തിരഞ്ഞെടുത്ത ഹദീസുകൾ/സ്വഭാവഗുണങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) ജാബിർ(റ) പറയുന്നു: ഞങ്ങൾ ഒരു യുദ്ധത്തിൽ (തബൂക്ക്) നബി(സ) യൊന്നിച്ചുണ്ടായിരുന്നു. അവിടുന്നിപ്രകാരം പറഞ്ഞു: മദീനയിൽ ചിലരുണ്ട്. പർവ്വതപ്രാന്തത്തിലൂടെ സഞ്ചരിച്ച നിങ്ങളുടെ പ്രതിഫലത്തിൽ പങ്കാളികളാണവർ. കാരണം രോഗം അവരെ തടഞ്ഞുവെച്ചു. (മുസ്ലിം)

2) അബൂമൂസ(റ)ഉദ്ധരിക്കുന്നു: റസൂൽ അരുൾ ചെയ്തു: തീർച്ചയായും അല്ലാഹു (ത) നിങ്ങളുടെ സൗന്ദര്യമോ ശരീരപ്രകൃതിയോ അല്ല പരിഗണിക്കുന്നത്. നിങ്ങളുടെ ഹൃദയങ്ങളിലേക്കത്രെ അവന്റെ നോട്ടം. (മുസ്ലിം)

3) അബൂമാലിക്കി(റ)ൽ നിന്ന്: റസൂൽ(സ) പ്രസ്താവിച്ചു. ശുചിത്വം ഈമാന്റെ പകുതിയാകുന്നു. 'അൽഹംദുലില്ലാ' മീസാൻ നിറക്കും. 'സുബ്ഹാനല്ലാഹി വൽഹംദുലില്ലാ' ആകാശഭൂമി കൾക്കിടയെ നിറക്കും. നമസ്കാരം ഖുർആൻ നിനക്ക് അനുകൂലമോ പ്രതികൂലമോ ആയിരിക്കും. ഓരോരുത്തരും പ്രഭാതത്തിൽ പുറത്തുപോയി പണിയെടുക്കുന്നു. അതുവഴി തന്നെ അവൻ രക്ഷിക്കുകയോ അപകടപ്പെടുത്തുകയോ ചെയ്യുന്നു. (മുസ്ലിം)

4) സുഹൈബ്(റ)ൽ നിന്ന്: നബി(സ) പറഞ്ഞു: സത്യവിശ്വാസിയുടെ നില അത്ഭുതം! എല്ലാം അവനു ഗുണകരമാണ്. ഈ പ്രത്യേകത സത്യവിശ്വാസിക്കല്ലാതെ മറ്റാർക്കുമില്ല. സന്തുഷ്ടനാകുമ്പോൾ നന്ദി പ്രകടിപ്പിക്കും. ദുഃഖിതനാകുമ്പോൾ ക്ഷമ പാലിക്കും. അപ്പോൾ അത് (സുഖദുഃഖം) അവന് ഗുണകരമായിത്തീരുന്നു. (മുസ്ലിം)

5) മുആദി(റ)ൽ നിന്ന്: റസൂൽ(സ) പറഞ്ഞു: പ്രതികാരത്തിന് കഴിവുണ്ടായിരിക്കെ വല്ലവനും കോപമടക്കിയാൽ ജനമദ്ധ്യത്തിൽ വെച്ച് തനിക്കിഷ്ടപ്പെട്ട സുന്ദരികളെ അല്ലാഹു അവന് സമ്മാനിക്കും. (അബൂദാവൂദ്, തിർമിദി)

6) അബൂഹുറയ്റ(റ)യിൽ നിന്ന്: റസൂൽ(സ) പറഞ്ഞു: സത്യവിശ്വാസിക്ക് തന്റെ ശരീരത്തിലും സന്താനങ്ങളിലും സമ്പത്തിലും പരീക്ഷണമുണ്ടായിക്കൊണ്ടിരിക്കും. അവസാനം അവൻ പാപരഹിതനായി സ്വർഗ്ഗത്തിൽ പ്രവേശിക്കും. (തിർമിദി)

7) സഹൽ ബിൻ ഹുനൈഫി(റ)ൽ നിന്ന്: (ബദറിൽ പങ്കെടുത്തവ്യക്തിയാണദ്ദേഹം) നബി(സ) പറഞ്ഞു. രക്തസാക്ഷിയാകാൻ ആത്മാർത്ഥമായി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നവൻ തന്റെ വിരിപ്പിൽ കിടന്നു മരണപ്പെട്ടാലും രക്തസാക്ഷിയുടെ പദവി അല്ലാഹു അവന് പ്രദാനം ചെയ്യുന്നതാണ്. (മുസ്ലിം)

8) ശദ്ദാദി(റ)ൽ നിന്ന്: നബി(സ) പ്രഖ്യാപിച്ചു: തന്നെ മതത്തിന്റെ ചട്ടക്കൂട്ടിൽ ഒതുക്കി നിർത്തുന്നവനും മരണാനന്തരജീവിതത്തിനു വേണ്ടി പ്രവർത്തിക്കുന്നവനുമാണ് ബുദ്ധിമാൻ. ദേഹേച്ഛക്ക് വശംവദനായി ജീവിക്കുന്നതോടുകൂടി അല്ലാഹുവിൽ നിന്ന് മോക്ഷമാഗ്രഹിക്കുന്നവൻ അതിന് അപ്രാപ്തനായിത്തീരുന്നു. (തിർമിദി)

9) അബൂഹുറയ്റ(റ)യിൽ നിന്ന്: നബി(സ) പറഞ്ഞു: അനാവശ്യങ്ങളിൽ നിന്ന് മാറിനില്ക്കൽ ഇസ്ളാമിന്റെ പരിപൂർണ്ണതയിൽപ്പെട്ടതാണ്. (തിർമിദി)

10) തിരുമേനി(സ) അരുളിയതായി അബൂസഈദിൽ നിന്ന്: ഇഹലോകം മധുരവും അലങ്കാര പ്രദവുമാണ്. അതിൽ നിങ്ങളെ അല്ലാഹു പ്രതിനിധികളാക്കി നിശ്ചയിച്ചിരിക്കുകയാണ്. നിങ്ങളെന്തു ചെയ്യുന്നുവെന്ന് അവൻ വീക്ഷിക്കുന്നുണ്ട്. (മുസ്ലിം)

11) ഇബ്നു മസ്ഊദി(റ)ൽ നിന്ന്: നബി(സ) പതിവായി പ്രാർത്ഥിക്കാറുണ്ട്: അല്ലാഹുവേ! ക്ഷേമവും പവിത്രതയും തഖ്വയും സന്മാർഗ്ഗവും എനിക്ക് പ്രദാനം ചെയ്യേണമേ! (മുസ്ലിം)

12) അദിയ്യിബ്നു ഹാത്തിമി(റ)ൽ നിന്ന്: നബി(സ) പറയുന്നത് ഞാൻ കേട്ടു. ഒരാൾ ശപഥം ചെയ്തു. പിന്നീട് അതിനേക്കാൾ മെച്ചപ്പെട്ടത് കണ്ടാൽ അതവൻ കൊണ്ട് വരട്ടെ. (മുസ്ലിം)

13) സുദിയ്യ്ബ്നു അജ്ലാനിൽ നിന്ന്: ഹജ്ജത്തുൽവദാഇൽ നബി(സ) പ്രസംഗിക്കുന്നത് ഞാൻ കേട്ടു: നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും അഞ്ചുനേരത്തെ നമസ്കാരം നിർവ്വഹിക്കുകയും റംസാൻ മാസത്തിൽ നോമ്പനുഷ്ടിക്കുകയും ധനത്തിനു സകാത്തുകൊടുക്കുകയും ഭരണകർത്താക്കളെ അനുസരിക്കുകയും ചെയ്താൽ നിങ്ങൾക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാം. (തിർമിദി)

14) അബൂഹുറയ്റ(റ)യിൽ നിന്ന്: നബി(സ) പറഞ്ഞു: പറവകൾക്ക് സമാനം നിഷ്കളങ്കരായവർ സ്വർഗ്ഗം പൂകുന്നതാണ്. (മുസ്ലിം)

15) മുഅ്മിനീങ്ങളുടെ മാതാവ് ഉമ്മുസൽമ ഉദ്ധരിക്കുന്നു: നബി(സ) തന്റെ വീട്ടിൽ നിന്ന് പുറത്ത് പോകാൻ ഉദ്ദേശിക്കുമ്പോൾ പറയാറുണ്ട്: അല്ലാഹുവിന്റെ നാമത്തിൽ ഞാൻ യാത്രയാരംഭിക്കുന്നു. എല്ലാം ഞാൻ അല്ലാഹുവിനെ ഭരമേല്പിച്ചിരിക്കുന്നു. ഞാൻ അലഞ്ഞുതിരിയുകയോ വഴിതെറ്റിക്കപ്പെടുകയോ അബദ്ധത്തിൽ ചാടുകയോ തെറ്റുചെയ്യിക്കപ്പെടുകയോ അക്രമിക്കയോ അക്രമിക്കപ്പെടുകയോ വിഢ്ഢിത്തം ചെയ്തുപോവുകയോ അവിവേകം പ്രവർത്തിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നെല്ലാം അല്ലാഹുവേ! നിന്നോട് ഞാൻ കാവൽ തേടുന്നു. (അബൂദാവൂദ്, തിർമിദി)

16) അനസി(റ)ൽ നിന്ന്: നബി(സ) പ്രസ്താവിച്ചു: വല്ലവരും തന്റെ വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ അല്ലാഹുവേ! നിന്റെ നാമത്തിൽ ഞാൻ പുറപ്പെടുന്നു. എല്ലാം ഞാൻ അല്ലാഹുവിൽ ഭരമേല്പിച്ചിരിക്കുന്നു. അല്ലാഹുവിന്റെ സഹായം കൊണ്ടേ പാപകർമ്മത്തിൽ നിന്ന് പിൻമാറുവാനും ഇബാദത്ത് നിർവ്വഹിക്കുവാനും സാധ്യമാവൂ. - ഇപ്രകാരം പറഞ്ഞാൽ (മലക്കുകൾ വഴി ) പറയപ്പെടും. നീ സന്മാർഗ്ഗം പ്രാപിച്ചിരിക്കുന്നു. നീ (സ്വയം) പര്യാപ്തനായിത്തീർന്നു. നീ രക്ഷപ്പെട്ടു എന്തു കൊണ്ടെന്നാൽ പിശാച് അവനിൽ നിന്ന് അകന്നുപോയിരിക്കുന്നു. (അബൂദാവൂദ്, തിർമിദി)

17) നബി(സ) പറഞ്ഞതായി അനസി(റ)ൽ നിന്ന്: നബി(സ) യുടെ കാലത്ത് രണ്ട് സഹോദരന്മാരുണ്ടായിരുന്നു. അവരിലൊരാൾ നബി(സ) യുടെ സവിധത്തിൽ ചെന്ന് പഠിക്കുകയും മറ്റെയാൾ തൊഴിലിലേർപ്പെടുകയും ചെയ്തു. തൊഴിലാളി, സഹോദരനക്കുറിച്ച് നബി(സ)യോട് ആവലാതിപ്പെട്ടു. നബി(സ) പറഞ്ഞു: അവന്റെ പേരിൽ നീ അനുഗ്രഹിക്കപ്പെട്ടേക്കാം. (അതിനാൽ അവൻ പഠിച്ചു കൊള്ളട്ടെ. (തിർമിദി)

18) സുഫ്യാനുബ്നു അബ്ദില്ല(റ)യിൽ നിന്ന്: പ്രവാചകരേ! മറ്റാരോടും ചോദിച്ചു പഠിക്കേണ്ട ആവശ്യം നേരിടാത്തത്രയും വ്യക്തവും സമ്പൂർണ്ണവുമായ ഒരു വചനം എനിക്ക് പഠിപ്പിച്ചുതരണം. അവിടുന്ന് പറഞ്ഞു: ഞാൻ അല്ലാഹുവിൽ പരിപൂർണ്ണമായി വിശ്വസിച്ചിരിക്കുന്നു എന്ന് നീ പറയുകയും സത്യമാർഗ്ഗത്തിൽ അടിയുറച്ച് നിൽക്കുകയും ചെയ്യുക. (മുസ്ലിം)

19) അബൂഹുറയ്റ(റ)യിൽ നിന്ന്: നിങ്ങൾ സന്മാർഗ്ഗം സ്വീകരിക്കുകയും അതിൽ അടിയുറച്ചു നില്ക്കുകയും ചെയ്യുക. നിങ്ങളറിയണം: ആരും തന്നെ തന്റെ സൽപ്രവൃത്തികൊണ്ടുമാത്രം രക്ഷപ്പെടുകയില്ല. ഇതു കേട്ടപ്പോൾ അനുചരന്മാർ ചോദിച്ചു. പ്രവാചകരേ! അങ്ങും രക്ഷപ്പെടുകയില്ലേ? അവിടുന്ന് പറഞ്ഞു: അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹവും എന്നെ ആവരണം ചെയ്തിട്ടു ണ്ടായിരുന്നില്ലെങ്കിൽ ഞാനും രക്ഷപ്പെടുകയില്ലായിരുന്നു. (മുസ്ലിം)

20) അബൂഹുറയ്റ(റ)വിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു. തീർച്ചയായും അന്ത്യദിനത്തിൽ അല്ലാഹു ചോദിക്കും. എന്നെ മാനിച്ചുകൊണ്ട് പരസ്പരം സ്നേഹിച്ചവരെവിടെ? എന്റേതല്ലാത്ത മറ്റൊരു നിഴലും ഇല്ലാത്ത ഈ ദിവസം ഞാനവർക്ക് നിഴലിട്ടുകൊടുക്കുന്നതാണ്. (മുസ്ലിം)

21) അബൂഹുറയ്റ(റ)വിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെത്തന്നെയാണ്, സത്യവിശ്വാസികളാകുന്നതുവരെ നിങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. പരസ്പരം സ്നേഹിക്കുന്നതു വരെ നിങ്ങളാരും സത്യവിശ്വാസികളാവുകയില്ല. ഞാനൊരു കാര്യം നിങ്ങളെ അറിയിക്കാം. അതു കൈക്കൊണ്ടാൽ നിങ്ങൾ പരസ്പരം സ്നേഹിക്കുന്നവരാകും. നിങ്ങൾക്കിടയിൽ സലാം വ്യാപിപ്പിക്കലാണത്. (മുസ്ലിം)

22) മുആദി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. അല്ലാഹു പ്രഖ്യാപിച്ചിരിക്കുന്നു എന്നെ ആദരിച്ചുകൊണ്ട് പരസ്പരം സ്നേഹിക്കുന്നവർക്ക് നാളെ പ്രകാശത്താലുള്ള സ്റേജുകളുണ്ടായിരിക്കും. നബിമാരും ശൂഹദാക്കളും കൂടി ആ സമുന്നത പദവി ആഗ്രഹിക്കുന്നവരാണ്. (തിർമിദി)

23) മിഖ്ദാദ്ു(റ) വിൽ നിന്ന് നിവേദനം: നബി(സ) അരുൾ ചെയ്തു. ഒരാൾ തന്റെ സഹോദരനെ സ്നേഹിക്കുന്നുവെങ്കിൽ അക്കാര്യം അവനെ അറിയിച്ചുകൊള്ളട്ടെ. (അബൂദാവൂദ്, തിർമിദി)

24) മുആദ്(റ) വിൽ നിന്ന് നിവേദനം: റസൂൽ(സ) എന്റെ കൈ പിടിച്ചുപറഞ്ഞു അല്ലാഹുവാണ, ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്നോട് വസിയ്യത്ത് ചെയ്യുന്നു. മുആദേ! നമസ്കാരത്തിനു ശേഷം ഇങ്ങനെ പ്രാർത്ഥിക്കുവാൻ നീ ഒരിക്കലും വിട്ടുപോകരുത് - അല്ലാഹുവേ! നിന്നെ സ്മരിക്കുന്നതിനും നിന്റെ അനുഗ്രഹങ്ങൾക്ക് നന്ദിചെയ്യുന്നതിനും ക്രമാനുസൃതം നിന്നെ ആരാധിക്കുന്നതിനും എന്നെ നീ സഹായിക്കേണമേ!. (അബൂദാവൂദ്, നസാഈ)

25) നവാസി(റ) വിൽ നിന്ന് നിവേദനം: നബി(സ) അരുൾ ചെയ്തു: നന്മയിൽ പ്രധാന ഭാഗം സൽസ്വഭാവമാണ്. നിന്റെ ഹൃദയത്തിൽ ഹലാലോ ഹറാമോ എന്ന് സംശയമുളവാകുകയും ജനങ്ങളറിയുന്നത് നിനക്കിഷ്ടമില്ലാതിരിക്കുകയും ചെയ്യുന്നതേതോ അതാണ് (യഥാർത്ഥത്തിൽ) പാപം. (ജനങ്ങളറിയുന്നത് നിനക്കിഷ്ടമില്ലെങ്കിൽ അത് നിഷിദ്ധമാണെന്നതിന് വ്യക്തമായ തെളിവാണ്). (മുസ്ലിം)

26) വാബിസത്തി(റ)ൽ നിന്ന് നിവേദനം: ഞാൻ ഒരിക്കൽ റസൂൽ(സ) യുടെ അടുത്ത് ചെന്നപ്പോൾ എന്നോട് ചോദിച്ചു. നന്മയെ സംബന്ധിച്ച് ചാദിച്ചു പഠിക്കാനാണോ നീ ഇപ്പോഴിവിടെ വന്നത്? അതെ എന്ന് ഞാൻ പ്രത്യുത്തരം നല്കിയപ്പോൾ അവിടുന്ന് എന്നോടാജ്ഞാപിച്ചു. എന്നാൽ നിന്റെ ഹൃദയത്തോട് നീ വിധി തേടിക്കൊള്ളുക. ഹൃദയത്തിന് ശാന്തിയും സമാധാനവും ലഭിക്കുന്നതേതോ അതാണ് (യഥാർത്ഥത്തിൽ) നന്മ. മറിച്ച് ഹൃദയത്തിൽ സംശയവും പരിഭ്രാന്തിയും ഉളവാക്കുന്നതേതോ അതാണ് (സത്യത്തിൽ) പാപം. ജനങ്ങളൊക്കെ (അത് അനുവദനീയമാണെന്ന്) നിനക്ക് വിധി നല്കുന്നുവെങ്കിലും. (അഹ്മദ്, ദാരിമി)

27) അത്വിയ്യത്തി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) അരുളി: ദോഷമുള്ള കാര്യങ്ങൾ സൂക്ഷിക്കാൻവേണ്ടി (അതിലേക്ക് ചേർക്കാൻ സാദ്ധ്യതയുള്ള) തെറ്റില്ലാത്ത കാര്യം പോലും ഉപേക്ഷിക്കാതെ ആർക്കും ഭക്തന്മാരിൽ ഉൾപ്പെടുവാൻ സാദ്ധ്യമല്ല. (തിർമിദി)

28) സഅ്ദി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു: നിശ്ചയം, അല്ലാഹു ഭക്തനും നിരാശ്രയനും അപ്രശസ്തനുമായ വ്യക്തിയെ ഇഷ്ടപ്പെടും. (പേരിനും പ്രശസ്തിക്കും വേണ്ടി പ്രവർത്തിക്കുന്നവൻ സത്യത്തിൽ അല്ലാഹുവിനെയല്ല ധ്യാനിക്കുന്നത്; ജനങ്ങളാണവന്റെ ലക്ഷ്യം). (മുസ്ലിം)

29) അബൂഹുറൈറ(റ)ൽ നിന്ന്: റസൂൽ(സ) ഖണ്ഡിതമായി പറഞ്ഞു. യുദ്ധത്തിലേക്കു വിളികേൾക്കുമ്പോഴൊക്കെ ശത്രുക്കളെ വധിക്കുവാനോ യുദ്ധക്കളത്തിൽ രക്തസാക്ഷിയാകാനോ ഉദ്ദേശിച്ചുകൊണ്ട് തന്റെ കുതിരപ്പുറത്തുകയറി അതിന്റെ കടിഞ്ഞാൺ പിടിച്ചുകൊണ്ട് പറക്കുന്നവനോ, നമസ്കാരം നിലനിർത്തുകയും സക്കാത്ത് കൊടുക്കുകയും മരണം വരെ തന്റെ നാഥനെ ആരാധിക്കുകയും ജനങ്ങൾക്ക് നന്മമാത്രം നല്കുകയും ചെയ്തുകൊണ്ട് താഴ്വരകളിലോ പർവ്വതനിരകളിലോ ആടുമേച്ച് ജീവിതം നയിക്കുന്നവനോ ആണ് ജനങ്ങളിൽ ഉത്തമൻ. (മുസ്ലിം)

30) ഇയാളി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു. നിങ്ങൾ പരസ്പരം വിനയമുള്ളവരാകണം. ആരും അഹങ്കരിക്കരുത്. അപ്രകാരം ആരും മറ്റാരെയും ആക്രമിക്കുകയുമരുത് എന്ന് അല്ലാഹു എനിക്ക് ദൗത്യം നല്കിയിരിക്കുന്നു. (മുസ്ലിം)

31) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) തറപ്പിച്ചുപറഞ്ഞു. ധനം ധർമ്മം കൊണ്ട് ഒരിക്കലും ചുരുങ്ങുകയില്ല. മാപ്പ് ചെയ്യുന്നതുകൊണ്ട് പ്രതാപം വർദ്ധിക്കുന്നു. അല്ലാഹുവിനോട് താഴ്മ കാണിക്കുന്നവനെ അവൻ ഉയർത്തുന്നു. (മുസ്ലിം)

32) അബൂരിഫാഅത്തി(റ)ൽ നിന്ന് നിവേദനം: നബി(സ) പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ഞാനൊരിക്കൽ അടുത്തു ചെന്നുകൊണ്ട് പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരെ! ഞാനൊരു വിദേശിയാണ്. മതനടപടികളെ സംബന്ധിച്ച് ചോദിച്ച് പഠിക്കാൻ വേണ്ടി വന്നതാണ്. ദീൻ എന്താണെന്ന് എനിക്കറിഞ്ഞുകൂടാ. അന്നേരം റസൂൽ(സ) ഖുത്തുബ ഉപേക്ഷിച്ചുകൊണ്ട് എന്റെ നേരെ തിരിഞ്ഞു. അവസാനം എന്റെ സമീപത്ത് എത്തിച്ചേർന്നപ്പോൾ ഒരുകസേര കൊണ്ടുവരപ്പെട്ടു. അതിന്മേൽ ഇരുന്നുകൊണ്ട് അവിടുത്തേക്ക് അല്ലാഹു പഠിപ്പിച്ചുകൊടുത്തതിൽ നിന്ന് എന്നെ പഠിപ്പിക്കാൻ തുടങ്ങി. അതിനുശേഷം പ്രസംഗിച്ചിരുന്ന സ്ഥലത്ത് മടങ്ങിച്ചെന്ന് ഖുത്തുബ പൂർത്തികരിച്ചു. (മുസ്ലിം)

33) അനസി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) ഭക്ഷണം കഴിച്ചാൽ മൂന്നു വിരലുകളും നക്കാറുണ്ട്. അനസ്(റ) പറയുന്നു. നബി(സ) പറയുകയുണ്ടായി. നിങ്ങളിൽ ആരുടെയെങ്കിലും ഭക്ഷണപ്പിടി താഴെ വീണാൽ അതിൽ നിന്ന് അഴുക്കുകൾ നീക്കം ചെയ്ത് അവൻ തിന്നുകൊള്ളട്ടെ. പിശാചിനു വേണ്ടി അതുപേക്ഷിച്ചിടരുത്. ഭക്ഷണത്തളിക തുടച്ചുവൃത്തിയാക്കാൻ കൽപ്പിച്ചു കൊണ്ട് തിരുദൂതൻ(സ)പറയാറുണ്ട്. നിങ്ങളുടെ ഏതു ഭക്ഷണത്തിലാണ് ബർക്കത്തെന്ന് നിങ്ങൾക്കറിയുകയില്ല. (മുസ്ലിം)

34) അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ൽ നിന്ന് നിവേദനം: നബി(സ) അരുൾ ചെയ്തു. ഹൃദയത്തിൽ ഒരണുമണിത്തൂക്കം അഹംഭാവമുള്ളവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. അന്നേരം ഒരാൾ ചോദിച്ചു. നിശ്ചയം, ഒരു വ്യക്തി തന്റെ വസ്ത്രവും പാദരക്ഷയും കൗതുകമുള്ളതാകാൻ ആഗ്രഹിക്കാറുണ്ടല്ലോ? തിരുദൂതൻ(സ)പറഞ്ഞു. നിശ്ചയം, അല്ലാഹു അഴകുള്ളവനും അഴകിഷ്ട പ്പെടുന്നവനുമാണ്. അതുകൊണ്ട് അതൊരു അഹങ്കാരമല്ല. സത്യത്തെ ധിക്കരിക്കലും ജനങ്ങളെ അവഗണിക്കലുമാണ് യഥാർത്ഥത്തിൽ അഹങ്കാരം. (മുസ്ലിം)

35) സലമത്തി(റ)ൽ നിന്ന് നിവേദനം: നിശ്ചയം, ഒരാൾ നബി(സ)യുടെ സമീപത്തുവെച്ച് ഇടതു കൈകൊണ്ട് ഭക്ഷിച്ചു. അന്നേരം നബി(സ) അവനോട് നിർദ്ദേശിച്ചു. നിന്റെ വലതുകൈകൊണ്ട് നീ തിന്നുക. അയാൾ പറഞ്ഞു. എനിക്കതിന് കഴിയുകയില്ല. നബി(സ) പറഞ്ഞു. എന്നാൽ നിനക്കൊരിക്കലും കഴിയാതിരിക്കട്ടെ. അഹങ്കാരം മാത്രമായിരുന്നു അവനെ അതിൽ നിന്നും തടുത്തുനിർത്തിയത്. റാവി പറയുന്നു. പിന്നീടൊരിക്കലും ആ (വലതു) കൈ തന്റെ വായിലേക്കുയർത്താൻ അവന് സാധിച്ചിട്ടില്ല. (മുസ്ലിം)

36) അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: അന്ത്യദിനത്തിൽ മൂന്നാളുകളോട് അല്ലാഹു സംസാരിക്കുകയോ അവരെ ശുദ്ധിയാക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുകയില്ല. മാത്രമല്ല, വേദനാജനകമായ ശിക്ഷയും അവർക്കുണ്ട്. 1. വൃദ്ധനായ വ്യഭിചാരി 2. കള്ളം പറയുന്ന രാജാവ് 3. അഹങ്കാരിയായ ദരിദ്രൻ (മുസ്ലിം)

37) അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ പ്രവാചകൻ(സ) അരുളിയിരിക്കുന്നു. അല്ലാഹു പറയുകയുണ്ടായി: പ്രതാപം എന്റെ അരയുടുപ്പും അഹങ്കാരം എന്റെ രണ്ടാംമുണ്ടും ആകുന്നു. അതുകൊണ്ട് ഇക്കാര്യത്തിൽ എന്നോടാരെങ്കിലും മത്സരിച്ചാൽ ഞാനവനെ ശിക്ഷിക്കുന്നതാണ്. (മുസ്ലിം)

38) സലമത്തി(റ) വിൽ നിന്ന് നിവേദനം: റസൂൽ(സ) പ്രവചിച്ചു. ഒരാൾ തന്നെ വാഴ്ത്തിക്കൊണ്ടേയിരിക്കും. അവസാനം ധിക്കാരികളുടെ കൂട്ടത്തിൽ അവൻ എഴുതപ്പെടുകയും അനന്തരം അവർക്കെത്തിയത് ഇവനെ ബാധിക്കുകയും ചെയ്യും. (തിർമിദി)

39) നവാസി(റ)ൽ നിന്ന് നിവേദനം: നന്മ-തിന്മയെ സംബന്ധിച്ച് ഒരിക്കൽ നബി(സ) യോട് ഞാൻ ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു. സൽസ്വഭാവമാണ് യഥാർത്ഥത്തിൽ നന്മ. നിന്റെ ഹൃദയത്തിൽ സംശയമുളവാക്കുകയും ജനങ്ങളറിയൽ നിനക്ക് വെറുപ്പുണ്ടാവുകയും ചെയ്യുന്നതേതോ അതാണ് തിന്മ. (മുസ്ലിം)

40) അബുദ്ദർദാഅ്(റ) നിവേദനം ചെയ്യുന്നു: നബി(സ) പ്രഖ്യാപിച്ചു: അന്ത്യദിനത്തിൽ സത്യവിശ്വാസിയുടെ തുലാസിൽ സൽസ്വഭാവത്തേക്കാൾ ഘനംതൂങ്ങുന്ന മറ്റൊന്നുമില്ല. നിശ്ചയം നീച വാക്കുകൾ പറയുന്ന ദുസ്വഭാവിയോട് അല്ലാഹു കോപിക്കുക തന്നെ ചെയ്യും. (തിർമിദി)

41) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: മനുഷ്യരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്ന മിക്കകാര്യങ്ങളെ സംബന്ധിച്ചും റസൂൽ(സ) ചോദിക്കപ്പെടുകയുണ്ടായി. അവിടുന്ന് മറുപടി പറഞ്ഞു. സൽസ്വഭാവവും അല്ലാഹുവിനോടുള്ള ഭക്തിയുമാണത്. മനുഷ്യരെ നരകത്തിൽ പ്രവേശിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളെ സംബന്ധിച്ചും അവിടുന്ന് ചോദിക്കപ്പെട്ടു. വായയും ഗുഹ്യസ്ഥാനവുമാണത്. എന്ന് തിരുദൂതൻ(സ) അപ്പോൾ മറുപടി പറഞ്ഞു. (തിർമിദി)

42) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുളി: അവരിൽ വെച്ച് ഏറ്റവും സ്വഭാവ വൈശിഷ്ട്യമുളളവരാണ് സത്യവിശ്വാസികളിൽ പരിപൂർണ്ണർ. നിങ്ങളിലുത്തമൻ തന്റെ സഹധർമ്മിണിയോട് നല്ലനിലയിൽ വർത്തിക്കുന്നവനുമാകുന്നു. (തിർമിദി)

43) ആയിശ(റ)യിൽ നിന്ന് നിവേദനം: തിരുദൂതൻ(സ) പറയുന്നത് ഞാൻ കേട്ടു. ഒരു സത്യവിശ്വാസിക്ക് തന്റെ സൽസ്വഭാവം കൊണ്ട് (സദാ) വ്രതമനുഷ്ഠിക്കുകയും നമസ്കരിക്കുകയും ചെയ്യുന്നവന്റെ പദവികളാർജ്ജിക്കാൻ കഴിയും. (അബൂദാവൂദ്) (ഉത്തമസ്വഭാവംകൊണ്ട് നമസ്കരിക്കുന്നവന്റെയും നോമ്പനുഷ്ഠിക്കുന്നവന്റെയും പ്രതിഫലം നേടാൻ കഴിയും)

44) അബൂഉമാമ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുൾ ചെയ്തു. തർക്കം കൈവെടിയുന്നവന് സ്വർഗ്ഗത്തിന്റെ ഒരു ഭാഗത്ത് ഒരു ഭവനം നൽകാമെന്ന് ഞാനേൽക്കുന്നു. യഥാർത്ഥത്തിൽ അവൻ സത്യത്തിനുവേണ്ടി വാദിക്കുന്നവനാണെങ്കിലും. അപ്രകാരം തന്നെ കള്ളം ഉപേക്ഷിക്കുന്നവന് സ്വർഗ്ഗത്തിന്റെ നടുവിൽ ഒരു ഭവനം നൽകാമെന്നും ഞാനേൽക്കുന്നു. അവൻ (കളവ് പറയാറുണ്ട്) തമാശരൂപത്തിലാണെങ്കിലും. ഉത്തമസ്വഭാവിക്ക് സ്വർഗ്ഗത്തിന്റെ ഉപരിഭാഗത്ത് ഒരു ഭവനം നൽകാമെന്നും ഞാനേൽക്കുന്നു. (അബൂദാവൂദ്)

45) ജാബിർ (റ) വിൽ നിന്ന് നിവേദനം: റസൂൽ(സ) പ്രവചിച്ചു. അന്ത്യദിനത്തിൽ നിങ്ങളിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരും സ്ഥാനം കൊണ്ട് എന്നോട് കൂടുതലടുത്തവരും നിങ്ങളിൽ വെച്ച് ഏറ്റവും ഉത്തമ സ്വഭാവികളാണ്. അന്ത്യദിനത്തിൽ നിങ്ങളിൽ വെച്ച് എന്നോട് ഏറ്റവും കോപമുള്ളവരും എന്നോടടുപ്പമില്ലാത്തവരും ധാരാളം സംസാരിക്കുന്നവരും ജനങ്ങളുടെമേൽ കുറ്റാരോപണം ചുമത്തുന്നവരും മുതഫയ്ഹിഖീങ്ങളുമാകുന്നു. അവർ ചോദിച്ചു. പ്രവാചകരെ! സർസാറും മുതശദ്ദിഖും ഞങ്ങൾക്കറിയാം. മുതഫയ്ഹിഖുകൊണ്ടുള്ള വിവക്ഷയെന്താണ്? തിരു ദൂതൻ(സ) പറഞ്ഞു. മുതകബ്ബിറൂൻ എന്നാണ് അതുകൊണ്ടുള്ള വിവക്ഷ. (തിർമിദി)

46) ഇബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം: അശജ്ജ് അബ്ദുൽ ഖൈസിനോട് ഒരിക്കൽ നബി(സ) പറഞ്ഞു. അല്ലാഹുവിനിഷ്ടമുള്ള രണ്ട് സ്വഭാവങ്ങൾ നിന്നിലുണ്ട്. 1. സഹിഷ്ണുത 2. സൗമ്യത. (മുസ്ലിം)

47) ആയിശ(റ)യിൽ നിന്ന് നിവേദനം: നിശ്ചയം, നബി(സ) അരുൾ ചെയ്തു. അല്ലാഹു ദയയുള്ളവനും ദയ ഇഷ്ടപ്പെടുന്നവനുമത്രെ. മാത്രമല്ല, പരുഷസ്വഭാവത്തിനോ, മറ്റേതെങ്കിലും കാര്യങ്ങൾക്കോ നൽകാത്ത പ്രതിഫലം കാരുണ്യത്തിന് അവൻ നല്കുന്നതുമാണ്. (മുസ്ലിം)

48) ആയിശ(റ)യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. ഏതൊരുകാര്യത്തിലും ദയ അലങ്കാരമാണ്. അത് നീക്കം ചെയ്യപ്പെട്ടാൽ ഏതും വികൃതമാണ്. (മുസ്ലിം)

49) ജരീർ (റ) വിൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. വല്ലവനും കാരുണ്യം സ്വയം വിലങ്ങിയാൽ സർവ്വനന്മകളും അവനും വിലക്കപ്പെട്ടു. (മുസ്ലിം) (കരുണയില്ലാത്തവൻ എന്തുമാത്രം സദ്വൃത്തനാണെങ്കിലും അവൻ നല്ലവനായി ഗണിക്കപ്പെടുകയില്ല)

50) അബൂയഅ്ല(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പ്രഖ്യാപിച്ചു. എല്ലാകാര്യങ്ങളിലും അല്ലാഹു ഇഹ്സൻ നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ട് നിങ്ങൾ വധിക്കുമ്പോൾ നന്നായി വധിക്കുകയും അറുക്കുമ്പോൾ നല്ല വിധത്തിൽ അറുക്കുകയും ചെയ്യുക. അഥവാ നിങ്ങളോരോരുത്തരും തന്റെ അറവുകത്തി മൂർച്ച കൂട്ടുകയും മൃഗത്തിന് സുഖം നല്കുകയും ചെയ്യുക. (മുസ്ലിം)

51) ഇബ്നുമസ്ഊദ്(റ) വിൽ നിന്ന് നിവേദനം: റസൂൽ(സ) അരുളി: നരകം നിഷിദ്ധമായവനോ നരകത്തിന് നിഷിദ്ധമായവനോ ആരെന്ന് ഞാൻ പറഞ്ഞുതരട്ടെയോ? ജനങ്ങളോട് അടുപ്പവും സൗമ്യശീലവും സഹിഷ്ണുതയും വിട്ടുവീഴ്ചാ മനഃസ്ഥിതിയുമുള്ളവർക്കെല്ലാം അത് നിഷിദ്ധമാണ്. (തിർമിദി) (ശാശ്വതമായി അവർ നരകത്തിൽ താമസിക്കേണ്ടിവരികയില്ല)

52) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: ഒരാൾ പറഞ്ഞു അല്ലാഹുവിന്റെ പ്രവാചകരേ! എനിക്ക് ചില കുടുംബങ്ങളുണ്ട്. ഞാൻ അവരെ ചേർക്കുകയും അവരെന്റെ ബന്ധം മുറിക്കുകയും ചെയ്യുന്നു. ഞാനവരോട് നന്നായി വർത്തിക്കുന്നു. എന്നാൽ, അവരാവട്ടെ എന്നോട് മോശമായി പെരുമാറുന്നു. ഞാനവർക്കുവേണ്ടി സഹനമവലംബിക്കുന്നു. അവരെന്നോട് അവിവേകമായി പെരുമാറുന്നു. അപ്പോൾ തിരുദൂതൻ(സ) പറഞ്ഞു. നീ പറഞ്ഞതുപോലെത്തന്നെയാണ് നീയെങ്കിൽ ചൂടുള്ള വെണ്ണീർ നീ അവരെ തീറ്റിയതുപോലെയാണ്. (അതുകൊണ്ടവർ നശിക്കുക തന്നെ ചെയ്യും) നീ ഈ നില തുടരുമ്പോൾ ഒക്കെ നിനക്ക് അല്ലാഹുവിൽ നിന്ന് ഒരു സഹായി നിന്നോടൊന്നിച്ചുണ്ടായിരിക്കും. (മുസ്ലിം)

53) അബൂസഈദി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) അരുളി: ഭാര്യയും ഭർത്താവും സംയോഗം നടത്തുകയും എന്നിട്ട് അവളുടെ രഹസ്യം പരസ്യപ്പെടുത്തുകയും ചെയ്യുന്നവൻ അന്ത്യദിനത്തിൽ അല്ലാഹുവിങ്കൽ ഏറ്റവും താഴ്ന്ന പദവിയിലായിരിക്കും. (മുസ്ലിം)

54) അബൂദർറി(റ)ൽ നിന്ന് നിവേദനം: ഒരിക്കൽ നബി(സ) എന്നോട് പറഞ്ഞു: പുണ്യകർമ്മങ്ങളിലൊന്നിനെയും നീ നിസ്സാരമാക്കി തള്ളരുത്. അത് നിന്റെ സഹോദരനുമായി മുഖപ്രസന്നതയോടെ കണ്ടുമുട്ടുക എന്നതാണെങ്കിലും. (മുസ്ലിം)

55) ആയിശ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) യുടെ വാക്കുകൾ ശ്രോതാക്കൾക്ക് ഗ്രാഹ്യമാകുംവിധം സ്പഷ്ടമായിരുന്നു. (അബൂദാവൂദ്)

56) അമ്മാറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. ഒരു വ്യക്തിയുടെ നമസ്കാരം നീളലും ഖുത്തുബ ചുരുങ്ങലും തന്റെ വിജ്ഞാനത്തിന്റെ ലക്ഷണമാണ്. അതുകൊണ്ട് നിങ്ങൾ നമസ്കാരം ദീർഘിപ്പിക്കുകയും ഖുത്തുബ ചുരുക്കുകയും ചെയ്യുക. (മുസ്ലിം)

57) ഉമർ (റ)വിൽ നിന്ന് നിവേദനം: ഞാനൊരിക്കൽ ഉംറ ചെയ്യാൻ നബി(സ)യുടെ അനുവാദം തേടി. അനുവാദം നൽകിക്കൊണ്ട് പറഞ്ഞു. സഹോദരാ! നിന്റെ പ്രാർത്ഥനാ വേളയിൽ എന്നെ നീ മറക്കരുത്. ഉമർ(റ) പറഞ്ഞു. ചില വാക്കുകളാണ് നബി(സ) പറഞ്ഞത്. ഇഹലോകം മുഴുവൻ എനിക്ക് ലഭിക്കുകയാണെങ്കിൽതന്നെ അതെന്നെ ആഹ്ളാദിപ്പിക്കുകയില്ല. മറ്റൊരു റിപ്പോർട്ടിലുണ്ട്. എന്റെ സഹോദരാ! നിന്റെ പ്രാർത്ഥനയിൽ എന്നെയും ഭാഗമാക്കാക്കുക. (അബൂദാവൂദ്, തിർമിദി)

58) സാലിം(റ) വിൽ നിന്ന് നിവേദനം: നിശ്ചയം, അബ്ദുല്ലാഹിബ്നു ഉമർ(റ) യാത്ര ഉദ്ദേശിക്കുന്നവ്യക്തിയോട് പറയാറുണ്ടായിരുന്നു. നീ ഇങ്ങോട്ടു അടുത്തുവരൂ! നബി(സ) ഞങ്ങളോട് യാത്ര പറയാറുളളതുപോലെ ഞാൻ നിന്നോട് യാത്ര പറയട്ടെ. എന്നിട്ടദ്ദേഹം പറഞ്ഞു. നിന്റെ ദീനും അമാനത്തും നിന്നിലർപ്പിതമായ ബാധ്യതകളും നിന്റെ പ്രവർത്തനങ്ങളുടെ പര്യവസാനവും സുരക്ഷിതമാക്കാൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. (തിർമിദി)

59) അബ്ദുല്ല(റ)യിൽ നിന്ന് നിവേദനം: നബി(സ) പട്ടാളത്തെ യാത്ര അയക്കാനുദ്ദേശിച്ചാൽ പറയാറുണ്ട്. നിങ്ങളുടെ മത നടപടികളും അമാനത്തും അമലുകളുടെ പര്യവസാനവും സുരക്ഷിതമാക്കാൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. (അബൂദാവൂദ്)

60) അനസി(റ)ൽ നിന്ന് നിവേദനം: ഒരിക്കൽ ഒരാൾ നബി(സ)യുടെ സവിധത്തിൽ ചെന്ന് പറഞ്ഞു. തിരുദൂതരേ! ഞാനൊരു യാത്ര ഉദ്ദേശിക്കുന്നു. എനിക്കെന്തെങ്കിലും പാരിതോഷികം നല്കിയാലും. തിരുദൂതൻ(സ) പ്രാർത്ഥിച്ചു. നിനക്ക് അല്ലാഹു ഭക്തി പ്രദാനം ചെയ്യട്ടെ! അദ്ദേഹം പറഞ്ഞു. സ്വല്പം കൂടി അവിടുന്ന് പ്രാർത്ഥിച്ചു. നിന്റെ പാപം അല്ലാഹു പൊറുക്കുകയും ചെയ്യട്ടെ. അപ്പോഴും അദ്ദേഹം പറഞ്ഞു. അല്പവും കൂടി. അവിടുന്ന് അപ്പോൾ പ്രാർത്ഥിച്ചു. നീ എവിടെയായാലും അല്ലാഹു നിനക്ക് നന്മ എളുപ്പമാക്കിത്തരട്ടെ! (തിർമിദി)