ലക്കം ൧൧ തായുമാനവർ 613
ശിവചിദംബരപ്പിള്ള കേട്ട തൽക്ഷണം താനും തന്റെ എളയമ്മയുടെ പുത്രനായ അരുളൈയപ്പിള്ളയും തായുമാനവരെ അന്വേഷിച്ചു കണ്ടെത്തി. തന്റെ വംശം നിലനിറുത്തണമെന്നും അതുകൊണ്ടുതിരുക്കല്യാണം ചെയ്യണമെന്നും അദ്ദേഹത്തിനോടു വളരെ അപേക്ഷിച്ചു പറഞ്ഞു. തായുമാനസ്വാമികൾക്ക് ആ വിഷയത്തിൽ അശേഷംപോലും തിരുവുള്ളം ഇല്ലാതിരുന്നും ജ്യേഷ്ഠ ഭ്രാതാവിന്റെ നിർബ്ബന്ധത്തെ അനുസരിച്ചു. ചില സംവത്സരങ്ങൾ കഴിഞ്ഞ് പത്നി ഒരു പുത്രനെ പ്രസവിച്ചു മരണം പ്രാപിച്ചു . ആ പുത്രന് ' കനകസഭാപതി എന്നു പേരും വിളിച്ചു.
അതുമുതൽക്കു തായുമാനസ്വാമികൾ കൗപീനമാത്രധാരിയായി പുണ്യസ്ഥലങ്ങൾതോറും സഞ്ചരിച്ചു ലോകത്തിലുള്ള എല്ലാ ജനങ്ങളും അജ്ഞാനമാകുന്ന ഇരുട്ടിൽനിന്നു നീങ്ങി നേരായ ജ്ഞാനത്തെ സമ്പാദിച്ചു ക്ഷേമം പ്രാപിക്കുവാനായി പലവിധമായ ദിവ്യഗീതങ്ങളെ നിർമ്മിച്ചു. അരുളൈയപ്പിള്ള അദ്ദേഹത്തിന്റെ അടുക്കൽനിന്നു തത്വോപദേശം വാങ്ങി ഒരു സമയത്തും സമീപത്തിൽ നിന്നു പിരിയാതെ അദ്ദേഹത്തിന്നു പാദശുശ്രൂഷ ചെയ്തുവന്നു. തായുമാനസ്വാമികൾ 'അഖണ്ഡപരിപൂർണ്ണസച്ചിദാനന്ദസ്വരൂപമായ ശിവ'ത്തിൽ ലയിച്ചതിന്നുശേഷം
അരുളൈയസ്വാമികൾ ചിരകാലം ശിവയോഗത്തിൽ ഇരുന്നു തന്റെ പിൻകാലം യോഗരായി വരാവുന്ന ജനങ്ങളെ അനുഗ്രഹിപ്പാനായി 'കനകസഭാപതി'പ്പിള്ളക്ക് അഭിഷേകംചെയ്ത് അദ്ദേഹവും ശിവപദത്തെ പ്രാപിച്ചു.
അമൃതമധുരങ്ങളായ പദങ്ങളും വേദാന്തസാരഗർഭിതങ്ങളായ അഭിപ്രായങ്ങളും കുത്തിനിറച്ചു തായുമാനസ്വാമികൾ കല്പിച്ചിട്ടുള്ള ഭക്തിരസനിഷ്യന്ദികളായ പദ്യങ്ങളെ നല്ല സംഗതിവിദ്വന്മാർ പാടിക്കേട്ടാൽ അനുഭവമാകുന്ന ആ പരമാനന്ദം ഇന്നപ്രകാരമുള്ളതാണെന്ന് അറിഞ്ഞവർക്കുമാത്രം അറിയാം. സ്ഥലച്ചുരുക്കത്താൽ ഒരു പാട്ടുമാത്രം ഇവിടെ ചേർക്കാം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.