തിരഞ്ഞെടുത്ത ഹദീസുകൾ/വഴക്കുകൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) അബ്ദുല്ല(റ) നിവേദനം: ഒരു മനുഷ്യൻ ഖുർആനിലെ ഒരു വാക്യം ഓതുന്നതു ഞാൻ കേട്ടു. നബി(സ) ഓതിയ രൂപത്തിന്ന് വ്യത്യസ്ഥമായിക്കൊണ്ട്. ഞാൻ അയാളുടെ കൈപിടിച്ചുകൊണ്ട് നബി(സ)യുടെ അടുക്കൽ ചെന്നു. നബി(സ) അരുളി: നിങ്ങൾ രണ്ടുപേരും ഓതിയത് ശരിയാണ്. നിങ്ങൾ പരസ്പരം ഭിന്നിക്കരുത്. നിങ്ങൾക്ക് മുമ്പുള്ളവർ നശിച്ചത് ഭിന്നിപ്പ് കാരണമാണ്. (ബുഖാരി. 3. 41. 593)

2) അബൂഹുറൈറ(റ) നിവേദനം: ഒരിക്കൽ ഒരു മുസ്ളിമും ഒരു ജൂതനും തമ്മിൽ ശകാരിച്ചു. മുസ്ളിം പറഞ്ഞു: മനുഷ്യരാശിയിൽ വെച്ച് മുഹമ്മദ്(സ) നെ ഉൽകൃഷ്ടനായിത്തിരഞ്ഞെടുത്ത അല്ലാഹു സത്യം. അപ്പോൾ ജൂതൻ പറഞ്ഞു: മനുഷ്യരാശിയിൽ വെച്ച് മൂസയെ ഉൽകൃഷ്ടനായിത്തിരഞ്ഞെടുത്ത അല്ലാഹു സത്യം. ഉടനെ മുസ്ളിം കൈ പൊക്കി ജൂതന്റെ മുഖത്തടിച്ചു. ജൂതൻ നബി(സ)യുടെ അടുത്ത് ചെന്നു ആവലാതി ബോധിപ്പിക്കുകയും സംഭവം വിവരിക്കുകയും ചെയ്തു. മുസ്ളിമിനെ വിളിച്ചു വരുത്തി സംഭവം അന്വേഷിച്ചപ്പോൾ നടന്നതെല്ലാം അദ്ദേഹവും നബി(സ)യോട് പറഞ്ഞു. നബി(സ) അരുളി: നിങ്ങൾ എന്നെ മൂസയെക്കാൾ ഉൽകൃഷ്ടനാക്കരുത്. നിശ്ചയം മനുഷ്യരെല്ലാം പരലോകത്തു ബോധരഹിതരായി വീഴുമ്പോൾ അക്കൂട്ടത്തിൽ ഞാനും വീഴും. ഏറ്റവുമാദ്യം ബോധം തിരിച്ചു കിട്ടുന്നതെനിക്കായിരിക്കും. ഞാൻ കണ്ണു തുറന്ന് നോക്കുമ്പോൾ മൂസാ(അ)ദൈവിക സിംഹാസനത്തിന്റെ ഒരു ഭാഗം പിടിച്ചുകൊണ്ട് അതാ നിൽക്കുന്നു.! ബോധം അദ്ദേഹത്തിന്ന് എനിക്ക് മുമ്പ് തിരിച്ചു കിട്ടിയതോ അതല്ല അദ്ദഹേം തീരെ ബോധം കെട്ട് വീഴാതെ അല്ലാഹു ഒഴിച്ചു നിറുത്തിയതോ എന്താണെന്ന് എനിക്കറിയുകയില്ല. (ബുഖാരി. 3. 41. 594)

3) അനസ്(റ) നിവേദനം: ഒരു ജൂതൻ ഒരു പെൺകുട്ടിയുടെ തല രണ്ട് കല്ലുകൾക്കിടയിൽവെച്ച് കുത്തിച്ചതച്ചു. നിന്നെ ഇങ്ങിനെ ചെയ്തത് ആരാണെന്ന് അവളോട് ചോദിക്കപ്പെട്ടു. ഇന്നവനോ, ഇന്നവനോ ആണോ എന്ന്. അവസാനം ജൂതന്റെ പേരെടുത്തു ചോദിച്ചപ്പോൾ അവൻ തന്നെയെന്ന് അവൾ തല കൊണ്ട് ആംഗ്യം കാണിച്ചു. ഉടനെ ജൂതനെ പിടികൂടി അവന്റെ തലയും രണ്ടു കല്ലുകൾക്കിടയിൽ ചതക്കാൻ നബി(സ) കൽപിച്ചു. (ബുഖാരി. 3. 41. 596)

4) ഉമർ (റ) നിവേദനം: സൂറത്തു ഫുർഖാൻ ഞാൻ ഓതുന്ന ശൈലിയിൽ അല്ലാതെ മറ്റൊരു രൂപത്തിൽ ഹിശ്ശാമ്ബ്ശ ഹക്കം ഓതുന്നത് ഞാൻ കേട്ടു. അദ്ദേഹത്തെ നമസ്കാരത്തിൽ തന്നെ പിടികൂടാൻ ഞാൻ ആഗ്രഹിച്ചു. എങ്കിലും പിരിയുന്നതുവരെ ഞാൻ അദ്ദേഹത്തിന് താമസം നൽകി. ശേഷം അദ്ദേഹത്തിന്റെ വസ്ത്രം പിടിച്ചു ഞാൻ നബി(സ)യുടെ അടുക്കലേക്ക് കൊണ്ടുപോവുകയും വിവരം നബി(സ)യോട് പറയുകയും ചെയ്തു. നബി(സ) അദ്ദേഹത്തോട് ഓതികേൾപ്പിക്കാൻ പറഞ്ഞു. ഹിശ്ശാമ് ഓതിയപ്പോൾ ഇപ്രകാരം എനിക്ക് അവതരിപ്പിച്ചു തന്നിട്ടുണ്ടെന്ന് നബി(സ) പറഞ്ഞു: പിന്നെ എന്നോട് ഓതുവാൻ പറഞ്ഞു. അപ്പോൾ ഞാൻ ഓതി കേൾപ്പിച്ചു. നബി(സ) അരുളി: ഇപ്രകാരവും എനിക്ക് അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. നിശ്ചയം ഖുർആൻ ഏഴ് അക്ഷരങ്ങളിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. അവയിൽ നിന്ന് നിങ്ങൾക്ക് സാധിക്കുന്ന രൂപത്തിൽ പാരായണം ചെയ്തു കൊള്ളുവീൻ. (ബുഖാരി. 3. 41. 601)