തിരഞ്ഞെടുത്ത ഹദീസുകൾ/നിഷിദ്ധങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) ബിലാലി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) അരുൾ ചെയ്തു. മനുഷ്യൻ അല്ലാഹുവിന്നിഷ്ടമുള്ള വാക്ക് സംസാരിക്കും. അതു എന്തുമാത്രം നേട്ടമുള്ളതാണെന്ന് അവൻ വിചാരിച്ചിട്ടുണ്ടായിരിക്കുകയില്ല. അതുവഴി അല്ലാഹു അന്ത്യനാൾവരെ തന്റെ തൃപ്തി അവന് നൽകുന്നതാണ്. അപ്രകാരംതന്നെ മനുഷ്യൻ അല്ലാഹുവിന്നിഷ്ടമില്ലാത്തത് സംസാരിക്കുന്നു. അതെന്തുമാത്രം കുറ്റകരമാണെന്ന് അവൻ ചിന്തിച്ചിട്ടുണ്ടായിരിക്കുകയില്ല. തന്നിമിത്തം അന്ത്യനാൾവരെ അല്ലാഹു അവനോട് കോപിക്കുന്നതാകുന്നു. (തിർമിദി)

2) സുഫ്യാനി(റ)ൽ നിന്ന് നിവേദനം: ഞാൻ പറഞ്ഞു: പ്രവാചകരേ! ഞാൻ അവലംബിക്കേണ്ട ഒരുകാര്യം എനിക്ക് പറഞ്ഞുതരിക. എന്റെ നാഥൻ അല്ലാഹുവാണെന്ന് നീ പറയുകയും അതനുസരിച്ച് ജീവിതം നയിക്കുകയും ചെയ്യൂ. ഞാൻ ചോദിച്ചു. പ്രവാചകരേ! ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെടേണ്ടതെന്താണ്? സ്വന്തം നാവ് കാണിച്ചിട്ട് നബി(സ) പറഞ്ഞു: ഇതിനെയാണ്. (തിർമിദി)

3) ഇബ്നുഉമറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: ദിക്റ് ചൊല്ലാതെ നിങ്ങൾ അധികം സംസാരിക്കരുത്. ദിക്റ് ചൊല്ലാതെയുള്ള അധിക സംസാരം ഹൃദയത്തെ കഠിനമാക്കും. കഠിനഹൃദയനാണ് ജനങ്ങളിൽവെച്ച് അല്ലാഹുവിനോട് ഏറ്റവും അകന്നവൻ. (തിർമിദി)

4) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുൾചെയ്തു: അല്ലാഹു വല്ലവനേയും തന്റെ താടിയെല്ലുകൾക്കിടയിലുള്ളതിന്റെ ശർറിൽ നിന്നും കാലുകൾക്കിടയിലുള്ളതിന്റെ ശർറിൽ നിന്നും രക്ഷിച്ചാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും. (തിർമിദി)

5) ഉഖ്ബത്തി(റ)ൽ നിന്ന് നിവേദനം: ഞാൻ ചോദിച്ചു: പ്രവാചകരേ! മോക്ഷ മാർഗ്ഗമേതാണ്? അവിടുന്ന് പറഞ്ഞു: നിന്റെ നാവിനെ പിടിച്ചുവെക്കുക, വീട് നിനക്ക് വിശാലമാക്കുക, പാപമോചനത്തിനായി കരയുകയും ചെയ്യുക. (തിർമിദി)

6) അബൂസഈദി(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നേരം പുലർന്നാൽ മനുഷ്യന്റെ അവയവങ്ങളെല്ലാം (വിനയത്തോടെ) നാവിനോട് അപേക്ഷിക്കും. ഞങ്ങൾക്കുവേണ്ടി നീ അല്ലാഹുവിനെ സൂക്ഷിക്കണേ! പാപങ്ങളിൽ ഞങ്ങളെ നീ അകപ്പെടുത്തരുതേ! ഞങ്ങൾ നിന്നോട് കൂടെയുള്ളവയാണ്. നീ നന്നാവുന്നപക്ഷം ഞങ്ങളും നന്നായി. നീ ചീത്തയായാലോ ഞങ്ങളും ചീത്തയായി. (തിർമിദി)

7) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) ചോദിച്ചു: പരദൂഷണം കൊണ്ടുള്ള വിവക്ഷ എന്താണെന്ന് നിങ്ങൾക്കറിയാമോ? അല്ലാഹുവും പ്രവാചകനുമാണ് കൂടുതൽ അറിയുന്നവർ എന്നദ്ദേഹം മറുപടി പറഞ്ഞു. അവിടുന്നരുളി: നിന്റെ സഹോദരനെപ്പറ്റി അവന് ഇഷ്ടമില്ലാത്തത് പറയലാണത്. അന്നേരം ചോദിക്കപ്പെട്ടു: ഞാൻ പറയുന്നത് ഉള്ളതാണെങ്കിലോ? അവിടുന്ന് പറഞ്ഞു: നീ പറയുന്നത് ഉള്ളതാണെങ്കിൽ നീ പരദൂഷണം പറഞ്ഞു. നീ പറയുന്നത് ഇല്ലാത്തതാണെങ്കിൽ നീ കളവും പറഞ്ഞു. (മുസ്ലിം)

8) ആയിശ(റ)യിൽ നിന്ന് നിവേദനം: നബി(സ) യോട് ഞാൻ പറഞ്ഞു: സഫിയ്യ(റ) യുടെ ഇന്നിന്ന ന്യൂനതതന്നെ മതിയല്ലോ. റിപ്പോർട്ടർമാരിൽ ചിലർ പറഞ്ഞു: കുറിയവളാണെന്നതാണ് ആയിശ(റ) ഉദ്ദേശിച്ചത്. നബി(സ) പറഞ്ഞു: കുറ്റകരമായ വാക്കാണ് നീ സംസാരിച്ചത്. സമുദ്രത്തിലെ വെള്ളത്തിൽ അത് ലയിപ്പിച്ചാൽ അതിനെ കലക്കിക്കളയും. ആയിശ(റ) പറഞ്ഞു. നബി(സ)ക്ക് ഞാൻ ഒരാളെ ഉദ്ധരിച്ചുകൊടുത്തു. അന്നേരം അവിടുന്ന് പറഞ്ഞു. എനിക്ക് ഇന്നിന്നതൊക്കെ ലഭിക്കുമെങ്കിലും ഒരാളെ ഹികായത്ത് ചെയ്യാൻ എനിക്കിഷ്ടമില്ല. (അബൂദാവൂദ്, തിർമിദി)

9) അനസി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: എനിക്ക് മിഅ്റാജുണ്ടായപ്പോൾ ചെമ്പിന്റെ നഖങ്ങളെക്കൊണ്ട് മുഖവും നെഞ്ചും മാന്തുന്ന ചിലയാളുകളുടെ അടുക്കലൂടെ ഞാൻ നടന്നുപോയി. ഞാൻ ചോദിച്ചു: ആരാണവർ ജിബ്രീലേ? ജിബ്രീൽ (അ) പറഞ്ഞു: ജനങ്ങളുടെ മാംസം തിന്നുകയും (പരദൂഷണം പറയുകയും) അവരുടെ അഭിമാനത്തിന് ക്ഷതം വരുത്തുകയും ചെയ്തവരാണവർ. (അബൂദാവൂദ്)

10) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുളി: മുസ്ളിമിന്റെ സർവ്വതും മറ്റൊരു മുസ്ളിമിന്ന് നിഷിദ്ധമാണ്. അഥവാ, അവന്റെ രക്തവും അവന്റെ അഭിമാനവും ധനവും. (മുസ്ലിം)

11) അബുദ്ദർദാഇ(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: വല്ലവനും തന്റെ സഹോദരന്റെ അഭിമാനത്തെ ക്ഷതം വരുത്തുന്നത് തടുത്താൽ അന്ത്യദിനത്തിൽ അവന്റെ മുഖത്തുനിന്ന് അല്ലാഹു നരകാഗ്നിയെതടുക്കുന്നതാണ്. (തിർമിദി)

12) ഇബ്നുമസ്ഊദി(റ)ൽ നിന്ന് നിവേദനം: നബി(സ) ഒരിക്കൽ ചോദിച്ചു:'അള്ുഹ്' എന്താണെന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരട്ടെയോ? ജനങ്ങൾക്കിടയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഏഷണിയാണത്. (മുസ്ലിം) (അപവാദം, അസത്യം എന്നൊക്കെയാണ് അള്ഹിന്റെ ഭാഷാർത്ഥം)

13) ഇബ്നുമസ്ഊദി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: എന്റെ അസ്ഹാബികളിലാരും യാതൊന്നും ഒരാളെപ്പറ്റിയും എന്നെ ധരിപ്പിക്കേണ്ട. നിഷ്കളങ്ക ഹൃദയനായി നിങ്ങളുടെ അടുത്തേക്ക് പുറപ്പെടാൻ ഞാൻ ഇഷ്ടപ്പെടുന്നു. (അബൂദാവൂദ്, തിർമിദി)

14) സമുറ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: കള്ളമാണെന്ന് ബോദ്ധ്യപ്പെട്ടത് ഞാൻ പറഞ്ഞതായി പ്രചരിപ്പിക്കുന്നവൻ കള്ളം പറയുന്നവരിൽ പെട്ടവൻ തന്നെ. (മുസ്ലിം) (കളവാണെന്ന് ബോദ്ധ്യം വന്നത് പ്രചരിപ്പിക്കുന്നത് കള്ളം പറയുന്നതിന് തുല്യമാണെന്ന് സാരം)

15) അബുദ്ദർദാഇ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: ' ലഅ്നത്ത് ' ചെയ്യുന്നവർ അന്ത്യനാളിൽ ശഫാഅത്തിനോ സാക്ഷിക്കോ പറ്റുന്നവരല്ല. (മുസ്ലിം)

16) സമുറ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുൾചെയ്തു. അല്ലാഹുവിന്റെ ലഅ്നത്തുണ്ടാകട്ടെ. അവന്റെ കോപമുണ്ടാകട്ടെ. നരകം നിങ്ങൾക്കുണ്ടാകട്ടെ. അന്നിങ്ങനെ നിങ്ങൾ പ്രാർത്ഥിക്കരുത്. (അബൂദാവൂദ്, തിർമിദി)

17) ഇബ്നുമസ്ഊദി(റ)ൽ നിന്ന് നിവേദനം: അധിക്ഷേപിക്കുന്നവനും ലഅ്നത്ത് ചെയ്യുന്നവനും നീചവും നികൃഷ്ടവുമായി സംസാരിക്കുന്നവനും സത്യവിശ്വാസിയല്ല. (തിർമിദി)

18) അബുദ്ദർദാഇ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: മനുഷ്യൻ ഏതെങ്കിലുമൊന്നിനെ ലഅ്നത്ത് ചെയ്യുന്നപക്ഷം ആ ലഅ്നത്ത് വാനലോകത്തേക്ക് കയറിച്ചെല്ലും. പക്ഷെ ആകാശത്തിന്റെ കവാടം അടക്കപ്പെടും. ഭൂമിയിലേക്ക് തിരിച്ചുവന്നാൽ അതിന്റെ കവാടവും അടക്കപ്പെടും. പിന്നീട് അത് വലതുഭാഗത്തും ഇടതുഭാഗത്തും ചെന്നു നോക്കും. അവസാനം ഒരു വഴിയും കണ്ടെത്താതെ വന്നാൽ ലഅ്നത്ത് ചെയ്യപ്പട്ട ആളുടെ അടുത്തുവന്ന് നോക്കും. അയാളതിന്ന് അർഹനല്ലെങ്കിൽ അതിന്റെ വക്താവിൽ തന്നെ മടങ്ങിയെത്തും. (അബൂദാവൂദ്)

19) ഇംറാനി(റ)ൽ നിന്ന് നിവേദനം: നബി(സ) ഏതോ യാത്രയിലായിരിക്കെ ഒരു അൻസാരി വനിത ഒട്ടകപ്പുറത്ത് കയറിവന്നു. (യാത്രാക്ഷീണം നിമിത്തം) ഒട്ടകം മടുപ്പ് കാണിച്ചപ്പോൾ അവൾ അതിനെ ശപിച്ചത് റസൂൽ(സ) കേട്ടു. ഉടനെ അവിടുന്ന് പറഞ്ഞു: അതിന്മേലുള്ളത് എടുത്തിട്ട് നിങ്ങൾ അതിനെ വിട്ടേക്കൂ! നിശ്ചയം, അത് ശാപമേറ്റതാണ്. ഇംറാൻ പറഞ്ഞു: ജനങ്ങൾക്കിടയിലൂടെ അത് അലഞ്ഞുതിരിയുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ആരും അതിനെ ശ്രദ്ധിക്കാറേയില്ല. (മുസ്ലിം)

20) അബൂബർസത്തി(റ)ൽ നിന്ന് നിവേദനം: ഒരിക്കൽ ജനതയുടെ ഏതാനും ചരക്കുമായി ഒട്ടകപ്പുറത്ത് ഒരു സ്ത്രീ വരികയായിരുന്നു: പർവ്വതനിരകളിൽ ആൾത്തിരക്കേറിയിരുന്നു. നബി(സ) യെ കണ്ടമാത്രയിൽ അവൾ പറഞ്ഞു: 'ഹൽ' (നടക്കൂ) അല്ലാഹുവേ! നീ അതിനെ ശപിക്കേണമേ! നബി(സ) പറഞ്ഞു: ശപിക്കപ്പെട്ട ഒട്ടകം നമ്മോട് സഹവസിക്കരുത്. (മുസ്ലിം)

21) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: പരസ്പരം കുറ്റപ്പെടുത്തുന്നവരുടെ ശിക്ഷ അത് തുടങ്ങിവെച്ചവന്നാണ്. മസ്ലൂം പരിധിലംഘിച്ചിട്ടില്ലെങ്കിൽ. (മുസ്ലിം)

22) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: വ്യാഴാഴ്ചയും തിങ്കളാഴ്ചയും സ്വർഗ്ഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെടും. അന്നേരം മുശ്രിക്കല്ലാത്തവന്റെ പാപം പൊറുക്കപ്പെടും. പരസ്പരം വൈരാഗ്യമുള്ളവരുടേതൊഴികെ. അവർ സുൽഹാകുന്നതുവരെ അവരുടെ കാര്യം നീട്ടിവെക്കാൻ മലക്കുകളോട് ഉത്തരവാകും. (മുസ്ലിം)

23) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങൾ അസൂയ സൂക്ഷിക്കണം. നിശ്ചയം തീ വിറകിനെ എരിച്ചുകളയുമ്പോലെയോ പുല്ലിനെ കരിച്ചുകളയുമ്പോലെയോ ആണ് അസൂയ ഹസനാത്തിനെ നശിപ്പിക്കുന്നത്. (അബൂദാവൂദ്)

24) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുൾ ചെയ്തു: തെറ്റിദ്ധാരണ നിങ്ങൾ സൂക്ഷിക്കണം. നിശ്ചയം, തെറ്റിദ്ധരിച്ചുള്ള സംസാരം ഏറ്റവും വലിയ കളവാണ്. നിങ്ങൾ ചാരവൃത്തി നടത്തരുത്. പരസ്പരം മത്സരിക്കരുത്. നിശ്ചയം നിങ്ങളുടെ ശരീരത്തേയോ രൂപത്തേയോ പ്രവർത്തനങ്ങളേയോ അല്ല അല്ലാഹു നോക്കുന്നത്. പിന്നെയോ നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ്. (മുസ്ലിം) (ഹൃദയശുദ്ധി, ആത്മാർത്ഥത, അർപ്പണബോധം മുതലായവയാണ് അല്ലാഹു നോക്കുന്നത്)

25) മുആവിയ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു: മുസ്ളിംകളുടെ ന്യൂനതകളെ നീ തെരഞ്ഞുപിടിക്കുന്നപക്ഷം അവരെ നീ നശിപ്പിക്കുകയോ നാശത്തിലേക്കടുപ്പിക്കുകയോ ചെയ്യും. (അബൂദാവൂദ്) (കുറ്റം തെരഞ്ഞുപിടിക്കൽ ഒരു ഭരണകർത്താവിന്റേയും ചുമതലയിൽ പെട്ടതല്ല)

26) ഇബ്നുമസ്ഊദി(റ)ൽ നിന്ന് നിവേദനം: (കള്ള് കുടിയനായ) ഒരാൾ ഹാജറാക്കപ്പെട്ടു. ഇയാളുടെ താടിയിൽ നിന്ന് കള്ള് ഇറ്റ് വീഴുന്നു (എന്ന് മറ്റുള്ളവർ പറഞ്ഞു) അദ്ദേഹം പറഞ്ഞു: അന്യരുടെ രഹസ്യങ്ങൾ ചികഞ്ഞുനോക്കുന്നത് ഞങ്ങളെ നിരോധിച്ചിട്ടുണ്ട്. പക്ഷേ ഞങ്ങൾക്ക് വല്ലതും വെളിപ്പെട്ടാൽ ഞങ്ങൾ അത് കൈക്കൊള്ളും. (അതനുസരിച്ച് ശിക്ഷാനടപടി സ്വീകരിക്കും) (അബൂദാവൂദ്)

27) വാസില(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുൾചെയ്തു. നിന്റെ സഹോദരന്റെ കഷ്ടപ്പാടിൽ നീ സന്തോഷം പ്രകടിപ്പിക്കരുത്. അങ്ങനെ ചെയ്താൽ അല്ലാഹു അവനെ അനുഗ്രഹിക്കുകയും നിന്നെ ക്ളേശിപ്പിക്കുകയും ചെയ്യും. (തിർമിദി)

28) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുൾചെയ്തു: മനുഷ്യരിലുള്ള രണ്ടുകാര്യങ്ങൾ ജാഹിലിയ്യാ സ്വഭാവങ്ങളാണ്. 1. പാരമ്പര്യത്തെ കുറ്റപ്പെടുത്തൽ, 2. മരണപ്പെട്ടവന്റെ പേരിൽ അലറിക്കരയൽ. (മുസ്ലിം)

29) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുൾചെയ്തു: നമുക്കെതിരിൽ ആയുധങ്ങളേന്തിയവൻ നമ്മളിൽ പെട്ടവനല്ല. അപ്രകാരം നമ്മളെവഞ്ചിച്ചവനും നമ്മളിൽ പെട്ടവനല്ല. (ഒരു യഥാർത്ഥ മുഅ്മിനല്ല) (മുസ്ലിം)

30) അബുഹുറയ്റ(റ)യിൽ നിന്ന്: റസൂൽ(സ) പറഞ്ഞു: അന്യന്റെ ഭാര്യയേയോ ഉടമയിലുള്ളവനേയോ വഞ്ചിക്കുന്നവൻ നമ്മളിൽ പെട്ടവനല്ല. (അബൂദാവൂദ്)

31) അബൂസഈദി(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: എല്ലാ വഞ്ചകർക്കും അന്ത്യ നാളിൽ തങ്ങളുടെ മലദ്വാരത്തിങ്കൽ ഓരോ പതാക നാട്ടപ്പെടും. വഞ്ചനയുടെ സ്ഥിതിയനുസരിച്ചായിരിക്കും ആ പതാക ഉയർത്തപ്പെടുന്നത്. അറിയണം, ഒരു ഭരണ മേധാവിയുടെ വഞ്ചനയേക്കാൾ കടുത്തവഞ്ചനയില്ല. (മുസ്ലിം)

32) ഇയാളി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: നിങ്ങൾ പരസ്പരം അതിക്രമം കാണിക്കാതെയും പരസ്പരം കിടമത്സരം നടത്താതെയും വിനയത്തോടെ വർത്തിക്കേണ്ടതാണെന്ന് എനിക്ക് അല്ലാഹു ദൗത്യം നൽകിയിരിക്കുന്നു. (മുസ്ലിം)

33) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: ആ ജനങ്ങൾ നശിച്ചുപോയി എന്ന് വല്ലവരും (പൊങ്ങച്ചത്തോടെ) തട്ടിവിട്ടാൽ അവൻ തന്നെയായിരിക്കും ജനങ്ങളിൽവെച്ച് ഏറ്റവും നശിച്ചവൻ. (മുസ്ലിം)

34) ജാബിറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു: അറേബ്യൻ ഭൂഖണ്ഡത്തിൽവെച്ച് മുസ്ളിംകൾ തന്നെ ആരാധിക്കുകയില്ല എന്നതിനാൽ പിശാച് നിരാശരാണ്. പക്ഷേ, അവർക്കിടയിൽ കുഴപ്പമുണ്ടാക്കുന്നതിലാണവൻ (ഏർപ്പെട്ടിട്ടുള്ളത്) (മുസ്ലിം)

35) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: മൂന്ന് ദിവസത്തിൽ കൂടുതൽ തന്റെ സഹോദരനുമായി പിണങ്ങിനിൽക്കൽ അനുവദനീയമല്ല. വല്ലവനും മൂന്നുദിവസത്തിൽ കൂടുതലുള്ള പിണക്കത്തിൽ മരിച്ചുപോയാൽ അവൻ നരകത്തിൽ പ്രവേശിക്കും. (അബൂദാവൂദ്)

36) ഹദ്റദി(റ)ൽ നിന്ന് നിവേദനം: നബി(സ) പറയുന്നത് അദ്ദേഹം കേട്ടു. തന്റെ സഹോദരനുമായി വല്ലവനും ഒരുകൊല്ലം പിണങ്ങിനിന്നാൽ അതവന്റെ രക്തം ചിന്തുന്നതിന് തുല്യമാണ്. (അബൂദാവൂദ്)

37) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: സത്യവിശ്വാസികൾ തമ്മിൽ മൂന്നു ദിവസത്തിൽ കൂടുതൽ പിണങ്ങിനിൽക്കൽ അനുവദനീയമല്ല. ഇനി അങ്ങനെ മൂന്നുദിവസം കടന്നുപോയാലോ അവനെ സമീപിച്ച് സലാം പറയണം. സലാം മടക്കിയാൽ അവർ രണ്ടുപേർക്കും തുല്യ പ്രതിഫലം ലഭിക്കും. മടക്കിയിട്ടില്ലെങ്കിൽ കുറ്റംകൊണ്ട് അവൻ മടങ്ങി. സലാം ചൊല്ലിയവനോ കുറ്റത്തിൽ നിന്ന് രക്ഷപ്പെട്ടു. (അബൂദാവൂദ്)

38) സുവൈദി(റ)ൽ നിന്ന് നിവേദനം: മുഖർറിൻ കുടുംബത്തിലെ ഏഴാമത്തവനായിരുന്നു ഞാൻ. ഒരുപരിചാരികയല്ലാതെ മറ്റു ഭൃത്യന്മാർ ഞങ്ങൾക്കുണ്ടായിരുന്നില്ല. ഞങ്ങളിൽ ചെറിയവൻ ഒരിക്കൽ അവളുടെ മുഖത്ത് അടിച്ചപ്പോൾ അവളെ സ്വതന്ത്രയാക്കാൻ നബി(സ) ഞങ്ങളോട് കല്പിക്കുകയുണ്ടായി. (മുസ്ലിം)

39) അബൂമസ്ഊദി(റ)ൽ നിന്ന് നിവേദനം: ഞാൻ എന്റെ ഭൃത്യനെ ചാട്ടവാർ കൊണ്ട് അടിക്കുമായിരുന്നു. ഒരിക്കൽ പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടു. അബൂമസ്ഊദേ! നീ ഓർത്തുകൊള്ളണം. ദേഷ്യംകൊണ്ട് ഞാൻ ആ ശബ്ദം ശ്രദ്ധിച്ചില്ല. എന്റെ അടുത്തെത്തിയപ്പോൾ റസൂൽ(സ)യായിരുന്നു അത്. ആ സന്ദർഭത്തിൽ റസൂൽ(സ) ഇപ്രകാരം പറയുന്നുണ്ടായിരുന്നു: അബൂമസ്ഊദേ! മനസ്സിലാക്കണം, ഈ ഭൃത്യനെ നീ ശിക്ഷിക്കുന്നതിനേക്കാൾ ഉപരിയായി നിന്നെ ശിക്ഷിക്കുവാൻ ശക്തനാണ് അല്ലാഹു. ഞാൻ പറഞ്ഞു: ഇനി മുതൽ ഒരിക്കലും ഒരു ഭൃത്യനേയും ഞാൻ അടിക്കുകയില്ല. മറ്റൊരു റിപ്പോർട്ടിലുണ്ട്: നബി(സ) യുടെ ഗാംഭീര്യത്താൽ എന്റെ കയ്യിൽ നിന്ന് ആ ചാട്ടവാർ വീണുപോയി. വേറൊരു റിപ്പോർട്ടിലുണ്ട്: ഞാൻ പറഞ്ഞു: പ്രവാചകരേ! അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി അവനെ ഞാൻ സ്വതന്ത്രനാക്കിയിരിക്കുന്നു. തൽസമയം അവിടുന്ന് പ്രതിവചിച്ചു. അറിഞ്ഞുകൊള്ളുക, നീ ഇത് ചെയ്തിട്ടില്ലെങ്കിൽ നരകം നിന്നെ കരിച്ചുകളയുമായിരുന്നു. (ഈ റിപ്പോർട്ടുകളെല്ലാം മുസ്ലിം ഉദ്ധരിച്ചിട്ടുണ്ട്)

40) ഇബ്നുഉമറി(റ)ൽ നിന്ന് നിവേദനം: നബി(സ) തറപ്പിച്ചുപറഞ്ഞു: വല്ലവനും തന്റെ ദാസനെ അന്യായമായി പ്രഹരിക്കുകയോ മുഖത്തടിക്കുകയോ ചെയ്താൽ അവനെ ഇത്ഖ് ചൊല്ലലാണ് അതിന്റെ കഫ്ഫാറത്ത്. (മുസ്ലിം)

41) ഹിശാമി(റ)ൽ നിന്ന് നിവേദനം: ഒരിക്കൽ അദ്ദേഹം വെയിലിൽ നിറുത്തി തലക്കുമീതെ എണ്ണ ഒഴിക്കപ്പെടുന്ന (സിറിയയിലെ) കുറേ കർഷകത്തൊഴിലാളികളുടെ അടുക്കൽക്കൂടി നടന്നുപോയി. ഇതെന്താണെന്ന് അദ്ദേഹം ചോദിച്ചപ്പോൾ നികുതി അടക്കാത്തതുകൊണ്ടാണ് അവർ ശിക്ഷിക്കപ്പെടുന്നതെന്ന് അവർ മറുപടി പറഞ്ഞു. ഹിശാം(റ) പറഞ്ഞു. ഞാൻ സാക്ഷ്യം വഹിക്കുന്നു: ദുനിയാവിൽവെച്ച് മനുഷ്യരെ പീഡിപ്പിക്കുന്നവരെ തീർച്ചയായും അല്ലാഹു ശിക്ഷിക്കുന്നതാണെന്ന് നബി(സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അമീറിന്റെ സവിധത്തിൽചെന്ന് ഇത് പറഞ്ഞപ്പോൾ നിങ്ങൾ അവരെ വെറുതെ വിട്ടേക്കൂ! എന്ന് അദ്ദേഹം (അമീർ) പറഞ്ഞു. (മുസ്ലിം)

42) ഇബ്നുഅബ്ബാസി(റ)ൽ നിന്ന് നിവേദനം: ചുട്ടുപഴുപ്പിച്ച ഇരുമ്പ് വെച്ച് മുഖം പൊള്ളിച്ച ഒരു കഴുതയെ കണ്ടപ്പോൾ റസൂൽ(സ) അതിൽ പ്രതിഷേധിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു. മുഖത്തുനിന്നും വളരെ അകന്ന സ്ഥലത്തല്ലാതെ അല്ലാഹുവാണ, ഞാൻ ഇനി മുദ്ര ചെയ്യുന്നതല്ല. തന്റെ കഴുതയെ കൊണ്ടുവന്ന് അതിന്റെ ചന്തിയിൽ ചൂടുവെയ്ക്കാൻ അദ്ദേഹം കല്പിച്ചു. ആദ്യമായി ചന്തിയിൽ ചൂടുവെച്ചത് അദ്ദേഹമാണ്. (മുസ്ലിം)

43) ഇബ്നുഅബ്ബാസി(റ)ൽ നിന്ന് നിവേദനം: മുഖത്ത് ഇരുമ്പുകൊണ്ട് പൊള്ളിച്ച് അടയാളപ്പെടുത്തിയ ഒരുകഴുത നബി(സ) യുടെ സമീപത്തുകൂടി നടന്നുപോയപ്പോൾ 'ചുട്ട ഇരുമ്പുകൊണ്ട് അതിനെ മുഖത്തു മുദ്രവെച്ചവനെ അല്ലാഹു ശപിക്കട്ടെ' എന്ന് നബി(സ) പറഞ്ഞു. (മുസ്ലിം)

44) ഇബ്നുമസ്ഊദി(റ)ൽ നിന്ന് നിവേദനം: ഒരു യാത്രയിൽ ഞങ്ങൾ റസൂൽ(സ) യൊന്നിച്ചുണ്ടായിരുന്നു. അവിടുന്ന് വെളിക്കിരിക്കാൻ പോയപ്പോൾ രണ്ട് കുഞ്ഞുങ്ങളുള്ള ഒരു ചുകന്ന പക്ഷിയെ ഞങ്ങൾ കണ്ടു. ഞങ്ങൾ അതിന്റെ കുഞ്ഞുങ്ങളെ എടുക്കുമ്പോഴേക്കും ആ പക്ഷി വന്നിട്ട് ഉപരിഭാഗത്ത് വട്ടമിട്ട് പറക്കാൻ തുടങ്ങി. നബി(സ) തിരിച്ചു വന്നപ്പോൾ കുഞ്ഞിന്റെ പേരിൽ തള്ളയെ ആരാണ് ശല്യപ്പെടുത്തിയത് എന്ന് ചോദിച്ചിട്ട് പറഞ്ഞു: കുഞ്ഞിനെ അതിന് തിരിച്ചുകൊടുക്കൂ! അപ്രകാരം തീയിട്ട് കരിച്ച ഒരു ഉറുമ്പിന്റെ മാളത്തെ അവിടുന്ന് കാണുകയുണ്ടായി. ഉടനെ ചോദിച്ചു: ആരാണിത് കരിച്ചത്? ഞങ്ങളാണെന്ന് മറുപടി പറഞ്ഞു. അവിടുന്ന് പറഞ്ഞു: തീ കൊണ്ട് ശിക്ഷിക്കൽ തീയിന്റെ സ്രഷ്ടാവിനല്ലാതെ ഭൂഷണമല്ല. (അബൂദാവൂദ്)

45) ഇബ്നുമസ്ഊദി(റ)ൽ നിന്ന് നിവേദനം: പലിശ തിന്നുന്നവനെയും തീറ്റിപ്പിക്കുന്നവനെയും പ്രവാചകൻ ശപിച്ചിരിക്കുന്നു. (മുസ്ലിം) 'അതിന്റെ സാക്ഷികളെയും എഴുത്തുകാരനെയും ശപിച്ചിട്ടുണ്ട് . ' എന്ന് തിർമിദിയിലും മറ്റുമുണ്ട്.

46) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. അല്ലാഹു പ്രഖ്യാപിച്ചിട്ടുണ്ട്. പങ്കുകാരെ ആവശ്യമില്ലാത്തവനാണ് ഞാൻ. ശിർക്ക് ആരെങ്കിലും ചെയ്താൽ അവനെയും അവന്റെ ശിർക്കിനെയും ഞാൻ തള്ളിക്കളയുന്നതാണ്. (മുസ്ലിം)

47) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: ഭൗതികമായ നേട്ടം കരസ്ഥമാക്കാൻ വേണ്ടി അല്ലാഹുവിന്റെ പ്രീതി നേടാനുതകുന്ന വിദ്യ അഭ്യസിച്ചവന്ന് അന്ത്യദിനത്തിൽ സ്വർഗ്ഗത്തിന്റെ വാസനപോലും ഏൽക്കാൻ സാദ്ധ്യമല്ല. (അബൂദാവൂദ്)

48) അബൂദർറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) യോട് ചോദിക്കപ്പെട്ടു: ചില നല്ല പ്രവർത്തികൾ ചെയ്യുകയും അക്കാരണത്താൽ ജനങ്ങൾ പ്രശംസിക്കുകയും ചെയ്യുന്നവനെ സംബന്ധിച്ച് അവിടുത്തെ അഭിപ്രായം എന്താണ്? (റിയാഇനുവേണ്ടി പ്രവർത്തിച്ചവനാകുമോ അവൻ) അവിടുന്നരുളി. സത്യവിശ്വാസിക്ക് ഇഹത്തിൽവെച്ച് ലഭിക്കുന്ന സന്തോഷങ്ങളാണ് അവ. (മുസ്ലിം)

49) അബൂത്വൽഹ(റ)യിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരിക്കൽ വീട്ടുമുറ്റത്ത് സംസാരിച്ചുകൊണ്ടിരിക്കവെ റസൂൽ(സ) ഞങ്ങളുടെ അടുത്തുവന്നു നിന്ന് ചോദിച്ചു: നിങ്ങളെന്തിന് വഴിവക്കിലിരിക്കുന്നു? നിങ്ങൾ അത് വെടിയണം. ഞങ്ങൾ പറഞ്ഞു: കുറ്റക്കാരല്ലാത്ത കാര്യത്തിന് വേണ്ടിയാണല്ലോ ഞങ്ങളിവിടെ ഇരിക്കുന്നത്. സംസാരിക്കുവാനും ചർച്ചചെയ്യുവാനും വേണ്ടിയാണിവിടെ ഇരിക്കുന്നത്. നബി(സ) പറഞ്ഞു: നിങ്ങൾക്ക് ഇരുന്നേ പറ്റുവെങ്കിൽ നിങ്ങൾ വഴിയോടുള്ള ബാദ്ധ്യത നിറവേറ്റണം. നിഷിദ്ധങ്ങളുടെ നേരെ കണ്ണ് ചിമ്മുക, സലാം മടക്കുക, നല്ലത് സംസാരിക്കുക എന്നിവയാണ്. (മുസ്ലിം)

50) ജരീരി(റ)ൽ നിന്ന് നിവേദനം: അവിചാരിതമായ നോട്ടത്തെപ്പറ്റി ഒരിക്കൽ നബി(സ) യോട് ഞാൻ ചോദിച്ചു. അവിടുന്നരുളി. വേഗത്തിൽ നിന്റെ ദൃഷ്ടി തിരിച്ചുകളയൂ. (മുസ്ലിം)

51) ഉമ്മുസൽമ(റ)യിൽ നിന്ന് നിവേദനം: മൈമൂന(റ)യുടെ സാന്നിദ്ധ്യത്തിൽ ഞാൻ ഒരിക്കൽ റസൂൽ(സ)യുടെ അടുത്തുണ്ടായിരുന്നു. അന്നേരം ഇബ്നു ഉമ്മിമഖ്തൂം അവിടെ ആഗതനായി. ഹിജാബ് കൊണ്ടുള്ള കല്പനക്കുശേഷമായിരുന്നു. അത്. നബി(സ) പറഞ്ഞു: നിങ്ങൾ രണ്ടുപേരും അദ്ദേഹത്തിൽ നിന്ന് മറഞ്ഞുനിൽക്കൂ! ഞങ്ങൾ പറഞ്ഞു: പ്രവാചകരേ! ഞങ്ങളെ കാണാനും മനസ്സിലാക്കാനും കഴിയാത്ത അന്ധനല്ലേ അദ്ദേഹം. നബി(സ) ചോദിച്ചു. നിങ്ങൾ രണ്ടുപേരും അന്ധരാണോ? നിങ്ങൾക്ക് അദ്ദേഹത്തെ കാണാൻ കഴിയുകയില്ലേ? (അബൂദാവൂദ്, തിർമിദി)

52) അബൂസഈദി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) ഖണ്ഡിതമായി പറഞ്ഞു. പുരുഷൻ മറ്റു പുരുഷന്റെ ഔറത്തിലേക്കും സ്ത്രീ സ്ത്രീയുടെ ഔറത്തിലേക്കും നോക്കാൻ പാടില്ല. ഒരേ ഒരു വസ്ത്രത്തിൽ പുരുഷൻ പുരുഷനൊന്നിച്ച് ശയിക്കാൻ പാടില്ല. അപ്രകാരം ഒരു സ്ത്രീ സ്ത്രീയൊന്നിച്ച് ശയിക്കലും പാടുള്ളതല്ല. (മുസ്ലിം)

53) ബുറൈദ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: യുദ്ധത്തിൽ പങ്കെടുക്കാത്തവർക്ക് ഭടന്മാരുടെ ഭാര്യമാർ ഉമ്മമാരെപ്പോലെ നിഷിദ്ധമാണ്. യുദ്ധത്തിന് പോകാത്തവർ യുദ്ധത്തിൽ പങ്കെടുത്ത ഭടൻമാരുടെ കുടുംബത്തിൽ പ്രതിനിധിയായിട്ട് അവരെ വഞ്ചിച്ചാൽ അവന് തൃപ്തിയാകുവോളം വഞ്ചകന്റെ നന്മയിൽ നിന്ന് പിടിച്ചെടുക്കാൻ വേണ്ടി അന്ത്യനാളിൽ അവനെ കൊണ്ടുവന്ന് നിറുത്തപ്പെടാതിരിക്കില്ല. പിന്നീട് റസൂൽ(സ) ഞങ്ങളുടെ അടുത്തേക്ക് തിരിഞ്ഞിട്ട് ചോദിച്ചു. അങ്ങനെ വരുമ്പോൾ നിങ്ങൾ എന്ത് വിചാരിക്കുന്നു. (ഇഷ്ടാനുസരണം മതിയാകുവോളം അവൻ പിടിച്ചെടുക്കുകയില്ലേ?) (മുസ്ലിം)

54) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: സ്ത്രീ വേഷം അണിയുന്നവനെയും പുരുഷ വേഷം ധരിക്കുന്നവളെയും റസൂൽ(സ) ശപിച്ചിരിക്കുന്നു. (അബൂദാവൂദ്)

55) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പ്രവചിച്ചിരിക്കുന്നു. രണ്ട് ഇനം നരകവാസികളുണ്ട്. അവരെ ഞാൻ കണ്ടിട്ടില്ല. ഒന്ന് പശുവിന്റെ വാലുപോലുള്ള വടികളേന്തിക്കൊണ്ട് ജനങ്ങളെ മർദ്ദിക്കും. മറ്റൊരിനം ചാഞ്ഞും ചെരിഞ്ഞും നടക്കുന്ന ഒട്ടകങ്ങളുടെ പൂഞ്ഞപോലുള്ള തലയുള്ളവരും ചാഞ്ഞും ചെരിഞ്ഞുകൊണ്ട് നടക്കുന്നവരും അന്യരെ (വ്യഭിചാരത്തിലേക്ക്) ആകർഷിക്കുന്നവരും നഗ്നകളും (പേരിനുമാത്രം) വസ്ത്രധാരിണികളുമായ സ്ത്രീകളാണ്. സ്വർഗ്ഗത്തിൽ അവർ പ്രവേശിക്കുകയോ അതിന്റെ വാസന അവരനുഭവിക്കുകയോ ചെയ്യുകയില്ല. അതിന്റെ വാസനയാണെങ്കിലോ ഇത്രയിത്ര വഴിയകലെ നിന്നുതന്നെ അനുഭവിക്കാൻ കഴിയുന്നതാണ്. (മുസ്ലിം)

56) ജാബിറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു. ഇടതുകൈകൊണ്ട് നിങ്ങൾ ഭക്ഷിക്കരുത്. നിശ്ചയം, പിശാച് ഇടതുകൈകൊണ്ടാണ് ഭക്ഷിക്കുക (അതുകൊണ്ട് നിങ്ങളത് വർജ്ജിക്കണം). (മുസ്ലിം)

57) ഇബ്നുഉമറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) ശഠിച്ചുപറഞ്ഞു. നിങ്ങളാരും തന്നെ ഇടതു കൈകൊണ്ട് ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യരുത്. നിശ്ചയം, പിശാച് അവന്റെ ഇടതു കൈകൊണ്ടാണ് തിന്നുകയും കുടിക്കുകയും ചെയ്യുന്നത്. (മുസ്ലിം)

58) ജാബിറി(റ)ൽ നിന്ന് നിവേദനം: മക്കാ ഫത്ഹിൽ അബൂബക്കർ സിദ്ദിഖ്(റ) വിന്റെ പിതാവ് അബൂ ഖുഹാഫ തടവുകാരനായി ഹാജരാക്കപ്പെട്ടു. അന്നേരം തന്റെ തലയും താടിയും വെള്ളവർണ്ണത്തിൽ സആമത്തിനോട് തുല്യമായിരുന്നു. റസൂൽ(സ) പറയുകയുണ്ടായി. നിങ്ങളതിന് ചായം കൊടുക്കൂ! പക്ഷെ, കറുപ്പ് ചായം നിങ്ങൾ വെടിയണം. (മുസ്ലിം)

59) ഇബ്നുഉമറി(റ)ൽ നിന്ന് നിവേദനം: ഒരിക്കൽ റസൂൽ(സ) തലമുടി അല്പം കളഞ്ഞ് ബാക്കിഭാഗം ഉപേക്ഷിച്ച ഒരു കുട്ടിയെ കണ്ടപ്പോൾ, മുടി അപ്രകാരം വെട്ടുന്നത് നിരോധിച്ചുകൊണ്ട് പറഞ്ഞു: മുടി മുഴുവനും കളയുകയോ മുഴുവനും ഉപേക്ഷിക്കുകയോ ചെയ്യണം. (അബൂദാവൂദ്)

60) അബ്ദുല്ല(റ)യിൽ നിന്ന് നിവേദനം: (ജഅ്ഫറിന്റെ മരണാനന്തരം) സന്തതികൾക്ക് കരയാൻ നബി(സ) മൂന്ന് ദിവസംവരെ താമസം നൽകിയിരുന്നു. പിന്നീട് അവരുടെ അടുത്ത് ചെന്നിട്ട് പറഞ്ഞു: ഈ ദിവസത്തിനുശേഷം എന്റെ സഹോദരന്റെ (ജഅ്ഫറിന്റെ) പേരിൽ നിങ്ങൾ കരയരുത്. എന്റെ സഹോദരന്റെ മക്കളെ ഇങ്ങോട്ട് വിളിക്കൂ. അങ്ങനെ ഞങ്ങൾ ആഗതരായി. ഞങ്ങളപ്പോൾ പക്ഷിക്കുഞ്ഞുങ്ങൾക്ക് സമാനമായിരുന്നു. അവിടുന്ന് പറഞ്ഞു: ക്ഷുരകനെ വിളിക്കൂ. നബി(സ) യുടെ ആജ്ഞയനുസരിച്ച് അയാൾ ഞങ്ങളുടെ തല (മുടി) വെട്ടിക്കളഞ്ഞു. (അബൂദാവൂദ്)

61) അലി(റ)യിൽ നിന്ന് നിവേദനം: സ്ത്രീ തലമുടി കളയുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു. (നസാഈ)

62) അംറൂബിൻ ശുഐബ്(റ) തന്റെ പിതാവിൽ നിന്ന് (ശുഐബിൽ നിന്നും) അദ്ദേഹം തന്റെ പിതാമഹനിൽ നിന്നും നിവേദനം: നബി(സ) പറഞ്ഞു: നിങ്ങൾ നര പറിച്ചുനീക്കരുത്. അന്ത്യ ദിനത്തിൽ മുസ്ളിമിന്റെ പ്രകാശമാണത്. (അബൂദാവൂദ്, തിർമിദി)

63) ആയിശ(റ)യിൽ നിന്ന് നിവേദനം: നമ്മുടെ അനുവാദില്ലാതെ വല്ലതും പ്രവർത്തിച്ചാൽ മർദൂദാണ്. (അല്ലാഹുവിങ്കൽ അസ്വീകാര്യമാണ്) (മുസ്ലിം)

64) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. നിങ്ങളുടെ ഒരു ചെരുപ്പിന്റെ വാർ പൊട്ടിയാൽ അത് ശരിയാക്കാതെ മറ്റേ ചെരുപ്പിൽ മാത്രം നടക്കരുത്. (മുസ്ലിം)

65) ജാബിറി(റ)ൽ നിന്ന് നിവേദനം: നിന്നു കൊണ്ട് ചെരുപ്പ് ധരിക്കൽ റസൂൽ(സ) നിരോധിച്ചിരിക്കുന്നു. (അബൂദാവൂദ്)

66) ജാബിറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: നിങ്ങൾ പാത്രം അടച്ചുവെക്കുകയും തോൽപാത്രം കെട്ടിവെക്കുകയും വിളക്ക് അണക്കുകയും ചെയ്യണം. അപ്പോൾ തോൽപാത്രം കെട്ടഴിക്കാനോ വാതിൽ തുറക്കാനോ പാത്രം തുറക്കാനോ പിശാചിന് ഒരിക്കലും സാദ്ധ്യമല്ല. ബിസ്മിചൊല്ലി പാത്രത്തിൻമേൽ ഒരുകൊള്ളി എടുത്തുവെക്കാൻ മാത്രമേ കഴിഞ്ഞുള്ളുവെങ്കിലോ? അവൻ അത് ചെയ്തുകൊള്ളട്ടെ. കാരണം, വീട്ടുകാരുൾപ്പെടെ ഭവനത്തെ എലി അഗ്നിക്കിരയാക്കിത്തീർക്കും. (മുസ്ലിം)

67) അബൂമാലികി(റ)ൽ നിന്ന് നിവേദനം: റസൂൽ (സ ) പറഞ്ഞു: അലറിക്കരയുമ്പോൾ തന്റെ മരണത്തിനുമുമ്പെ പശ്ചാത്തപിച്ചുമടങ്ങിയിട്ടില്ലെങ്കിൽ, കത്രാൻ കൊണ്ടുള്ള ഒരുകുപ്പായവും ചൊറിച്ചിലുണ്ടാക്കുന്ന ഒരുതരം വസ്ത്രവും ധരിപ്പിച്ചുകൊണ്ട് അന്ത്യനാളിൽ അവളെ നിറുത്തപ്പെടുന്നതാണ്. (മുസ്ലിം)

68) ബൈഅത്തിൽ പങ്കെടുത്ത ഒരു സ്ത്രീയിൽ നിന്ന് ഉസൈദ്(റ) നിവേദനം ചെയ്യുന്നു: അവർ പറഞ്ഞു. (ആപൽഘട്ടത്തിൽ) മുഖം മാന്തിപ്പൊളിക്കുകയോ ആപത്തിനു വേണ്ടി പ്രാർത്ഥിക്കുകയോ കുപ്പായക്കഴുത്ത് കീറിപ്പൊളിക്കുകയോ മുടി പാറിപ്പറത്തുകയോ ചെയ്യുകയില്ലെന്ന് ഞങ്ങൾ റസൂൽ(സ) യോട് പ്രതിജ്ഞ ചെയ്തിട്ടുള്ളതാണ്. (അബൂദാവൂദ്)

69) അബൂമൂസ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) തറപ്പിച്ചുപറഞ്ഞു: ഏതെങ്കിലും ഒരാൾ മരണപ്പെട്ടതിന്റെ പേരിൽ വാജബലാ! വാസയ്യിദാ അന്നിങ്ങനെ വിലപിച്ചാൽ രണ്ട് മലക്കിന് അവനെ ഏൽപിക്കപ്പെടും. അവർ കഠിനമായി മർദ്ദിച്ചുകൊണ്ട് അവനോട് ചോദിക്കും. നീ ഇപ്രകാരമായിരുന്നോ? (തിർമിദി)

70) സഫിയ്യ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: ജ്യോത്സ്യന്റെ അടുത്തുചെന്ന് അവന്റെ നിർദ്ദേശം സ്വീകരിക്കുന്നവന്റെ നാല്പത് ദിവസത്തെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല. (മുസ്ലിം)

71) ഖബീസ(റ)യിൽ നിന്ന് നിവേദനം: ഞാൻ റസൂൽ(സ) പറഞ്ഞു കേട്ടു: ഇയാഫത്തും (വരശ്ശകുനം) ത്വിയറത്തും (ദുശ്ശകുനം) ത്വർഖും (പക്ഷിശകുനം) പൈശാചികമാണ്. (അബൂദാവൂദ്)

72) ഇബ്നുഅബ്ബാസി(റ)ൽ നിന്ന് നിവേദനം: വല്ലവനും രാശി നോക്കുന്നവിദ്യ കരസ്ഥമാക്കിയാൽ സിഹറിൽ പെട്ട ഒരു ഇനം അവൻ കരസ്ഥമാക്കി. കൂടുതൽ അവനത് അഭ്യസിച്ചുകൊണ്ടിരിക്കുമ്പോഴൊക്കെ സിഹ്റും കൂടുതൽ അഭ്യസിച്ചവനായി. (അബൂദാവൂദ്)

73) ഉർവ(റ)യിൽ നിന്ന് നിവേദനം: ഒരിക്കൽ നബി(സ) യുടെ സന്നിധിയിൽ ത്വിയറത്തിനെ (ശകുനത്തെ) പറ്റി പറയപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: അതിൽവെച്ച് ഏറ്റവും നല്ലത് ശുഭലക്ഷണമാണ്. മുസ്ളിമിനെ (തന്റെ ലക്ഷ്യത്തിൽ നിന്ന്) അത് തടുക്കുകയില്ല. ഇനി നിങ്ങളാരെങ്കിലും തനിക്കിഷ്ടമില്ലാത്തത് കണ്ടാൽ അവൻ പറഞ്ഞുകൊള്ളട്ടെ. അല്ലാഹുവേ, നീയല്ലാതെ നന്മ കൊണ്ടുവരുന്നില്ല. നീയല്ലാതെ തിന്മ തടുക്കുന്നില്ല. പാപങ്ങളിൽ നിന്ന് പിന്മാറാനും ഇബാദത്തിനുമുള്ള കഴിവ് നിന്നിൽ നിന്ന് മാത്രമാണ്. (അബൂദാവൂദ്)

74) ആയിശ(റ)യിൽ നിന്ന് നിവേദനം: ഒരിക്കൽ നബി(സ) യുടെ അടുത്ത് ചെല്ലാമെന്ന് ജിബ്രീൽ (അ) വാഗ്ദത്തം ചെയ്തിരുന്നുവെങ്കിലും പറഞ്ഞ സമയത്ത് ചെല്ലുകയുണ്ടായില്ല. ആയിശ(റ) പറഞ്ഞു: നബി(സ) യുടെ കയ്യിലുണ്ടായിരുന്ന വടി (താഴെ) ഇട്ടുകൊണ്ട് അല്ലാഹുവും പ്രവാചകനും കരാർ ലംഘിക്കുകയില്ല. എന്ന് പറഞ്ഞു തിരിഞ്ഞുനോക്കിയപ്പോൾ കട്ടിലിന്നു താഴെ ഒരു നായക്കുട്ടി. അവിടുന്ന് ചോദിച്ചു. എപ്പോഴാണ് ഈ നായക്കുട്ടി ഇവിടെ കടന്നുവന്നത്? ഞാൻ പറഞ്ഞു: അല്ലാഹുവാണ, എനിക്കറിയില്ല. ഉടനെ അവിടുത്തെ ഉത്തരവ് പ്രകാരം അതിനെ എടുത്തുമാറ്റിയപ്പോൾ ജിബ്രീൽ (അ) കടന്നുവന്നു. നബി(സ) ചോദിച്ചു: നിങ്ങൾ വാഗ്ദത്തം ചെയ്തതനുസരിച്ച് ഞാൻ ഇവിടെ കാത്തിരുന്നു. നിങ്ങൾ വന്നില്ല. ജിബ്രീൽ (അ) പറഞ്ഞു: അങ്ങയുടെ വീട്ടിലെ നായ മൂലമാണ് ഞാൻ വരാതിരുന്നത്. നിശ്ചയം, നായയും രൂപവുമുള്ള വീട്ടിൽ ഞങ്ങൾ പ്രവേശിക്കുകയില്ല. (മുസ്ലിം)

75) ഹയ്യാനി(റ)ൽ നിന്ന് നിവേദനം: അലി(റ) എന്നോട് പറഞ്ഞു: റസൂൽ(സ) എന്നെ നിയോഗിച്ച ലക്ഷ്യത്തിൽ നിങ്ങളെ ഞാനും നിയോഗിക്കട്ടെ. രൂപം മായിക്കാതെയും ഉയർന്ന ഖബറ് തട്ടിനിരത്താതെയും ഒന്നുപോലും നീ ഒഴിച്ചിടരുത്. (മുസ്ലിം)

76) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: നായയും കിങ്കിണിയും കൂടെയുള്ള ഒരു യാത്രാസംഘത്തിൽ മലക്കുകൾ സഹവസിക്കുകയില്ല. (മുസ്ലിം)

77) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: മണി പിശാചിന്റെ പുല്ലാങ്കുഴലാണ്. (അബൂദാവൂദ്)

78) ഇബ്നുഉമറി(റ)ൽ നിന്ന് നിവേദനം: കാഷ്ഠം ഭക്ഷിക്കുന്ന ഒട്ടകത്തിന്മേൽ സവാരിചെയ്യൽ നബി(സ) നിരോധിച്ചിരുന്നു. (അബൂദാവൂദ്)

79) അനസി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: നിശ്ചയം, ഈ പള്ളി മൂത്രിക്കാനോ വൃത്തികേടാക്കാനോ പറ്റുകയില്ല. നിശ്ചയം, അല്ലാഹുവിനെ സ്മരിക്കാനും ഖുർആൻ പാരായണത്തിനുമുള്ളതാണ് ഇത്. (മുസ്ലിം)

80) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞത് ഞാൻ കേട്ടു. നഷ്ടപ്പെട്ടുപോയ സാധനം പള്ളിയിൽവെച്ച് വല്ലവനും അന്വേഷിക്കുന്നത് കേട്ടാൽ അല്ലാഹു നിനക്കത് മടക്കിത്തരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കണം. കാരണം, പള്ളികൾ ഇതിനു വേണ്ടി നിർമ്മിക്കപ്പെട്ടതല്ല. (മുസ്ലിം)

81) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: പള്ളിയിൽ വെച്ച് വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നതു കണ്ടാൽ നിങ്ങൾ പ്രാർത്ഥിക്കണം. നിന്റെ കച്ചവടത്തിൽ അല്ലാഹു ലാഭം നൽകാതിരിക്കട്ടെ. അപ്രകാരം തന്നെ കളഞ്ഞുപോയ സാധനം പള്ളിയിൽവെച്ച് അന്വേഷിക്കുന്നത് കണ്ടാലും നിങ്ങൾ പ്രാർത്ഥിക്കണം: അല്ലാഹു നിനക്കത് തിരിച്ചു തരാതിരിക്കട്ടെ. (തിർമിദി)

82) ബുറൈദ(റ) വിൽ നിന്ന് നിവേദനം: കളഞ്ഞുപോയ സാധനം പള്ളിയിൽവെച്ച് അന്വേഷിച്ചുകൊണ്ട് ഒരാൾ പറഞ്ഞു: എന്റെ ചുവന്ന ഒട്ടകത്തെപ്പറ്റി ആരാണ് വിവരം തരിക? ഉടനെ റസൂൽ(സ) പ്രാർത്ഥിച്ചു: നിനക്കത് ലഭിക്കാതിരിക്കട്ടെ. നിശ്ചയം, ചില പ്രത്യേക കാര്യങ്ങൾക്ക് വേണ്ടിയാണ് പള്ളി നിർമ്മിക്കപ്പെട്ടിട്ടുള്ളത്. (വീണുപോയ സാധനം തെരഞ്ഞുപിടിക്കാനുള്ളതല്ല) (മുസ്ലിം)

83) അംറുബിൻ ശുഐബ്(റ) തന്റെ പിതാവിൽ നിന്നും, പിതാവ് പിതാമഹനിൽ നിന്നും നിവേദനം ചെയ്തിരിക്കുന്നു: പള്ളിയിൽ നിന്ന് വിൽക്കുന്നതും മേടിക്കുന്നതും റസൂൽ(സ) നിരോധിച്ചു. അപ്രകാരം പള്ളിയിൽ കളഞ്ഞുപോയ സാധനം അന്വേഷിക്കുന്നതും പദ്യമാലപിക്കുന്നതും നിരോധിച്ചു. (അബൂദാവൂദ്, തിർമിദി)

84) ഉമറി(റ)ൽ നിന്ന് നിവേദനം: ഒരു വെള്ളിയാഴ്ച ഖുത്തുബയിൽ അദ്ദഹം പ്രസംഗിച്ചു: ജനങ്ങളേ! നിങ്ങൾ ഈ രണ്ട് ചെടി ഭക്ഷിക്കുന്നു. അവ രണ്ടും ചീത്തയായിട്ടാണ് ഞാൻ കാണുന്നത്. അഥവാ ചുവന്നുള്ളിയും വെള്ളുള്ളിയും. പള്ളിയിൽവെച്ച് അതിന്റെ വാസന ആരിൽ നിന്നെങ്കിലും നബി(സ) ക്കെത്തിയാൽ അവിടുത്തെ നിർദ്ദേശമനുസരിച്ച് ബഖീഇ (ശ്മശാനത്തി) ലേക്ക് അവനെ പുറംതള്ളുന്നതായി എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. ഇനി അവ ആരെങ്കിലും തിന്നുന്നപക്ഷം അവൻ പുഴുങ്ങി ദുർഗന്ധം അകറ്റിക്കൊള്ളട്ടെ. (മുസ്ലിം)

85) മുആദി(റ)ൽ നിന്ന് നിവേദനം: ഇമാം പ്രസംഗിക്കുമ്പോൾ മുട്ടുകെട്ടി ഇരിക്കൽ റസൂൽ(സ) നിരോധിച്ചിട്ടുണ്ട്. ഉറക്കവും അലസതയും എളുപ്പത്തിൽ നേരിടുന്നതുകൊണ്ടാണ് അത് നിരോധിച്ചത്. (അബൂദാവൂദ്, തിർമിദി)

86) ഉമ്മുസൽമ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: അറുത്തുകൊടുക്കാനുള്ള മൃഗം വല്ലവരുടേയും പക്കലുങ്കിെൽ ദുൽഹജ്ജ് മാസത്തിൽ അവൻ ബലിചെയ്യുന്നതുവരെ സ്വന്തം മുടിയും നഖവും നീക്കംചെയ്യാൻ പാടില്ല. (മുസ്ലിം)

87) അബ്ദുർറഹ്മാൻ(റ) വിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: സ്വന്തം പിതാക്കളെക്കൊണ്ടോ ബിംബങ്ങളെക്കൊണ്ടോ നിങ്ങൾ സത്യം ചെയ്യരുത്. (മുസ്ലിം)

88) ബുറൈദ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: മതനടപടികൾകൊണ്ട് സത്യം ചെയ്യുന്നവൻ നമ്മളിൽപ്പെട്ടവനല്ല. (അബൂദാവൂദ്)

89) ബുറൈദ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: വല്ലവനും ഞാൻ ഇസ്ളാമിൽ നിന്ന് തെറ്റിയവനാണ് എന്ന് സത്യം ചെയ്തു. അവൻ പറഞ്ഞതോ കള്ളമാണുതാനും, എങ്കിൽ അവൻ പറഞ്ഞതുപോലെ തന്നെയായിരിക്കും. ഇനി സത്യവാനാണെങ്കിൽ തന്നെ സുരക്ഷിതമായി ഇസ്ളാമിലേക്ക് അവൻ മടങ്ങി വരികയില്ല. (അബൂദാവൂദ്)

90) ഇബ്നുഉമറി(റ)ൽ നിന്ന് നിവേദനം: കഅ്ബയെ തന്നെയാണ, എന്ന് ഒരാൾ സത്യം ചെയ്യുന്നത് അദ്ദേഹം കേട്ടു. അന്നേരം ഇബ്നുഉമർ(റ) പറഞ്ഞു. അല്ലാഹുവല്ലാത്തവരെക്കൊണ്ട് നീ സത്യംചെയ്യരുത്. റസൂൽ(സ) പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്. അല്ലാഹുവല്ലാത്തവരെക്കൊണ്ട് വല്ലവനും സത്യം ചെയ്താൽ അവൻ കാഫിറോ മുശ്രികോ ആയിപ്പോകും. (തിർമിദി)

91) അബൂഉമാമ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: കള്ളസത്യംചെയ്തുകൊണ്ട് ഒരു മുസ്ളിമിന്റെ ധനം വല്ലവനും പങ്കിട്ടെടുത്താൽ അല്ലാഹു അവന് നരകം സ്ഥിരപ്പെടുത്തുകയും സ്വർഗ്ഗം നിഷിദ്ധമാക്കുകയും ചെയ്യും. തദവസരം ഒരാൾ ചോദിച്ചു: അത് എത്രയും നിസ്സാരമാണെങ്കിലോ? പ്രവാചകരേ! അവിടുന്ന് പറഞ്ഞു: അത് ഒരു ഉകവൃക്ഷത്തിന്റെ കൊമ്പാണെങ്കിലും! (മുസ്ലിം)

92) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: വല്ലവനും ഒരു കാര്യത്തിൽ സത്യം ചെയ്യുകയും അതല്ലാത്തത് അതിനേക്കാൾ ഉത്തമമായി കാണുകയും ചെയ്താൽ അവൻ സത്യത്തിന് കഫ്ഫാറത്ത് കൊടുക്കുകയും നന്മയുള്ളത് പ്രവർത്തിക്കുകയും ചെയ്തുകൊള്ളട്ടെ. (മുസ്ലിം)

93) ഖത്താദ(റ) വിൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് അദ്ദേഹം കേട്ടു: കച്ചവടത്തിൽ ധാരാളം സത്യം ചെയ്യുന്നത് നിങ്ങൾ സൂക്ഷിക്കണം. അത് ചരക്കുകൾ ചിലവഴിക്കുമെങ്കിലും അഭിവൃദ്ധി നശിപ്പിക്കുന്നതാണ്. (മുസ്ലിം)

94) ജാബിറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: സ്വർഗ്ഗമല്ലാത്ത മറ്റൊന്നും അല്ലാഹുവിനെ മുൻനിർത്തി ചോദിക്കാൻ പാടില്ല. (അബൂദാവൂദ്)

95) ഇബ്നുഉമറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: അല്ലാഹുവിന്റെ പേരിൽ വല്ലവനും കാവലപേക്ഷിച്ചാൽ നിങ്ങളവന് അഭയം നൽകണം. അപ്രകാരംതന്നെ അല്ലാഹുവിന്റെ പേരിൽ വല്ലവനും ചോദിച്ചാൽ അവന് നിങ്ങൾ ദാനം കൊടുക്കണം. നിങ്ങളെവല്ലവരും ക്ഷണിച്ചാൽ നിങ്ങൾ ഉത്തരം ചെയ്യണം. നിങ്ങൾക്ക് പ്രത്യുപകാരം ചെയ്യാൻ സാധ്യമല്ലെങ്കിൽ തുല്യമായി എന്ന് നിങ്ങൾക്ക് ബോധ്യം വരുവോളം നിങ്ങൾ അവനുവേണ്ടി പ്രാർത്ഥിക്കണം. (അബൂദാവൂദ്, നസാഈ)

96) ബുറൈദ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: മുനാഫിഖിനെ 'സയ്യിദ് ' എന്ന് നിങ്ങൾ അഭിസംബോധന ചെയ്യരുത്. കാരണം, യഥാർത്ഥത്തിൽ അവൻ ഒരു നേതാവാണെങ്കിൽ (നിങ്ങൾ അവനെ ബഹുമാനിക്കുന്നതിന്റെ പേരിൽ) തങ്ങളുടെ റബ്ബിനെ നിങ്ങൾ ദേഷ്യപ്പെടുത്തുകയാണ്. (അബൂദാവൂദ്)

97) ജാബിറി(റ)ൽ നിന്ന് നിവേദനം: നിശ്ചയം റസൂൽ(സ) ഒരിക്കൽ ഉമ്മുസ്സാഇബിന്റെ അടുത്തോ ഉമ്മുൽമുസയ്യിബിന്റെ അടുത്തോ കടന്നുചെന്ന് ചോദിച്ചു: ഉമ്മുസ്സാഇബേ, അല്ലെങ്കിൽ ഉമ്മുൽമുസയ്യിബേ, നിനക്കെന്തുപറ്റി, വിറക്കുന്നല്ലോ? അവർ പറഞ്ഞു: പനി പിടിപെട്ടിരിക്കുന്നു. അല്ലാഹു അതിനെ അനുഗ്രഹിക്കാതിരിക്കട്ടെ. അന്നേരം നബി(സ) പറഞ്ഞു: നീ പനിയെ കുറ്റപ്പെടുത്തരുത്. നിശ്ചയം അത് ഉല ഇരുമ്പിന്റെ തുരുമ്പ് നീക്കം ചെയ്യുന്നതുപോലെ മനുഷ്യരുടെ പാപങ്ങളെ നീക്കം ചെയ്യും. (മുസ്ലിം)

98) ഉബയ്യി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: നിങ്ങൾ കാറ്റിനെ ആക്ഷേപിക്കരുത്. നിങ്ങൾക്ക് വിഷമമുള്ള കാറ്റ് കണ്ടാൽ നിങ്ങൾ പ്രാർത്ഥിച്ചുകൊള്ളണം. അല്ലാഹുവേ, ഈ കാറ്റിൽ നിന്നുണ്ടാകുന്ന ഗുണവും അതിനെ തുടർന്നുണ്ടാകുന്ന നന്മയും അതിനോട് കല്പിക്കപ്പെട്ടിട്ടുള്ള നന്മയും നിന്നോട് ഞാൻ ചോദിക്കുന്നു. ഈ കാറ്റിന്റെ ഉപദ്രവത്തിൽ നിന്നും അതി നാലുണ്ടാകാവുന്നതിന്റെ ഉപദ്രവത്തിൽ നിന്നും അതിനോട് കല്പിക്കപ്പെട്ടിട്ടുള്ളതിന്റെ ഉപദ്രവത്തിൽ നിന്നും ഞങ്ങൾ നിന്നോട് രക്ഷതേടുന്നു. (തിർമിദി)

99) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. കാറ്റ് അല്ലാഹുവിന്റെ അനുഗ്രഹത്തിൽപെട്ടതാണ്. അത് റഹ്മത്തിനെയും അദാബിനെയും കൊണ്ടു വരും. കാറ്റ് കണ്ടാൽ നിങ്ങളതിനെ ആക്ഷേപിക്കരുത്. അതിന്റെ നന്മയെ ആവശ്യപ്പെടുകയും അതിന്റെ ഉപദ്രവത്തിൽ നിന്ന് രക്ഷതേടുകയും വേണം. (അബൂദാവൂദ്)

100) സൈദുബ്നു ഖാലിദി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു. നിങ്ങൾ കോഴിയെ ചീത്തപറയരുത്. നമസ്കാരത്തിനുവേണ്ടി അത് വിളിച്ചുണർത്തും. (അബൂദാവൂദ്)

101) ഇബ്നുമസ്ഊദി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു. (നസബിനെ) കുറ്റപ്പെടുത്തുന്നവനും ധാരാളം ശപിക്കുന്നവനും ചീത്ത പറയുന്നവനും സത്യവിശ്വാസിയല്ല. (തിർമിദി)

102) അനസി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു. ദു:ഖ സ്വഭാവിയെ ആ സ്വഭാവം വഷളാക്കാതിരിക്കില്ല. ലജ്ജയുള്ളവന് അത് അലങ്കാരമാവാതിരിക്കുകയുമില്ല. (തിർമിദി)

103) ഇബ്നുമസ്ഊദി(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: മുത്നത്വിഉകൾ (കെട്ടിച്ചമച്ച് സംസാരിക്കുന്നവർ) നശിക്കട്ടെ. മൂന്നുപ്രാവശ്യം നബി അതാവർത്തിച്ചു. (മുസ്ലിം)

104) അബ്ദുല്ല(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു. പശുക്കൾ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും. (അബൂദാവൂദ്, തിർമിദി) (സാഹിത്യകാരനാണെന്ന് അഭിനയിച്ചുകൊണ്ട് സംസാരിക്കൽ അല്ലാഹു ഇഷ്ടപ്പെടുന്നതല്ല)

105) വാഇലി(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു നിങ്ങൾ (മുന്തിരിങ്ങക്ക്) കറമ് എന്ന് പറയരുത്. ഇനബ് എന്നോ ഹബ്ലത്ത് എന്നോ ആണ് പറയേണ്ടത്. (മുസ്ലിം)

106) ഹുദൈഫ(റ)യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. അല്ലാഹുവും ഇന്ന വ്യക്തിയും ഉദ്ദേശിച്ചത് എന്ന് പറയരുത്. അല്ലാഹു ഉദ്ദേശിച്ചതിന് ശേഷം ഇന്ന വ്യക്തി ഉദ്ദേശിച്ചത് എന്ന് നിങ്ങൾക്ക് പറയാം. (അബൂദാവൂദ്)

107) ആയിശ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. ഭക്ഷണം ഹാജറുള്ളപ്പോഴോ, മലമൂത്ര വിസർജ്ജനത്തിന് മുട്ടുമ്പോഴോ (പരിപൂണ്ണമായ) സമസ്കാരമില്ല. (മുസ്ലിം)

108) അനസി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: നമസ്കാരത്തിൽ തിരിഞ്ഞുനോക്കുന്നത് നിങ്ങൾ സൂക്ഷിക്കണം. നമസ്കാരത്തിൽ തിരിഞ്ഞുനോക്കൽ നാശത്തിന് കാരണമാണ്. അങ്ങനെ തിരിഞ്ഞുനോക്കിയേ കഴിയൂ എങ്കിൽ സുന്നത്ത് നമസ്കാരത്തിലാവാം. ഫർള് നമസ്കാരത്തിലത് പറ്റുകയില്ല. (തിർമിദി)

109) അബൂമർസദി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു: നിങ്ങൾ ഖബറിലേക്ക് തിരിഞ്ഞു നമസ്കരിക്കുകയോ അതിൻമുകളിൽ ഇരിക്കുകയോ ചെയ്യരുത്. (മുസ്ലിം)

110) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നമസ്കാരത്തിന് ഇഖാമത്ത് കൊടുക്കപ്പെട്ടാൽ (ഇഖാമത്ത് കൊടുക്കപ്പെട്ടിട്ടുള്ള) ഫർളല്ലാത്ത നമസ്കാരമില്ല. (മുസ്ലിം)

111) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങൾ രാത്രിയുടെ കൂട്ടത്തിൽ നിന്ന് വെള്ളിയാഴ്ച രാത്രി പ്രത്യേകം നമസ്കരിക്കുകയോ ദിവസങ്ങളുടെ കൂട്ടത്തിൽ നിന്ന് വെള്ളിയാഴ്ച ദിവസം പ്രത്യേകം നോമ്പനുഷ്ഠിക്കുകയോ ചെയ്യാൻ പാടില്ല. നിങ്ങൾ ഓരോരുത്തരും നോറ്റു പോരുന്നനോമ്പുമായി അതൊത്തുകൂടിയാലൊഴികെ. (മുസ്ലിം)

112) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: നിങ്ങൾ ഓരോരുത്തരും തീക്കട്ടയുടെ മുകളിലിരുന്ന് തൊലിയും വസ്ത്രവും കത്തിക്കരിയലാണ് ഖബറിന്റെമേൽ ഇരിക്കുന്നതിനേക്കാൾ ഉത്തമം. (മുസ്ലിം)

113) ജാബിറി(റ)ൽ നിന്ന് നിവേദനം: ഖബർ ചെത്തിത്തേക്കുന്നതും അതിന്റെമേൽ ഇരിക്കുന്നതും അതിന്റെ മേൽ കെട്ടിടങ്ങൾ ഉണ്ടാക്കുന്നതും നബി(സ) നിരോധിച്ചിരിക്കുന്നു. (മുസ്ലിം)

114) ജരീറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: വല്ല അടിമയും സയ്യിദിന്റെ അനുവാദം കൂടാതെ ഒളിച്ചോടിപ്പോകുന്നപക്ഷം അല്ലാഹുവിന്റെ സംരക്ഷണ ഉത്തരവാദിത്തം അവ നിൽ നിന്ന് ഒഴിവാകുന്നതാണ്. (മുസ്ലിം)

115) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: നബി(സ) അരുൾ ചെയ്തു: ശാപം ഏൽക്കുന്ന രണ്ടുകാര്യം നിങ്ങൾ സൂക്ഷിക്കണം. അവർ ചോദിച്ചു: ഏതാണ് ആ രണ്ട് കാര്യം? അവിടുന്ന് പറഞ്ഞു: ജനങ്ങളുടെ വഴിയിലും അവരുടെ നിഴലിലും വിസർജ്ജനം ചെയ്യലാണവ. (മുസ്ലിം)

116) ജാബിറി(റ)ൽ നിന്ന് നിവേദനം: കെട്ടിനിൽക്കുന്ന വെള്ളത്തിൽ മൂത്രമൊഴിക്കൽ നബി(സ) നിരോധിച്ചിരിക്കുന്നു . (മുസ്ലിം)

117) ഉഖ്ബ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: സത്യവിശ്വാസി സത്യവിശ്വാസിയുടെ സഹോദരനാണ്. സ്വന്തം സഹോദരന്റെ കച്ചവടത്തിനെതിരെ കച്ചവടം ചെയ്യരുത്. അപ്രകാരം തന്നെ തന്റെ സഹോദരന്റെ വിവാഹാലോചനക്കെതിരിൽ വിവാഹാലോചന നടത്തരുത്. അവൻ വേണ്െടന്ന് വെച്ചാൽ ഒഴികെ. (മുസ്ലിം)

118) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: അല്ലാഹു നിങ്ങളുടെ മൂന്ന് കാര്യം ഇഷ്ടപ്പെടുകയും മൂന്ന് കാര്യം വെറുക്കുകയും ചെയ്യുന്നു. നിങ്ങൾ അവനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട് പങ്ക് ചേർക്കാതിരിക്കുക, നിങ്ങൾ ഭിന്നിക്കാതെ അല്ലാഹുവിന്റെ പാശത്തെ മുറുകെപിടിക്കുക. ഇവ അവൻ ഇഷ്ടപ്പെട്ടിരിക്കുന്നു. കണ്ടതും കേട്ടതും പുലമ്പുക, കൂടുതൽ കൂടുതൽ ചോദ്യം ചെയ്യുക, ധനം നഷ്ടപ്പെടുത്തുക എന്നിവ അവൻ വെറുക്കുകയും ചെയ്തിരിക്കുന്നു . (മുസ്ലിം))

119) ജാബിറി(റ)ൽ നിന്ന് നിവേദനം: ഊരിയ വാളുമായി നടക്കുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു . (അബൂദാവൂദ്, തിർമിദി)

120) അബൂശ്ശഹ്സാഇ(റ)ൽ നിന്ന് നിവേദനം: ഒരിക്കൽ അബൂഹുറയ്റ(റ) യോടൊപ്പം ഞങ്ങൾ പള്ളിയിൽ ഇരിക്കവെ മുഅദ്ദിൻ ബാങ്ക് വിളിച്ചു. തദവസരം ഒരാൾ എഴുന്നേറ്റു നടന്നു. അയാൾ പള്ളിയിൽ നിന്ന് പുറത്തു പോകുവോളം അബൂഹുറയ്റ അയാളെ ഉറ്റു നോക്കിയിട്ട് പറഞ്ഞു: ഇദ്ദേഹം അബുൽഖാസിമി(സ) നോട് വിപരീതം ചെയ്തിരിക്കുന്നു . (മുസ്ലിം)

121) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: വല്ലവനും യർജാൻ കാണിക്കപ്പെട്ടാൽ അവൻ അത് തിരസ്കരിക്കരുത്. നിശ്ചയം, അത് ഘനമില്ലാത്തതും സുഗന്ധമുള്ളതുമാകുന്നു. (മുസ്ലിം)

122) മിഖ്ദാദി(റ)ൽ നിന്ന് ഹമ്മാമ്(റ) നിവേദനം ചെയ്യുന്നു: ഒരിക്കൽ ഉസ്മാൻ(റ) വിനെപ്പറ്റി ഒരാൾ മുഖസ്തുതി പറയാൻ തുടങ്ങിയപ്പോൾ മിഖ്ദാദ്(റ) തന്റെ കാൽമുട്ട് നിലത്ത് കുത്തി ഇരുന്നുകൊണ്ട് അവന്റെ മുഖത്ത് ചരൽപ്പൊടി വാരി എറിയാൻ തുടങ്ങി . തദവസരം നീ എന്താണ് കാണിക്കുന്ന തെന്ന് ഉസ്മാൻ(റ) ആരാഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: റസൂൽ(സ) പറഞ്ഞിട്ടുണ്ട് നിങ്ങൾ മുഖസ്തുതി പറയുന്നവരുടെ മുഖത്ത് മണൽ വാരി എറിഞ്ഞു കൊള്ളുക. (മുസ്ലിം)

123) അബ്ദുല്ല(റ)യിൽ നിന്ന് നിവേദനം: ഞാൻ ചെന്താമരവർണ്ണം മുക്കിയ വസ്ത്രം ധരിച്ചത് നബി(സ) കണ്ടപ്പോൾ അവിടുന്ന് ചോദിച്ചു: ഇത് നിന്റെ മാതാവാണോകൽപ്പിച്ചത്? ഞാനത് കഴുകട്ടെയോ? എന്ന് ചോദിച്ചു. അവിടുന്ന് പറഞ്ഞു: നീ അത് കരിച്ചുകളയൂ! മറ്റൊരു റിപ്പോർട്ടിലുണ്ട് . നബി(സ) പറഞ്ഞു: ഒരിക്കലും നീ അത് ധരിച്ചുപോകരുത്. (മുസ്ലിം) ലുണ്ട്. നബി(സ) പറഞ്ഞു: ഒരിക്കലും നീ അത് ധരിച്ചുപോകരുത്. (മുസ്ലിം)

124) അലി(റ)യിൽ നിന്ന് നിവേദനം: നബി(സ) യിൽ നിന്ന് ഞാൻ ഹൃദിസ്ഥമാക്കി: ഇന്ദ്രിയസ്ഖലനത്തിന് (പ്രായപൂർത്തിക്ക്) ശേഷം അനാഥത്ത്വമില്ല. പകൽ മുഴുവനും മൗനം പാലിക്കാൻ പാടില്ല. (അബൂദാവൂദ്)