താൾ:Kundalatha.djvu/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തന്നെ ഞാൻ വിസ്മയപ്പെടുകയില്ല എന്നാൽ നമ്മുടെ പരാജയവും തീർച്ചതന്നെ.

ഇങ്ങനെയെല്ലാമാണു് കാര്യത്തിന്റെ സൂക്ഷ്മാവസ്ഥ. പക്ഷേ ഇപ്പോഴാണ് നമ്മുടെ ഉത്സാഹവും പൗരുഷവും ആപദ്ധൈര്യവും കാണേണ്ടത്. അതിസാഹസമായി യത്നിച്ചാൽ ദൈവാനുകൂലം കൊണ്ടു് നമുക്കു് ദോഷംവരാതെ കഴിയുവാനും മതി. യുദ്ധത്തിന്റെ കലാശം വിചാരിച്ചപോലെയാവുകയില്ല. കുന്തളേശന്റെ അതിക്രമത്തെ ഒരു വിധത്തിൽ തടുപ്പാൻ വേണ്ടുന്ന ഏർപ്പാടുകൾ ഒക്കെയും ഞാൻ ചെയ്തിട്ടുണ്ട്. ഞാൻ ചന്ദനോദ്യാനത്തിലേക്കു് ബദ്ധപ്പെട്ടു പോയത് അതിനുവേണ്ടിയായിരുന്നു (ഇതു കേട്ടപ്പോൾ യുവരാജാവിന്റെ വാടിയിരുന്ന മുഖം അല്പം പ്രസന്നമായി). നമുക്കു് സഹായത്തിനു ചിലർ വരുമെന്നു് ഞാൻ വിചാരിക്കുന്നുണ്ടു്. അവർ എത്തിയാൽ എനിക്കു് ധൈര്യം വർദ്ധിക്കുമായിരുന്നു. കഷ്ടം! നമ്മുടെ താരാനാഥൻ ഇനിയും വന്നില്ലല്ലോ, അവനുണ്ടെങ്കിൽ എനിക്കു് ഒരു വലിയ സഹായമായിരുന്നു.

പ്രതാപചന്ദ്രൻ: അതും എന്റെ വലിയ നിർഭാഗ്യംതന്നെ. താരാനാഥന്റെ അത്ഭുതമായ പരാക്രമം ഈ ആപത്തിൽ നമുക്കു് വലിയ സഹായമായിരുന്നു.

സ്വർണ്ണമയി: നമുക്കു് ഇങ്ങനെ ഒരാപത്തു വന്നിരിക്കുന്നുവെന്നറിഞ്ഞാൽ , ജ്യേഷ്ടൻ എവിടെയായിരുന്നാലും നമ്മുടെ സഹായത്തിനു് എത്താതിരിക്കുമോ?

പ്രതാപചന്ദ്രൻ, 'ഞങ്ങളുടെ പുരാണപ്രസിദ്ധമായ ഈ സ്വരൂപത്തിന്റ മഹിമ പോകാതെ നിർത്തി രാജ്യം രക്ഷിക്കുവാൻ അങ്ങുന്നല്ലാതെ വേറെ ആരും ഇല്യേ' എന്നു പറഞ്ഞു് ആഘോരനാഥനോടുകൂടി യുദ്ധത്തിന്നു വേണ്ടുന്ന ഒരുക്കുകൾ പൂർത്തിയാക്കുവാൻ പുറത്തേക്കു പോകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/82&oldid=163089" എന്ന താളിൽനിന്ന് ശേഖരിച്ചത്