തിരഞ്ഞെടുത്ത ഹദീസുകൾ/പ്രതിജ്ഞകളും നേർച്ചകളും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) അബ്ദുറഹ്മാൻ ബിൻ സമുറ(റ) നിവേദനം: നബി(സ) അരുളി: അല്ലയോ അബ്ദുറഹ്മാൻ! നീ അധികാരം ചോദിച്ചു വാങ്ങരുത്. ആവശ്യപ്പെട്ടിട്ട് നിനക്കതു ലഭിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം നിനക്കായിരിക്കും. ആവശ്യപ്പെടാതെ നിനക്കാസ്ഥാനം ലഭിച്ചാൽ അധികാരസ്ഥാനത്തു നിനക്ക് സഹായസഹകരണങ്ങൾ ലഭിച്ച് കൊണ്ടിരിക്കും. ഇപ്രകാരം നീ ഒരു സത്യം ചെയ്തു. ആ പ്രതിജ്ഞ ലംഘിക്കുന്നതാണ് കൂടുതൽ പ്രയോജനമെന്ന് നിനക്ക് തോന്നി. എങ്കിൽ പ്രായശ്ചിത്തം നൽകി നിന്റെ പ്രതിജ്ഞ ലംഘിക്കുകയും കൂടുതൽ ഉത്തമമായ നടപടി സ്വീകരിക്കുകയും ചെയ്തുകൊള്ളുക. (ബുഖാരി. 8. 78. 619)

2) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നാം കാലം കൊണ്ട് അവസാനത്തെ സമുദായമാണെങ്കിലും പുനരുത്ഥാന ദിവസം സ്ഥാനം കൊണ്ട് മുൻകടക്കുന്നവരാണ്. തന്റെ ഭാര്യയുടെ കാര്യത്തിൽ താൻ സ്വീകരിച്ച പ്രതിജ്ഞയുടെ മേൽ ശഠിച്ച് നിൽക്കുന്നതാണ് പ്രതിജ്ഞ ലംഘിച്ചിട്ട് അല്ലാഹു നിശ്ചയിച്ച പ്രായശ്ചിത്തം നൽകുന്നതിനേക്കാളും വലിയ പാപം. (ബുഖാരി. 8. 78. 621)

3) അബൂദർറ്(റ) നിവേദനം: ഞാൻ നബി(സ)യുടെ അടുക്കൽ ചെന്നപ്പോൾ കഅ്ബ:യുടെ നാഥനെക്കൊണ്ട് സത്യം. അവർ അങ്ങേയറ്റം നഷ്ടപ്പെട്ടവരായിപ്പോയി. കഅ്ബ:യുടെ നാഥനെക്കൊണ്ട് സത്യം. അവർ അങ്ങേയറ്റം നഷ്ടപ്പെട്ടവരായിപ്പോയി എന്ന് കഅ്ബ:യുടെ നിഴലിൽ ഇരുന്നുകൊണ്ട് അവിടുന്ന് പറയുന്നുണ്ട്. അവിടുന്ന് എന്നിൽ എന്തെങ്കിലും കാണുന്നുണ്ടോ എന്ന് ഞാൻ ചിന്തിച്ചു. ഞാൻ അവിടുത്തെ മുമ്പിൽ ചെന്നിരുന്നു. അപ്പോഴും അവിടുന്ന് അങ്ങിനെ അരുളിക്കൊണ്ടിരുന്നു. എനിക്ക് മൗനം ദീക്ഷിക്കുവാൻ കഴിഞ്ഞില്ല. എന്നെവളരെയേറെ ദു:ഖം ബാധിച്ചു. ഞാൻ ചോദിച്ചു: പ്രവാചകരേ! എന്റെ മാതാപിതാക്കൾ അങ്ങേക്ക് വേണ്ടി ബലി. ആരെക്കുറിച്ചാണ് താങ്കൾ അരുളിക്കൊണ്ടിരിക്കുന്നത്? നബി(സ) അരുളി: കൂടുതൽ ധനമുള്ളവർ തന്നെ. പക്ഷെ, ആ ധനം കൊണ്ട് ഇങ്ങിനെയും ഇങ്ങിനെയും ഇങ്ങിനെയും ചെയ്തവർ അതിലുൾപ്പെടുകയില്ല. (ബുഖാരി. 8. 78. 633)

4) അബ്ദുല്ല(റ) നിവേദനം: അല്ലാഹുവിൽ പങ്കു ചേർക്കുക, മാതാപിതാക്കളെ ഉപദ്രവിക്കുക, അന്യായമായി മനുഷ്യരെ വധിക്കുക, കള്ളസത്യം ചെയ്യുക മുതലായവ മഹാപാപത്തിൽ പെട്ടതാണെന്ന് നബി(സ) അരുളി. (ബുഖാരി. 8. 78. 667)

5) ആയിശ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിനെ അനുസരിക്കാൻ വല്ലവനും നേർച്ചയാക്കിയാൽ അവൻ അനുസരിച്ച് കൊള്ളട്ടെ. അല്ലാഹുവിന്റെ കൽപന ലംഘിക്കുവാനാണ് ഒരാൾ നേർച്ചയാക്കിയതെങ്കിൽ കൽപന ലംഘിച്ചുകൊണ്ടുള്ള ആ നേർച്ച അവൻ ഒരിക്കലും പൂർത്തിയാക്കരുത്. (ബുഖാരി. 8. 78. 687)

6) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ സദസ്സിന്റെ ഒരു ഭാഗത്തു ഒരു മനുഷ്യൻ നിൽക്കുന്നതു കണ്ടു. നബി(സ) അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചു. അതു അബുഇസ്രാഈൽ ആണെന്നും അദ്ദേഹം ഇരിക്കുകയോ സംസാരിക്കുകയോ തണലിൽ ചെന്നിരിക്കുകയോ ചെയ്യുകയില്ലെന്നും നോമ്പ് അനുഷ്ഠിച്ചു കൊണ്ടേയിരിക്കുമെന്നും നേർച്ചയാക്കിയിരിക്കുകയാണെന്ന് സദസ്യർ പറഞ്ഞു. നബി(സ) അരുളി: അയാളോട് സംസാരിക്കുവാനും ഇരിക്കുവാനും തണൽ ഉപയോഗിക്കുവാനും പറയുക. നോമ്പ് പൂർത്തിയാക്കുകയും ചെയ്തുകൊള്ളട്ടെ. (ബുഖാരി. 8. 78. 695)