താൾ:Sangkalpakaanthi.djvu/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വേണെങ്കിലെന്നെ നീ മേലിലുമിങ്ങനെ
വേദനിപ്പിച്ചു രസിച്ചുകൊള്ളു !
ഹാ, നിന്റെ കൈയിലെക്കൂർത്ത മുള്ളൊക്കെയെൻ -
പ്രാണനിൽക്കുത്തിത്തറച്ചുകൊള്ളു !
എന്നിട്ടും പോരെങ്കിലെ,ൻജീവരക്തത്താൽ
നിന്നന്തർദ്ദാഹം കെടുത്തുകൊള്ളു !
എന്നാലു,മില്ല , ഞാൻ വന്നീടുകില്ല , നിൻ-
മുന്നിലൊരു വെറും ഭിക്ഷുവായി !-
നിന്നനുകമ്പയ്ക്കു കാണിക്കവയ്ക്കുവാൻ
നിർമ്മിച്ച കൂപ്പുകൈമൊട്ടുമായി !-

അല്പനാളെന്നെച്ചുഴന്നുനിന്നീടിനോ-
രപ്പരിവേഷ, മതെങ്ങു പോയി ?
മായാമയൂഖവലയമതെന്തൊരു
മാനസാകർഷകശ്രീവിലാസം !
ചിന്തിച്ചിരിക്കാത, രഞൊടിക്കുള്ളില-
തെന്തിനു വീണ്ടും പറന്നുപോയി ?
സ്വപ്ന,മതേതോ സുരഭിലസുന്ദര-
സ്വപ്നം-ചപലചലനചിത്രം !
ആ മഴവില്ലിനെ,യാ മണിനാദത്തെ ,
നീ മിഥ്യഭാവനേ, നിത്യമാക്കി
എന്നിട്ടി,രുട്ടിലിവിടെത്തനിച്ചു നീ-
യെന്നെ വിട്ടിട്ടു, നിൻതോണി നീക്കി !
പോകായ്ക, പോകായ്കെ,ന്നെത്ര ഞാൻ കേണിട്ടും
നീ കനിഞ്ഞീലെന്നിൽച്ചെറ്റുപോലും !
എല്ലാം കിനാവുകളെ,ല്ലാം മിഴലുക-
ളെല്ലാം മരീചികാവീചികകൾ !
ഇങ്ങിനെയാണെങ്കിലയ്യോ ജഗത്തിതി-
ലെങ്ങനെ,യെന്തിനെ, വിശ്വസിക്കാം ?

എന്തിനീ ലോകം വിഷാദകലുഷ,മെൻ-
ചിന്തേ, നിൻവാതിൽ തുറന്നുനല്കൂ !
ഒന്നു ഞാൻ പോകട്ടെ വീണ്ടുമസ്സങ്കല്പ-
നന്ദനത്തോപ്പിലെപ്പൂന്തണലിൽ !
മർത്ത്യന്റെ നീതിതന്നട്ടഹാസങ്ങളും
മർദ്ദിതന്മാരുടെ ഗദ്ഗദവും
എത്താത്തൊരാ നല്ല നാട്ടിൽ ഞാൻ സ്വൈരമാ-
യിത്തിരിനേരമിരുന്നിടട്ടേ !

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/66&oldid=169679" എന്ന താളിൽനിന്ന് ശേഖരിച്ചത്