തിരഞ്ഞെടുത്ത ഹദീസുകൾ/വിശപ്പിന്റെ വിശേഷത

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) നുഅ്മാൻ(റ) വിൽ നിന്ന് നിവേദനം: ഞാൻ നിങ്ങളുടെ പ്രവാചകനെ കണ്ടുമുട്ടുകയുണ്ടായി. വയർ നിറക്കാൻ താഴ്ന്നതരം കാരക്കയും കൂടി അവിടുത്തേക്ക് ലഭിച്ചിരുന്നില്ല. (മുസ്ലിം)

2) ഇബ്നുഉമർ (റ) വിൽ നിന്ന് നിവേദനം: ഞങ്ങൾ നബി(സ)യൊന്നിച്ച് ഒരിടത്ത് ഇരിക്കുകയായിരുന്നു. അപ്പോൾ അൻസാരികളിൽ പെട്ട ഒരാൾ അവിടെ വന്ന് അവിടുത്തോട് സലാം ചൊല്ലിയതിനുശേഷം അല്പം പുറകോട്ടുമാറി. റസൂൽ(സ) ചോദിച്ചു. ഹേ, അൻസാറുകളുടെ സഹോദരാ! എന്റെ സഹോദരൻ സഅ്ദിന്റെ സ്ഥിതിയെന്താണ്? അയാൾ പറഞ്ഞു. നല്ലതുതന്നെ. നിങ്ങളിലാരാണ് അദ്ദേഹത്തെ സന്ദർശിക്കാനാഗ്രഹിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് നബി(സ) അവിടെനിന്ന് എഴുന്നേറ്റപ്പോൾ, ഞങ്ങളും അവിടുത്തോടൊപ്പം എഴുന്നേറ്റു. ഞങ്ങളപ്പോൾ പത്തിൽപരം ആളുകളുണ്ടായിരുന്നു. ഞങ്ങളിലാർക്കും ചെരിപ്പോ ഷൂസോ തൊപ്പിയോ കുപ്പായമോ ഉണ്ടായിരുന്നില്ല. ആ ഉപ്പുഭൂമിയലൂടെ ഞങ്ങൾ നടന്നു നീങ്ങിക്കൊണ്ട് സഅ്ദ്(റ)വിന്റെ അടുത്തെത്തി ച്ചേർന്നു. തന്റെ ചുറ്റുമുണ്ടായിരുന്നവരെല്ലാം മാറിക്കൊടുത്തു. അങ്ങനെ തിരുദൂതരും ഒന്നിച്ചുണ്ടായിരുന്ന സഹാബികളും അദ്ദേഹത്തിന്റെ അടുത്തെത്തിച്ചേരുകയുണ്ടായി. (മുസ്ലിം)

3) അബൂഉമാമത്ത്(റ) വിൽ നിന്ന് നിവേദനം: തിരുദൂതൻ(സ) പറഞ്ഞു. ഹേ മനുഷ്യാ! മിച്ചമുള്ള ധനം ധർമ്മം ചെയ്യുന്നതാണ് നിനക്കുത്തമം. അത് സൂക്ഷിച്ചു സംഭരിച്ചുവെക്കൽ നിനക്ക് അനർത്ഥവുമാണ്. കഷ്ടിച്ച് ജീവിക്കാനുള്ള ധനം ആക്ഷേപാർഹമല്ല. ആശ്രിതരായ കുടുംബക്കാർക്ക് കൊടുത്തുകൊണ്ടാണ് നീ ധർമ്മം തുടങ്ങേണ്ടത്. (മിച്ചം വരുന്നത് മറ്റുള്ളവർക്കും) (തിർമിദി)

4) ഉബൈദുല്ല(റ) വിൽ നിന്ന് നിവേദനം: റസൂൽ(സ) അരുളി: നിങ്ങളിലാരെങ്കിലും തന്റെ കുടുംബങ്ങളിൽ നിർഭയനും ആരോഗ്യവാനും അതാത് ദിവസത്തെ ആഹാരം കൈവശമുള്ളവനുമാണെങ്കിൽ, ഐഹിക സുഖങ്ങളാകമാനം അവനു സ്വായത്തമായതുപോലെയാണ്. (തിർമിദി)

5) അബ്ദുല്ല(റ) വിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു. അല്ലാഹു പ്രദാനം ചെയ്തതിൽ സംതൃപ്തിയും ഉപജീവനത്തിന് മാത്രം ആഹാരവുമുള്ള സത്യവിശ്വാസി വിജയം വരിച്ചവനത്രെ. (അവനത്രെ സൗഭാഗ്യവാൻ) (മുസ്ലിം)

6) ഫളാലത്ത്(റ) വിൽ നിന്ന് നിവേദനം: തിരുദൂതൻ(സ) പറയുന്നത് ഞാൻ കേട്ടു. ഇസ്ളാമിലേക്ക് മാർഗ്ഗദർശനം ചെയ്യപ്പെടുകയും ആഹാരം ഉപജീവനത്തിനുമാത്രം ലഭിക്കുകയും ഉള്ളതു കൊണ്ടു തൃപ്തിപ്പെടുകയും ചെയ്യുന്നവന് ഞാൻ ആശംസ നേരുന്നു. (തിർമിദി)

7) ഇബ്നുഅബ്ബാസ്(റ) വിൽ നിന്ന് നിവേദനം: തിരുദൂതരും അവിടുത്തെ കുടുംബവും നിരന്തരമായി പട്ടിണി കിടക്കാറുണ്ടായിരുന്നു. അത്താഴം അവർക്ക് ലഭിച്ചിരുന്നില്ല. അവരുടെ റൊട്ടികളിൽ മിക്കതും ബാർലിയുടേതായിരുന്നു. (തിർമിദി)

8) ഫളാലത്ത്(റ)വിൽ നിന്ന് നിവേദനം: റസൂൽ(സ) ജനങ്ങളോടൊപ്പം നമസ്കാരം നിർവ്വഹിച്ചുകൊണ്ടിരിക്കുമ്പോൾ ചിലയാളുകൾ കഠിനമായ വിശപ്പുനിമിത്തം നിലംപതിക്കാറുണ്ട്. സുഫ്ഫത്തുകാരാണവർ. കുഗ്രാമവാസികളായ അറബികൾ ഇവരൊക്കെ ഭ്രാന്തന്മാരാണെന്ന് പറയാറുണ്ട്. തിരുദൂതൻ നമസ്കരിച്ചുകഴിഞ്ഞാൽ, അവരോടഭിമുഖമായി പറയും. നിങ്ങൾക്ക് അല്ലാഹുവിങ്കലുള്ള പ്രതിഫലം നിങ്ങളറിയുന്ന പക്ഷം, കൂടുതൽ കൂടുതൽ ദാരിദ്യ്രം നിങ്ങൾക്കുണ്ടാകാൻ നിങ്ങളാഗ്രഹിക്കുമായിരുന്നു. (തിർമിദി)

9) മിഖ്ദാദ്(റ) വിൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. തന്റെ വയറിനേക്കാൾ അനർത്ഥമായ ഒരുപാത്രവും മനുഷ്യരാരും നിറച്ചിട്ടില്ല. മനുഷ്യന് തന്റെ മുതുകിനെ നിവർത്തിനിർത്തുന്ന ഭക്ഷണം മതി. ഇനി കൂടിയേ കഴിയൂ എങ്കിൽ വയറിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണത്തിനും മൂന്നിലൊന്ന് വെള്ളത്തിനും മൂന്നിലൊരംശം ശ്വാസോച്ഛാസത്തിനും ആയിക്കൊള്ളട്ടെ. (മൂന്നിലൊരംശത്തിൽ കൂടുതൽ ഭക്ഷണം കഴിക്കുന്നതുകൊണ്ട് ദൂരവ്യാപകമായ ധാരാളം വൈഷമ്യങ്ങളുണ്ടാകും) (തിർമിദി)

10) അബൂഉമാമത്ത്(റ) വിൽ നിന്ന് നിവേദനം: ഒരിക്കൽ തിരുദൂതന്റെ(സ) സന്നിധിയിൽവെച്ച് അവിടുത്തെ സന്തതസഹചാരികൾ ദുൻയാവിനെ സംബന്ധിച്ച് ചർച്ച ചെയ്യുകയുണ്ടായി. അപ്പോൾ തിരുദൂതൻ(സ) പറഞ്ഞു. നിങ്ങൾ കേട്ടിട്ടില്ലേ? കേട്ടിട്ടില്ലേ? ലഘുജീവിതം ഈമാനിൽപ്പെട്ടതാണ്. ലഘുജീവിതം ഈമാനിൽ പെട്ടതാണ്. എന്ന്! (അബൂദാവൂദ്)

11) അസ്മാഅ്(റ)യിൽ നിന്ന്: റസൂൽ(സ)യുടെ കുപ്പായക്കൈ മണികണ്ഠം വരെയായിരുന്നു. (അബൂദാവൂദ്, തിർമിദി)