തിരഞ്ഞെടുത്ത ഹദീസുകൾ/പ്രാർത്ഥനകൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഓരോ നബിക്കും ഉത്തരം ലഭിക്കുന്ന പ്രാർത്ഥനയുണ്ട്. അതു അദ്ദേഹം പ്രാർത്ഥിക്കും. എന്റെ പ്രാർത്ഥന പരലോകത്ത് എന്റെ സമുദായത്തിന് ശഫാഅത്തു ലഭിക്കുവാൻ വേണ്ടി ഞാൻ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. (ബുഖാരി. 8. 75. 317)

2) ശദ്ദാദ്(റ) നിവേദനം: പാപമോചനത്തിന്റെ നേതാവ് അല്ലാഹുമ്മഅൻത റബീ ലാഇലാഹ ഇല്ലാ അൻത ഖലത്തനീ വഅനഅബ്ദുക വഅന അലാ അഹ്ദിക്ക വ വഅദിക്ക മസ്തതഉതു, അഊദുബിക മിൻശര്രി മാ സനഅ്തു അബുഉ ലക ബി നിഅ്മതിക അലയ്യ വ അബുഉ ലക ബിദൻബീ ഫഗ്ഫിർലീ ഇന്നഹൂ ലാ യഗ്ഫിറുദ്ദുനൂബ ഇല്ലാ അൻത. എന്ന് ചൊല്ലലാണെന്ന് നബി(സ) അരുളി: വല്ലവനും പകൽസമയത്ത് തന്റെ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ഇപ്രകാരം ചൊല്ലി. ശേഷം രാത്രിയാകുന്നതിനുമുമ്പ് അവൻ മരിച്ചാൽ അവൻ സ്വർഗ്ഗത്തിലെ ആളുകളിൽ ഉൾപ്പെടും. രാത്രിയിലാണെങ്കിലും അപ്രകാരം തന്നെ. (ബുഖാരി. 8. 75. 318)

3) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു സത്യം! തീർച്ചയായും ഞാൻ ഒരു ദിവസം എഴുപതിൽ അധികം പ്രാവശ്യം അല്ലാഹുവിനോട് പാപമോചനം തേടാറുണ്ട്. (ബുഖാരി. 8. 75. 319)

4) അബ്ദുല്ല(റ) നിവേദനം: അദ്ദേഹമൊരിക്കൽ രണ്ടു വാർത്തകൾ എടുത്തുപറഞ്ഞു. ഒന്നു നബി(സ)യിൽ നിന്നുദ്ധരിച്ചതും മറ്റേത് സ്വന്തം വകയും. അദ്ദേഹം പറഞ്ഞു: ഒരു മലയുടെ താഴ്ഭാഗത്തിരിക്കുന്നവനെപ്പോലെയാണ് സത്യവിശ്വാസിയായ മനുഷ്യൻ തന്റെ പാപങ്ങളെ ദർശിക്കുക. താഴെയിരിക്കുന്നവനെ മല അവന്റെ മീതെ വീണേക്കുമോയെന്ന് ഭയമായിരിക്കും. ദുർമാർഗ്ഗികൾ അവന്റെ പാപങ്ങളെ ദർശിക്കുക മൂക്കിന്റെ മുമ്പിലൂടെ പാറിപ്പോകുന്ന ഈച്ചയെ പോലെയായിരിക്കും. ഇതുപറഞ്ഞിട്ട് ഇബ്നുമസ്ഊദ് കൈ കൊണ്ട് ആംഗ്യം കാണിച്ചു. അദ്ദേഹം തുടർന്നു. ഒരു മനുഷ്യൻ യാത്രാ മധ്യേ ഒരുതാവളത്തിലിറങ്ങി. അവന്ന് ജീവഹാനി വരുത്താൻ പര്യാപ്തമായ ഒരു സ്ഥലമാണ്. അവനോടൊപ്പം അവന്റെ ഒട്ടകവുമുണ്ട്. അതിന്മേൽ ആഹാരപാനീയങ്ങളും. അവിടെയിറങ്ങി അവൻ അല്പമൊന്ന് കിടന്നുറങ്ങിപ്പോയി. ഉണർന്ന് നോക്കുമ്പോൾ ഒട്ടകം അവിടെനിന്നും പോയിക്കഴിഞ്ഞിരുന്നു. ചൂടും ദാഹവും കഠിനമായപ്പോൾ അവൻ വിശ്രമിച്ച് സ്ഥലത്തേക്ക് തന്നെ തിരിച്ചുപോകുവാൻ തീരുമാനിച്ചു. വീണ്ടും ഉറങ്ങിപ്പോയി. ഉണർന്നുനോക്കുമ്പോൾ ഒട്ടകമതാ മുമ്പിൽ നിൽക്കുന്നു. ഈ മനുഷ്യനുണ്ടായതിനേക്കാൾ സന്തോഷം അല്ലാഹുവിന് അവന്റെ ദാസൻ തൗബ ചെയ്യുമ്പോൾ ഉണ്ടാകുന്നതാണ്. (ബുഖാരി. 8. 75. 320)

5) അനസ്(റ) പറയുന്നു: നബി(സ) അരുളി: മുരുഭൂമിയിൽ വെച്ച് നഷ്ടപ്പെട്ട ഒട്ടകം ഒരാൾക്ക് തിരിച്ചുകിട്ടിയാൽ ഉണ്ടാകുന്നതിനേക്കാൾ സന്തോഷം അല്ലാഹുവിന് അവന്റെ ദാസൻ തൗബ ചെയ്യുമ്പോൾ ഉണ്ടാകുന്നതാണ്. (ബുഖാരി. 8. 75. 321)

6) ഹുദൈഫ(റ) നിവേദനം: നബി(സ) തന്റെ വിരിപ്പിനെ സമീപിച്ചാൽ ഇപ്രകാരം ചൊല്ലും ബിസ്മിക അമൂതു വ അഹ്യാ (നിന്റെ നാമത്തിൽ ഞാൻ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു). ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ ഇപ്രകാരം ചൊല്ലും അൽഹംദുലില്ലാഹില്ലതീ അഹ്യാനാ ബഅ്ദ മാ അമാതനാ വ ഇലൈഹിന്നുശൂർ (ഞങ്ങളെ മരിപ്പിച്ചശേഷം ജീവിപ്പിച്ച അല്ലാഹുവിന് സർവ്വ സ്തുതിയും) അവനിലേക്കാണ് പുനർജന്മം. (ബുഖാരി. 8. 75. 324)

7) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളിലാരെങ്കിലും രാത്രി കിടക്കാൻ വിരിപ്പിലേക്ക് ചെന്നാൽ താൻ ധരിച്ച തുണിയുടെ ഉൾഭാഗം കൊണ്ട് ആ വിരിപ്പ് ഒന്നു തട്ടി വൃത്തിയാക്കട്ടെ. എഴുന്നേറ്റു പോയശേഷം ആ വിരിപ്പിൽ എന്തെല്ലാമാണ് കടന്നുവന്നതെന്ന് അവനറിയുകയില്ല. അനന്തരം അവൻ ഇപ്രകാരം പ്രാർത്ഥിക്കട്ടെ. ബിസ്മിക റബ്ബീ വദഅതു ജൻബീ വ ബിക അർഫഅഹു, ഇൻ അംസക്ത നഫ്സീ ഫർഹംഹാ വ ഇൻ അർസൽതഹാ ഫഹ്ഫൾഹാ ബിമാ തഹ്ഫളു ബിഹീ ഇബാദിക്ക സ്വാലിഹീൻ (രക്ഷിതാവേ! നിന്റെ നാമത്തിൽ എന്റെ ശരീരത്തെ ഞാനിതാ താഴെ കിടത്തുന്നു. ഇനി ഈ വിരിപ്പിൽ നിന്ന് എന്റെ ശരീരത്തെ എഴുന്നേൽപ്പിക്കുന്നതും നിന്റെ നാമത്തിൽ തന്നെയായിരിക്കും. നീ എന്റെ ജീവനെ പിടിച്ച് വെക്കുന്ന പക്ഷം അതിനോട് നീ കാരുണ്യം കാണിക്കേണമേ! പിടിച്ചുവെക്കാതെ വിട്ടയക്കുകയാണെങ്കിലോ നല്ലവരായ നിന്റെ ദാസന്മാരെ സംരക്ഷിക്കുന്ന രൂപത്തിൽ എന്റെ ആത്മാവിനെ നീ സംരക്ഷിക്കുകയും ചെയ്യേണമേ!) (ബുഖാരി. 8. 75. 332)

8) ഇബ്നുഅബ്ബാസ്(റ) ഇക്രിമ: യോട് പറഞ്ഞു: എല്ലാ വെള്ളിയാഴ്ചയും ഒരുപ്രാവശ്യം ജനങ്ങളെ ഉപദേശിക്കുക. അതിന് നീ വിസമ്മതം കാണിക്കുകയാണെങ്കിൽ രണ്ടുപ്രാവശ്യം. അതിലുപരി നീ വർദ്ധിപ്പിച്ചാൽ മൂന്ന് പ്രാവശ്യം. ഈ ഖുർആൻ ജനങ്ങളെ നീ വെറുപ്പിക്കരുത്. അവർ പ്രധാനകാര്യം സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ അവരുടെ സംസാരത്തെ മുറിപ്പിച്ച് കൊണ്ട് നീ ഉപദേശിക്കുന്നതായി നിന്നെ ഞാൻ ഒരിക്കലും ദർശിക്കരുത്. അപ്പോൾ നീ അവരെ വെറുപ്പിക്കും. അവൻ നിന്നോട് ആഗ്രഹിച്ച്കൊണ്ട് ആവശ്യപ്പെടുമ്പോൾ നീ അവരെ ഉപദേശിക്കുക. നീ പ്രാർത്ഥനയിൽ പ്രാസം യോജിപ്പിക്കൽ ഉപേക്ഷിക്കുക. നബി(സ)യും അനുചരന്മാരും പ്രാർത്ഥനയിൽ പ്രാസം യോജിപ്പിക്കുന്നതിനെ വർജ്ജിച്ചവരായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്. (ബുഖാരി. 8. 75. 349)

9) അനസ്(റ) നിവേദനം: നബി(സ) അരുളി: നിങ്ങളിൽ ആരെങ്കിലും പ്രാർത്ഥിക്കുകയാണെങ്കിൽ അല്ലാഹുവേ! നീ ഉദ്ദേശിക്കുന്ന പക്ഷം എനിക്ക് പൊറുത്തുതരേണമേ! നീ ഉദ്ദേശിക്കുന്ന പക്ഷം എനിക്ക് നൽകേണമേ എന്ന് പറയരുത്. ഉറപ്പിച്ച് തന്നെചോദിക്കുക. നിർബന്ധിച്ച് അല്ലാഹുവിനെ കൊണ്ട് ഒരുകാര്യം ചെയ്യിപ്പിക്കുവാൻ ആർക്കും സാധിക്കുകയില്ല. (ബുഖാരി. 8. 75. 350)

10) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: ഞാൻ പ്രാർത്ഥിച്ചു. എന്നിട്ടെന്റെ പ്രാർത്ഥന സ്വീകരിക്കപ്പെട്ടില്ല എന്ന് ആവലാതിപ്പെടാത്ത കാലം വരെ നിങ്ങളുടെ പ്രാർത്ഥന സ്വീകരിക്കപ്പെടുകതന്നെ ചെയ്യും. (ബുഖാരി. 8. 75. 352)

11) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ)ക്ക് ദു:ഖം ബാധിക്കുമ്പോൾ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു. മഹാനും ക്ഷമാശീലനുമായ അല്ലാഹുവല്ലാതെ ഒരു ഇലാഹില്ല. മഹത്തായ സിംഹാസനത്തിന് നാഥനായ അല്ലാഹുവല്ലാതെ ഒരു ദൈവവുമില്ല. ആകാശഭൂമികളുടെ നാഥനും ആദരണീയമായ സിംഹാസനത്തിന്റെ അധിപനുമായ അല്ലാഹുവല്ലാതെ ഒരു ഇലാഹുമില്ല. (ബുഖാരി. 8. 75. 356)

12) അബൂഹുറൈറ(റ) നിവേദനം: ആപത്തുകൾ മൂലം അനുഭവപ്പെടുന്ന പ്രയാസങ്ങളിൽ നിന്നും പരാജയം അനുഭവപ്പെടുന്നതിൽ നിന്നും വിധിയുടെ തിന്മ ബാധിക്കുന്നതിൽ നിന്നും ശത്രുക്കൾ സന്തുഷ്ടരാകുന്ന സാഹചര്യങ്ങൾ ഉടലെടുക്കുന്നതിൽ നിന്നും കാത്തു രക്ഷിക്കുവാനായി നബി(സ) അല്ലാഹുവിനോട് പ്രാർത്ഥിക്കാറുണ്ടായിരുന്നു. ഈ ഹദീസിന്റെ നിവേദകന്മാരിൽ ഒരാളായ സുഫ്യാൻ പറയുന്നു. മൂന്നുകാര്യങ്ങളിൽ നിന്ന് രക്ഷിക്കാൻ നബി പ്രാർത്ഥിച്ചിരുന്നതായി മാത്രമാണ് ഹദീസിലുള്ളത്. അതിലൊന്ന് ഞാൻ കൂട്ടിച്ചേർത്തതാണ്. പക്ഷെ ആ ഒന്ന് ഏതെന്ന് എനിക്കിപ്പോൾ ഓർമ്മയില്ല. (ബുഖാരി. 8. 75. 358)

13) അബൂഹുറൈറ(റ) നിവേദനം: നബി(സ) പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടു. അല്ലാഹുവേ! വല്ല മുസ്ലീമിനേയും ഞാൻ ശകാരിച്ചിട്ടുണ്ടെങ്കിൽ അതുപരലോകദിനത്തിൽ അദ്ദേഹത്തിന് നിന്നെ സമീപിക്കാനുള്ള ഒരുപുണ്യ കർമ്മമാക്കിക്കൊടുക്കേണമേ!. (ബുഖാരി. 8. 75. 372)

14) ആയിശ(റ) നിവേദനം: നബി(സ) ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു. അല്ലാഹുവേ! അലസത, വാർദ്ധക്യത്തിന്റെ പാരമ്യതയിലുണ്ടാകുന്ന അവശത, പാപകൃത്യങ്ങൾ, കടബാധ്യത, ഖബറിലെ ശിക്ഷ, നരകശിക്ഷ, ധനത്തിൽ നിന്നുണ്ടാകുന്ന പരീക്ഷണം, ദാരിദ്യ്രത്തിൽ നിന്നുണ്ടാകുന്ന പരീക്ഷണം, ലോകത്ത് ചുറ്റിനടക്കുന്ന ദജ്ജാലിന്റെ പരീക്ഷണങ്ങൾ എന്നിവയിൽ നിന്ന് രക്ഷ നേടുവാനായി ഞാനിതാ നിന്നെ അഭയം പ്രാപിക്കുന്നു. (ബുഖാരി. 8. 75. 379)

15) അബൂമൂസ:(റ) നിവേദനം: നബി(സ) ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു. റബ്ബിഗ്ഫിർലീ ഖതീഅതീ വ ജഹ്ലീ വ ഇസ്വ്റാഫീ ഫീ അംരീ കുല്ലിഹീ, വമാ അൻത അഅ്ലമു ബിഹീ മിന്നീ. അല്ലാഹുമ്മഗ്ഫിർലീ ഖഥായാ വ അംദീ വ ജഹ്ലീ വ ജിദ്ദീ, വ കുല്ലു ധലൈക ഇൻതീ. അല്ലാഹുമ്മഗ്ഫിർലീ മാ ഖദ്ദംതു വ മാ അഖ്ഖർതു വമാ അസ്റർതു വ മാ അഅ്ലൻതു അൻതൽ മുഖദ്ദിമു വ അൻതൽ മുഅഖ്ഖിറു വ അൻത അലാ കുല്ലി ശൈഇൻ ഖദീർ!. (അല്ലാഹുവേ! എന്റെ തെറ്റുകളും എന്റെ അജ്ഞതയും എന്റെ അതിര് കവിയലും എന്നേക്കാൾ നിനക്കറിവുള്ള എന്റെ മറ്റുപിഴവുകളും എനിക്ക് പൊറുത്ത് തരേണമെ! അല്ലാഹുവേ! ഞാൻ ഗൗരവഭാവത്തിലും വിനോദമായും പറയുന്നവാക്കുകളും മന:പൂർവ്വവും അല്ലാതെയും ചെയ്യുന്ന തെറ്റുകളും എനിക്ക് നീ പൊറുത്തു താ. അതെല്ലാം എന്നിലുള്ളതു തന്നെയാണ്. അല്ലാഹുവേ! ഞാൻ പ്രവർത്തിച്ചതും വീഴ്ച വരുത്തിയതും ഞാൻ രഹസ്യമാക്കിയതും പരസ്യമാക്കിയതും നീ എനിക്ക് പൊറുത്തു തരേണമേ. നീയാണ് ആദ്യത്തേതും അവസാനത്തേതും. നീ എല്ലാറ്റിനും കഴിവുള്ളവനാണ്) (ബുഖാരി. 8. 75. 407)

16) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും സുബ്ഹാനല്ലാഹി വബിഹംദിഹി എന്ന് ഒരു ദിവസം നൂറ് പ്രാവശ്യം ചൊല്ലിയാൽ അവന്റെ പാപങ്ങൾ പൊറുക്കപ്പെടും. സമുദ്രത്തിലെ നുര കണക്കിൽ ഉണ്ടായിരുന്നാലും. (ബുഖാരി. 8. 75. 414)

17) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: രണ്ട് പദങ്ങൾ നാവിന് ലഘുവാണെങ്കിലും തുലാസിൽ ഭാരം കൂടിയതാണ്. പരമകാരുണികന് ഇഷ്ടപ്പെട്ടത്. സുബ്ഹാനല്ലാഹി വബി ഹംദിഹീ, സുബ്ഹാനല്ലാഹിൽ അളിം. (ബുഖാരി. 8. 75. 415)

18) അബൂമൂസ(റ) നിവേദനം: നബി(സ) അരുളി: തങ്ങളുടെ രക്ഷിതാവിനെ സ്മരിക്കുകയും വിസ്മരിക്കുകയും ചെയ്യുന്നവരുടെ സ്ഥിതി ജീവിച്ചിരിക്കുന്നവനും മരിച്ചവനും തമ്മിലുള്ള സ്ഥിതിപോലെയാണ്. (ബുഖാരി. 8. 75. 416)

19) അനസി(റ)ൽ നിന്ന് നിവേദനം: നബി(സ) ഉറങ്ങാൻ വേണ്ടി വിരിപ്പിൽ വരുമ്പോൾ പറയുമായിരുന്നു. നമ്മെ തീറ്റുകയും കുടിപ്പിക്കുകയും ആവശ്യം നിർവ്വഹിച്ചു തരികയും രക്ഷ നൽകുകയും ചെയ്ത അല്ലാഹുവിന്നാണ് സർവ്വസ്തുതിയും. ആവശ്യം നിറവേറ്റിക്കൊടുക്കുവാനോ അഭയം നൽകുവാനോ ആരുമില്ലാത്ത എത്ര ആളുകളാണ്. (മുസ്ലിം)

20) ഹുദൈഫ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) ഉറങ്ങാനുദ്ദേശിച്ചാൽ അവിടുത്തെ വലതുകൈ കവിളിനുതാഴെ വെച്ചുകൊണ്ട് പറയുമായിരുന്നു: എന്റെ നാഥാ! നിന്റെ അടിമകളെ ഉയർത്തെഴുന്നേൽപ്പിക്കുന്ന ദിവസം നിന്റെ ശിക്ഷയിൽ നിന്നും എന്നെ രക്ഷിക്കേണമേ! (തിർമിദി)

21) നുഅ്മാനി(റ)ൽ നിന്ന് നിവേദനം: ദുആ ഇബാദത്ത് തന്നെയാണ്. (അത് അല്ലാഹുവിനോട് മാത്രമെ പാടുള്ളു) (അബൂദാവൂദ്, തിർമിദി)

22) ആയിശ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) വിവിധ ആശയങ്ങൾ ഉൾക്കൊള്ളുന്ന ക്രോഡീകൃതമായ പ്രാർത്ഥന ഇഷ്ടപ്പെടുകയും മറ്റുള്ളവ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. (അബൂദാവൂദ്)

23) ത്വാരിഖി(റ)ൽ നിന്ന് നിവേദനം: ഒരാൾ ഇസ്ളാം സ്വീകരിച്ചാൽ നബി(സ) അദ്ദേഹത്തിന് നമസ്കാരം പഠിപ്പിച്ചുകൊടുക്കുകയും എന്നിട്ട് ഈ വചനങ്ങൾ പറഞ്ഞു പ്രാർത്ഥിക്കാൻ കല്പിക്കുകയും ചെയ്യുമായിരുന്നു: നാഥാ, നീ എനിക്ക് പൊറുത്തുതരികയും കരുണ ചെയ്യുകയും എന്നെ നേർമാർഗ്ഗത്തിലാക്കുകയും ആരോഗ്യം പ്രദാനം ചെയ്യുകയും ആഹാരം നൽകുകയും ചെയ്യേണമേ ! (മുസ്ലിം)

24) ഇബ്നു അംറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പ്രാർത്ഥിച്ചു: ഹൃദയത്തെ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവേ! നിന്റെ ത്വാഅത്തിലേക്ക് ഞങ്ങളുടെ ഹൃദയങ്ങളെ നീ തിരിച്ചുവിടേണമേ! (മുസ്ലിം)

25) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പ്രാർത്ഥിക്കാറുണ്ട്. അല്ലാഹുവേ! എന്റെ പ്രശ്നങ്ങൾക്ക് ഏകാവലംബമായ എന്റെ ദീനിനെ എനിക്ക് നീ വെട്ടിത്തെളിയിച്ചുതരേണമേ! എന്റെ ജീവിതം നിലക്കൊള്ളുന്ന ദുനിയാവ് എനിക്ക് നീ ശരിപ്പെടുത്തി തരേണമേ! ഞാൻ മടങ്ങിച്ചെല്ലുന്ന പരലോകത്തെ നീ നന്നാക്കിത്തീർക്കേണമേ! നല്ലതായ കാര്യങ്ങളിൽ എനിക്ക് ദീർഘായുസ്സും ചീത്ത കാര്യങ്ങളിൽ നിന്ന് മരണം എനിക്ക് ഒരു വിശ്രമവുമാക്കേണമേ! (മുസ്ലിം)

26) അലി(റ)യിൽ നിന്ന് നിവേദനം: നബി(സ) എനിക്ക് പറഞ്ഞുതന്നു: അല്ലാഹുവേ! എന്നെ നീ ഹിദായത്തിലാക്കുകയും എനിക്ക് നീ തൗഫീഖ് നൽകുകയും ചെയ്യേണമേ! എന്ന് നീ പറയുക. (മുസ്ലിം)

27) അനസി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പ്രാർത്ഥിച്ചിരുന്നു: അല്ലാഹുവേ! അശക്തിയിൽ നിന്നും ഉദാസീനതയിൽ നിന്നും ഭീതിയിൽ നിന്നും വാർദ്ധക്യത്തിൽ നിന്നും ലുബ്ധിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു. ശിക്ഷയിൽ നിന്നും ജിവിതത്തിലും മരണത്തിലും നേരിടുന്ന ഫിത്നയിൽ നിന്നും ഞാൻ രക്ഷതേടുന്നു. (മുസ്ലിം)

28) ആയിശ(റ)യിൽ നിന്ന് നിവേദനം: നബി(സ) ദുആ ഇരക്കുമ്പോൾ പറയാറുണ്ട്. അല്ലാഹുവേ! എന്റെ പ്രവൃത്തി മൂലമുണ്ടാകുന്ന നാശത്തിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു. (മുസ്ലിം)

29) ഇബ്നുഉമറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) യുടെ പ്രാർത്ഥനയിൽപ്പെട്ടതാണ്. അല്ലാഹുവേ! നീ തന്നിട്ടുള്ള അനുഗ്രഹങ്ങൾ നീങ്ങിപ്പോകുന്നതിൽ നിന്നും നീ തന്നിട്ടുള്ള സൗഖ്യം അകന്ന് പോകുന്നതിൽ നിന്നും ആകസ്മികമായി ഭവിക്കുന്ന നിന്റെ ശിക്ഷയിൽ നിന്നും നിന്റെ എല്ലാ കോപത്തിൽ നിന്നും നിന്നിൽ ഞാൻ അഭയം തേടുന്നു. (മുസ്ലിം)

30) സൈദുബ്നു അർഖമി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പ്രാർത്ഥിക്കാറുണ്ട്. അല്ലാഹുവേ! അശക്തിയിൽ നിന്നും ഉദാസീനതയിൽ നിന്നും പിശുക്കിൽ നിന്നും ശേഷിയറ്റ വാർദ്ധക്യ രോഗത്തിൽ നിന്നും ഖബർശിക്ഷയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ! എനിക്ക് നീ ഭക്തി പ്രദാനം ചെയ്യുകയും അതിനെ കുറ്റമറ്റതാക്കുകയും ചെയ്യേണമെ. മനസ്സിനെ ശുദ്ധമാക്കുന്നതിൽ നീയാണ് ഏറ്റവും ഉത്തമൻ. നീയാണതിന്റെ ഉടമസ്ഥനും രക്ഷാധികാരിയും. അല്ലാഹുവേ! പ്രയോജനമില്ലാത്ത വിദ്യയിൽ നിന്നും ഭക്തിയില്ലാത്ത ഹൃദയത്തിൽ നിന്നും വയർ നിറയാത്ത ശരീരത്തിൽ നിന്നും ഉത്തരം ലഭിക്കാത്ത പ്രാർത്ഥനയിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. (മുസ്ലിം)

31) ആയിശ(റ)യിൽ നിന്ന് നിവേദനം: നബി(സ) ഇങ്ങനെ പ്രാർത്ഥിക്കാറുണ്ട്. അല്ലാഹുവേ! നരകത്തിലേക്ക് വഴിതെളിയിക്കുന്ന ഫിത്നയിൽ നിന്നും നരകശിക്ഷയിൽ നിന്നും ഐശ്വര്യം നിമിത്തവും ദാരിദ്യ്രം നിമിത്തവും വന്നു ഭവിക്കുന്ന ആപത്തിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. (മുസ്ലിം)

32) സിയാദി(റ)ൽ നിന്ന് നിവേദനം: നബി(സ) പ്രാർത്ഥിക്കാറുണ്ട്. അല്ലാഹുവേ! ദുസ്സ്വഭാവങ്ങളിൽ നിന്നും ദുഷ്കൃത്യങ്ങളിൽ നിന്നും ദേഹേഛകളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. (തിർമിദി)

33) ശക്ലി(റ)ൽ നിന്ന് നിവേദനം: ഞാൻ പറഞ്ഞു: പ്രവാചകരേ! എനിക്ക് ഒരു ദുആ പഠിപ്പിച്ചുതന്നാലും! അവിടുന്ന് പറഞ്ഞു: നീ പ്രാർത്ഥിക്കൂ! അല്ലാഹുവേ! എന്റെ കേൾവി നിമിത്തവും കാഴ്ച നിമിത്തവും സംസാരം നിമിത്തവും ഹൃദയത്തിലെ വിചാരം നിമിത്തവും ഉണ്ടാകുന്നദോഷത്തിൽ നിന്നും ഇന്ദ്രിയത്തിന്റെ ദോഷത്തിൽ നിന്നും നിന്നോട് ഞാൻ രക്ഷ തേടുന്നു. (അബൂദാവൂദ്, തിർമിദി)

34) അനസി(റ)ൽ നിന്ന് നിവേദനം: നബി(സ) പ്രാർത്ഥിച്ചിരുന്നു: വെള്ളപ്പാണ്ഡിൽ നിന്നും ഭ്രാന്തിൽ നിന്നും കുഷ്ഠരോഗത്തിൽ നിന്നും മറ്റുവെറുക്കപ്പെട്ട രോഗങ്ങളിൽ നിന്നും നിന്നോട് ഞാൻ രക്ഷ തേടുന്നു. (അബൂദാവൂദ്)

35) അബുഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പ്രാർത്ഥിക്കുമായിരുന്നു: അസഹനീയമായ വിശപ്പിൽ നിന്ന് നിന്നോട് ഞാൻ രക്ഷതേടുന്നു. ചീത്തയായ കൂട്ടുകാരനത്രെ അത്. വഞ്ചനയിൽ നിന്ന് ഞാൻ നിന്നോട് രക്ഷതേടുന്നു. തീർച്ചയായും അതു മോശമായ സഹചാരിയാണ്. (അബൂദാവൂദ്)

36) അലി(റ)യിൽ നിന്ന് നിവേദനം: മോചനപത്രം എഴുതപ്പെട്ട ഒരടിമ എന്റെ അടുത്ത് വന്നുപറഞ്ഞു: ഞാൻ കരാർ പാലിക്കാൻ അശക്തനായിരിക്കുന്നു. എന്നെ സഹായിക്കണം. ഞാൻ പറഞ്ഞു: റസൂൽ(സ) പഠിപ്പിച്ചുതന്ന ചില വാക്കുകൾ നിന്നെ ഞാൻ പഠിപ്പിക്കട്ടെയോ? (ആ വാക്കുകൾ പതിവായി ചൊല്ലിവരുന്ന പക്ഷം) ഒരുപർവ്വതത്തിന്റെ അത്രയും വലിയ കടം നിനക്കുണ്ടെങ്കിലും അല്ലാഹു നിനക്കത് വീട്ടിത്തരും. നീ പറയൂ! അല്ലാഹുവേ! ഹലാലുകൊണ്ട് നിന്റെ ഹറാമിൽ നിന്ന് എനിക്ക് നീ മതിയാക്കേണമേ! നിന്റെ ഔദാര്യംകൊണ്ട് നീയല്ലാത്തവരെ ആശ്രയിക്കാൻ എനിക്കിടയാക്കരുതേ. (തിർമിദി)

37) ഇംറാനി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) എന്റെ പിതാവ് ഹുസൈനിന്ന് പ്രാർത്ഥിക്കാൻ വേണ്ടി രണ്ട് വാക്ക് പഠിപ്പിച്ചു കൊടുത്തു. അല്ലാഹുവേ! നീ എനിക്ക് നല്ല മാർഗ്ഗം കാണിച്ചുതരേണമേ! എന്നിൽ നിന്നുണ്ടാകുന്ന ശർറിൽ നിന്ന് എന്നെ നീ രക്ഷിക്കേണമേ! (തിർമിദി)

38) അബ്ബാസി(റ)ൽ നിന്ന് നിവേദനം: പ്രവാചകരേ! അല്ലാഹുവിനോട് ഞാൻ പ്രാർത്ഥിക്കേണ്ടത് എനിക്ക് പഠിപ്പിച്ചുതന്നാലും. അവിടുന്ന് പറഞ്ഞു: ആഫിയത്തിനുവേണ്ടി പ്രാർത്ഥിക്കുക. കുറച്ചു ദിവസങ്ങൾക്കു ശേഷം വീണ്ടും ഞാൻ ചെന്ന് പറഞ്ഞു. പ്രവാചകരേ! ഞാൻ അല്ലാഹുവിനോട് ചോദിക്കേണ്ടത് എനിക്ക് പഠിപ്പിച്ചുതന്നാലും. അപ്പോഴും പറഞ്ഞു. അബ്ബാസേ, റസൂലിന്റെ പിതൃസഹോദരാ! ഇഹത്തിലും പരത്തിലും ആഫിയത്തിനുവേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊള്ളുക. (തിർമിദി)

39) ശഹ്റി(റ)ൽ നിന്ന് നിവേദനം: ഉമ്മുസൽമ(റ) യോട് ഞാൻ ചോദിച്ചു: മുഅ്മിനുകളുടെ മാതാവേ! നബി(സ) നിങ്ങളുടെ അടുത്താകുമ്പോൾ അവിടുന്ന് കൂടുതൽ പ്രാർത്ഥിച്ചിരുന്നത് എന്തായിരുന്നു? അവർ പറഞ്ഞു: അവിടുത്തെ പ്രാർത്ഥനയിൽ കൂടുതലും ഇപ്രകാരമായിരുന്നു: ഹൃദയങ്ങൾ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവേ! എന്റെ ഹൃദയത്തെ നിന്റെ ദീനിൽ മാത്രം നീ നിലയുറപ്പിക്കേണമേ! (തിർമിദി)

40) അബുദ്ദർദാഇ(റ)ൽ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: ദാവൂദ് (അ) ന്റെ ദുആയിൽ പെട്ടതായിരുന്നു: അല്ലാഹുവേ! നിന്റെ സ്നേഹത്തേയും നിന്നെ സ്നേഹിക്കുന്നവരുടെ സ്നേഹത്തേയും നിന്നോടുള്ള സ്നേഹത്തെ ഉണ്ടാക്കിത്തരുന്ന പ്രവർത്തനത്തെയും ഞാൻ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ! നിന്റെ സ്നേഹത്തെ എന്നേക്കാളും എന്റെ കുടുംബത്തേക്കാളും (ദാഹമുള്ളപ്പോൾ) തണുത്ത വെള്ളത്തേക്കാളും എനിക്ക് ഏറ്റവും പ്രിയങ്കരമാക്കിത്തീർക്കേണമേ! (തിർമിദി)

41) അനസി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) അരുൾചെയ്തു: യാദൽജലാലി വൽ ഇക്റാം എന്ന് നിങ്ങൾ പതിവായിചൊല്ലുക. (തിർമിദി)

42) അബുഉമാമ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) ഉരുവിട്ട ധാരാളം പ്രാർത്ഥനകൾ ഉണ്ട്. അതിൽ നിന്നൊന്നും നമ്മൾ മനഃപാഠമാക്കിയിരുന്നില്ല. അങ്ങനെ ഞങ്ങൾ പറഞ്ഞു. പ്രവാചകരേ! അങ്ങ് ധാരാളം പ്രാർത്ഥിച്ചു. അതിൽ നിന്നൊന്നും ഞങ്ങൾ മനഃപാഠമാക്കിയിട്ടില്ലല്ലോ. അവിടുന്ന് പറഞ്ഞു. അവയെല്ലാം ഉൾക്കൊള്ളിക്കുന്ന പ്രാർത്ഥന ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ? നീ പറയൂ. അല്ലാഹുവേ! മുഹമ്മദ് നബി(സ) നിന്നോട് ചോദിച്ച നല്ല കാര്യങ്ങളിൽ നിന്ന് ഞാനും നിന്നോട് ചോദിക്കുന്നു. അപ്രകാരം തന്നെ മുഹമ്മദ് നബി(സ) അഭയം തേടിയിട്ടുള്ളവയിൽ നിന്ന് ഞാനും. നിന്നോട് അഭയം തേടുന്നു. സഹായം അഭ്യർത്ഥിക്കപ്പെടുന്നവൻ നീയാണ്. ലക്ഷ്യം പ്രാപിക്കലും നിന്റെ പക്കലാണ്. പാപത്തിൽ നിന്ന് പിന്മാറലും ഇബാദത്തിന്നുള്ള ശേഷിയും അല്ലാഹുവിനെക്കൊണ്ട് മാത്രമാണ്. (തിർമിദി)

43) അബുദ്ദർദാഇ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് അദ്ദേഹം കേട്ടു. മുസ്ളിമായ ഒരാളും തന്റെ സഹോദരനുവേണ്ടി അവന്റെ അഭാവത്തിൽ പ്രാർത്ഥിക്കുകയില്ല. മലക്ക് പ്രാർത്ഥിച്ചിട്ടല്ലാതെ: അതുപോലുള്ളത് നിനക്കുമുണ്ടാകട്ടെ. (മുസ്ലിം)

44) ഉസാമ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: ആർക്കെങ്കിലും നന്മ ലഭിച്ചാൽ നന്മ ചെയ്തു കൊടുത്തവനു വേണ്ടി അല്ലാഹു നിനക്ക് നന്മ തരട്ടെ ! എന്ന് പ്രാർത്ഥിച്ചാൽ അവനെ മുക്തകണ്ഠം വാഴ്ത്തിയവനായി. (തിർമിദി)

45) ജാബിറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) നിർദ്ദേശിച്ചു: നിങ്ങൾ തന്നെ നിങ്ങൾക്ക് ദോഷമായി പ്രാർത്ഥിക്കരുത്. നിങ്ങളുടെ സന്താനങ്ങൾക്കും കേടായി നിങ്ങൾ പ്രാർത്ഥിക്കരുത്. നിങ്ങളുടെ ധനത്തിന് നാശമുണ്ടാകുവാനും നിങ്ങൾ പ്രാർത്ഥിക്കരുത്. നിങ്ങളുടെ ചോദ്യങ്ങൾക്ക് അല്ലാഹുവിങ്കൽ നിന്ന് ഉത്തരം ലഭിക്കുന്ന സമയവുമായി നിങ്ങളെത്തിമുട്ടാതിരിക്കാൻ വേണ്ടി. (മുസ്ലിം)

46) അബൂഉമാമ(റ)യിൽ നിന്ന് നിവേദനം: ഒരിക്കൽ നബി(സ) യോട് ചോദിക്കപ്പെട്ടു: ഏത് പ്രാർത്ഥനയാണ് കൂടുതൽ സ്വീകാര്യമായത്? നബി(സ) പ്രതിവചിച്ചു. രാത്രിയിലെ അന്ത്യയാമത്തിലെ പ്രാർത്ഥനയും ഫർള് നമസ്കാരങ്ങൾക്ക് ശേഷമുള്ള പ്രാർത്ഥനയുമാണത്. (തിർമിദി)

47) ഉബാദത്തി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: ഭൂലോകത്തുവെച്ച് അല്ലാഹുവിനോട് വല്ല മുസ്ളിമും പ്രാർത്ഥിച്ചാൽ ചോദിച്ചത് അല്ലാഹു അവന് നല്കുകയോ അത്രയും ആപത്ത് അവനിൽ നിന്ന് എടുത്തുകളയുകയോ ചെയ്യാതിരിക്കുകയില്ല. അന്നേരം സദസ്സിലൊരാൾ പറഞ്ഞു: എന്നാൽ ഞങ്ങൾ ധാരാളം പ്രാർത്ഥിക്കും. അവിടുന്ന് പറഞ്ഞു: അല്ലാഹു അതിൽ കൂടുതൽ ഗുണം ചെയ്യുന്നവനാണ്. (തിർമിദി) (നിങ്ങളുടെ പ്രാർത്ഥന നിമിത്തം അവന് യാതൊരുകുറവും സംഭവിക്കുകയില്ല)