താൾ:Vayichalum vayichalum theeratha pusthakam.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പോരേണ്ടിയിരുന്നതിനാൽ ഞാനവിടെ തിരക്കിയില്ല. സത്രത്തിലെത്തിയതിനു ശേഷമുള്ള കഥ തിരുമേനി കേട്ടതാണല്ലോ." കച്ചവടക്കാരൻ പറഞ്ഞുനിർത്തി.

"ഹായ് എന്റെ രാജ്യത്ത് ഇത്ര മിടുക്കനായ ഒരാളുണ്ടെന്ന് ഞാൻ ഇപ്പോഴല്ലേ അറിയുന്നത്. എന്തും കാണാനും മനസ്സിലാക്കാനും ചിന്തിക്കാനും തീരുമാനങ്ങളിലെത്താനുമുള്ള താങ്കളുടെ കഴിവിൽ എനിക്ക് സന്തോഷമുണ്ട്. ഇതാ എന്റെ വക ഒരു സമ്മാനം." രാ‍ജാവ് ഒരു വീരാളിപ്പട്ടെടുത്ത് കച്ചവടക്കാരനെ പുതപ്പിച്ചു. എന്നിട്ട് തുടർന്നു:

"താങ്കൾ ഇന്നു മുതൽ എന്റെ മന്ത്രിയായിരിക്കും. താങ്കളെപ്പോലെ ബുദ്ധിയും ബോധവും ഉള്ളവർ മന്ത്രിമാരായാലേ രാജ്യഭരണം നന്നാകൂ."

രാജാവ് കഴുതക്കാരന്റെ നേരേതിരിഞ്ഞ് ചോദിച്ചു. "കഴുതയെ കണ്ടോ, കണ്ടോ എന്ന് കരഞ്ഞുകൊണ്ട് നിങ്ങൾ റോഡിലൂടെ പകൽ മുഴുവൻ നടന്നല്ലോ. കഴുതയുടെ കുളമ്പടികളെങ്കിലും റോഡിൽ ഉണ്ടോ എന്ന് നോക്കിയോ?"

കഴുതക്കാരൻ നിന്ന് പരുങ്ങി.

"തിരുമേനീ, എനിക്ക് വലിയ സങ്കടമായിരുന്നു....ഞാൻ...."

"കിടന്നു മോങ്ങി, അല്ലേ? അതോ നടന്ന് മോങ്ങിയോ? എടോ കഴുതേ, കണ്ണും കാതും തുറന്നു വെച്ച് ജീവിക്ക്. എന്നാൽ തനിക്ക് കഴുതയേയും കിട്ടും, ജീവിതവും കിട്ടും. പോ പോ, വേഗം ഇവിടെ നിന്നും ഓടിക്കോ."

കഴുതക്കാരൻ ഓടിപ്പോയി. പുറകേ സത്രം സൂക്ഷിപ്പുകാരനും കൂട്ടുകാരനും നടന്നു പോയി. കച്ചവടക്കാരനോ കൊട്ടാരത്തിൽ താമസവുമായി! ഇതാണ് കൂട്ടുകാരെ ഒരു കഥ. പഴയ കഥ.

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/18&oldid=172176" എന്ന താളിൽനിന്ന് ശേഖരിച്ചത്