റങ്ങി കുളിച്ചു. "പ്രാതഃസ്നാനം ബുദ്ധിവിശേഷം മഹൗഷധം" എന്നു രാഘവൻ എന്നു പഠിച്ചോ അന്നു മുതൽ അവൻ അത് അനുഷ്ഠിക്കാൻ തുടങ്ങി. സ്നാനം കഴിഞ്ഞു മടങ്ങിവന്ന ഉടൻ, ആശാൻ പൂക്കുടയുമായി നന്ദാവനത്തിൽ ഇറങ്ങി പുഷ്പങ്ങൾ ഇറുത്തു ശേഖരിച്ചു തുടങ്ങി. ഈ ജോലിയിൽ രാഘവൻ അത്യത്സാഹത്തോടെ ആശാനെ സഹായിച്ചു. അസാമാന്യ വലിപ്പമുള്ള ഒരു റോസാപുഷ്പം രാഘവൻ പറിച്ചെടുത്തതു് പൂക്കൂടയിൽ ഇടാൻ മടിച്ചുനിൽക്കുന്നതു കണ്ടിട്ട്, ആശാൻ
"രാഘവനു് ആ റോസാപ്പൂവ് വേണമെങ്കിൽ എടുത്തുകൊള്ളൂ" എന്നു പറഞ്ഞു. രാഘവന്റെ കവിൾത്തടങ്ങൾ ആ റോസാപ്പൂവുപോലെ ചുവന്നു.
ആശാൻ വാഴനാരു കൊണ്ടുവന്നു മാല കെട്ടാൻ ആരംഭിച്ചു. രാഘവൻ കൗതുകപൂൎവം ശ്രദ്ധിക്കുന്നതു കണ്ടു് ആശാൻ ചോദിച്ചു - "രാഘവനു് മാല കെട്ടിപ്പഠിക്കാൻ കൊതിതോന്നുന്നുണ്ടോ? പൂമാല കെട്ടിയുണ്ടാക്കാൻ ബാല്യം മുതൽ എനിക്കുണ്ടായിരുന്ന കൗതുകം ഇതേവരെ എന്നെ വിട്ടുപിരിഞ്ഞിട്ടില്ല. ഇതാ നോക്കി മനസ്സിലാക്കിക്കൊള്ളൂ."
രാഘവൻ കുറേനേരം, ആശാൻ മാലകെട്ടുന്നതു സൂക്ഷിച്ചു മനസ്സിലാക്കിയിട്ട്, സ്വയം ഒരു മാല കെട്ടാൻ ആരംഭിച്ചു. അരച്ചാൺ നീളത്തിൽ അവൻ ഒരു മാല കെട്ടിയതു് ആശാനെ കാണിച്ചു. അതിലുള്ള കുറ്റങ്ങളും കുറവുകളും ആശാൻ അവനു ഉപദേശിച്ചു കൊടുത്തു. അവൻ ആ മാല അഴിച്ചുകെട്ടി. ആശാൻ അഞ്ചു മാല