തിരഞ്ഞെടുത്ത ഹദീസുകൾ/വസ്ത്രധാരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) ഇബ്നുഉമർ(റ) പറയുന്നു: നബി(സ) അരുളി: വല്ലവനും അഹങ്കാരത്തോട് കൂടി തന്റെ വസ്ത്രം നിലത്തു വലിച്ചാൽ അന്ത്യദിനത്തിൽ അല്ലാഹു അവന്റെ നേരെ നോക്കുകയില്ല. അപ്പോൾ അബൂബക്കർ(റ) പറഞ്ഞു: പ്രവാചകരേ! എന്റെ തുണിയുടെ ഒരു ഭാഗം നിലത്ത് പതിക്കാറുണ്ട്. ഞാൻ ജാഗ്രത പുലർത്തിയാൽ ഒഴികെ. നബി(സ)അരുളി: നീയത് അഹങ്കാരത്തോട് കൂടിചെയ്യുന്നവരിൽ പെട്ടവനല്ല. (ബുഖാരി. 7. 72. 675)

2) അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: രണ്ട് നെരിയാണിവിട്ട് താഴേക്ക് ഇറങ്ങിയ വസ്ത്രം നരകത്തിലാണ്. (ബുഖാരി. 7. 72. 678)

3) ഖതാദ: പറയുന്നു: നബി(സ)ക്ക് ഏറ്റവും തൃപ്തികരമായ വസ്ത്രം മാത്രം ഏതാണെന്ന് ഞാൻ അനസിനോട് ചോദിച്ചു. അപ്പോൾ അനസ്(റ) പറഞ്ഞു: യമനിൽ നെയ്ത ഒരുതരം പച്ചപ്പുതപ്പ്. (ബുഖാരി. 7. 72. 703)

4) ആയിശ(റ) നിവേദനം: നബി(സ) മരിച്ചപ്പോൾ യമനിൽ നെയ്ത ഒരുപച്ചപ്പുതപ്പ് കൊണ്ടാണ് മൂടിയിരുന്നത്. (ബുഖാരി. 7. 72. 705)

5) അബൂഉസ്മാൻ(റ) പറയുന്നു: ഞങ്ങൾ ഉത്ബ: യുടെ കൂടെ ആദർബീച്ചാനിൽ ഇരിക്കുമ്പോൾ ഉമർ(റ)ന്റെ എഴുത്ത് ഞങ്ങൾക്ക് ലഭിച്ചു. തീർച്ചയായും നബി(സ) പട്ടുവിരോധിച്ചിട്ടുണ്ട്. തന്റെ ചൂണ്ടുവിരലും നടുവിരലും ചൂണ്ടിക്കൊണ്ട് ഇത്രയും വീതിയുളളതാണെങ്കിൽ വിരോധമില്ലെന്ന് അരുളിയിട്ടുണ്ട്. അപ്പോൾ അദ്ദേഹം ഉദ്ദേശിച്ചത് വരകൾ ആണെന്ന് ഞങ്ങൾ മനസ്സിലാക്കി. (ബുഖാരി. 7. 72. 718)

6) അബൂഉസ്മാൻ(റ) നിവേദനം: ഉമർ(റ) എനിക്ക് ഇപ്രകാരം എഴുതി. നബി(സ) അരുളി; വല്ലവനും പട്ട് ദുൻയാവിൽ ധരിച്ചാൽ പരലോകത്ത് അതിൽ നിന്ന് അൽപം പോലും അവൻ ധരിക്കുകയില്ല. (ബുഖാരി. 7. 72. 719)

7) ഇബ്നുസുബൈർ(റ) പ്രസംഗിച്ചുപറഞ്ഞു: മുഹമ്മദ്(സ) പറഞ്ഞു: വല്ലവനും ദുൻയാവിൽ പട്ടു ധരിച്ചാൽ പരലോകത്ത് അതു ധരിക്കുകയില്ല. (ബുഖാരി. 7. 72. 724)

8) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങൾ ചെരിപ്പ് ധരിക്കുമ്പോൾ ആദ്യം വലത്തേത് ധരിക്കട്ടെ. അഴിക്കുമ്പോൾ ഇടത്തേതഴിക്കട്ടെ. അതായത് അവൻ ആദ്യം ധരിക്കുന്നതും അവസാനം അഴിക്കുന്നതും വലത്തേതായിരിക്കണം. (ബുഖാരി. 7. 72. 747)

9) അനസ്(റ) പറയുന്നു: നബി(സ)യുടെ ചെരിപ്പിന് രണ്ടു വാർ ഉണ്ടായിരുന്നു. (ബുഖാരി. 7. 72. 748)

10) അബൂഹുറൈറ(റ) നിവേദനം: നബി(സ)സ്വർണ്ണത്തിന്റെ മോതിരം വിരോധിച്ചിട്ടുണ്ട്. (ബുഖാരി. 7. 72. 754)

11) ഇബ്നുഉമർ(റ) നിവേദനം: നബി(സ) സ്വർണ്ണം കൊണ്ട് ഒരു മോതിരം നിർമ്മിച്ചു. മോതിരക്കല്ല് കൈപടത്തിന്റെ ഭാഗത്തുമാക്കി. അപ്പോൾ ജനങ്ങളും അപ്രകാരം ചെയ്തു. ശേഷം നബി(സ) എറിഞ്ഞുകളഞ്ഞു. പിന്നീട് വെളളിയുടെ മോതിരം നിർമ്മിച്ചു. അപ്പോൾ ജനങ്ങളും വെളളിയുടെ മോതിരം നിർമ്മിച്ചു. ഇബ്നുഉമർ(റ) പറയുന്നു: നബി(സ)ക്ക് ശേഷം അബൂബക്കർ, ഉമർ, ഉസ്മാൻ മുതലായവരും മോതിരം ധരിക്കുകയുണ്ടായി. ഉസ്മാന്റെ മോതിരം അരീസ് കിണറ്റിൽ വീഴുന്നതുവരെ. നബി(സ) സ്വർണ്ണത്തിന്റെ മോതിരം നിർമ്മിച്ചു അതു ധരിച്ചു. ശേഷം ഞാനിതു ഒരിക്കലും ധരിക്കുകയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് അതിനെ ദൂരെയെറിഞ്ഞു. അപ്പോൾ ജനങ്ങളും അവരുടെ മോതിരം ഊരിയെറിഞ്ഞു. (ബുഖാരി. 7. 72. 756)

12) അനസ്(റ) പറയുന്നു: നബി(സ)യുടെ ചെറുവിരലിൽ ഉണ്ടായിരുന്ന മോതിരത്തിന്റെ തിളക്കം ഞാൻ ഇപ്പോഴും ദർശിക്കുന്നു. (ബുഖാരി. 7. 72. 758)

13) അനസ്(റ) നിവേദനം: നബി(സ)യുടെ മോതിരം വെളളിയായിരുന്നു. അതിന്റെ മോതിരക്കല്ലും അപ്രകാരം തന്നെ വെളളിയായിരുന്നു. (ബുഖാരി. 7. 72. 759)

14) ഇബ്നുഅബ്ബാസ്(റ) പറയുന്നു: സ്ത്രീ വേഷം ധരിച്ചവരെ നിങ്ങൾ വീടുകളിൽ നിന്ന് പുറത്താക്കുവീൻ എന്ന് നബി(സ) അരുളി: അങ്ങിനെ നബി(സ) ഒരാളെയും ഉമർ ഒരു സ്ത്രീയെയും വീട്ടിൽ നിന്ന് പുറത്താക്കി. (ബുഖാരി. 7. 72. 774)

15) ഇബ്നുഉമർ(റ) നിവേദനം: മീശവെട്ടൽ പ്രകൃതിയിൽപെട്ടതാണ്. (ബുഖാരി. 7. 72. 776)

16) അബൂഹുറൈറ(റ) നിവേദനം: അഞ്ച് കാര്യങ്ങൾ പ്രകൃതിയിൽപെട്ടതാണ്. ചേലാകർമ്മം, ഗുഹ്യസ്ഥാനത്തെ മുടികളയൽ, കക്ഷത്തെ മുടി നീക്കൽ, നഖം മുറിക്കൽ, മീശവെട്ടൽ (ബുഖാരി. 7. 72. 779)

17) ഇബ്നുഉമർ(റ) പറയുന്നു: നബി(സ)അരുളി: നിങ്ങൾ മുശ്രിക്കുകൾക്ക് എതിരാകുവീൻ. താടി നീട്ടുകയും മീശവെട്ടുകയും ചെയ്യുക. (ബുഖാരി. 7. 72. 780)

18) അനസ്(റ) നിവേദനം: നബി(സ)യുടെ മുടി പറ്റെ ചുരുണ്ടതോ പറ്റെ നീണ്ടുകിടക്കുന്നതോ ആയിരുന്നില്ല. ചുരുണ്ടതായിരുന്നു. അവിടുത്തെ ചെവിക്കും പിരടിക്കും ഇടക്കായി അവ നീണ്ടുകിടക്കുമായിരുന്നു. (ബുഖാരി. 7. 72. 791)

19) അനസ്(റ) നിവേദനം: നബി(സ) ഇരുകൈകളും പാദങ്ങളും മുഴുത്ത ഒരാളായിരുന്നു. കൈപ്പടങ്ങൾ വളരെ വിശാലങ്ങളായിരുന്നു. (ബുഖാരി. 7. 72. 792)

20) ഇബ്നുഉമർ (റ) പറയുന്നു: തലമുടിയുടെ ഒരു ഭാഗം വടിക്കുകയും കുറെ ഭാഗം വളർത്തുകയും ചെയ്യുന്നത് നബി(സ)വിരോധിച്ചത് ഞാൻ കേട്ടിട്ടുണ്ട്. (ബുഖാരി. 7. 72. 796)

21) ആയിശ(റ) പറയുന്നു: നബി(സ)ക്ക് എന്റെ കൈകൊണ്ട് സുഗന്ധം പുരട്ടിക്കൊടുത്തു. അദ്ദേഹം ഇഹ്റാം കെട്ടുന്ന സന്ദർഭത്തിൽ അതുപോലെ ത്വവാഫുൽ ഇഫളൗക്ക് മുമ്പായി മിനയിൽ വെച്ചും. (ബുഖാരി. 7. 72. 805)

22) സഹ്ല്(റ) നിവേദനം: നബി(സ) ഒരു ചീർപ്പുകൊണ്ട് മുടി ചീകിക്കൊണ്ടിരിക്കുമ്പോൾ ഒരാൾ നബി(സ)യുടെ വീട്ടിലേക്ക് എത്തിനോക്കി. നബി(സ) പറഞ്ഞു: നോക്കിയതു ഞാനറിഞ്ഞിരുന്നുവെങ്കിൽ ഇതുകൊണ്ട് നിന്റെ കണ്ണിന് കുത്തുമായിരുന്നു. സമ്മതം ചോദിക്കൽ കണ്ണിന്റെ കാരണത്താലാണ് നിശ്ചയിച്ചതുതന്നെ. (ബുഖാരി. 7. 72. 807)

23) ആയിശ(റ) പറയുന്നു: നബി(സ)ഹജ്ജിൽ പ്രവേശിക്കുമ്പോൾ നാട്ടിൽ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മേത്തരം സുഗന്ധം നബിക്ക് ഞാൻ പൂശിക്കാറുണ്ട്. (ബുഖാരി. 7. 72. 812)

24) അനസ്(റ) നിവേദനം: നബി(സ) സുഗന്ധദ്രവ്യം സമ്മാനിച്ചാൽ അതു നിരസിക്കാറില്ല. അനസും അപ്രകാരം ചെയ്യും. (ബുഖാരി. 7. 72. 813)

25) ആയിശ(റ) പറയുന്നു: ഹജ്ജത്തുൽ വദാഇൽ ഹജ്ജിന് ഇഹ്റാം കെട്ടുമ്പോഴും ഹജ്ജിൽ നിന്ന് വിരമിച്ചപ്പോഴും നബി(സ)ക്ക് ഞാൻ 'ദരീറ എന്ന സുഗന്ധം പൂശിക്കൊടുത്തു. (ബുഖാരി. 7. 72. 814)

26) അബ്ദുല്ല(റ) പറയുന്നു: നബി(സ)അരുളി: പരലോകത്ത് ജനങ്ങളിൽ കൂടുതൽ ശിക്ഷ അനുഭവിക്കപ്പെടുന്നവരാണ് ചിത്രം വരക്കുന്നവർ. (ബുഖാരി. 7. 72. 834)

27) ആയിശ(റ) നിവേദനം: ആയിശ(റ) പറയുന്നു: കുരിശിന്റെ ചിത്രമുളള യാതൊന്നും തന്നെ നബി(സ) തന്റെ വീടുകളിൽ ഉപേക്ഷിച്ചിടുകയില്ല. (ബുഖാരി. 7. 72. 836)

28) അബൂസുർഅ(റ) പറയുന്നു: അബൂഹുറൈറ(റ)യുടെ കൂടെ മദീനയിലെ ഒരു വീട്ടിൽ ഞാൻ കയറി. അപ്പോൾ ചുമരിന് മുകളിൽ ഒരാൾ ചിത്രം വരക്കുന്നത് അദ്ദേഹം കണ്ടു. ഉടനെ അബൂഹൂറൈറ(റ) പറഞ്ഞു: തിരുമേനി(സ) അരുളിയതു ഞാൻ കേട്ടിട്ടുണ്ട്. ഞാൻ സൃഷ്ടിക്കും പോലെ സൃഷ്ടിക്കുവാൻ മുതിരുന്നവനേക്കാൾ അക്രമി ആരുണ്ട്?. അവർക്ക് കഴിവുണ്ടെങ്കിൽ ഒരു ധാന്യമണി സൃഷ്ടിക്കട്ടെ. വേണ്ട ഒരണുവെങ്കിലും സൃഷ്ടിക്കട്ടെ. ശേഷം അദ്ദേഹം ഒരുപാത്രത്തിൽ വെളളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. എന്നിട്ട് വുളു എടുത്തു. (ബുഖാരി. 7. 72. 837)

29) ആയിശ(റ) നിവേദനം: ഞാൻ ചിത്രങ്ങൾ ഉളള ഒരുതലയിണ വിലക്ക് വാങ്ങി. നബി(സ) വീട്ടിൽ പ്രവേശിക്കാതെ വാതിന്മേൽ ഇരുന്നു. ഞാൻ പറഞ്ഞു: ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുന്നു. എന്തുതെറ്റാണ് ഞാൻ ചെയ്തതു? നബി(സ)അരുളി: ഈ തലയിണ തന്നെ. ഞാൻ പറഞ്ഞു: പ്രവാചകരേ! താങ്കൾക്ക് ഇരിക്കാനും തല വെയ്ക്കുവാനും വേണ്ടി ഞാൻ വാങ്ങിയതാണിത്. നബി(സ)അരുളി: തീർച്ചയായും ഈ ചിത്രങ്ങൾ വരക്കുന്നവർ പരലോകത്ത് ശിക്ഷിക്കപ്പെടും. അവരോട് പറയും. നിങ്ങൾ വരച്ചതിനെ ജീവിപ്പിക്കുവീൻ, തീർച്ചയായും മലക്കുകൾ ചിത്രമുളളവീടുകളിൽ പ്രവേശിക്കുകയില്ല. (ബുഖാരി. 7. 72. 840)

30) അബൂജുഹൈഫ(റ) പറയുന്നു: നബി(സ) പലിശ തിന്നുന്നവനേയും തീറ്റിക്കുന്നവനേയും പച്ചകുത്തുന്നവനേയും അതിന് ആവശ്യപ്പെടുന്നവനേയും ചിത്രം വരക്കുന്നവനേയും ശപിച്ചിരിക്കുന്നു. (ബുഖാരി. 7. 72. 845)

31) മിസ്വർ(റ) പറഞ്ഞു: ഞാൻ ഭാരമുള്ള ഒരു കല്ലെടുത്ത് നടന്നുപോയപ്പോൾ എന്റെ വസ്ത്രം വീണുപോയി. അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: വസ്ത്രം ധരിക്കുക. നഗ്നമായി നടക്കരുത്. (അബൂദാവൂദ്)

32) ഉമ്മുസൽമ(റ) പറഞ്ഞു: ഞാൻ സ്വർണ്ണാഭരണങ്ങൾ ധരിക്കുക പതിവായിരുന്നു. ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ, ഇതുപൂഴ്ത്തിവെക്കലാണോ? അവിടുന്ന് പറഞ്ഞു: സക്കാത്തിന്റെ സീമയിൽ എത്തുന്നതേതോ, അതിന്നും സക്കാത്തുകൊടുത്താൽ അതുപൂഴ്ത്തിവെയ് ക്കലല്ല. (അബൂദാവൂദ്)

33) ഇബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) തറപ്പിച്ചുപറഞ്ഞു: നിങ്ങൾ വെള്ള വസ്ത്രം ധരിക്കുക. അതാണ് നിങ്ങളുടെ വസ്ത്രങ്ങളിലുത്തമം. നിങ്ങളിൽ നിന്ന് മരണപ്പെട്ടവരെ അതുകൊണ്ട് കഫനും ചെയ്യുക. (അബൂദാവൂദ്, തിർമിദി)

34) സമുറ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുളി: നിങ്ങൾ വെള്ള വസ്ത്രം ധരിക്കുക, അതാണ് നിങ്ങൾക്കേറ്റവും അഭികാമ്യവും ശുദ്ധവുമായത്. മരണപ്പെട്ടവരെ അതിൽ കഫനും ചെയ്യുക. (നസാഈ). (വെള്ളവസ്ത്രത്തിൽ അഴുക്കുകൾ തെളിഞ്ഞ് കാണുന്നതുകൊണ്ട് കഴുകി വൃത്തിയാക്കാൻ സാധിക്കുന്നു. വർണ്ണപ്പകിട്ടാർന്നവസ്ത്രം ധരിക്കുന്നതുകൊണ്ട് അഹന്തയും പൊങ്ങച്ചവും വന്നുചേരുന്നു. വെള്ളവസ്ത്രം ധരിക്കുമ്പോൾ അവയൊന്നും നേരിടുകയില്ല)

35) ജാബിറി(റ)ൽ നിന്ന് നിവേദനം: മക്കാവിജയദിവസം ഒരുകറുത്ത തലപ്പാവു ധരിച്ചുകൊണ്ട് നബി(സ) കയറിവന്നു. (മുസ്ലിം)

36) അബൂസഈദി(റ)ൽ നിന്ന് നിവേദനം: അവിടുത്തെ രണ്ടു ചുമലുകൾക്കിടയിൽ താഴ്ത്തിയിട്ടുകൊണ്ട് കറുത്ത തലപ്പാവ് ധരിച്ച നബി(സ) യെ ഞാനിപ്പോഴും കാണുംപോലെയുണ്ട്. (മുസ്ലിം)

37) ആയിശ(റ)ൽ നിന്ന്: ഒരു സുപ്രഭാതത്തിൽ നബി(സ) വീടുവിട്ടുപുറത്തിറങ്ങി. റഹ്ലി (ഒട്ടകക്കട്ടിലി) ന്റെ ചിത്രമുള്ള കറുത്ത രോമംകൊണ്ടുള്ള ഒരു വസ്ത്രമായിരുന്നു അവിടുന്നപ്പോൾ ധരിച്ചിരുന്നത്. (മുസ്ലിം)

38) ഉമ്മുസലമ(റ)യിൽ നിന്ന് നിവേദനം: വസ്ത്രങ്ങളിൽവെച്ച് നബി(സ) യ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഖമീസ് (കുപ്പായം) ആയിരുന്നു. (അബൂദാവൂദ്, തിർമിദി)

39) അസ്മാഅ്(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) യുടെ കുപ്പായക്കൈ ഭുജം വരെയായിരുന്നു. (അബൂദാവൂദ്, തിർമിദി)

40) അബൂദർറി(റ)ൽ നിന്ന് നിവേദനം: നബി(സ) അരുൾ ചെയ്തു: മൂന്നു തരക്കാർ! അന്ത്യ ദിനത്തിൽ അല്ലാഹു അവരോട് സംസാരിക്കുകയോ അവരിലേക്ക് തിരിഞ്ഞുനോക്കുകയോ അവരെ ശുദ്ധീകരിക്കുകയോ ഇല്ല. വേദനാജനകമായ ശിക്ഷ അവർക്ക് ലഭിക്കുകയും ചെയ്യും. നിവേദകർ പറയുന്നു: റസൂൽ(സ) ഇത് മൂന്ന് പ്രാവശ്യം ഓതി കേൾപ്പിച്ചു. അബൂദർറ് പറഞ്ഞു: അവർ പരാജിതരാണല്ലോ, അല്ലാഹുവിന്റെ പ്രവാചകരെ ആരാണവർ? റസൂൽ(സ) പറഞ്ഞു: 1 വസ്ത്രം വലിച്ചിഴക്കുന്നവൻ 2 തന്റെ നന്മകൾ എടുത്തുപറയുന്നവൻ (പ്രത്യുപകാരമോ വിധേയത്വമോ പ്രതീക്ഷിക്കുകയും അതിന്റെ അഭാവത്തിലോ മറ്റോ നന്മ കിട്ടിയവരെ ബുദ്ധിമുട്ടിക്കുക) 3 കള്ളസത്യം വഴി ചരക്ക് വിറ്റഴിക്കുന്നവൻ (മുസ്ലിം)

41) ഇബ്നു ഉമറി(റ) വിൽ നിന്ന് നിവേദനം: നബി(സ) അരുളി: അരയുടുപ്പിലും ഖമീസിലും തലപ്പാവിലും ഇസ്ബാലുണ്ട്. അവയിൽ നിന്ന് വല്ലതും അഹന്തകൊണ്ട് വലിച്ചിഴക്കുന്ന പക്ഷം അന്ത്യദിനത്തിൽ അല്ലാഹു അവനെ നോക്കുകയില്ല. (അബൂദാവൂദ്, നസാഈ)

42) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: ഒരാൾ തന്റെ വസ്ത്രം താഴ്ത്തിയിട്ട് നമസ്കരിക്കെ റസൂൽ(സ) അയാളോട് പറഞ്ഞു: നീ പോയി വുളുചെയ്യുക. അയാൾ പോയി വുളുചെയ്തു വന്നപ്പോൾ റസൂൽ(സ) വീണ്ടും പറഞ്ഞു: നീ പോയി വുളുചെയ്യൂ. തൽക്ഷണം മറ്റൊരാൾ ചോദിച്ചു: പ്രവാചകരേ! അയാളോട് വുളുചെയ്യാൻ കൽപിച്ചുവെങ്കിലും പിന്നീട് അങ്ങ് മൗനമവലംബിച്ചുവല്ലോ. (അതെന്താണെന്ന് മനസ്സിലായില്ല) അവിടുന്ന് പറഞ്ഞു: അവൻ വസ്ത്രം താഴ്ത്തിയിട്ടാണ് നമസ്കരിച്ചത്. വസ്ത്രം താഴ്ത്തിയിടുന്നവന്റെ നമസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല. (അബൂദാവൂദ്)

43) അബൂസഈദി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പ്രസ്താവിച്ചു: മുസൽമാന്റെ മുണ്ട് തണ്ടങ്കാൽ പകുതിവരെയാണ്. മടമ്പസ്ഥിവരെ അതെത്തുന്നത് കൊണ്ട് തെറ്റില്ല. മടമ്പുംവിട്ട് താഴ്ന്നുകിടക്കുന്നത് നരകത്തിലാണ്. അഹന്തമൂലം മുണ്ട് വലിച്ചിഴക്കുന്നവനെ അല്ലാഹു നോക്കുകപോലുമില്ല. (അബൂദാവൂദ്)

44) ഇബ്നുഉമറി(റ)ൽ നിന്ന് നിവേദനം: ഞാൻ ഒരിക്കൽ റസൂൽ(സ)യുടെ അരികിൽ നടന്നുചെന്നു. എന്റെ മുണ്ട് അല്പം താഴ്ന്നിരുന്നു. അപ്പോൾ പ്രവാചകൻ പറഞ്ഞു. അബ്ദുല്ലാ! നിന്റെ മുണ്ട് പൊക്കിയുടുക്കൂ. ഞാൻ അത് പൊക്കിയുടുത്തു. പിന്നീട് തിരുദൂതൻ(സ) പറഞ്ഞു. അല്പം കൂടിപൊക്കൂ. അപ്പോഴും ഞാൻ അങ്ങിനെ പൊക്കിയുടുത്തു. അതിനു ശേഷം ഞാനക്കാര്യം വളരെ ശ്രദ്ധിച്ചുപോന്നു. എത്രത്തോളമെന്ന് ചിലർ ചോദിച്ചപ്പോൾ, ഈ തണ്ടൻകാലുകളുടെ പകുതിവരെ എന്ന് ഞാൻ മറുപടികൊടുത്തു. (മുസ്ലിം)

45) ഇബ്നുഉമറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) അരുളി: അഹങ്കാരത്തോടുകൂടി വസ്ത്രം വലിച്ചിഴക്കുന്നവനെ അന്ത്യദിനത്തിൽ അല്ലാഹു നോക്കുകയില്ല. ഉമ്മുസലമ(റ) ചോദിച്ചു. സ്ത്രീകൾ വസ്ത്രാഗ്രം എന്തുചെയ്യണം. ? തിരുദൂതൻ(സ) അരുളി: അവർ ഒരു ചാൺ താഴ്ത്തിയിടട്ടെ! ഉമ്മുസലമ(റ) പറഞ്ഞു. അവരുടെ പാദങ്ങൾ വെളിവായാലോ? അപ്പോൾ അവിടുന്ന് പറഞ്ഞു. എന്നാലവർ ഒരു മുഴം താഴ്ത്തണം. അതിൽ കൂടതൽ വേണ്ട. (അബൂദാവൂദ്, തിർമിദി)

46) മുആദി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) തറപ്പിച്ചുപറഞ്ഞു. കഴിവുണ്ടായിരിക്കെ അല്ലാഹുവോടുള്ള വിനയത്തിന്റെ പേരിൽ വസ്ത്രാലങ്കാരമുപേക്ഷിച്ചവനെ ജനമദ്ധ്യത്തിൽ ക്ഷണിച്ചുവരുത്തി സത്യവിശ്വാസികളുടെ വസ്ത്രങ്ങളിൽവെച്ച് അവൻ തിരഞ്ഞെടുക്കുന്നത് ധരിക്കുവാൻ ഖിയാമത്തുനാളിൽ അല്ലാഹു അനുമതി നല്കുന്നതാണ്. (തിർമിദി)

47) അംറ്(റ) തന്റെ പിതാവിൽ നിന്നും പിതാവ് തന്റെ പിതാമഹനിൽ നിന്നും നിവേദനം: റസൂൽ(സ) പറഞ്ഞു. അല്ലാഹു അവന്റെ ദാസന് ചെയ്തിട്ടുള്ള അനുഗ്രഹങ്ങൾ ദർശിക്കുവാൻ അവനിഷ്ടപ്പെടും. (തിർമിദി)

48) അലി(റ)യിൽ നിന്ന് നിവേദനം: ഒരിക്കൽ വലതുകയ്യിൽ പട്ടും ഇടതുകയ്യിൽ സ്വർണ്ണവും എടുത്തുവെച്ചുകൊണ്ട് നബി(സ) പറയുകയുണ്ടായി നിശ്ചയം, ഇവരണ്ടും എന്റെ സമുദായത്തിലെ പുരുഷന്മാർക്ക് നിഷിദ്ധമാണ്. (അബൂദാവൂദ്)

49) അബൂമൂസ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുളി: പട്ടും സ്വർണ്ണവും അണിയൽ എന്റെ സമുദായത്തിലെ പുരുഷൻമാർക്ക് നിഷിദ്ധവും സ്ത്രീകൾക്ക് അനുവദനീയവുമാണ്. (തിർമിദി)

50) മുആവിയ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുളി: പട്ടും പുലിത്തോലും നിങ്ങൾ വാഹനമാക്കരുത്. (ഇരിക്കാൻ ഉപയോഗിക്കരുത്) (അബൂദാവൂദ്)

51) അബുൽമലീഹ്(റ) തന്റെ പിതാവിൽ നിന്ന് നിവേദനം: വന്യമൃഗങ്ങളുടെ തോലുപയോഗിക്കുന്നത് നബി(സ) നിരോധിച്ചു. (അബൂദാവൂദ്, തിർമിദി, നസാഈ)

52) അബൂസഈദി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പുതുവസ്ത്രം ധരിക്കുമ്പോൾ തലപ്പാവ്, ഷർട്ട്, രണ്ടാംമുണ്ട് അന്നിങ്ങനെ പേര് പറഞ്ഞുകൊണ്ട് റസൂൽ(സ) പ്രാർത്ഥിക്കാറുണ്ട്. അല്ലാഹുവേ! നിനക്കാണ് സർവ്വസ്തുതിയും. നീയാണ് അതെന്നെ ധരിപ്പിച്ചത്. അതുകൊണ്ടുള്ള മേന്മയും അതെന്തിനു വേണ്ടി നിർമ്മിക്കപ്പെട്ടുവോ, അതിന്റെ മേന്മയും ഞാൻ നിന്നോട് ചോദിക്കുന്നു. അതുകൊണ്ടുള്ള അനർത്ഥത്തിൽ നിന്നും അതെന്തിനുവേണ്ടി നിർമ്മിക്കപ്പെട്ടുവോ, അതിന്റെ അനർത്ഥത്തിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു. (അബൂദാവൂദ്, തിർമിദി)