താൾ:Ramarajabahadoor.djvu/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രായ പറയർ തങ്ങളുടെ നാഥന്റെ അസന്നിഹിതിയിൽ ഉണ്ടായ ആക്രമണത്തിൽ പ്രാണഭീതിയോടെ ഓടുന്ന ഘോഷമായിരുന്നു. അവരെത്തുടർന്ന് അവരുടെ ദ്രുതഗതിയാൽ തെളിക്കപ്പെട്ട മാർഗ്ഗത്തിലുടെ ദീപങ്ങളോടുകൂടിയ ഒരു സംഘവും തെക്കോട്ടു പായുന്നു. ഒരു ഭയാനകമായ ജന്യത്തിലെ ആയുധപ്രയോഗധ്വനികളും മുറിവുകൾ ഏറ്റുള്ള നിലവിളികളും ഒട്ടുനേരം ഭയങ്കരമായി തെക്കുള്ള വൈതരണിയിൽ മുഴങ്ങുന്നു. വീണ്ടും ഉണ്ടായ തോക്കുകളുടെ പ്രയോഗത്തിൽ ഒരു പലായനകലാപവും കേൾക്കുമാറാകുന്നു. ഒട്ടുകഴിഞ്ഞപ്പോൾ എലങ്കം തകർക്കപ്പെടുന്ന ഘോഷങ്ങൾ സ്ത്രീകൾ നില്ക്കുന്ന സ്ഥലത്തു പ്രതിധ്വനിക്കുന്നു. കാവൽ കിടന്നിരുന്ന പറയരും മറ്റും അങ്ങും ഇങ്ങും ദൂരത്തു വാങ്ങിനിന്ന് ആ ദൈവദ്രോഹകമായുള്ള ക്രിയ കണ്ടു ലോകാവസാനം സമീപിച്ചിരിക്കുന്നതുപോലെ ഉച്ചത്തിൽ മുറവിളികൂട്ടുന്നു. ആ മഹാരവത്തെത്തുടർന്നു പിന്നെയും ചില വെടികൾ എലങ്ക സ്ഥലത്തുനിന്നു കേട്ടപ്പോൾ രക്ഷിജനങ്ങളുടെ പരിദേവനഘോഷങ്ങൾ നിലയ്ക്കുന്നു. എലങ്കത്തിൽനിന്നു ചില പൊട്ടിച്ചിരികളും പുറപ്പെടുന്നു.

അനന്തരം അതിപ്രശാന്തമായുള്ള നിശബ്ദത പരന്നു. ഇങ്ങനെ ഉണ്ടായ സംഭവങ്ങൾ എന്തെന്ന് ആശ്ചര്യപ്പെട്ടു സ്ത്രീകൾ തങ്ങളുടെ തളത്തിൽ കയറി ശ്വാസബന്ധത്തോടെ നിലകൊണ്ടു. താൻ തിരുവനന്തപുരത്തു താമസിക്കുന്ന വസ്തുതയെ പെരിഞ്ചക്കോടൻ ജളതയാൽ ദിവാൻജിയെ അറിയിച്ച രാത്രിയിൽത്തന്നെ ആ തന്ത്രനിപുണൻ ആ തക്കം നോക്കി പെരിഞ്ചക്കോട്ടു ഭവനത്തിന്റെ സ്ഥിതികൾ ഒന്നു പരീക്ഷിപ്പാൻ ഒരു ഭടസംഘത്തോടുകൂടി കുഞ്ചൈക്കുട്ടിപ്പിള്ളയെ നിയോഗിച്ചു. അഞ്ചൽകുതിരയുടെ സഹായത്താൽ അടത്തദിവസം മദ്ധ്യാഹനമായപ്പോൾ പത്മനാഭപുരത്ത് എത്തിയ ആ കാര്യക്കാർ അവിടെ പാളയമടിച്ചിരുന്ന സേനാഗണത്തോട് ഒന്നിച്ച് പെരിഞ്ചക്കോട്ടുഭവനത്തെയും ഏലങ്കത്തെയും രാത്രി ആയപ്പോൾ ആക്രമിച്ച് ഈ സംഘത്തിലെ ഭടജനങ്ങൾ പെരിഞ്ചക്കോടന്റെ അരമനയിലും പ്രവേശിച്ച് അവിടത്തെ സ്ഥിതികളും സംഭാരങ്ങളും അറിയുവാൻ പരിശോധന തുടങ്ങി. അതിസുന്ദരികളായ രണ്ടു സ്ത്രീകളെ കണ്ടപ്പോൾ രാജനിയമാധീനരായ അവർ സാഹസങ്ങൾ നിറുത്തി. സ്ത്രീകൾ അടുത്തുള്ള അറയിലോട്ടു കടന്ന് അതിന്റെ വാതിൽ ബന്ധിച്ചു ഭഗവൽപ്രാർത്ഥനയോടെ നിന്നു. ഭടന്മാരിലൊരാൾ കുഞ്ചൈക്കുട്ടിപ്പിള്ളയോട് ആ ഭവനത്തിൽ കണ്ട വസ്തുത പറഞ്ഞപ്പോൾ അദ്ദേഹം എലങ്കത്തിലെ നടപടികൾ വിശ്വസ്തന്മാരെ ഏൽപ്പിച്ചിട്ട് ആ നരയക്ഷികളുടെ വാസഗേഹത്തിലോട്ടു കടന്നു. സ്ത്രീകൾ മുറിക്കകത്തു നിൽക്കുന്നു എന്ന് അറിഞ്ഞപ്പോൾ പുറത്തോട്ടു പുറപ്പെടുന്നതിന് അദ്ദേഹം അവരോട് ഉഗ്രമായ ആജ്ഞ അരുളി. ഭർത്താവിനെ ആരാഞ്ഞു വന്നിരിക്കയാണെന്നു സംശയിച്ച് "അദ്ദേഹം ഇവിടെ ഇല്ല" എന്ന് ലക്ഷ്മിഅമ്മ അകത്തുനിന്ന് ഉത്തരം പറഞ്ഞു. ഈ സ്വരം കേട്ട് കുഞ്ചൈക്കുട്ടിപ്പിള്ള ചഞ്ചലമനസ്കയായി എങ്കിലും ഭീഷണി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/114&oldid=167944" എന്ന താളിൽനിന്ന് ശേഖരിച്ചത്