താൾ:Sangkalpakaanthi.djvu/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭാവമധുരവും ശാന്തവുമാം ഭവ-
ജ്ജീവിതശുദ്ധിതൻകണ്ണാടിയാണവൾ!
കാണുന്നു ഞങ്ങളവളിലൂടങ്ങതൻ-
പ്രാണനാളത്തിൻപ്രതിഫലനങ്ങളെ!
വാസനച്ചായമൊരിക്കലും വറ്റാത്ത
വാരുറ്റ തൂലികേ, വെല്‌ക നീ മേല്ക്കുമേൽ!

വേദനിക്കുന്നു, ഹൃദയ,മയ്യോ, ഭവാൻ
വേർപെട്ടു ഞങ്ങളെപ്പോകുന്ന ചിന്തയാൽ!
ഇറ്റിറ്റുവീഴുമിക്കണ്ണുനീർത്തുള്ളിക-
ളൊപ്പുവാൻപോലും കഴിയാത്തമാതിരി,
നിശ്ചേഷ്ടരായ് തവ പാദാന്തികത്തിങ്കൽ
നില്ക്കുന്നു ഞങ്ങളിക്കൂപ്പുകൈമൊട്ടുമായ്!

ജീവിതത്തിന്റെ പരുത്ത വശങ്ങളെ-
ബ്ഭൂവിലെതിരിടാൻ പോകുന്ന ഞങ്ങളെ,
മുന്നിൽക്കുനിച്ച ശിരസ്സിലാശംസകൾ
ചിന്നി,യവിടുന്നനുഗ്രഹിക്കേണമേ!

കാലദേശങ്ങൾ കടന്നു മൺകൂടുകൾ
കാണാതെയങ്ങിങ്ങകന്നുപോമെങ്കിലും,
പ്രാണനും പ്രാണനുമൊന്നുചേർന്നെപ്പോഴും
വീണവായിക്കുമൊരേകാന്തശാന്തിയിൽ!
അസ്സമാശ്വാസം തരുന്ന തൂവാലയാ-
ലശ്രുകണങ്ങൾ തുടയ്ക്കുന്നു ഞങ്ങളും!
കൃത്യബാഹുല്യം കരണ്ടെടുത്തു, കഷ്ട-
മിത്രയും കാലം ഭവൽസുഖജീവിതം.
ഒന്നിനിയെങ്കിലും വിശ്രമിക്കട്ട,തൊ-
രുന്നതശാന്തിതൻശീതളച്ഛായയിൽ!

ഓടക്കുഴലുമായായുരാരോഗ്യങ്ങ-
ളാടിക്കുഴഞ്ഞണഞ്ഞാത്തകൗതൂഹലം
സംഗീതപീയൂഷധാരയിൽ മുക്കിട-
ട്ട,ങ്ങതന്നാദർശമോഹനജീവിതം!
ആദരപൂർവ്വക,മങ്ങയ്ക്കു നിത്യവു-
മാതിത്ഥ്യമേകട്ടെ, സൗഭാഗ്യസീമകൾ!
ആലസ്യമറ്റിനിക്കാവ്യാംബികയ്ക്കു പൂ-
മാലയോരോന്നു തൊടുത്തുകൊണ്ടങ്ങനെ,
ലാലസിച്ചാലും, മഹാകവേ, മേൽക്കുമേൽ
ചേലിലങ്ങയ്ക്കു ഭവിക്കട്ടെ മംഗളം!

--ഫെബ്രുവരി, 1938
"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/73&oldid=169687" എന്ന താളിൽനിന്ന് ശേഖരിച്ചത്