താൾ:Ramarajabahadoor.djvu/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൃഷ്ണക്കുറുപ്പ് ഇരിപ്പായി. ഈ അവസരം കണ്ട് കുഞ്ഞിപ്പെണ്ണു കെട്ടിലേക്കു കടപ്പാൻ തക്കംനോക്കി തിരിച്ചു. അപ്പോൾ, കൊടന്തയാശാന്റെ ആപത്ബന്ധു ഒരാൾ സാവധാനത്തിൽ മുന്നോട്ടു നീങ്ങി തന്റെ അഭിപ്രായം യോഗസമക്ഷം സമർപ്പിച്ചു: "കുറുപ്പേമാനേ, ഞങ്ങൾ വിദൂരരോ ശല്യരോ ആകട്ടെ. ആ ശിഖണ്ഡിയെ വെറുതെ ഉപദ്രവിക്കേണ്ടാ. ഇവിടത്തെ കുഞ്ഞിനെ കൊണ്ടുപോയത് കൊടന്തയാശാനാണ്."

കുറുങ്ങോടൻ: "കൊടന്തയോ? ഏതു കടന്ത, മടന്ത? എടാ സഭമറന്നു തറുതലകൾ പറഞ്ഞാൽ-പിള്ളേരുകേറി തലമറന്നു എണ്ണതേച്ചുതുടങ്ങിയിരിക്കുന്നു. ഹും നിന്റെ അപ്പാപ്പാൻ ആശാൻ കൊണ്ടുപോണതു ചെമ്പകശ്ശേരിയിലേക്കാണോ? മറ്റെന്തോ കോയിക്കലേക്കാണോ? ചെവിത്തകെട്ടു സംസാരിച്ചാൽ എവന്റെ വീട്ടിന്നല്യോ ഒരു അവള് എങ്ങോണ്ടോ പൊറുക്കാൻ പോയി-?"

യുവാവ്: "അങ്ങിനെ അല്ല ഏമാനേ! പോരുവട്ടവും പൂർവ്വംപറച്ചിലും പിന്നെയാകട്ടെ. കൊടന്തയാശാൻ വേണം ഇതിൽ നേരുതെളിക്കാൻ."

ഒരു രസികൻ: "ആശാൻ രണ്ടുമൂന്നു ദിവസമായി രാവണസന്യാസിയുടെ വേഷം കെട്ടുകയായിരുന്നു."

വേറൊരുത്തൻ: "കുറുപ്പേമാനേ! കൊല്ലാൻ തുടങ്ങാതെ കേക്കണേ. അയാൾ ഈ കുഞ്ഞിനെ നന്തിയത്തുകൊച്ചേമാന്ന് വിട്ടുകൊടുക്കാതെ തട്ടിച്ചു കൊണ്ടുപോകുമെന്നു വാതുപറഞ്ഞിട്ടുണ്ട്. ഭഗവതിയാണെ സത്യം!"

"അതെ ഓടാ?" എന്ന് അലറിക്കൊണ്ട് കുറുങ്ങോടൻ ആശാനെ വിളിച്ചു വരുത്താൻ ആജ്ഞകൊടുത്തു. ആ സരസൻ പ്രാണനെപ്പേടിച്ച് ഒളിച്ചുകളഞ്ഞിരിക്കുന്നു എന്ന് ഇതിനിടയിൽ അവിടെ എത്തിയിരുന്ന അയാളുടെ സോദരികൾതന്നെ കരഞ്ഞും കേശകൂടങ്ങളെ വലിച്ചുപറിച്ചും നെഞ്ഞത്തറഞ്ഞും ആ മഹാസഭയെ ധരിപ്പിച്ചു.

കുറുങ്ങോടൻ: "ശെഠാ മാടന്മാരേ! ഇതു മുമ്പേ പറഞ്ഞു തുലച്ചുകൂടായിരുന്നോ? നാലും മൂന്നും ഏഴെന്ന് ഉടനെ പിടിക്കാമായിരുന്നല്ലോ. ആ അസുരവിത്ത് താനും കെട്ടു തക്കോരെ മുടിക്കുകയും ചെയ്തില്ലേ? അവൻ അന്നു മുണ്ടുകൊടമുടക്കി. ഇപ്പോൾ പെണ്ണുംപോയി അവനും പോയി എന്നു വന്നാൽ അർത്ഥമെന്തെന്നു ചോദിപ്പാനുണ്ടോ? ഇശ്ശ്യോ!" ഒടുവിലത്തെ ജാള്യസമ്മതത്തിൽ സഭാവാസികളെല്ലാം ചേർന്നു.

ഉണ്ണിത്താന്മാർ: "അമ്മാവന്മാർ പൊയ്പോയപ്പോൾ-"

കിഴക്ക നന്തിയത്തുകാർ: "ഞങ്ങടെ തലയും ചോറും പോക്കാണല്ലോ!"

കരക്കാർ: "ദിക്കിനും മഹാകുറച്ചിലായി!"

കൃഷ്മക്കുറുപ്പ് എല്ലാവരെയും സമാധാനപ്പെടുത്തിക്കൊണ്ടു പടപ്പാളയത്തിലേക്കും ചിലമ്പിനേത്തേക്കും ചെമ്പകശ്ശേരിയിലേക്കും വലിയ പടവീടെന്ന മാങ്കോയിക്കൽ വീട്ടിലേക്കും മുഷിഞ്ഞിരുന്നു റിപ്പോർട്ടുകൾ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/192&oldid=168030" എന്ന താളിൽനിന്ന് ശേഖരിച്ചത്