താൾ:NijanandaVilasam-SriChattampiSwamikal.djvu/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

സാക്ഷിവൃത്തിയിലും ആയിട്ടു ലയിപ്പിച്ചു സാക്ഷിവൃത്തി മാത്രമായി നിൽക്കുമ്പോൾ ദൃശ്യങ്ങൾ അശേ‌ഷവും ദൃക്കായിട്ടു മാത്രം കാണും. ആ ദൃഗുപാധിയിൽ ദൃശ്യം വിട്ടുനീങ്ങിയിരുന്നാലും അവിടെ ഉദിക്കുന്ന വിവേകത്താൽ ആ ദൃഗുപാധി ദൃശ്യമായി നിരുപാധികദൃക്മാത്രമായി ശേ‌ഷിച്ച്, സ്വയം താനായി പ്രകാശിക്കും. ഇതാകുന്നു സകല വേദാന്തങ്ങളുടേയും ചുരുക്കം.

ദ്വൈതം ദൃശ്യമായിരിക്കും. ദൃക്ക് തന്നെ അദ്വൈതമായിരിക്കും. അതേ സ്വയംവസ്തു, ആത്മാവിനെ ചിന്തിച്ചാലും ജഗത്തെ ചിന്തിച്ചാലും സ്വയം വസ്തുവായി ഭവിക്കിൽ പ്രത്യഗഭിന്ന ബ്രഹ്മമാകുന്ന കൂടസ്ഥനായി താനായിട്ടു തന്നെ സമസ്തവും പ്രകാശിക്കും. അതു എങ്ങിനെയെന്നാൽ, സ്വയം ഗോപുരമെന്നിടത്ത് അതിൽ കാണപ്പെടും ചിത്രങ്ങളെ ഗോപുരമല്ലെന്നു നി‌ഷേധിക്കുമ്പോൾ ആ ഉപാധിയെ വിട്ട് നീങ്ങി നിൽക്കും. അപ്രകാരമേ, ഓരോ ഉപാധികളെയും നീക്കിക്കണ്ടാൽ നിരുപാധികമായി ദൃശ്യാദൃശ്യ വി‌ഷയം കൂടാതെ,ഭേദിക്കപ്പെടാതെ, സ്വയം താനായിതന്നെ പ്രകാശിക്കും. അപ്രകാരം സ്വയം ജഗത്തെന്ന് നോക്കിയാൽ ഈ ജഗത്തും തന്റെ ഉപാധികളെ വിട്ടു നീങ്ങി ദൃശ്യാദൃശ്യത്തോന്നലറ്റ് സ്വയം താനായിത്തന്നെ പ്രകാശിക്കും. ആകയാൽ നീ, ഞാൻ, അത്, ഇത്, ജഗത്ത്, ഈശൻ, ജീവൻ, ഗുരു, ശി‌ഷ്യൻ, ബന്ധം, മോക്ഷം മുതലായ ഭേദം, ഇവകൾ വിട്ടു നീങ്ങിയ അഭേദം, ഈ സകലവും തന്നെ ഒഴിച്ചു വേറേയില്ല. താൻതന്നെ ത്രിവിധ പരിച്ഛദേരഹിത അസഹായശൂരനായ, സ്വയം പ്രകാശമഹത്വമായ, സ്വയംപ്രഭു ആകയാൽ ഇപ്രകാരം പ്രാകാശിക്കുന്ന നിനക്കു ഇനി എന്തോന്നു ഉപദേശിക്കുവാനുള്ളത്

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/109&oldid=165972" എന്ന താളിൽനിന്ന് ശേഖരിച്ചത്