തിരഞ്ഞെടുത്ത ഹദീസുകൾ/കൃഷി പാട്ടത്തിന്‌ മറ്റുള്ളവരെ ഏൽപ്പിച്ചു കൊടുക്കലും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) അനസ്(റ) നിവേദനം: നബി(സ) അരുളി: ഏതെങ്കിലുമൊരു മുസ്ളിം ചെടി വെച്ചു പിടിപ്പിക്കുകയോ വിത്തു വിതക്കുകയോ ചെയ്തു. അങ്ങനെ അതിന്റെ ഫലം ഒരു പക്ഷിയോ മൃഗമോ മനുഷ്യനോ ഭക്ഷിച്ചു. എങ്കിൽ അതു അവന്റെ ഒരു ദാനമായി ഗണിക്കപ്പെടാതിരിക്കുകയില്ല. (ബുഖാരി. 3. 39. 513)

2) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും കൃഷിയുടെയോ കന്നുകാലികളുടെയോ കാവലിനുവേണ്ടിയല്ലാതെ ഒരു നായയെ വളർത്തിയാൽ ഓരോ ദിവസവും അതു കാരണം അവന്റെ പുണ്യകർമ്മങ്ങളിൽ നിന്ന് ഓരോ ഖീറാത്തു വീതം കുറഞ്ഞുകൊണ്ടിരിക്കും. മറ്റൊരു നിവേദനത്തിൽ ആടുമേയ്ക്കാനോ കൃഷിക്കോ വേട്ടക്കോ വളർത്തുകയാണെങ്കിൽ വിരോധമില്ല എന്നാണുള്ളത്. (ബുഖാരി. 3. 39. 515)

3) സുഫ്യാൻ(റ) നിവേദനം: നബി(സ) അരുളി: കൃഷിക്കോ കന്നുകാലികളുടെ ആവശ്യത്തിനോ അല്ലാതെ വല്ലവനും നായയെ വളർത്തിയാൽ അവന്റെ പുണ്യകർമ്മങ്ങളിൽ നിന്ന് ഓരോ ദിവസം ഓരോ ഖീറാത്തു വീതം കുറഞ്ഞുകൊണ്ടിരിക്കും. താങ്കൾ ഇത് നബി(സ) യിൽ നിന്നു കേട്ടത് തന്നെയാണോ എന്ന് അദ്ദേഹം ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു. അതെ! ഈ പള്ളിയുടെ രക്ഷിതാവ് തന്നെ സത്യം. (ബുഖാരി. 3. 39. 516)

4) അബ്ദുല്ല(റ) പറയുന്നു: നബി(സ) ജൂതഗോത്രമായ ബനൂനളിന്റെ ചില ഈത്തപ്പനകൾ മുറിക്കുവാനും അഗ്നിക്കിരയാക്കുവാനും കൽപ്പിച്ചു. അവ ഖുറൈ എന്ന സ്ഥലത്തായിരുന്നു. ഇതിനെക്കുറിച്ചു ഹസ്സാൻ(റ) പാടുകയുണ്ടായി. ബനൂലുഅയ്യ ഗോത്രത്തിലെ നേതാക്കന്മാരെ നിന്ദ്യത പിടികൂടി. ബുവൈറ എന്ന സ്ഥലത്തു പടർന്നുപിടിച്ച അഗ്നി. (ബുഖാരി. 3. 39. 519)

5) ഉമർ (റ) പറഞ്ഞു: മുസ്ളീംകളുടെ ഭാവി തലമുറകളെക്കുറിച്ച് ചിന്ത എനിക്കില്ലായിരുന്നുവെങ്കിൽ നബി(സ) ഖൈബർ ഭൂമി ഭാഗിച്ചുകൊടുത്തതുപോലെ ജയിച്ചടക്കുന്ന ഓരോ പ്രദേശത്തെയും ഭൂമി അതിന്റെ അവകാശികൾക്ക് (പട്ടാളക്കാർക്ക്) ഞാൻ ഭാഗിച്ചു കൊടുക്കുമായിരുന്നു. (ബുഖാരി. 3. 39. 527)

6) ആയിശ(റ) നിവേദനം: നബി(സ) അരുളി: ആരുടെയും ഉടമസ്ഥതയില്ലാത്ത ഭൂമി വല്ലവനും കൃഷി ചെയ്തു ജീവിപ്പിച്ചാൽ അവനാണ് അതിന്റെ അവകാശി. ഉർവ(റ) പറയുന്നു: ഉമർ(റ) തന്റെ ഭരണക്കാലത്ത് ഇപ്രകാരം വിധിക്കുകയുണ്ടായി. (ബുഖാരി. 3. 39. 528)

7) ഇബ്നുഉമർ(റ) പറയുന്നു: ഹിജാസിന്റെ മണ്ണിൽ നിന്നും ജൂതന്മാരെയും ക്രിസ്ത്യാനികളെയും ഉമർ(റ) നാടുകടത്തി. ഖൈബർ കീഴടക്കിയപ്പോൾ ജൂതന്മാരെ അവിടെനിന്നും നാടുകടത്താൻ നബി(സ) ഉദ്ദേശിച്ചിരുന്നു. നബി(സ) ജയിച്ചടക്കിയപ്പോൾ ഭൂമി അല്ലാഹുവിന്റേതും അവന്റെ ദൂതന്റേതും മുസ്ളിംകളുടേതുമായിത്തീർന്നു. നബി(സ) അതിനാൽ ജൂതന്മാരെ പുറത്താക്കാനാലോചിച്ചു. അപ്പോൾ ആ ഭൂമി അവർക്ക് തന്നെ ഉൽപന്നത്തിന്റെ പകുതി പാട്ടം നിശ്ചയിച്ചു വിട്ടുകൊടുക്കാനും അവരെ അവിടെ തന്നെ താമസിപ്പിക്കാനും ജൂതന്മാർ അപേക്ഷിച്ചു. നാമുദ്ദേശിക്കുന്ന കാലം വരേക്കും ഈ വ്യവസ്ഥയിന്മേൽ നിങ്ങൾക്കിവിടെ താമസിക്കാമെന്ന് നബി(സ) അരുളി. ശേഷം തൈമാഅ്, അരീഹാഅ് എന്നീ സ്ഥലങ്ങളിലേക്ക് ഉമർ(റ) അവരെ നാട് കടത്തുംവരേക്കും അവരവിടെ താമസിച്ചു. (ബുഖാരി. 3. 39. 531)

8) ജാബിർ(റ) നിവേദനം: സഹാബിമാർ മൂന്നിൽ ഒന്ന് നാലിൽ ഒന്ന് പകുതി എന്നീ ക്രമത്തിൽ കൃഷി ഭൂമി പാട്ടത്തിന് നൽകാറുണ്ടായിരുന്നു. അപ്പോൾ നബി(സ) പറഞ്ഞു: വല്ലവനുംഭൂമിയുണ്ടെങ്കിൽ അവൻ അതിൽ കൃഷി ചെയ്യട്ടെ. അല്ലെങ്കിൽ അത് തന്റെ സ്നേഹിതന് വിട്ടുകൊടുക്കട്ടെ. അവനതു ചെയ്യുന്നില്ലെങ്കിൽ തന്റെ ഭൂമി (തൽക്കാലം) പിടിച്ചുവെക്കട്ടെ. (ബുഖാരി. 3. 39. 533

9) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) പാട്ടത്തിന് നൽകുന്നത് വിരോധിച്ചിട്ടില്ല. അവിടുന്ന് പറഞ്ഞത് ഇപ്രകാരമാണ്. നിങ്ങളിൽ ഒരുവന്ന് തന്റെ ഭൂമി വെറുതെ കൃഷി ചെയ്യുവാൻ വേണ്ടി തന്റെ സ്നേഹിതന് ദാനം നൽകുന്നതാണ് നിശ്ചിത വിഹിതം പാട്ടമായി വാങ്ങുന്നതിനേക്കാൾ ഉത്തമം. (ബുഖാരി. 3. 39. 534)

10) അബൂഹുറൈറ(റ) നിവേദനം: ഒരു ദിവസം നബി(സ) സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ അടുത്തു ഒരു ഗ്രാമീണൻ ഇരിക്കുന്നുണ്ടായിരുന്നു. നബി(സ) അരുളി: സ്വർഗ്ഗവാസികളിലൊരാൾ തന്റെ രക്ഷിതാവിനോട് കൃഷി ചെയ്യാനനുവാദം ചോദിച്ചു. നീ ആഗ്രഹിക്കുന്ന ക്ഷേമൈശ്വര്യങ്ങളിലല്ലേ നീ ഇപ്പോഴുള്ളത്? എന്ന് അല്ലാഹു ചോദിച്ചു. അദ്ദേഹം പറഞ്ഞു. അതെ, പക്ഷെ കൃഷി ചെയ്യാനെനിക്ക് അതിയായ ആഗ്രഹം. എന്നിട്ടവൻ വിത്തു വിതച്ചു. കണ്ണ് ചിമ്മി തുറക്കുന്നതിനകം ആ വിത്ത് മുളച്ചു വളർന്നു കൊയ്യാൻ പാകമായി. അവയുടെ ഫലങ്ങൾ പർവ്വതങ്ങളോളം വളർന്നു. അന്നേരം അല്ലാഹു പറയും. ഇതാ മനുഷ്യ പുത്രാ! നിന്റെ മുമ്പിൽ നീ ആഗ്രഹിച്ചത്. നീ എടുത്തോളൂ. നിനക്ക് എത്ര കിട്ടിയാലും മതിയാവുകയില്ല. അപ്പോൾ ഗ്രാമീണൻ പറഞ്ഞു. അല്ലാഹു സത്യം. ഒന്നുകിൽ ആ മനുഷ്യൻ ഖുറൈശിയായിരിക്കും. അല്ലെങ്കിൽ അൻസാരി. അവരാണ് കൃഷിക്കാർ (ഞങ്ങൾ കൃഷിക്കാരൊന്നുമല്ല) അപ്പോൾ നബി(സ) ചിരിച്ചു. (ബുഖാരി. 3. 39. 538)