തിരഞ്ഞെടുത്ത ഹദീസുകൾ/നബി(സ)യുടെ രോഗവും മരണവും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) ആയിശ:(റ) നിവേദനം: നബി(സ) മരണപ്പെട്ട രോഗത്തിൽ ഇപ്രകാരം പറഞ്ഞു: ആയിശ! ഖൈബറിൽ വെച്ച് ഞാൻ ഭക്ഷിച്ച വിഷം കലർത്തിയ മാംസത്തിന്റെ വേദന ഇതുവരെ ഞാൻ അനുഭവിക്കുകയായിരുന്നു. ഇപ്പോൾ അത് അവസാനിക്കുന്നതിന്റെ സമയമാണ്. (ബുഖാരി. 5. 59. 713)

2) ആയിശ(റ) പറയുന്നു: നബി(സ)ക്ക് മരണത്തിന്റെ രോഗം ബാധിച്ചപ്പോൾ അവിടുന്ന് ഇപ്രകാരം പ്രാർത്ഥിച്ചു. അല്ലാഹുവേ! ഉന്നത സുഹൃത്തുക്കളുടെ കൂട്ടത്തിൽ എത്തിക്കേണമേ. (ബുഖാരി. 5. 59. 722)

3) ആയിശ(റ) നിവേദനം: നബി(സ) മരണവേളയിൽ ഇപ്രകാരം പ്രാർത്ഥിച്ചു. അല്ലാഹുവേ! നീ എനിക്ക് മാപ്പ് തരികയും എനിക്ക് കരുണ ചെയ്യുകയും ചെയ്യണമേ. (ബുഖാരി. 5. 59. 724)

4) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) മരണപ്പെട്ട രോഗാവസരത്തിൽ അലി(റ) അവിടുത്തെയടുക്കൽ നിന്നും പുറത്തുവന്നപ്പോൾ ജനങ്ങൾ ചോദിച്ചു: അബുൽഹസ്സൻ! നബിക്കെങ്ങനെയുണ്ട്? അല്ലാഹുവിന്റെ അനുഗ്രഹത്താൽ നബി(സ)ക്ക് സുഖമാണ്. അബ്ബാസ്(റ) അദ്ദേഹത്തിന്റെ കൈ പിടിച്ച് പറഞ്ഞു: അല്ലാഹു സത്യം! മൂന്നു ദിവസം കഴിഞ്ഞാൽ നീ വടിയുടെ അടിമയായിരിക്കും (നിസ്സഹായനായിരിക്കും) ഈ രോഗത്തിൽ നബി(സ) മരണപ്പെടുമെന്ന് ഞാൻ വിചാരിക്കുന്നു. അബ്ദുൽമുത്തലിബ് പരമ്പരയിൽപ്പെട്ടവരുടെ മരണവേളയിലുളള മുഖലക്ഷണം എനിക്കു നന്നായറിയാം. നമുക്കൊരുമിച്ച് നബി(സ)യുടെയടുക്കലേക്ക് പോയി നബി(സ)ക്ക് ശേഷം ഭരണകാര്യം ആരാണ് ഏറ്റെടുക്കേണ്ടതെന്ന് ചോദിയ്ക്കാം. ഭരണം ഏറ്റെടുക്കേണ്ടത് നാമാണെങ്കിൽ അതു നാം അറിഞ്ഞിരിക്കണം. അങ്ങനെയെങ്കിൽ നബി(സ) നമ്മുടെ കാര്യത്തിൽ അവരോട് വസീയത്ത് ചെയ്യുമല്ലോ. അലി പറഞ്ഞു. അല്ലാഹു സത്യം. നബി(സ)യോട് നാം അത് അന്വേഷിക്കുമ്പോൾ അവിടുന്ന് നമുക്ക് തരികയില്ലെന്ന് അരുളിയെന്ന് വെയ്ക്കുക. പിന്നീട് ജനങ്ങളും അതു നമുക്ക് തരികയില്ല. അല്ലാഹു സത്യം. ഞാൻ നബി(സ) യോടന്വേഷിക്കുകയേയില്ല. (ബുഖാരി. 5. 59. 728)

5) ആയിശ(റ) നിവേദനം: എന്റെ ഊഴദിവസം വീട്ടിൽവെച്ച് എന്റെ നെഞ്ചിൽകിടന്നുകൊണ്ട് നബി(സ) മരണപ്പെട്ടത് അല്ലാഹു എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങളിൽപ്പെട്ടതാണ്. അല്ലാഹു എന്റെയും നബി(സ)യുടെയും തുപ്പുനീരുകൾ കൂട്ടിച്ചേർത്തു. കയ്യിൽ ഒരു മിസ്വാക്കുമായി അബ്ദുർറഹ്മാൻ കടന്നുവന്നു. ഞാൻ നബി(സ)യെ താങ്ങിയിരിക്കുകയായിരുന്നു. നബി(സ) അബ്ദുർ റഹിമാന്റെ നേരെ നോക്കിയപ്പോൾ അവിടുന്ന് പല്ല് തേയ്ക്കാനാഗ്രഹിക്കുന്നുണ്ടെന്ന് എനിയ്ക്ക് മനസ്സിലായി. ഞാൻ ചോദിച്ചു. താങ്കൾക്കുവേണ്ടി ഞാനത് സ്വീകരിക്കട്ടെയോ? നബി(സ) സമ്മതഭാവത്തിൽ തലയാട്ടി. ഞാനതു വാങ്ങി. അതു കൂടുതൽ കടുപ്പമുളളതായിരുന്നു. ഞാൻ പറഞ്ഞു. താങ്കൾക്കുവേണ്ടി ഞാനതു ചതച്ച് മൃദുലമാക്കട്ടയോ? അപ്പോഴും നബി(സ) സമ്മതഭാവത്തിൽ തലയാട്ടി. ഞാനതു മൃദുവാക്കിക്കൊടുത്തു. നബി(സ) അതുകൊണ്ട് പല്ലുതേച്ചു. നബി(സ)യുടെ ഒരു വെളളപ്പാത്രമുണ്ടായിരുന്നു. അവിടുന്ന് ആ പാത്രത്തിൽ കയ്യിട്ട് മുഖത്ത് തടവിക്കൊണ്ട് ഇങ്ങനെ അരുളി: ലാ ഇലാഹ ഇല്ലല്ലാഹു. മരണത്തിന് ചില വെപ്രാളങ്ങളുണ്ട്. ശേഷം അവിടുന്ന് തന്റെ കൈ ഉയർത്തിക്കൊണ്ട് പ്രാർത്ഥിച്ചു. അല്ലാഹുവേ! ഉന്നതരായ സുഹൃത്തുക്കളുടെ കൂട്ടത്തിൽ എന്നെയെത്തിക്കേണമേ. അവസാനം അവിടുന്ന് മരണപ്പെട്ടു: കൈ തളർന്നു ചാഞ്ഞു. (ബുഖാരി. 5. 59. 730)

6) ആയിശ(റ) നിവേദനം: നബി(സ) മരണപ്പെട്ടപ്പോൾ അബൂബക്കർ അദ്ദേഹത്തെ ചുംബിച്ചു. (ബുഖാരി. 5. 59. 734)

7) ആയിശ(റ) നിവേദനം: രോഗം പിടിച്ച് കിടക്കുമ്പോൾ ഞങ്ങൾ മരുന്ന് തൊട്ടുകൊടുത്തു. നിങ്ങൾ എന്നെ നിർബന്ധിച്ച് മരുന്ന് കുടിപ്പിക്കേണ്ടതില്ലെന്ന് നബി(സ) ആംഗ്യം കാണിച്ചു. ഞങ്ങൾ പറഞ്ഞു. രോഗിക്ക് മരുന്നിനോടുളള വെറുപ്പ് കൊണ്ടാണ് അങ്ങിനെ അരുളുന്നത്. നബി(സ)ക്ക് ബോധം വന്നപ്പോൾ അവിടുന്ന് അരുളി: നിങ്ങളെന്നെ നിർബന്ധിച്ച് മരുന്ന് കുടിപ്പിക്കേണ്ടതില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ലേ. ഞങ്ങൾ പറഞ്ഞു. രോഗി മരുന്ന് വെറുക്കും. അത് സ്വാഭാവികമാണ്. നബി(സ) അരുളി: ഞാൻ നോക്കി നില്ക്കവേ നിർബന്ധിച്ച് മരുന്ന് കുടിപ്പിച്ചാലല്ലാതെ ഈ വീട്ടിലുളള ഒരാളെയും ഞാൻ വിടുകയില്ല. അബ്ബാസിനെ മാത്രം ഒഴിവാക്കും. അദ്ദേഹം നിങ്ങളോടൊപ്പമുണ്ടായിരുന്നില്ല. (ബുഖാരി. 5. 59. 735)

8) അനസ്(റ) പറയുന്നു: നബി(സ)ക്ക് രോഗം മൂർച്ഛിച്ച സന്ദർഭത്തിൽ ഇടയ്ക്കിടെ ബോധക്ഷയം ഉണ്ടായിക്കൊണ്ടിരുന്നു. അപ്പോൾ ഫാത്തിമ(റ) പറഞ്ഞു: ഹാ ഹോ! എന്റെ പിതാവിന്റെ കഷ്ടപ്പാട്. നബി(സ) അരുളി: ഈ ദിവസത്തിനുശേഷം നിന്റെ പിതാവിന് കഷ്ടപ്പാടുകളൊന്നും ഉണ്ടാവില്ല. നബി(സ) മരണപ്പെട്ടപ്പോൾ ഫാത്തിമ(റ) പറഞ്ഞു: എന്റെ പിതാവിന്റെ കഷ്ടപ്പാട്: അദ്ദേഹത്തിന്റെ പ്രാർത്ഥനയ്ക്ക് രക്ഷിതാവ് ഉത്തരം നല്കിയല്ലോ. (ബുഖാരി. 5. 59. 739)

9) ആയിശ(റ) പറയുന്നു: നബി(സ) ആരോഗ്യവാനായിരുന്ന സന്ദർഭത്തിൽ ഇപ്രകാരം പറഞ്ഞു: സ്വർഗ്ഗത്തിൽ തനിക്കുളള സ്ഥാനം കാണിച്ചു കൊടുക്കപ്പെടാതെ ഒരു നബിയും മരണപ്പെട്ടിട്ടില്ല. നബി(സ)ക്ക് മരണത്തിന്റെ രോഗം ബാധിച്ചപ്പോൾ അവിടുന്ന് എന്റെ മേൽ ചാരിക്കിടന്നു. അങ്ങിനെ അബോധാവസ്ഥ അദ്ദേഹത്തെ ബാധിച്ചു. അതിൽ നിന്ന് തെളിഞ്ഞപ്പോൾ വീട്ടിന്റെ മേൽപ്പുരയിലേക്ക് തുറിച്ചുനോക്കി ക്കൊണ്ട് ഇപ്രകാരം പ്രാർത്ഥിച്ചു: അല്ലാഹുവേ! ഉന്നത സുഹൃത്തുക്കളുടെ കൂട്ടത്തിൽ എത്തിക്കേണമേ. അപ്പോൾ ഞാൻ പറഞ്ഞു: എങ്കിൽ ഞങ്ങളെ അദ്ദേഹം തിരഞ്ഞെടുക്കുകയില്ല. (ബുഖാരി. 5. 59. 740)

10) ബറാഅ്(റ) പറയുന്നു: നബി(സ)യുടെ കൂടെ ഞാൻ 15 യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. (ബുഖാരി. 5. 59. 748)

11) ഇബ്നുബുർദ്ദ(റ) പറയുന്നു:അദ്ദേഹത്തിന്റെ പിതാവ് നബി(സ)യുടെ കൂടെ 16 യുദ്ധം ചെയ്തിട്ടുണ്ട്. (ബുഖാരി. 5. 59. 749)