താൾ:Kulastreeyum Chanthapennum Undayathengane.djvu/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാത്രം നടക്കുന്ന പ്രക്രിയയല്ല. കൊടിപിടിക്കലും ജാഥയുമൊന്നുമില്ലെങ്കിലും സമരമുണ്ടാകും. വീട്ടിൽ മാത്രമല്ല, പള്ളിയിലും അമ്പലത്തിലും സമുദായങ്ങളിലും എല്ലായിടത്തും സമരങ്ങൾ നടന്നിട്ടുണ്ട്; നടക്കുന്നുണ്ട്. ഇടയ്ക്കും മുറയ്ക്കും പൊട്ടിപ്പുറപ്പെടുന്ന സംഭവങ്ങളാണ് 'സമരങ്ങൾ' എന്നാണ് നമ്മുടെ ധാരണ. പക്ഷേ, 'നിശബ്ദസമരങ്ങൾ' ഈ സ്ഥാപനങ്ങളിലും പൊതുവിടങ്ങളിലും എല്ലായിടത്തും നടക്കുന്നു! എവിടെ അസമത്വമുണ്ടോ, അവിടെ നേരിട്ടോ അല്ലാതെയോ സമരമുണ്ടാകും. തുറന്നരീതിയിൽ പൊട്ടിപ്പുറപ്പെട്ടില്ലെങ്കിൽ അത് നിശബ്ദമായ രീതിയിൽ തുടരും.

സ്ത്രീകളുടെ സമരപങ്കാളിത്തത്തെക്കുറിച്ചു പറയുമ്പോൾ ചരിത്രത്തിൽ രണ്ടുതരം ഒഴിവാക്കലുകളെയാണ് സ്ത്രീചരിത്രം നേരിടുന്നത്. ഒന്ന്, പൊതുസമരങ്ങളിൽ (അതായത് ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരെനടന്ന ദേശീയസമരങ്ങൾ, ജന്മിത്തത്തിനും ചൂഷണത്തിനുമെതിരെനടന്ന തൊഴിലാളി-ഇടതുപക്ഷസമരങ്ങൾ തുടങ്ങിയവ) സ്ത്രീകളുടെ പങ്കാളിത്തത്തെപ്പറ്റി അധികം വിവരങ്ങൾ നമുക്കുണ്ടായിരുന്നില്ല. നേതൃത്വത്തിലേക്കുയർന്ന ചുരുക്കം സ്ത്രീകളെ നമ്മൾ 'സമരനായിക'മാരായി ആരാധിക്കാറുണ്ടെങ്കിലും, സമരമുഖത്തുനിന്ന് പോലീസിനെയും ഗുണ്ടകളെയും നേരിട്ട സ്ത്രീകളെക്കുറിച്ച് നമുക്കധികമറിയില്ല. കെ.ആർ.ഗൗരിയമ്മയെ നാമറിയും; ഒരളവുവരെ അക്കാമ്മ ചെറിയാനെയും. എന്നാൽ 1950കളിലെ തൊഴിലാളിസമരങ്ങളുടെ ഭാഗമായി നടന്ന വൻപ്രകടനങ്ങളിലും തകർപ്പൻ പിക്കറ്റിങ്ങിലുമൊക്കെ പങ്കുകൊണ്ടവരിൽ ഭൂരിപക്ഷവും സ്ത്രീകളായിരുന്നുവെന്നകാര്യം വളരെപ്പേർ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. രണ്ടാമതായി, കുടുംബത്തിനുള്ളിലും സമുദായങ്ങൾക്കുള്ളിലും സ്ത്രീകൾ നടത്തിയ സമരങ്ങളും ദൈനംദിന ചെറുത്തുനിൽപ്പുകളും കൂടുതൽ ശ്രദ്ധയർഹിക്കുന്നു. ധാരാളം ഗവേഷണം ഇനിയും ആവശ്യമായ ഒരു മേഖലയാണിത്.


പല തലങ്ങളിലെ സമരങ്ങൾ

പരമ്പരാഗത കുടുംബരൂപങ്ങളിൽ കീഴ്നിലകളിൽ കഴിയേണ്ടിവന്ന സ്ത്രീകളുടെ ചെറുത്തുനിൽപുകളെപ്പറ്റി രസകരങ്ങളായ പല കഥകളും 19-ാം നൂറ്റാണ്ടിന്റെ അവസാനകാലത്തും 20-ാം നൂറ്റാണ്ടിന്റെ ആദ്യവും ജനിച്ചുവളർന്നവരുടെ ആത്മകഥകളിൽനിന്ന് നമുക്കു കിട്ടുന്നുണ്ട്. ഉദാഹരണത്തിന്, സ്ത്രീകൾക്ക് ഏറ്റവും അവസാനംമാത്രം ഭക്ഷണം കഴിക്കാൻ അവസരം കിട്ടിയിരുന്ന നമ്പൂതിരി ഇല്ലങ്ങളിലും നായർ തറവാടുകളിലും സ്ത്രീകൾ ഈ രീതിയെ നേരിട്ടും അല്ലാതെയും ചെറുത്തതിനെക്കുറിച്ചു പല കഥകളും ഇവിടെ ഓർമ്മവരുന്നു. ഭക്ഷണം പൂഴ്ത്തിവയ്ക്കൽമുതൽ 'വ്രതമനുഷ്ഠിച്ച്' പ്രത്യേകഭക്ഷണം തയ്യാറാക്കിക്കഴിക്കൽവരെ പല തന്ത്രങ്ങളും ദൈനംദിനജീവിതത്തിൽ അവർ പ്രയോഗിച്ചു! നമ്പൂതിരികുടുംബങ്ങളിലെ സ്ത്രീകൾ അനുഭവിക്കേണ്ടിവന്ന കടുത്ത ലൈംഗികമർദ്ദനത്തെ അവർ ചെറുത്തിരുന്നതായും തെളിവുണ്ട്. ഇല്ലങ്ങളിലെ നായർജോലിക്കാരികളുടെ ഒത്താശയോടെ രഹസ്യമായി പുറത്തു സഞ്ചരിക്കുകയും ഇഷ്ടമുള്ള ബന്ധങ്ങളുണ്ടാക്കുകയും ചെയ്ത നമ്പൂതിരിസ്ത്രീകളെക്കുറിച്ച് 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽനടന്ന സമുദായപരിഷ്ക്കരണചർച്ചകളിൽ ധാരാളം പരാമർശങ്ങളുണ്ടായിരുന്നു. ഇവരും 'ചെറുത്തുനിന്നവർ'തന്നെ.

എന്നാൽ പരമ്പരാഗത പുരുഷാധികാരത്തിനെതിരെ മാത്രമായിരുന്നില്ല ഈ ചെറുത്തുനിൽപ്പ്. ആധുനികർ, പരിഷ്ക്കാരികൾ എന്നൊക്കെ സ്വയമഭിമാനിച്ച അഭ്യസ്തവിദ്യരായ പുരുഷന്മാരായിരുന്നു സമുദായങ്ങളിലെയും കുടുംബങ്ങളിലെയും സ്ത്രീപുരുഷബന്ധങ്ങളെ ബ്രിട്ടിഷ്‌രീതികളിലോ വടക്കേയിന്ത്യയിലുംമറ്റും പ്രചരിച്ചുതുടങ്ങിയ നവബ്രാഹ്മണരീതികൾക്കനുസരിച്ചോ പരിഷ്ക്കരിക്കാൻ ഉത്സാഹിച്ചത്. എന്നാൽ ഈ ചർച്ചകളും തീരുമാനങ്ങളും സമുദായത്തിലേയും കുടുംബത്തിലേയും സ്ത്രീകളുടെ പങ്കാളിത്തത്തോടെയും സമ്മതത്തോടെയും ആയിരിക്കണമെന്ന ബോധം ഇവർക്കിടയിൽ വിരളമായിരുന്നു. 'നല്ല പരിഷ്ക്കാരം' എന്ന് സമുദായപരിഷ്ക്കർത്താക്കൾ വിലയിരുത്തിയ നടപടികൾ പലപ്പോഴും സ്ത്രീകളുടെ ഹിതവും മതവും അനുസരിച്ചായിരുന്നില്ലെന്നതുമാത്രമായിരുന്നില്ല പ്രശ്നം - പലപ്പോഴും അവ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സ്വത്തവകാശത്തിനുംമറ്റും എതിരായിരുന്നുവെന്നും നാം കണ്ടുവല്ലോ. സ്വാഭാവികമായും ഈ നടപടികളെ സ്ത്രീകൾ ആദ്യഘട്ടങ്ങളിലെങ്കിലും നേരിട്ടെതിർക്കുകതന്നെ ചെയ്തു. കെ.പി.എസ്. മേനോന്റെ ആത്മകഥയിൽ സി. കൃഷ്ണപിള്ള എന്ന നായർസമുദായപരിഷ്ക്കർത്താവിന്റെ കുടുംബത്തിൽ 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ നടന്ന ഒരു സംഭവം വിവരിക്കുന്നുണ്ട്. കൃഷ്ണപിള്ളയ്ക്ക് വൃത്തിയിൽ വലിയ ശുഷ്ക്കാന്തിയായിരുന്നു. കുടുംബത്തിലെ പെണ്ണുങ്ങൾ കാലത്തെഴുന്നേറ്റ് കുളിച്ചശേഷമേ അടുക്കളയിൽ കയറാവൂ എന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇത് സ്ത്രീകൾക്ക് വളരെ ബുദ്ധിമുട്ടും അസൗകര്യവുമാണെന്നു തോന്നി; അവർ കൃഷ്ണപിള്ളയെ അനുസരിക്കാൻ കൂട്ടാക്കിയില്ല - സ്ത്രീകളുടെ സംഘടിതമായ ചെറുത്തുനിൽപ്പിനെ പൊളിച്ചേ അടങ്ങൂ എന്നു കൃഷ്ണപി

212

സ്ത്രീകളും സമരങ്ങളും


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/212&oldid=162853" എന്ന താളിൽനിന്ന് ശേഖരിച്ചത്