഅ്ബ: യുടെ ഒരു ഭാഗത്ത് നമസ്കരിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ ത്വവാഫ് ചെയ്തു. അവിടുന്നു വത്വൂർ എന്ന സൂറത്തു പാരായണം ചെയ്യുന്നുണ്ട്. (ബുഖാരി. 2. 26. 686)

52) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) ത്വവാഫ് ചെയ്യുന്നതിനിടക്ക് തുകലിൽ നിന്നു മുറിച്ചെടുത്ത് ചരടുകൊണ്ടോ നൂലുകൊണ്ടോ മറ്റോ തന്റെ കൈ മറ്റൊരാളുടെ കൈയുമായി കൂട്ടിക്കെട്ടി ത്വവാഫ് ചെയ്യുന്ന ഒരു മനുഷ്യന്റെ അടുത്തുകൂടി നടന്നുപോയി. നബി(സ) ആ കെട്ട് തന്റെ കൈ കൊണ്ട് മുറിച്ചു കളഞ്ഞു. ശേഷം അവിടുന്ന് അരുളി: അയാളുടെ കൈ പിടിച്ചു നടക്കുക. (ബുഖാരി. 2. 26. 687)

53) അബൂഹുറൈറ(റ) നിവേദനം: ഹജ്ജുത്തൂൽ വദാഇന്നു മുമ്പുളള വർഷത്തിൽ അബൂബക്കർ(റ) നെ അമീറായി നിയമിച്ചുകൊണ്ടു ഒരു സംഘത്തെ നബി(സ) ഹജ്ജിന് നിയോഗിച്ചു. ബലികർമ്മ ദിവസം മിനായിൽ വെച്ച് ഇപ്രകാരം പ്രഖ്യാപിക്കാൻ അബൂബക്കർ(റ) ഒരു സംഘം ആളുകളോടൊപ്പം എന്നെ നിയോഗിച്ചു. അറിയുക! ഈ വർഷത്തിനു ശേഷം മുശ്രിക്കുകൾ ആരും തന്നെ ഹജ്ജ് ചെയ്യാൻ പാടില്ല. നഗ്നത മറക്കാതെ ത്വവാഫ് ചെയ്യാനും പാടില്ല. (ബുഖാരി. 2. 26. 689)

54) അംറ്(റ) പറയുന്നു: ഞങ്ങൾ ഇബ്നു ഉമർ(റ) നോട് ചോദിച്ചു. ഒരാൾ ഉംറ: നിർവ്വഹിക്കുമ്പോൾ സ്വഫാ-മർവാക്കിടയിൽ നടക്കുന്നതിനു മുമ്പ് തന്റെ ഭാര്യയെ സമീപിക്കുവാൻ പാടുണ്ടോ? അദ്ദേഹം പറഞ്ഞു: നബി(സ) ഉംറ: ക്ക് വന്നു. അവിടുന്ന് ഏഴു പ്രാവശ്യം ത്വവാഫ് ചെയ്തു. ശേഷം മഖാമിന്റെ പിന്നിൽ നിന്ന് കൊണ്ട് രണ്ടു റക്അത്തു നമസ്കരിച്ചു. പിന്നെ സ്വഫാ-മർവക്കിടയിൽ പ്രദക്ഷിണം ചെയ്തു. അല്ലാഹു പറയുന്നു. നിശ്ചയം നിങ്ങൾക്ക് പ്രവാചകനിൽ മാതൃകയുണ്ട്. ജാബിർ(റ) നിവേദനം: അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. അദ്ദേഹവും പറഞ്ഞു. സ്വഫാ-മർവക്കിടയിൽ നടക്കുന്നതുവരെ തന്റെ ഭാര്യയെ സമിപിക്കുവാൻ പാടില്ല. (ബുഖാരി. 2. 26. 690)

55) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) ഹജ്ജിന്നായി മക്കായിൽ വന്നപ്പോൾ ത്വവാഫ് ചെയ്തു. സ്വഫാ-മർവക്കിടയിൽ നടന്നു. അതിനുശേഷം അറഫായിൽ നിന്ന് മടങ്ങുന്നതുവരെ കഅ്ബ: യെ സമീപിച്ചില്ല. (ബുഖാരി. 2. 26. 691)

56) ഉമ്മുസലമ(റ) നിവേദനം: നബി(സ) അവരോട് പറഞ്ഞു: സുബ്ഹ് നമസ്കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടാൽ നിന്റെ ഒട്ടകപ്പുറത്തു കയറി ജനങ്ങൾ നമസ്കരിക്കുമ്പോൾ നീ ത്വവാഫ് ചെയ്യുക. അപ്പോൾ അവർ അപ്രകാരം ചെയ്തു. ഹറമിൽ നിന്ന് പുറത്തുവന്നശേഷമാണ് അവർ (ത്വവാഫിന്റെ സുന്നത്തു) നമസ്കരിച്ചത്. (ബുഖാരി. 2. 26. 692)

57) ഇബ്നുഉമർ(റ) നിവേദനം: നബി(സ) മക്കയിൽ വന്ന് കഅ്ബ: യെ ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്തു. ശേഷം മഖാമിന്റെ പിന്നിൽ വെച്ച് രണ്ടു റക്ക്അത്തു നമസ്കരിച്ചു. (ബുഖാരി. 2. 26. 693)

58) ആയിശ(റ) നിവേദനം: അവർ പറയുന്നു: ചില മനുഷ്യന്മാർ സുബ്ഹി നമസ്കാരത്തിനുശേഷം ത്വവാഫ് ചെയ്തു. ശേഷം അവർ പ്രസംഗിക്കുന്നവന്റെ പ്രസംഗം ശ്രവിക്കുവാൻ ഇരുന്നു. സൂര്യൻ ഉദിച്ചപ്പോൾ അവർ എഴുന്നേറ്റു നമസ്കരിച്ചു. ആയിശ(റ) പറയുന്നു: അവർ ഇരിക്കുകയും നമസ്കാരം വെറുക്കപ്പെട്ട സമയത്ത് അവർ എഴുന്നേറ്റ് നിന്ന് നമസ്കരിക്കുകയും ചെയ്തു. (ബുഖാരി. 2. 26. 694)

59) ഇബ്നു ഉമർ(റ) നിവേദനം: സൂര്യൻ ഉദിക്കുന്ന സന്ദർഭത്തിലും അസ്തമിക്കുന്ന സന്ദർഭത്തിലും നമസ്കരിക്കുന്നതിനെ നബി(സ) വിരോധിക്കുന്നത് ഞാൻ കേൾക്കുകയുണ്ടായി. (ബുഖാരി. 2. 26. 695)

60) അബ്ദുൽ അസീസ് പറയുന്നു: ഇബ്നു സുബൈർ(റ) സുബ്ഹ് നമസ്കാരത്തിനു ശേഷം ത്വവാഫ് ചെയ്തു രണ്ടു റക്അത്തു നമസ്ക്കരിക്കുന്നത് ഞാൻ കണ്ടു. (ബുഖാരി. 1630)

61) അബ്ദുൽ അസീസ് പയുന്നു: അസർ നമസ്കാരത്തിനുശേഷം ഇബ്നു സുബൈർ(റ) രണ്ടു റക്ക്അത്തു നമസ്കരിക്കുന്നത് ഞാൻ കണ്ടു. നബി(സ) ആയിശയുടെ മുറിയിൽ പ്രവേശിക്കുന്ന സന്ദർഭത്തിൽ എല്ലാം തന്നെ ഇപ്രകാരം നമസ്കരിക്കാറുണ്ടെന്ന് ആയിശ(റ) പ്രസ്താവിച്ചതായി അദ്ദേഹം ഉദ്ധരിക്കാറുണ്ട്. (ബുഖാരി. 2. 26. 696)

62) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) ഒരു ഒട്ടകപ്പുറത്ത് കയറികൊണ്ട് കഅ്ബ:യെ ത്വവാഫ് ചെയ്തു. ഹജറുൽ അസ്വദിന്റെ അടുത്തു എത്തിയപ്പോൾ തന്റെ കയ്യിലുളള ചിലത് കൊണ്ട് അതിന്റെ നേരെ ചൂണ്ടി. തക്ബീർ ചൊല്ലുകയും ചെയ്തു. (ബുഖാരി. 2. 26. 697)

63) ഇബ്നു ഉമർ(റ) നിവേദനം: ഹാജിമാർക്ക് വെളളം നൽകാൻ മിനായിൽ രാത്രി താമസിക്കേണ്ട ദിവസങ്ങളിൽ മക്കായിൽ രാത്രി നമസ്കരിക്കുവാൻ അബ്ബാസ് നബി(സ)യോട് അനുവാദം ചോദിച്ചു. നബി(സ) അപ്പോൾ അദ്ദേഹത്തിനു അനുവാദം നൽകി. (ബുഖാരി. 2. 26. 698)

64) ഇബ്നു അബ്ബാസ്(റ) നിവേദനം: നിശ്ചയം നബി(സ) ജലദാനം ചെയ്യുന്ന കേന്ദ്രത്തിൽ ചെന്ന് വെളളം ആവശ്യപ്പെട്ടു. അപ്പോൾ അബ്ബാസ്(റ) പറഞ്ഞു: ഫള്ലേ! നീ ഉമ്മയുടെ അടുത്തു ചെന്ന് നബി(സ)ക്ക് കുടിക്കാൻ കുറച്ച് പാനീയം കൊണ്ടുവരൂ. അപ്പോൾ നബി(സ) പറഞ്ഞു. എനിക്ക് ഈ സംസം വെളളത്തിൽ നിന്ന് കുടിക്കാൻ തരിക. അബ്ബാസ്(റ) പറഞ്ഞു: പ്രവാചകരേ! ആ വെളളത്തിൽ ജനങ്ങൾ കയ്യിടാറുണ്ട്. അതിൽ നിന്നു തന്നെ നീ എന്നെ കുടിപ്പിക്കുക എന്ന് നബി(സ) വീണ്ടും പറഞ്ഞു. അവിടുന്ന് ആ വെള്ളം തന്നെ കുടിച്ചു. നബി(സ) സംസമിന്റെയടുത്തേക്ക് ചെന്നു. ജനങ്ങൾ അവിടെ ജലദാന ശ്രമത്തിൽ ഏർപ്പെട്ടിരിക്കുയാണ്. നബി(സ) അവരോടു അരുളി: നിങ്ങൾ പ്രവർത്തിച്ചുകൊളളുക. നിശ്ചയം നിങ്ങൾ ഒരു പുണ്യകർമ്മത്തിന്മേൽ തന്നെയാണ്. ശേഷം നബി(സ) അരുളി: നിങ്ങൾക്ക് ഈ ജോലി നഷ്ടപ്പെടുമോ എന്ന ഭയമില്ലായിരുന്നെങ്കിൽ ഞാനും നിങ്ങളോടൊപ്പം ഇറങ്ങി വെളളം വലിക്കുന്ന കയർ ഇതാ ഇവിടെ-നബി(സ) തന്റെ പിരടിയിലേക്ക് ചൂണ്ടിക്കാണിച്ചു-വെക്കുമായിരുന്നു. (ബുഖാരി. 2. 26. 700)

65) ഇബ്നു അബ്ബാസ്(റ) പറയുന്നു: നബി(സ)യെ ഞാൻ സംസം വെളളം കുടിപ്പിച്ചു. അവിടുന്നു നിന്ന് കൊണ്ടാണ് അത് കുടിച്ചത്. (ബുഖാരി. 2. 26. 701)

66) ആയിശ(റ) നിവേദനം: നബി(സ) മക്കയിൽ വന്നപ്പോൾ ആദ്യമായി വുളു എടുക്കുകയും ശേഷം കഅ്ബ:യെ ത്വവാഫ് ചെയ്യുകയും ചെയ്തു. (ബുഖാരി. 2. 26. 705)

67) ഇബ്നുഉമർ(റ) നിവേദനം: നബി(സ) ത്വവാഫ് ചെയ്യുമ്പോൾ ആദ്യത്തെ മൂന്ന് പ്രാവശ്യം ഓടി നടന്നും ശേഷമുളള നാല് പ്രാവശ്യം മിതമായി നടന്നുമാണ് ത്വവാഫ് ചെയ്തിരുന്നത്. അവിടുന്നു സ്വഫാ-മർവക്കിടയിൽ നടക്കുമ്പോൾ അന്ന് മഴവെളളം ഒഴുകിയിരുന്ന ചാലിലൂടെയാണ് നടന്നിരുന്നത്. അപ്പോൾ നാഫിഅ്നോട് ഞാൻ (ഉബൈദ്)ചോദിച്ചു: യമാനീ മൂലയിൽ എത്തുമ്പോൾ അബ്ദുല്ല നടക്കുകയാണോ ചെയ്തിരുന്നത്. അദ്ദേഹം പറഞ്ഞു: അല്ല, മൂലയെ തൊടുവാൻ ഉദ്ദേശിച്ചു കൊണ്ട് അല്ലാതെ നടക്കാറില്ല. (ബുഖാരി. 2. 26. 707)

68) ആസ്വിം(റ) പറയുന്നു: ഞാൻ അനസ്(റ) നോട് ചോദിച്ചു: സ്വഫാ-മർവാക്കിടയിൽ നടക്കുന്നതിനെ നിങ്ങൾ വെറുത്തിരുന്നുവോ? അദ്ദേഹം പറഞ്ഞു: അതെ, കാരണം അത് അജ്ഞാന കാലത്തെ ചിഹ്നമായിരുന്നു. അല്ലാഹു ഇപ്രകാരം അവതരിപ്പിക്കുന്നതു വരെ(നിശ്ചയം സ്വഫാ-യും മർവായും അല്ലാഹുവിന്റെ ചിഹ്നമാണ്. അൽബഖറ: 2:158). (ബുഖാരി. 2. 26. 710)

69) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) കഅ്ബ: ക്കും സ്വഫാ-മർവക്കിടയിലും സഅ്യ് ചെയ്തിരുന്നത് മുശ്രിക്കുകൾക്ക് തന്റെ ശക്തി കാണിച്ചുകൊടുക്കുവാനായിരുന്നു. (ബുഖാരി. 2. 26. 711)

70) ആയിശ(റ) നിവേദനം: ഞാൻ മക്കയിൽ വന്നത് ആർത്തവക്കാരിയായിട്ടാണ്. കഅ്ബയെ ഞാൻ ത്വവാഫ് ചെയ്യുകയോ സ്വഫാ-മർവക്കിടയിൽ നടക്കുകയോ ചെയ്തിരുന്നില്ല. ആയിശ(റ) പറയുന്നു: ഇതിനെ സംബന്ധിച്ച് ഞാൻ നബി(സ) യോടു ആവലാതിപ്പെട്ടു. അപ്പോൾ നബി(സ) പറഞ്ഞു: ഹാജിമാർ ചെയ്യുന്നതുപോലെ നീയും ചെയ്യുക. എന്നാൽ നീ ശുദ്ധിയാകുന്നതുവരെ കഅ്ബയെ ത്വവാഫ് ചെയ്യരുത്. (ബുഖാരി. 2. 26. 712)

71) ജാബിർ(റ) നിവേദനം: നബി(സ) യും അനുചരന്മാരും ഹജ്ജിന്ന് ഇഹ്റാം കെട്ടി. അപ്പോൾ നബി(സ)യുടെയും ത്വൽഹത്തിന്റെയും കൂടെ മാത്രമായിരുന്നു ബലിമൃഗം ഉണ്ടായിരുന്നത്. അലി(റ) ബലിമൃഗത്തെയുമായി യമനിൽ നിന്നും വന്നു. അദ്ദേഹം പറഞ്ഞു: നബി(സ) ഇഹ്റാം കെട്ടിയതിന് ഞാനും ഇഹ്റാം കെട്ടിയിരിക്കുന്നു. അന്നേരം നബി(സ)യുടെ അനുചരന്മാരോട് അവരുടെ ഇഹ്റാം ഉംറയാക്കി മാറ്റുവാനും ത്വവാഫ് ചെയ്ത് മുടി വെട്ടി ഇഹ്റാമിൽ നിന്നു വിരമിക്കുവാനും കൽപ്പിച്ചു. ബലിമൃഗത്തെ കൂടെ കൊണ്ടു വന്നവർ ഒഴികെ. നബി(സ)യുടെ അനുചരന്മാരോട് അവരുടെ ഇഹ്റാം ഉംറയാക്കി മാറ്റുവാനും ത്വവാഫ് ചെയ്ത് മുടി വെട്ടി ഇഹ്റാമിൽ നിന്നു വിരമിക്കുവാനും കൽപ്പിച്ചു. ബലിമൃഗത്തെ കൂടെ കൊണ്ടു വന്നവർ ഒഴികെ. നബി(സ)യുടെ അനുചരന്മാർ അന്യോന്യം പറഞ്ഞു: ഞങ്ങളുടെ ലിംഗത്തിൽ നിന്ന് ബീജം ഉറ്റി വീഴുമ്പോൾ (ഭാര്യയുമായി സഹവസിച്ചു കഴിഞ്ഞു) ഞങ്ങൾ മിനായിലേക്ക് ഇഹ്റാം കെട്ടി പുറപ്പെടുകയോ? നബി(സ) ഇതറിഞ്ഞപ്പോൾ അരുളി: പിന്നീടുണ്ടായ അനുഭവം മുൻകൂട്ടി കാണുവാൻ സാധിക്കുമായിരുന്നുവെങ്കിൽ ഞാൻ ബലിമൃഗത്തെ അടയാളം കെട്ടിക്കൊണ്ടു വരികയില്ലായിരുന്നു. കൂടെ ബലിമൃഗം ഇല്ലായിരുന്നെങ്കിൽ ഞാനും ഇഹ്റാമിൽ നിന്നു വിരമിക്കുമായിരുന്നു. ആയിശ(റ)ക്ക് ആർത്തവം ഉണ്ടായി. അപ്പോൾ അവർ ഹജ്ജിന്റെ എല്ലാകർമ്മവും ആർത്തവകാരിയായികൊണ്ടു തന്നെ ചെയ്തു. കഅ്ബയെ ത്വവാഫ് ചെയ്യൽ ഒഴികെ. ശുദ്ധിയായാപ്പോൾ ത്വവാഫും ചെയ്തു. (ബുഖാരി. 2. 26. 713)

72) അനസ്(റ) പറയുന്നു: നബി(സ) ഏഴ് ഒട്ടകത്തെ നിറുത്തികൊണ്ട് തന്റെ കൈകൊണ്ട് തന്നെ അറുക്കുകയുണ്ടായി. മദീനയിൽ വെച്ച് രണ്ട് തടിച്ച കൊമ്പുള്ള ആടുകളെ നബി(സ) തന്നെ ബലിയറുത്തു. (ബുഖാരി. 2. 26. 770)

73) ഇബ്നുഉമർ(റ) നിവേദനം: ഒരാൾ ഒട്ടകത്തെ കിടത്തി ബലിയറുക്കുന്നത് ഇബ്നു ഉമർ(റ) കണ്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: അതിനെ എഴുന്നേൽപ്പിച്ചു നിറുത്തി കെട്ടിയ ശേഷം നീ ബലിയറുക്കുക. നബിയുടെ സുന്നത്ത് അതാണ്. (ബുഖാരി. 2. 26. 771)

74) അനസ്(റ) പറയുന്നു: നബി(സ) ഏഴ് ഒട്ടകത്തെ നിറുത്തികൊണ്ട് ബലിയറുത്തു. (ബുഖാരി. 2. 26. 772)

75) അലി(റ) നിവേദനം: നബി(സ) അദ്ദേഹത്തോട് തന്റെ ഒട്ടകത്തിന്റെ മേൽനോട്ടം വഹിക്കുവാൻ കൽപിച്ചു. അതിന്റെ മാംസം തോലുകൾ, ജീനി മുതലായ മുഴുവൻ ഭാഗിച്ച് ധർമ്മം ചെയ്യുവാനും നിർദ്ദേശിച്ചു. കശാപ്പ്കാരനും യാതൊന്നും നൽകാതിരിക്കുവാനും. (ബുഖാരി. 2. 26. 774)

76) അലി(റ) നിവേദനം: നബി(സ) നൂറ് ഒട്ടകത്തെ ബലിയറുക്കുവാൻ കൊണ്ടുവന്നു. അതിന്റെ മാംസവും ജീനിയും തോലുകളും ഭാഗിക്കുവാൻ എന്നോട് കൽപ്പിക്കുകയും ഞാൻ ഭാഗിക്കുകയും ചെയ്തു. (ബുഖാരി. 2. 26. 775)

77) ജാബിർ(റ) നിവേദനം: മിനായിൽ താമസിക്കുന്ന മൂന്ന് ദിവസമല്ലാതെ ബലിമൃഗങ്ങളുടെ മാംസത്തിൽ നിന്ന് ഞങ്ങൾ ഭക്ഷിക്കാറില്ലായിരുന്നു. ശേഷം നബി(സ) ഞങ്ങൾക്കതിൽ ഇളവനുവദിച്ചു കൊണ്ടരുളി: നിങ്ങളതു ഭക്ഷിക്കുകയും സൂക്ഷിച്ചുവെക്കുകയും ചെയ്യുവീൻ. അപ്പോൾ ഞങ്ങളതു ഭക്ഷിക്കുകയും സൂക്ഷിച്ചുവെക്കുകയും ചെയ്തു. (ബുഖാരി. 2. 26. 777)

78) ഇബ്നു അബ്ബാസ്(റ) പറയുന്നു: അറവ് നിർവ്വഹിക്കുന്നതിന്റെ മുമ്പ് തല മുണ്ഡനം ചെയ്തതനുസരിച്ച് നബി(സ) യോടു ചോദിക്കപ്പെട്ടു. അവിടുന്ന് അരുളി: കുഴപ്പമില്ല. (ബുഖാരി. 2. 26. 779)

79) ഇബ്നു അബ്ബാസ്(റ) നിവേദനം: ഞാൻ കല്ലെറിയുന്നതിന് മുമ്പ് ത്വവാഫ് ചെയ്തുവെന്ന് ഒരാൾ നബി(സ) യോടു പറഞ്ഞു. കുറ്റമില്ലെന്നു നബി(സ) അരുളി: ബലിയറുക്കുന്നതിനു മുമ്പ് ഞാൻ തല മുണ്ഡനം ചെയ്തുവെന്ന് മറ്റൊരാൾ പറഞ്ഞു. കുഴപ്പമില്ലെന്ന് നബി(സ) അരുളി: കല്ലെറിയുന്നതിന്റെ മുമ്പ് ഞാൻ ബലിയറുത്തുവെന്ന് മറ്റൊരാൾ പറഞ്ഞു: കുറ്റമില്ലെന്ന് നബി(സ) പ്രത്യുത്തരം നൽകി. (ബുഖാരി. 2. 26. 780)

80) ഇബ്നു ഉമർ(റ) പറയുന്നു: നബി(സ) തന്റെ ഹജ്ജിൽ തലമുടി മുണ്ഡനം ചെയ്തു. (ബുഖാരി. 2. 26. 784)

81) ഇബ്നു ഉമർ(റ) നിവേദനം: നബി(സ) പ്രാർത്ഥിച്ചു: അല്ലാഹുവേ!. മുടി മുണ്ഡനം ചെയ്തവരെ നീ അനുഗ്രഹിക്കേണമേ! പ്രവാചകരേ! മുടി വെട്ടിയവരേയും എന്ന് പ്രാർത്ഥിച്ചാലും എന്ന് സഹാബിമാർ ആവശ്യപ്പെട്ടു. വീണ്ടും നബി പ്രാർത്ഥിച്ചു: അല്ലാഹുവേ! തല മുണ്ഡനം ചെയ്തവരെ നീ അനുഗ്രഹിക്കേണമേ! അനുചരന്മാർ പറഞ്ഞു: പ്രവാചകരേ! മുടി വെട്ടിയവരേയും. അന്നേരം നബി(സ) പ്രാർത്ഥിച്ചു: മുടി വെട്ടിയവരേയും. നാഫിഅ്(റ) പറയുന്നു: നാലാം പ്രാവശ്യമാണ് നബി(സ) മുടി വെട്ടിയവരേയും എന്ന് പ്രാർത്ഥിച്ചത്. (ബുഖാരി. 2. 26. 785)

82) അബൂഹുറൈറ(റ) നിവേദനം: നബി(സ) പ്രാർത്ഥിച്ചു. അല്ലാഹുവേ! തലമുടി കളഞ്ഞവർക്ക് നീ പാപമോചനം നൽകണമേ. നബി(സ) മൂന്ന് വട്ടം ഇപ്രകാരം പ്രാർത്ഥിച്ചു. നാലാമത് മുടി വെട്ടുന്നവർക്കും എന്നു കൂട്ടിച്ചേർത്തു. (ബുഖാരി. 2. 26. 786)

83) ഇബ്നു ഉമർ(റ) പറയുന്നു: നബി(സ) യും ഒരു സംഘവും മുടി കളഞ്ഞു. ചിലർ മുടി വെട്ടുകയും ചെയ്തു. (ബുഖാരി. 2. 26. 787)

84) ഇബ്നു അബ്ബാസ്(റ) നിവേദനം: ബലിയുടെ ദിനത്തിൽ (ദുൽഹജ്ജ് 10ന്ന്) നബി(സ) ജനങ്ങളോട് ഇപ്രകാരം പ്രസംഗിച്ചു: ജനങ്ങളേ! ഇതു ഏത് ദിവസമാണ്? ആദരണീയമായ ദിവസം എന്ന് അനുചരൻമാർ മറുപടി പറഞ്ഞു: ഇത് ഏത് രാജ്യമാണ്? നബി(സ) വീണ്ടും ചോദിച്ചു. ആദരണീയമായ നാട് എന്ന് അനുചരന്മാർ മറുപടി പറഞ്ഞു: നബി(സ) വീണ്ടും ചോദിച്ചു. ഇത് ഏത് മാസമാണ്. അവർ പറഞ്ഞു: പവിത്രമായ മാസം അപ്പോൾ നബി(സ) അരുളി: നിശ്ചയം നിങ്ങളുടെ രക്തവും ധനവും അഭിമാനവും ഈ ദിവസംപോലെ ഈ രാജ്യം പോലെ ഈ മാസം പോലെ പവിത്രമായതാണ്. ശേഷം നബി(സ) തന്റെ ശിരസ്സ് ഉയർത്തിക്കൊണ്ട് പറഞ്ഞു: അല്ലാഹുവേ! ഞാൻ എന്റെ പ്രബോധനം നിർവ്വഹിച്ചില്ലയോ? ഇബ്നു അബ്ബാസ്(റ) പറയുന്നു. എന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവൻ തന്നെയാണ് സത്യം! ഇവിടെ ഇപ്പോൾ സന്നിഹിതനായവൻ സന്നിഹിതനാവാത്തവന് ഈ വാർത്ത എത്തിച്ചു കൊടുക്കട്ടെ. എന്ന് നബി(സ) ഈ സമുദായത്തിന് വസ്വിയ്യത്തു നൽകുകയുണ്ടായി. നിങ്ങൾ പരസ്പരം കഴുത്തുവെട്ടി എനിക്ക് ശേഷം അവിശ്വാസികളാവരുത് എന്നതും. (ബുഖാരി. 2. 26. 795)

85) വബറത്ത്(റ) പറയുന്നു: എപ്പോഴാണ് ഞാൻ ജംറകളിൽ കല്ലെറിയേണ്ടതെന്ന് ഇബ്നു ഉമർ(റ)നോട് ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു. നിന്റെ ഇമാം എറിയുമ്പോൾ നീയും എറിഞ്ഞുകൊള്ളുക, ഞാൻ വീണ്ടും ചോദ്യം ആവർത്തിച്ചു. ഇബ്നു ഉമർ(റ) പറഞ്ഞു: ഞങ്ങൾ സമയം പ്രതീക്ഷിച്ചിരിക്കുകയും സൂര്യൻ മധ്യാഹ്നത്തിൽ നിന്ന് തെറ്റുകയും ചെയ്താൽ കല്ലെറിയും. (ബുഖാരി. 2. 26. 802)

86) അബ്ദുറഹ്മാൻ(റ) പറയുന്നു: ഇബ്നുഉമർ(റ) മലഞ്ചെരിവിന്റെ താഴ്ഭാഗത്തു നിന്ന് കൊണ്ട് കല്ലെറിഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു: നിശ്ചയം ചില ജനങ്ങൾ അതിന്റെ മുകളിൽ നിന്നുകൊണ്ട് എറിയുന്നുവല്ലോ? ഇബ്നു ഉമർ(റ) പറഞ്ഞു:അല്ലാഹു സത്യം! അവനല്ലാതെ മറ്റൊരു ആരാധ്യനില്ല. സൂറത്തൂൽ ബഖറ അവതരിപ്പിക്കപ്പെട്ട ആ മഹാൻ (മുഹമ്മദ് നബി) കല്ലെറിഞ്ഞ സ്ഥലം ഇതാണ്. (ബുഖാരി. 2. 26. 803)

87) അബ്ദുല്ല(റ) നിവേദനം: അദ്ദേഹം ജംറത്തുൽ അഖബായുടെ അടുത്തു ചെന്നു. കഅ്ബയെ തന്റെ ഇടതുഭാഗത്തും മിനായെ വലതുഭാഗത്തുമാക്കി നിന്ന് ഏഴ് പ്രാവശ്യം കല്ലെറിഞ്ഞു. എന്നിട്ടു പറഞ്ഞു. സൂറത്തൂൽ ബഖറ: അവതരിപ്പിച്ച ആ മഹാൻ ഇപ്രകാരമാണ് എറിഞ്ഞത്. (ബുഖാരി. 2. 26. 804)

88) അബ്ദുറഹ്മാൻ(റ) പറയുന്നു: അദ്ദേഹം ഇബ്നുമസ്ഊദിന്റെ കൂടെ ഹജ്ജ് ചെയ്തു. ചെറിയ ഏഴ് കല്ലുകൾ കൊണ്ട് ജംറത്തുൽ കുബ്റയെ അദ്ദേഹം എറിയുന്നത് ഞാൻ കണ്ടു. കഅ്ബയെ തന്റെ ഇടതുഭാഗത്തും മിന: യെ തന്റെ വലതുഭാഗത്തും അദ്ദേഹം ആക്കുകയും അനന്തരം ഇപ്രകാരം പ്രഖ്യാപിക്കുകയും ചെയ്തു. സുറത്തൂൽ ബഖറ: അവതരിപ്പിക്കപ്പെട്ട മഹാൻ ഇപ്രകാരമാണ്(ഇവിടെ നിന്നാണ്) കല്ലെറിഞ്ഞത്. (ബുഖാരി. 2. 26. 805)

89) അഅ്മശ്(റ) പറയുന്നു: ഹജ്ജാജ് മിമ്പറന്മേൽ വെച്ച് ബഖറ: യെക്കുറിച്ച് പറയപ്പെടുന്ന സൂറത്തു, ആലു-ഇംറാനെക്കുറിച്ച് പറയപ്പെടുന്ന സൂറത്തു, സ്ത്രീകളെക്കുറിച്ച് പറയപ്പെടുന്ന സൂറത്തു എന്നിങ്ങനെ സൂറത്തുക്കളെ പേരിലേക്ക് നേരിട്ട് ചാർത്താതെ പറയുന്നത് ഞാൻ കേട്ടു. ഇതു ഞാൻ ഇബ്രാഹിം നഖ്ഈ(റ) യോട് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു: ഇബ്നുമസ്ഊദ്(റ) ജംറത്തുൽ അഖ്ബക്ക് എറിഞ്ഞപ്പോൾ താഴ്വരയുടെ താഴ്ഭാഗത്തു നിന്നു. മരത്തിന്റെ നേരെ ആയപ്പോൾ അതിനെ വിലങ്ങാക്കി ഏഴ് ചെറിയ കല്ലുകൾ കൊണ്ട് എറിഞ്ഞു. ഓരോ കല്ലും എറിയുന്ന സമയം അദ്ദേഹം തക്ബീർ ചൊല്ലി. അനന്തരം അദ്ദേഹം പ്രസ്താവിച്ചു. ഇവിടെ നിന്നാണ് സൂറത്തുൽ ബഖറ: അവതരിക്കപ്പെട്ടവൻ എറിഞ്ഞത്. അല്ലാഹു സത്യം. (ബുഖാരി. 2. 26. 806)

90) ഇബ്നു ഉമർ(റ) നിവേദനം: അദ്ദേഹം ഏഴ് ചെറിയ കല്ലുകൾ കൊണ്ട് ഏറ്റവും അടുത്ത ജംറക്ക് എറിയാറുണ്ടായിരുന്നു. ഓരോ കല്ലും എറിയുന്ന സമയം അദ്ദേഹം തക്ബീർ ചൊല്ലും പിന്നെ താഴ്ന്ന് കിടക്കുന്ന നിരപ്പ് ഭൂമിയിലേക്ക് നടന്ന് ഖിബ്ലക്ക് അഭിമുഖമായി നിൽക്കും. അവിടെ ദീർഘനേരം നിന്ന് കൊണ്ട് കൈ ഉയർത്തി പ്രാർത്ഥിക്കും. ശേഷം നടുവിലെ ജംറക്ക് കല്ലെറിയും. അനന്തരം ഇടതു വശത്തേക്ക് നടന്നു താഴ്ന്ന നിരപ്പ് ഭൂമിയിലെത്തിയാൽ ഖിബ്ലക്ക് അഭിമുഖമായി നിൽക്കും. അവിടെയും ദീർഘ നേരം നിന്ന് കൈകൾ ഉയർത്തിക്കൊണ്ടു പ്രാർത്ഥിക്കും. പിന്നീട് മലഞ്ചെരിവിന്റെ താഴ്ഭാഗത്തു ചെന്നു ജംറത്തുൽ അക്ബായിൽ കല്ലെറിയും. എന്നാൽ അതിന്റെ അടുത്തു നിൽക്കാതെ മടങ്ങിപ്പോകും. അങ്ങനെ അദ്ദേഹം പറയും: ഇപ്രകാരം നബി(സ) പ്രവർത്തിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. (ബുഖാരി. 2. 26. 807)

91) ആയിശ(റ) നിവേദനം: നബി(സ) ഇഹ്റാം കെട്ടുമ്പോൾ എന്റെ ഈ രണ്ട് കൈകൾ കൊണ്ട് ഞാൻ അദ്ദേഹത്തെ സുഗന്ധം പൂശാറുണ്ട്. ആദ്യത്തെ വിരമിക്കലിന്ന് ശേഷം ത്വവാഫുൽ ഇഫാള: ചെയ്യുന്നതിന്റെ മുമ്പായും ഞാൻ അദ്ദേഹത്തെ സുഗന്ധം പൂശാറുണ്ട്. അങ്ങനെ അവർ അവരുടെ ഇരു ഹസ്തങ്ങളും വിടർത്തി. (ബുഖാരി. 2. 26. 809)

92) ആയിശ(റ) നിവേദനം: സ്വഫിയ്യക്ക് ആർത്തവം ഉണ്ടായതിനെ സംബന്ധിച്ച് നബി(സ) യോടു പറയപ്പെട്ടു. നബി(സ) പറഞ്ഞു: അവൾ നമ്മെ തടഞ്ഞു വെക്കുമോ? അവർ പറഞ്ഞു: അവൾ ത്വവാഫുൽ ഇഫാള: ചെയ്തിട്ടുണ്ട്. നബി(സ) അരുളി: എങ്കിൽ യാത്ര പുറപ്പെടാം. (ബുഖാരി. 2. 26. 812)

93) ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്തു: പ്രവാചകനോട് അൽഅഖ്റഅ ചോദിച്ചു, അല്ലയോ, അല്ലാഹുവിന്റെ ദൂതരെ! ഹജ്ജു ആണ്ടുതോറും വേണമോ? അതോ ഒരിക്കൽ മാത്രമോ? അവിടുന്ന് പറഞ്ഞു, ഒരിക്കൽ മാത്രം: കൂടുതൽ ഒരുവൻ ചെയ്യുന്നതു ഐച്ഛികമാണ്. (അബൂദാവൂദ്)

94) ഇബ്നുഉമർ(റ) നിവേദനം ചെയ്തു: ഇഹ്റാംകെട്ടിയ സ്ത്രീകൾ കയ്യുറകളും മുഖമൂടിയും ചുവപ്പിലും മഞ്ഞയിലും മുക്കിയ ഉടുപ്പുകളും, ധരിക്കുന്നതിനെ അല്ലാഹുവിന്റെ ദൂതൻ(സ) നിരോധിക്കുകയും, ഇതൊഴിച്ച്, ഉടുപ്പുകളിൽ അവർക്കിഷ്ടമായതു കുയമ്പപ്പൂവുകൊണ്ട് നിറം മുക്കിയതോ പട്ടു (പട്ടോ, കമ്പിളിയോ )കൊണ്ടുണ്ടാക്കിയതോ ആയ ഉടുപ്പുകളോ, ആഭരണങ്ങളോ, കാലുറകളോ, ഷർട്ടോ ധരിക്കുന്നതിനു അനുവദിച്ചിരിക്കുന്നതായി (പറയുന്നതു) അദ്ദേഹം കേട്ടു. (അബൂദാവൂദ്)

95) ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്തു. പ്രവാചകൻ(സ) പറഞ്ഞു: കഅബത്തെ തവാഫു ചെയ്യുന്നതു, അതിൽ നിങ്ങൾ സംസാരിക്കുന്നുവെന്നുള്ളതൊഴിച്ചാൽ നമസ്ക്കാരം പോലെയാകുന്നു; അതിൽ സംസാരിക്കുന്നതാരോ, അയാൾ നല്ലതല്ലാതെ മറ്റൊന്നും സംസാരിക്കാതിരിക്കട്ടെ. (തിർമിദി)

96) ആയിശ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുൾചെയ്തു: അറഫാ ദിവസത്തേക്കാൾ കൂടുതലായി നരകത്തിൽ നിന്ന് മോചിപ്പിക്കുന്ന ഒറ്റ ദിവസവുമില്ല. (മുസ്ലിം)

97) ഇബ്നുഅബ്ബാസി(റ)ൽ നിന്ന് നിവേദനം: (മദീനയോട് 36 മൈൽ അടുത്ത് കിടക്കുന്ന) റൗഹാഇൽ വെച്ച് കുറെ യാത്രക്കാരെ കണ്ടുമുട്ടിയപ്പോൾ നബി(സ) ചോദിച്ചു. നിങ്ങളാരാണ്? മുസ്ളീംകളാണ് എന്നവർ മറുപടി പറഞ്ഞിട്ട് നബി(സ)യോട് അവർ ചോദിച്ചു. നിങ്ങളാര്? അവിടുന്ന് പറഞ്ഞു അല്ലാഹുവിന്റെ പ്രവാചകൻ. തത്സമയം ഒരു സ്ത്രീ ഒരു കുട്ടിയെ എടുത്ത് പൊക്കി ക്കാണിച്ചുകൊണ്ട് ചോദിച്ചു: ഇവന്ന് ഹജ്ജുണ്ടോ? മറുപടി പറഞ്ഞു. അതേ! പക്ഷേ, നിനക്കതിന്റെ തുല്യ പ്രതിഫലമുണ്ട്. (മുസ്ലിം)